വ്യാപാരി സുരക്ഷക്ക് ഒരു ഫറോക്ക് മാതൃക

moonamvazhi

യു.പി. അബ്ദുള്‍ മജീദ്

(2020 ഡിസംബര്‍ ലക്കം)

പലവക സംഘങ്ങളുടെ വിഭാഗത്തില്‍ ഇത്തവണ സംസ്ഥാന സഹകരണ അവാര്‍ഡ് നേടിയ വ്യാപാരി ക്ഷേമ സഹകരണ സംഘം മറ്റിടങ്ങളിലെ ചെറുകിട കച്ചവടക്കാര്‍ക്കും അനുകരിക്കാവുന്ന മാതൃകയാണ്. കച്ചവടക്കാര്‍ക്ക് സാമൂഹിക, സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന ഒട്ടേറെ ക്ഷേമ പദ്ധതികളാണ് സംഘം നടപ്പാക്കുന്നത്.

നാടിന്റെ വികസനത്തില്‍ വലിയ പങ്ക് വഹിക്കുന്ന വ്യാപാര സമൂഹത്തിന്റെ സുരക്ഷയ്ക്ക് പദ്ധതി ആവിഷ്‌കരിച്ച് ഫറോക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യാപാരി സഹകരണ സംഘം സംസ്ഥാന തലത്തില്‍ അംഗീകാരം നേടിയിരിക്കുകയാണ്. പലവക സഹകരണ സംഘങ്ങളുടെ വിഭാഗത്തില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കോഴിക്കോട് ഡിസ്ട്രിക്ട് മര്‍ച്ചന്റ്‌സ് വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെറുകിട വ്യാപാരികളുടേയും വ്യവസായികളുടേയും ക്ഷേമപദ്ധതി നടപ്പാക്കുന്നതില്‍ ശരിക്കും ഒന്നാം സ്ഥാനക്കാരാണ്. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് 50 വര്‍ഷത്തെ നേട്ടങ്ങള്‍ സ്വന്തമാക്കിയ സംഘം സംസ്ഥാനത്ത് ആദ്യമായി സഹകരണ വകുപ്പിന്റെ അനുമതിയോടെ നടപ്പാക്കിയ ‘ വ്യാപാരി സുരക്ഷ ‘ പദ്ധതിയുടെ വിജയം വ്യാപാരി വ്യവസായി സംഘടനകളുടെപോലും കണ്ണുതുറപ്പിക്കുന്നതായി.

ചെറുത്തുനില്‍പ്പില്‍ തുടക്കം

സാമ്പത്തിക മേഖലയുടെ നട്ടെല്ലായ ചെറുകിട വ്യാപാരികളെ കോര്‍പ്പറേറ്റുകളുടെ ചൂഷണത്തില്‍ നിന്നു രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2015 ല്‍ ഫറോക്ക് കേന്ദ്രമായി വ്യാപാരികള്‍ രൂപം നല്‍കിയ സഹകരണ സംഘത്തിന്റെ പ്രവര്‍ത്തന പരിധി കോഴിക്കോട് ജില്ലയില്‍ വാണിമേല്‍ പഞ്ചായത്ത് ഒഴികെയുള്ള പ്രദേശങ്ങളാണ്. വ്യാപാരികളില്‍ നിന്നു നിക്ഷേപങ്ങള്‍ സമാഹരിക്കുന്ന വന്‍കിട ധനകാര്യ സ്ഥാപനങ്ങള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ വ്യാപാരികളെ കയ്യൊഴിയുന്ന പ്രവണത വര്‍ദ്ധിച്ചുവന്നപ്പോള്‍ സഹകരണ സംഘം രൂപവല്‍ക്കരിച്ചു സ്വന്തം കാലില്‍ നില്‍ക്കാനുള്ള കച്ചവടക്കാരുടെ ശ്രമം കൂടിയായിരുന്നു വ്യാപാരി സഹകരണ സംഘം. സ്ഥിര നിക്ഷേപം സ്വീകരിക്കാന്‍ മാത്രമായിരുന്നു തുടക്കത്തില്‍ അനുമതി ലഭിച്ചതെങ്കിലും പിന്നീട് നിത്യനിധി, സേവിങ്‌സ് ബാങ്ക്, ഗ്രൂപ്പ് ഡെപ്പോസിറ്റ് തുടങ്ങി സഹകരണ ബാങ്കുകള്‍ക്ക് സമാനമായ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചു.

