കേരള ബാങ്കും ബോര്‍ഡ് ഓഫ് മാനേജ്‌മെന്റും

moonamvazhi

2020 ഫെബ്രുവരി ലക്കം

രട്ടനിയന്ത്രണം ഒഴിവാക്കാനും ഭരണപരമായ ഇടപെടല്‍ കുറയ്ക്കാനും അര്‍ബന്‍ ബാങ്കുകളില്‍ റിസര്‍വ് ബാങ്ക് കൊണ്ടുവന്ന പരിഷ്‌കാരമാണ് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് എന്നത്. ഭരണസമിതിക്കും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ക്കുമിടയില്‍ റിസര്‍വ് ബാങ്കിന് നേരിട്ട് ഇടപെടാനാകുന്ന സമിതി . അതാണ് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് . അര്‍ബന്‍ ബാങ്കുകള്‍ക്ക് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് രൂപവ്തകരിക്കണമെന്നു നിര്‍ദേശിച്ചും ആ സമിതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും ചുമതലകളും എന്തൊക്കെയാണെന്ന്വി ശദീകരിച്ചുമാണ് റിസര്‍വ് ബാങ്ക് വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. കേരളത്തിന്റെ കാര്യത്തില്‍ ഈ വ്യവസ്ഥ ബാധിക്കുന്നത് അര്‍ബന്‍ ബാങ്കിനേക്കാള്‍ കേരള ബാങ്കിനാണ് എന്നതാണ് പ്രധാനം. വിജ്ഞാപനത്തില്‍ ഒരിടത്തും ഇത് കേരള ബാങ്കിനെ ബാധിക്കുന്നതാണ് എന്ന്് വിശദീകരിച്ചിട്ടില്ല. എന്നാല്‍, അത് പറയാതെ തന്നെ ബാധകമാകുന്ന ഉപാധികളാണ് കേരള ബാങ്ക് രൂപവത്കരണത്തിന് അനുമതി നല്‍കുന്ന ഘട്ടത്തില്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നത്. ഭാവിയില്‍ മാനേജ്‌മെന്റ് ബോര്‍ഡുമായി ബന്ധപ്പെട്ടുള്ള ഏതു നിര്‍ദേശവും കേരള ബാങ്കിനുകൂടി ബാധകമാവും.

2018 ഒക്ടോബര്‍ മൂന്നിനാണ് കേരള ബാങ്ക് രൂപവത്കരണത്തിന് റിസര്‍വ് ബാങ്ക് തത്വത്തില്‍ അംഗീകാരം നല്‍കിയത്. അതില്‍ 19 നിര്‍ദേശങ്ങളാണുണ്ടായിരുന്നത്. അവയില്‍ പതിനാലാമത്തേതായിരുന്നു ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് രൂപവത്കരണം. എന്താണ് ബോര്‍ഡിന്റെ ചുമതലയെന്നും എന്താകണം അതിന്റെ പ്രവര്‍ത്തനരീതിയെന്നും നിശ്ചയിച്ച് അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് 14 മാസം മുമ്പുതന്നെ കേരള ബാങ്കിന് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നുവെന്നതാണ് ശ്രദ്ധേയം. അത്രയും ദീര്‍ഘവീക്ഷണത്തോടെയാണ് സഹകരണ ബാങ്കുകളില്‍ റിസര്‍വ് ബാങ്ക് ഓരോ പരിഷ്‌കാരവും നടത്തുന്നത് എന്നര്‍ഥം. ഇന്ത്യയില്‍ ബോര്‍ഡ് ഓഫ് മാനേജ്്‌മെന്റ് നിര്‍ബന്ധമാക്കിയ ഏക സംസ്ഥാന സഹകരണ ബാങ്ക് കേരള ബാങ്ക് ആണെന്നു തിരിച്ചറിയേണ്ടതുണ്ട്. 2019 ഒക്ടോബര്‍ ഏഴിനാണ് കേരള ബാങ്കിന് അന്തിമാനുമതി നല്‍കുന്നത്. ആ കത്തിലും റിസര്‍വ് ബാങ്ക് വിശദീകരിക്കുന്നത് നിലവിലെ ഭരണ സംവിധാനത്തില്‍ പൊളിച്ചെഴുത്ത് സാധ്യമാകുംവിധം സംസ്ഥാന സഹകരണ ബാങ്കിന്റെ ബൈലോയില്‍ ഭേദഗതി കൊണ്ടുവരണമെന്നും ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്നുമാണ്.

