ആസൂത്രണമില്ലാതെ നഷ്ടപ്പെടുന്ന കേന്ദ്ര പദ്ധതികള്‍

moonamvazhi

(2020 സെപ്റ്റംബര്‍ ലക്കം)

സഹകരണ സംഘങ്ങള്‍ പഴയ രീതിയും കാഴ്ച്ചപ്പാടും മാറ്റേണ്ടതുണ്ട്. പ്രാഥമിക സംഘങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഒരു ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രയോജനപ്പെടുത്താന്‍ സംഘങ്ങള്‍ മത്സരബുദ്ധിയോടെ രംഗത്തു വരണം.

പ‌ഴയ കാഴ്ചപ്പാടും പ്രവര്‍ത്തനരീതിയും കൊണ്ടുമാത്രം ഇനി സഹകരണ സംഘങ്ങള്‍ക്ക് അതിജീവിക്കാനാവില്ല. സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അതുവഴി പ്രാദേശിക ജനവിഭാഗത്തിന്റെ ജീവിതത്തിന് ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള കാഴ്ചപ്പാടിലേക്ക് കേന്ദ്രപദ്ധതികള്‍ മാറി. കേന്ദ്ര സ്ഥാപനങ്ങളായ നബാര്‍ഡ്, എന്‍.സി.ഡി.സി., നാഫെഡ്, ട്രൈഫെഡ് ( ട്രൈബല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഡവലപ്‌മെന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് ) എന്നിവയെല്ലാം വിവിധങ്ങളായ പദ്ധതികളാണ് നടപ്പാക്കുന്നത്. കേന്ദ്രം ഒരു ലക്ഷം കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതൊന്നും കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്ക് കഴിയുന്നില്ലെന്നതാണ് വസ്തുത.

സാമ്പത്തിക സഹായ സ്‌കീമുകള്‍ക്കനുസരിച്ച് പദ്ധതി തയാറാക്കാനാവാത്തതാണ് സഹകരണ സംഘങ്ങളുടെ പ്രശ്‌നം. ഇക്കാര്യത്തില്‍ കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ സഹകരണ വകുപ്പും ശ്രദ്ധിക്കുന്നില്ല. പല പദ്ധതികളെക്കുറിച്ചും വകുപ്പിനുപോലും കൃത്യമായ ധാരണയില്ല. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് സഹായകമാകുന്ന ഒരു ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് നാലു മാസമായി. ഇപ്പോഴും ആ സ്‌കീമിന്റെ വിശദാംശങ്ങള്‍ കേരളത്തിലെ സഹകരണ സംഘങ്ങള്‍ക്ക് വ്യക്തമായിട്ടില്ല. സ്‌കീം വിശദാംശങ്ങള്‍ ഒരു സര്‍ക്കുലറിനൊപ്പം അപ്പക്‌സ് സഹകരണ സ്ഥാപനങ്ങള്‍ക്ക് കൈമാറുക മാത്രമാണ് സഹകരണ സംഘം രജിസ്ട്രാറുടെ ഓഫീസില്‍നിന്ന് ചെയ്തിട്ടുള്ളത്. ഇത് പ്രാഥമിക തലത്തിലേക്ക് കൈമാറാനും അതിനനുസരിച്ചുള്ള പദ്ധതി തയാറാക്കി സമര്‍പ്പിക്കാന്‍ സഹായം നല്‍കാനും അപ്പക്‌സ് സ്ഥാപനങ്ങളും ശ്രമിച്ചിട്ടില്ല.

