നബാര്‍ഡിന്റെ പ്രവര്‍ത്തന രീതിയും മാറിയേക്കും

കിരണ്‍ വാസു

കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളുടെ നിയന്ത്രണം പൂര്‍ണമായി നബാര്‍ഡിലേക്കു മാറ്റാനാണു കേന്ദ്രം ആലോചിക്കുന്നത്. ഭരണപരമായ നിയന്ത്രണ അതോറിറ്റികൂടിയാകുന്നതോടെ നബാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ അടിമുടി മാറും. കേന്ദ്രപദ്ധതികളുടെ ഗ്രാമീണതലത്തിലുള്ള നോഡല്‍ ഏജന്‍സിയായി പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളെ മാറ്റുന്നതോടെ സംസ്ഥാനങ്ങള്‍ കേന്ദ്രനിര്‍ദേശം പാലിക്കാന്‍ നിര്‍ബന്ധിതരാകും. ഇത്തരം പദ്ധതികള്‍ നടപ്പാക്കാനുള്ള കേന്ദ്ര ഏജന്‍സി നബാര്‍ഡാകും. പൊതു സോഫ്റ്റ്‌വെയര്‍ നടപ്പാക്കുന്നതോടെ നബാര്‍ഡിന്റെ നിയന്ത്രണം കാര്‍ഷികസംഘങ്ങളില്‍ പൂര്‍ണമാകും. ഫണ്ട് അനുവദിക്കുന്നതു മുതല്‍ പദ്ധതിനിര്‍വഹണം വരെയുള്ള കാര്യങ്ങള്‍ നബാര്‍ഡ് നിരീക്ഷിക്കും.

 

കേന്ദ്രസര്‍ക്കാരിന്റെ സഹകരണപരിഷ്‌കാരങ്ങളെല്ലാം ദേശീയ കാര്‍ഷിക ഗ്രാമവികസന ബാങ്കിനെ ( നബാര്‍ഡ് ) മുന്‍നിര്‍ത്തിയാണെന്നതു ശ്രദ്ധേയമാണ്. ഇതോടെ, നബാര്‍ഡിന്റെ പ്രവര്‍ത്തനരീതിയിലും വലിയ മാറ്റങ്ങളുണ്ടാകുമെന്ന് ഉറപ്പായി. ദേശീയ സഹകരണനയം, കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍ക്കുള്ള പൊതു സോഫ്റ്റ്‌വെയര്‍, സഹകരണസംഘങ്ങള്‍ക്കായി കേന്ദ്രീകൃത ഡേറ്റ സെന്റര്‍, സഹകരണ ഡേറ്റ അടിസ്ഥാനമാക്കിയുള്ള പദ്ധതിയാസൂത്രണം എന്നിവയെല്ലാം നബാര്‍ഡിനെ മുഖ്യചുമതലയില്‍ നിര്‍ത്തിയാണു കേന്ദ്ര സഹകരണമന്ത്രാലയം ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ ചെറുകിട ധനകാര്യ ഇടപാടുശൃംഖലയാണു സഹകരണമേഖലയില്‍ സംഘങ്ങളിലായുള്ളത്. ഇവയൊന്നും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ളതല്ല. അതിനാല്‍, റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിനു പുറത്തുള്ള സഹകരണ ധനകാര്യസ്ഥാപനങ്ങളുടെ നിയന്ത്രണഅതോറിറ്റിയായി നബാര്‍ഡിനെ മാറ്റാനുള്ള ആലോചനയാണു നടക്കുന്നത്. നിലവിലെ പരിഷ്‌കാരങ്ങളിലെല്ലാം ഈ ലക്ഷ്യം പ്രകടമാണ്. സഹകരണ ധനകാര്യ സ്ഥാപനങ്ങളെ ഇരട്ട നിയന്ത്രണത്തില്‍നിന്നു മാറ്റണമെന്നു ദേശീയ സഹകരണനയത്തിന്റെ കരടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അതതു സംസ്ഥാനത്തെ സഹകരണനിയമമനുസരിച്ച് സഹകരണസംഘം രജിസ്ട്രാറാണു സഹകരണസംഘങ്ങളുടെ നിയന്ത്രണാധികാരി. സഹകരണ ബാങ്കുകളില്‍ ബാങ്കിങ് കാര്യങ്ങളില്‍ റിസര്‍വ് ബാങ്കിനു നിയന്ത്രണമുണ്ടാകും. മറ്റു സംഘങ്ങളുടെ സാമ്പത്തിക ഇടപാടുകളില്‍ റിസര്‍വ് ബാങ്കിന് ഇടപെടാനും കഴിയില്ല. ഇതെല്ലാം പല സംസ്ഥാനങ്ങളിലും തര്‍ക്കവിഷയമായി മാറിയതോടെയാണു കേന്ദ്രീകൃത നിയന്ത്രണ സംവിധാനം വേണമെന്ന നിലപാട് കേന്ദ്രസര്‍ക്കാരിനുണ്ടാകുന്നത്. സഹകരണ ബാങ്കുകളുടെ ഇരട്ടനിയന്ത്രണം മറികടക്കാനാണു ബാങ്കിങ് നിയന്ത്രണത്തില്‍ ഭേദഗതി കൊണ്ടുവന്നത്. ഇതോടെ, ഒരു സഹകരണ ബാങ്കിന്റെ ഭരണസമിതിയില്‍പ്പോലും ആര്‍.ബി.ഐ.യ്ക്ക് നിയന്ത്രണം വന്നു. ഇനി മറ്റു ധനകാര്യ സഹകരണസംഘങ്ങളുടെ നിയന്ത്രണം സംബന്ധിച്ച കാര്യമാണ്. പ്രത്യേകിച്ചു കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളുടെ കാര്യം. ഇവയുടെ നിയന്ത്രണം പൂര്‍ണമായി നബാര്‍ഡിലേക്കു മാറ്റാനാണു കേന്ദ്ര സഹകരണമന്ത്രാലയം ആലോചിക്കുന്നത്. മാത്രമല്ല, ഗ്രാമീണമേഖലയില്‍ സഹകരണസ്വാധീനം വര്‍ധിപ്പിക്കുക എന്നതാണു കേന്ദ്രസര്‍ക്കാരിന്റെ പുതിയ ലക്ഷ്യം. ഇതിനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. സഹകരണഗ്രാമം, കാര്‍ഷികസംഘങ്ങളെ ഒരു ഗ്രാമത്തിന്റെ സേവനകേന്ദ്രമാക്കി മാറ്റല്‍ എന്നിവയെല്ലാം ഈ ലക്ഷ്യത്തോടെയുള്ളതാണ്. ഇതെല്ലാം നബാര്‍ഡിന്റെ നിയന്ത്രണത്തിലാണു നടപ്പാക്കുകയും ചെയ്യുന്നത്. മറ്റു ഭരണപരമായ നിയന്ത്രണഅതോറിറ്റികൂടിയായി നബാര്‍ഡിനെ മാറ്റുന്നതോടെ നബാര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ അടിമുടി മാറ്റമാണ് സംഭവിക്കാന്‍ സാധ്യതയുള്ളത്.

