ഓസ്ട്രേലിയന്‍ സര്‍വകലാശാലകള്‍ ഇന്ത്യയിലേക്ക്

- ഡോ. ടി.പി. സേതുമാധവന്‍

ഉന്നത വിദ്യാഭ്യാസമേഖലയില്‍ വിദേശസര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ കാമ്പസ് തുടങ്ങാനുള്ള ദേശീയ വിദ്യാഭ്യാസനയത്തിലെ കരടു നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നതിനു മുമ്പുതന്നെ രണ്ട് ഓസ്ട്രേലിയന്‍ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ കാമ്പസുകള്‍ തുടങ്ങാനൊരുങ്ങുന്നു. ഡിക്കിന്‍, വല്ലോങ് സര്‍വകലാശാലകളാണു ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ കാമ്പസ് തുടങ്ങുന്നത്.

 

വിദേശത്തേക്കുള്ള വിദ്യാര്‍ഥികളുടെ ഒഴുക്ക് കുറയ്ക്കാനും കുറഞ്ഞ ചെലവില്‍ വിദേശ സര്‍വകലാശാലാകോഴ്‌സുകള്‍ ഇന്ത്യയില്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടപടികളാരംഭിക്കുന്നത്. പ്രതിവര്‍ഷം എട്ടു ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനായി ഇന്ത്യയില്‍നിന്നു വിദേശസര്‍വകലാശാലകളിലെത്തുന്നത്. ഇവരില്‍ കേരളത്തില്‍ നിന്നുമാത്രം അര ലക്ഷത്തോളം വിദ്യാര്‍ഥികളുണ്ട്. നിരവധി സംസ്ഥാനങ്ങള്‍ വിദേശസര്‍വകലാശാലകളെ ആകര്‍ഷിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. ഇതിനായി മുതല്‍മുടക്കാന്‍ താല്‍പ്പര്യമുള്ള സംരംഭകര്‍ തയാറാകേണ്ടതുണ്ട്. 2035 ആകുമ്പോഴേക്കും ഉന്നത വിദ്യാഭ്യാസമേഖലയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം 50 ശതമാനത്തിലെത്തിക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്.

എഴുപതിനായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഓസ്ട്രേലിയയിലുണ്ട്. 1700 ഫാക്കല്‍റ്റി അംഗങ്ങള്‍ ഓസ്ട്രേലിയയിലാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തു മികച്ച ഭൗതിക സൗകര്യം, അക്കാദമിക് / ഗവേഷണ മികവ്, പ്ലേസ്മെന്റ്, സാങ്കേതികവിദ്യ, ന്യൂജന്‍ കോഴ്‌സുകള്‍ എന്നിവയില്‍ ഓസ്ട്രേലിയന്‍ സര്‍വകലാശാലകള്‍ ഏറെ മുന്നിലാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനുള്ളില്‍ ഓസ്ട്രേലിയയില്‍ നിന്നു പഠിച്ചിറങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം 15 ലക്ഷത്തിലധികമാണ്. ഇന്ത്യയിലെയും ഓസ്ട്രേലിയയിലെയും കോഴ്സുകളുടെ ഏകീകരണം, അംഗീകാരം എന്നിവയിലൂടെ മികച്ച തുടര്‍പഠന- ഗവേഷണ സാധ്യതകളാണു രാജ്യത്തെ വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്നത്. ഓസ്ട്രേലിയയിലേക്ക് ഐ.ഇ.എല്‍. ടി.എസ്. സ്‌കോര്‍ ആവശ്യമാണ്. പ്ലസ് ടു കഴിഞ്ഞുള്ള യു.ജി. പഠനത്തിനു സാറ്റ് സ്‌കോറും എം.ബി.എ. പഠനത്തിനു ജി. മാറ്റും ആവശ്യമാണ്.

