സഹകാരികള്‍ക്കും വേണം ശമ്പള ഘടന

User

ഒരു സഹകരണ സംഘത്തിന്റെ പിറവിയും വളര്‍ച്ചയും സഹകാരികളുടെ നല്ല മനസ്സിന്റെയും കഴിവിന്റെയും ആത്മാര്‍ത്ഥമായ ഇടപെടലിന്റെയും ഫലമാണ്. ചീഫ് പ്രമോട്ടറില്‍ തുടങ്ങി സംഘം പ്രസിഡന്റുവരെ സംഘത്തിനൊപ്പം നിലയുറപ്പിക്കുന്ന ഈ സഹകാരികള്‍ക്ക് സഹകരണ മേഖല നല്‍കുന്ന പരിഗണനയും പ്രതിഫലവുമെന്താണ്?

കേരളത്തിലെ സഹകരണ രംഗം ഇന്ന് എത്തിപ്പിടിക്കാത്ത മേഖലകളില്ല. ഇപ്പോഴും പുതിയ മേച്ചിന്‍പ്പുറങ്ങളില്‍ സഹകരണ സംഘങ്ങള്‍ പിറവിയെടുക്കുകയും വളരുകയും ചെയ്യുന്നുണ്ട്. സഹകാരികള്‍ക്ക് സമൂഹം നല്‍കുന്ന വിലയും വിശ്വാസ്യതയുമാണ് ഈ മേഖലയുടെയാകെ വിശ്വാസ്യത ഉറപ്പാക്കുന്നത്. തട്ടിപ്പുകാരെ സംരക്ഷിക്കേണ്ട ബാധ്യത ഒരു സമൂഹവും ഏറ്റെടുക്കില്ല. നല്ലതാണെന്ന ബോധ്യമാണ് ഒരു സഹകരണ സംഘത്തിനൊപ്പം നില്‍ക്കാന്‍ നാടിനെ പ്രേരിപ്പിക്കുന്നത്. ആ ബോധ്യം ഉണ്ടാകുന്നത് സഹകരണ സംഘത്തിന്റെ മുന്നില്‍ നായകരായി നില്‍ക്കുന്നവരുടെ വിശ്വാസ്യതയും ഇടപെടലും കൊണ്ടാണ്. അതിനൊപ്പം ആത്മാര്‍ത്ഥമായി നിലകൊള്ളുന്ന ജീവനക്കാര്‍ കൂടിയാകുമ്പോള്‍ സ്ഥാപനത്തിന്റെ വളര്‍ച്ചയും സാധ്യമാകുന്നു. ജീവനുതുല്യം കൊണ്ടുനടന്ന സഹകരണ സ്ഥാപനങ്ങളില്‍നിന്ന് രാഷ്ട്രീയ ബലാബലത്തിനിടയില്‍ ഭരണം നഷ്ടപ്പെട്ടും കാലത്തിനൊപ്പം പിന്തള്ളപ്പെട്ടും പുറത്തുപോകേണ്ടിവരുന്ന എത്രയോ സഹകാരികള്‍ ഈ സമൂഹത്തിലുണ്ട്. സ്ഥാപനം വളരെയേറെ വളരുമ്പോള്‍ അതിന്റെ പിറവിക്ക് വഴിയൊരുക്കിയ സഹകാരികള്‍ ചികിത്സയ്ക്ക് പോലും വഴിയില്ലാത്തവരായി ഒറ്റയ്ക്കായിപ്പോയ അവസ്ഥകളുണ്ടായിട്ടുണ്ട്. ഇത് സാമൂഹികനീതിയുടെ നിഷേധമായിത്തന്നെ നമ്മള്‍ കാണേണ്ടതുണ്ട്.

