ആശുപത്രി സംഘങ്ങള്‍ മരുന്നു നിര്‍മാണത്തിലേക്ക്

moonamvazhi

 

- വി.എന്‍. പ്രസന്നന്‍

സഹകരണ പ്രസ്ഥാനത്തിന്റെ ശാക്തീകരണ സാധ്യതകളിലേക്കു വിരല്‍ ചൂണ്ടാന്‍ 
എക്‌സ്‌പോ വേദിയില്‍ ഏഴു ദിവസങ്ങളിലായി നടന്ന സെമിനാറുകള്‍ക്കു 
സാധിച്ചു. ഇതില്‍, ആരോഗ്യ മേഖലയിലെ സഹകരണ സാന്നിധ്യത്തെക്കുറിച്ചു
നടന്ന സെമിനാര്‍ ഏറെ ശ്രദ്ധേയമായി. മരുന്നു നിര്‍മാണം ഉള്‍പ്പെടെയുള്ള 
മേഖലകളിലേക്കു സഹകരണ പ്രസ്ഥാനം കടക്കേണ്ടതിന്റെ ആവശ്യകത 
ഈ സെമിനാര്‍ പ്രത്യേകം എടുത്തുപറഞ്ഞു.


കേരളത്തിലെ ആശുപത്രി സഹകരണ സംഘങ്ങള്‍ കൂട്ടായി വന്‍മുതല്‍മുടക്ക് ആവശ്യമുള്ള മരുന്നു നിര്‍മാണം പോലുള്ള മേഖലകളിലേക്കു മുന്നേറുമെന്നു സൂചന.

മറൈന്‍ ഡ്രൈവില്‍ ഏപ്രില്‍ 18 മുതല്‍ 25 വരെ നടന്ന സഹകരണ വകുപ്പിന്റെ എക്‌സ്‌പോ 2022 പ്രദര്‍ശനത്തിന്റെ സെമിനാറുകളില്‍ ഏപ്രില്‍ ഇരുപതിനു നടന്ന ‘ആരോഗ്യ മേഖലയില്‍ സഹകരണ സ്ഥാപനങ്ങളുടെ പങ്ക്’ എന്ന സെമിനാറിലാണ് ആശുപത്രി സഹകരണ സംഘങ്ങള്‍ പരസ്പരം സഹകരിച്ച് ആതുരശുശ്രൂഷാ രംഗത്തു പുതുപദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ആലോചനകള്‍ പ്രകടമായത്. മറ്റു സെമിനാറുകളും സഹകരണ പ്രസ്ഥാനത്തിന്റെ ശാക്തീകരണ സാധ്യതകളിലേക്കാണു വിരല്‍ ചൂണ്ടിയത്. ആരോഗ്യപരിരക്ഷാ രംഗത്തു സഹകരണ മേഖലയുടെ സാന്നിധ്യം വര്‍ധിക്കേണ്ടതുണ്ടെന്നു മേള ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

