കളിയാണ് മനസ്സിലെങ്കില്‍ കരിയറും അതുതന്നെയാവാം

Deepthi Vipin lal

ഡോ. ഇന്ദുലേഖ. ആര്‍

( അസി. പ്രൊഫസര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ്
ടെക്‌നോളജി, ആലപ്പുഴ. ഫോണ്‍ : 9746125234 )

ലോകത്തെ ഏറ്റവും പ്രധാന തൊഴില്‍ മേഖലകളിലൊന്നാണ് സ്പോര്‍ട്സ്. ഏതാണ്ട് 2200 കോടി ഡോളര്‍ വിലമതിക്കുന്ന അമേരിക്കന്‍ കായിക മേഖല ആകെ ജനസംഖ്യയുടെ ഒരു ശതമാനത്തിന് തൊഴില്‍ നല്‍കുന്നു. ബ്രിട്ടനില്‍ ആകെ ജനസംഖ്യയുടെ രണ്ടു ശതമാനം പേര്‍ക്കും ഓസ്ട്രേലിയയില്‍ നാലു ശതമാനം പേര്‍ക്കും കായിക മേഖല തൊഴില്‍ നല്‍കുന്നു. ലോകത്തെ മറ്റു വികസിത രാജ്യങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. അവിടങ്ങളിലും ജനസംഖ്യയുടെ ഒരു നല്ല പങ്ക് ഉപജീവനം നടത്തുന്നത് സ്പോര്‍ട്സ് മേഖലയിലാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ( ഐ.പി.എല്‍ ) ആവിര്‍ഭാവംവരേയും കായികമേഖലയില്‍ നമുക്കറിയാവുന്ന തൊഴിലുകള്‍ കായിക പരിശീലകര്‍, ഒഫീഷ്യലുകള്‍, കായികാധ്യാപകര്‍ എന്നിവരുടേതു മാത്രമായിരുന്നു. പരമ്പരാഗത തൊഴിലുകളിലുപരി സ്പോര്‍ട്സ് മാനേജ്മെന്റ്, സ്പോര്‍ട്സ് എന്‍ജിനിയറിങ്, സ്പോര്‍ട്സ് സയന്‍സ് എന്നീ മേഖലകളിലുള്ള തൊഴിലവസരങ്ങള്‍ വളരെ വലുതാണ്. ഇന്ന് ഇന്ത്യയിലും ഇത്തരം തൊഴിലുകള്‍ വളരെ വേഗമാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, ഇന്ത്യന്‍ സൂപ്പര്‍ ലീഗ്, പ്രോക്കബഡി എന്നിങ്ങനെയുള്ള പ്രൊഫഷണല്‍ സ്പോര്‍ട്സ് ലീഗുകളുടെ കടന്നുവരവാണ് ഇന്ത്യയില്‍ ഈ വളര്‍ച്ചയ്ക്ക് നിമിത്തമായത്. എന്നാല്‍, നമ്മളിലധികം പേരും ഈ തൊഴിലവസരങ്ങളെക്കുറിച്ച് ബോധവാന്‍മാരല്ല.

സ്പോര്‍ട്സ് മാനേജ്മെന്റ്

കായികതാരങ്ങള്‍, പ്രൊഫഷണല്‍ ക്ലബ്ബുകള്‍, ടൂര്‍ണമെന്റുകള്‍, സ്പോര്‍ട്സ് ലീഗുകള്‍ എന്നിവയടക്കമുള്ള കായിക വസ്തുവകകള്‍ ( സ്പോര്‍ട്സ് പ്രോപ്പര്‍ട്ടികള്‍ ) സൃഷ്ടിക്കാനും അവയെ ഫലപ്രദമായി കൈകാര്യം ചെയ്യാനുമാവശ്യമായ അറിവുകളും കഴിവുകളും അഭിരുചിയും മനോഭാവവുമുള്ള പ്രൊഫഷണലുകളെ സൃഷ്ടിക്കുന്ന സ്വതന്ത്ര പഠന മേഖലയാണ് സ്പോര്‍ട്സ് മാനേജ്മെന്റ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിവരേയും ഒരു ഒഴിവുസമയ വിനോദമെന്ന നിലയില്‍ മാത്രം കണക്കാക്കപ്പെട്ടിരുന്ന സ്പോര്‍ട്സിനെ ഒരു ബിസിനസ് എന്ന നിലയിലേക്ക് വളര്‍ത്തിയതില്‍ സ്പോര്‍ട്സ് മാനേജ്മെന്റ് എന്ന പഠനമേഖലയുടെ പങ്ക് വലുതാണ്.