കാര്‍ഷിക, അനുബന്ധ പദ്ധതികള്‍

കാര്‍ഷികാടിസ്ഥാന സൗകര്യ വികസനത്തിനായാണ് ഒരു ലക്ഷം കോടി രൂപ കേന്ദ്ര ധന മന്ത്രി പ്രഖ്യാപിച്ചത്. കാര്‍ഷിക, അനുബന്ധ പദ്ധതികള്‍ക്കാണ് ഈ തുക അനുവദിക്കുക. പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘം, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ ( എഫ്.പി.ഒ ) , കാര്‍ഷിക സംരംഭം, സ്റ്റാര്‍ട്ടപ്പ് തുടങ്ങിയവയ്‌ക്കെല്ലാം ഈ സ്‌കീമില്‍നിന്ന് ഫണ്ട് വാങ്ങാനാകും. പ്രതിസന്ധികളെ അവസരങ്ങളാക്കുകയാണ് സംഘാടന മികവില്‍ പ്രധാനഘടകം. കര്‍ഷകര്‍ക്ക് പരമാവധി അവസരമെന്നതാണ് കേന്ദ്രം പ്രഖ്യാപിച്ച പദ്ധതിയുടെ ലക്ഷ്യം. ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 58 ശതമാനവും കാര്‍ഷിക, അനുബന്ധ മേഖലയില്‍നിന്നുള്ള വരുമാനത്തെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. കര്‍ഷകരില്‍ത്തന്നെ 85 ശതമാനവും രണ്ട് ഹെക്ടറില്‍ താഴെ കൃഷിഭൂമിയുള്ളവരാണ്. മൊത്തം കാര്‍ഷിക ഭൂമിയുടെ 45 ശതമാനവും ഇത്തരം ചെറുകിട കര്‍ഷകരുടെയാണ്. ഇവരുടെ വരുമാനം വളരെ കുറവാണ്. ഇത് വര്‍ധിപ്പിക്കുകയാണ് കേന്ദ്ര പദ്ധതിയുടെ ലക്ഷ്യം. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കിട്ടാത്തതാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. മൊത്തം ഉല്‍പ്പാദനത്തിന്റെ 15-20 ശതമാനം കാര്‍ഷികോല്‍പ്പന്നങ്ങള്‍ നശിച്ചുപോകുന്നുവെന്നാണ് കണക്ക്. ഇത് പരിഹരിക്കാന്‍ കേന്ദ്രീകൃതമായ പദ്ധതികള്‍കൊണ്ട് കഴിയില്ല. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ക്ക് അനുസരിച്ചുള്ള പദ്ധതികളാണ് വേണ്ടത്. എഫ്.പി.ഒ, പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങള്‍, വിവിധോദ്ദേശ്യ സഹകരണ സംഘങ്ങള്‍ എന്നിവയിലൂടെ ഇത് നേടിയെടുക്കാനാണ് ശ്രമം. അതിനുവേണ്ടി ഹ്രസ്വ-ദീര്‍ഘകാല സാമ്പത്തിക സഹായ പദ്ധതികളാണ് കേന്ദ്രം ആസൂത്രണം ചെയ്തിട്ടുള്ളത്. മാര്‍ക്കറ്റിങ് സൗകര്യം വിപുലപ്പെടുത്തുക, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് സാഹചര്യമൊരുക്കുക , മനുഷ്യവിഭവ ശേഷിയെ പരമാവധി ഉപയോഗിച്ച് പരമാവധി ഉല്‍പ്പാദനം നടത്തുക എന്നിവയാണ് പദ്ധതി ആസൂത്രണത്തിന് അടിസ്ഥാനമാക്കേണ്ടത് എന്നാണ് കേന്ദ്രം നിര്‍ദേശിച്ചിട്ടുള്ളത്.

എന്താണ് ചെയ്യാനാവുന്നത് ?

2020-21 മുതല്‍ 2029-30 വരെയുള്ള ദീര്‍ഘ കാല പദ്ധതി എന്ന നിലയിലാണ് കേന്ദ്രം പ്രത്യേക കാര്‍ഷിക പദ്ധതികള്‍ക്കുള്ള പാക്കേജ് അവതരിപ്പിച്ചിട്ടുള്ളത്. നാലു വര്‍ഷത്തേക്കാണ് ഒരു ലക്ഷം കോടി നീക്കിവെച്ചിട്ടുള്ളത്. ആദ്യ വര്‍ഷത്തേക്ക് 10,000 കോടിയും പിന്നീടുള്ള ഓരോ വര്‍ഷവും 30,000 കോടി വീതവും അനുവദിക്കും. ഇതിന്റെ തിരിച്ചടവിന് ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ മൊറട്ടോറിയം അനുവദിക്കും. സര്‍ക്കാര്‍, ബാങ്കുകള്‍, സഹകരണ സംഘങ്ങള്‍, കാര്‍ഷിക കൂട്ടായ്മകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിങ്ങനെ ഓരോ വിഭാഗവും ഇക്കാര്യത്തില്‍ എന്തു പങ്കാളിത്തമാണ് വഹിക്കേണ്ടതെന്ന് കേന്ദ്ര പദ്ധതി മാര്‍ഗരേഖയില്‍ വിശദീകരിച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ച പദ്ധതികള്‍ക്ക് പരമാവധി വായ്പ ഉറപ്പാക്കുകയാണ് ബാങ്കുകളുടെ ദൗത്യമായി പറഞ്ഞിട്ടുള്ളത്. പലിശ സബ്‌സിഡി, ക്രെഡിറ്റ് ഗ്യാരന്റി എന്നിവ ലഭ്യമാക്കുക, കാര്‍ഷിക മേഖലയില്‍ സ്വകാര്യ നിക്ഷേപത്തിന് വഴിയൊരുക്കുക, വിളവെടുപ്പിനു ശേഷമുള്ള നഷ്ടവും നാശവും ഒഴിവാക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുക എന്നിവയൊക്കെയാണ് സര്‍ക്കാരിന്റെ ദൗത്യം. കാര്‍ഷിക, അനുബന്ധ മേഖലയ്ക്കാവശ്യമായ പദ്ധതി തയാറാക്കി നടപ്പാക്കുകയാണ് സഹകരണ സംഘങ്ങളും കാര്‍ഷിക കൂട്ടായ്മകളും ചെയ്യേണ്ടത്. കാര്‍ഷിക മേഖലയുടെ പുരോഗതിക്കാവശ്യമായ സാങ്കേതിക സംവിധാനം വികസിപ്പിക്കലും നടപ്പാക്കലുമാണ് സ്റ്റാര്‍ട്ടപ്പുകള്‍ ചെയ്യേണ്ടത്. ഇതിനെല്ലാം കേന്ദ്ര സഹായം ലഭിക്കും.