ഏപ്രില്‍ ഇരുപതിലെ സെമിനാര്‍ മുന്‍ ആരോഗ്യമന്ത്രി പി.കെ. ശ്രീമതിയാണ് ഉദ്ഘാടനം ചെയ്തത്. സഹകരണാശുപത്രികള്‍ വന്‍തോതില്‍ മരുന്നുകള്‍ വാങ്ങുന്നതു മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ നിന്നാക്കണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. താന്‍ ആരോഗ്യമന്ത്രിയായിരിക്കെ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ആരംഭിച്ചപ്പോള്‍ നേരത്തേ 25,000 രൂപയ്ക്കു ലഭിച്ചിരുന്ന മരുന്നു വെറും രണ്ടായിരം രൂപയ്ക്കു കോര്‍പറേഷനു കിട്ടിയ അനുഭവമുണ്ടെന്ന് അവര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.ഡി.പി. യില്‍ ഉല്‍പാദിപ്പിക്കുന്ന മരുന്നുകള്‍ സര്‍ക്കാര്‍ വാങ്ങിക്കൊള്ളാം എന്ന അക്കാലത്തെ തീരുമാനവും വളരെ ഗുണപ്രദമായി. മികച്ച വരുമാനമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്നും സമ്പന്നരില്‍നിന്നും കൂടുതല്‍ പണം ഈടാക്കി പാവപ്പെട്ടവര്‍ക്കു സൗജന്യചികിത്സ നല്‍കുന്ന രീതി സഹകരണാശുപത്രികള്‍ അവലംബിക്കണം. ഹൗസ് കീപ്പിങ്, മാലിന്യ നിര്‍മാര്‍ജന രംഗങ്ങളില്‍ കൂടുതല്‍ പുരോഗതി കൈവരിക്കാനുണ്ട്. രോഗം വന്നിട്ടു ചികിത്സിക്കുന്നതിനെക്കാള്‍ രോഗം വരാതെ നോക്കുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും സഹകരണാശുപത്രികള്‍ നടത്തണം. സര്‍ക്കാര്‍ ആശുപത്രികള്‍ കഴിഞ്ഞാല്‍ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും താങ്ങാവുന്ന ചികിത്സയ്ക്ക് ആശ്രയിക്കാവുന്നതു സഹകരണ ആശുപത്രികളെയാണ്. ഇന്നു പല സഹകരണ ആശുപത്രിയിലെയും അത്യാധുനിക സംവിധാനങ്ങള്‍ സ്വകാര്യ ആശുപത്രികളെ അതിശയിപ്പിക്കുന്നതാണ്. സ്വകാര്യ ആശുപത്രികളെക്കാള്‍ മുമ്പേ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ കാര്‍ഡിയോ തൊറാസിക് സര്‍ജറി തുടങ്ങിയത് ഉദാഹരണം. കേരളം ആരോഗ്യ പരിപാലനത്തില്‍ മുന്നിലാണെങ്കിലും ജീവിതശൈലീ രോഗങ്ങള്‍ ഇവിടെ കൂടുതലാണ്. ഇക്കാര്യത്തില്‍ സഹകരണ മേഖലയ്ക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് അന്വേഷിക്കണം. എന്‍.എ.ബി.എച്ച്. അക്രഡിറ്റേഷന്‍ കിട്ടാന്‍ സഹകരണ ആശുപത്രികള്‍ ശ്രമിക്കണം. സഹകരണാശുപത്രികള്‍ കൂടുതല്‍ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ തുടങ്ങണം – പി.കെ. ശ്രീമതി പറഞ്ഞു.

മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍നിന്നു മരുന്നു വാങ്ങാന്‍ സഹകരണാശുപത്രികള്‍ തയാറാണെന്നും കോര്‍പറേഷന്റെ ഭാഗത്താണു തടസ്സമെന്നും അധ്യക്ഷത വഹിച്ച എന്‍.എസ്. ആശുപത്രി ചെയര്‍മാനും മുന്‍ എം.പി.യുമായ പി. രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി. സാമുദായിക സംഘടനകളും മറ്റും ആതുരശുശ്രൂഷാ രംഗത്തു പടുത്തുയര്‍ത്തിയിട്ടുള്ളത്രയും സ്ഥാപനങ്ങള്‍ ആ രംഗത്തു സഹകരണ മേഖലയ്ക്കില്ല. സഹകരണ സ്ഥാപനങ്ങളും സര്‍വീസ് സംഘടനകളും ആ രംഗത്തു വേണ്ടത്ര നക്ഷേപം നടത്താതിരുന്നതാണു കാരണം. വലിയ കടമകള്‍ സഹകരണാശുപത്രികള്‍ ഏറ്റെടുക്കേണ്ടതുണ്ട്. സഹകരണാശുപത്രിപ്രതിനിധികള്‍ രണ്ടു ദിവസം സമ്മേളിച്ച് കൂട്ടായി എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ആഴത്തില്‍ ചിന്തിക്കണം. സഹകരണാശുപത്രികള്‍ തമ്മില്‍ ശൃംഖല രൂപവല്‍ക്കരിച്ചു സൗകര്യങ്ങള്‍ പങ്കുവയ്ക്കാവുന്നതാണ്. ഇതു ചെലവു കുറയ്ക്കും. ആരോഗ്യ സേവനരംഗത്തു സഹകരണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തണം. ഇതു സഹകരണ മേഖലയുടെ ഒരു പുതിയ പ്രവര്‍ത്തന രംഗമായിത്തന്നെ മാറണം – അദ്ദേഹം പറഞ്ഞു.