വ്യാപാരി സുരക്ഷാ പദ്ധതി

സംഘം പ്രവര്‍ത്തനമാരംഭിച്ച് മൂന്നാം വര്‍ഷംതന്നെ പ്രത്യേക നിയമാവലി തയാറാക്കി സഹകരണ വകുപ്പിന്റെ അനുമതി വാങ്ങി നടപ്പാക്കിയ വ്യാപാരി സുരക്ഷാ പദ്ധതി എല്ലാ അര്‍ഥത്തിലും കച്ചവടക്കാര്‍ക്ക് സാമൂഹിക – സാമ്പത്തിക സുരക്ഷ ഉറപ്പു വരുത്തുന്ന പദ്ധതിയാണ്. റിട്ടയര്‍മെന്റ് ആനുകൂല്യം, മരണാനന്തര സഹായം , ചികില്‍സാ സഹായം , സുരക്ഷാ വായ്പ തുടങ്ങി ഒട്ടനവധി അനുകൂല്യങ്ങള്‍ ഈ പദ്ധതി അംഗങ്ങള്‍ക്ക് നല്‍കുന്നുണ്ട്. കെ.വൈ.സി ഉള്‍പ്പെടെ പ്രത്യേക ഫോറങ്ങളില്‍ അപേക്ഷ സ്വീകരിച്ചാണ് അംഗത്വം നല്‍കുന്നത്. 500 രൂപയാണ് പ്രവേശന ഫീസ്. പിന്നീട് ഓരോ അംഗവും അവരുടെ വരുമാനത്തിനനുസരിച്ച് നിത്യനിധി നല്‍കണം.

50, 30, 20 രൂപ പ്രീമിയം നിശ്ചയിച്ച് വര്‍ഷത്തില്‍ 300 ദിവസമാണ് നിത്യനിധി പിരിച്ചെടുക്കുന്നത്. 500, 300, 200 രൂപ വീതം ആദ്യ വര്‍ഷവും 200, 100, 50 രൂപ വീതം തുടര്‍ന്നുള്ള വര്‍ഷവും അംഗത്വ ഫീസായി അടയ്ക്കുന്നവര്‍ക്ക് സുരക്ഷാ പദ്ധതിയുടെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. നിത്യ നിധി അടയ്ക്കുന്നതില്‍ വീഴ്ച വന്നാല്‍ സാമ്പത്തിക വര്‍ഷാവസാനം പിഴ സഹിതം അടയ്ക്കാവുന്നതാണു്. പദ്ധതിയില്‍ ചേരുന്ന ആദ്യ വര്‍ഷം മരണാനന്തര ആനുകൂല്യത്തിനും റിട്ടയര്‍മെന്റ് ആനുകൂല്യത്തിനും മാത്രമേ അര്‍ഹതയുണ്ടാവൂ. പദ്ധതിയില്‍ ചേര്‍ന്ന് അഞ്ചു വര്‍ഷത്തിനുശേഷം 65 വയസ് പൂര്‍ത്തിയാവുകയും വ്യാപാര രംഗത്തുനിന്ന് പിന്‍മാറുകയും ചെയ്യുന്നവര്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ ലഭിക്കും. അവിചാരിതമായ കാരണണങ്ങളാല്‍ കച്ചവടം നിര്‍ത്തുന്നവര്‍ക്കും നിബന്ധനകളോടെ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളുണ്ട്.