കാര്‍ഷികസംഘങ്ങളൂടെ
നിയന്ത്രണം

സഹകരണത്തിലൂടെ സമൃദ്ധി എന്നതാണു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മുദ്രാവാക്യം. ഓരോ ഗ്രാമത്തിലും പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളുണ്ടാക്കി അതിലൂടെ സര്‍ക്കാര്‍പദ്ധതികള്‍ നടപ്പാക്കുക എന്നതാണ് ഇതിനായി കണ്ടെത്തിയ രീതി. ഒരു പഞ്ചായത്തില്‍ ഒരു സഹകരണസംഘം രൂപവത്കരിക്കുക എന്നതാണു കേന്ദ്രസഹകരണ മന്ത്രാലയത്തിന്റെ നയം. രാജ്യത്താകെ 63,000 കാര്‍ഷിക വായ്പാ സംഘങ്ങളാണുള്ളത്. രണ്ടു ലക്ഷം സംഘങ്ങള്‍ക്കൂടി ഒരു വര്‍ഷത്തിനുള്ളില്‍ രൂപവത്കരിക്കാനുള്ള നടപടികളും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രത്തിനു നേരിട്ട് കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍ രൂപവത്കരിക്കാനാവില്ല. അതു പൂര്‍ണമായും സംസ്ഥാനനിയമത്തിനനുസരിച്ചാണു രൂപവത്കരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. എന്നാല്‍, കേന്ദ്രപദ്ധതികളുടെ ഗ്രാമീണതലത്തിലുള്ള നോഡല്‍ ഏജന്‍സിയായി പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളെ മാറ്റുന്നതോടെ സംസ്ഥാനങ്ങള്‍ കേന്ദ്രനിര്‍ദേശം പാലിക്കാന്‍ നിര്‍ബന്ധിതമാക്കപ്പെടുമെന്നാണു കേന്ദ്രം കണക്കാക്കുന്നത്. ഇത്തരം പദ്ധതികള്‍ നടപ്പാക്കാനുള്ള കേന്ദ്ര ഏജന്‍സിയായി നബാര്‍ഡിനെ മാറ്റും. നബാര്‍ഡിന്റെ ഫണ്ടുപയോഗിച്ചാണു പ്രധാനമായും കാര്‍ഷിക വായ്പാസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ പദ്ധതികള്‍ നബാര്‍ഡിലുടെ നടപ്പാക്കുന്നതോടെ കാര്‍ഷിക വായ്പാസംഘങ്ങളുടെ പ്രവര്‍ത്തനമേല്‍നോട്ടവും നബാര്‍ഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കാനാണു സാധ്യത.

