റിപ്പോ നിരക്ക്‌ 5.25% ആയി തുടരും

Moonamvazhi
  • ഈടുവേണ്ടാത്ത എംഎസ്‌എംഇ വായ്‌പാപരിധി 20ലക്ഷമായി ഉയര്‍ത്തും
  • ചെറിയതുകയുടെ വ്യാജഇടപാടുകള്‍ക്കിരയാകുന്നവര്‍ക്കു നഷ്ടപരിഹാരം
  • കിസാന്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ സ്‌കീം പരിഷ്‌കരിക്കും

ബാങ്ക്‌ റിപ്പോ നിരക്ക്‌ (ബാങ്കുകള്‍ അടിയന്തരഘട്ടത്തില്‍ റിസര്‍ബാങ്കില്‍നിന്ന്‌ എടുക്കുന്ന ഏകദിനവായ്‌പയുടെ പലിശ) 5.25 ശതമാനമായി തുടരും. നിരക്കില്‍ മാറ്റം വേണ്ടെന്നു പണനയസമിതിയോഗം ഏകകണ്‌ഠമായി തീരുമാനിച്ചതായി റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ സഞ്‌ജയ്‌ മല്‍ഹോത്ര പത്രസമ്മേളനത്തില്‍ അറിയിച്ചു.സ്‌റ്റാന്റിങ്‌ ഡെപ്പോസിറ്റ്‌ നിരക്ക്‌ അഞ്ചുശതമാനവും മാര്‍ജിനല്‍ സ്‌റ്റാന്റിങ്‌ ഫെസിലിറ്റി നിരക്കും ബാങ്ക്‌ നിരക്കും അഞ്ചരശതമാനവുമായിരിക്കും. അന്താരാഷ്ട്രപ്രശ്‌നങ്ങളുണ്ടെങ്കിലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ശക്തമാണ്‌. മൊത്തആഭ്യന്തരോല്‍പാദനം (ജിഡിപി) 7.4 ശതമാനം വളരുമെന്നു പ്രതീക്ഷിക്കുന്നു. സ്വര്‍ണത്തിന്റെ കാര്യമൊഴിച്ചാല്‍ പണപ്പെരുപ്പത്തോത്‌ സ്ഥിരമായിരുന്നു;2.6 ശതമാനം.
ഉപഭോക്തൃസംരക്ഷണത്തിനു മൂന്നുമാര്‍ഗനിര്‍ദേശങ്ങളുടെ കരട്‌ പ്രസിദ്ധീകരിക്കുമെന്നു ഗവര്‍ണര്‍ അറിയിച്ചു. ഇതിലൊന്ന്‌ മിസ്‌-സെല്ലിങ്ങുമായി ബന്ധപ്പെട്ടതായിരിക്കും. രണ്ടാമത്തേത്‌ വായ്‌പ തിരിച്ചുപിടിക്കല്‍ നടപടികളെയും തിരിച്ചുപിടിക്കല്‍ ഏജന്റുമാരെ നിയോഗിക്കുന്നതും സംബന്ധിച്ചായിരിക്കും. ആധികാരികമല്ലാത്ത ഇലക്ട്രോണിക്‌ ബാങ്കിങ്‌ ഇടപാടുകളില്‍ ഉപഭോക്താക്കളുടെ ബാധ്യത കുറയ്‌ക്കുന്നതുമായി ബന്ധപ്പെട്ടായിരിക്കും മൂന്നാമത്തേത്‌. ചെറിയതുകയുടെ വ്യാജഇടപാടുകള്‍ക്കിരകളാകുന്നവര്‍ക്കു നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതിലുണ്ടാകും.