കേരള ബാങ്കിലെ ഭരണസംവിധാനം

റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയാണ് കേരള ബാങ്കിന്റെ ബൈലോ തയാറാക്കിയത്. ജനുവരി 20ന് നടന്ന ആദ്യ പൊതുയോഗം ഈ ഭേദഗതി അംഗീകരിക്കുകയും ചെയ്തു. എക്‌സിക്യുട്ടീവ് കമ്മിറ്റിയെ ഒഴിവാക്കി പകരം ഭരണ സംവിധാനമായാണ് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് കേരള ബാങ്കില്‍ രൂപവത്കരിക്കുന്നത്. എക്‌സിക്യുട്ടീവ് കമ്മിറ്റിക്കുണ്ടായിരുന്നതും അതിലുപരി റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചതുമായ അധികാരങ്ങള്‍ നല്‍കിയാണ് കേരള ബാങ്കില്‍ ബോര്‍ഡിന്റെ ഘടന. കേരള ബാങ്കിന്റെ ബൈലോയില്‍ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റിന്റെ അധികാരവും പ്രവര്‍ത്തനവും വ്യവസ്ഥ ചെയ്തിട്ടുണ്ട്. അവ ഇവയാണ്:

* വായ്പ അപേക്ഷ പരിഗണിക്കുകയും വായ്പാനയം അംഗീകരിക്കുകയും ചെയ്യുക

* നിഷ്‌ക്രിയ ആസ്തി പിരിച്ചെടുക്കുന്നതിനുള്ള കര്‍മപദ്ധതി തയാറാക്കുക. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി, കുടിശ്ശിക വായ്പയിലുള്ള ഒത്തു തീര്‍പ്പുകള്‍ എന്നിവ തയാറാക്കുക.

* ബാങ്കിന്റെ നയത്തിനനുസരിച്ച് തയാറാക്കിയ ഫണ്ട് നിക്ഷേപം സംബന്ധിച്ച പദ്ധതിരേഖയ്ക്ക് അംഗീകാരം നല്‍കുക

* ഭരണസമിതിയുടെ അംഗീകാരത്തോടെ ബാങ്കിലെ ആഭ്യന്തര നിയന്ത്രണ സംവിധാനം നടപ്പാക്കുക. റിസ്‌ക് മാനേജ്‌മെന്റ് നയം തയാറാക്കുകയും നടപ്പാക്കുകയും ചെയ്യുക.

* ബാങ്കിനാവശ്യമായ സാങ്കേതിക സംവിധാനം സ്വീകരിക്കുന്നതിനുള്ള ആവശ്യമായ പരിശോധനയും നടപടിയും സ്വീകരിക്കുക.

* ആഭ്യന്തര ഓഡിറ്റിന്റെയും ഇന്‍സ്‌പെക്ഷന്റെയും മേല്‍നോട്ടം

* പരാതി പരിശോധിക്കുന്നതിനുള്ള സംവിധാനമൊരുക്കല്‍

* കസ്റ്റമര്‍ സേവന കേന്ദ്രം ഉറപ്പാക്കുകയും ഇടപാടുകാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുകയും ചെയ്യുക

* ഭരണസമിതി ചുമതലപ്പെടുത്തുകയും അധികാരപ്പെടുത്തുകയും ചെയ്യുന്ന മറ്റ് കാര്യങ്ങളുടെ നിര്‍വഹണം