സഹകരണ മേഖലയിലെ ജീവനക്കാര്‍ക്കും അതിന്റെ അമരത്തുള്ള പ്രസിഡന്റുമാരായ സഹകാരികള്‍ക്കും കേരളത്തില്‍ സംഘടനകളുണ്ട്. ജീവനക്കാരുടെ സംഘടനകളുടെ കാലാകാലങ്ങളിലുള്ള ആവശ്യങ്ങള്‍ പരിഗണിച്ച് സേവന – വേതന വ്യവസ്ഥകള്‍ പുതുക്കാനും മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാനും സര്‍ക്കാരുകള്‍ തയാറാകാറുണ്ട്. ഇതിനൊന്നിനും സഹകാരികള്‍ എതിര് നില്‍ക്കാറില്ലെന്നു മാത്രമല്ല പരമാവധി പിന്തുണയും നല്‍കാറുണ്ട്. കാരണം, സംതൃപ്തരായ ജീവനക്കാരാണ് ഒരു സ്ഥാപനത്തിന്റെ ശക്തി. അതേസമയം, പുതിയ ശാഖകളും തസ്തികകളും അനുവദിക്കുന്നതിലും സഹകരണ മേഖലയെ ദോഷമായി ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുമാണ് സഹകാരികളുടെ ഇടപെടലുണ്ടാകാറുള്ളത്. എന്നാല്‍, തങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും രാപകലില്ലാതെ സ്ഥാപനത്തിനുവേണ്ടി ഓടിനടക്കുന്ന തങ്ങള്‍ക്ക് അര്‍ഹമായ പ്രതിഫലം നേടിയെടുക്കുന്നതിനും ഇതുവരെ സഹകാരികളുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടലൊന്നുമുണ്ടായിട്ടില്ല എന്നതാണ് സത്യം. എന്തിന്, അത്തരമൊരു ആവശ്യം പോലും ശക്തമായി ഉന്നയിക്കപ്പെട്ടിട്ടില്ല. അത് അനിവാര്യമാണെന്ന് തോന്നാത്തത് ഈ മേഖലയ്ക്കുവേണ്ടി ജീവിതം ത്യജിച്ചവരുട ത്യാഗം തിരിച്ചറിയാതെ പോകുന്നതുകൊണ്ടാണെന്ന് കുറ്റപ്പെടുത്തേണ്ടിവരും.

രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ അമരത്ത് ഏറെപ്പേരും എത്തുന്നത്. അതൊരു സേവനമായി കണക്കാക്കുന്നതു കൊണ്ടാവും ഒരുപക്ഷേ, സഹകാരികള്‍ക്ക് പ്രതിഫലമുറപ്പാക്കാനുള്ള ആവശ്യം ശക്തമായി ഉന്നയിക്കപ്പെടാതെ പോകുന്നത്. പക്ഷേ, ഇതുണ്ടാക്കുന്ന നഷ്ടങ്ങള്‍ കാണാതിരിക്കാനാവില്ല. അഴിമതിക്കും പുതുതലമുറയില്‍നിന്ന് സഹകാരികളുടെ റോളിലേക്ക് ആരും വരാതിരിക്കുന്നതിനുമൊക്കെ ഈ അവഗണന വഴിതുറന്നിടുന്നുണ്ട്. അതുകൊണ്ടാണ് ‘മൂന്നാംവഴി’ സഹകാരികളെയും തസ്തികനിര്‍ണയത്തില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം പുതിയ ചര്‍ച്ചയ്ക്കായി അവതരിപ്പിക്കുന്നത്.

