ഡിജിറ്റല്‍ ഇക്കോണമിയിലെ കറുപ്പും വെളുപ്പും

Deepthi Vipin lal

നിരീക്ഷകന്‍

ഡിജിറ്റലൈസേഷന്‍ വ്യാപിക്കുന്നതിനനുസരിച്ച് സാമ്പത്തിക മേഖലയില്‍ ഉയര്‍ച്ച കാണുന്നില്ല. ഭരണാധികാരികള്‍ സമ്മതിക്കുന്നില്ലെങ്കിലും സാമ്പത്തികമാന്ദ്യം രാജ്യത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രം പണം ചെലവാക്കുന്ന രീതിയാണിപ്പോള്‍ ജനങ്ങള്‍ സ്വീകരിക്കുന്നത്. ഈ മാന്ദ്യ കാലത്ത് ഡിജിറ്റലൈസേഷന്റെ പ്രായോഗികത എത്രമാത്രമുണ്ട് ? ഒരാലോചന

ഡിജിറ്റല്‍ ഇന്ത്യ എന്നത് കേന്ദ്രസര്‍ക്കാരിന്റെ ‘സിഗ്നേച്ചര്‍’ വാക്കാണ്. അത് ഒരു സാമ്പത്തിക ഇടപാടിന്റെ ക്രമീകരണം മാത്രമല്ല, ഒരു കാഴ്ചപ്പാടു കൂടിയാണ്. പുതിയ ടെക്‌നോളജി യുഗത്തില്‍ എങ്ങനെ ജീവിക്കണമെന്നതിന് ഭരണസംവിധാനം തയാറാക്കിയിട്ടുള്ള ഒരു മാര്‍ഗരേഖയാണത്. അതിനാല്‍, ഡിജിറ്റല്‍ ഇക്കോണമി മാറുന്ന ജീവിതത്തിന്റെ കറുപ്പും വെളുപ്പും അടയാളപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സാങ്കേതിക വിനിമയ രീതി പൂര്‍ണമായും പാലിക്കാനാവാത്ത ജനതയ്ക്ക് അതുണ്ടാക്കുന്ന ദുരിതങ്ങള്‍ ഏറെയുണ്ട്. പണിയില്ലാതായ കൂലിപ്പണിക്കാര്‍, വരുമാനമില്ലാതായ കച്ചവടക്കാര്‍ അങ്ങനെ ഒട്ടേറെ ജീവിതങ്ങള്‍ ഡിജിറ്റല്‍ ഇക്കോണമിയുടെ ഇരുട്ടിലുണ്ട്.

അതേസമയം, അത്ര കുറ്റപ്പെടുത്തേണ്ടതോ അവഗണിക്കേണ്ടതോ അല്ല ഈ മാറ്റം. പണത്തിന്റ ഉപയോഗം കുറയ്ക്കുന്നത് കറന്‍സി അച്ചടിയിലെ ചെലവു കുറയ്ക്കാനുള്ള ഉപാധി മാത്രമല്ല, സാമ്പത്തിക ഇടപാടിന് ദൂരവും കാലവും ഇല്ലാതാക്കുന്നത് കൂടിയാണ്. ധനകാര്യ സ്ഥാപനങ്ങളെല്ലാം ഈ രീതിയിലേക്ക് മാറിക്കഴിഞ്ഞു. ഇനി ജനങ്ങള്‍ കൂടി മാറണം. വ്യക്തിഗത പണമിടപാടിന്റെ തോത് കുറച്ചത് അതിനാണ്. ഒരു സാമ്പത്തിക വര്‍ഷം ഒരു കോടി രൂപയില്‍ കൂടുതല്‍ പണമായി പിന്‍വലിച്ചാല്‍ രണ്ടു ശതമാനം നികുതി നല്‍കണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം തീരുമാനിച്ചത് വ്യക്തിഗത ഡിജിറ്റല്‍ പണം കൈമാറ്റം അധികമാക്കാനാണ്. അത് വ്യവസായ-വാണിജ്യ മേഖലകളിലാകെ ഉണ്ടായിട്ടുണ്ട്. നഗര കേന്ദ്രീകൃത ടാക്‌സികളെല്ലാം ഡിജിറ്റല്‍ പണം കൈമാറ്റത്തിലേക്ക് മാറിക്കഴിഞ്ഞു. ഇങ്ങനെ ചില വെളിച്ചവും ഈ ഡിജിറ്റല്‍ ഇക്കോണമി നല്‍കുന്നുണ്ട്. ഈ കറുപ്പും വെളുപ്പും സമൂഹത്തിലുണ്ടാക്കുന്ന മാറ്റമാണ് ഇവിടെ പരിശോധിക്കുന്നത്.