സംസ്ഥാന തലത്തില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായും ജില്ലാ തലത്തില്‍ കളക്ടര്‍ അധ്യക്ഷനായുമുള്ള ഒരു സമിതിയാണ് ഈ പദ്ധതികള്‍ വിലയിരുത്തേണ്ടതും അനുമതി നല്‍കേണ്ടതുമെന്നാണ് കേന്ദ്ര മാര്‍ഗ രേഖയില്‍ പറയുന്നത്. സംസ്ഥാന തല സമിതിയില്‍ കൃഷി, സഹകരണ വകുപ്പ് സെക്രട്ടറിമാരും സഹകരണ സംഘം രജിസ്ട്രാറും അംഗങ്ങളാവണം. പദ്ധതിയുടെ സാധ്യതാ പരിശോധനയും ഗുണഭോക്താക്കളെ നിശ്ചയിക്കലുമൊക്കെ നിര്‍വഹിച്ച് സംസ്ഥാന മോണിറ്ററിങ് കമ്മിറ്റിക്ക് ശുപാര്‍ശ ചെയ്യേണ്ടത് ജില്ലാ സമിതിയാണ്. എന്നാല്‍, ഇത്തരത്തില്‍ സമിതി രൂപവത്കരണമോ അതിനനുസരിച്ച് പദ്ധതി ആസൂത്രണത്തിനുള്ള നിര്‍ദേശമോ കേരളത്തിലുണ്ടായിട്ടില്ല. കേന്ദ്ര മാര്‍ഗരേഖ സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. ഇതിനനുസരിച്ച് പദ്ധതി പ്രപ്പോസല്‍ സമര്‍പ്പിക്കാമെന്ന ഒരു സര്‍ക്കുലര്‍ സഹകരണ സംഘം രജിസ്ട്രാര്‍ ഇറക്കിയിട്ടുമുണ്ട്. കാര്‍ഷിക, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്ന പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, മാര്‍ക്കറ്റിങ് സംഘങ്ങള്‍, വിവിധോദ്ദേശ്യ സംഘങ്ങള്‍ എന്നിവക്ക് ദീര്‍ഘകാല ധനസഹായം നല്‍കുന്നതിനുള്ള മാര്‍ഗരേഖ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയും ധനസഹായം നല്‍കുന്നതിന് തുക കണക്കാക്കുകയും ചെയ്തിട്ടുണ്ട്. മാര്‍ഗരേഖയിലെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികള്‍ക്കായുള്ള പ്രപ്പോസല്‍ അടിയന്തരമായി സമര്‍പ്പിക്കണമെന്നാണ് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കണ്‍സ്യൂമര്‍ ഫെഡ്, മാര്‍ക്കറ്റ് ഫെഡ്, റബ്ബര്‍മാര്‍ക്ക് എന്നിവയുടെ മാനേജിങ് ഡയരക്ടര്‍മാര്‍ക്കും വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ക്കുമാണ് ഈ അറിയിപ്പ് നല്‍കിയിട്ടുള്ളത്. ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസര്‍മാര്‍ ചില സംഘങ്ങളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇത്രയും ബൃഹത്തായ ഒരു പദ്ധതി ഉപയോഗപ്പെടുത്തുന്നതിന് പ്രായോഗികമായ ഒരു നടപടിയും ഉണ്ടാകുന്നില്ല.