വേണം അഡ്മിനിസ്‌ട്രേറ്റീവ്
ഓഫീസര്‍

ഒരു സഹകരണ സംഘത്തിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അവിടുത്തെ സെക്രട്ടറിയാണ്. ഏറിയും കുറഞ്ഞുമാണെങ്കിലും സെക്രട്ടറിക്ക് തുല്യമായ അവകാശ-അധികാരങ്ങള്‍ പ്രസിഡന്റിനും ഭരണസമിതിക്കുമുണ്ട്. സഹകരണ നിയമവും ചട്ടവും അനുസരിച്ചുള്ള ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകലും സ്ഥാപനത്തിന്റെ ബിസിനസ് മെച്ചപ്പെടുത്തലുമാണ് സെക്രട്ടറിയുടെ ചുമതല. ഇതിന് സ്ഥാപനത്തിന്റെ സാമ്പത്തിക ഭദ്രത അനുസരിച്ചുള്ള ശമ്പളഘടനയും സെക്രട്ടറിക്കുണ്ട്. പാര്‍ട് ടൈം സ്വീപ്പര്‍ മുതല്‍ സെക്രട്ടറി വരെയുള്ള ജീവനക്കാര്‍ക്ക് ഈ ശമ്പളഘടന ബാധകമാണ്. പെന്‍ഷന്‍, ക്ഷേമനിധി തുടങ്ങിയ അനുകൂല്യങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്.

സംഘം പ്രസിഡന്റിന്റെ സ്ഥിതി ഇതല്ല. ഓണറേറിയം എന്ന ഓമനപ്പേരില്‍ വിളിക്കുന്ന നാമമാത്രമായ തുകയാണ് സംഘം പ്രസിഡന്റിന് ലഭിക്കുന്നത്. 24 മണിക്കൂറും സ്ഥാപനത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസിഡന്റുമാരാണ് മിക്ക സഹകരണ സ്ഥാപനങ്ങളിലുമുള്ളത്. യഥാര്‍ത്ഥത്തില്‍ ഭരണനിര്‍വഹണം പ്രസിഡന്റാണ് നിര്‍വഹിക്കുന്നത്. ഇതിന് എത്രയോ ഉദാഹരണങ്ങള്‍ കേരളത്തിലുണ്ട്. നിര്‍മാണ മേഖലയിലെ ഒരു സഹകരണ സംഘം ഇന്ത്യയ്ക്ക് മാതൃകയായി വളര്‍ന്നതും ലോക സഹകരണ ചരിത്രത്തിന്റെ ഭാഗമായതും ഊരാളുങ്കല്‍ എന്ന പേരിലാണ്. ഇത്രയേറെ വളര്‍ച്ച ആ സ്ഥാപനത്തിനുണ്ടായത് രമേശന്‍ പാലേരി എന്ന സഹകാരിയുടെ ദീര്‍ഘവീക്ഷണത്തിന്റെയും കാര്യശേഷിയുടെയും ഫലമായാണ്. സഹകരണ മേഖലയില്‍ ഇന്ത്യയില്‍ത്തന്നെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടല്‍ വരുന്നത് വയനാട്ടിലാണ്. ലാഡര്‍ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സഹകരണ സ്ഥാപനമാണ് ഇത് നിര്‍മിക്കുന്നത്. സി.എന്‍.വിജയകൃഷ്ണന്‍ എന്ന സഹകാരിയാണ് ഇതിന്റെ പിറവിക്ക് പിന്നില്‍. ലോകത്തിലെ മികച്ച അര്‍ബുദ ചികിത്സാലയമായി മാറാനൊരുങ്ങുന്ന സഹകരണ സ്ഥാപനമാണ് കോഴിക്കോട് ആസ്ഥാനമായ എം.വി.ആര്‍.കാന്‍സര്‍ സെന്റര്‍. ഇതും വിജയകൃഷ്ണന്റെ സൃഷ്ടിയാണ്. സഹകരണ മേഖലയിലെ ഏക അമ്യൂസ്‌മെന്റ് പാര്‍ക്കും വിസ്മയ എന്ന പേരില്‍ കണ്ണൂരിലാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയ്ക്ക് ഇങ്ങനെയൊക്കെ മാതൃക കാട്ടിയ സഹകരണ സ്ഥാപനങ്ങള്‍ സമ്മാനിച്ച സഹകാരികള്‍ക്കു ലഭിക്കുന്നത് നാമമാത്രമായ ഓണറേറിയമാണ് എന്നത് വിസ്മരിക്കാന്‍ പാടില്ല.