ഓണ്‍ലൈന്‍ ഇടപാട് സൗജന്യമാക്കുന്നു

അടുത്ത വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ ഇടപാട് സൗജന്യമാക്കാനാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം. 2020 ജനുവരി മുതല്‍ ഇലക്ട്രോണിക് ഫണ്ട് കൈമാറ്റത്തിന് കമ്മീഷന്‍ ഈടാക്കേണ്ടതില്ലെന്നാണ് നിര്‍്‌ദേശം. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള നാഷണല്‍ പെയ്്‌മെന്റ് കോര്‍പ്പറേഷനാണ് എന്‍.ഇ.എഫ്.ടി., ആര്‍.ടി.ജി.എസ്. എന്നിങ്ങനെയുള്ള ഇലക്ട്രോണിക് ഫണ്ട് കൈമാറ്റം നിയന്ത്രിക്കുന്നത്. സേവിങ്്‌സ് ബാങ്ക് അക്കൗണ്ട് ഉപഭോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കരുതെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഇതുവരെ ഇത്തരം ഇടപാടുകള്‍ക്ക് ബാങ്കുകള്‍ കമ്മീഷന്‍ ഈടാക്കിയിരുന്നു. ഇനി അതുണ്ടാവില്ല. അതിവേഗ ഡിജിറ്റല്‍ പണമിടപാട് രീതികള്‍ ജനകീയമാക്കാനാണ് പുതിയ പരിഷ്‌കാരവും ഇളവും റിസര്‍വ് ബാങ്ക് നല്‍കുന്നത്.

2016 നവംബറില്‍ നോട്ട് അസാധുവാക്കലിനു് ശേഷമാണ് ഡിജിറ്റല്‍ ഇടപാടിന് പ്രാധാന്യം കൈവന്നത്. ചെറിയ കടകളില്‍വരെ സൈ്വപ്പിങ് മെഷീനുകള്‍ വന്നു. നോട്ട് അസാധുവാക്കലിന് ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ പത്തു ലക്ഷം സൈ്വപ്പിങ് മെഷീനുകള്‍ ഇന്ത്യയിലാകെ അധികമായി സ്ഥാപിച്ചു എന്നാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്റെ കണക്ക്. കാര്‍ഡ് പേയ്‌മെന്റ് സ്വീകരിക്കുന്ന കടകളുടെ എണ്ണം പതിനഞ്ചു ലക്ഷത്തില്‍നിന്ന് 25 ലക്ഷമായി ഉയര്‍ന്നു. ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ കൂടുന്നതിന്റെ തോത് നോക്കിയാല്‍ പൊതുവിപണിയില്‍ കറന്‍സി നോട്ടുകളുടെ എണ്ണം ഗണ്യമായി കുറയുമെന്നാണ് കണക്കാക്കുന്നത്. ഒരു ലക്ഷം കോടി കറന്‍സി നോട്ടുകളുണ്ടെങ്കില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് അത് മതിയാകുമെന്നാണ് കണക്ക്. മാത്രവുമല്ല, ബാങ്കുകള്‍ക്ക് എ.ടി.എമ്മുകളുടെ എണ്ണവും അതുവഴി ചെലവും കുറയ്ക്കാനാകും. ഡിജിറ്റല്‍ ഇക്കോണമിയുടെ വളര്‍ച്ച കാരണം പല ബാങ്കുകളും എ.ടി.എം. ഉപേക്ഷിച്ചിട്ടുണ്ട്. എസ്.ബി.ഐ. നഗരകേന്ദ്രീകൃതമായ എ.ടി.എമ്മുകളുടെ എണ്ണം കുറച്ചു.