പദ്ധതി തയാറാക്കുമ്പോള്‍

സംഘങ്ങള്‍ സ്വന്തം നിലയില്‍ പദ്ധതി തയാറാക്കാനുള്ള ശേഷിയിലേക്ക് ഉയരേണ്ടതുണ്ട്. സംഘങ്ങള്‍ പദ്ധതി തയാറാക്കി അതിന് സാമ്പത്തിക സഹായം കിട്ടുന്ന വഴിതേടുന്നതാണ് നിലവിലെ രീതി. ഇങ്ങനെ സഹായം കിട്ടാന്‍ ഏറെ പ്രയാസങ്ങളുണ്ട്. ഓരോ സ്‌കീമിനും ചില മാനദണ്ഡങ്ങളും മാര്‍ഗരേഖകളുമുണ്ടാകും. അതിനനുസരിച്ചാണ്് പദ്ധതി തയാറേക്കേണ്ടത്. ഉദാഹരണത്തിന്, നാളികേരാധിഷ്ഠിത ഉല്‍പ്പന്നങ്ങളുണ്ടാക്കുന്ന ഒരു സംരംഭം തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കെട്ടിടവും പ്ലാന്റും സ്ഥാപിക്കണം. നാളികേരം എത്തിക്കാന്‍ ഗതാഗത സൗകര്യമൊരുക്കണം. പല പ്രദേശങ്ങളിലായി നാളികേര സംഭരണ യൂണിറ്റുകള്‍ തുടങ്ങണം. ഇതൊക്കെ ഒരു പദ്ധതിയായി അവതരിപ്പിച്ചാല്‍ സാമ്പത്തിക സഹായം കിട്ടാന്‍ ഏറെ പ്രയാസമുണ്ടാകും. അത് മറികടക്കാന്‍, സംരംഭങ്ങള്‍ക്കായി പ്ലാന്റും കെട്ടിടവും നിര്‍മിക്കുന്നതിനുള്ള സ്‌കീമുണ്ട്. ഇതിനനുസരിച്ച് ഒരു പ്രപ്പോസല്‍ സമര്‍പ്പിക്കാം. കാര്‍ഷിക വിളകള്‍ക്ക് മെച്ചപ്പെട്ട വിപണി കിട്ടുന്നതിന് ഗതാഗതസൗകര്യമൊരുക്കാന്‍ നബാര്‍ഡ് അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് സ്‌കീമുണ്ട്. ഇതേ സംഭരണ യൂണിറ്റുകള്‍ തുടങ്ങുന്നതിനുമുണ്ട് സ്‌കീം. ഓരോ സ്‌കീമിന്റെയും മാനദണ്ഡം പാലിച്ച് പദ്ധതിരേഖ സമര്‍പ്പിച്ചാല്‍ സംഘങ്ങള്‍ക്ക് ഏതു ദൗത്യവും ഏറ്റെടുക്കാനാവും.

