ചിട്ടയായി തയാറെടുത്താല്‍ ബാങ്കില്‍ ജോലി നേടാം

ഡോ. ടി.പി. സേതുമാധവന്‍ (പ്രൊഫസര്‍, ട്രാന്‍സ്ഡിസിപ്ലിനറി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് ആന്റ് ടെക്‌നോളജി,)

2023-24 ല്‍ ബാങ്കിങ്‌മേഖല പുതുതായി മുപ്പതിനായിരത്തോളം പേരെ തിരഞ്ഞെടുക്കുന്നുണ്ട്. ബിരുദധാരികള്‍ക്കപേക്ഷിക്കാം. ബിരുദപഠനത്തോടൊപ്പം മികച്ച ആഡ് ഓണ്‍ കോഴ്‌സുകള്‍ ഓണ്‍ലൈനായി പഠിക്കാന്‍ ശ്രമിക്കണം. കോച്ചിങ്ങിലൂടെ ചിട്ടയായി പഠിച്ചാല്‍ ബാങ്കിങ്‌ജോലി സ്വന്തമാക്കാന്‍ പ്രയാസമുണ്ടാവില്ല.

രാജ്യത്തു മുപ്പതിനായിരത്തോളം അഭ്യസ്തവിദ്യരായ യുവതീയുവാക്കളെയാണു ബാങ്കിങ്‌മേഖല 2023 -24 ല്‍ റിക്രൂട്ട് ചെയ്യാന്‍ പോകുന്നത്. ഇതില്‍ ക്ലറിക്കല്‍, ഓഫീസര്‍, സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകള്‍ ഉള്‍പ്പെടുന്നു. ആകര്‍ഷണീയമായ തൊഴില്‍, മികച്ച വേതനം എന്നിവ ബാങ്ക്‌ജോലിയുടെ പ്രത്യേകതകളാണ്. ചിട്ടയോടെയുള്ള തയാറെടുപ്പുണ്ടെങ്കില്‍ ഏവര്‍ക്കും എത്തിച്ചേരാവുന്ന മികച്ച തൊഴില്‍മേഖലയാണു ബാങ്കിങ്. ബാങ്കിങ് റിക്രൂട്ട്‌മെന്റില്‍ ദേശസാല്‍കൃതബാങ്കുകളിലേക്കും ഗ്രാമീണ ബാങ്കുകളിലേക്കുമുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേര്‍സണല്‍ സെലക്ഷന്റെ ഐ.ബി.പി.എസ്. റിക്രൂട്ട്‌മെന്റ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സ്വകാര്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നിങ്ങനെ അഞ്ചിനം റിക്രൂട്ട്‌മെന്റ് പ്രക്രിയകളുണ്ട്. ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള കേന്ദ്ര റിക്രൂട്ട്‌മെന്റ് ഏജന്‍സിയാണ് ഐ.ബി.പി.എസ്. ഐ.ബി.പി.എസ്സാണു ദേശസാല്‍കൃത ബാങ്കുകള്‍, ഗ്രാമീണ ബാങ്കുകള്‍ എന്നിവിടങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടത്തുന്നത്. മൂന്നു തലങ്ങളിലായുള്ള റിക്രൂട്ട്‌മെന്റ് പ്രക്രിയയില്‍ പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ എന്നിവ ഉള്‍പ്പെടുന്നു.

