നിശ്ശബ്ദവിപ്ലവം തീര്‍ത്ത സഹകാരി

moonamvazhi

പാവങ്ങളുടെ കണ്ണീരൊപ്പാന്‍ കമ്യൂണിസ്റ്റാവുകയും സഹകരണ കൂട്ടായ്മകളിലൂടെ ജനകീയ മാതൃക തീര്‍ത്ത് സഹകാരിയാവുകയും ചെയ്ത സി.പി. ദാമോദരന്‍ ഓര്‍മയായി.

ഇങ്ങനെ ഒരു മനുഷ്യനുണ്ടായിരുന്നോ എന്ന് ഇപ്പോള്‍ സഹകരണ മേഖലയിലുള്ളവരെങ്കിലും ചിന്തിച്ചേക്കാം. കണ്ണൂരിന്റെ മണ്ണിലൂടെ മാത്രം നടക്കാന്‍ ആഗ്രഹിച്ച്, സംസ്ഥാനത്തെ വലിയ സഹകരണ മാതൃകകള്‍ക്ക് അടിത്തറയിട്ട സഹകാരി. ആ നേട്ടങ്ങളൊന്നും സ്വന്തം കണക്കുപുസ്തകത്തില്‍ വരവുവെക്കാനോ അതിന്റെ പങ്കുപറ്റാനോ നില്‍ക്കാതെ ഒറ്റയ്ക്ക് നടന്നുപോയ കമ്യൂണിസ്റ്റ്. അന്നം കിട്ടാതെ വലയുന്ന പാവങ്ങളുടെ കണ്ണീരിന് അറുതി വരുത്താന്‍ കമ്യൂണിസ്റ്റാവുകയും സഹകരണ കൂട്ടായ്മയില്‍ നാടിന് ജനകീയ മാതൃക തീര്‍ക്കാനാകുമെന്ന് വിശ്വസിച്ച് സഹകാരിയാവുകയും ചെയ്ത മനുഷ്യസ്‌നേഹി. നിശ്ശബ്ദ വിപ്ലവം തീര്‍ത്ത, സി.പി. ദാമോദരന്‍ എന്ന സഹകാരി വിടപറഞ്ഞു.

എം.വി.ആറിന്റെ കരുത്ത്

അഴീക്കോടന്‍ രാഘവന്റെ സുഹൃത്തും എം.വി. രാഘവന്റെ വിശ്വസ്തനുമായിരുന്നു സി.പി.ദാമോദരന്‍. പരിയാരം മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ എ.കെ.ജി. സഹകരണാശുപത്രി, പാപ്പിനിശ്ശേരി വിഷചികിത്സാ കേന്ദ്രം എന്നിവയുടെ പിറവിക്കു പിന്നില്‍ എം.വി. ആറിന്റെ കരുത്തായി നിന്നത് സി.പി.യുടെ അറിവും പരിശ്രമവുമായിരുന്നു.