ഇന്‍ഷൂറന്‍സ് കമ്പനികളുമായി സഹകരിച്ചാണ് പദ്ധതിയംഗങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വരെ മരണാനന്തര അനുകൂല്യങ്ങള്‍ നല്‍കുന്നത്. അംഗത്തിന്റെ നോമിനികള്‍ക്ക് ഈ ധനസഹായം ലഭിക്കും. അംഗമായി ചേര്‍ന്ന് ഒരു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ചികിത്സാ സഹായം നല്‍കുന്നുണ്ട്. അംഗത്തിന്റെ അടുത്ത ബന്ധുവിനുമുണ്ട് ചികില്‍സാ സഹായം. കൂടാതെ, മൂന്നു ലക്ഷം രൂപ വരെ ചികില്‍സാ വായ്പയും നല്‍കുന്നുണ്ട്. സുരക്ഷാ വായ്പ എന്ന പേരില്‍ അംഗങ്ങള്‍ അടവാക്കിയ തുകയുടെ അഞ്ചിരട്ടി വരെ വായ്പയും ഈ പദ്ധതിയുടെ ഭാഗമായി കൊടുക്കുന്നുണ്ട്.

വ്യാപാരികള്‍ക്ക് പ്രോല്‍സാഹനം

ഗൃഹലക്ഷ്മി എന്ന പേരില്‍ സംഘം നടപ്പാക്കുന്ന കണ്‍സ്യൂമര്‍ ലോണ്‍ പദ്ധതിക്കും നല്ല പ്രതികരണമാണ്. സംഘത്തില്‍ ബിസിനസ് പാര്‍ട്ട്ണര്‍മാരായി റജിസ്റ്റര്‍ ചെയ്യുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളാണ് സംഘം പ്രമോട്ടര്‍മാര്‍ വഴി ഉപഭോക്താക്കളിലെത്തിക്കുന്നത്. ഉല്‍പ്പന്ന വില ആദ്യം തന്നെ സംഘം ബിസിനസ് പാര്‍ട്ട്ണര്‍മാര്‍ക്ക് നല്‍കുന്നു. പിന്നീട് ഗഡുക്കളായി സംഘം ഉപഭോക്താവില്‍ നിന്ന് പിരിച്ചെടുക്കുകയും ചെയ്യുന്നു. ഇതുവഴി ചെറുകിട കച്ചവടക്കാരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കമ്പോളത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുന്നു. സംഘത്തിന്റെ ശക്തമായ കളക്ഷന്‍ നെറ്റ്‌വര്‍ക്ക് പൂര്‍ണമായും വ്യാപാരികള്‍ക്ക് പ്രയോജനപ്പെടുന്നു.

പ്രാദേശിക സഹകരണ ബാങ്കുകളും ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് പോലുള്ള സ്ഥാപനങ്ങളും മേധാവിത്വം സ്ഥാപിച്ച ഗ്രൂപ്പ് ഡെപ്പോസിറ്റ് മേഖലയിലേക്ക് വ്യാപാരി സംഘത്തിന്റെ വരവ് വലിയ ചലനങ്ങളുണ്ടാക്കി. 50,000 രൂപ മുതല്‍ മൂന്നു ലക്ഷം രൂപ വരേയുള്ള നാല്‍പ്പതോളം ഗ്രൂപ്പ് നിക്ഷേപങ്ങളാണ് സംഘം വിജയകരമായി മുന്നോട്ട് കൊണ്ടുപോവുന്നത്. ഗ്രൂപ്പ് നിക്ഷേപങ്ങളിലെ കൃത്യമായ ഗഡു അടവും വായ്പാ അടവുമാണ് സംഘത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നത്. വ്യാപാരികളില്‍ നിന്ന് പരമാവധി നിക്ഷേപങ്ങള്‍
സ്വീകരിക്കുകയും അത് വ്യാപാരികള്‍ക്കുതന്നെ ആവശ്യത്തിനനുസരിച്ച് വായ്പയായി നല്‍കുകയും ചെയ്യുക എന്ന നയമാണ് സംഘം തുടരുന്നത്. വായ്പാ തിരിച്ചടവില്‍ മറ്റേതൊരു സഹകരണ സ്ഥാപനത്തേയും കവച്ചുവെക്കുന്ന മുന്നേറ്റം നടത്താനും സംഘത്തിനായതോടെ ലാഭത്തിന്റെ ഗ്രാഫ് ഓരോ വര്‍ഷവും ഉയര്‍ത്താനും കഴിയുന്നുണ്ട്.