2016 ഒക്ടോബറില്‍ ഇന്ത്യയിലാകെ 15.1 ലക്ഷം ക്രെഡിറ്റ് കാര്‍ഡ് സൈ്വപ്പിങ് മെഷിനുകളാണുണ്ടായിരുന്നത്. ഇതിനിടയില്‍ നോട്ട് അസാധുവാക്കുന്ന തീരുമാനമുണ്ടായി. ആ നടപടിക്ക് ശേഷം നാലു മാസം കഴിഞ്ഞപ്പോള്‍ സൈ്വപ്പിങ് മെഷീനുകളുടെ എണ്ണം 22 ലക്ഷമായി ഉയര്‍ന്നു. എസ്.ബി.ഐ., ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി., കോര്‍പ്പറേഷന്‍ ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക് എന്നിവയില്‍ നിന്നാണ് സൈ്വപ്പിങ് മെഷീനുകള്‍ ഈ കാലയളവില്‍ കൂടുതലായി കൈമാറിയത്. എസ്.ബി.ഐ. മാത്രം 1.24 ലക്ഷം മെഷീന്‍ അധികമായി വെച്ചു. എച്ച്.ഡി.എഫ്.സി., ആക്‌സിസ് ബാങ്ക് എന്നിവ 1.18 ലക്ഷം വീതവും കോര്‍പ്പറേഷന്‍ ബാങ്ക് 80,822 എണ്ണവും ഐ.സി.ഐ.സി.ഐ. 67,000 എണ്ണവും വിതരണം ചെയ്തു. ഇത് നോട്ട് അസാധുവാക്കലിന് തൊട്ടുപിന്നാലെയുണ്ടായ മാറ്റമാണ്. അതിനു ശേഷം മൂന്നു വര്‍ഷം പിന്നിട്ടു. ഇപ്പോള്‍ ഡിജിറ്റല്‍ ഇടപാട് സാര്‍വത്രികമായി. അതോടെ റിസര്‍വ് ബാങ്ക് ഇത്തരം ഇടപാട് ഉദാരമാക്കുകയും ഇപ്പോള്‍ സൗജന്യമാക്കുകയും ചെയ്യുകയാണ്. നോട്ട് അസാധുവാക്കലിനൊപ്പം ഡിജിറ്റല്‍ ഇടപാട് ബാങ്കുകള്‍ പ്രോത്സാഹിപ്പിച്ചതിലൂടെ കറന്‍സി അച്ചടിച്ചെലവില്‍ ആയിരം കോടി രൂപയുടെ കുറവുണ്ടായെന്നാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഡിജിറ്റല്‍ ഇടപാട് ഗ്രാമീണ മേഖലയിലേക്ക് കൂടി വ്യാപിച്ചതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത് സൗജന്യമാക്കാനും എല്ലാ ജനവിഭാഗങ്ങളെയും ഇതിന്റെ ഭാഗമാക്കാനും റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. 2018 ഒക്ടോബര്‍ മുതല്‍ 2019 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ മൊത്തം നോണ്‍ കാഷ് റീട്ടെയില്‍ പേയ്‌മെന്റിന്റെ 96 ശതമാനവും ഡിജിറ്റല്‍ പേയ്‌മെന്റുകളാണ്. ഇതേ കാലയളവില്‍, നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ ( നെഫ്റ്റ്), യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് ( യു.പി.ഐ. ) സംവിധാനങ്ങള്‍ വഴി യഥാക്രമം 252 കോടി, 874 കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ട്. നെഫ്റ്റ് ഇടപാടില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മൊബൈല്‍ ആപ്പുകള്‍ ജനപ്രിയമായതോടെയാണ് യു.പി.ഐ. ഇടപാടുകള്‍ കൂടിയത്. ഇതില്‍ 263 ശതമാനം വളര്‍ച്ചയുണ്ടായി. കാര്യക്ഷമവും സൗകര്യപ്രദവും സുരക്ഷിതവുമായ ആധുനിക പേമെന്റ് സംവിധാനങ്ങള്‍ സ്ഥാപിക്കുക എന്നതാണ് ലക്ഷ്യമെന്ന് റിസര്‍വ് ബാങ്ക് വിശദീകരിക്കുന്നു. റീട്ടെയില്‍ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങളുടെ വളര്‍ച്ച റിസര്‍വ് ബാങ്കിന്റെ ഇടപെടലിന്റെ ഫലമാണെന്നാണ് വിലയിരുത്തുന്നത്.

