സൂക്ഷ്മ വായ്പാ പദ്ധതികളും സഹകരണ മേഖലയും

moonamvazhi

– അഡ്വ. ജോസ് ഫിലിപ്

( റിട്ട. അഡീഷണല്‍ രജിസ്ട്രാര്‍,
സഹകരണ വകുപ്പ് )

100 മുതല്‍ 200 ശതമാനം വരെയുംഅതിലധികവും പലിശനിരക്കില്‍സ്വകാര്യ
പണമിടപാടുകാരില്‍ നിന്നു പണംകടം വാങ്ങുന്നവര്‍ക്ക്ഒരാശ്രയമാണു മുറ്റത്തെ മുല്ല
ലഘുവായ്പാപദ്ധതി.കുടുംബശ്രീ മിഷനുമായി സഹകരിച്ചു നടപ്പാക്കുന്ന ഈ പദ്ധതി
താഴ്ന്നവരുമാനക്കാര്‍ക്കു നടപടി ക്രമങ്ങളുടെ നൂലാമാലകള്‍   ഒഴിവാക്കി ജാമ്യവസ്തു 
വായ്പ നല്‍കുക എന്ന ലക്ഷ്യമാണു മുന്നോട്ടു വയ്ക്കുന്നത്.

 

ഗ്രാമീണ ജനതയുടെ കാര്‍ഷിക വായ്പാ ആവശ്യങ്ങള്‍ക്കു പുറമേ ഗാര്‍ഹിക വായ്പാ ആവശ്യങ്ങളും നിര്‍വഹിക്കുന്ന സാമൂഹിക- സാമ്പത്തിക സ്ഥാപനങ്ങള്‍ അടങ്ങുന്നതാണു കേരളത്തിലെ സഹകരണ മേഖല. സ്വകാര്യ പണമിടപാടുകാരുടെ കരാളഹസ്തങ്ങളില്‍ നിന്നു ഗ്രാമീണ ജനതയെ മോചിപ്പിക്കാനായി രൂപം നല്‍കപ്പെട്ട കേരളത്തിലെ സഹകരണ പ്രസ്ഥാനം ഒരു പരിധിവരെ തങ്ങളുടെ ദൗത്യം നിര്‍വഹിച്ചതായി കരുതാം. പൊതുമേഖലാ, സ്വകാര്യ വാണിജ്യ ബാങ്കുകള്‍ക്കൊപ്പം, അഥവാ അവയ്ക്ക് ഒരുപടി മുന്നില്‍ നിന്ന്, കേരളത്തിലെ വായ്പാ സഹകരണ സംഘങ്ങള്‍ സാമ്പത്തിക ഉള്‍ച്ചേരല്‍ പ്രക്രിയയ്ക്ക് ആക്കം കൂട്ടാന്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കേരള ബാങ്ക്, പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍, പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍ തുടങ്ങി സഹകരണ വായ്പാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സഹകരണ സ്ഥാപനങ്ങളുടെ 9382 ശാഖകള്‍ കേരളത്തിലെ വായ്പാ വിതരണ രംഗത്തു നിര്‍ണായക സംഭാവനകള്‍ നല്‍കിവരുന്നു.

സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ( എസ്.എല്‍.ബി.സി ) യുടെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം കേരളത്തില്‍ 999 സഹകരണ ബാങ്ക് ശാഖകള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. സംസ്ഥാന സഹകരണ ബാങ്ക്, സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ എന്നിവയെ മാത്രമേ എസ്.എല്‍.ബി.സി. കണക്കുകളില്‍പ്പെടുത്തിയിട്ടുള്ളൂ. എസ്.എല്‍.ബി.സി. റിപ്പോര്‍ട്ട് പ്രകാരം 2021 മാര്‍ച്ച് 31 ലെ പൊതുമേഖലാ വാണിജ്യ ബാങ്ക് ശാഖകള്‍ 3338 ഉം സ്വകാര്യ വാണിജ്യ ബാങ്ക് ശാഖകള്‍ 2347 ഉം സഹകരണ ബാങ്ക് ശാഖകള്‍ 999 ഉം ചെറുകിട ധനകാര്യ ബാങ്ക് ശാഖകള്‍ 292 ഉം ഗ്രാമീണ ബാങ്ക് ശാഖകള്‍ 634 ഉം അടക്കം ആകെ 7610 ആണ്. ഈ സ്ഥാപനങ്ങള്‍ കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ നടത്തുന്ന വായ്പാ വിതരണ പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ പണമിടപാടുകാരെ പ്രതിരോധിക്കാന്‍ ഒരു പരിധി വരെ പര്യാപ്തമാണ്. എങ്കിലും, പല ഗ്രാമീണ പ്രദേശങ്ങളിലും സ്വകാര്യ പണമിടപാടുകാരുടെ വട്ടിപ്പലിശ ബിസിനസ് തുടരുന്നുണ്ട്.