സഹകരണ മീന്‍ചാപ്പ

നൂറു ദിന കര്‍മപരിപാടിയുടെ ഭാഗമായി സഹകരണ മീന്‍ചാപ്പ പദ്ധതിക്ക് സംഘം തുടക്കം കുറിച്ചിരിക്കുകയാണ്. മത്സ്യക്കച്ചവടത്തിന് കൗണ്ടര്‍ നിര്‍മിക്കാന്‍ 25,000 രൂപയും പ്രവര്‍ത്തന മൂലധനമായി 25,000 രൂപയും വായ്പ നല്‍കുന്ന പദ്ധതിയുടെ ഒരു യൂണിറ്റില്‍ രണ്ട് പേര്‍ക്ക് തൊഴില്‍ നല്‍കാനാവും. ബേപ്പൂര്‍, ചാലിയം, കടലുണ്ടി തുടങ്ങിയ മേഖലകളിലെ മത്സ്യത്തൊഴിലാളികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഈ പദ്ധതിയില്‍ നിരവധി പേര്‍ക്ക് ഉപജീവന മാര്‍ഗം നല്‍കാനാവും. കാര്‍ഷിക മേഖലയിലും വ്യാപാരി സംഘം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി അംഗങ്ങള്‍ക്ക് തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തും പച്ചക്കറിവിത്തും തൈകളും നല്‍കിയും സംഘം കൃഷിക്കാര്‍ക്ക് ഒപ്പം നിന്നു.

പ്രതിസന്ധികളിലും സഹായം

മഹാമാരി മൂലമുണ്ടായ പ്രതിസന്ധി നേരിടാന്‍ സര്‍ക്കാറിനും വ്യാപാരികള്‍ക്കും സംഘം തുണയായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ നല്‍കിയ സംഘം ലോക്ക്ഡൗണ്‍ കാലത്ത് പ്രയാസത്തിലായ കച്ചവടക്കാര്‍ക്ക് 25,000 രൂപ വീതവും തൊഴിലാളികള്‍ക്ക് 5000 രൂപ വീതവും പലിശരഹിത വായ്പ നല്‍കി. കച്ചവട സ്ഥാപനങ്ങള്‍ ശുചീകരിക്കാനുള്ള ധനസഹായം നല്‍കിയും സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നടത്തിയും സംഘം സേവനരംഗത്ത് സജീവമായി. ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറിയ കുട്ടികളുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കി 13 LCD ടി.വി. സെറ്റുകളാണ് സംഘം നല്‍കിയത്. ഗുണമേന്മയും വിലക്കുറവും ഉറപ്പു വരുത്തി സംഘം സംഭരിച്ച നൂറോളം ലാപ്‌ടോപ്പുകള്‍ തവണ വ്യവസ്ഥയിലും വിതരണം ചെയ്തു. പ്രളയകാലത്തുമുണ്ടായിരുന്നു സേവന രംഗത്ത് സംഘത്തിന്റെ സജീവ സാന്നിദ്ധ്യം.

ഒമ്പത് ഓഫീസ് ജീവനക്കാരും പത്തു കളക്ഷന്‍ ജീവനക്കാരുമാണ് സംഘത്തിനുള്ളത്. സംഘം ഓഫീസിന്റെ വിപുലീകരണവും ആധുനികീകരണവും പൂര്‍ത്തിയായി. സിറ്റിങ് ഫീ പോലും വാങ്ങാതെയാണ് സംഘം ഡയരക്ടര്‍ബോര്‍ഡ് സ്ഥാപനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നത്. എ. അനൂപ് സംഘം പ്രസിഡന്റും ടി. ഫാസില്‍ വൈസ് പ്രസിഡന്റുമാണ്. എം. കുഞ്ഞിക്കണ്ടന്‍, എം. ചന്ദ്രന്‍, എ. സുന്ദരന്‍, പി. ദേവദാസന്‍, എം. ശശിധരന്‍, ടി. ശശിധരന്‍, എം. സുബ്രഹ്മണ്യന്‍, രമ്യ സജീഷ്, ഷീജ സമീര്‍, റാണി അജിത് കുമാര്‍ എന്നിവരാണ് ഡയരക്ടര്‍മാര്‍. പി. അഞ്ജുവാണ് സംഘം സെക്രട്ടറി.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!