ഐ.പി.എല്‍, ഐ.എസ്.എല്‍ എന്നിവയുടെ പുറകിലെ ബുദ്ധികേന്ദ്രമായ ഐ.എം.ജി ( ഇന്റര്‍നാഷണല്‍ മാനേജ്മെന്റ് ഗ്രൂപ്പ് ) യുടെ സ്ഥാപകനും സ്പോര്‍ട്സ് മാര്‍ക്കറ്റിങ്ങിന്റെ പിതാവുമായ മാര്‍ക് മക്കോര്‍മാക്ക് 1960 കളില്‍ ഐ.എം.ജി സ്ഥാപിച്ചതോടെയാണ് സ്പോര്‍ട്സ് മാനേജ്മെന്റ് മേഖലയുടെ വളര്‍ച്ച ആരംഭിക്കുന്നത്. എന്നാല്‍, അമേരിക്കന്‍ മേജര്‍ ലീഗ് ബേസ്ബോളിലെ ടീമായ ലോസാഞ്ചലസ് ഡോഡ്ജേഴ്സിന്റെ ഉടമയായിരുന്ന വാള്‍ട്ടര്‍ ഫ്രാന്‍സിസ് ഒമല്ലയാണ് ആദ്യമായി സ്പോര്‍ട്സ് ലീഗുകളേയും ടീമുകളേയും കൈകാര്യം ചെയ്യാന്‍ പ്രത്യേക പരിശീലനം ലഭിച്ച പ്രൊഫഷണല്‍സിന്റെ ആവശ്യകതയെപ്പറ്റി ബോധവാനായത്. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം ഡോ. ജെയിംസ് മാസന്‍ രൂപകല്‍പന ചെയ്ത ലോകത്തെ ആദ്യത്തെ സ്പോര്‍ട്സ് മാനേജ്മെന്റ് കോഴ്സ് 1966ല്‍ അമേരിക്കയിലുള്ള ഒയാഹോ യൂണിവേഴ്സിറ്റിയില്‍ ആരംഭിച്ചു. ഇന്ന് സ്പോര്‍ട്സ് ബിസിനസിന്റെ വിവിധ മേഖലകളില്‍ സ്പോര്‍ട്സ് മാനേജ്മെന്റ് പ്രൊഫഷണലുകള്‍ പ്രവര്‍ത്തിക്കുന്നു. ഒരുകാലത്ത് സ്പോര്‍ട്സിനോടുള്ള അഭിനിവേശം മാത്രമായിരുന്നു സ്പോര്‍ട്സിനെ മുന്നോട്ടു നയിച്ച ശക്തിയെങ്കില്‍, ഇന്ന് സ്പോര്‍ട്സിനോടുള്ള അഭിനിവേശവും ആധുനിക സ്പോര്‍ട്സ് മാനേജ്മെന്റ് തന്ത്രങ്ങളിലുള്ള അവഗാഹവും സ്പോര്‍ട്സ് വ്യവസായത്തെ കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് നയിക്കുന്നു.

