ഭക്ഷ്യധാന്യ സംഭരണശാലകള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കും അനുമതി തേടി പ്രാഥമികസംഘങ്ങള്‍

moonamvazhi

ഭക്ഷ്യധാന്യ സംഭരണശാലകള്‍ സ്ഥാപിക്കാനുള്ള പ്രാരംഭപദ്ധതിയില്‍ രാജ്യത്തെ 1711 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളെ ഉള്‍പ്പെടുത്തും. റീട്ടെയില്‍ പെട്രോള്‍-ഡീസല്‍ പമ്പുകള്‍ അനുവദിച്ചുകിട്ടാനായി 228 പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളും അപേക്ഷ നല്‍കിയിട്ടുണ്ട്. ലോക്‌സഭയില്‍ സഹകരണമന്ത്രി അമിത് ഷാ അറിയിച്ചതാണിക്കാര്യം.

13 സംസ്ഥാനങ്ങളിലെ 13 പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ സംഭരണശാലകളുടെ പണി തുടങ്ങിക്കഴിഞ്ഞു. ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചുവെക്കാനാവശ്യമായ ശാലകളുടെ അഭാവം കാരണമാണു സഹകരണമേഖലയില്‍ സംഭരണശാലകള്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് ഇക്കൊല്ലം മെയ് 31 നു കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. പ്രാരംഭഘട്ടത്തില്‍ 1171 പ്രാഥമികസംഘങ്ങളിലാണു സംഭരണശാലകള്‍ പണിയുക. ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യധാന്യ സംഭരണശാല സഹകരണമേഖലയില്‍ കൊണ്ടുവരിക എന്നതാണു സര്‍ക്കാരിന്റെ ലക്ഷ്യം.

ഒറ്റ ബ്രാന്റ്‌നാമത്തില്‍ മെച്ചപ്പെട്ട വിത്തുകളുടെ ഉല്‍പ്പാദനവും വിതരണവും നടത്താനായി ഭാരതീയ ബീജ് സഹകാരി സമിതി ലിമിറ്റഡ് ( BBSSL ) രൂപവത്കരിക്കുന്ന അംബ്രല സംഘടനയില്‍ അംഗത്വമെടുക്കാനായി 8200 അപേക്ഷകള്‍ ഇതുവരെ കിട്ടിയിട്ടുണ്ട്. മെച്ചപ്പെട്ട വിള നല്‍കുന്ന വിത്തുകള്‍ വിതരണം ചെയ്തു ഉല്‍പ്പാദനവും കര്‍ഷകരുടെ വരുമാനവും കൂട്ടുകയാണു ബീജ് സഹകാരിസമിതിയുടെ ലക്ഷ്യം. മൊത്തവില്‍പ്പനക്കുള്ള പെട്രോള്‍ പമ്പുകളുള്ള 109 പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ക്കു റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്. റീട്ടെയില്‍ പെട്രോള്‍- ഡീസല്‍ പമ്പുകള്‍ക്കായി 228 പ്രാഥമികസംഘങ്ങള്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചിട്ടുണ്ട്. മരുന്നുകള്‍ വില കുറച്ചു നല്‍കുന്ന ജനൗഷധി കേന്ദ്രങ്ങള്‍ക്കായി പ്രാഥമികസംഘങ്ങളില്‍നിന്നു 4289 അപേക്ഷകള്‍ കിട്ടിയിട്ടുണ്ട്. ഇതില്‍ 2293 സംഘങ്ങള്‍ക്കു പ്രാഥമിക അനുമതി നല്‍കിയിട്ടുണ്ട് – മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!