മികച്ച
കോഴ്‌സുകള്‍

ഉന്നത വിദ്യാഭ്യാസത്തിന് ഓസ്‌ട്രേലിയയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുകയാണ്. ലോകത്തിലെ മികച്ച 30 നഗരങ്ങളില്‍ അഞ്ചും ഓസ്‌ട്രേലിയയിലാണുള്ളത്. മികച്ച 100 സര്‍വകലാശാലകളില്‍ ഏഴ് ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകളുണ്ട്. ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് മെല്‍ബണ്‍, ന്യൂ സൗത്ത് വേല്‍സ്, ക്വീന്‍സ് ലാന്റ്, സിഡ്‌നി, മൊണാഷ്, വെസ്റ്റേണ്‍ ഓസ്‌ട്രേലിയ, അഡലെയ്ഡ്, ന്യൂകാസില്‍ എന്നിവ മികച്ച സര്‍വകലാശാലകളാണ്. ഗുണനിലവാരത്തില്‍ ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകള്‍ ഏറെ മുന്നിലാണ്. അക്കൗണ്ടിംഗ്, എം.ബി.എ., ഹെല്‍ത്ത് കെയര്‍ ടെക്‌നോളജി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഹോട്ടല്‍ മാനേജ്‌മെന്റ് എന്നിവ ഓസ്‌ട്രേലിയയിലെ മികച്ച കോഴ്‌സുകളാണ്.

ഉപരിപഠനം പൂര്‍ത്തിയാക്കിയവര്‍ക്കു പോസ്റ്റ് സ്റ്റഡി വര്‍ക്ക്‌വിസയും പഠനകാലയളവില്‍ നിരവധി സ്‌കോളര്‍ഷിപ് പ്രോഗ്രാമുകളുമുണ്ട്. കാലാവസ്ഥ, സുരക്ഷിതത്വം എന്നിവയില്‍ ഓസ്‌ട്രേലിയന്‍ കാമ്പസുകള്‍ ഏറെ മികച്ചതാണ്. ഉപരിപഠനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്കു കാമ്പസിനകത്തോ പുറത്തോ താമസസൗകര്യം ലഭിക്കും. അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ഥികള്‍ ക്ലാസ് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പെങ്കിലും ഓസ്‌ട്രേലിയയിലെത്തണം. ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളില്‍ ബിരുദം പൂര്‍ത്തിയാക്കിയുളള ഗ്രാഡുവേറ്റ് പ്രോഗ്രാമിനു പോകാനാണു കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളും താല്‍പ്പര്യപ്പെടുന്നത്. 60 ശതമാനം മാര്‍ക്കോടെ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.

ഓണ്‍ലൈനായി
അപേക്ഷിക്കാം

മാനേജ്‌മെന്റ് പ്രോഗ്രാമിനു ജി. മാറ്റ് സ്‌കോര്‍ ആവശ്യമാണ്. ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ IELTS / TOEFL സ്‌കോര്‍ അഡ്മിഷന്‍ എളുപ്പത്തിലാക്കും. IELTS 6.5 ബാന്‍ഡ് ആവശ്യമാണ്. അപേക്ഷയോടൊപ്പം ബയോഡാറ്റ, സ്‌റ്റേറ്റ്‌മെന്റ് ഓഫ് പര്‍പ്പസ്, റഫറന്‍സ് കത്തുകള്‍, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ എന്നിവ ആവശ്യമാണ്. സാമ്പത്തികസ്രോതസ്സും അപേക്ഷയോടൊപ്പം വ്യക്തമാക്കണം. എല്ലാ ഓസ്‌ട്രേലിയന്‍ സര്‍വകലാശാലകളിലും ഓണ്‍ലൈനായി അപേക്ഷിക്കാം. ഓസ്‌ട്രേലിയന്‍ പഠനച്ചെലവില്‍ താമസവാടക, ഭക്ഷണം, പുസ്തകങ്ങള്‍, ഫോണ്‍ബില്ല്, സേവനങ്ങള്‍, യാത്ര ഇന്‍ഷൂറന്‍സ് മുതലായവ ഉള്‍പ്പെടുന്നു.

വിസ ലഭിക്കാന്‍ പാസ്‌പോര്‍ട്ട്, ട്രാവല്‍ ഇന്‍ഷൂറന്‍സ്, യൂണിവേഴ്‌സിറ്റിയില്‍നിന്നുള്ള ഓഫര്‍ ലറ്റര്‍, ആക്‌സെപ്റ്റന്‍സ് ലറ്റര്‍, ഹെല്‍ത്ത് ഇന്‍ഷൂറന്‍സ്, നാലു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ടെസ്റ്റ് സ്‌കോര്‍ റിപ്പോര്‍ട്ട്, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, സാമ്പത്തികസ്രോതസ്സ് എന്നിവ ആവശ്യമാണ്. വിസ ലഭിച്ചുകഴിഞ്ഞാല്‍ വിമാനയാത്ര ടിക്കറ്റെടുക്കാം. താമസൗകര്യം നേരത്തെ ശരിയാക്കണം. എയര്‍പോര്‍ട്ടില്‍ നിന്നുള്ള യാത്ര, ബാങ്കിംഗ് നടപടിക്രമങ്ങള്‍, ബാഗേജ് നിബന്ധനകള്‍ എന്നിവ പ്രത്യേകം വിലയിരുത്തണം.

