സഹകരണ സംഘങ്ങളിൽ ധനവകുപ്പിന് മിന്നൽ പരിശോധന നടത്താമെന്ന ഉത്തരവിനെതിരെയും സംഘങ്ങളിലെ പലിശ നിരക്ക് കുറച്ചനടപടികെതിരെയും പ്രതിഷേധം ശക്തമാകുന്നു.

adminmoonam

കോവിഡ് കാലഘട്ടത്തിൽ സഹകരണ മേഖലയിൽ ഉണ്ടായ സർക്കാർ നടപടികളെല്ലാം തന്നെ മേഖലയെ തകർക്കുന്നതാണെന്ന് വിവിധ സംഘടനകൾ ആരോപിച്ചു. സഹകരണ സ്ഥാപനങ്ങളിൽ ധനകാര്യ വകുപ്പിന് മിന്നൽ പരിശോധന നടത്താമെന്ന ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് വിവിധ സഹകരണ സംഘടനകളും കോൺഗ്രസും ഇതിനകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് കാലമായതിനാൽ ആണ് പ്രത്യക്ഷ സമര രീതിയിലേക്ക് പോകാത്തത് എന്ന് ജനാധിപത്യ സഹകരണ വേദിയും കേരള സഹകരണ ഫെഡറേഷനും പ്രസ്താവനയിലൂടെ പറയുകയും ചെയ്തു.

സ്വതന്ത്ര ജനാധിപത്യസ്ഥാപനങ്ങളായ സഹകരണ സംഘങ്ങളിൽ പരിശോധന നടത്താൻ ഉത്തരവ് ഇറക്കിയപ്പോൾ ഒരു വരിപോലും സഹകരണ വകുപ്പ് മന്ത്രി പറഞ്ഞില്ലെന്നും പരക്കേ ആക്ഷേപമുണ്ട്. ഈ വിഷയത്തിൽ ധനവകുപ്പിന്റെ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ കേരളത്തിലെ മുഴുവൻ സഹകാരികളെയും പങ്കെടുപ്പിച്ചുകൊണ്ട് ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്ന് കോൺഗ്രസ് പറഞ്ഞിരുന്നു.

അതിനിടെ, സഹകരണ സ്ഥാപനങ്ങളിലെ പലിശ നിരക്ക് കുറയ്ക്കുകയും കെ എസ് എഫ് ഇ, ട്രഷറി എന്നിവിടങ്ങളിലെ പലിശനിരക്ക് കൂട്ടുകയും ചെയ്തത് ബോധപൂർവ്വം ആണെന്ന വിലയിരുത്തലാണ് സഹകാരികൾക് ഉള്ളത്. സഹകരണ സംഘങ്ങളിൽനിന്നും ഒന്നര ശതമാനത്തിലധികം വ്യത്യാസമാണ് കെഎസ്എഫ്ഇ യിലും ട്രഷറിയിലും ഉള്ളത്. ഇതുമൂലം സഹകരണസംഘങ്ങളിൽനിന്നും വ്യാപകമായി നിക്ഷേപം പിൻവലിക്കപെടുന്നുണ്ട്. ഇത് സഹകരണസംഘങ്ങളെ കൂടുതൽ പ്രതിസന്ധിയിലാക്കും. പഴയ പലിശനിരക്ക് പുനഃസ്ഥാപിക്കണമെന്ന് സഹകാരികൾ പറയുന്നുണ്ടെങ്കിലും സർക്കാർ അത് മുഖവിലയ്ക്കെടുത്തിട്ടില്ല. പലിശനിരക്ക് അടിയന്തരമായ പുനഃസ്ഥാപിക്കണമെന്ന് ജീവനക്കാരുടെ സംഘടനയായ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടും സർക്കാരിനോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Latest News