ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളംമാറുകയാണ്

Deepthi Vipin lal

– ഡോ. ടി.പി. സേതുമാധവന്‍

( വിദ്യാഭ്യാസ വിദഗ്ധനും ബംഗളുരുവിലെ
ട്രാന്‍സ് ഡിസിപ്ലിനറി ഹെല്‍ത്ത് യൂണിവേഴ്‌സിറ്റി
പ്രൊഫസറും )

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലെത്തിക്കാനുള്ള നീക്കം സ്വാഗതാര്‍ഹമാണ്. ഈ മേഖലയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഭരണതലത്തില്‍ ആരംഭിച്ചുവെന്നതു ദേശീയ സാക്ഷരതയില്‍ മുന്നിട്ടുനില്‍ക്കുന്ന കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കും അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്കും പ്രയോജനപ്പെടും. വിദ്യാഭ്യാസ രംഗത്ത് ആഗോള ഗ്രാമം എന്ന ആശയം വിപുലപ്പെട്ടുവരുമ്പോള്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് ആഗോളീകരണ യുഗത്തില്‍ നടക്കുന്ന മാറ്റങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല.

കേരള വിദ്യാര്‍ഥികള്‍
മുന്നില്‍

അയല്‍ സംസ്ഥാനങ്ങളിലെ സ്വകാര്യ, ഡീംഡ് സര്‍വകലാശാലകളിലും വിദേശരാജ്യങ്ങളിലും ഉപരിപഠനം നടത്തുന്നതില്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ ഏറെ മുന്നിലാണ്. പ്രതിവര്‍ഷം 1500 ലധികം വിദ്യാര്‍ഥികളാണു യുക്രൈനില്‍ മെഡിക്കല്‍ പഠനത്തിനെത്തിയിരുന്നത്. ഇതിലൂടെ മാത്രം 6000 കോടി രൂപയാണു പ്രതിവര്‍ഷം കേരളത്തില്‍ നിന്നു യുക്രൈനിലെത്തുന്നത്. പ്രതിവര്‍ഷം അഞ്ചു ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഇന്ത്യയില്‍ നിന്നു വിദേശ സര്‍വകലാശാലകളില്‍ ഉപരിപഠനത്തിനു പോകുന്നത്. ഇവരില്‍ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവര്‍ അണ്ടര്‍ ഗ്രാഡുവേറ്റ് പഠനത്തിനും ബിരുദം പൂര്‍ത്തിയാക്കിയവര്‍ ഗ്രാഡുവേറ്റ് പഠനത്തിനും മറ്റുള്ളവര്‍ ഡോക്ടറല്‍, പോസ്റ്റ് ഡോക്ടറല്‍, സ്‌കില്ലിങ് കോഴ്‌സുകള്‍ക്കും വിദേശത്തെത്തുന്നു. ഇവരുടെ കൃത്യമായ ഡാറ്റയില്ല എന്നത് അദ്ഭുതകരമാണ്. കേരളത്തില്‍ നിന്നുമാത്രം പ്രതിവര്‍ഷം 25,000 ത്തിലധികം വിദ്യാര്‍ഥികള്‍ വിദേശത്തെത്തുന്നുണ്ട്. ഇതിലൂടെ ശരാശരി 37,500 കോടി രൂപയാണു വിദേശത്തേക്കൊഴുകുന്നത്. കൂടാതെ, അയല്‍ സംസ്ഥാനങ്ങളില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കടക്കം പഠിക്കുന്നവരുടെ എണ്ണം 70,000ത്തിലധികമാണ്. ഇതിലൂടെ കേരളത്തില്‍ നിന്നു അയല്‍ സംസ്ഥാനങ്ങളിലേക്കും പ്രതിവര്‍ഷം 10,000 കോടിരൂപയിലധികം ഒഴുകുന്നു. ഡീംഡ്, സ്വകാര്യ സര്‍വകലാശാലകളിലാണു കൂടുതല്‍ പേരും എത്തുന്നത്.