കായികതാരങ്ങളെ സമ്പന്നരും സെലബ്രിറ്റികളുമാക്കി മാറ്റുന്ന സ്പോര്‍ട്സ് ഏജന്റുമാര്‍, സ്പോര്‍ട്സ് ലീഗുകള്‍ രൂപകല്‍പന ചെയ്യുകയും, നടത്തുകയും ചെയ്യുന്ന ലീഗ് മാനേജര്‍മാര്‍, ടൂര്‍ണമെന്റുകള്‍ രൂപകല്‍പന ചെയ്യുകയും നടത്തുകയും ചെയ്യുന്ന ടൂര്‍ണമെന്റ് മാനേജര്‍മാര്‍, ക്ലബ്ബുകളെ നയിക്കുന്ന ക്ലബ്ബ് മാനേജര്‍മാര്‍, ടീമുകളെ നയിക്കുന്ന ടീം മാനേജര്‍മാര്‍ എന്നിങ്ങനെ നിരവധി ഉയര്‍ന്ന റോളുകളില്‍ സ്പോര്‍ട്സ് മാനേജ്മെന്റ് പ്രൊഫഷണലുകള്‍ ഇന്ന് പ്രത്യക്ഷപ്പെടുന്നു. സ്പോര്‍ട്സ് പി.ആര്‍, സ്പോര്‍ട്സ് അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, പ്ലയര്‍ ലെയ്സന്‍ ഓഫീസര്‍, സ്പോര്‍ട്സ് മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് എന്നിങ്ങനെ നിരവധി എന്‍ട്രി തലത്തിലുള്ള തൊഴിലുകളും സ്പോര്‍ട്സ് മാനേജ്മെന്റ് രംഗത്തുണ്ട്.

വിവിധ കായിക മത്സരങ്ങളുടെ നടത്തിപ്പിന്റെ ചുമതല വഹിക്കുന്നത് സ്പോര്‍ട്സ് ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍മാരാണ്. സീറ്റിങ്, സെക്യൂരിറ്റി, പാര്‍ക്കിങ് എന്നിങ്ങനെ നിരവധി കാര്യങ്ങളുടെ ഉത്തരവാദിത്തം ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍മാരുടെ ചുമതലയിലാണ്. സ്റ്റേഡിയങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, ജിംനേഷ്യം, പരിശീലന കേന്ദ്രങ്ങള്‍ എന്നിങ്ങനെയുള്ള വിവിധ സ്പോര്‍ട്സ് ഫെസിലിറ്റികളുടെ ലാഭകരമായ നടത്തിപ്പിന്റെ ചുമതലയുള്ളവരാണ് സ്പോര്‍ട്സ് ഫെസിലിറ്റി മാനേജര്‍മാര്‍. പൊതുജനത്തെ വിവിധ കായിക ഇനങ്ങളിലേയ്ക്കും ആരോഗ്യകരമായ ജീവിതശൈലിയിലേയ്ക്കും ആകര്‍ഷിക്കുന്നതിന് ആവശ്യമായ വിവിധ പ്രോജക്ടുകള്‍ തയാറാക്കി നടപ്പാക്കുന്നത് സ്പോര്‍ട്സ് ഡെവലപ്മെന്റ് ഓഫീസര്‍മാരാണ്.

പ്രൊഫഷണല്‍ സ്‌കൗട്ട്

നാളത്തെ സൂപ്പര്‍ താരങ്ങളെ ഇന്നുതന്നെ കണ്ടെത്തി അവരെ തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ക്ലബ്ബിന്റെ പാളയത്തില്‍ എത്തിക്കുന്നവരാണ് പ്രൊഫഷണല്‍ സ്‌കൗട്ടുകള്‍. ക്ലബ്ബുകള്‍, അക്കാദമികള്‍, ടീമുകള്‍ എന്നിവയ്ക്കു വേണ്ടിയാണ് സ്‌കൗട്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ കായിക മത്സരത്തേയും വിശകലനം ചെയ്ത് ടീമുകള്‍ക്കും കളിക്കാര്‍ക്കും ആരാധകര്‍ക്കും ആവശ്യമായ വിവിധ വിവരങ്ങള്‍ നല്‍കുന്നവരാണ് സ്പോര്‍ട്സ് അനലിസ്റ്റുകള്‍. കമന്റേറ്റര്‍മാര്‍, പെര്‍ഫോമന്‍സ് അനലിസ്റ്റുകള്‍, ഡേറ്റാ അനലിസ്റ്റുകള്‍, വീഡിയോ അനലിസ്റ്റുകള്‍, കോളമിസ്റ്റുകള്‍ എന്നിങ്ങനെ നിരവധി റോളുകളിലും തൊഴില്‍പ്പേരുകളിലും സ്പോര്‍ട്സ് അനലിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നു.