 

പൊതുമേഖലാ, സ്വകാര്യ വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും അനുവര്‍ത്തിക്കുന്ന നടപടിക്രമങ്ങളും വ്യവസ്ഥകളും വായ്പകള്‍ക്ക് ആവശ്യപ്പെടുന്ന ഈടും ഭൂരഹിതരായ കാര്‍ഷികത്തൊഴിലാളികള്‍ക്കും കൈത്തൊഴിലുകാര്‍ക്കും വായ്പ നല്‍കുന്നതിനു തടസ്സം സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വളരെ ഉയര്‍ന്ന പലിശ നിരക്കില്‍ ( 100 മുതല്‍ 200 ശതമാനം വരെയും അതിലധികവും ) സ്വകാര്യ പണമിടപാടുകാരില്‍ നിന്നു പണം കടം വാങ്ങുന്നവരുണ്ട്. അതിനവര്‍ നിര്‍ബന്ധിതരാകുന്നു എന്നതാണു യാഥാര്‍ഥ്യം. ( ഗ്രാമീണ മേഖലയിലെ പ്രധാന വായ്പാ സ്രോതസ്സായി സ്വകാര്യ പണമിടപാടുകാര്‍ നിലകൊള്ളുന്നു എന്നു ഗോള്‍ഡി ഗാര്‍ഗ് തന്റെ ‘ കോ-ഓപ്പറേറ്റീവ് ബാങ്കിംഗ് ആന്‍ അപ്രൈസല്‍ ‘ എന്ന ഗ്രന്ഥത്തില്‍ ചൂണ്ടിക്കാണിക്കുന്നു ). ഈ സാഹചര്യത്തിലാണു കേരളത്തിലെ സഹകരണ മേഖല മുറ്റത്തെ മുല്ല എന്ന സൂക്ഷ്മ വായ്പാ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത്. കുടുംബശ്രീ മിഷനുമായി സഹകരിച്ചു നടപ്പാക്കുന്ന ഈ പദ്ധതി ചെറുകിട കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, കരകൗശലത്തൊഴിലാളികള്‍ തുടങ്ങി താഴ്ന്ന വരുമാനക്കാരായ ആളുകള്‍ക്കു നടപടിക്രമങ്ങളുടെ നൂലാമാലകള്‍ ഒഴിവാക്കി ജാമ്യ വസ്തുക്കളുടെ അഭാവത്തിലും വായ്പ നല്‍കുക എന്ന ലക്ഷ്യമാണു മുന്നോട്ടുവയ്ക്കുന്നത്.

മുറ്റത്തെ മുല്ല
പദ്ധതി

സഹകരണ സംഘങ്ങള്‍ വായ്പത്തുക ക്യാഷ് ക്രെഡിറ്റ് എന്ന നിലയില്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്കു കൈമാറുന്നു. 20 ലക്ഷം രൂപ വരെ ഇപ്രകാരം ക്യാഷ് ക്രെഡിറ്റ് അനുവദിക്കും. ഒമ്പതു ശതമാനം പലിശ കുടുംബശ്രീ യൂണിറ്റുകള്‍ സഹകരണ സംഘങ്ങള്‍ക്കു നല്‍കണം. കുടുംബശ്രീ യൂണിറ്റുകള്‍ തങ്ങളുടെ അംഗങ്ങള്‍ക്ക് 12 ശതമാനം പലിശനിരക്കില്‍ പരമാവധി 50,000 രൂപ വരെ വായ്പ അനുവദിക്കും. കുടുംബശ്രീ യൂണിറ്റുകള്‍ക്കു മൂന്നു ശതമാനം പലിശമാര്‍ജിനു പുറമേ 1000 രൂപയ്ക്കു അഞ്ചു രൂപ നിരക്കില്‍ കൈകാര്യച്ചെലവും ലഭിക്കും. 52 മാസത്തവണകളായി തുക തിരിച്ചടയ്ക്കണം. പദ്ധതി നടത്തിപ്പിനായി കുടുംബശ്രീ യൂണിറ്റും സഹകരണ സംഘവും തമ്മില്‍ ഒരു കരാറു ണ്ടാക്കണം. അപ്രതീക്ഷിതവും അസാധാരണവുമായ തോതില്‍ കുടിശ്ശിക വര്‍ധിച്ചാല്‍ കുടുംബശ്രീ യൂണിറ്റിനെ ഒഴിവാക്കി വായ്പ ഏറ്റെടുക്കുന്നതിനു സഹകരണ സംഘത്തിന് അധികാരമുണ്ടായിരിക്കും. സംഘം പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു കുടുംബശ്രീ യൂണിറ്റുകള്‍ക്കുവരെ ഇപ്രകാരം ഒരു സംഘത്തിലെ പദ്ധതിനടത്തിപ്പുകാരായി ചുമതല നിര്‍വഹിക്കാവുന്നതാണ്. കുടുംബശ്രീ അംഗങ്ങളും പരസ്പരം അറിയാവുന്നവരുമായ വ്യക്തികളാണ് ഈ പദ്ധതിയിലെ ഉപഭോക്താക്കള്‍ എന്നതിനാല്‍ ഇതിനെ ഒരു ഉത്തമ റിലേഷന്‍ഷിപ്പ് ബാങ്കിങ് മാതൃകയായി വിശേഷിപ്പിക്കാവുന്നതാണ്.