കേന്ദ്രം പ്രഖ്യാപിച്ച കാര്‍ഷിക, അനുബന്ധ വികസന പദ്ധതികളുടെ മാര്‍ഗരേഖയില്‍ സഹകരണ സംഘങ്ങള്‍ ഏതു രീതിയിലുള്ള പദ്ധതിയാണ് തയാറാക്കേണ്ടത് എന്നു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ പരമാവധി ജനങ്ങളിലേക്ക് എത്തിക്കാനും മെച്ചപ്പെട്ട വില ഉറപ്പാക്കി വില്‍ക്കാനും മാര്‍ക്കിറ്റിങ് സൗകര്യം ഒരുക്കുക എന്നതാണ് ഇതിലൊന്ന്. കര്‍ഷകര്‍ക്ക് വരുമാന വര്‍ധന ഉറപ്പുവരുത്തുകയാണ് ഇതിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കാര്‍ഷിക വിളകള്‍ വിപണിയിലെത്തിക്കുന്നതിനുള്ള ഗതാഗത സൗകര്യമൊരുക്കുകയാണ് രണ്ടാമത്തേത്. കൈമറിഞ്ഞുള്ള കച്ചവടവും ഇടനിലക്കാരെയും ഒഴിവാക്കാനാണിത്. നേരിട്ട് വില്‍പ്പനയും നേരിട്ട് വിലയും ലഭിക്കുന്നതോടെ കര്‍ഷകര്‍ക്ക് സ്വന്തം സാമ്പത്തിക നില മെച്ചപ്പെടുത്താനാകുമെന്നാണ് മാര്‍ഗരേഖ ചൂണ്ടിക്കാട്ടുന്നത്. ആധുനിക പാക്കേജ് യൂണിറ്റുകളും കോള്‍ഡ് സ്‌റ്റോറേജ് യൂണിറ്റുകളും സ്ഥാപിക്കുകയാണ് മറ്റൊന്ന്. വിപണി വിലയിരുത്തി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് കര്‍ഷകരെ പ്രാപ്തരാക്കാന്‍ ഇതിലൂടെ കഴിയും. സംഘക്കൃഷി പ്രോത്സാഹിപ്പിക്കാനുള്ള സൗകര്യമൊരുക്കുകയാണ് മറ്റൊരു നിര്‍ദേശം. കൃഷിയില്‍ കൂട്ടായ്മ ഉണ്ടാക്കുന്നത് ഉല്‍പ്പാദനം കൂട്ടാനും ചെലവ് കുറയ്ക്കാനും സഹായിക്കും. സഹകരണ സംഘങ്ങള്‍ക്ക് ഇതിനുവേണ്ട യന്ത്രങ്ങള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയൊക്കെ ഒരുക്കാനുള്ള പദ്ധതി തയാറാക്കി നല്‍കാമെന്നാണ് മാര്‍ഗരേഖ പറയുന്നത്.

കൃഷിയിറക്കലിലല്ല, വിളവെടുപ്പിന് ശേഷമുള്ള കാര്യങ്ങള്‍ക്കാണ് കേന്ദ്ര പദ്ധതി നിര്‍ദേശങ്ങളില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്. ഇതനുസരിച്ച് രണ്ടുരീതിയിലാണ് സ്‌കീമുകളെ പ്രധാനമായും ക്രമീകരിച്ചിട്ടുള്ളത്. കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണം, വിപണനം, കൊണ്ടുപോകല്‍ എന്നിവയാണ് ഒന്നാമത്തെ വിഭാഗത്തിലുള്ളത്. മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മാണ യൂണിറ്റുകള്‍, സംസ്‌കരണ കേന്ദ്രങ്ങള്‍ എന്നിവ സ്ഥാപിക്കലാണ് രണ്ടാമത്തേത്. ഇതില്‍ ഏതു രീതിയിലുള്ള പദ്ധതി സമര്‍പ്പിച്ചാലും സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം കിട്ടും. പ്രധാന പദ്ധതി നിര്‍ദേശങ്ങള്‍ ഇവയാണ്: സപ്ലൈ ചെയിന്‍ സര്‍വീസ,് ഇ-മാര്‍ക്കറ്റിങ് പ്ലാറ്റ് ഫോം, വെയര്‍ഹൗസ്, പാക്കിങ് യൂണിറ്റ്, സോര്‍ട്ടിങ് ആന്‍ഡ് ഗ്രേഡിങ് യൂണിറ്റ്, കോള്‍ഡ് ചെയിന്‍, ലോജിസ്റ്റിക് ഫെസിലിറ്റി, പ്രൈമറി പ്രൊസസിങ് സെന്റര്‍, ജൈവ ഉല്‍പ്പന്ന നിര്‍മാണം, ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഫോര്‍ സ്മാര്‍ട്ട് ആന്‍ഡ് പ്രിഷ്യസ് അഗ്രിക്കള്‍ച്ചര്‍.