സ്പോര്‍ട്സില്‍ അഭിനിവേശമുള്ള ഏതൊരാള്‍ക്കും സ്പോര്‍ട്സ് മാനേജ്മെന്റ് രംഗത്ത് തിളങ്ങാനാവും. സ്പോര്‍ട്സ് മാനേജ്മെന്റ് കോഴ്സുകള്‍ പഠിപ്പിക്കുന്ന ഇന്ത്യയിലെ പ്രധാന സ്ഥാപനങ്ങള്‍ :

1. സ്പോര്‍ട്സ് ആന്‍ഡ് മാനേജ്മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (എസ്.എം.ആര്‍.ഐ.), തിരുവന്തപുരം. 2. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ വെല്‍ഫെയര്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ്, കൊല്‍ക്കത്ത. 3. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സ് മാനേജ്മെന്റ്, മുംബൈ
4. സിംബയോസിസ് സ്‌കൂള്‍ ഓഫ് സ്പോര്‍ട്സ് സയന്‍സസ്, പൂനെ

സ്പോര്‍ട്സ് എന്‍ജിനീയറിങ്

ഡേവിഡ് വാര്‍ണറുടെ സെന്‍സര്‍ ഘടിപ്പിച്ച ക്രിക്കറ്റ് ബാറ്റ് ഇന്ന് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാണ്. കളിക്കാരുടെ ബാറ്റിങ് ടെക്നിക്ക് വിലയിരുത്താനും അനിവാര്യമെങ്കില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുമാണ് ക്രിക്കറ്റ് ബാറ്റുകളില്‍ സെന്‍സറുകള്‍ ഉപയോഗിക്കുന്നത്. ക്രിക്കറ്റിലും ടെന്നിസിലും ഉപയോഗിക്കുന്ന ഹാക്കൈ ടെക്നോളജി, ഫുട്ബോളിലെ ഗോള്‍ലൈന്‍ ടെക്നോളജി എന്നിങ്ങനെ കായികലോകത്തെ മാറ്റിമറിച്ചു കൊണ്ടിരിക്കുന്ന കണ്ടുപിടുത്തങ്ങളുടെ പുറകില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനിയറിങ് പഠനശാഖയാണ് സ്പോര്‍ട്സ് എന്‍ജിനിയറിങ്.

1998 ല്‍ ബ്രിട്ടനിലെ യൂണിവേഴ്സിറ്റി ഓഫ് ഷെഫീല്‍ഡിലാണ് സ്പോര്‍ട്സ് എന്‍ജിനിയറിങ് ഒരു സ്വതന്ത്ര വിഷയമായി ആരംഭിക്കുന്നത്. അതിനെത്തുടര്‍ന്ന് ലോബറോ, ഷെഫീല്‍ഡ് ഹലാം, ഗ്രിഫിത്ത് എന്നീ പ്രമുഖ യൂണിവേഴ്സിറ്റികളില്‍ സ്പോര്‍ട്സ് എന്‍ജിനിയറിങ് കോഴ്സുകളും ഗവേഷണങ്ങളും ആരംഭിച്ചു. കളിയുപകരണങ്ങളുടേയും കളിക്കളങ്ങളുടേയും രൂപകല്‍പന, വികാസം, പരിശോധന എന്നീ കാര്യങ്ങളില്‍ സ്പോര്‍ട്സ് എന്‍ജിനിയര്‍മാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. കളിക്കളങ്ങളൊരുക്കുന്നതിനുള്ള ഉപകരണങ്ങള്‍, സ്പോര്‍ട്സ് അപ്പാരല്‍സ്, ഫിറ്റ്നസ് ഉപകരണങ്ങള്‍, സ്പോര്‍ട്സ് ബ്രോഡ്കാസ്റ്റിങ്്, സ്പോര്‍ട്സ് ലൈറ്റിങ്്, സ്പോര്‍ട്സ് അക്കൗസ്റ്റിക്സ്, സ്പോര്‍ട്സ് ഫ്ളോറിങ്്, സ്പോര്‍ട്സ് ടെക്നോളജി, കളിക്കോപ്പുകള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ സ്പോര്‍ട്സ് എന്‍ജിനിയര്‍മാര്‍ പ്രവര്‍ത്തിക്കുന്നു. ഓരോ ലോകകപ്പിലും പുത്തന്‍ ഫുട്ബോളുമായി ആഡിഡാസ് എത്തുമ്പോള്‍ അതിനു പുറകില്‍ പ്രവര്‍ത്തിക്കുന്നത് ലോബറോ യൂണിവേഴ്സിറ്റിയിലെ സ്പോര്‍ട്സ് എന്‍ജിയര്‍മാരാണ്.