പാസ്്‌പോര്‍ട്ട്, എയര്‍ലൈന്‍ ടിക്കറ്റ്, ട്രാവല്‍ ഇന്‍ഷൂറന്‍സ് സര്‍ട്ടിഫിക്കറ്റ്, വിസ, ആക്‌സപ്റ്റന്‍സ് ലറ്റര്‍, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, എ.ടി.എം. കാര്‍ഡ്, മെഡിക്കല്‍ ഹിസ്റ്ററി, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍, ട്രാന്‍സ്‌ക്രിപ്റ്റ് എന്നിവ പ്രത്യേകമായി ഹാന്‍ഡ് ബാഗേജില്‍ കരുതണം. കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കു രണ്ടു വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വര്‍ക്ക്‌വിസക്ക് അപേക്ഷിക്കാം.

 

യുക്രൈന്‍ യുദ്ധം: തുടര്‍ പഠനത്തില്‍ അനിശ്ചിതത്വം

റഷ്യയുടെ യുക്രൈന്‍അധിനിവേശം ഒരു വര്‍ഷം പിന്നിടുമ്പോള്‍ യുക്രൈനില്‍ നിന്നു ഇന്ത്യയില്‍ തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ഇവരില്‍ 90 ശതമാനത്തിലേറെയും മെഡിക്കല്‍ ബിരുദവിദ്യാര്‍ഥികളാണ്. അയ്യായിരത്തോളം മലയാളികളുണ്ട്. വളരെ ഫലപ്രദമായി ഇവരെ യുദ്ധഭൂമിയില്‍ നിന്ന് ഒഴിപ്പിച്ചെങ്കിലും തുടര്‍ന്നുള്ള നടപടിക്രമങ്ങളുടെ കാര്യത്തില്‍ അനാസ്ഥ തുടരുന്നു. ഇവരില്‍ ചെറിയൊരു വിഭാഗം ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, യുക്രൈനിലെ മെഡിക്കല്‍ സ്്കൂളുകളില്‍ യുദ്ധത്തിനുശേഷം ചിട്ടയോടെയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നില്ല. മെഡിക്കല്‍ കോഴ്‌സ് ഉപേക്ഷിച്ചു ഇന്ത്യയില്‍ മറ്റു കോഴ്സുകള്‍ക്കു ചേര്‍ന്ന വിദ്യാര്‍ഥികളുമുണ്ട്. സുമി, ഒഡേസ മെഡിക്കല്‍ സ്‌കൂളുകളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികള്‍ മൊബൈല്‍ ട്രാന്‍സ്ഫര്‍ വഴി ജോര്‍ജിയയില്‍ പഠിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിവരുന്നു. ഉന്നത വിദ്യാഭ്യാസരംഗത്തു യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയിലുള്ള ബൊളോന പ്രക്രിയ ( ആീഹീഴിമ ജൃീരല ൈ) വഴി വിദ്യാര്‍ഥികള്‍ക്കു യൂറോപ്യന്‍ യൂണിയനിലെ മെഡിക്കല്‍ സ്‌കൂളുകളില്‍ പഠിക്കാമെങ്കിലും ഫീസും നടപടിക്രമങ്ങളും ഇതിനു തടസ്സം സൃഷ്ടിക്കുന്നു. പോളണ്ട്, ഹങ്കറി തുടങ്ങിയ രാജ്യങ്ങളിലേക്കു ചുരുക്കം വിദ്യാര്‍ഥികള്‍ക്കു മാത്രമേ തുടര്‍പഠനത്തിന് അവസരം ലഭിച്ചുള്ളൂ.