ഡിജിറ്റല്‍ പണമിടപാടുകളുടെ സുരക്ഷ വര്‍ധിപ്പിക്കാല്‍ എടുക്കാവുന്ന നടപടികളെക്കുറിച്ച്‌ ഒരു ചര്‍ച്ചാരേഖ ഇറക്കും. തിരിച്ചടക്കാന്‍ വൈകുന്ന വായ്‌പകളുമായും മുതിര്‍ന്ന പൗരരെപ്പോലുള്ള പ്രത്യേകവിഭാഗങ്ങള്‍ക്കുള്ള അധിക ഓഥന്റിക്കേഷനുമായും ബന്ധപ്പെട്ടതായിരിക്കും ഇത്‌.
ലീഡ്‌ ബാങ്ക്‌ സ്‌കീം, കിസാന്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ സ്‌കീം, ബസിനസ്‌ കറസ്‌പോണ്ടന്റ്‌ മാതൃക എന്നിവയുടെ കാര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളുടെ കരട്‌ പ്രസിദ്ധീകരിക്കും. കിസാന്‍ ക്രെഡിറ്റ്‌ കാര്‍ഡിന്റെ കാലാവധി ആറുകൊല്ലമാക്കല്‍ അടക്കമുള്ള കാര്യങ്ങളാണ്‌ ഇതില്‍ വരിക, ലീഡ്‌ ബാങ്ക്‌ സ്‌കീം ഡാറ്റ കൂടുതല്‍ നന്നായി കൈകാര്യം ചെയ്യാന്‍ ഏകീകൃതറിപ്പോര്‍ട്ടിങ്‌ പോര്‍ട്ടല്‍ തുടങ്ങും.

മെക്രോ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കുള്ള (എംഎസ്‌എംഇ) ഈടില്ലാവായ്‌പാപരിധി 10ലക്ഷംരൂപയില്‍നിന്ന്‌ 20ലക്ഷം രൂപയാക്കും. ഏപ്രില്‍ ഒന്നുമുതല്‍ അനുവദിക്കുന്നതോ പുതുക്കുന്നതോ ആയ വായ്‌പകള്‍ക്ക്‌ ഇതു ബാധകമായിരിക്കും.
റിയല്‍ എസ്റ്റേറ്റ്‌ രംഗം ശക്തിപ്പെടുത്താന്‍ ചില വിവേക-സുരക്ഷാ വ്യവസ്ഥകളോടെ റിയല്‍ എസ്‌റ്റേറ്റ്‌ നിക്ഷേപട്രസ്റ്റുകള്‍ക്ക്‌ (ആര്‍ഇഐടി) വായ്‌പ കൊടുക്കാന്‍ ബാങ്കുകളെ അനുവദിക്കും.
അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കായി നാലു നടപടികള്‍ പ്രഖ്യാപിച്ചു. ജാമ്യമില്ലാവായ്‌പകളുടെ പരിധി കൂട്ടുന്നതും നോമിനല്‍ അംഗങ്ങള്‍ക്കു വായ്‌പ കൊടുക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ്‌ ആദ്യത്തേത്‌. ടിയര്‍ മൂന്നും ടിയര്‍ നാലും അര്‍ബന്‍ സഹകരണബാങ്കുകള്‍ നല്‍കുന്ന ഭവനവായ്‌പകളുടെ കാലാവധിയും കടാശ്വാസവുമായി ബന്ധപ്പെട്ട ഉപാധികള്‍ നീക്കുന്നതുമായി ബന്ധപ്പെട്ടതാണു രണ്ടാമത്തേത്‌. അര്‍ബന്‍ സഹകരണബാങ്കുകളുടെ മാനേജ്‌മെന്റ്‌ ശേഷിയും സാങ്കേതികശേഷിയും വര്‍ധിപ്പിക്കാന്‍ സക്ഷം (സഹകാരി ബാങ്ക്‌ ക്ഷമതാ നിര്‍മാണ്‍ – എസ്‌എകെഎസ്‌എച്ച്‌എം) ദൗത്യം നടപ്പാക്കും. ഇതില്‍ അര്‍ബന്‍ സഹകരണബാങ്കുകളുടെ ഭാഗമായ 1.4ലക്ഷംപേര്‍ക്കു പരിശീലനം നല്‍കും.പൊതുജനങ്ങളില്‍നിന്നു പണം സ്വീകരിക്കാത്തതും കസ്റ്റമര്‍ ഇന്റര്‍ഫേസ്‌ ഇല്ലാത്തതുമായ 1000കോടിരൂപയില്‍ താഴെ ആസ്‌തിവലിപ്പമുള്ള ബാങ്കിതരധനകാര്യസ്ഥാപനങ്ങളെ രജിസ്‌ട്രേഷന്‍ വ്യവസ്ഥില്‍നിന്ന്‌്‌ ഒഴിവാക്കും.