എന്തുകൊണ്ടാണു വിദ്യാര്‍ഥികള്‍ വിദേശത്തും അയല്‍ സംസ്ഥാനങ്ങളിലും പോകാന്‍ താല്‍പ്പര്യപ്പെടുന്നത്? മികച്ച ഭൗതിക സൗകര്യം, പുത്തന്‍ കോഴ്‌സുകള്‍, ഉന്നത അക്കാദമിക് – ഗവേഷണ സാഹചര്യം, സ്‌കില്‍ വികസനത്തില്‍ ഊന്നിയുള്ള പഠനം, ഇന്റേണ്‍ഷിപ് സൗകര്യം, മികച്ച പ്ലേസ്‌മെന്റ്, അന്താരാഷ്ട്ര നിലവാരത്തിലുള്ള കരിക്കുലം, സമയബന്ധിതമായ കോഴ്‌സുകള്‍, വ്യവസായ സ്ഥാപനങ്ങളുമായി അക്കാദമിക് സ്ഥാപനങ്ങള്‍ക്കുള്ള പങ്കാളിത്തം മുതലായവയാണു കൂടുതല്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാനുള്ള കാരണം. പരമ്പരാഗതമായ കോഴ്‌സുകള്‍ക്കു പകരം കാലത്തിനിണങ്ങിയ കോഴ്‌സുകള്‍, സാങ്കേതികവിദ്യകള്‍, പ്രവര്‍ത്തനക്ഷമത, ഗുണനിലവാരം എന്നിവ മലയാളിവിദ്യാര്‍്ഥികളെ കൂടുതലായി ആകര്‍ഷിക്കുന്നു.

കേരളത്തിലും
പ്രാവര്‍ത്തികമാക്കാം

മേല്‍സൂചിപ്പിച്ച കാര്യങ്ങള്‍ കേരളത്തിലും പ്രവര്‍ത്തികമാക്കാവുന്നതേയുള്ളൂ. ക്രെഡിറ്റ് ട്രാന്‍സ്ഫര്‍, ഫാക്കല്‍റ്റി എക്‌സ്‌ചേഞ്ച്, സ്റ്റുഡന്റ് എക്്‌സ്‌ചേഞ്ച്, വിദേശ സര്‍വകലാശാലകളുമായുള്ള സഹകരണം, ലോക നിലവാരത്തിലുള്ള വിദേശ സര്‍വകലാശാലകളുടെ കാമ്പസ്സുകള്‍ എന്നിവയ്ക്കു പ്രസക്തിയേറെയുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിലും ഇത് ഊന്നിപ്പറഞ്ഞിട്ടുണ്ട്. സംരംഭകര്‍ സ്വകാര്യ, ഡീംഡ് സര്‍വകലാശാലകള്‍ കേരളത്തില്‍ ആരംഭിക്കാന്‍ താല്‍പ്പര്യപ്പെടുന്നുണ്ട്. സഹകരണ മേഖലയിലുള്ളവര്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കും ഇതില്‍ പങ്കാളിയാകാം. നീറ്റ് യോഗ്യതയ്ക്കുശേഷം ഇരുപതിനായിരത്തോളം വിദ്യാര്‍ഥികളാണ് മെഡിക്കല്‍ കോഴ്‌സുകള്‍ക്കായി വിദേശത്തു പോകുന്നത്.

കേരളത്തില്‍ പ്ലസ് ടുവിനുശേഷം ഉന്നത വിദ്യാഭ്യാസത്തിനെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം 37 ശതമാനമാണ്. എന്നാല്‍, ദേശീയ തലത്തിലിതു 24 ശതമാനത്തില്‍ താഴെയാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗ്രോസ് എന്റോള്‍മെന്റ് അനുപാതം (ഏഋഞ) 2030 ഓടെ 50 ശതമാനമാക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഈ ലക്ഷ്യം നിറവേറ്റാനും വര്‍ധിച്ചുവരുന്ന ദേശീയ ശരാശരിയേക്കാള്‍ കൂടുതലുള്ള തൊഴിലില്ലായ്മ പരിഹരിക്കാനും കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തു സമൂല പരിഷ്‌കരണം ആവശ്യമാണ്. അഗ്രി ബിസിനസ്സിലെയും സേവന മേഖലയിലെയും ഉയര്‍ന്ന വളര്‍ച്ചയും വ്യവസായ മേഖലയുടെ ഉയര്‍ന്ന സാധ്യതകളും ലക്ഷ്യമിട്ടാകണം ഇവ നടപ്പാക്കേണ്ടത്.