രാജ്യത്തെ എല്ലാ കാര്‍ഷിക വായ്പാസഹകരണ സംഘങ്ങളെയും ഒറ്റ ഓണ്‍ലൈന്‍ നെറ്റ്‌വര്‍ക്കിലേക്കു കൊണ്ടുവരാനാണു കേന്ദ്ര സഹകരണമന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. ഇതിനോടു കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിലെ 54,752 കാര്‍ഷിക വായ്പാസംഘങ്ങള്‍ അനുകൂല നിലപാടാണു സ്വീകരിച്ചിട്ടുള്ളത്. ഏകീകൃത സോഫ്റ്റ്‌വെയറിന്റെ ഭാഗമായാല്‍ അതോടെ പ്രാഥമിക സഹകരണ ബാങ്കുകളുടെ നിയന്ത്രണം നബാര്‍ഡിലേക്കു മാറുകയും ചെയ്യും. സഹകരണാടിസ്ഥാന സാമ്പത്തികവികസനം എന്ന കാഴ്ചപ്പാടാണു കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. ഇപ്പോള്‍ സംസ്ഥാനങ്ങളില്‍നിന്നു ശേഖരിക്കുന്ന സഹകരണസംഘങ്ങളുടെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാകും ഇതിനുള്ള പദ്ധതി തയാറാക്കുക. സ്ഥാപനാധിഷ്ഠിത ആസൂത്രണം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതില്‍ കാര്‍ഷികമേഖലയിലെ എല്ലാ കേന്ദ്രപദ്ധതികളും നബാര്‍ഡ് കാര്‍ഷിക സഹകരണസംഘങ്ങളിലൂടെയാകും നടപ്പാക്കുക. ഇതിനു കേന്ദ്രത്തിന്റെ ഏകീകൃത സോഫ്റ്റ്‌വെയര്‍ ശൃംഖലയുടെ ഭാഗമാകണം.

നബാര്‍ഡ്- സംസ്ഥാന സഹകരണ ബാങ്ക്- ജില്ലാ സഹകരണ ബാങ്ക്- പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘം എന്നിവ ഓണ്‍ലൈന്‍ ശൃംഖലയുടെ ഭാഗമാകും. ഇതില്‍ കാര്‍ഷികവായ്പയുടെ റീ ഫിനാന്‍സ്‌പോലുള്ള സാമ്പത്തികസഹായം സംസ്ഥാന സഹകരണ ബാങ്ക് വഴി തുടരും. ബാക്കിയുള്ള കേന്ദ്രപദ്ധതികളും കാര്‍ഷിക-ഗ്രാമീണ വികസനപദ്ധതികളും നേരിട്ട് കാര്‍ഷിക വായ്പാ സഹകരണസംഘങ്ങള്‍ക്കു നല്‍കാനാണ് ആലോചിക്കുന്നത്. ഇതിനെല്ലാം കേന്ദ്രത്തിന്റെ പൊതു സോഫ്റ്റ്‌വെയറിന്റെ ഭാഗമാകണം. മാത്രവുമല്ല, കാര്‍ഷിക വായ്പാസംഘങ്ങള്‍ക്കായി തയാറാക്കിയിട്ടുള്ള പൊതു ബൈലോ അനുസരിച്ചു പ്രവര്‍ത്തിക്കുകയും വേണം. ഇതെല്ലാം ഓണ്‍ലൈനായി നബാര്‍ഡ് വിലയിരുത്തും. കാര്‍ഷിക വായ്പാസംഘങ്ങളില്‍ നബാര്‍ഡിന്റെ ഓഡിറ്റ് വേണമെന്ന നിര്‍ദേശം റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും ഇതില്‍ തീരുമാനമുണ്ടായിട്ടില്ല.

