സഹകരണ വകുപ്പിനെ ഈ സർക്കാർ രാഷ്ട്രീയ വൽക്കരിച്ചുവെന്ന് മുൻ മന്ത്രി വി.എസ്.ശിവകുമാർ എം.എൽ.എ.

adminmoonam

ജനാധിപത്യം ഇല്ലാതാക്കി കൊണ്ടുള്ള നടപടിയിലൂടെ ഈ സർക്കാർ സഹകരണ വകുപ്പിനെ രാഷ്ട്രീയ വൽക്കരിച്ചുവെന്ന് മുൻ മന്ത്രി വി.എസ്.ശിവകുമാർ എം.എൽ.എ കുറ്റപ്പെടുത്തി.

തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ കേരള കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ഭരണസമിതികളെ അഴിമതി ആരോപിച്ച് പിരിച്ചുവിടാനാണ് ഈ സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സഹകരണ മേഖലയുടെ പുരോഗതിക്കും ഉയർച്ചയ്ക്കും തടസ്സമാകുന്ന നിലപാടുകളാണ് ഈ സർക്കാരിന്റേത്. സഹകരണ ജീവനക്കാരുടെ പ്രമോഷനെ ബാധിക്കുന്ന 1:4 അനുപാതം റദ്ദ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ സർക്കാർ രാഷ്ട്രീയം നോക്കാതെ ആണ് ഈ മേഖലയിൽ ഇടപെട്ടത്. എന്നാൽ ഈ സർക്കാർ എല്ലാറ്റിനെയും രാഷ്ട്രീയ കണ്ണോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. വി.പി. സജീന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.

ജീവനക്കാരുടെ പ്രമോഷണനെ ബാധിക്കുന്ന 1:4 അനുപാതം റദ്ദ് ചെയ്യുക, പെൻഷൻ പ്രായം 60 ആക്കുക, മറ്റ് ബാങ്കുകളിലേതുപോലെ ശനി ദിവസങ്ങളിൽ അവധി നൽകുക, മെഡിക്കൽ ഇൻഷുറൻസിൽ സഹകരണ ജീവനക്കാരെ അംഗങ്ങൾ ആക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണ്ണയും നടത്തിയത്. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച മാർച്ചിന് സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു, ജനറൽ സെക്രട്ടറി ചാൾസ് ആന്റണി എന്നിവർ നേതൃത്വം നൽകി.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നു വന്ന സംഘടനയുടെ താലൂക്ക് ജില്ലാ ഭാരവാഹികളായ 500 ഓളം പേരാണ് മാർച്ചിൽ പങ്കെടുത്തത്.ഈ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനം വകുപ്പ് മന്ത്രിക്കും സെക്രട്ടറിക്കും രജിസ്ട്രാർക്കും സംഘടന നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!