അപകടം ഭാവിയിലേക്കും

ഒരു ലക്ഷം കോടിയുടെ പദ്ധതിയില്‍ ഓരോ സംസ്ഥാനത്തിനുമുള്ള വിഹിതം കേന്ദ്രം നിശ്ചയിച്ചിട്ടുണ്ട്. 2520 കോടി രൂപയാണ് കേരളത്തിന് നീക്കിവെച്ചിട്ടുള്ളത്. സഹകരണ സംഘങ്ങളുടെ സ്വാധീനം, അവയിലൂടെ കാര്‍ഷിക മേഖല അഭിവൃദ്ധിപ്പെടുത്താന്‍ നടപ്പാക്കാവുന്ന പദ്ധതികളുടെ അനുപാതം, പ്രാദേശിക പരിഗണനയനുസരിച്ച് പദ്ധതിക്ക് ലഭിക്കുന്ന പ്രാധാന്യം എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണിത്. ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത് ഉത്തര്‍ പ്രദേശിനാണ്. 12,381 കോടി രൂപ. പദ്ധതി വിഹിതത്തിന്റെ തോതനുസരിച്ച് കേരളം 14-ാം സ്ഥാനത്താണ്. രാജസ്ഥാന്‍ ( 9015 കോടി ) , മഹാരാഷ്ട്ര ( 8460 ) , മധ്യപ്രദേശ് ( 7440 ) , ഗുജറാത്ത് ( 7282 ) , ബംഗാള്‍ ( 7260 ) , ആന്ധ്ര ( 6540 ) , തമിഴ്‌നാട് ( 5990 ) , പഞ്ചാബ് ( 4713 ) , കര്‍ണാടക ( 4525 ) , ബിഹാര്‍ ( 3980 ) , ഹരിയാണ ( 3900 ) , തെലങ്കാന ( 3075 ) എന്നിവയാണ് ഫണ്ടില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍.

പദ്ധതി വിഹിതത്തിന്റെ തോത് നോക്കിയല്ല സംസ്ഥാനത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നത്. ഈ പദ്ധതിയെ എത്രമാത്രം ഉപയോഗപ്പെടുത്തുന്നുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഇക്കാര്യം വിലയിരുത്താന്‍ കേന്ദ്രത്തില്‍ കൃഷിമന്ത്രാലയ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ പ്രത്യേക സമിതിയുണ്ട്. ഓരോ സംസ്ഥാനവും ഈ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കണം. കാര്‍ഷിക മേഖലയില്‍ നവീകരണം കൊണ്ടുവരാന്‍ എത്ര പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്, അതില്‍ അംഗീകാരം നേടിയവ എത്ര എന്നീ കാര്യങ്ങളാണ് അറിയിക്കേണ്ടത്. 2030 വരെയുള്ള പദ്ധതിയായാണ് ഇത് അവതരിപ്പിച്ചിട്ടുള്ളത്. ഓരോ വര്‍ഷത്തെയും വിഹിതം പ്രത്യേകമായാണ് നിശ്ചയിക്കുന്നത്. ഇത് സംസ്ഥാനങ്ങള്‍ എത്ര ഉപയോഗിക്കുന്നുണ്ടെന്ന് വിലയിരുത്തിയാകും അടുത്ത വിഹിതം നിശ്ചയിക്കുക. മാത്രമല്ല, കാര്‍ഷിക, അനുബന്ധ വായ്പകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന പലിശയിളവ് വര്‍ധിപ്പിക്കേണ്ടതുണ്ടോയെന്നതും ഈ പദ്ധതികളെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുക. മൊത്തം പദ്ധതികള്‍ക്ക് എത്ര രൂപയാണ് വായ്പയായി അനുവദിച്ചത് എന്നും എത്ര രൂപയാണ് പലിശ സബ്‌സിഡിയായി നല്‍കിയതെന്നും വിലയിരുത്തും. പദ്ധതി നിര്‍വഹണം കുറയുകയും സബ്‌സിഡിത്തോത് കൂടുകയും ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്നതാണ് കേന്ദ്ര നിലപാട്. അതിനാല്‍, അവസരം ഉപയോഗിക്കാന്‍ കേരളത്തിലെ സഹകരണ സംഘങ്ങളും അതിന് സഹായകമായി സഹകരണ വകുപ്പും അപ്പക്‌സ് സ്ഥാപനങ്ങളും കൂടെ നിന്നില്ലെങ്കില്‍ ഉണ്ടാകുന്ന നഷ്ടം കേരളത്തിന് മൊത്തത്തിലാകും. പ്രാഥമിക സംഘങ്ങള്‍ തയാറാക്കുന്ന പദ്ധതികള്‍ക്ക് പണം ഒരു തടസ്സമാവില്ലെന്നു ഇതിലൂടെ വ്യക്തമാകുന്നുണ്ട്. മാറാനും വളരാനുമുള്ള അവസരം ഇവിടെയുണ്ട്. അത് അറിഞ്ഞ് ഉപയോഗപ്പെടുത്താനുള്ള ശ്രമമാണ് വേണ്ടത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!