മാതമംഗലം കുറ്റൂര്‍ വില്ലേജില്‍ ഇടത്തരം കര്‍ഷക കുടുംബത്തില്‍ 1939 ആഗസ്റ്റ് 15 നാണ് ദാമോദരന്‍ ജനിച്ചത്. അച്ഛന്‍ ആര്‍.കെ. കണ്ണന്‍. അമ്മ സി.പി. കുഞ്ഞാത്ത. പരേതനായ മുന്‍ എം.എല്‍.എ. സി.പി. നാരായണനടക്കം ആറ് സഹോദരങ്ങള്‍. കര്‍ഷക സമരത്തിന്റെ ഇരമ്പല്‍ കേട്ടാണ് സി.പി.വളര്‍ന്നത്. മുനയന്‍കുന്നിലെ കര്‍ഷക പോരാട്ടവും അതിലുണ്ടായ ഏഴ് രക്തസാക്ഷികളുമാണ് സി.പി.യെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് അടുപ്പിച്ചത്. ജന്മി പൂഴ്ത്തിവെച്ച നെല്ലെടുത്ത് വിതരണം ചെയ്യുന്നതിനായി 1948 ഏപ്രില്‍ 30 ന് കുറ്റൂരില്‍ ഒരു കര്‍ഷക ജാഥ നടന്നു. ഒമ്പതു വയസ്സുപ്രായമുള്ള സി.പി. ആ ജാഥയില്‍ ജേഷ്ഠനായ നാരായണനൊപ്പം പങ്കെടുത്തു. തന്റെ ജീവിതത്തിലെ ആദ്യ സമരവഴിയായിരുന്നു അതെന്ന് സി.പി. പിന്നീട് പറഞ്ഞിട്ടുണ്ട്. അന്നു രാത്രി കര്‍ഷകര്‍ തമ്പടിച്ച മുനയന്‍കുന്നിലെ വീട് മലബാര്‍ സ്‌പെഷല്‍ പോലീസുകാര്‍ വളഞ്ഞു. അന്നുണ്ടായ വെടിവെപ്പിലാണ് ഏഴ് പേര്‍ മരിച്ചത്. അതിനു തൊട്ടടുത്ത ദിവസം സി.പി.യുടെ വീടും പോലീസുകാര്‍ വളഞ്ഞു. നാരായണനെ പിടിക്കുകയായിരുന്നു ലക്ഷ്യം. മുന്നിലെത്തിയ സി.പി.യെ ഒരു പോലീസുകാരന്‍ കഴുത്തിന് പിടിച്ചുതള്ളിക്കൊണ്ട് അലറി : ‘ നീ ആണോടാ വലിയ കമ്യൂണിസ്റ്റ് ‘ . ആ ചോദ്യമാണ് തന്നെ കമ്യൂണിസ്റ്റാക്കിയതെന്ന് സി.പി. തന്നെ പറഞ്ഞതാണ്. സി.പി.എമ്മില്‍നിന്ന് പിന്നീട് എം.വി.ആറിനൊപ്പം സി.എം.പി.യിലെത്തിയപ്പോഴും ഒരു കറകളഞ്ഞ കമ്യൂണിസ്റ്റായിത്തന്നെ സി.പി. നിലകൊണ്ടു. അധികാരസ്ഥാനത്തേക്ക് ഒരിക്കലും എത്തിപ്പിടിക്കാന്‍ ശ്രമിക്കാത്ത കറകളഞ്ഞ സഹകാരിയായി ജീവിച്ചു.

സഹകരണ രംഗത്ത്

കണ്ണൂര്‍ സഹകരണ പ്രസ്സിന്റെ സെക്രട്ടറിയായാണ് സി.പി. സഹകരണ മേഖലയിലേക്ക് കാലെടുത്തുവെക്കുന്നത്. 1960 ലായിരുന്നു ഇത്. 1959 ലാണ് സഹകരണ പ്രസ് തുടങ്ങിയത്. അഴീക്കോടന്‍ രാഘവനായിരുന്നു ആദ്യ പ്രസിഡന്റ്. പി. അനന്തന്‍ ഓണററി സെക്രട്ടറിയും. സി.പി. ദാമോദരന്‍ വന്നതോടെയാണ് ഈസംഘത്തിന് ആദ്യ പെയ്ഡ് സെക്രട്ടറി ഉണ്ടാവുന്നത്. സി.പി. ചുമതലയേല്‍ക്കുമ്പോള്‍ പി.വി. അപ്പക്കുട്ടിയായിരുന്നു സംഘത്തിന്റെ പ്രസിഡന്റ്. എങ്കിലും, കമ്യൂണിസ്റ്റ് നേതാക്കളുടെ ഒരു പ്രധാന കേന്ദ്രമായിരുന്നു കോ-ഓപ്പറേറ്റീവ് പ്രസ് എന്നതിനാല്‍ അവരെല്ലാം സി.പി.യുടെയും സ്വന്തക്കാരായി. അഴീക്കോടന്‍ അടുത്ത സുഹൃത്തുമായി. തളാപ്പിലെ ഒരു വാടക വീട്ടിലായിരുന്നു അന്ന് സി.പി. താമസിച്ചിരുന്നത്. എ.കെ.ജി., സുശീല ഗോപാലന്‍, കെ.ആര്‍.ഗൗരിയമ്മ എന്നിവരുടെയെല്ലാം ‘ സ്വന്തം ‘ വീടായി ഇതു മാറി.

കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിന്റെ ഘട്ടത്തില്‍ സഹകരണ പ്രസ്സിലും അതിന്റെ അനുരണനങ്ങളുണ്ടായിരുന്നു. പാര്‍ട്ടി പിളരുമെന്ന ഘട്ടത്തില്‍ എ.കെ.ജി.യും ഇം.എം.എസ്സും തമ്മില്‍ ഒട്ടേറെ ആശയവിനിമയങ്ങള്‍ നടന്നു. അതിന് പല ഘട്ടത്തിലും സി.പി. സാക്ഷിയായിരുന്നു. കത്തുകളും രേഖകളും പകര്‍പ്പെടുക്കേണ്ട ചുമതല സി.പി.യെയാണ് എ.കെ.ജി. ഏല്‍പ്പിച്ചിരുന്നത്. ആ ‘ രഹസ്യ’ ങ്ങളൊന്നും രാഷ്ട്രീയത്തില്‍ എതിര്‍പാളയത്തിലെത്തിയപ്പോഴും സി.പി. പരസ്യമാക്കിയിരുന്നില്ല. സി.പി.എമ്മിലെ കരുത്തായി മാറിയ എം.വി. രാഘവനുമായുള്ള ബന്ധമാണ് സി.പി.യുടെ രാഷ്ട്രീയജീവതം മാറ്റിമറിച്ചത്. സഹകരണ പ്രസ്സില്‍ ഇടയ്ക്കിടെ എത്തിയിരുന്ന എം.വി.ആര്‍ സി.പി.യുടെ ഹൃദയത്തിലേക്കും സി.പി. എം.വി.ആറിന്റെ വിശ്വാസത്തിലേക്കും കുടിയേറി.

കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് പ്രസ്സിന്റെ സെക്രട്ടറിയായപ്പോള്‍ ആദ്യകാലത്ത് സി.പി. യുടെ താമസം അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസിലായിരുന്നു. എ.കെ.ജി.യടക്കമുള്ള ഉന്നത നേതാക്കളുടെ സഹപ്രവര്‍ത്തകനാവാന്‍ അതും അവസരമായി. നക്സലൈറ്റ് വര്‍ഗീസ് സി.പി.യുടെ ചങ്ങാതിയായിരുന്നു. ഇരുവരും സി.പി.എം. ജില്ലാ ഓഫീസിലെ താമസക്കാരും നഗരത്തിലെ പ്രവര്‍ത്തകരുമായിരുന്നു. വര്‍ഗീസ് തലശ്ശേരി-പുല്‍പ്പള്ളി സംഭവത്തിനുശേഷം ഒളിവിലായിരുന്നപ്പോള്‍ രണ്ട് കുപ്പായവും മുണ്ടും വാങ്ങിക്കൊടുത്തയച്ച കാര്യം സി.പി. പലപ്പോഴും പറയാറുണ്ട്.

എ.കെ.ജി. സഹകരണാശുപത്രി

സഹകരണ പ്രസ്സിലെ ചര്‍ച്ചയാണ് എ.കെ.ജി. സഹകരണാശുപത്രിയുടെ പിറവിയിലേക്ക് എത്തിച്ചത്. ആന്ധ്രയില്‍ പി. സുന്ദരയ്യ തുടങ്ങിയ സഹകരണ ആതുര ചികിത്സാലയത്തിന്റെ മാതൃക കണ്ണൂരിലും ഉണ്ടാക്കണമെന്ന ആഗ്രഹം എം.വി. രാഘവന്‍ പങ്കുവെച്ചത് സി.പി.യോടായിരുന്നു. ഇതിന്റെ ചര്‍ച്ചകള്‍ക്ക് കോ-ഓപ്പറേറ്റീവ് പ്രസ് വേദിയായി. അങ്ങനെ, ആശുപത്രി സംഘത്തിന്റെ ബൈലോ അടക്കം തയാറാക്കുന്ന ചുമതല സി.പി. ഏറ്റെടുത്തു. ആശുപത്രി തുടങ്ങാന്‍ എവിടെയും സ്ഥലമുണ്ടായിരുന്നില്ല. അങ്ങനെ, തളാപ്പില്‍ ഹംസ എന്ന ഒരാളുടെ വീട് വാടയ്ക്ക് എടുത്താണ് ആദ്യം സംഘം തുടങ്ങുന്നത്. 1980 ജൂണ്‍ 15 ന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ഉദ്ഘാടനം ചെയ്തു. 1983 ഡിസംബര്‍ രണ്ടിന് പുതിയ കെട്ടിടത്തിലേക്ക് ആശുപത്രി മാറി. എ.കെ.ജി. സ്മാരക സഹകരണ ആശുപത്രി എന്ന പേരിടുന്നത് ഈ ഘട്ടത്തിലാണ്. സി.പി.ക്കൊപ്പം പി.എം. ഗോപാലനായിരുന്നു ഇതിനെല്ലാം കൂടെയുണ്ടായിരുന്നത്. തുടക്കത്തില്‍ ആശുപത്രി സംഘത്തിന്റെ ഓണററി സെക്രട്ടറിയും സി.പി. ആയിരുന്നു.