മാന്ദ്യവും ഡിജിറ്റലൈസേഷനും

ഡിജിറ്റല്‍ ഫണ്ട് ട്രാന്‍സ്ഫര്‍ വ്യാപിക്കുന്നതിന്റെ തോതിനനുസരിച്ചുള്ള ഉയര്‍ച്ച സാമ്പത്തിക മേഖലയിലുണ്ടാകുന്നില്ലെന്ന വസ്തുത കൂടി പരിശോധിക്കേണ്ടതുണ്ട്. മാന്ദ്യം ഇന്ത്യയെ വല്ലാതെ ബാധിച്ചു. ജനങ്ങളുടെ വാങ്ങല്‍ ശേഷി കുറഞ്ഞു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം പണം ചെലവഴിക്കുന്ന രീതിയിലേക്ക് ജനങ്ങള്‍ മാറിച്ചിന്തിക്കാന്‍ തുടങ്ങി. ബാങ്ക് നിക്ഷേപങ്ങളുടെ തോത് കുറഞ്ഞുവെന്നതാണ് മറ്റൊരു പ്രധാന വസ്തുത. കേന്ദ്ര ഡാറ്റ സ്റ്റാറ്റിറ്റിക്‌സ് മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് നിക്ഷേപത്തിന്റെ തോത് ആകെ സമ്പാദ്യത്തിന്റെ 67.3 ശതമാനമായിരുന്നു. 2017-18ല്‍ ഇത് 25.2 ശതമാനമായി കുറഞ്ഞു. അതായത്, ജനങ്ങള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പണത്തിന്റെ അളവ് കുറയുകയും കൈയില്‍ സൂക്ഷിക്കുന്ന പണത്തിന്റെ തോത് കൂടുകയും ചെയ്തു. ആവശ്യമുള്ള പണം കൈയില്‍ സൂക്ഷിക്കുകയെന്ന രീതി സാധാരണക്കാര്‍ക്കിടയില്‍ കൂടിവരുന്നുവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2011-12 കാലത്ത് ആകെ പ്രചാരത്തിലുണ്ടായ കറന്‍സിയുടെ 10.08 ശതമാനമായിരുന്നു ജനങ്ങളുടെ കൈവശമുണ്ടായിരുന്നത്. 2017-18 ല്‍ ഇത് 26.10 ശതമാനമായി കൂടി.