വിദ്യാര്‍ഥികള്‍ക്ക്
നിരാശ

ഇന്ത്യാ ഗവണ്മെന്റ് യുദ്ധകാലാടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിന് അവസരമുണ്ടാക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും ദേശീയ മെഡിക്കല്‍ കമ്മീഷന്റെ എതിര്‍പ്പു മൂലം വിദ്യാര്‍ഥിസൗഹൃദ പദ്ധതികളാവിഷ്‌കരിക്കാന്‍ കഴിഞ്ഞില്ല. രാജ്യത്തെ ഡീംഡ്, സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ തുടര്‍പഠനത്തിനുള്ള സൗകര്യമൊരുക്കുമെന്നു വിശ്വസിച്ചിരുന്ന വിദ്യാര്‍ഥികള്‍ തീര്‍ത്തും നിരാശയിലാണ്. പശ്ചിമ ബംഗാള്‍ ഗവണ്മെന്റ് ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം ലഭിക്കാത്തതുമൂലം പി•ാറേണ്ടി വന്നു. യുക്രൈനില്‍ നിന്നു കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കു ഫോറിന്‍ മെഡിക്കല്‍ ബിരുദ പ്രവേശനപ്പരീക്ഷയ്ക്കു ശേഷം ഇന്ത്യയില്‍ ഇന്റേണ്‍ഷിപ് ചെയ്യാമെന്ന് ഈയിടെ കേന്ദ്ര ഗവണ്മെന്റ് ഉത്തരവിറക്കിയിട്ടുണ്ട്. ഇതിനായി അറുനൂറോളം സ്ഥാപനങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവയില്‍ 33 സ്ഥാപനങ്ങള്‍ കേരളത്തിലുണ്ടാകും. എന്നാല്‍, ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ് കാലയളവ് രണ്ടു വര്‍ഷമായി വര്‍ധിപ്പിച്ചിട്ടുണ്ട്. കോഴ്‌സ് പാസായി ബിരുദ സ്‌ക്രീനിംഗ് പരീക്ഷ പാസായവര്‍ മാത്രമെ ഇന്റേണ്‍ഷിപ്പിനു യോഗ്യത നേടുന്നുള്ളൂ. സ്‌ക്രീനിംഗ് പരീക്ഷയിലെ വിജയശതമാനം ഇരുപതില്‍ത്താഴെ മാത്രമാണ്. ഇതു വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഇവര്‍ക്കു ദേശീയ മെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്‌ട്രേഷനോടെ പ്രാക്ടീസിനുള്ള അംഗീകാരം ലഭിക്കൂ. ഒന്നാം വര്‍ഷം മുതല്‍ അഞ്ചാം വര്‍ഷം വരെയുള്ള വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

യുദ്ധകാലത്തു പഠിച്ചിരുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളില്‍ തുടര്‍പഠന- ക്ലിനിക്കല്‍ നൈപുണ്യ സൗകര്യമൊരുക്കിയാല്‍ ഇന്ത്യയിലെ ഇരുപതിനായിരത്തോളം വിദ്യാര്‍ഥികള്‍ക്കു ഗുണം കിട്ടും. ദേശീയ മെഡിക്കല്‍ പ്രവേശനപ്പരീക്ഷയായ നീറ്റില്‍ യോഗ്യത നേടിയാണു വിദ്യാര്‍ഥികള്‍ മെഡിക്കല്‍ ബിരുദകോഴ്‌സിന് അഡ്മിഷന്‍ നേടിയത്. ശരാശരി 35-40 ലക്ഷം രൂപയോളം ചെലവാക്കിയ വിദ്യാര്‍ഥികളുടെ അവസ്ഥ പരിഗണിച്ചെങ്കിലും തുടര്‍പഠനത്തിനുള്ള അവസരങ്ങള്‍ ഇനിയും നിഷേധിക്കരുത്. യുദ്ധം തുടരുമ്പോള്‍ യുക്രൈനിലെ തുടര്‍പഠനം ഏറെ ശ്രമകരമാകും. തിരിച്ചുപോകുന്ന വിദ്യാര്‍ഥികളുടെ സുരക്ഷിതത്വത്തിലും ആശങ്കയുണ്ട്. രാഷ്ട്രീയത്തിനതീതമായ തീരുമാനങ്ങളാണ് ഇക്കാര്യത്തിലാവശ്യം.