അത്ലറ്റുകളുടെ ആവശ്യാനുസരണമുള്ള പുതിയ കളിയുപകരണങ്ങളുടെ രൂപകല്‍പനയും നിര്‍മാണവും പരീക്ഷണവും പരിപാലനവുമെല്ലാം തന്നെ സ്പോര്‍ട്സ് എന്‍ജിനിയര്‍മാരുടെ ഉത്തരവാദിത്തമാണ്. പരമ്പരാഗതമായി മെക്കാനിക്കല്‍ എന്‍ജിനിയര്‍മാര്‍ മാത്രമായിരുന്നു പ്രധാനമായും സ്പോര്‍ട്സ് എന്‍ജിനിയറിങ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇന്ന് ഏത് എന്‍ജിനിയറിങ് ശാഖക്കാര്‍ക്കും സ്പോര്‍ട്സ് എന്‍ജിനിയറിങ്ങില്‍ സ്പെഷ്യലൈസ് ചെയ്യാം. കളിക്കളങ്ങളുടെ രൂപകല്‍പന, നിര്‍മാണം, പരിപാലനം ( സിവില്‍, ആര്‍ക്കിട്ടെക്ചര്‍, കമ്പ്യൂട്ടര്‍ സയന്‍സ് ), കളിയുപകരണങ്ങളുടെ രൂപകല്‍പന, നിര്‍മാണം, പരിപാലനം (മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്്, കെമിക്കല്‍ ), സ്പോര്‍ട്സ് അപ്പാരല്‍സ് ( ടെക്സറ്റയില്‍സ് ), സ്പോര്‍ട്സ് ലൈറ്റിങ്, സ്പോര്‍ട്സ് അക്കൗസ്റ്റിക്സ്, സ്പോര്‍ട്സ് ബ്രോഡ്കാസ്റ്റിങ്്, സ്പോര്‍ട്സ് ടെക്നോളജി ( ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ് ), സ്പോര്‍ട്സ് വാഹനങ്ങള്‍ ( ഓട്ടോമൊബൈല്‍, കമ്പ്യൂട്ടര്‍ ) എന്നിങ്ങനെ നിരവധി മേഖലകളില്‍ എന്‍ജിനിയര്‍മാര്‍ക്ക് കടന്നു ചെല്ലാം. വിവിധ കായിക വിനോദങ്ങളെക്കുറിച്ചുള്ള അവഗാഹവും ബയോമിമിക്രി, സ്പോര്‍ട്സ് ഏസ്തെറ്റിക്സ് ( സൗന്ദര്യശാസ്ത്രം ) എന്നിവയിലുള്ള അറിവും സ്പോര്‍ട്സ് എന്‍ജിനിയറിങ്് രംഗത്ത് വിജയിക്കാനാവശ്യമായ ഘടകങ്ങളാണ്.

ലോബറോ , ഷെഫീല്‍ഡ് ഹലാം, ഗ്രിഫിത്ത് യൂണിവേഴ്സിറ്റികളില്‍ സ്പോര്‍ട്സ് എന്‍ജിനിയറിങ് ബിരുദ , ബിരുദാനന്തര കോഴ്സുകള്‍ക്ക് ചേരാവുന്നതാണ്. ഇന്ത്യയില്‍ തിരുവന്തപുരത്തെ സ്പോര്‍ട്സ് ആന്‍ഡ് മാനേജ്മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിരുദാനന്തര സ്പോര്‍ട്സ് എന്‍ജിനിയറിങ് ഡിപ്ലോമയ്ക്കും തമിഴ്നാട് കായിക സര്‍വകലാശാലയില്‍ സ്പോര്‍ട്സ് ടെക്നോളജി ബിരുദാനന്തര ഡിഗ്രി കോഴ്സിനും ചേരാവുന്നതാണ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!