സഹകരണാശുപത്രികളുടെ പ്രതിനിധികള്‍ കൂട്ടായി ആഴത്തില്‍ ചര്‍ച്ചനടത്തി ആതുരശുശ്രൂഷാ രംഗത്തെ സാന്നിധ്യം ശക്തമാക്കുകയും വികസിപ്പിക്കുകയും വേണമെന്ന പി. രാജേന്ദ്രന്റെ അഭിപ്രായത്തെ പിന്നീടു സംസാരിച്ചവരെല്ലാം പിന്തുണച്ചു. 110 സഹകരണാശുപത്രികള്‍ കേരളത്തിലുണ്ടെങ്കിലും അമ്പതോളം എണ്ണത്തിലേ കിടത്തിച്ചികിത്സയുള്ളൂവെന്നും അവയില്‍ ഇരുപത്തഞ്ചോളം മാത്രമാണു ഹൈടെക് എന്നും സഹകരണാശുപത്രി ഫെഡറേഷന്‍ ചെയര്‍മാന്‍ കെ. ശശിധരന്‍ പറഞ്ഞു. സഹകരണാശുപത്രികളെ സര്‍ക്കാര്‍ കൂടുതല്‍ സഹായിക്കണം. ആദായനികുതി, സ്റ്റാമ്പ് ഡ്യൂട്ടി, വൈദ്യുതിനിരക്ക്, വെള്ളക്കരം തുടങ്ങിയവയില്‍ സാധാരണ സഹകരണ സ്ഥാപനങ്ങള്‍ക്കു കിട്ടുന്ന ഇളവുകള്‍ ബിസിനസ് വിഭാഗത്തില്‍ വരുന്നതിനാല്‍ ആശുപത്രികള്‍ക്കില്ല. ആരോഗ്യരംഗത്തെ സഹകരണ പ്രസ്ഥാനങ്ങള്‍ കൂട്ടായി ശ്രമിച്ചാല്‍ മരുന്നുല്‍പ്പാദന രംഗത്തു പ്രവേശിക്കാനാവും. ഇതിനു പ്രോജക്ട് റിപ്പോര്‍ട്ടു സമര്‍പ്പിച്ചിട്ടുണ്ട്. വൈറോളജി ലാബിനുള്ള നിര്‍ദേശവും വകുപ്പിനും മന്ത്രിക്കും നല്‍കിയിട്ടുണ്ട്. തലശ്ശേരി സഹകരണാശുപത്രിയോടനുബന്ധിച്ച് വൈദ്യശാസ്ത്ര ഗവേഷണ കേന്ദ്രത്തിനു ശ്രമിക്കുന്നുണ്ട്. ഇതിനു മലിനീകരണ നിയന്ത്രണം സംബന്ധിച്ച അനുമതി ലഭിച്ചിട്ടുണ്ട്. ഫാര്‍മസിയില്‍നിന്ന് ഇപ്പോള്‍ സഹകരണാശുപത്രികള്‍ക്കു പഴയ വരുമാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കല്‍ ടൂറിസത്തില്‍
ശ്രദ്ധിക്കണം

