മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം; പ്രതിരോധിക്കാന്‍ കേരളം

moonamvazhi

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമത്തിന്റെ ഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കി. രാജ്യസഭയും ലോക്‌സഭയും പാസാക്കിയ ബില്ല് ആഗസ്റ്റ് മൂന്നിനാണ് രാഷ്ട്രപതി ഒപ്പിട്ടത്. ഇതോടെ നിയമഭേദഗതി നിലവില്‍വന്നു. നിയമത്തിലെ പുതിയ വ്യവസ്ഥകള്‍ക്ക് അനുസരിച്ചുള്ള ചട്ടവും കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ആഗസ്റ്റ് നാലിന് തന്നെ ചട്ടം പ്രസിദ്ധീകരിച്ചു.

പുതിയ നിയമഭേദഗതിയെ സംസ്ഥാന സര്‍ക്കാര്‍ ആശങ്കയോടെയാണ് കാണുന്നത്. ‘കേന്ദ്രത്തിന്റെ ധൃതരാഷ്ട്രാലിംഗനം’ എന്നാണ് മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘം നിയമത്തിലെ ഭേദഗതിയെ സഹകരണ മന്ത്രി വി.എന്‍.വാസവന്‍ വിശേഷിപ്പിച്ചത്. സംസ്ഥാനത്തെ സഹകരണ മേഖലയെ ദോഷകരമായി ബാധിക്കുന്ന വ്യവസ്ഥകള്‍ ഈ ഭേദഗതിയിലൂടെ ഉണ്ടായിട്ടുണ്ടെന്നാണ് കേരളത്തിന്റെ വിലയിരുത്തല്‍. സംസ്ഥാനത്തിന് നിയന്ത്രണമില്ലാത്ത മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങള്‍ കേരളത്തില്‍ കൂട്ടത്തോടെ എത്താനുള്ള വഴിയാണ് പുതിയ ഭേദഗതി വ്യവസ്ഥയിലുള്ളത്. ഇതിനെ നേരിടുന്നതിനുള്ള വഴി സംസ്ഥാനം തേടുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

നിയമഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയതോടെ ഇത് നിലവില്‍വന്നുകഴിഞ്ഞു. അതിനാല്‍, ഇതിനെ പ്രതിരോധിക്കാനുള്ള സംസ്ഥാനത്തിന്റെ ഇടപെടലും വേഗത്തിലാക്കേണ്ടതുണ്ട്. സംസ്ഥാനത്തെ സഹകരണ സംഘങ്ങളെ മള്‍ട്ടി സ്റ്റേറ്റ് സംഘത്തില്‍ ലയിപ്പിക്കുന്നതിനും, സംസ്ഥാന സഹകരണ സംഘത്തെ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘമായി മാറ്റുന്നതിനുമുള്ള നടപടികള്‍ എളുപ്പമാക്കി എന്നതാണ് സംസ്ഥാനം കാണുന്ന പ്രധാന മാറ്റം.

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിലവില്‍ 10 മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങളുടെ രജിസ്‌ട്രേഡ് ഓഫീസുകളും മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ 109 ശാഖകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ഈ സംഘങ്ങളുടെ പ്രവര്‍ത്തനത്തിന് സംസ്ഥാനത്തിന്റെ അനുമതി വേണ്ട. ഈ രീതിക്ക് മാറ്റം കൊണ്ടുവരാനുള്ള ആലോചന സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ട്. അത് എത്രത്തോളം സാധ്യമാകുമെന്ന് നിയമവിദഗ്ധരുമായടക്കം സഹകരണ വകുപ്പ് കൂടിയാലോചന നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!