മുകളില്‍ പറഞ്ഞ ഒറ്റപ്പെട്ട പേരുകളില്‍ ഒതുക്കാവുന്നതല്ല കേരളത്തിലെ സഹകരണ പ്രസ്ഥാനം. ഐക്യനാണയ സംഘവും കാര്‍ഷിക സംഘങ്ങളും കണ്‍സ്യൂമര്‍ വിതരണ കേന്ദ്രങ്ങളും സഹകരണ മേഖലയില്‍ പടുത്തുയര്‍ത്തിയ അതികായ•ാര്‍ ഏറെയുള്ള നാടാണ് കേരളം. അവര്‍ തീര്‍ത്ത വഴിവെളിച്ചമാണ് പിന്നീടുള്ള പല സഹകരണ സംഘങ്ങളുടെയും പിറവിയ്ക്കും വളര്‍ച്ചയ്ക്കും കാരണമായത്. പക്ഷേ, അതൊക്കെ ഒരു സാമൂഹിക സേവനത്തിന്റെ ഭാഗമായാണ് ഉയര്‍ന്നുവന്നത്. സാങ്കേതികത വളരുകയും ലോകം ചെറുതാവുകയും ചെയ്തപ്പോള്‍ സഹകരണ മേഖലയിലും പൊഫഷണലിസം ഏറെ അനിവാര്യമായിത്തീര്‍ന്നു. അത്തരമൊരു മാറ്റത്തിന്റെ പടിവാതില്‍ക്കലാണ് ഇപ്പോള്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനമുള്ളത്. അതിനനുസരിച്ച് മാറണമെങ്കില്‍ പുതുതലമുറയില്‍നിന്നു സഹകാരികള്‍ ഉണ്ടാകേണ്ടതുണ്ട്. ഓണറേറിയം എന്ന മധുരക്കടലാസുകൊണ്ടുമാത്രം ഇത് സാധ്യമാകാനിടയില്ല. അതിന് സംഘം പ്രസിഡന്റ് എന്നത് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്ന തലത്തിലേക്ക് മാറണം. സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കുമനുസരിച്ച് ഇതിന് ശമ്പളഘടന നിശ്ചയിക്കണം. ഔദ്യോഗിക തസ്തികയുടെ ഭാഗമാക്കണം. തിരഞ്ഞെടുപ്പ് ജനാധിപത്യ സമ്പ്രദായത്തില്‍ത്തന്നെ തുടരുകയും വേണം.

അഴിമതിക്ക്
വഴിവെയ്ക്കുന്നു

സഹകരണ സ്ഥാപനങ്ങളില്‍ അഴിമതിക്ക് വഴിയൊരുക്കുന്നതിനും നിലവിലെ ഓണറേറിയം രീതി കാരണമാകുന്നുണ്ട്്. ഒരു സഹകരണ ബാങ്കിലെ പാര്‍ട് ടൈം സ്വീപ്പര്‍ക്ക് ലഭിക്കുന്ന ശമ്പളത്തിന്റെ അത്രപോലും ആ സ്ഥാപനത്തെ നയിക്കുന്ന പ്രസിഡന്റിന് ഓണറേറിയമായി ലഭിക്കുന്നില്ലെന്നതാണ് വസ്തുത. മിക്കവാറും സഹകരണ സ്ഥാപനങ്ങളുടെ വളര്‍ച്ചയെന്നത് അവിടുത്തെ ഭരണസമിതിയുടെ, പ്രത്യേകിച്ച് പ്രസിഡന്റിന്റെ, ഇടപെടലിന്റെ ഫലമാണ്. രാഷ്ട്രീയ പ്രവര്‍ത്തകരാണ് സഹകരണ സ്ഥാപനങ്ങളുടെ അമരത്തെത്തുന്നത് എന്നത് കേരളത്തെ സംബന്ധിച്ച് ഒരു സത്യമാണ്. എന്നാല്‍, ഇവരില്‍ പലരും മുഴുവന്‍ സമയ സഹകാരികളാണ്. ബാങ്കിന്റെ വാഹനം ഉപയോഗിക്കുന്നുവെന്നതാണ് ഇവര്‍ക്കുള്ള നേട്ടം. അത് നിയമപരമായി അനുവദനീയമല്ല. വാഹനങ്ങള്‍പോലുമില്ലാത്ത സഹകരണ സ്ഥാപനങ്ങളുണ്ട്. അവയുടെ വളര്‍ച്ചയ്ക്ക് ഓടിനടക്കുന്ന സഹകാരികളുമുണ്ട്. ഇവര്‍ക്ക് മേല്‍പ്പറഞ്ഞ നേട്ടവുമില്ല.