യോഗ്യത
ബിരുദം

ബാങ്കിങ് തൊഴിലിനു അപേക്ഷിക്കാനുള്ള യോഗ്യത ബിരുദമാണ്. സ്‌പെഷ്യലിസ്റ്റ് കേഡറില്‍ കൃഷി, വെറ്ററിനറി സയന്‍സ്, ഫിഷറീസ്, ഐ.ടി, നിയമ, അക്കൗണ്ടിംഗ് വിദഗ്ധരെ റിക്രൂട്ട് ചെയ്യും. ക്ലറിക്കല്‍ കേഡറില്‍ അപേക്ഷിക്കാന്‍ 20-28 വയസ്സാണു പ്രായപരിധി. ഓഫീസര്‍ തസ്തികയിലേക്ക് 30 -32 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. ഇതു ബാങ്കുകള്‍ക്കനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കും. സ്വകാര്യ ബാങ്കുകള്‍ ഇന്റര്‍വ്യൂ വഴി മാത്രം സ്‌പെഷ്യലിസ്റ്റ് വിഭാഗക്കാരെ നിയമിക്കാറുണ്ട്. ഏറ്റവും കൂടുതല്‍ അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ഥികള്‍ എഴുതുന്ന പരീക്ഷയാണ് ഐ.ബി.പി.എസ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും സംസ്ഥാനതല സഹകരണ ബാങ്കുകള്‍ക്കും പ്രത്യേകം റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളുണ്ട്.

മികച്ച സ്‌കില്‍
കൈവരിക്കണം

ബാങ്കിങ് തൊഴിലിന് അപേക്ഷിക്കുന്നവര്‍ അതിനുള്ള ഹോംവര്‍ക്ക് ബിരുദപഠന കാലയളവില്‍ ആരംഭിക്കണം. പതിവായി ഒരു ഇംഗ്ലീഷ് പത്രവും മലയാളപത്രവും വായിക്കണം. പൊതുവിജ്ഞാനം മെച്ചപ്പെടുത്തണം. പത്രങ്ങളിലെ ബാങ്കിങ്, സമ്പദ്‌വ്യവസ്ഥ, റിപ്പോനിരക്ക്, സെന്‍സെക്‌സ്, ബാങ്കിങ് ഉല്‍പ്പന്നങ്ങള്‍, ഇ ബാങ്കിങ്, ബാങ്കിങ് സോഫ്റ്റ്‌വെയറുകള്‍, സാമ്പത്തികനയം, സാമ്പത്തികമാന്ദ്യം, ബജറ്റ് എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കണം. മൊത്തം ആഭ്യന്തര ഉല്‍പ്പാദനം, ഇക്കണോമിക് റിവ്യൂ എന്നിവ വായിച്ചിരിക്കണം. പത്രങ്ങളിലെ ധനകാര്യപേജുകള്‍ നിര്‍ബന്ധമായും വായിക്കണം. ഒരു നോട്ട്ബുക്കില്‍ പതിവായി കുറിപ്പുണ്ടാക്കണം.

കമ്പ്യൂട്ടര്‍പരിജ്ഞാനം മെച്ചപ്പെടുത്തണം. ഇതു ടൈം മാനേജ്മെന്റ്, ലോജിക്കല്‍, അനലിറ്റിക്കല്‍ റീസണിങ്, നൈപുണ്യം എന്നിവയെ സഹായിക്കും. ബാങ്കിങ് സോഫ്റ്റ്‌വെയറുകള്‍, സോഫ്റ്റ്‌വെയര്‍ ആസ് സര്‍വീസ് എന്നിവയെക്കുറിച്ചും ഇന്റര്‍നെറ്റ്/ ഓണ്‍ലൈന്‍ ബാങ്കിങ്, ഇ ബാങ്കിങ്, ഇ അക്കൗണ്ടിംഗ് മുതലായവയെക്കുറിച്ചും അറിഞ്ഞിരിക്കണം.

ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ആശയവിനിമയം മെച്ചപ്പെടുത്തണം. നന്നായി എഴുതാനും സംസാരിക്കാനുമുള്ള ശേഷി കൈവരിക്കണം. ഇംഗ്ലീഷ് ഗ്രാമറിലുള്ള പ്രാവീണ്യം ഇംഗ്ലീഷ് പേപ്പറില്‍ മികച്ച മാര്‍ക്ക് നേടാന്‍ സഹായിക്കും. ഇന്റര്‍പേര്‍സണല്‍ കമ്മ്യൂണിക്കേഷനിലും മികവ് പുലര്‍ത്തണം. കുറഞ്ഞതു രണ്ടു കമ്പ്യൂട്ടര്‍ഭാഷയെങ്കിലും അറിഞ്ഞിരിക്കണം. സി ++, ജാവ ഔട്ട് റീച്ച്, പൈത്തണ്‍, ആര്‍ എന്നിവ ഇവയില്‍ ചിലതാണ്. നിരവധി ബാങ്കിങ് സോഫ്റ്റ്‌വെയറുകളുമുണ്ട്. ബിരുദപഠനത്തോടൊപ്പം മികച്ച ആഡ് ഓണ്‍ കോഴ്‌സുകള്‍ ഓണ്‍ലൈനായി പഠിക്കാന്‍ ശ്രമിക്കണം. ആറു മാസം വരെ കാലയളവുള്ള നിരവധി ഓണ്‍ലൈന്‍ ഹ്രസ്വകാല കോഴ്‌സുകളുണ്ട്. ഇവ ടെക്‌നോളജി എനേബിള്‍ഡ് പ്ലാറ്റുഫോമില്‍ ലഭ്യമാണ്. ഇീൗൃലെൃമ , ഋറത , എൗൗേൃല ഘലമൃി, ഡറലാ്യ പ്ലാറ്റുഫോമുകളില്‍ ഇവ കിട്ടും.

ടീം വര്‍ക്ക്, ആത്മവിശ്വാസം, സുതാര്യത, വിശ്വാസ്യത, അനലിറ്റിക്കല്‍ / ലോജിക്കല്‍ സ്‌കില്ലുകള്‍, കമ്പ്യൂട്ടര്‍ നൈപുണ്യം, ആശയവിനിമയം, ബാങ്കിങ്‌ജോലിയോടുള്ള താല്‍പ്പര്യം എന്നിവ ഉദ്യോഗാര്‍ഥിക്ക് അത്യന്താപേക്ഷിതമാണ്. ഇത് ഇന്റര്‍വ്യൂവില്‍ ഉദ്യോഗാര്‍ഥികളെ സഹായിക്കും. ബാങ്കിങ് തൊഴിലുകളില്‍ കൂടുതലായി റിക്രൂട്ട്‌മെന്റ് ക്ലറിക്കല്‍ കേഡറിലാണ്. ഓഫീസര്‍ കേഡറില്‍ ഗ്രേഡ് എ, ബി വിഭാഗങ്ങളുണ്ട്. സ്‌പെഷ്യലിസ്റ്റ് കേഡര്‍ തൊഴിലിനനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കും.

ഓണ്‍ലൈന്‍,
ഓഫ്‌ലൈന്‍ കോച്ചിങ്

പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായുള്ള പരീക്ഷയില്‍ റീസണിങ്, ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് അഭിരുചി, കമ്പ്യൂട്ടര്‍പരിജ്ഞാനം, പൊതുവിജ്ഞാനം എന്നീ വിഭാഗങ്ങളിലായി ചോദ്യങ്ങളുണ്ടാകും. 10 -12 ക്ലാസുകളിലെ നിലവാരമുള്ള ചോദ്യങ്ങളായിരിക്കും. ഇംഗ്ലീഷ് ഗ്രാമര്‍ നന്നായി പഠിച്ചിരിക്കണം. റീസണിങ്ങില്‍ പ്രോബ്ലം സോള്‍വിങ് സ്‌കില്ലിനു പ്രാധാന്യം നല്‍കണം. കണക്കിലുള്ള അറിവ് ക്വാണ്ടിറ്റേറ്റീവ് അഭിരുചിയില്‍ മികച്ച സ്‌കോര്‍ നേടാന്‍ ഉപകരിക്കും. പൊതുവിജ്ഞാനത്തില്‍ സമ്പദ്‌വ്യവസ്ഥ, ഇക്കണോമിക്‌സ്, സാമ്പത്തിക ഉത്തേജന പാക്കേജ്, ബാങ്കിങ്, ഇന്‍ഷുറന്‍സ് എന്നിവയെക്കുറിച്ച് മികച്ച അറിവ് സ്വായത്തമാക്കണം.