സംഘാടനം,
നിരീക്ഷണം

പദ്ധതിനടത്തിപ്പിനായി സംസ്ഥാന, ജില്ലാ, താലൂക്ക് തലങ്ങളില്‍ നിരീക്ഷണ / മേല്‍നോട്ട സമിതികള്‍ രൂപവത്കരിക്കപ്പെട്ടിട്ടുണ്ട്. കുടുംബശ്രീ യൂണിറ്റുകള്‍ ഈ പദ്ധതി സംബന്ധിച്ച കണക്കുകള്‍ കൃത്യമായി സൂക്ഷിക്കേണ്ടതും വായ്പത്തുക മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതുമാണ.് അംഗങ്ങളില്‍ നിന്നു തിരികെ ലഭിക്കുന്ന വായ്പത്തുക തൊട്ടടുത്ത ദിവസംതന്നെ സഹകരണ സംഘത്തില്‍ അടയ്‌ക്കേണ്ടതാണ്. സ്മാര്‍ട്ട്‌ഫോണ്‍, ടാബ്, സോഫ്റ്റ്്‌വെയര്‍ എന്നിവ ഉപയോഗിച്ച് ഈ വായ്പാ പദ്ധതിയുടെ കണക്കുകള്‍ കൃത്യമായി
സൂക്ഷിക്കാന്‍ കുടുംബശ്രീ യൂണിറ്റുകള്‍ ചുമതലപ്പെട്ടിരിക്കുന്നു. ഈ മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ നടത്തിപ്പിലൂടെ കുടുംബശ്രീ യൂണിറ്റിനു ലഭിക്കുന്ന വരുമാനം നോക്കാം. 10 ലക്ഷം രൂപ 40 പേര്‍ക്കു വിതരണം ചെയ്യുന്നു എന്നു കരുതുക. കാലാവധി 12 മാസം. പലിശനിരക്ക് ഒമ്പതു ശതമാനം. പ്രതിമാസം കുടുംബശ്രീ യൂണിറ്റ് സഹകരണ സംഘത്തില്‍ അടയ്‌ക്കേണ്ട തവണസംഖ്യ 87,451 രൂപ. 10 ലക്ഷം രൂപ 12 മാസത്തവണകളായി തിരിച്ചടയ്ക്കുമ്പോള്‍ കുടുംബശ്രീ യൂണിറ്റിന്റെ പലിശബാധ്യത 49,418 രൂപ. കുടുംബശ്രീ യൂണിറ്റിനു ലഭിക്കുന്ന വരുമാനം 12 ശതമാനം പലിശനിരക്കില്‍ 1,20,000 രൂപ. കൈകാര്യച്ചെലവ് 5000 രൂപ ( ആയിരം രൂപയ്ക്ക് അഞ്ച് രൂപ നിരക്കില്‍). ആകെ 1,25,000രൂപ. പലിശബാധ്യത 49,418 രൂപ കുറച്ചാല്‍ 75,582 രൂപ കുടുംബശ്രീ യൂണിറ്റിന്റെ വരുമാനമായി ലഭിക്കുന്നു. തിരികെ ലഭിക്കുന്ന തുകകള്‍ കൂടുതല്‍ വായ്പാ വിതരണത്തിനായി ഉപയോഗപ്പെടുത്തിയാല്‍ വരുമാനം വീണ്ടും വര്‍ധിപ്പിക്കാവുന്നതാണ്. കുടുംബശ്രീ യൂണിറ്റുകള്‍ക്കു തൊഴില്‍രഹിതരായ ഏതാനും വനിതകള്‍ക്കു തൊഴില്‍ നല്‍കാനും കഴിയും. സഹകരണ ബാങ്കുകള്‍ പദ്ധതിനടത്തിപ്പ് നിരീക്ഷിക്കേണ്ടതും കുടിശ്ശികത്തോതു വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുടുംബശ്രീ ഭാരവാഹികളുമായി ബന്ധപ്പെട്ട് കുടിശ്ശികകള്‍ കുറയ്‌ക്കേണ്ടതുമാണ്.