നീറ്റ് യു.ജി. പരീക്ഷയ്ക്ക് ഒരുങ്ങാം

ദേശീയ മെഡിക്കല്‍ പ്രവേശനപ്പരീക്ഷയായ നീറ്റ് യൂ.ജി. 2023 പരീക്ഷ മെയ് ഏഴിനാണ്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണു പരീക്ഷ നടത്തുന്നത്. 2024 മുതല്‍ നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിനായിയിരിക്കും പരീക്ഷച്ചുമതല. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ നടക്കും. എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുര്‍വേദ, ഹോമിയോപ്പതി, യൂനാനി, സിദ്ധ, കാര്‍ഷിക, വെറ്ററിനറി, ഫിഷറീസ് ബിരുദ കോഴ്‌സുകള്‍ക്കുള്ള പ്രവേശനം നീറ്റ് റാങ്ക് ലിസ്റ്റില്‍ നിന്നാണ്. എന്നാല്‍, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ അഖിലേന്ത്യാതലത്തില്‍ 15 ശതമാനം കാര്‍ഷികബിരുദ സീറ്റുകളിലേക്കു നടത്തുന്ന കഇഅഞ പരീക്ഷയില്ല. പകരം, കേന്ദ്ര സര്‍വകലാശാല പൊതു പ്രവേശനപ്പരീക്ഷാ റാങ്ക്‌ലിസ്റ്റില്‍ നിന്നാകും സെലക്ഷന്‍.

പൊതുവിഭാഗത്തില്‍ പ്ലസ് ടു ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി / ബയോടെക്‌നോളജി 50 ശതമാനം മാര്‍ക്കോടെ പൂര്‍ത്തിയാക്കിയവര്‍ക്കും അവസാന വര്‍ഷപ്പരീക്ഷ എഴുതുന്നവര്‍ക്കുമാണു നീറ്റിന് അപേക്ഷിക്കാന്‍ അര്‍ഹത. മറ്റു വിഭാഗത്തില്‍പ്പെട്ടവര്‍ക്കു 40 ശതമാനം മാര്‍ക്ക് മതി.
ഒബ്‌ജെക്റ്റീവ് മാതൃകയിലുള്ള മള്‍ട്ടിപ്പിള്‍ ചോയ്‌സ് പരീക്ഷയാണ്. മൊത്തം 180 ചോദ്യങ്ങള്‍ക്ക്, ഓരോ ചോദ്യത്തിനും നാലു മാര്‍ക്ക് വീതം, 720 മാര്‍ക്കാണ്. ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി എന്നിവയില്‍ നിന്നു 45 വീതം ചോദ്യങ്ങളുണ്ടാകും. ഓരോ വിഷയത്തില്‍ നിന്നു അഞ്ചു വീതം മൊത്തം ഇരുപത് അധിക ചോയ്‌സ് ചോദ്യങ്ങളുണ്ടാകും.

എല്ലാ വിഷയങ്ങളിലും എ,ബി എന്നീ രണ്ടു വിഭാഗത്തില്‍നിന്നായി ചോദ്യങ്ങളുണ്ടാകും. എ യില്‍ മുപ്പത്തിയഞ്ചും ബി യില്‍ പതിനഞ്ചും ചോദ്യങ്ങളുണ്ടാകും. ബി യിലെ ചോദ്യങ്ങളില്‍ 10 എണ്ണത്തിന് ഉത്തരമെഴുതിയാല്‍ മതി. അതായത്, മൊത്തം 180 ചോദ്യങ്ങളില്‍ 20 ചോദ്യങ്ങള്‍ ബി വിഭാഗത്തില്‍ ചോയ്‌സിനത്തിലുണ്ട്. എ വിഭാഗത്തിനു ചോയ്‌സില്ല. അതിനാല്‍ വിദ്യാര്‍ഥികള്‍ക്കു നീറ്റില്‍ മാര്‍ക്ക് നേടാന്‍ എളുപ്പമാണ്. തെറ്റായ ഉത്തരത്തിനു നെഗറ്റീവ് മാര്‍ക്കുണ്ട്. പ്രത്യേക ടൈംടേബിളനുസരിച്ച് നീറ്റിനു തയാറെടുക്കണം. മാതൃകാചോദ്യങ്ങള്‍, മുന്‍ വര്‍ഷത്തെ ചോദ്യങ്ങള്‍ എന്നിവയ്ക്കു സമയബന്ധിതമായി ഉത്തരം കണ്ടെത്താന്‍ ശ്രമിയ്ക്കണം. ഒബ്ജക്ടീവ് മാതൃകയിലുള്ള മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലുള്ള ചോദ്യപ്പേപ്പറാണ്. വിഷമമുള്ള ഭാഗങ്ങളുടെ കണ്‍സെപ്റ്റ്‌സ് നന്നായി പഠിക്കണം. എന്‍.സി.ഇ.ആര്‍.ടി. സിലബസ്സിനാണ് ഊന്നല്‍. പ്ലസ് വണ്‍, പ്ലസ് ടു വിഭാഗങ്ങള്‍ക്കു തുല്യപ്രാതിനിധ്യമുണ്ടാകും. തെറ്റായി ഉത്തരമെഴുതിയ ചോദ്യങ്ങള്‍ നന്നായി മനസ്സിലാക്കി പഠിക്കണം.