ബാങ്കിങ് റിക്രൂട്ട്‌മെന്റില്‍ വിജയം നേടാന്‍ ചിട്ടയോടെയുള്ള തയാറെടുപ്പ് ആവശ്യമാണ്. ഇതിനായി ഓണ്‍ലൈന്‍, ഓഫ്ലൈന്‍ കോച്ചിങ് ലഭ്യമാണ്. മുന്‍വര്‍ഷങ്ങളിലെ പരമാവധി ചോദ്യങ്ങള്‍ക്കു നിശ്ചിത സമയത്തിനകം ഉത്തരം കണ്ടെത്താന്‍ ശ്രമിക്കണം. ടൈം മാനേജ്മെന്റ് ഏറെ പ്രധാനപ്പെട്ടതാണ്. കോച്ചിങ്ങിനുപകരിക്കുന്ന നിരവധി ടെക്സ്റ്റ് ബുക്കുകള്‍ ലഭ്യമാണ്. മലയാളികള്‍ കൂടുതലായി തഴയപ്പെടുന്നത് ഇന്റര്‍വ്യൂവിലാണ്. പരമാവധി മോക്ക് ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കണം. ഇന്റര്‍വ്യൂവിന്റെ പ്രാഥമിക മര്യാദകള്‍, ഡ്രസ്‌കോഡ് എന്നിവ വ്യക്തമായി മനസ്സിലാക്കിയിരിക്കണം. തികഞ്ഞ ആത്മവിശ്വാസം, പോസിറ്റീവ് മനോഭാവം എന്നിവ ഇന്റര്‍വ്യൂവില്‍ വിജയം സുനിശ്ചിതമാക്കും.

ബാങ്ക് ജോലിക്കപേക്ഷിക്കാന്‍ നിശ്ചിത സിബില്‍ സ്‌കോര്‍ വേണമെന്ന നിബന്ധന നിലവിലുണ്ട്. ബാങ്ക്‌തൊഴിലിനായി അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കു ബാങ്കുകളില്‍ ബാധ്യതയില്ലെന്ന് ഉറപ്പുവരുത്തുന്നതിനു കുറഞ്ഞതു 650 സിബില്‍ സ്‌കോര്‍ ആവശ്യമാണ്. അപേക്ഷിക്കുന്ന സമയത്ത് ഉദ്യോഗാര്‍ഥിക്കു ബാധ്യതയില്ലെന്നുറപ്പുവരുത്തുകയാണ് ഇതിന്റെ ലക്ഷ്യം. ക്രെഡിറ്റ് ഹിസ്റ്ററി എന്ന കോളം അപേക്ഷാഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐ.ബി.പി.എസ്. സെലക്ഷനുശേഷം സര്‍വീസില്‍ പ്രവേശിക്കുന്നതിനു മുമ്പ് നിശ്ചിത സിബില്‍ സ്‌കോറോ ബാധ്യതരഹിത സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം. ഇതു പാലിക്കാത്തവരുടെ തൊഴില്‍ നിയമനഉത്തരവ് റദ്ദാക്കപ്പെടും.

തുടര്‍ച്ചയായ പരിശീലനം, ടൈം മാനേജ്മെന്റ്, പരമാവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തല്‍, പത്രവായന, കമ്പ്യൂട്ടര്‍പരിജ്ഞാനം, അനലിറ്റിക്കല്‍- ന്യൂമെറിക്കല്‍, പ്രോബ്ലം സോള്‍വിങ് സ്‌കില്ലുകള്‍, മികച്ച ആശയവിനിമയ ശേഷി എന്നിവ ബാങ്ക്‌ജോലികള്‍ എളുപ്പത്തില്‍ ലഭിക്കാന്‍ സഹായിക്കും. ചില ബാങ്കുകള്‍ കാമ്പസ് റിക്രൂട്ട്‌മെന്റ് വഴിയും ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നുണ്ട്.