ഇപ്പോഴത്തെ തൊഴില്‍
അപ്രസക്തമാകും

അന്താരാഷ്ട്ര തൊഴില്‍ സംഘടനയായ ഐ.എല്‍.ഒ. യുടെ കണക്കനുസരിച്ച് 2040 ല്‍ ഇപ്പോഴുള്ള 40 ശതമാനം തൊഴിലുകള്‍ അപ്രസക്തമാകും. പകരം, അറിയപ്പെടാത്ത പുതിയ തൊഴിലുകള്‍ രൂപപ്പെടും. ഭാവിതൊഴിലുകള്‍ വരാനിരിക്കുന്ന ഇന്നോവേഷനുകളെ ആശ്രയിച്ചിരിക്കും. സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ രാജ്യത്തു മുന്‍നിരയിലുള്ള കേരളത്തില്‍ ഈ രംഗത്ത് ഇനിയും വന്‍ വളര്‍ച്ച കൈവരിക്കാം. നിരവധി പുത്തന്‍ സാങ്കേതിക വിദ്യകളാണു ലോകം കീഴടക്കാന്‍ പോകുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ഡാറ്റ അനലിറ്റിക്‌സ്, ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി, സൈബര്‍ സെക്യൂരിറ്റി, ഓട്ടോമേഷന്‍, ഇ കോമേഴ്‌സ് മുതലായവ ഇവയില്‍ ചിലതുമാത്രം. ഇവയ്ക്കാനുപാതികമായി നിരവധി പുത്തന്‍ കോഴ്‌സുകള്‍ രൂപപ്പെടും. ഇവ സാധ്യമാക്കാന്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ മികച്ച ഇടപെടലുകളിലൂടെ മാത്രമേ സാധിക്കൂ. വിദേശ നിക്ഷേപ സാധ്യതകളും ഈ രംഗത്തു കേരളം പ്രയോജനപ്പെടുത്തണം

2030 ഓടെ ഇന്ത്യയിലും ലോകത്താകമാനവും വരാനിരിക്കുന്ന സാധ്യതയുള്ള മേഖലകള്‍ ഇനി പറയുന്നു: ഓട്ടോമേഷന്‍ എല്ലാ മേഖലകളിലും കൂടുതലായി പ്രാവര്‍ത്തികമാക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് എന്നിവ എല്ലാ മേഖലകളിലും വിപുലപ്പെടും. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഇ കോമേഴ്‌സ്, അഗ്രിബിസിനസ്, ഭക്ഷ്യസംസ്‌കരണം, നേരിട്ട് കഴിക്കാവുന്നതും പാചകം ചെയ്യാവുന്നതുമായ ഭക്ഷ്യോല്‍പ്പന്നങ്ങള്‍, ഇ ഭക്ഷ്യ റീറ്റെയില്‍, കൃത്രിമ ഇറച്ചി, വെര്‍ട്ടിക്കല്‍ കൃഷി, കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിങ്്, ക്വാണ്ടം കമ്പ്യൂട്ടിങ്, ഡെലിവറി ഡ്രോണുകള്‍, ഡിജിറ്റലൈസേഷന്‍, വിര്‍ച്ച്വല്‍ സ്വാധീനം, ഇലക്ട്രിക്ക് വെഹിക്കിള്‍ ടെക്‌നോളജി, എനര്‍ജി, സുസ്ഥിര സാങ്കേതിക വിദ്യ, 6 ജി കണക്റ്റിവിറ്റി , സോളാര്‍ ജിയോ എന്‍ജിനിയറിങ്, ഡയരക്റ്റ് കാര്‍ബണ്‍ ക്യാപ്ച്ചര്‍, സൂപ്പര്‍സോണിക് എയര്‍ ക്രാഫ്റ്റുകള്‍, പറക്കുന്ന കാറുകള്‍, ഓപ്പണ്‍ റാന്‍ സാങ്കേതിക വിദ്യ, പ്രീഫാബ് കണ്‍സ്ട്രക്ഷന്‍, ഗ്രീന്‍ കണ്‍സ്ട്രക്ഷന്‍, കാലാവസ്ഥാ മാറ്റത്തിനിണങ്ങിയ ഭൗതിക സൗകര്യ വികസനം, 3 ഡി പ്രിന്റഡ് വീടുകള്‍, ഹെല്‍ത്ത് കെയര്‍ ടെക്‌നോളജീസ്, ബയോമെഡിക്കല്‍ സയന്‍സ്, മോളിക്യൂലാര്‍ ബയോളജി, ഹെല്‍ത്ത് ജനറ്റിക്‌സ്, വ്യക്തിഗത മരുന്നുകള്‍, ഹെല്‍ത്ത് ട്രാക്കറുകള്‍, വ്യക്തിഗത പോഷണം, സ്ലീപ് ടെക്‌നോളജീസ്, 3 ഡി പ്രിന്റഡ് ബോണ്‍ ഇമ്പ്‌ലാന്റുകള്‍, . ആനിമേഷന്‍, വിഷ്വല്‍ എഫക്ട്‌സ്, ഗെയിമിംഗ് ടെക്‌നോളജി, കോമിക്‌സ്, സൈക്കോളജി, ഡെവലപ്‌മെന്റല്‍ സയന്‍സ്, പാരിസ്ഥിതിക ശാസ്ത്രം, ബിസിനസ് എക്കണോമിക്‌സ്, ഗവേഷണം-കാലാവസ്ഥാ വ്യതിയാനം, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കല്‍, ആരോഗ്യം, വാക്‌സിന്‍ നിര്‍മാണം, ഇ അക്കൗണ്ടിംഗ്, ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി, സംരംഭകത്വം, സ്റ്റാര്‍ട്ടപ്പുകള്‍, എഡ്യൂക്കേഷണല്‍ ടെക്‌നോളജീസ്, ടെക്‌നോളജി എനേബിള്‍ഡ് ഓണ്‍ലൈന്‍ കോഴ്‌സുകള്‍, വിര്‍ച്വല്‍ യൂണിവേഴ്‌സിറ്റികള്‍, സ്‌പേസ് ടൂറിസം, ഗ്ലോബല്‍ എന്റര്‍ടെയിന്‍മെന്റ് സ്ട്രീമിംഗ്, മെറ്റാ വേര്‍സ്.