പാപ്പിനിശ്ശേരി വിഷചികിത്സാകേന്ദ്രം ത ുടങ്ങുന്നതിനും എം.വി. ആറിനൊപ്പം നിഴലുപോലെ സി.പി. ഉണ്ടായിരുന്നു. ഏറെക്കാലം വിഷചികിത്സാ കേന്ദ്രത്തിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. പരിയാരം മെഡിക്കല്‍ കോളേജിന്റെ രൂപവത്കരണത്തിലും സി.പി.യുടെ പങ്ക് വലുതായിരുന്നു. മെഡിക്കല്‍ കോളേജ് തുടങ്ങണമെന്ന ആഗ്രഹം എം.വി.ആര്‍. മുന്നോട്ടുവെച്ചപ്പോള്‍ നാടുകാണിയിലോ കാരക്കുണ്ടിലോ ചാരിറ്റബിള്‍ സൊസൈറ്റിയായി തുടങ്ങാമെന്നായിരുന്നു സി.പി.യുടെ നിര്‍ദേശം. എന്നാല്‍, അത് സഹകരണ മേഖലയില്‍ത്തന്നെ വേണമെന്നു നിര്‍ബന്ധിച്ചത് എം.വി. രാഘവനായിരുന്നു. അങ്ങനെയാണ് പരിയാരത്ത് സഹകരണ മെഡിക്കല്‍ കോളേജ് തുടങ്ങുന്നത്.

എം.വി.ആറിനൊപ്പമുള്ള യാത്ര ദാമോദരന്റെ ജീവിതം വെല്ലുവിളി നിറഞ്ഞതാക്കിത്തീര്‍ത്തിരുന്നു. 1974 ല്‍ പള്ളിക്കരയില്‍ പോലീസ് അതിക്രമത്തിനിരയായ എം.വി. രാഘവനൊപ്പം സി.പി.ദാമോദരനുമുണ്ടായിരുന്നു. അന്ന് കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്നു പള്ളിക്കര. കണ്ണൂര്‍ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ എം.വി. രാഘവനെയും സംഘത്തെയും പോലീസ് റോഡില്‍ തടഞ്ഞു. മര്‍ദിച്ചശേഷം മുണ്ട് അഴിച്ചുമാറ്റി റോഡില്‍ നിര്‍ത്തി ഏത്തമിടീച്ചു. ഇത് പുറംലോകം അറിയാതിരിക്കാനുള്ള ജാഗ്രത പോലീസ് കാണിച്ചിരുന്നു. പക്ഷേ, ഇക്കാര്യം തിരുവനന്തപുരം പോലീസ് ആസ്ഥാനത്തുനിന്ന് ഒരു പോലീസുകാരന്‍ വഴി പുറത്തായി. സി.പി.എമ്മിന്റെ ഓഫീസിലേക്ക് ആരോ ഇക്കാര്യം വിളിച്ചുപറഞ്ഞു. പിരപ്പന്‍കോട് മുരളിയായിരുന്നു ഫോണ്‍ എടുത്തത്. തൊട്ടുപിന്നാലെ അവിടെയെത്തിയ വി.എസ്സിനോട് ഇക്കാര്യം അദ്ദേഹം പറഞ്ഞു. വന്നവഴി തിരിച്ചറങ്ങി വി.എസ്. കണ്ണൂരിലേക്ക് പോന്നു. അത്രയേറെ രാഷ്ട്രീയ കോളിളക്കം ആ സംഭവമുണ്ടാക്കിയിരുന്നു. ഈ സംഭവത്തില്‍ ഒന്നര മാസം സി.പി. ജയിലില്‍ കഴിഞ്ഞു. 1974 ല്‍ ഇരിക്കൂര്‍ ഉപതിരഞ്ഞെടുപ്പ് ഘട്ടത്തില്‍ 24 ദിവസവും അടിയന്തരാവസ്ഥയില്‍ 20 ദിവസവും സി.പി. ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്.