ഇന്ത്യയിലെ പഠന സാഹചര്യം മെച്ചപ്പെടണം

ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ വിദേശപഠനം താല്‍പ്പര്യപ്പെടുന്നതിനു നിരവധി കാരണങ്ങളുണ്ട്. കാലങ്ങളായി നമ്മുടെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ നയരൂപവത്കരണത്തിനു പ്രാധാന്യം നല്‍കാത്തതും ശുഷ്‌കിച്ചുവരുന്ന ഫണ്ട് വകയിരുത്തലുമാണ് ഈ മേഖലയിലെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കിനു കാരണം. സ്വന്തം രാജ്യത്തു നിലവിലില്ലാത്ത പുത്തന്‍ കോഴ്‌സുകള്‍ തേടി വിദ്യാര്‍ഥികള്‍ വിദേശ കാമ്പസുകളിലെത്തുന്നതു സ്വാഭാവികം മാത്രം. നമ്മുടെ സര്‍വകലാശാലകളിലെ തൊഴില്‍സാധ്യതയില്ലാത്ത കോഴ്‌സുകള്‍ ഒഴിവാക്കാന്‍ അക്കാഡമിക് സമൂഹം തയാറാകുന്നുമില്ല. ലോക സര്‍വകലാശാല റാങ്കിങ്ങില്‍ ഇന്ത്യന്‍ സര്‍വകലാശാലകള്‍ ഏറെ പിറകിലാണ്. ദേശീയ വിദ്യാഭ്യാസനയത്തിലെ വിദ്യാര്‍ഥിസൗഹൃദ പദ്ധതികള്‍ നടപ്പാക്കാന്‍ മിക്ക സംസ്ഥാനങ്ങളും തയാറാകുന്നില്ല. മാത്രമല്ല, തൊഴിലില്ലായ്മയും അനുദിനം വര്‍ധിച്ചുവരുന്നു.

വിദേശ സര്‍വകലാശാലകളില്‍ ബിരുദപഠനത്തിനു വൈവിധ്യങ്ങളായ വിഷയങ്ങളുണ്ട്. വ്യക്തിത്വ വികസനത്തിനും ജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്നതിനും ലൈഫ് സ്‌കില്ലുകള്‍ കൈവരിക്കുന്നതിനും വിദേശപഠനം സഹായിക്കും. വൈവിധ്യങ്ങളായ മേജര്‍, മൈനര്‍ വിഷയങ്ങള്‍ തിരഞ്ഞെടുക്കാന്‍ അവസരം കിട്ടുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്കു അടിസ്ഥാനവിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവും. സ്വതന്ത്രമായി കാര്യങ്ങള്‍ ചെയ്യാനുള്ള ആത്മവിശ്വാസം കൈവരും. അതോടൊപ്പം, മികച്ച അധ്യാപകരെയും ഗവേഷകരെയും പരിചയപ്പെടാനും നൂതന ഗവേഷണമേഖല കണ്ടെത്താനും വിദേശപഠനം സഹായിക്കും.

ഭാവിയിലെ തൊഴിലുകള്‍ ലക്ഷ്യമിട്ട ഇന്നോവേഷനുകള്‍, സ്‌കില്‍ വികസന പ്രോഗ്രാമുകള്‍, സാങ്കേതികവിദ്യ, മികച്ച അക്കാഡമിക് – ഗവേഷണ സൗകര്യം, വ്യവസായ സ്ഥാപനങ്ങളുമായുള്ള സൗഹൃദം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ്, അസിസ്റ്റന്റ്ഷിപ്പ് പ്രോഗ്രാമുകള്‍ എന്നിവ ഇവയില്‍ ചിലതാണ്. ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സൗകര്യം, താല്‍പ്പര്യത്തിനും അഭിരുചിക്കുമിണങ്ങിയ പുത്തന്‍ കോഴ്സുകള്‍ എന്നിവ വിദേശ സര്‍വകലാശാലകളിലുണ്ട്. ഉപരിപഠനത്തിനായി വിദേശരാജ്യം തിരഞ്ഞെടുക്കുമ്പോള്‍ ഉപരിപഠന മേഖലയ്ക്കിണങ്ങിയ രാജ്യം കണ്ടെത്തുന്നതു മികച്ച വിജയം കൈവരിക്കാന്‍ സഹായിക്കും.