പൊതു സോഫ്റ്റ്‌വെയറില്‍
54,752 സംഘങ്ങള്‍

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളെ ഒറ്റ നെറ്റ്‌വര്‍ക്കിനു കീഴിലാക്കാനാണു പൊതു സോഫ്റ്റ്‌വെയര്‍ നടപ്പാക്കാന്‍ തീരുമാനിച്ചത്. കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ ഇതുവരെ ഇക്കാര്യത്തില്‍ കേന്ദ്രനിര്‍ദേശം അംഗീകരിച്ചിട്ടില്ല. അതേസമയം, സഹകരണസംഘങ്ങളില്‍ കമ്പ്യൂട്ടറൈസേഷന്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് കേന്ദ്രസഹായം അനുവദിക്കണമെന്നു തമിഴ്‌നാട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍, തമിഴ്‌നാടും പൊതു സോഫ്റ്റ്‌വെയറിന്റെ ഭാഗമാകാനുള്ള സാധ്യത ഏറെയാണ്. 54,752 സംഘങ്ങളാണ് ഇതുവരെ പൊതു സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കാന്‍ കേന്ദ്രസഹായത്തിന് അപേക്ഷ നല്‍കിയിട്ടുള്ളത്. രാജ്യത്താകെയുള്ള 67,251 സംഘങ്ങളെയാണു കേന്ദ്ര സോഫ്റ്റ്‌വെയര്‍ ശൃംഖലയിലേക്ക് ഉള്‍പ്പെടുത്താനുള്ളവയായി കണക്കാക്കിയിട്ടുള്ളത്. ഇതില്‍ ഭൂരിപക്ഷവും അതിനുള്ള സന്നദ്ധത അറിയിച്ച് കേന്ദ്രത്തിന് അപേക്ഷ നല്‍കി കഴിഞ്ഞുവെന്നാണു സഹകരണമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

കേരളത്തില്‍ 1299 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളാണു പൊതു സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ യോഗ്യതപ്പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്. 1624 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളാണു കേരളത്തിലുള്ളത്. 2022 മാര്‍ച്ച് 31 ലെ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു സംഘങ്ങളുടെ യോഗ്യത നിശ്ചയിച്ചിട്ടുള്ളത്. തമിഴ്നാട്ടില്‍ ഏഴ് സംഘങ്ങളാണ് ഈ പട്ടികയിലുള്ളത്. 4532 കാര്‍ഷിക വായ്പാ സംഘങ്ങളാണു തമിഴ്നാട്ടിലുള്ളത്. കേന്ദ്രം തയാറാക്കിയ പട്ടികയില്‍ തമിഴ്നാട്ടിലെ യോഗ്യതയുള്ള സംഘങ്ങളുടെ എണ്ണം കൃത്യമല്ലെന്നു കേന്ദ്ര സഹകരണമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ട് അന്തിമമാക്കാത്തതിനാലാണ് ഇത്രയും കുറച്ച് സംഘങ്ങള്‍ മാത്രം ഉള്‍പ്പെട്ടത്. തമിഴ്നാട് സര്‍ക്കാരിന്റെ കടം എഴുതിത്തള്ളല്‍ പദ്ധതി നടപ്പാക്കേണ്ടതിനാലാണു സംഘങ്ങളുടെ ഓഡിറ്റ് പൂര്‍ത്തിയാക്കാന്‍ വൈകുന്നത്. എന്നാല്‍, കേരളത്തിലെ നാനൂറോളം സംഘങ്ങളുടെ അയോഗ്യത എന്താണെന്നു വ്യക്തമായിട്ടില്ല.