* ഭരണസമിതിക്ക് വേണ്ടി വാര്‍ഷികറിപ്പോര്‍ട്ടും ബജറ്റും തയാറാക്കല്‍

* ബാങ്കിന് ആവശ്യമായ പ്രവര്‍ത്തന മൂലധനം കണ്ടെത്തല്‍

* ബൈലോ നിര്‍ദേശിക്കുന്ന വിധത്തില്‍ ബാങ്കിടപാടുകള്‍ക്കുള്ള മാനദണ്ഡം നിശ്ചയിക്കല്‍

* ബാങ്ക് ഓഫീസര്‍മാര്‍ക്കുള്ള ചുമതലകളും ഉത്തരവാദിത്തങ്ങളും നിശ്ചയിച്ച് നല്‍കല്‍

* വാങ്ങല്‍, വില്‍പന, സ്ഥലംമാറ്റം, ഗവ. സെക്യുരിറ്റീകളുമായുള്ള ഇടപാട്, അധികാരപത്രങ്ങളില്‍ ഒപ്പുവെക്കല്‍ തുടങ്ങി മാനേജിങ് ഡയരക്ടര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ക്ക് അധികാരം നിശ്ചയിച്ച് നല്‍കല്‍

ബോര്‍ഡിനെ ഭയപ്പെടണോ ?

കേരള ബാങ്കില്‍ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് രൂപവത്കരിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണോ എന്നതാണ് ഇപ്പോഴുയരുന്ന ചോദ്യം. റിസര്‍വ് ബാങ്ക് ഇന്ത്യയിലെ ബാങ്കിങ് സ്ഥാപനങ്ങളുടെ നിയന്ത്രണ അതോറിറ്റിയാണ്. ഏതെങ്കിലും സ്ഥാപനങ്ങളെ ഇല്ലാതാക്കുകയല്ല റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. പകരം, കൃത്യമായ പ്രവര്‍ത്തന മാനദണ്ഡവും നിര്‍ദേശവും ഉറപ്പുവരുത്തി നേര്‍വഴിക്ക് നടത്തുകയാണ്. കേരള ബാങ്ക് കേരളത്തിലെ ഏറ്റവും വലിയ സഹകരണ ബാങ്കാണ്. 65,000 കോടി രൂപയുടെ നിക്ഷേപമാണ് ഇപ്പോള്‍ കേരള ബാങ്കിനുള്ളത്. മൂന്നു വര്‍ഷം കൊണ്ട് മൂന്നു ലക്ഷം കോടിയുടെ നിക്ഷേപം കേരള ബാങ്കിലുണ്ടാക്കണമെന്നാണ് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുള്ളത്. ആ അര്‍ഥത്തില്‍ കേരള ബാങ്കില്‍ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടവും നിയന്ത്രണവും അനിവാര്യമാണ്. അത് ആശങ്കയ്ക്ക് ഇടയാക്കേണ്ടതുമില്ല. അതേസമയം, നിലവില്‍ സഹകരണ ബാങ്കുകളില്‍ ശീലിച്ച പല പ്രവര്‍ത്തനരീതിയിലും മാറ്റം വരുമെന്നത് ഉറപ്പാണ്. ഭരണസമിതി നയപരമായ തീരുമാനമെടുക്കുന്ന അധികാരകേന്ദ്രം മാത്രമായി ചുരുങ്ങും. ബാങ്കിങ് കാര്യങ്ങളില്‍ രാഷ്ട്രീയമോ ഭരണപരമോ ആയ സ്വാധീനം കേരള ബാങ്കില്‍ ചെലുത്താനാവില്ല. മറ്റേതൊരു വാണിജ്യ ബാങ്കിനേയും പോലെ പ്രവര്‍ത്തനത്തില്‍ പ്രൊഫഷണല്‍ സമീപനം കേരള ബാങ്കിനും ഉണ്ടാകും. എന്നാല്‍, ഒളിഞ്ഞിരിക്കുന്ന സേവന നിരക്കുകള്‍ ഈടാക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഭരണസമിതിയുടെ നയപരമായ തീരുമാനമാണ് അടിസ്ഥാനമാവുക.