സഹകരണ മേഖല കാര്യമായി ശ്രദ്ധിക്കേണ്ട ഒരു രംഗമാണു മെഡിക്കല്‍ ടൂറിസമെന്നു എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാനും ‘മൂന്നാംവഴി’ സഹകരണ മാസിക എഡിറ്ററുമായ സി.എന്‍. വിജയകൃഷ്ണന്‍ പറഞ്ഞു. ടൂറിസവും സഹകരണവും തമ്മില്‍ ഏതൊക്കെ മേഖലകളില്‍ സഹകരിക്കാമോ ആ മേഖലകളിലൊക്കെ സഹകരിക്കണം. മെഡിക്കല്‍ ടൂറിസത്തിന് ഇത്രയേറെ സാധ്യതയുള്ള സംസ്ഥാനം വേറെയില്ല. ഇത് ഉപയോഗപ്പെടുത്താന്‍ മാസ്റ്റര്‍പ്ലാന്‍ തയാറാക്കണം. ഇപ്പോള്‍ കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കള്‍ യൂറോപ്പിലേക്കും മറ്റും ജോലിതേടിപ്പോകുന്ന പ്രവണതയ്ക്കു കടിഞ്ഞാണിട്ട് നമ്മുടെ മക്കളെ ഇവിടെത്തന്നെ തുടരാന്‍ പ്രേരിപ്പിക്കുന്ന വിധത്തിലുള്ള പദ്ധതികള്‍ വരണം. മരുന്നുല്‍പ്പാദക രംഗത്തേക്കും മറ്റും പ്രവേശിക്കാനുള്ള വന്‍മുതല്‍മുടക്കിനെക്കുറിച്ചു ഭയന്നു മാറിനില്‍ക്കരുത്. ഓരോ സഹകരണ സംഘത്തിന്റെയും പക്കല്‍ ഇരുന്നൂറും മുന്നൂറുമൊക്കെ കോടി രൂപയുണ്ട്. മൃതധനമായി കിടക്കാന്‍ അനുവദിക്കാതെ അതെടുത്തു ചെലവാക്കാനുള്ള ധൈര്യം കാട്ടണം – വിജയകൃഷ്ണന്‍ പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ മാഫിയ മരുന്നുകച്ചവട രംഗത്താണുള്ളതെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ജര്‍മനിയിലും മറ്റും നിര്‍മിക്കുന്ന മരുന്നുകള്‍ വാങ്ങുമ്പോള്‍ ആശുപത്രികള്‍ക്കു തീരെ കുറഞ്ഞ ലാഭം മാത്രമാണു എടുക്കാന്‍ കഴിയുന്നത്. കോര്‍പറേറ്റുകളാണു ലാഭം കൊയ്യുന്നത്. റിലയന്‍സ് പോലുള്ള വമ്പന്‍മാര്‍ മരുന്നുവിതരണം ഏറ്റെടുക്കാന്‍ തയാറായിരിക്കുന്നു. കനത്ത വൈദ്യുതിനിരക്കാണു സഹകരണ മേഖലയിലെ ആശുപത്രികള്‍ക്കു നല്‍കേണ്ടിവരുന്നത്. അതുകൊണ്ടു ചെറുകിട സഹകരണാശുപത്രികള്‍ പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടുന്നു. ആരോഗ്യ മേഖലയ്ക്കായി അനുവദിക്കുന്ന ഫണ്ടിന്റെ 10 ശതമാനം സഹകരണ മേഖലയിലെ ആശുപത്രികള്‍ക്കു കൊടുക്കണം – അദ്ദേഹം അഭിപ്രായപ്പെട്ടു.

പെരിന്തല്‍മണ്ണ ഇ.എം.എസ.് സഹകരണാശുപത്രിയിലെ ഡോ. ജയകൃഷ്ണന്‍ പ്രബന്ധം അവതരിപ്പിച്ചു. ലാഭേച്ഛയില്ലാതെ നിക്ഷേപം സ്വരൂപിക്കാനുള്ള സഹകരണ മേഖലയുടെ കഴിവു മികച്ച ചികിത്സാസ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാന്‍ സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതുമൂലം കുറഞ്ഞ ചെലവില്‍ ഗുണമേന്‍മയുള്ള ചികിത്സ നല്‍കാം. ലാഭലാക്കിനും സൗജന്യസേവനത്തിനുമിടയില്‍ സന്തുലിതത്വം പാലിക്കാനും കാര്യശേഷി ഉറപ്പാക്കാനും സഹകരണ മേഖലയ്ക്കു കഴിയും. സഹകരണ സ്ഥാപനങ്ങള്‍ ചേര്‍ന്നു കേന്ദ്രീകൃതമായി ഹൈടെക് ലാബുകള്‍ ഏര്‍പ്പെടുത്താനും മരുന്നു നിര്‍മാണവും വിതരണവും മെഡിക്കല്‍ ഉപകരണ നിര്‍മാണവുമൊക്കെ നടത്താനും കഴിയും. ചെലവു കുറയ്ക്കാനായി ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ആശുപത്രി വ്യവസായത്തില്‍ കഴിയില്ല. സഹകരണ സ്ഥാപനങ്ങള്‍ സേവനവേതന വ്യവസ്ഥകള്‍ പാലിക്കാനും ബാധ്യസ്ഥം. നിലവിലുള്ളപ്രവര്‍ത്തനങ്ങള്‍ക്കു പുറമെ, പാലിയേറ്റീവ് കെയര്‍, ഹോം കെയര്‍, ബ്ലഡ് ബാങ്കുകള്‍ തുടങ്ങിയ മേഖലകളിലും കൂടുതല്‍ മെച്ചപ്പെട്ട മാതൃകകള്‍ ഒരുക്കാന്‍ സഹകരണ മേഖലയ്ക്കു കഴിയും. സഹകരണ വകുപ്പ് ഇ.എം.എസ്. ആശുപത്രിയിലൂടെ നടപ്പാക്കിയ അട്ടപ്പാടി പാക്കേജ് ഇതിനുദാഹരണമാണ് – അദ്ദേഹം പറഞ്ഞു.

