വിദ്യാതരംഗിണി വായ്പ സഹകരണ ബാങ്കുകള്‍ ഇതുവരെ നല്‍കിയത് 3.81 കോടി രൂപ

Deepthi Vipin lal

വിദ്യാതരംഗിണി വായ്പാ പദ്ധതി വഴി സഹകരണ ബാങ്കുകളിലൂടെ ഇതുവരെ 4023 പേര്‍ക്ക് വായ്പ അനുവദിച്ചു. 3.81 കോടി രൂപയാണ് ഇതിലൂടെ അനുവദിച്ചത്. വായ്പയുടെ വിതരണം സംബന്ധിച്ച് ഓരോദിവസവും സഹകരണ സംഘം രജിസ്ട്രാര്‍ വിലയിരുത്തുന്നുണ്ട്. പരാതികള്‍ തീര്‍ക്കുന്നതിന് ജില്ലാതലത്തില്‍ നോഡല്‍ ഓഫീസര്‍മാരെയും നിയമിച്ചു.

ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണ്‍ ലഭ്യമല്ലാത്ത വിദ്യാര്‍ത്ഥികളെ സഹായിക്കാനാണ് വിദ്യാതരംഗണി വായ്പ പദ്ധതി കൊണ്ടുവരുന്നത്. ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് മൊബൈല്‍, ടാബ് എന്നിവ വാങ്ങുന്നതിനാണ് വായ്പ അനുവദിക്കുന്നത്. പലിശ രഹിതമായാണ് വായ്പ അനുവദിക്കുന്നത്. എ-ക്ലാസ് അംഗങ്ങള്‍ക്ക് മാത്രമേ വായ്പ അനുവദിക്കാന്‍ പാടുള്ളൂവെന്ന രജിസ്ട്രാറുടെ പുതിയ നിര്‍ദ്ദേശം ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.

എ-ക്ലാസ് അംഗങ്ങളെന്ന പരിഗണനയില്ലാതെ നല്‍കിയ വായ്പകള്‍ കൂടി ഉള്‍പ്പെട്ടതാണ് ഇപ്പോഴത്തെ കണക്ക്. തിരുവനന്തപുരം (85), കൊല്ലം (96), പത്തനംതിട്ട (110), ആലപ്പുഴ (799), കോട്ടയം (417), ഇടുക്കി (81), എറണാകുളം(374), തൃശൂര്‍ (293), പാലക്കാട് (148), മലപ്പുറം (334), കോഴിക്കോട് (755), വയനാട് (145), കണ്ണൂര്‍ (293), കാസര്‍ഗോഡ് (93) എന്നിങ്ങനെയാണ് വായ്പ അനുവദിച്ചത്.

പദ്ധതി കൂടുതല്‍ ആകര്‍ഷകമാക്കാന്‍ അധിക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് രജിസ്ട്രാര്‍ അറിയിച്ചു. അര്‍ഹമായ എല്ലാ അപേക്ഷകളും സഹകരണ സംഘങ്ങള്‍ പരിഗണിച്ച് ആഗസ്റ്റിനുള്ളില്‍ തന്നെ തീരുമാനമാക്കി വായ്പകള്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കണം. സംഘത്തില്‍ അംഗമല്ലാത്ത വ്യക്തി സമര്‍പ്പിക്കുന്ന അപേക്ഷയും അംഗത്വ അപേക്ഷയും ഒന്നിച്ച് പരിഗണിക്കണം.

ദൂരപരിധി തടസ്സമാകുന്ന സന്ദര്‍ഭങ്ങളില്‍ വിദ്യാര്‍ത്ഥിക്ക് ഏറ്റവും അടുത്തുള്ള സഹകരണ സംഘത്തില്‍നിന്നും വായ്പ എടുക്കാനുള്ള സൗകര്യം ലഭ്യമാക്കാന്‍ 14 ജില്ലകളിലേയും ജോയിന്റ് രജിസ്ട്രാര്‍മാര്‍ക്കും, താലൂക്ക്തല അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വായ്പ അനുവദിച്ച് അടുത്ത മാസം മുതല്‍ മാത്രമേ തിരിച്ചടവ് ആരംഭിക്കാവൂ. റിസ്‌ക് ഫണ്ട് വിഹിതം ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള ഒരു നടപടിയും ഈ വായ്പയ്ക്ക് ബാധകമല്ല.

വിദ്യാതരംഗിണി വായ്പാ പദ്ധതിയുമായി ബന്ധപ്പെട്ട് സംശയങ്ങളും പരാതികളും പരിഹരിക്കുന്നതിനായി ജോയിന്റ് രജിസ്ട്രാര്‍ ഓഫിസിലെ അസിസ്റ്റന്റ് രജിസ്ട്രാര്‍ പ്ലാനിംഗിനെയാണ് നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചിട്ടുള്ളത്. ഓരോ ജില്ലയിലെയും നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പര്‍. തിരുവനന്തപുരം9496244135, കൊല്ലം 9447071484, പത്തനംതിട്ട9446462192, ആലപ്പുഴ8547967873, കോട്ടയം8943835082, ഇടുക്കി9400232504, എറണാകുളം8547437293, തൃശ്ശൂര്‍9497800091, പാലക്കാട് 9745468960, മലപ്പുറം9846400076, കോഴിക്കോട്9446066685, വയനാട്9447849038, കണ്ണൂര്‍ 9847605858, കാസര്‍ഗോഡ്9495645354.

Leave a Reply

Your email address will not be published.

Latest News