അപേക്ഷ ലഭിച്ച സംഘങ്ങളില്‍ കമ്പ്യൂട്ടറൈസേഷന്‍ നടപ്പാക്കുന്നതിനുള്ള സാമ്പത്തികസഹായം കേന്ദ്രം അനുവദിച്ചു. 201.08 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. ഹാര്‍ഡ്‌വെയര്‍ വാങ്ങാനും കേന്ദ്രം നിര്‍ദേശിക്കുന്ന രീതിയില്‍ ഡേറ്റ ക്രമീകരിക്കാനുമാണ് ഈ സഹായം. നബാര്‍ഡ് അംഗീകരിച്ച സോഫ്റ്റ്‌വെയറാണു പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളില്‍ നടപ്പാക്കുന്നത്. സോഫ്റ്റ്‌വെയര്‍ ഏകീകരണത്തിനുള്ള നടപടിയിലേക്കു കേന്ദ്രസര്‍ക്കാര്‍ ദ്രുതഗതിയില്‍ കടക്കുകയാണ്. ഇതിനായി കേന്ദ്ര സഹകരണമന്ത്രാലയം, ഇലക്ട്രോണിക്സ് ആന്റ് ഐ.ടി. മന്ത്രാലയം, നബാര്‍ഡ്, സോഫ്റ്റ്‌വെയര്‍ ഏകീകരണത്തിനായി രൂപവത്കരിച്ച സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ എന്നിവ ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞു. പൊതു സോഫ്റ്റ്‌വെയര്‍ നടപ്പാക്കുന്നതോടെയാണു നബാര്‍ഡിന്റെ നിയന്ത്രണം കാര്‍ഷികസംഘങ്ങളില്‍ പൂര്‍ണമായി നടപ്പാക്കുക. ഫണ്ട് അനുവദിക്കുന്നതു മുതല്‍ പദ്ധതിനിര്‍വഹണം വരെയുള്ള കാര്യങ്ങള്‍ നബാര്‍ഡ് നിരീക്ഷിക്കും. കേന്ദ്രസര്‍ക്കാരിനെ പദ്ധതിയാസൂത്രണത്തില്‍ സഹായിക്കുന്നതും നബാര്‍ഡാകും. ഓരോ സംസ്ഥാനത്തെയും സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിച്ചാകും പദ്ധതിയാസൂത്രണം. അതിനാല്‍, വികേന്ദ്രീകൃത പദ്ധതിയ്ക്കാകും ഊന്നല്‍ നല്‍കുക.

നബാര്‍ഡ്
ഓഡിറ്റ്

കാര്‍ഷിക വായ്പാ സംഘങ്ങളില്‍ ഓഡിറ്റ് നടത്താനുള്ള ചുമതലയും നബാര്‍ഡിനു നല്‍കിയേക്കും. സഹകരണ വായ്പാസംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ പരിശോധനയും നിയന്ത്രണവും വേണമെന്ന നിലപാട് റിസര്‍വ് ബാങ്ക് നേരത്തെ മുന്നോട്ടുവെച്ചിട്ടുണ്ട്. അര്‍ബന്‍ ബാങ്കുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച അംബ്രല്ല ഓര്‍ഗനൈസേഷന്റെ കീഴില്‍ വായ്പാ സഹകരണ സംഘങ്ങളെയും കൊണ്ടുവരണമെന്ന നിര്‍ദേശമാണു പരിഗണനയിലുള്ളത്. ഇതിനൊപ്പം, ഇത്തരം സംഘങ്ങളില്‍ നബാര്‍ഡിന്റെ ഓഡിറ്റ്പരിശോധന കൊണ്ടുവരാനും ആലോചനയുണ്ട്. അംഗങ്ങളുമായി മാത്രം സാമ്പത്തികഇടപാട് നടത്തുന്ന സഹകരണസംഘത്തിന്റെ പ്രവര്‍ത്തനരീതി മാത്രമാണ് അംഗീകരിക്കാനാവുന്നത് എന്നാണു റിസര്‍വ് ബാങ്കിന്റെ നിലപാട്. ഇതില്‍ നിയന്ത്രണം കൊണ്ടുവരേണ്ടതില്ല. എന്നാല്‍, ബാങ്കിങ് നിര്‍വചനത്തിന്റെ പരിധിയിലേക്കു സംഘങ്ങളുടെ പ്രവര്‍ത്തനം മാറുന്നതാണു പരിശോധിക്കേണ്ടത്.