ലോകം മാറുകയാണ്. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് പുതിയ കോഴ്‌സുകളും തൊഴില്‍ മേഖലകളും രൂപപ്പെട്ടുവരും.

ഇന്ത്യയില്‍
മെഡിക്കല്‍
പഠനത്തിന്
കൂടുതല്‍
സൗകര്യം
ഒരുക്കണം

റഷ്യ – യുക്രൈന്‍ യുദ്ധം തുടരുമ്പോള്‍ കിഴക്കന്‍ യൂറോപ്യന്‍ മേഖലയില്‍ വിദ്യാഭ്യാസ, ഉപരിപഠന, തൊഴില്‍, വ്യാപാര, അഗ്രിബിസിനസ് മേഖലകളില്‍ അനിശ്ചിതത്വവും തുടരുന്നു. യുക്രൈന്‍, റഷ്യ, സമീപ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ അശാന്തി വര്‍ഷങ്ങളോളം നീണ്ടുനിന്നേക്കും. മുപ്പതിനായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികളാണു മെഡിക്കല്‍, ഡെന്റല്‍, എന്‍ജിനിയറിങ്, വെറ്റിനറി സയന്‍സ് കോഴ്‌സുകള്‍ പഠിക്കാന്‍ ഇവിടെയെത്തുന്നത്. ഇക്കാര്യത്തില്‍ രാജ്യത്തു വീണ്ടുവിചാരം ആവശ്യമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ നടത്തിയ മന്‍ കീ ബാത്തില്‍ രാജ്യത്തു കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞിരുന്നു. പ്രതിവര്‍ഷം പതിനായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് അശാന്തി നിറഞ്ഞ മേഖലയിലെത്തുന്നത്. ഇവരില്‍ 80 ശതമാനവും മെഡിക്കല്‍ കോഴ്‌സുകള്‍ക്കാണെത്തുന്നത്. വിദേശ മെഡിക്കല്‍ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ത്തന്നെ സൗകര്യമൊരുക്കണം. സ്വകാര്യ, സഹകരണ മേഖലകള്‍, പ്രവാസി നിക്ഷേപം, സര്‍ക്കാര്‍ – സ്വകാര്യ പങ്കാളിത്തം എന്നിവയുടെ സഹായത്തോടെ മികച്ച ഭൗതിക സൗകര്യങ്ങളുള്ള മെഡിക്കല്‍ കോളേജുകള്‍ രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലുമാരംഭിക്കണം. കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാന്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കണം.

20 ശതമാനം
സീറ്റ് കൂട്ടണം

രാജ്യത്തെ ഡെന്റല്‍ കോളേജുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. കാര്‍ഷിക, വെറ്ററിനറി കോഴ്‌സുകള്‍ക്കു സര്‍ക്കാര്‍ കോളേജുകളില്‍ 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചാല്‍ മതിയാകും. രാജ്യത്തു എഴുപതിനായിരത്തോളം മെഡിക്കല്‍ സീറ്റുണ്ട്. ഇതു 10 ശതമാനം വര്‍ധിപ്പിക്കണം. അഡ്മിഷന്‍ നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തില്‍ത്തന്നെയാകണം.