ബോര്‍ഡ് ഓഫ് മാനേജ്‌മെന്റിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ഭരണസമിതിയാണെങ്കിലും അതിന് റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി വേണം. ബാങ്കിന്റെ ചീഫ് എക്‌സിക്യുട്ടീവിനെ നിയമിക്കുന്ന സമാന മാതൃകയാണ് ഇതിനുമുള്ളത്. അക്കൗണ്ടന്‍സി, ബാങ്കിങ്, ഫിനാന്‍സ്, നിയമം, സഹകരണം, ഇക്കണോമിക്‌സ്, ഐ.ടി., കാര്‍ഷിക-ഗ്രാമീണ സമ്പദ് വ്യവസ്ഥ, ചെറുകിട വ്യവസായം തുടങ്ങിയ ഏതെങ്കിലും വിഷയത്തില്‍ അറിവും പരിചയവുമുള്ളവരാകണം. ഭരണസമിക്ക് ഈ സമിതിയെ ആകെയോ ഏതെങ്കിലും അംഗത്തെയോ പുറത്താക്കണമെങ്കിലും റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി വേണം. മറിച്ച്, റിസര്‍വ് ബാങ്കിന് ഭരണസമിതിയുടെ അനുമതിയില്ലാതെ ഈ സമിതിയെ ആകെയോ ഏതെങ്കിലും അംഗത്തെയോ പുറത്താക്കാം. അങ്ങനെ പുറത്താക്കിയാല്‍ ആറു മാസത്തിനുള്ളില്‍ പുതിയ സമിതിയെ നിയമിക്കേണ്ട ഉത്തരവാദിത്തം ഭരണസമിതിക്കുണ്ട്. ഫലത്തില്‍, റിസര്‍വ് ബാങ്കിന് കേരള ബാങ്കില്‍ നേരിട്ട് ഇടപെടാനുള്ള അധികാരവും ഭരണസംവിധാനവും ഉണ്ടാകുന്നുവെന്നര്‍ഥം.

കേരള ബാങ്കിലെ അംഗങ്ങളായ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് എന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്നതാണ് രണ്ടാമത്തെ ആശങ്ക. ഇതിനും അടിസ്ഥാനമില്ല. കേരള ബാങ്കിന്റെ നയപരമായ തീരുമാനം കൈക്കൊള്ളുന്നത് ഭരണസമിതിയാണ്. പ്രാഥമിക സഹകരണ ബാങ്കുകളെയോ സംഘങ്ങളെയോ ബാധിക്കുന്ന തീരുമാനം ഭരണസമിതി ഒരിക്കലും കൈകൊള്ളില്ല. എന്നാല്‍, നിലവില്‍ പ്രാഥമിക സഹകരണ ബാങ്കുകളെ അലട്ടുന്ന ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്. ബാങ്ക് എന്ന പേര് ഉപയോഗിക്കല്‍, ബാങ്കിങ് പ്രവര്‍ത്തനമാണ് നടത്തുന്നത് എന്ന പരാതികളൊക്കെ ഇനിയും ഉയരും. അത് കേരള ബാങ്കില്‍ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് വന്നില്ലെങ്കിലും നേരിടേണ്ടിവരുന്ന പ്രശ്‌നമാണ്. അതിനാല്‍, നിയമപരമായി പാലിക്കേണ്ട അച്ചടക്കങ്ങള്‍ പ്രാഥമിക സഹകരണ സംഘങ്ങളും ഉറപ്പുവരുത്തേണ്ടിവരും. സഹകരണ സംഘങ്ങളെ ബാധിക്കുന്ന നിയമങ്ങള്‍ ഇന്ത്യയില്‍ ഒരുപാട് പരിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. ആദായ നികുതി നിയമം, ബാങ്കിങ് നിയന്ത്രണ നിയമം എന്നിവയെല്ലാം സഹകരണ മേഖലയെക്കൂടി ഉള്‍പ്പെടുത്തിയാണ് പരിഷ്‌കരിക്കുന്നത്. അതിനനുസരിച്ച് സ്വയം നവീകരണത്തിന് കേരളത്തിലെ സഹകരണ സംഘങ്ങളും തയാറെടുക്കേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!