ഇവിടെയാണ് ചെറിയ കള്ളത്തരത്തിലേക്കും അഴിമതിയിലേക്കും സഹകാരികള്‍ വഴിതെറ്റിപ്പോകുന്നത്. ഇതില്‍ പ്രധാനമാണ് നിയമനം. പ്രൊഫഷണല്‍ രീതിയിലേക്ക് സഹകരണ സ്ഥാപനങ്ങള്‍ മാറുന്നില്ലെന്നതാണ് ഇപ്പോഴത്തെ പ്രധാന ആക്ഷേപം. കേരളബാങ്ക് രൂപവത്കരണം പോലും ഇത്തരമൊരു ആക്ഷേപത്തിനുള്ള പരിഹാരം കൂടിയാണ്. ജീവനക്കാരുടെ കാര്യശേഷിയില്ലായ്മയാണ് സ്ഥാപനങ്ങളെയും ബാധിക്കുന്നതെന്നാണ് ഇതിന് പറയുന്ന ഒരു കാരണം. സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന കോഴ്‌സുകളായ എച്ച്.ഡി.സി.യും ജെ.ഡി.സി.യുമാണ് സഹകരണ സ്ഥാപനങ്ങളിലേക്കുള്ള നിയമനത്തിന്റെ പ്രധാന യോഗ്യത. ഈ കോഴ്‌സുകളിലേക്കുള്ള സിലബസ് തന്നെ കാലത്തിനനുസരിച്ചുള്ള പരിഷ്‌കരണം ഉള്‍ക്കൊള്ളാത്തവയാണ്. മാത്രവുമല്ല, ഇത് പൂര്‍ത്തിയാക്കിയാല്‍ പ്രൊഫഷണല്‍ പരിശീലനം ജീവനക്കാര്‍ക്ക് ലഭിക്കുന്നുമില്ല.

ഉയര്‍ന്ന യോഗ്യതയുള്ളവരെ മത്സരാടിസ്ഥാനത്തില്‍ കണ്ടെത്തി നിയമിക്കുകയാണ് ഇതിനുള്ള ഒരു പരിഹാരം. ഇതിന് ഇപ്പോഴത്തെ നിയമനരീതി പൂര്‍ണമായും പര്യാപ്തവുമല്ല. പി.എസ്.സി. വഴിയുള്ള നിയമനം ഒരുപരിധിവരെ മികച്ച കാര്യശേഷിയുള്ളവരെ സ്ഥാപനത്തിന്റെ ഭാഗമാക്കാന്‍ സഹായിക്കുന്നുണ്ട്. ജില്ലാബാങ്ക് ജനറല്‍ മാനേജര്‍ സ്ഥാനത്തേക്ക് പി.എസ്.സി. വഴി നേരിട്ട് നിയമനം നടത്തിയതിന് ശേഷമുണ്ടായ മാറ്റം ഇതിന് തെളിവാണ്. പ്രാഥമിക സഹകരണ ബാങ്കുകളിലും മറ്റും സഹകരണ പരീക്ഷാ ബോര്‍ഡുവഴിയാണ് നിയമനം. ഇതില്‍ അഭിമുഖം നടത്തുന്നതിനുള്ള ചുമതല സംഘം ഭരണസമിതിക്കാണ്. ഈ അഭിമുഖം ചില സംഘങ്ങളിലെങ്കിലും സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാകുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. പണം വാങ്ങി നിയമിക്കാനുള്ള താല്‍പര്യം ഭരണസമിതിയിലുള്ളവര്‍ക്ക് വരുന്നത്, അവരുടെ അധ്വാനത്താല്‍ വളരുന്ന സ്ഥാപനത്തില്‍നിന്ന് അവര്‍ക്ക് അര്‍ഹമായ വരുമാനം പോലും ലഭിക്കാതെ വരുന്നതുകൊണ്ടുകൂടിയാണ്. പ്രൊഫഷണല്‍ സമീപനം സഹകാരികളുടെ കാര്യത്തില്‍ക്കൂടി ഉണ്ടാകുമ്പോഴാണ് സഹകരണ മേഖല നവീകരിക്കപ്പെടുക. അതിന് സഹകരണ സംഘം പ്രസിഡന്റ് സ്ഥാനം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തലത്തിലേക്ക് ശമ്പള വ്യവസ്ഥയോടെ മാറ്റേണ്ടത് അനിവാര്യമാണ്.