ചിട്ടയോടെ
തയാറെടുക്കണം

പ്ലസ് ടു ബോര്‍ഡ് പരീക്ഷയ്ക്കുശേഷം ചിട്ടയോടെയുള്ള തയാറെടുപ്പുകള്‍ വീണ്ടും തുടരണം. പരീക്ഷയില്‍ എല്ലായ്‌പ്പോഴും പോസിറ്റീവ് മനോഭാവം പുലര്‍ത്തണം. ഏറ്റവും ഇഷ്ടപ്പെടുന്ന വിഷയങ്ങളിലെ ചോദ്യങ്ങള്‍ക്ക് ആദ്യം ഉത്തരമെഴുതാം. ഉത്തരം അറിയാത്തവ ഉപേക്ഷിക്കാം. പരീക്ഷയിലുടനീളം അനാവശ്യ പിരിമുറുക്കം ഒഴിവാക്കണം. വീട്ടിലുണ്ടാക്കുന്ന ഭക്ഷണവും തിളപ്പിച്ചാറ്റിയ വെള്ളവും മാത്രമെ പരീക്ഷക്കാലത്തു കഴിക്കാവൂ. രക്ഷിതാക്കള്‍ കുട്ടികളെ അനാവശ്യമായി ടെന്‍ഷനടിപ്പിക്കരുത്. മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്ന രീതി ഒഴിവാക്കണം. വിഷയങ്ങള്‍ക്കു യൂണിറ്റടിസ്ഥാനത്തില്‍ പ്രാധാന്യം നല്‍കി പഠിയ്ക്കണം.

സമയക്രമം വസ്തുനിഷ്ഠമായി വിലയിരുത്തണം. പരീക്ഷയിലും തയാറെടുപ്പിലും ടൈം മാനേജ്‌മെന്റ പ്രാധാന്യമര്‍ഹിക്കുന്നു. പഠിയ്ക്കുമ്പോള്‍ വ്യക്തമായ സമയക്രമമനുസരിച്ച് ടൈംടേബിളുണ്ടാക്കണം. പഠിച്ച ഭാഗങ്ങള്‍ ഓര്‍ക്കാന്‍ ശ്രമിക്കണം. ഫോര്‍മുല പ്രത്യേകം എഴുതി പഠിയ്ക്കണം. പരീക്ഷയിലെ പ്രോബ്ലമടിസ്ഥാനത്തിലുള്ള ചോദ്യങ്ങള്‍ക്കു കൂടുതല്‍ സമയം ചെലവിടരുത്. ആദ്യം സുവോളജി, ബോട്ടണി ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുന്നതു ഫിസിക്‌സിനും കെമിസ്ട്രിക്കും കൂടുതല്‍ സമയം ലഭിയ്ക്കാനിടവരുത്തും.

സ്റ്റഡി പ്ലാനര്‍, ഫൗണ്ടേഷനിലുള്ള വ്യക്തത, യഥാസമയങ്ങളിലുള്ള സംശയനിവാരണം, നിരന്തരമായ പ്രാക്ടീസ്, റിവിഷന്‍, സ്വന്തമായി കുറിപ്പ് തയാറാക്കല്‍, സ്വയംപഠനവും കോച്ചിംഗും തമ്മിലുള്ള ബാലന്‍സിംഗ്, ശാന്തമായ പഠനാന്തരീക്ഷം, കൃത്യസമയത്തുള്ള ഉറക്കം, പുലര്‍ച്ചെ എഴുന്നേല്‍ക്കല്‍, ഭക്ഷണക്രമത്തിലെ ചിട്ട എന്നിവ നീറ്റിലെ വിജയത്തിനു സഹായിക്കും.

 

 

 

 

 

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!