കേരളത്തിലെ
ബാങ്കിങ് ശൃംഖല

കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ 2021 ലെ സാമ്പത്തികാവലോകന റിപ്പോര്‍ട്ടില്‍ 2021 മാര്‍ച്ച് 31 നു കേരളത്തില്‍ ആകെ 7610 ബാങ്ക് ശാഖകള്‍ പ്രവര്‍ത്തിക്കുന്നതായി വ്യക്തമാക്കുന്നു. പൊതുമേഖലാ വാണിജ്യ ബാങ്ക് ശാഖകള്‍ (3338) , സ്വകാര്യ വാണിജ്യ ബാങ്ക് ശാഖകള്‍ (2347), ഗ്രാമീണ ബാങ്ക് ശാഖകള്‍ (634), സഹകരണ ബാങ്ക് ശാഖകള്‍ (999), ചെറുകിട ധനകാര്യ ബാങ്ക് ശാഖകള്‍ (292) എന്നിവ ചേര്‍ന്നതാണ് ഈ ശൃംഖല. 66.4 ശതമാനം ബാങ്ക് ശാഖകള്‍ അര്‍ധപട്ടണ പ്രദേശത്തും 21.3 ശതമാനം പട്ടണ പ്രദേശത്തും 12.3 ശതമാനം ഗ്രാമ പ്രദേശത്തും പ്രവര്‍ത്തിക്കുന്നു. ബാങ്കിങ് സ്ഥാപനങ്ങളുടെ സാന്നിധ്യം ഗ്രാമീണ മേഖലയില്‍ പരിമിതമാണെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു. സഹകരണ മേഖലയുടെ സാന്നിധ്യം പൂര്‍ണ തോതില്‍ പരിഗണിക്കപ്പെട്ടിട്ടില്ല എന്നതു ശ്രദ്ധേയമാണ്. കേരള ബാങ്കിന്റെയും കാര്‍ഷിക ഗ്രാമ വികസന ബാങ്കുകളുടെയും ശാഖകള്‍ മാത്രമേ എസ്.എല്‍.ബി.സി. സ്ഥിതിവിവരക്കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടുളളൂ എന്നതും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട.്

2021 മാര്‍ച്ച് 31 ലെ വായ്പാ വിതരണം 4,43,554.3 കോടി രൂപയാണ്. ഇതു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8.28 ശതമാനം വര്‍ധന രേഖപ്പെടുത്തുന്നു. പൊതുമേഖലാ വാണിജ്യ ബാങ്കുകളും ഗ്രാമീണ ബാങ്കുകളും ചെറുകിട ധനകാര്യ ബാങ്കുകളും സംയുക്തമായി 3,92,669.16 കോടി രൂപ വിതരണം ചെയ്തപ്പോള്‍ സഹകരണ ബാങ്കുകള്‍ 50,885 കോടി രൂപ വിതരണം ചെയ്തതായി ബാങ്കേഴ്സ് സമിതി സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ പരിഗണനയ്ക്കു പുറത്തായ 1612 പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളും അവയുടെ മൂവായിരത്തിലധികം ശാഖകളും 60 സഹകരണ അര്‍ബന്‍ ബാങ്കുകളും അവയുടെ 459 ശാഖകളും 915 എംപ്ലോയ്മെന്റ് ക്രെഡിറ്റ് സഹകരണ സംഘങ്ങളും 324 അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ സംഘങ്ങളും 956 വനിതാ സഹകരണ സംഘങ്ങളും 371 പട്ടികജാതി സഹകരണ സംഘങ്ങളും 54 പട്ടികവര്‍ഗ സഹകരണ സംഘങ്ങളും 294 ഹൗസിംഗ് സഹകരണ സംഘങ്ങളും കൂടിച്ചേരുമ്പോള്‍ ഈ ശൃംഖലയില്‍ എണ്ണായിരത്തിലധികം വായ്പാ വിതരണ സ്ഥാപനങ്ങള്‍കൂടി പരിഗണിക്കപ്പെടേണ്ടതായിട്ടുണ്ട്. ഇവയുടെ വായ്പാ വിതരണംകൂടി പരിഗണിക്കുമ്പോള്‍ സഹകരണ മേഖലയുടെ പങ്ക് സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെയും ബാങ്കേഴ്സ് സമിതിയുടെയും സ്ഥിതിവിവരക്കണക്കുകളില്‍ സൂചിപ്പിക്കുന്ന 11 ശതമാനത്തില്‍ നിന്നു എത്രയോ അധികമാണ്. 35 – 40 ശതമാനമെങ്കിലുമായി അതുയരും. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 2021 മാര്‍ച്ച് 31 നു സഹകരണ മേഖലയില്‍ 3382 വായ്പാ സംഘങ്ങളും ആറായിരത്തോളം ശാഖകളും പ്രവര്‍ത്തിച്ചുവരുന്നു. ആകെ 9382. ഗ്രാമീണ ജനതയ്ക്ക് ഏറ്റവും സുരക്ഷിതമായ ആശ്രയ സങ്കേതം സഹകരണ സ്ഥാപനങ്ങളാണെന്നു ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