സഹകരണ ജീവനക്കാരുടെ സംഘടന

സി.പി.എം. നേതൃത്വത്തില്‍ സഹകരണ ജീവനക്കാരുടെ സംഘടന കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ എന്ന പേരില്‍ ആദ്യം കണ്ണൂരിലും പിന്നീട് സംസ്ഥാന തലത്തിലും രൂപവത്കരിച്ചത് സി.പി.യുടെ നേതൃത്വത്തിലായിരുന്നു. സംഘടനയുടെ തുടക്കം മുതല്‍ സി.എം.പി. രൂപവത്കരണം വരെ അതിന്റെ ജനറല്‍ സെക്രട്ടറിയും സി.പി.യായിരുന്നു. സി.പി.എമ്മില്‍ നിന്ന് എം.വി. രാഘവന്‍ പുറത്തുപോയി സി.എം.പി. രൂപവത്കരിച്ച ഘട്ടത്തില്‍ വിഷചികിത്സാകേന്ദ്രത്തിന്റെയും എ.കെ.ജി. ആശുപത്രിയുടെയും ഡയരക്ടര്‍ ബോര്‍ഡംഗമായിരുന്നു സി.പി. അതില്‍നിന്ന് രാജിവെക്കണമെന്ന സി.പി.എം. നിര്‍ദേശം അംഗീകരിക്കാന്‍ അദ്ദേഹം തയാറായില്ല. ഇതോടെയാണ് സി.പി.യും പാര്‍ട്ടിക്ക് പുറത്തായത്.

പരിയാരം മെഡിക്കല്‍ കോളേജിനെയും എ.കെ.ജി. ആശുപത്രിയെയും ചുറ്റിപ്പറ്റി ഏറെ രാഷ്ട്രീയ വിവാദങ്ങളുണ്ടായി. 1992 ല്‍ സഹകരണ ഓര്‍ഡിനന്‍സിലൂടെ സഹകരണ സംഘം ഭരണസമിതിയുടെ കാലാവധി മൂന്നു വര്‍ഷമായി ചുരുക്കി. ഇത് സംസ്ഥാനത്തെ സഹകരണ രാഷ്ട്രീയം ചൂടുപിടിപ്പിച്ചു. എം.വി. രാഘവന്റെ തന്ത്രപരമായ രാഷ്ട്രീയ നീക്കമായിരുന്നു ഇത്. ഈ ഓര്‍ഡിനന്‍സിന് പിന്നിലും സി.പി.യുടെ ബുദ്ധിയുണ്ടാകുമെന്ന് രാഷ്ട്രീയ എതിരാളികള്‍ സംശയിച്ചു. കണ്ണൂര്‍ രാഷ്ട്രീയം അക്രമങ്ങള്‍കൊണ്ട് കലുഷിതമായ കാലം കൂടിയായിരുന്നു ഇത്. കക്കാട്ടുള്ള തന്റെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടയില്‍ രാത്രി സി.പി. ആക്രമിക്കപ്പെട്ടു. അക്രമികള്‍ അദ്ദേഹത്തിന്റെ കാല് തല്ലിയൊടിച്ചു. ഏറെക്കാലം അദ്ദേഹത്തിന് ചികിത്സയില്‍ കഴിയേണ്ടിവന്നു. 1994 ലെ കൂത്തുപറമ്പ് വെടിവെപ്പിനെത്തുടര്‍ന്ന് കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് പ്രസ്സിലെ ജോലിയും അദ്ദേഹത്തിന് രാജിവെക്കേണ്ടിവന്നു. എം.വി.ആറിന്റെ മരണശേഷം സജീവ രാഷ്ട്രീയത്തില്‍നിന്ന് സി.പി. പൂര്‍ണമായും വിട്ടുനിന്നു.

കണ്ണൂര്‍ ടൗണ്‍ സഹകരണ ബാങ്ക്, കണ്ണൂര്‍ അര്‍ബന്‍ സഹകരണ സംഘം, പരിയാരം സഹകരണ കാന്റീന്‍ സൊസൈറ്റി എന്നിവയെല്ലാം കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിര്‍ണായകമാണ്. സര്‍ക്കിള്‍ സഹകരണ യൂണിയന്റെയും ഏറെക്കാലം കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെയും ഭാരവാഹിയായിരുന്നു. റെഡ് സ്റ്റാര്‍ ക്ലബ്ബിന്റെ സംഘാടകനായിരുന്നു. കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഗവേണിങ് ബോഡി അംഗം, പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്, പരിയാരം മെഡിക്കല്‍ കോളേജ് കാന്റീന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലയിലെല്ലാം അദ്ദേഹം പ്രവര്‍ത്തിച്ചു. 2020 സപ്റ്റംബര്‍ 24ന് 81 -ാം വയസ്സില്‍ ആ രാഷ്ട്രീയ, സഹകാരി ജീവിതത്തിന് തിരശ്ശീല വീണു.

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!