ചില വിഭാഗം ബാങ്കിതരധനകാര്യസ്ഥാപനങ്ങള്‍ 1000ല്‍ കൂടുതള്‍ ശാഖകള്‍ തുടങ്ങണമെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന വ്യവസ്ഥയും ഒഴിവാക്കും.
ബാഹ്യവാണിജ്യകടമെടുപ്പുകളെ (ഇസിബി) കുറിച്ചു തയ്യാറാക്കിയ കരട്‌ മാര്‍ഗനിര്‍ദേശങ്ങള്‍ അന്തിമമാക്കിയിട്ടുണ്ട്‌. അത്‌ ഉടന്‍ വിജ്ഞാപനം ചെയ്യും.
വിദേശപോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ക്ക്‌ ഇന്ത്യന്‍സെക്യൂരിറ്റികളില്‍ കര്‍ശനമല്ലാത്ത വ്യവസ്ഥകളോടെ നിക്ഷേപം നടത്താനുള്ള വൊളണ്ടറി റിട്ടെന്‍ഷന്‍ റൂട്ട്‌ (വിആര്‍ആര്‍) നിക്ഷേപത്തിന്റെ പരിധി എടുത്തുമാറ്റും. നിലവില്‍ 2.5ലക്ഷംകോടിരൂപയെന്ന പരിധിയുണ്ട്‌. അതേസമയം പൊതുറൂട്ടില്‍ ഓരോവിഭാഗം സെക്യൂരിറ്റികളുമായും ബന്ധപ്പെട്ടു നിശ്ചയിച്ചിട്ടുള്ള പരമാവധി നിക്ഷേപപരിധി ബാധകമായിരിക്കും.കോര്‍പറേറ്റ്‌ ബോണ്ടു സൂചികകള്‍ സംബന്ധിച്ച ഡെറിവേറ്റീവ്‌സിന്റെ കാര്യത്തിലുംകോര്‍പറേറ്റു ബോണ്ടുകളുടെ റിട്ടേണ്‍ സ്വാപ്പുകളുടെ കാര്യത്തിലും പുതിയ ചട്ടങ്ങള്‍ രൂപവല്‍കരിക്കും.
അംഗീകൃതഡീലര്‍ബാങ്കുകളുമായി ബന്ധപ്പെട്ടും സ്റ്റാന്റ്‌-എലോണ്‍ പ്രാഥമിക ഡീലര്‍മാരുമായി ബന്ധപ്പെട്ടും നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുനരവലോകനം ചെയ്‌തു കരട്‌ പ്രസിദ്ധീകരിക്കും. വിദേശനാണയഇടപാടുകളില്‍ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുംവിധമായിരിക്കും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍.
ഫെബ്രുവരി ഒമ്പതിനു സാമ്പത്തികസാക്ഷരതാവാരം തുടങ്ങും. കെ.വൈ.സി-സുരക്ഷിതബാങ്കിങ്ങിന്റെ ആദ്യപടി എന്നതാണു വിഷയമെന്നും പത്രസമ്മേളനത്തില്‍ അറിയിച്ചു.

Moonamvazhi

Authorize Writer

Moonamvazhi has 927 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!