സഹകരണ സംഘങ്ങള്‍ ഒരു ജനാധിപത്യ ഭരണസംവിധാന കേന്ദ്രങ്ങളാണ്. പാര്‍ലമെന്റിലായാലും നിയമസഭയിലായാലും ജനപ്രതിനിധികള്‍ക്ക് ശമ്പളമുണ്ട്. പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളുമുണ്ട്. സംസ്ഥാനത്തിന്റെയോ രാജ്യത്തിന്റെയോ പൊതു സ്വത്തില്‍നിന്നാണ് അത് നല്‍കുന്നത്.അതേ പരിഗണന സഹകരണ മേഖലയിലും ബാധകമാക്കേണ്ടതാണ്. ഓരോ സംഘത്തിന്റെയും സാമ്പത്തിക പര്യാപ്തത അനുസരിച്ചുള്ള ശമ്പള വ്യവസ്ഥ അവിടെ ജനാധിപത്യക്രമത്തിലൂടെ ഭരണം നടത്താന്‍ തിരഞ്ഞെടുക്കുന്നവര്‍ക്കും ഉണ്ടാകണം.

യാത്രാബത്ത
പുതുക്കിയിട്ട് അഞ്ചുവര്‍ഷം

സഹകരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാര്‍ക്കും വൈസ് പ്രസിഡന്റുമാര്‍ക്കുമുള്ള ഓണറേറിയവും ഭരണസമിതി അംഗങ്ങള്‍ക്കുള്ള യാത്രാബത്ത, ദിനബത്ത, സിറ്റിങ് ഫീസ് എന്നിവയും പുതുക്കി നിശ്ചയിച്ചത് 2014 ലാണ്. അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ഇതില്‍ മാറ്റം വരുത്തിയിട്ടില്ല. ഇത് പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ സര്‍ക്കാരിന് മുമ്പിലുണ്ട്. അത് പരിഗണനയിലാണെന്നാണ് സഹകരണ മന്ത്രി നിയമസഭയില്‍ നല്‍കിയ ഉറപ്പ്. പക്ഷേ, നടപടി നീണ്ടുപോവുകയാണ്. സഹകരണ ബാങ്കുകളിലെ ഭരണസമിതി അംഗങ്ങള്‍ക്ക് വാല്യേഷന്‍ ഫീസ് നല്‍കുന്നതുമില്ല.

