സ്ത്രീ സംരക്ഷണം ഉറപ്പാക്കി കുടുംബശ്രീ

moonamvazhi

കൗണ്‍സലിംഗിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തുന്നവരായും തൊഴിലന്വേഷിക്കുന്ന
സ്ത്രീകള്‍ക്കു വഴികാട്ടിയായും അതിക്രമങ്ങള്‍ അതിജീവിച്ച സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും 24 മണിക്കൂറും സഹായവും പിന്തുണയും ഉറപ്പാക്കുന്നവരായും
ജോലിയ്ക്കും പഠനത്തിനും നഗരത്തില്‍ എത്തുന്നവര്‍ക്കു അഭയകേന്ദ്രം
ഒരുക്കുന്നവരായും മാതൃകാപരമായ പ്രവര്‍ത്തനമാണു കേരളത്തിലെ
കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തുന്നത്.

 

സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കാനും അവരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കാനും കേരളത്തില്‍ ഇന്നു കുടുംബശ്രീ മുന്നിലുണ്ട്. സ്ത്രീകളുടെ ഏതു പ്രശ്നത്തിനും പരിഹാരം കാണാന്‍ ഈ സംരംഭം സഹായകമാണ്. സ്ത്രീസുരക്ഷയ്ക്കായി നിരവധി പദ്ധതികള്‍ നൂതനാ ശയങ്ങളുടെ അടിസ്ഥാനത്തില്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കാന്‍ കുടുംബശ്രീക്കു കഴിഞ്ഞിട്ടുണ്ട്. കമ്യൂണിറ്റി കൗണ്‍സലിംഗ് പദ്ധതി,
സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്, ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ കാമ്പെയിന്‍, ഷീ ഹോംസ് വനിതാ ഹോസ്റ്റലുകള്‍ എന്നിവ കുടുംബശ്രീ നടപ്പാക്കുന്ന പദ്ധതികളില്‍പ്പെടും.

കമ്യൂണിറ്റി
കൗണ്‍സലിംഗ്

പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വിവിധ പ്രശ്‌നങ്ങളില്‍ കൗണ്‍സലിംഗിലൂടെ പരിഹരിക്കാന്‍ സാധിക്കുന്നവയില്‍ തീര്‍പ്പുണ്ടാക്കാനായാണു കുടുംബശ്രീ കമ്യൂണിറ്റി കൗണ്‍സലിംഗ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രാദേശിക തലത്തില്‍ മാനസികപിന്തുണാ സംവിധാനവും സേവനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കമ്യൂണിറ്റി കൗണ്‍സലര്‍മാരെ പരിശീലനം നല്‍കിയാണു നിയോഗിച്ചിട്ടുള്ളത്. മൂന്നു സി.ഡി.എസ്സുകള്‍ക്ക് ഒരാള്‍ എന്ന നിലയിലാണു കുടുംബശ്രീ അംഗങ്ങളില്‍ നിന്നു കമ്യൂണിറ്റി കൗണ്‍സലര്‍മാരെ തിരഞ്ഞെടുത്തിരിക്കുന്നത്. 385 കമ്യൂണിറ്റി കൗണ്‍സലര്‍മാരാണ് ഇപ്പോള്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നത്. ഇവരുടെ സേവനം പ്രാദേശികമായി നല്‍കുന്നതോടൊപ്പം ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന പ്രശ്‌നങ്ങളില്‍ ആവശ്യമായ പിന്തുണയും ഇവരുടെ നേതൃത്വത്തില്‍ നല്‍കുന്നു. തദ്ദേശസ്ഥാപനങ്ങള്‍ സി.ഡി.എസ്സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 729 ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകളുടെ പ്രവര്‍ത്തനച്ചുമതല കൂടി വഹിക്കുന്നുണ്ട്. അവബോധ ക്ലാസുകള്‍, ഗ്രൂപ്പ് കൗണ്‍സലിംഗ്, വ്യക്തിഗത കൗണ്‍സലിംഗ് എന്നിവയ്ക്കൊപ്പം ആവശ്യമായ ഇടപെടലുകളും സേവനങ്ങളും 14 ജില്ലകളിലുമുള്ള സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക്കുമായി ചേര്‍ന്ന് നല്‍കുന്നു. വിവാഹിതരാകാന്‍ പോകുന്ന യുവതീയുവാക്കള്‍ക്ക്ു വിവാഹപൂര്‍വ കൗണ്‍സലിംഗും ആരോഗ്യകരമായ ആണ്‍-പെണ്‍ സൗഹൃദങ്ങള്‍ വളര്‍ന്നു വരുന്നതിനനുസൃതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുതകുന്ന മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നു. ബഡ്‌സ് സ്‌കൂള്‍ കുട്ടികളുടെ രക്ഷിതാക്കള്‍, വയോജനങ്ങള്‍ തുടങ്ങിയവര്‍ക്കുളള മാനസിക പിന്തുണ, ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും നടത്തിവരുന്നു.