എന്തുകൊണ്ട് വിദ്യാര്‍ഥികള്‍ ഈ രാജ്യങ്ങളില്‍ പഠനത്തിനെത്തുന്നു? കുറഞ്ഞ മാര്‍ക്കോടെയുള്ള നീറ്റ് യോഗ്യത, കുറഞ്ഞ ഫീസ്, മികച്ച സൗകര്യങ്ങള്‍, വിദേശ പഠനത്തോടുള്ള താല്‍പ്പര്യം എന്നിവയാണു വിദേശ പഠനത്തിലേക്കു വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ആകര്‍ഷിക്കുന്നത്. ഇന്ത്യയില്‍ സ്വകാര്യ ഡീംഡ് മെഡിക്കല്‍ കോളേജുകളില്‍ പ്രതിവര്‍ഷം 15-30 ലക്ഷം രൂപ വരെയാണ് എം.ബി.ബി.എസ്സിനു വാര്‍ഷിക ഫീസ്. എന്നാല്‍, യുക്രൈന്‍ അടക്കമുള്ള കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, ചൈന, റഷ്യ എന്നിവിടങ്ങളില്‍ ആറു വര്‍ഷ ബിരുദ പ്രോഗ്രാമിനു ശരാശരി 35 ലക്ഷം രൂപയേ ചെലവ് വരുന്നുള്ളു. യുക്രൈനില്‍ മാത്രം 45 മെഡിക്കല്‍ സ്‌കൂളുകളുണ്ട്. ഈയിടെ ഇരുനൂറോളം ഇന്ത്യന്‍ വിദ്യാര്‍ഥികളാണു കിര്‍ഗിസ്ഥാനിലെ മെഡിക്കല്‍ സ്‌കൂളിലെത്തി ചതിക്കുഴിയില്‍പ്പെട്ടത്. ഇത്തരം രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയില്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ നിന്നുള്ള ഫീസിലൂടെ ലഭിക്കുന്ന വരുമാനം വളരെ കൂടുതലാണ്. പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്കു വിദേശ മെഡിക്കല്‍ ബിരുദധാരികള്‍ക്കുള്ള പ്രവേശന പരീക്ഷ പാസായാലേ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം ലഭിക്കൂ.

മെഡിക്കല്‍ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ നീറ്റ് പരീക്ഷയ്ക്കു നന്നായി തയാറെടുക്കണം. മികച്ച സ്‌കോര്‍ ഇന്ത്യയില്‍ അഡ്മിഷന് ആവശ്യമാണ്. മികച്ച സ്‌കോര്‍ ലഭിക്കാത്തതുതന്നെയാണു കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ വിദേശത്തേക്കു ചേക്കേറാന്‍ പ്രേരിപ്പിക്കുന്നത്. മെഡിക്കല്‍ കോഴ്സുകളുടെ കാര്യത്തില്‍ ഡീംഡ്, സ്വകാര്യ മെഡിക്കല്‍ കോളേജുകളും 50 ശതമാനം സീറ്റ് സര്‍ക്കാര്‍ഫീസില്‍ നല്‍കാനുള്ള നിര്‍ദേശം സ്വാഗതാര്‍ഹമാണ്.

തുടര്‍പഠന
സൗകര്യം വേണം

ഇപ്പോള്‍ നാട്ടിലേക്കു തിരിച്ചുവന്ന വിദ്യാര്‍ഥികള്‍ക്കു തുടര്‍ പഠനം വൈകുന്നുണ്ടെങ്കില്‍ അവര്‍ക്കു രാജ്യത്തു പഠനസൗകര്യമൊരുക്കണം. രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തിലെ പോരായ്മക്കു തന്റെ മകന്‍ രക്തസാക്ഷിയായെന്നു യുക്രൈനില്‍ മരിച്ച നവീനിന്റെ പിതാവ് പറഞ്ഞതു ഗൗരവത്തോടെ കാണണം. നാട്ടില്‍ തിരിച്ചെത്തിയ വിദ്യാര്‍ഥികള്‍ക്കു ട്വിന്നിങ് പ്രോഗ്രാമിലുള്‍പ്പെടുത്തി ഇന്ത്യയില്‍ തുടര്‍പഠനത്തിന് അവസരമൊരുക്കണം. ഇതു ഘട്ടം ഘട്ടമായി നടപ്പാക്കണം. വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിനുള്ള സൗകര്യം രാജ്യത്ത് ഏര്‍പ്പെടുത്തണം. 3, 4, 5 വര്‍ഷ വിദ്യാര്‍ഥികള്‍ക്കു പ്രത്യേക സാഹചര്യം കണക്കിലെടുത്തു യൂറോപ്യന്‍ ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ അനുവദിക്കുന്നതുപോലെ ഇന്ത്യന്‍ സര്‍വകലാശാലകളിലും അനുവദിക്കണം.