ബാങ്കുകളില്‍ നിക്ഷേപത്തിന്റെ തോത് കുറയുന്നത് വ്യാവസായിക-വാണിജ്യ മേഖലയെയും ബാധിക്കുന്നുണ്ട്. വാഹനവിപണിയെ കാര്യമായി ബാധിച്ചത് ധാരാളിത്ത രീതിയില്‍നിന്ന് ജനങ്ങള്‍ പിന്മാറുന്നതിന്റെ ലക്ഷണമാണ്. എന്നാല്‍, മാന്ദ്യം മറികടക്കാന്‍ ഡിജിറ്റല്‍ ഇക്കോണമി പര്യാപ്തമാവില്ലെന്ന കാര്യം ഇതിനകം ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് വായ്പാമേള നടത്തി സാധാരണ ജനങ്ങള്‍ക്കിടയിലേക്ക് പണമെത്തിക്കാന്‍ ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടത്. ഇന്ത്യയിലാകെ സഹകരണ മേഖലയേയും ഡിജിറ്റലൈസേഷന്‍ ബാധിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ സാമ്പത്തിക ഇടപാടിന്റെ അടിസ്ഥാന ഘടകം സഹകരണ സംഘങ്ങളാണെന്ന് നബാര്‍ഡിന്റെ ഗ്രാമീണ സാമ്പത്തിക പഠനറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. പ്രത്യേകിച്ച കര്‍ഷകരുമായി നേരിട്ട് ഇടപെടുന്ന സഹകരണ സംഘങ്ങള്‍. ഇവിടങ്ങളിലൊന്നും ഡിജിറ്റല്‍ ഇടപാട് ഗുണകരമാവില്ല. ഓരോ കര്‍ഷകനും ലഭിക്കുന്ന കൂലിയും വരുമാനവുമാണ് ആ നാടിന്റെ സാമ്പത്തിക ഘടകമായി മാറുന്നത്. ആ പണത്തിന്റെ വിഹിതം കടകളിലേക്കും വാഹനങ്ങളോടിക്കുന്നവരിലേക്കുമെല്ലാമാണ് എത്തുന്നത്. ഈ പണത്തിന്റെ അളവ് കുറഞ്ഞാല്‍ അത് ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ആകെ ബാധിക്കും. അതിപ്പോള്‍ അനുഭവിച്ച് തുടങ്ങിയിട്ടുണ്ട്. അത് മാന്ദ്യത്തിന് ആക്കം കൂട്ടുമെന്ന് മാത്രമല്ല, കാര്‍ഷികമേഖലയിലെ തകര്‍ക്കുകയും ചെയ്യും. ആ തകര്‍ച്ച മറികടക്കുക എന്നതും എളുപ്പമാവില്ല.

മുദ്രയില്‍ മാറുമോ ജീവിതം ?

സംരംഭങ്ങള്‍ വളര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നതാണ് മുദ്ര വായ്പ. ഈടില്ലാതെ വായ്പ നല്‍കുമ്പോള്‍ ചെറു സംരംഭങ്ങള്‍ ഉണ്ടാവുകയും അതുവഴി തൊഴില്‍ സാധ്യത വര്‍ധിക്കുകയും ചെയ്യുമെന്നതാണ് ഈ പദ്ധതിയുടെ അടിസ്ഥാനം. തിരിച്ചടവ് ഉറപ്പാക്കാനാവുന്നില്ലെന്ന് ബാങ്കുകള്‍ ആശങ്കപ്പെടുന്നുണ്ടെങ്കിലും മുദ്ര വായ്പ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതിനുള്ള നിര്‍ദേശം കേന്ദ്ര തൊഴില്‍ മന്ത്രാലയം ധനകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. തൊഴിലുകള്‍ ഗണ്യമായി വര്‍ധിപ്പിക്കാനും സമൂഹത്തിലെ ഉച്ചനീചത്വം കുറയ്ക്കാനും മുദ്ര പദ്ധതി കൊണ്ടു കഴിയണമെന്നാണ് തൊഴില്‍ മന്ത്രാലയം നല്‍കിയ കത്തില്‍ പറയുന്നത്. വ്യാപാരത്തിലൂടെയും വിവിധ സേവനങ്ങളിലൂടെയും തൊഴില്‍ കണ്ടെത്താനുള്ള സാമ്പത്തിക പിന്തുണ ദുര്‍ബല ജനവിഭാഗങ്ങള്‍ക്കു കിട്ടണം. മുദ്ര വായ്പ ഇക്കാര്യത്തില്‍ പലപ്പോഴും അപര്യാപ്തമാകുന്നതായി ഔദ്യോഗിക സര്‍വേയില്‍ വ്യക്തമായിട്ടുണ്ട്. ഇക്കാരണത്താല്‍ നിലവിലെ വായ്പാ പരിധി ഉയര്‍ത്തുന്ന കാര്യം സജീവ പരിഗണനയിലാണ്. തൊഴില്‍ സാധ്യത ഉയര്‍ത്താന്‍ കൂടുതല്‍ ക്രെഡിറ്റ് സൗകര്യം അനുവദിക്കണമെന്നും തൊഴില്‍ മന്ത്രാലയത്തിന് വേണ്ടി തൊഴില്‍ ഉപദേഷ്ടാവ് ബി.എന്‍. നന്ദ കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് കുമാറിനയച്ച കത്തില്‍ നിര്‍ദേശിക്കുന്നു.