തൊഴിലന്വേഷകര്‍ക്കു
വഴികാട്ടല്‍

മികച്ച വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും അനുയോജ്യമായ ജോലി ലഭിക്കാത്തവര്‍, കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടമായ അഭ്യസ്തവിദ്യര്‍, പല കാരണങ്ങളാല്‍ ജോലിയില്‍ നിന്ന് ഇടവേള എടുക്കേണ്ടി വന്ന സ്ത്രീകള്‍ എന്നിങ്ങനെയുള്ള തൊഴിലന്വേഷകര്‍ക്കു വഴി കാട്ടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ കുടുംബശ്രീയും ഭാഗമാകുന്നു. കേരളത്തില്‍ വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാനും അതുവഴി കേരളത്തിലെ മനുഷ്യവിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ നല്‍കാനുമായി തുടക്കമിട്ട കേരള നോളജ് ഇക്കോണമി മിഷന്റെ പ്രവര്‍ത്തനങ്ങളിലാണു കുടുംബശ്രീയും ഭാഗമാകുന്നത്. മിഷന്റെ പ്രചാരണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മേയ് എട്ട് മുതല്‍ 15 വരെ നടന്ന ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ എന്ന കാമ്പെയിനിന്റെയും ഇതിലുള്‍പ്പെടുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴില്‍ സര്‍വേയുടെയും നിര്‍വഹണം നടത്തിയതു കുടുംബശ്രീയാണ്. സര്‍വേയുടെ ഭാഗമായി 18 മുതല്‍ 59 വയസ്‌വരെ പ്രായമുള്ള അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരുടെ വിവരങ്ങള്‍ ശേഖരിച്ചു.

കുടുംബശ്രീയുടെ 1070 കമ്യൂണിറ്റി അംബാസഡര്‍മാരാണ് ഈ പ്രവര്‍ത്തനങ്ങള്‍ സി.ഡി.എസ.് തലത്തില്‍ ഏകോപിപ്പിച്ചത്. കാമ്പെയിനിന്റെ ഭാഗമായി കേരള നോളജ് ഇക്കോണമി മിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിവ് നല്‍കുകയും വിദ്യാസമ്പന്നരായ തൊഴില്‍രഹിതരായ ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ഡിജിറ്റല്‍ വര്‍ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ (ഡി.ഡബ്ല്യു.എം.എസ്) എന്റോള്‍ ചെയ്യാന്‍ അവരെ സഹായിക്കുകയും ചെയ്തു.

ജെന്‍ഡര്‍
ഹെല്‍പ് ഡെസ്‌ക്

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ നടക്കുന്ന അതിക്രമങ്ങള്‍ അതിജീവിച്ചവര്‍ക്കുള്ള പിന്തുണയും സഹായവും 24 മണിക്കൂറും ഉറപ്പുവരുത്തുന്ന സെന്ററാണു സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്. ഈ ഹെല്‍പ് ഡെസ്‌ക് 14 ജില്ലകളിലും പ്രവര്‍ത്തനം നടത്തിവരുന്നു. സ്നേഹിതയില്‍ സേവനത്തിനും പിന്തുണയ്ക്കുമായി എത്തുന്നവര്‍ക്കു താത്കാലിക താമസ സൗകര്യവും കൗണ്‍സലിംഗും പുനരധിവാസ സഹായങ്ങളും മറ്റു വകുപ്പുകളുമായി ചേര്‍ന്നു നിയമപരിരക്ഷയും നല്‍കുന്നു. സെന്ററുകളില്‍ 24 മണിക്കുറും ടെലി കൗണ്‍സലിംഗ് സേവനവും കിട്ടും. വിവിധ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ കൗണ്‍സലിംഗ് പിന്തുണയും നല്‍കുന്നു. വിവിധ സര്‍ക്കാര്‍ – സര്‍ക്കാരിതര വകുപ്പുകളും ഏജന്‍സികളുമായും സംയോജിച്ചാണു സ്നേഹിത പ്രവര്‍ത്തിക്കുന്നത്.