ആതുരശുശ്രൂഷാ രംഗത്തെ കോര്‍പറേറ്റുകള്‍ വിഴുങ്ങുന്നതിനെതിരെ സഹകരണാരോഗ്യ മേഖലയില്‍ പ്രത്യേക സംവിധാനം ഒരുക്കണമെന്നും ഇതിനു സഹകരണാശുപത്രി ഫെഡറേഷന്‍ മുന്‍കൈയെടുക്കണമെന്നും പെരിന്തല്‍മണ്ണ ഇ.എം.എസ്. സഹകരണാശുപത്രി ചെയര്‍മാനും മുന്‍ എം.എല്‍.എ.യുമായ വി. ശശികുമാര്‍ പറഞ്ഞു. ഡോ. ആര്‍.കെ മേനോന്‍ മോഡറേറ്റയാിരുന്നു.

ബി.ആര്‍. ആക്ടില്‍
ആശങ്ക

ഏപ്രില്‍ 23 നു നടന്ന ‘ബാങ്കിങ് റെഗുലേഷന്‍ നിയമഭേദഗതികള്‍, ആദായനികുതി-ജി.എസ്.ടി. നിയമങ്ങളില്‍ സഹകരണ സ്ഥാപനം സ്വീകരിക്കേണ്ട കരുതലുകള്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും നടപടികള്‍ കേരളത്തിലെ പ്രാഥമിക സഹകരണ രംഗത്തു വിതയ്ക്കുന്ന ആശങ്കകളുടെ പ്രതിഫലനമായി. മന്ത്രി കെ.എന്‍. ബാലഗോപാല്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സഹകരണ നിക്ഷേപം വളര്‍ന്നപ്പോള്‍ വന്‍കോര്‍പ്പറേറ്റുകള്‍ അതില്‍ കണ്ണുവയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം ആസ്ഥാനമായിരുന്ന പല ബാങ്കിനെയും ഓഹരിവാങ്ങി അധീനത്തിലാക്കിയതുപോലെ സഹകരണ മേഖലയില്‍ പറ്റില്ലെന്നതിനാല്‍ ബാങ്കിങ്ങില്‍നിന്നു സഹകരണമേഖലയെ തടയുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.ടി.ജി.എസും എന്‍.ഇ.എഫ.്റ്റി. യും അടക്കമുള്ള കാര്യങ്ങളില്‍ സഹകരണ സ്ഥാപനങ്ങള്‍ മറ്റു ബാങ്കുകളെക്കാള്‍ കേരള ബാങ്കിനെ ആശ്രയിക്കുന്നതാണു നല്ലതെന്നും കേരള ബാങ്കു നല്‍കുന്ന ഏഴു ശതമാനം പലിശനിരക്കിന്റെയത്ര മറ്റുള്ളവയില്‍നിന്നു കിട്ടില്ലെന്നും പ്രബന്ധം അവതരിപ്പിച്ച എ.സി.എസ്.ടി.ഐ. മുന്‍ ഡയറക്ടര്‍ ബി.പി. പിള്ള പറഞ്ഞു. ആദായനികുതിയുടെ കാര്യത്തില്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കു കനത്ത ആഘാതമാവുമായിരുന്ന നീക്കത്തില്‍നിന്നു ഹൈക്കോടതിയുടെ അനുകൂലവിധികൊണ്ടു രക്ഷപ്പെടാന്‍ കഴിഞ്ഞിട്ടുണ്ട്. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുകയും വ്യവസ്ഥകള്‍ പ്രകാരമുള്ള ഇളവുകളും റീഫണ്ടുകളും നേടുകയും വേണം. ബാങ്കിങ് നിയന്ത്രണനിയമ ഭേദഗതി കേരളസഹകരണ നിയമത്തിനു വിരുദ്ധമായ വ്യവസ്ഥകള്‍ നിറഞ്ഞതും സംസ്ഥാന വിഷയത്തിലുള്ള കടന്നുകയറ്റവുമാണ്. മൂലധനപര്യാപ്തത നാലരശതമാനത്തില്‍ താഴെയും നിഷ്‌ക്രിയസ്വത്ത് 12 ശതമാനത്തിനു മുകളിലും പോകുന്ന ബാങ്കുകളെ സര്‍ക്കാരിനോടുപോലും ചോദിക്കാതെ ആര്‍.ബി.ഐ. നിശ്ചയിക്കുന്ന ബാങ്കുകളില്‍ ലയിപ്പിക്കാമെന്ന വ്യവസ്ഥ മൂലം കേരളത്തിലെ മൂന്ന് അര്‍ബന്‍ ബാങ്കുകള്‍ ഭീഷണി നേരിടുകയാണ് – അദ്ദേഹം പറഞ്ഞു. കോഴിക്കോട് അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ടി.പി. ദാസന്‍ അധ്യക്ഷനായിരുന്നു. അഡ്വ. പി.സി. ശശിധരന്‍, അഡ്വ. എ. ജോസ്ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു. അഡ്വ. കെ.പി. പ്രദീപ് മോഡറേറ്ററായിരുന്നു.