മുദ്ര യോജന പ്രകാരം 50,000 രൂപ മുതല്‍ പത്തു ലക്ഷം രൂപ വരെയാണ് ശിശു, കിഷോര്‍, തരുണ്‍ പദ്ധതികള്‍ക്ക് കീഴില്‍ ഈടില്ലാതെ വായ്പ നല്‍കുന്നത്. ഇതില്‍ 60 ശതമാനം വായ്പയും നല്‍കുന്നത് ശിശു പദ്ധതിക്കാണ്. 50,000 രൂപ വരെയേ ശിശുപദ്ധതിയില്‍ ലഭിക്കൂ. ഈ പരിധി ഉയര്‍ത്തി പദ്ധതി പരിഷ്‌കരിക്കണമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ ആവശ്യം. മുദ്ര വായ്പകള്‍ വഴി 28 ശതമാനം തൊഴിലവസരങ്ങള്‍ കൂടിയതായി ഔദ്യോഗിക സര്‍വേ ചൂണ്ടിക്കാട്ടുന്നുണ്ട്. പി.എം.എം.വൈ. ( പ്രധാന്‍ മന്ത്രി മുദ്ര യോജന ) നിലവില്‍ വരുന്നതിന് മുമ്പ് 39.3 ദശലക്ഷം പേരാണ് വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍, പദ്ധതി പ്രയോജനപ്പെടുത്തിയത് വഴി ഇത് 50.4 ദശലക്ഷമായി . സ്വയം തൊഴില്‍ വര്‍ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ 2015 ഏപ്രിലിലാണ് പദ്ധതി നിലവില്‍ വന്നത്. പുതുതായി 11.2 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതില്‍ 55 ശതമാനം മുദ്ര ലോണ്‍ പ്രയോജനപ്പെടുത്തി ആരംഭിച്ച സ്വയംതൊഴില്‍ സംരംഭമാണ്. പരമാവധി വനിതകളെ പദ്ധതിയുടെ ഉപഭോക്താക്കളാക്കാന്‍ കഴിയണമെന്ന് സര്‍വേ പറയുന്നു. കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് പദ്ധതി ഏറെയും പ്രയോജനപ്പെടുത്തിയത്. വിതരണം ചെയ്ത തുകയുടെ 30 ശതമാനം ഈ മൂന്നു സംസ്ഥാനങ്ങളിലേക്കു പോയി. മറ്റു സംസ്ഥാനങ്ങളിലും ഇക്കാര്യത്തില്‍ ശക്തമായ ബോധവല്‍ക്കരണം ഉണ്ടാകേണ്ടതുണ്ടെന്നു സര്‍വ്വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മുദ്ര വായ്പ പുതുതായി 5.1 ദശലക്ഷം സംരംഭകരെ സൃഷ്ടിച്ചെങ്കിലും ഇത് സര്‍ക്കാര്‍ അവകാശപ്പെട്ടതിലും ഏറെ താഴെയാണ്. 42.5 ദശലക്ഷം തൊഴിലവസരങ്ങള്‍ പി.എം.എം.വൈ. പദ്ധതി വഴിയുണ്ടാകുമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം.