സമൂഹത്തില്‍ ഒറ്റപ്പെട്ടവരും നിരാലംബരും പ്രശ്നങ്ങളെ നേരിടുന്നവരുമായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പിന്തുണയും സഹായവും താത്കാലിക അഭയവും നല്‍കുന്ന ഒരിടമായിരിക്കും ഈ കേന്ദ്രം. സഹായം തേടി വരുന്ന സ്ത്രീകള്‍ക്കുവേണ്ട പിന്തുണയും നിര്‍ദേശവും നല്‍കി അനുയോജ്യമായ സേവനദാതാക്കളുമായോ സ്ഥാപനങ്ങളുമായോ ബന്ധപ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുക, മാനസികവും ശാരീരികവുമായ അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അവശ്യഘട്ടങ്ങളില്‍ താത്കാലിക അഭയകേന്ദ്രമായി പ്രവര്‍ത്തിക്കുക, അതിക്രമത്തിനിരയായവരെ പ്രശ്നങ്ങള്‍ നേരിടുന്നതിനു മാനസികമായി സജ്ജരാക്കുക, സമത്വം, അവകാശങ്ങള്‍, കടമ എന്നിവയെക്കുറിച്ചു അവബോധമുള്ളവരാക്കുക. മറ്റു സ്ഥലങ്ങളില്‍ നിന്നു യാത്ര ചെയ്തുവരുന്ന സ്ത്രീകള്‍ക്ക് അവശ്യസന്ദര്‍ഭങ്ങളില്‍ പിന്തുണാനിര്‍ദേശങ്ങള്‍ നല്‍കുക (താമസം, സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കല്‍ ), ഉപജീവനം, അതിജീവനം, സുരക്ഷ തുടങ്ങിയവയ്ക്കായി ഏതെങ്കിലും സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങളുടെ സേവനം ആവശ്യമായ സ്ത്രീകള്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കുന്ന സര്‍വീസ് സെന്ററായി പ്രവര്‍ത്തിക്കുക, പരിശീലനക്കളരികളും ബോധവത്കരണ ക്ലാസുകളും കൗണ്‍സലിംഗും നല്‍കുക, ഉപജീവനത്തിനാവശ്യമായ വ്യത്യസ്ത വൈദഗ്ധ്യങ്ങള്‍ നേടാന്‍ സഹായിക്കുകയും അവരുടെ വൈദഗ്ധ്യങ്ങള്‍ക്കനുസരിച്ച് ജീവിത നൈപുണ്യ പരിശീലനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുക എന്നിവയാണു പ്രവര്‍ത്തനങ്ങള്‍.

ഷീ ഹോംസ്
വനിതാ ഹോസ്റ്റല്‍

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്ക് ആശ്വാസമേകുന്നതാണു കുടുംബശ്രീയുടെ ഈ പുതിയ കാല്‍വയ്പ്. ജോലിയും പഠനവുമായി ബന്ധപ്പെട്ട് കോഴിക്കോട് നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍ക്കു താമസസൗകര്യം ഒരുക്കുന്നവയാണു കുടുംബശ്രീയുടെ ഷീ ഹോംസ് വനിതാ ഹോസ്റ്റലുകള്‍. 2014 ല്‍ കോര്‍പ്പറേഷന്‍ കുടുംബശ്രീയാണ് ഇതിനു തുടക്കം കുറിച്ചത്. ജോലി ചെയ്തു കോഴിക്കോട് ജില്ലയില്‍ സ്ഥിരമായി താമസിക്കുന്നവര്‍ക്കും ഇവിടം ഏറെ സൗകര്യപ്രദമാണ്. മിതമായ നിരക്കിലുള്ള താമസവും ഭക്ഷണവും ഇവിടെ കിട്ടും. വാടകയും കുറവാണ്.

സ്ത്രീകള്‍ക്കിവിടെ ധൈര്യമായി കയറിച്ചെല്ലാം. ഭയപ്പെടാതെ അന്തിയുറങ്ങാം. തങ്ങള്‍ക്കു നേരെ വട്ടമിട്ടു പറക്കുന്ന കഴുകന്‍കണ്ണുകളെ പേടിക്കണ്ടതില്ല. കോഴിക്കോട് നഗരത്തിലെ പ്രധാന സ്ഥലങ്ങളായ ഗുജറാത്തി സ്ട്രീറ്റ്, റെയില്‍വേ സ്റ്റേഷന്‍, മാങ്കാവ് മിനി ബൈപ്പാസ്, കൊയിലാണ്ടി, പറയഞ്ചേരി, അരയിടത്തുപാലം എന്നിങ്ങനെ ആറു സെന്ററുകളിലാണു ഷീ ഹോം പ്രവര്‍ത്തിക്കുന്നത്. സ്ത്രീകള്‍ക്കു നേരെയുളള അതിക്രമങ്ങള്‍ക്ക് ഒരു പരിധിവരെ ആശ്വാസം കാണാന്‍ ഇതുവഴി സാധിക്കുന്നു. കുറഞ്ഞ ചെലവില്‍ സുരക്ഷിതമായ താമസവും ഭക്ഷണവും കിട്ടുന്ന ഷീ ഹോംസ് വിദ്യാര്‍ഥികള്‍ക്കും ഒരാശ്വാസമാണ്.

സ്ത്രീ മാറിനില്‍ക്കേണ്ടവളല്ല, മാറ്റു തെയിക്കേണ്ടവളാണ്. കുടുംബശ്രീയുടെ ഓരോ പദ്ധതിയും ഇതിനുള്ള ഉദാഹരണമാണ്. അതിലൊരു മുതല്‍ക്കൂട്ടാണു ഷീ ഹോംസ് വനിതാ ഹോസ്റ്റല്‍. ഓരോ പുതിയ പദ്ധതിയിലൂടെ കുടുംബശ്രീ മുന്നോട്ടുവയ്ക്കുന്നതു പെണ്‍കരുത്തിന്റെ ഓരോ അടയാളമാണ്.

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!