മേളയുടെ രണ്ടാം ദിവസം കേരളത്തിലെ കൃഷി-കാര്‍ഷികാനുബന്ധ മേഖലകളില്‍ സഹകരണ പ്രസ്ഥാനം നടത്തുന്ന ഇടപെടലുകളും വികസനസാധ്യതകളും ആയിരുന്നു സെമിനാര്‍ വിഷയം. മുന്‍മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി അധ്യക്ഷനായിരുന്നു. കേരള റബ്ബര്‍ ലിമിറ്റഡ് സി.എം.ഡി. ഷീലാതോമസ് പ്രബന്ധം അവതരിപ്പിച്ചു. കേരള ബാങ്ക് അഗ്രി അലൈഡ് റിസോഴ്‌സ് പേഴ്‌സണ്‍ ഷാജി പി. സ്‌കറിയ, പള്ളിയാക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എസ്. ജയചന്ദ്രന്‍, റബ്ബര്‍മാര്‍ക്ക് ചെയര്‍മാന്‍ പി.വി. സ്‌കറിയ എന്നിവര്‍ സംസാരിച്ചു. ബാലരാമപുരം സഹകരണ ബാങ്ക് പ്രസിഡന്റ്് അഡ്വ. പ്രതാപചന്ദ്രന്‍ മോഡറേറ്ററായിരുന്നു.

സ്ത്രീശാക്തീകരണത്തിനും വരുമാന വര്‍ധനവിനും സഹകരണ മേഖലയിലൂടെ ഇടപെടല്‍ എന്ന വിഷയത്തില്‍ 21 നു നടന്ന സെമിനാര്‍ മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ആസൂത്രണബോര്‍ഡംഗം മിനി സുകുമാരന്‍, മുന്‍ എം.എല്‍.എമാരായ കെ.കെ. ലതിക, ഇ.എസ്.ബിജിമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. 22 നു സഹകരണ മേഖലയും പ്രാദേശിക വികസനവും എന്ന സെമിനാര്‍ മന്ത്രി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനംചെയ്തു.വിദ്യാഭ്യാസമേഖലയില്‍ സഹകരണ പ്രസ്ഥാനം കൈവരിച്ച നേട്ടങ്ങളെപ്പറ്റിയള്ള സെമിനാര്‍ മന്ത്രി ആര്‍. ബിന്ദുവാണ് ഉദ്ഘാടനം ചെയ്തത്. 23നു വ്യവസായം, ചെറുകിടവ്യവസായം, തൊഴില്‍വരുമാനവര്‍ധന എന്നീ മേഖലകളില്‍ സഹകരണപ്രസ്ഥാനത്തിന്റെ പങ്ക് – അവസരങ്ങളും സാധ്യതകളും എന്ന സെമിനാറിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിച്ചു.

ഉപഭോക്തൃമേഖലയില്‍ സഹകരണ പ്രസ്ഥാനത്തിന്റെ ഇടപെടല്‍ – പ്രശ്‌നങ്ങളും സാധ്യതകളും, യുവജനങ്ങളും സഹകരണ പ്രസ്ഥാനവും, സാങ്കേതികവിദ്യയും സഹകരണ മേഖലയുടെ സാധ്യതകളും എന്നീ വിഷയങ്ങളിലും വിവിധ ദിവസങ്ങളില്‍ സെമിനാറുകള്‍ നടന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!