മുദ്ര വായ്പകളിലൂടെ പുതിയ സംരംഭങ്ങള്‍ ഉണ്ടാവുകയും അത് അടിസ്ഥാന ജനവിഭാഗത്തിന്റെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ടെന്ന് ബോധ്യമാവുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇത് കൂടുതല്‍ കാര്യക്ഷമമാക്കാനും പരിഷ്‌കരിക്കാനും തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചത്. ഈ മാറ്റം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും നിലനിര്‍ത്തുന്നതിനും പണം കൈമാറ്റം ഡിജിറ്റല്‍ രീതിയില്‍ മാത്രമേ പാടുള്ളൂവെന്ന വ്യവസ്ഥ ഒഴിവാക്കേണ്ടിവരും. ചുരുങ്ങിയത് പ്രാഥമിക സഹകരണ സംഘങ്ങളെയെങ്കിലും ഇത്തരം നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കേണ്ടതുണ്ട്.

റിയല്‍ എസ്റ്റേറ്റിന്റെ ഭാവി

ഇന്ത്യയിലേയും കേരളത്തിലെയും റിയല്‍ എസ്റ്റേറ്റ്-നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വന്‍കിട നിര്‍മാണങ്ങള്‍ പലതും മുടങ്ങി. ആവശ്യത്തിന് പണം ലഭിക്കുന്നില്ലെന്നത് തന്നെയാണ് പ്രശ്‌നങ്ങള്‍ക്കുള്ള കാരണം. കിട്ടാക്കടത്തിന്റെ തോത് കൂടിയതോടെ ബാങ്കുകള്‍ റിയല്‍ എസ്‌റ്റേറ്റ്-നിര്‍മാണ മേഖലയിലേക്കുള്ള വായ്പകള്‍ പരിമിതപ്പെടുത്തി. അതിനുശേഷം ബാങ്കിങ്ങിതര ധനകാര്യ സ്ഥാപനങ്ങളെയും ഹൗസിങ് ഫിനാന്‍സ് കമ്പനികളെയുമാണ് റിയല്‍ എസ്റ്റേറ്റുകാര്‍ ആശ്രയിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷം ഈ രംഗത്തെ ബാങ്ക് വായ്പ വളര്‍ച്ച ഏഴു ശതമാനമാണ്. അതേസമയം, എന്‍.ബി.എഫ്.സി.കളും ഹൗസിങ് ഫിനാന്‍സ് കമ്പനികളും റിയല്‍ എസ്റ്റേറ്റ് വായ്പയില്‍ 25.35 ശതമാനത്തോളം വളര്‍ച്ച രേഖപ്പെടുത്തി. എന്നാല്‍, ഇവരും റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് വായ്പ നല്‍കുന്നത് കുറയ്ക്കുകയാണ്. ഇതോടെ, ഇന്ത്യയിലാകെ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് ഈ മേഖല പോകുന്നത്. രണ്ടു പ്രളയവും സാമ്പത്തിക പ്രതിസന്ധിയും കേരളത്തെയും ബാധിച്ചിട്ടുണ്ട്. ഭൂവിപണി ഇല്ലാതായി. ഫ്‌ളാറ്റുകളും വില്ലകളും വില്‍പന മരവിച്ച മട്ടിലാണ്. വാങ്ങാനാളില്ലെന്നതാണ് കാരണം. പുതിയ നിര്‍മാണങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ വേറെ. കൈമാറ്റം നടക്കാത്തതിനാല്‍ ബാങ്കിലേക്ക് തിരിച്ചടവില്ല. ബാങ്കുകള്‍ വായ്പ കുറച്ചതോടെ പണി പൂര്‍ത്തിയാക്കാനാവുന്നില്ല. അങ്ങനെ എല്ലാതലത്തിലും പ്രതിസന്ധികളുണ്ട്.

റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് വായ്പ ലഭ്യമാക്കുന്നതിനുള്ള തടസ്സം ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് സ്വകാര്യ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരുടെ ഉന്നതതല സംഘടനയായ ക്രെഡായ് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരിക്കുകയാണ്. ഫണ്ടിങ് ഇല്ലാത്തതിനാല്‍ നിര്‍മാണത്തിലിരിക്കുന്ന പ്രൊജക്ടുകള്‍ പലതും മുഴുവനാക്കാന്‍ ഡെവലപ്പര്‍മാര്‍ക്ക് സാധിക്കുന്നില്ല. രാജ്യത്തെ മുഴുവന്‍ റിയല്‍ എസ്റ്റേറ്റ് ഇക്കോസിസ്റ്റം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണെന്നും ക്രെഡായ് പറയുന്നു. പ്രവര്‍ത്തനച്ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ രാജ്യത്തെ പല ഡെവലപ്പര്‍മാരും കി്ട്ടുന്ന വിലയ്ക്ക് വില്‍ക്കുന്ന ( ഡിസ്ട്രസ്സ് സെയില്‍ ) സ്ഥിതിയാണുള്ളത്. ഇത് അപ്പാര്‍ട്ടുമെന്റുകളുടെയും മറ്റ് പ്രോപ്പര്‍ട്ടികളുടെയും വിലയിടിയുന്ന സാഹചര്യമുണ്ടാക്കുന്നു. നിര്‍മാണത്തിലിരിക്കുന്ന പ്രൊജക്ടുകള്‍ തീര്‍ക്കാന്‍ ‘സ്‌ട്രെസ്സ്ഡ് അസറ്റ് ഫണ്ട്’ എന്നൊരു ഫണ്ട് രൂപവത്കരിക്കണമെന്നാണ് ക്രെഡായ് വെക്കുന്ന നിര്‍ദ്ദേശം. ഈ ഫണ്ട് നിര്‍മാണത്തിന്റെ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന പ്രോജക്ടുകള്‍ തീര്‍ക്കാന്‍ സഹായിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. ബാങ്ക് ലോണുകള്‍ക്ക് ഒറ്റത്തവണ പുന;ക്രമീകരണത്തിനുള്ള സ്‌കീം, പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന പ്രോജക്ടുകള്‍ക്ക് ആര്‍.ബി.ഐ.യുടെ പി.സി.എ ചട്ടങ്ങളില്‍ ഇളവ് തുടങ്ങിയവയും ക്രെഡായ് ആവശ്യപ്പെടുന്നുണ്ട്.

 

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധിയും മാന്ദ്യവും പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടേണ്ടതുണ്ടെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍തന്നെ ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. ഇതിനായി റിസര്‍വ് ബാങ്കിന്റെ കൂടി സഹകരണത്തോടെ പദ്ധതികള്‍ ആസൂത്രണം ചെയ്യും. നിയമങ്ങളില്‍ ആവശ്യമായ ഇളവ് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് മന്ത്രിയുടെ ഉറപ്പ്. ഭരണപരമായ ഇത്തരം പരിഷ്‌കാരങ്ങളുംപദ്ധതികളും പ്രഖ്യാപിക്കാമെങ്കിലും അടിസ്ഥാന മേഖലയില്‍ പണമെത്തുന്നില്ലെന്നത് ഒരു വസ്തുതയാണ്. ഡിജിറ്റലൈസേഷന്‍ പൂര്‍ണമായും പ്രായോഗികമല്ലെന്ന പാഠം കൂടി ഈ മാന്ദ്യം നല്‍കുന്നുണ്ട്. നഗര-ഗ്രാമ മേഖലകളിലെല്ലാം വിപണിയെ ചലിപ്പിക്കുന്നതിന് കറന്‍സി അനിവാര്യമാണ്. അതൊരു വിനിമയ ഉപകരണം മാത്രമല്ല, ജീവിതത്തിന്റെ ചാലകശക്തിയാണ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!