സംഘങ്ങളുടെ സാമ്പത്തികഇടപാടിനു റിസര്‍വ് ബാങ്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഓഹരിമൂലധനം, കരുതല്‍ധനം എന്നിവയെല്ലാം ഒരു ലക്ഷത്തില്‍ കൂടുതലുണ്ടെങ്കില്‍ അത്തരം സംഘങ്ങള്‍ക്കു ക്രെഡിറ്റ് ബിസിനസ് നടത്താന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി വേണം. ആ പരിധി മാറ്റണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ട്. പുതിയ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്കു വായ്പാവിതരണമടക്കമുള്ള കാര്യങ്ങള്‍ പറയുന്നുണ്ട്. ഇതിനാണ് ഒരു ലക്ഷമെന്ന പരിധിയില്‍ മാറ്റം വരുത്തേണ്ടത് അനിവാര്യമാകുന്നത്. ഇതിനാണു റിസര്‍വ് ബാങ്കിന്റെ അഭിപ്രായം തേടിയത്. സഹകരണസംഘങ്ങളില്‍ കൂടി ഡിജിറ്റല്‍ ഇടപാടുകള്‍ നടപ്പാക്കുന്നതിന്റെ സാധ്യത കേന്ദ്രസര്‍ക്കാര്‍ തേടുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് അര്‍ബന്‍ ബാങ്കുകളുടെ അംബ്രല്ല ഓര്‍ഗനൈസേഷനു കീഴിലേക്കു വായ്പാസംഘങ്ങളെയും കൊണ്ടുവന്നു നബാര്‍ഡ് ഓഡിറ്റ് നടപ്പാക്കാന്‍ ആലോചിക്കുന്നത്. ഗ്രാമീണമേഖലയിലെ സഹകരണസംഘങ്ങളുടെ സാമ്പത്തികഇടപാടുകള്‍ പരിശോധിക്കുന്ന ഏജന്‍സിയായി നബാര്‍ഡിനെ മാറ്റണമെന്നാണു റിസര്‍വ് ബാങ്കിന്റെ നിലപാട്. ആര്‍.ബി.ഐ.യ്ക്കു നേരിട്ട് ഇത്തരം സംഘങ്ങളില്‍ പരിശോധന നടത്താനാവില്ല. തങ്ങളുടെ ഫണ്ട്‌വിനിയോഗം സംബന്ധിച്ചുള്ള പരിശോധന ഇപ്പോള്‍ സഹകരണസംഘങ്ങളില്‍ നബാര്‍ഡ് നടത്താറുണ്ട്. അതിനു പകരം, കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളില്‍ ഓഡിറ്റ് നടത്താനുള്ള ചുമതലകൂടി നബാര്‍ഡിനു നല്‍കണമെന്നാണ് ആര്‍.ബി.ഐ.യുടെ അഭിപ്രായം. ഓരോ കാര്‍ഷിക വായ്പാസംഘവും മള്‍ട്ടി സര്‍വീസ് സെന്ററായി പ്രവര്‍ത്തിക്കണമെന്നാണു നിര്‍ദേശിച്ചിട്ടുള്ളത്. ഇതും നബാര്‍ഡിന്റെ ഇടപെടല്‍ ഇത്തരം സംഘങ്ങളില്‍ വേണമെന്ന നിര്‍ദേശത്തിനു ബലം പകരുന്നതാണ്.

സംസ്ഥാന-ജില്ലാബാങ്ക്
നിയന്ത്രണം ഒഴിഞ്ഞേക്കും

റിസര്‍വ് ബാങ്കിന്റെ ലൈസന്‍സുള്ളവയാണെങ്കിലും സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകള്‍ നബാര്‍ഡിന്റെ നിയന്ത്രണത്തിലാണു പ്രവര്‍ത്തിക്കുന്നത്. മറ്റു വാണിജ്യ ബാങ്കുകളില്‍ റിസര്‍വ് ബാങ്ക് നേരിട്ട് നടത്തുന്ന ഇടപെടല്‍ സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളില്‍ നബാര്‍ഡ് വഴിയാണു നടത്തുന്നത്. ഈ രീതിയിലും കേന്ദ്രസര്‍ക്കാരിന്റെ പുതിയ പരിഷ്‌കാരങ്ങളിലൂടെ മാറ്റം വന്നേക്കും. പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളിലേക്കു ശ്രദ്ധ കൂടുതല്‍ പതിപ്പിക്കണമെങ്കില്‍ സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളുടെ മേല്‍നോട്ടച്ചുമതലയില്‍നിന്നു നബാര്‍ഡിനെ ഒഴിവാക്കണമെന്ന ചര്‍ച്ചയാണു കേന്ദ്രതലത്തില്‍ നടക്കുന്നത്. സഹകരണസംഘങ്ങളില്‍ ഓഡിറ്റ് അടക്കമുള്ള ചുമതല നബാര്‍ഡിനെ ഏല്‍പിക്കുന്നതിന്റെ ഭാഗമായാണു പുതിയ പരിഷ്‌കാരം ആലോചിക്കുന്നത്. കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളില്‍ പൊതു സോഫ്റ്റവെയര്‍ നടപ്പാക്കി നബാര്‍ഡിന്റെ കീഴിലാക്കുന്നുണ്ട്. ഇതോടെ, നബാര്‍ഡ്‌സഹായം നേരിട്ട് പ്രാഥമിക സംഘങ്ങള്‍ക്കു ലഭ്യമാക്കുന്ന രീതി കൊണ്ടുവരാനാണു കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. അതിനാല്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍ വാണിജ്യബാങ്കുകള്‍ക്കു സമാനമായ രീതിയില്‍ ബാങ്കിങ്പ്രവര്‍ത്തനം മാറ്റേണ്ടിവരും.

സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളുടെ നിയന്ത്രണം നബാര്‍ഡില്‍നിന്നു മാറ്റാമെന്ന അഭിപ്രായത്തോട് റിസര്‍വ് ബാങ്കിനും അനുകൂലനിലപാടാണുള്ളത്. നേരത്തെ, റിസര്‍വ് ബാങ്കിനു കീഴിലുണ്ടായിരുന്ന അഗ്രിക്കള്‍ച്ചര്‍ ക്രെഡിറ്റ് ഡിപ്പാര്‍ട്ട്മെന്റിനായിരുന്നു ഇവയുടെ നിയന്ത്രണച്ചുമതല. ഈ വകുപ്പാണു നബാര്‍ഡ് എന്ന സ്വതന്ത്രസ്ഥാപനമാക്കി മാറ്റിയത്. ഇതോടെ, അഗ്രിക്കള്‍ച്ചര്‍ ക്രെഡിറ്റ് ഡിപ്പാര്‍ട്ട്മെന്റ് റിസര്‍വ് ബാങ്കില്‍നിന്ന് ഒഴിവായി. സമാനമായ ഒരു സംവിധാനം ആര്‍.ബി.ഐ.ക്കു കീഴിലൊരുക്കി സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളുടെ ബാങ്കിങ് നിയന്ത്രണം നിര്‍വഹിക്കാമെന്ന ആഭിപ്രായം ആര്‍.ബി.ഐ. ഉദ്യോഗസ്ഥര്‍ക്കിടയില്‍ ശക്തമാണ്. ഇതോടെ, നബാര്‍ഡിനെ മറ്റു ചുമതലകളിലേക്കു കൂടുതല്‍ ഉപയോഗിക്കാനാകുമെന്നാണു നിര്‍ദേശിക്കുന്നത്. ജില്ലാ സഹകരണ ബാങ്കുകളെ പൂര്‍ണമായി റിസര്‍വ് ബാങ്കിനു കീഴിലേക്കു മാറ്റുന്നതില്‍ വിരുദ്ധാഭിപ്രായമുണ്ട്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ജില്ലാ സഹകരണ ബാങ്കുകളാണു പ്രാഥമിക സഹകരണസംഘങ്ങളുടെ അപക്സ് സ്ഥാപനമായി നില്‍ക്കുന്നത്. ജില്ലാ ബാങ്കുകള്‍ സഹകരണമേഖലയുടെ നിലനില്‍പ്പിന് അടിസ്ഥാനമാണെന്നാണു കേന്ദ്രസഹകരണ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ടാണു സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളെ ഒന്നിപ്പിച്ച് സഹകരണ വായ്പാഘടന രണ്ടു തട്ടിലേക്കു മാറ്റിയ കേരളമാതൃക മറ്റു സംസ്ഥാനങ്ങള്‍ സ്വീകരിക്കേണ്ടതില്ലെന്ന നിലപാട് ഇപ്പോള്‍ എടുക്കുന്നത്. ജില്ലാ സഹകരണ ബാങ്കുകളുടെ സഹകരണ സംരക്ഷണസ്വഭാവം നിലനിര്‍ത്താന്‍ അവയുടെ നിയന്ത്രണം നബാര്‍ഡില്‍ത്തന്നെ നിലനിര്‍ത്തണമെന്ന അഭിപ്രായവും ശക്തമാണ്.