നമ്മളും
മാറണം

കാലത്തിനൊത്ത കോഴ്‌സുകളും അനുകൂലമായ ഗവേഷണ – തൊഴിലവസരങ്ങളും നമ്മുടെ നാട്ടില്‍ സൃഷ്ടിച്ചാല്‍ വിദേശത്തു പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണം ഘട്ടംഘട്ടമായി കുറയ്ക്കാന്‍ സാധിക്കും. പ്ലസ് ടുവിനു ശേഷം അണ്ടര്‍ ഗ്രാജുവേറ്റ് പഠനത്തിനു കൂടുതല്‍ വിദ്യാര്‍ഥികള്‍ താല്‍പ്പര്യപ്പെടുന്നതിനാല്‍ രാജ്യത്തു ബിരുദ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു. അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കു നിരവധി ഫുള്‍ടൈം/പാര്‍ട്ട്‌ടൈം സ്‌കോളര്‍ഷിപ്പുകളുണ്ട്. മിക്ക സര്‍വകലാശാലകളിലും വിദ്യാര്‍ഥികള്‍ക്കു വിവിധ സ്‌കോളര്‍ഷിപ്പുകളോ സാമ്പത്തിക സഹായ പദ്ധതികളോ ഉണ്ട്. യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പുകള്‍, ഫിനാന്‍ഷ്യല്‍ സ്‌കോളര്‍ഷിപ്പുകള്‍, മെറിറ്റ്, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍, സര്‍ക്കാര്‍/സ്വകാര്യ സ്‌കോളര്‍ഷിപ്പുകള്‍ എന്നിവ ഇവയില്‍പ്പെടും.

അതേസമയം, വിദേശരാജ്യങ്ങളില്‍ പോസ്റ്റ് സ്റ്റഡി വര്‍ക്ക്‌വിസ, തൊഴില്‍, പാര്‍ട്ട്‌ടൈം തൊഴില്‍ എന്നിവയില്‍ പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ട്. വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ്, മികച്ച താമസസൗകര്യം കിട്ടാനുള്ള ബുദ്ധിമുട്ട് എന്നിവ യൂ.കെ.യിലും കാനഡയിലും യൂറോപ്യന്‍ രാജ്യങ്ങളിലും വര്‍ധിച്ചുവരികയാണ്. കോഴ്‌സ് പാതിവഴിയില്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണവും വിദേശത്തെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിക്കുന്നുണ്ട്. അന്താരാഷ്ട്രതലത്തില്‍ പഠനത്തിനെത്തുന്ന വിദ്യാര്‍ഥികളുടെ ഫീസ് മാത്രം ആശ്രയിച്ചു കോഴ്സ് നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണവും വിദേശത്തു വര്‍ധിച്ചുവരുന്നുണ്ട്. ഇതിനൊക്കെ പരിഹാരമെന്ന നിലയില്‍ നമ്മളും ചില നടപടികള്‍ അടിയന്തരമായി കൈക്കൊള്ളേണ്ടതുണ്ട്. മികച്ച സര്‍വകലാശാലകളുമായി ചേര്‍ന്നുള്ള ട്വിന്നിങ്, ജോയിന്റ്, ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകള്‍ നടപ്പാക്കാന്‍ ഇന്ത്യന്‍ സര്‍വകലാശാലകള്‍ കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കേണ്ടതുണ്ട്.