മുറ്റത്തെ മുല്ലയുടെ
പുരോഗതി

2018 ല്‍ പാലക്കാട് ജില്ലയില്‍ പൈലറ്റ് പദ്ധതിയായി ആരംഭിച്ച മുറ്റത്തെ മുല്ല പദ്ധതിയുടെ പ്രവര്‍ത്തനം പിന്നീട് മറ്റു ജില്ലകളിലേക്കുകൂടി വ്യാപിപ്പിച്ചു. 2021 മാര്‍ച്ച് 31 നു സംസ്ഥാനത്തൊട്ടാകെ ആയിരം സഹകരണ സംഘങ്ങള്‍ വഴി 16,994 കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണത്തോടെ 1917.16 കോടി രൂപ വായ്പയായി വിതരണം ചെയ്തിട്ടുണ്ട്. അതില്‍ 1288.69 കോടി തിരികെ അടച്ചു. കുടിശ്ശിക 32.79 ശതമാനമാണ.് ജില്ല തിരിച്ചുള്ള പട്ടിക (തുക കോടി രൂപ) ചുവടെ:

 

ഗ്രാമീണ കേരളത്തിലെ വനിതകള്‍ക്കിടയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും വായ്പാ വിതരണ പ്രക്രിയ കൂടുതല്‍ ഫലപ്രദവും വ്യാപകവുമാക്കാനും മുറ്റത്തെ മുല്ല ലഘു വായ്പാ പദ്ധതി സഹായകമായിട്ടുണ്ട്. അതുവഴി അവരുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. കുടിശ്ശികത്തോതു ചില ജില്ലകളില്‍ (കോട്ടയം, കണ്ണൂര്‍, പത്തനംതിട്ട) 50 ശതമാനത്തിലധികമാണെന്നത് ആശങ്കയുണര്‍ത്തുന്നു. വായ്പാ പദ്ധതിയുടെ നടത്തിപ്പിനു വ്യക്തമായ മാനദണ്ഡങ്ങളോടു കൂടിയ ഉപനിബന്ധനകളും മേല്‍നോട്ടത്തിനും നിയന്ത്രണത്തിനും ക്രിയാത്മകമായ സംവിധാനങ്ങളും കൂടുതലായുണ്ടാകേണ്ടതു പദ്ധതിയുടെ മെച്ചപ്പെട്ട നടത്തിപ്പിന് അനിവാര്യമാണ്. ഭാവനാപൂര്‍ണമായ ഇത്തരം ഒരു മൈക്രോഫിനാന്‍സ് പദ്ധതി ആവിഷ്‌കരിച്ച മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാനും മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് സെക്രട്ടറിയുമായ എന്‍. പുരുഷോത്തമന്‍ അഭിനന്ദനമര്‍ഹിക്കുന്നു. ഈ നവീന വായ്പാ പദ്ധതി സഹകരണ മേഖലയിലെ മൈക്രോ ഫിനാന്‍സ് പദ്ധതികളുടെ മാര്‍ഗദര്‍ശിയായിരിക്കുമെന്നു ഉറപ്പിച്ചു പറയാം. കൂടുതല്‍ സഹകരണ സംഘങ്ങള്‍ ഈ പദ്ധതിയുടെ പ്രാധാന്യം മനസ്സിലാക്കി നടത്തിപ്പ് ഏറ്റെടുത്താല്‍ സഹകരണ മേഖലയിലെ ഒരു വിജയഗാഥയായി ഇതു മാറും.

 

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!