ഭാവിയില്‍ മെഡിക്കല്‍ പഠനത്തിനു വിദേശത്തു പോകാനാഗ്രഹിക്കുന്നവര്‍ക്കു റെഗുലേറ്ററി, മോണിറ്ററിങ് സംവിധാനം ഊര്‍ജിതമാക്കണം. പാരാ മെഡിക്കല്‍, അലൈഡ് ആരോഗ്യ കോഴ്സുകളിലേക്കു മാറ്റുന്നതും ആലോചിക്കാവുന്നതാണ്. ഇംഗ്ലീഷ് സംസാരിക്കാത്ത രാജ്യങ്ങളിലെ വിദേശ മെഡിക്കല്‍ പഠനത്തിന്റെ കാര്യത്തില്‍ മാറുന്ന സാഹചര്യം മനസ്സിലാക്കി നയരൂപവത്കരണത്തില്‍ മാറ്റം വരുത്തണം. കേന്ദ്ര ആരോഗ്യ മന്ത്രാലയം, ദേശീയ മെഡിക്കല്‍ കമ്മീഷന്‍, നാറ്റ് ബോര്‍ഡ് എന്നിവയുടെ കൂട്ടായ തീരുമാനം ഈ രംഗത്താവശ്യമാണ്. ഇതിനകം ഒരു ലക്ഷത്തോളം ഐ.ടി, മാനേജ്‌മെന്റ് വിദഗ്ധര്‍ തൊഴില്‍ ചെയ്യുന്ന യുദ്ധമേഖലയില്‍ നിന്നു ഐ.ടി, എന്‍ജിനിയറിങ് സേവന, മാനേജ്മെന്റ്, ബാങ്കിങ് കമ്പനികള്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കു മാറാന്‍ തയാറെടുക്കുകയാണ്. ഈ മേഖലകളില്‍ നിന്നു 70 ശതമാനത്തോളം വിദഗ്ധര്‍ ഇന്ത്യയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. മാറുന്ന സാഹചര്യം മനസ്സിലാക്കി വിദ്യാര്‍ഥിസൗഹൃദ തീരുമാനം നടപ്പാക്കേണ്ടതാണ്.

ഏതു
കോഴ്‌സ്
എടുത്താലും
സംരംഭകരാകാം

ലോകമെങ്ങും സംരംഭകത്വത്തിനു സാധ്യതയേറുകയാണ്. പുതിയ ബിസിനസ് ഉരുത്തിരിച്ചെടുക്കുന്നയാളാണു സംരംഭകന്‍ (എന്റര്‍പ്രണര്‍). ഇത് ഉല്‍പ്പാദന, സേവന, ട്രേഡിങ് മേഖലകളിലാകാം. സംരംഭകന്‍ ഇന്നവേറ്ററും പുത്തന്‍ ആശയങ്ങളുള്ള വ്യക്തിയുമായിരിക്കണം. വിദ്യാര്‍ഥികള്‍ കാമ്പസില്‍വെച്ചുതന്നെ സംരംഭകരാകുന്ന സ്റ്റാര്‍ട്ടപ്പുകള്‍ വിപുലമായി വരുന്നുണ്ട്. നിരവധി വിദ്യാര്‍ഥികളാണു സംരംഭകരാകാന്‍ താല്‍പ്പര്യപ്പെടുന്നത്.

പ്ലസ് ടുവിനു ശേഷം ബിരുദ പ്രോഗ്രാമുകള്‍ക്കു ചേരുന്നതിനു മുമ്പ് ഏതു വിഷയം തിരഞ്ഞെടുക്കണമെന്നതിനെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ഒട്ടേറെ സംശയങ്ങളുണ്ടാവും. താല്‍പ്പര്യവും അഭിരുചിയുമുള്ള ഏതു വിഷയവും തിരഞ്ഞെടുക്കാം. പഠനത്തോടൊപ്പം സംരംഭകത്വ നൈപുണ്യശേഷി വളര്‍ത്തിയെടുക്കുക എന്നതിനാണു പ്രാധാന്യം നല്‍കേണ്ടത്. ഇന്നവേഷന്‍, ക്രിയേറ്റിവിറ്റി, ആശയവിനിമയം, സഹകരണം, തീരുമാനമെടുക്കല്‍, റിസ്‌ക്, വിവേക ബുദ്ധി, മാറ്റത്തിനനുസരിച്ച് / സാഹചര്യത്തിനനുസരിച്ച് മാറാനുള്ള ശേഷി എന്നിവ കൈവരിയ്ക്കണം.