 

നീറ്റ് യൂ.ജി. 2024: പുതുക്കിയ സിലബസ് ഗുണകരം

മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യൂ.ജി. യുടെ പുതുക്കിയ സിലബസ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ഇതിനകം പ്രസിദ്ധീകരിച്ചു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണു പരീക്ഷ നടത്തുന്നത്. പ്രതിവര്‍ഷം 16 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് മെഡിക്കല്‍, ഡെന്റല്‍, അലൈഡ് ഹെല്‍ത്ത്, കാര്‍ഷിക, വെറ്ററിനറി കോഴ്സുകള്‍ക്ക് പ്രവേശനം ലഭിക്കാന്‍ നീറ്റ് പരീക്ഷ എഴുതുന്നത്. നീറ്റ് പരീക്ഷയില്‍ 50 ശതമാനം ചോദ്യങ്ങളും ബയോളജിയില്‍ നിന്നാണ്.

പുതുക്കിയ സിലബസ്സിനെക്കുറിച്ചു വ്യത്യസ്ത അഭിപ്രായം നിലനില്‍ക്കുന്നു.കോച്ചിങ് കേന്ദ്രങ്ങളാണു കൂടുതലായും തെറ്റിദ്ധാരണകള്‍ പരത്തുന്നത്. സിലബസ് പരിഷ്‌കരണം വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണകരമാകും. 97 ചാപ്റ്ററുകളില്‍ നിന്നും 14 എണ്ണം കുറച്ചിട്ടുണ്ട്. എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ ഇഷ്ടപ്പെടുന്ന ഇനോര്‍ഗാനിക് കെമിസ്ട്രി ബയോളജി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കാന്‍ ശ്രമകരമായതിനാല്‍ നാലു അധ്യായങ്ങള്‍ ഇവയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മാത്രമല്ല, ഓര്‍ഗാനിക് കെമിസ്ട്രിയുടെ സാധ്യതകള്‍ മെഡിക്കല്‍ ബിരുദ പഠന കോഴ്‌സുകള്‍ക്ക് ആവശ്യവുമാണ്. ബയോ മോളിക്യൂള്‍സ്, പോളിമേഴ്സ് എന്നിവയും സിലബസ്സിലുണ്ട്. ഫിസിക്‌സില്‍ വലിയ മാറ്റം വരുത്തിയിട്ടില്ല. ബയോളജിയില്‍ ബയോ ഡൈവേഴ്‌സിറ്റി, കണ്‍സര്‍വേഷന്‍, റീപ്രൊഡക്ഷന്‍, ഇവല്യൂഷന്‍, ബയോളജി ആന്റ് ഹ്യൂമന്‍ വെല്‍ഫേര്‍, ബയോടെക്‌നോളജി, ഇക്കോളജി, എന്‍വിറോണ്മെന്റ്, ഹ്യൂമന്‍ ഫിസിയോളജി, പ്ലാന്റ് ഫിസിയോളജി, സെല്‍ ബയോളജി, സ്ട്രക്ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ഇന്‍ ആനിമല്‍സ് ആന്റ് പ്ലാന്റ്‌സ് എന്നിവ ബയോളജി സിലബസ്സിലുണ്ട്. മൊത്തം സിലബസ്സില്‍ നിന്നും ബയോളജിയുടെ പത്തോളം പാഠ്യഭാഗങ്ങള്‍ കുറച്ചിട്ടുണ്ട്. നീറ്റിന്റെ സിലബസ് പരിഷ്‌കരണം പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഏറെ ഗുണകരമാണ്. ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ ആശങ്കപ്പെടേണ്ടതില്ല.

                                                                        (മൂന്നാംവഴി സഹകരണമാസിക നവംബര്‍ ലക്കം – 2023)

Leave a Reply

Your email address will not be published.

Latest News
error: Content is protected !!