മാതൃകാ
സഹകരണഗ്രാമം

പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍ നബാര്‍ഡിന്റെ നിയന്ത്രണത്തിലേക്കു മാറുന്നതോടെ മാതൃകാ സഹകരണഗ്രാമം പദ്ധതി വ്യാപിപ്പിക്കാനാണു കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെ തീരുമാനം. പരീക്ഷണാടിസ്ഥാനത്തില്‍ ഗുജറാത്തില്‍ നടപ്പാക്കിയ പദ്ധതിയാണിത്. കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പദ്ധതികളുടെയും സാമ്പത്തികസഹായം കാര്‍ഷിക വായ്പാസംഘങ്ങളിലൂടെ വിനിയോഗിച്ച് ആ സംഘത്തിന്റെ പരിധിയിലെ ഗ്രാമത്തെ മാറ്റിയെടുക്കുകയാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നബാര്‍ഡിനാണു ചുമതല. 2002 ഏപ്രില്‍ പത്തിനാണ് ഇത്തരമൊരു പദ്ധതി ഗുജറാത്തില്‍ നടപ്പാക്കുന്നത്. അഹമ്മദാബാദ് ജില്ലയിലെ ബവ്ല വില്ലേജിലാണ് ആദ്യം നടപ്പാക്കിയത്. തുടര്‍ന്ന് ആറു വില്ലേജിലേക്കുകൂടി പദ്ധതി വ്യാപിപ്പിച്ചു. അഹമ്മദാബാദ്, ഗാന്ധിനഗര്‍, ദാഹോദ്, രാജ്കോട്ട് ജില്ലകളിലെ ആറു ഗ്രാമങ്ങളിലാണു രണ്ടാംഘട്ടമായി നടപ്പാക്കിയത്. ഗുജറാത്ത് സംസ്ഥാന സഹകരണ ബാങ്കിന്റെ സഹായത്തോടെ നബാര്‍ഡായിരുന്നു പദ്ധതിയുടെ മുഴുവന്‍ മേല്‍നോട്ടവും. പദ്ധതിവിഹിതം സാധാരണക്കാരിലേക്ക് എത്തുന്നതിനു സഹകരണപങ്കാളിത്തത്തോടെയുള്ള നിര്‍വഹണം ഗുണകരമാണെന്നാണു കേന്ദ്ര സഹകരണമന്ത്രാലയം വിലയിരുത്തിയത്. അതിനുള്ള മികച്ച പദ്ധതിയാണു മാതൃകാ സഹകരണ ഗ്രാമം. നിലവില്‍ നടപ്പാക്കിയ ഗ്രാമങ്ങളുടെ വികസനം സംബന്ധിച്ചുള്ള നബാര്‍ഡിന്റെ റിപ്പോര്‍ട്ടനുസരിച്ചായിരിക്കും മറ്റു സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പാക്കുക.

ഒരു കാര്‍ഷിക വായ്പാ സഹകരണസംഘത്തിനു കീഴിലെ പ്രദേശത്തെ എല്ലാ കുടുംബങ്ങള്‍ക്കും ജീവിതോപാധി ഉറപ്പാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം. ഒരു വീട്ടില്‍ രണ്ടു പേര്‍ക്കെങ്കിലും വരുമാനം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനം ആ സംഘം ഏറ്റെടുക്കണം. ഇതനുസരിച്ചുള്ള ഉല്‍പ്പാദന യൂണിറ്റുകള്‍ തുടങ്ങുകയും ആളോഹരി വരുമാനം കൂട്ടുകയും വേണം. കേന്ദ്രസര്‍ക്കാറിന്റെയും സംസ്ഥാനസര്‍ക്കാരിന്റെയും എല്ലാ പദ്ധതികളും ഇതിനായി ഉപയോഗപ്പെടുത്താം. അതിനുള്ള ആസൂത്രണം നടത്തി ഉപപദ്ധതികള്‍ തയാറാക്കേണ്ടതു പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘതലത്തിലായിരിക്കും. പട്ടികവിഭാഗക്കാര്‍ക്ക് അടിസ്ഥാന ജീവിതസൗകര്യം ഉറപ്പാക്കുന്നതിനുള്ള പദ്ധതിയും കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളിലൂടെ നടപ്പാക്കാന്‍ കേന്ദ്രം ആലോചിക്കുന്നുണ്ട്. പ്രധാനമന്ത്രി ആദര്‍ശ് ഗ്രാം യോജന (പി.എം.എ.ജി.വൈ.) എന്ന പദ്ധതിയുടെ നിര്‍വഹണയൂണിറ്റായി പ്രാഥമിക കാര്‍ഷിക വായ്പാസംഘത്തെ മാറ്റാനാണ് ആലോചിക്കുന്നത്. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളില്‍ പൊതു സോഫ്റ്റ്‌വെയര്‍ നടപ്പാക്കുന്നതിനൊപ്പം ഈ പദ്ധതിയും കൊണ്ടുവരും.

 

 

 

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!