പുത്തന്‍ ആശയം സംരംഭകനാവശ്യമാണ്. സംരംഭങ്ങള്‍ പരാജയപ്പടാറുണ്ട്. ഫോര്‍ച്യൂണ്‍ 500 കമ്പനികളിലും ഇതു പ്രകടമാണ്. പരാജയപ്പെട്ടാലും തളരാതെ മുന്നോട്ടു പോകുമെന്ന ഉറച്ച മാനസികാവസ്ഥ വേണം. നേതൃത്വപാടവം, നടത്തിപ്പ്, സമയക്രമം, പ്രതിബദ്ധത എന്നിവ അത്യന്താപേക്ഷിതമാണ്.

നൈപുണ്യ ശേഷി
വളര്‍ത്തണം

ഭാവിയില്‍ സംരംഭകനാകാനാഗ്രഹിക്കുന്ന വിദ്യാര്‍ഥി സ്‌കൂള്‍തലം തൊട്ടുതന്നെ സംരംഭക സ്‌കില്ലുകള്‍ / നൈപുണ്യശേഷി വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം. പുത്തന്‍ ആശയത്തോടൊപ്പം സാങ്കേതികവിദ്യ, പ്രാവര്‍ത്തികത, സാമൂഹിക അംഗീകാരം എന്നിവ പ്രത്യേകം വിലയിരുത്തണം. സംരംഭകത്വം എന്നതു ഹ്രസ്വദൂര ഓട്ടമത്സരമല്ല മാരത്തോണാണെന്നു മനസ്സിലാക്കണം. സാമൂഹിക അംഗീകാരം, നൈപുണ്യശേഷി, സാമ്പത്തിക സ്രോതസ് എന്നിവ ഇതിന് അത്യന്താപേക്ഷിതമാണ്.

മനസ്സിലുള്ള ആശയത്തെ ഉല്‍പ്പന്നമോ സേവനമോ ആക്കി മാറ്റാന്‍ ഇന്‍കുബേഷന്‍ കേന്ദ്രങ്ങളാവശ്യമാണ്. താല്‍പ്പര്യം മാത്രം പോര, പുത്തന്‍ ആശയങ്ങളാണാവശ്യം. ഒരിക്കലും ഒറ്റയ്ക്കുതന്നെ സംരംഭകനാകാമെന്നു ധരിക്കരുത്. താല്‍പ്പര്യമുള്ളവരെ കോ-ഫൗണ്ടര്‍മാരാക്കാം. ആശയത്തെ പ്രവൃത്തിപഥത്തിലെത്തിക്കുമ്പോഴാണു ഫ്രീ ഇന്‍കുബേഷന്‍, ഇന്‍കുബേഷന്‍ പ്രക്രിയകളാവശ്യം. ആവശ്യമായ പ്രോട്ടോടൈപ്പ് രൂപപ്പെടുത്തിയെടുക്കണം. ടെക്‌നോളജി ഇടപെടലുകളും അത്യന്താപേക്ഷിതമാണ്. വാലിഡേഷന്‍, മൂലധന നിക്ഷേപം, ഉല്‍പ്പാദനം വര്‍ധിപ്പിയ്ക്കാനുള്ള ആക്‌സിലറേഷന്‍, സ്‌കെയിലിംഗ് എന്നിവയും പ്രാവര്‍ത്തികമാക്കണം.

സംരംഭകത്വം ഒരു നീണ്ട യാത്രയാണ്. പ്രതിബന്ധങ്ങളേറെയുണ്ടാകും. മികച്ച ആത്മവിശ്വാസത്തോടെ അവ തരണം ചെയ്യണം. വിപണിയുടെ വളര്‍ച്ച, വിപണന സാധ്യത, പുത്തന്‍ സാങ്കേതികവിദ്യ എന്നിവയില്‍ വ്യക്തമായ ധാരണ വേണം. ടീം വര്‍ക്ക് രൂപപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കണം. ഡാറ്റാ അനലിറ്റിക്‌സ്, സോഷ്യല്‍ മീഡിയ ഉപയോഗം, പ്രശ്‌ന പരിഹാരം, ആകാംക്ഷ, ഭാവന, ഉല്‍പ്പന്ന നിര്‍മാണ ചക്രം, ഓട്ടമേഷന്‍, യൂസര്‍ എക്‌സ്പീരിയന്‍സ്, ഉല്‍പ്പാദനക്ഷമതാ വര്‍ധന എന്നിവയില്‍ വ്യക്തമായ കാഴ്ചപ്പാടും നൈപുണ്യശേഷിയും ആവശ്യമാണ്. കോവിഡാനന്തരം വിദ്യാഭ്യാസ സ്‌കില്‍ വികസന മേഖലയില്‍ ഏറെ മാറ്റങ്ങള്‍ പ്രകടമാണ്. നൂതന സാങ്കേതിക വിദ്യകളും വ്യവസായ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള സഹകരണവും തൊഴില്‍ ലഭ്യതയ്ക്ക് അത്യന്താപേക്ഷിതമാണ്. വിദ്യാഭ്യാസ മേഖലകളില്‍ ഡിജിറ്റലൈസേഷനു സാധ്യതയേറുന്നു. സ്വയം സുരക്ഷ, ന്യൂട്രീഷന്‍, മികച്ച ആരോഗ്യത്തിനുള്ള ഭക്ഷണം, രോഗപ്രതിരോധ ശേഷി, ഇ-ഫാര്‍മസി, ടെലി മെഡിസിന്‍, ഓര്‍ഗാനിക് ആന്റ് ഹെര്‍ബല്‍ മരുന്നുകള്‍ എന്നിവയ്ക്ക് ആരോഗ്യമേഖലയില്‍ പ്രസക്തിയേറുകയാണ്. കാഷ്, ടാലന്റ്, കണ്ടന്റ് എന്നിവയ്ക്കു പ്രാധാന്യമേറുന്നു. പഠനം, തുടര്‍പഠനം, സാമൂഹിക സംരംഭകത്വം, വര്‍ക്ക് അറ്റ് ഹോം, എംപതി, ഇമോഷണല്‍ വെല്‍ബീയിങ്, കംപാഷന്‍, ഇ-റീടെയില്‍ എന്നിവയിലുള്ള പുത്തന്‍ സേവന സംരംഭങ്ങള്‍ക്കു സാധ്യതയേറെയാണ്. എഡ്യുടെക്, ഹെല്‍ത്ത് ആന്റ് വെല്‍നസ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സോഫ്റ്റ്‌വെയര്‍ സര്‍വീസസ്, റിമോട്ട് വര്‍ക്കിംഗ് ടൂള്‍സ്, ഇ-കൊമേഴ്‌സ്, ഡെലിവറി സര്‍വീസ് എന്നിവയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ കോവിഡാനന്തരം സാധ്യയേറെയാണ്.

മാതൃക
സൃഷ്ടിക്കണം

സംരംഭകന്‍ സ്വന്തമായി മാതൃക സൃഷ്ടിക്കണം. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. സേവനമേഖലയിലാണു കൂടുതല്‍ സാധ്യതകളുള്ളത്. എല്ലാ വ്യവസായ തൊഴില്‍ മേഖലകളും മാറ്റത്തിനു വിധേയമാകുന്നു. വര്‍ഷത്തില്‍ നൂറുകണക്കിനു ഡോക്ടര്‍മാരാണ് എ.ഐ, മെഷീന്‍ ലേണിംഗ് കോഴ്‌സുകള്‍ പഠിക്കുന്നത്. യുവാക്കളേറെയുള്ള ഇന്ത്യയില്‍ ചെലവഴിക്കാവുന്ന തുകയിലുള്ള വര്‍ധനവും ടാലന്റും സംരംഭകത്വ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.

സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ മികച്ച ഗൃഹപാഠം ആവശ്യമാണ്. അഞ്ചു ശതമാനത്തില്‍ത്താഴെ സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമേ മൂന്നു വര്‍ഷത്തിലധികം നിലനില്‍ക്കുന്നുള്ളൂ. ഉപഭോക്താവിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കു മുന്‍ഗണന നല്‍കണം. ഇതിനാവശ്യമായ വിദ്യാഭ്യാസവും നൈപുണ്യശേഷിയും സംരംഭകന്‍ സ്വായത്തമാക്കണം. നിലവിലുള്ള സാങ്കേതികവിദ്യ, ഇന്‍കുബേഷന്‍ സെന്ററുകള്‍, വെഞ്ച്വര്‍ കാപ്പിറ്റല്‍, ഫണ്ടിംഗ് സാധ്യതകള്‍ എന്നിവ പ്രയോജനപ്പെടുത്തണം. കുടുംബം, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്നു സഹകരണം തേടണം. സംസ്ഥാന, കേന്ദ്ര ഏജന്‍സികളുടെ സേവനവും തേടാവുന്നതാണ്.

Leave a Reply

Your email address will not be published.

Latest News