നിലവില്‍ കേരള സംസ്ഥാന സഹകരണ ബാങ്ക്, കേരള സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക്, ജില്ലാസഹകരണ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ കിലോമീറ്ററിന് അഞ്ചുരൂപ നിരക്കിലാണ് യാത്രാബത്ത അനുവദിക്കുന്നത്. സംസ്ഥാന സഹകരണ കണ്‍സ്യൂമര്‍ ഫെഡറേഷന്‍, സംസ്ഥാന സഹകരണ മാര്‍ക്കറ്റിങ് ഫെഡറേഷന്‍, റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍, കേരള സംസ്ഥാന പട്ടികജാതി – പട്ടികവര്‍ഗ ഫെഡറേഷന്‍, കേരള സംസ്ഥാന സഹകരണ ഹോസ്പിറ്റല്‍ ഫെഡറേഷന്‍, കേരള വനിതാ സഹകരണ ഫെഡറേഷന്‍, കേരള സ്റ്റേറ്റ് റബ്ബര്‍ കോ -ഓപ്പറേറ്റീവ് ലിമിറ്റഡ്, റീജിയണല്‍ അഗ്രോ ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോ – ഓപ്പറേറ്റീവ് ലിമിറ്റഡ്, പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍, സ്‌പെഷല്‍ ഗ്രേഡ് അര്‍ബന്‍ സഹകരണ ബാങ്ക്, പ്രാഥമിക വായ്പാ സംഘങ്ങള്‍, കാര്‍ഷിക – കാര്‍ഷേകതര അര്‍ബന്‍ – റൂറല്‍ സംഘങ്ങള്‍, ജീവനക്കാരുടെ വായ്പാ സംഘങ്ങള്‍, സൂപ്പര്‍ഗ്രേഡ് 200 കോടിക്ക് മുകളില്‍ നിക്ഷേപമുള്ളവ, സൂപ്പര്‍ഗ്രേഡ് 200 കോടിക്ക് താഴെ നിക്ഷേപമുള്ളവ, സ്‌പെഷല്‍ ഗ്രേഡ് ജില്ലാ ഹോസ്പിറ്റല്‍ സഹകരണ സംഘങ്ങള്‍, സ്‌പെഷല്‍ ഗ്രേഡ് 50 ലക്ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തന മൂലധനമുള്ള സഹകരണ സംഘങ്ങള്‍ എന്നിവയ്ക്ക് കിലോമീറ്ററിന് നാലുരൂപ നിരക്കിലാണ് യാത്രാബത്ത അനുവദിക്കുന്നത്.

രണ്ട്, നാല്, അഞ്ച്, ആറ് ക്ലാസ് വിഭാഗത്തിലുള്ള അര്‍ബന്‍ ബാങ്കുകള്‍, ക്ലാസ് ഒന്നുമുതല്‍ ഏഴുവരെ വിഭാഗത്തില്‍പ്പെടുന്ന പ്രാഥമിക വായ്പാ സംഘങ്ങള്‍, കാര്‍ഷിക – കാര്‍ഷികേതര അര്‍ബന്‍ – റൂറല്‍ ബാങ്കുകള്‍, ക്ലാസ് ഒന്നുമുതല്‍ ഏഴുവരെയുള്ള എംപ്ലോയീസ് സംഘങ്ങള്‍, ക്ലാസ് ഒന്നു മുതല്‍ മൂന്നുവരെ വരുന്നതും രണ്ടുകോടിയില്‍ കൂടുതല്‍ / അഞ്ചുകോടിയില്‍ കൂടുതല്‍ / 10 കോടിയില്‍ കൂടുതല്‍ പ്രവര്‍ത്തന മൂലധനവുമുള്ള പ്രാഥമിക ഹൗസിങ് സഹകരണ സംഘങ്ങള്‍, വാര്‍ഷിക വിറ്റുവരവ് പത്തുകോടി / 25 കോടി / 50 കോടിയില്‍ കൂടുതലുള്ള മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങള്‍, 75 ലക്ഷത്തിന് മുകളില്‍ പ്രവര്‍ത്തന മൂലധനമുള്ള വനിതാ സംഘങ്ങള്‍, ക്ലാസ് വണ്‍ ഹോസ്പിറ്റല്‍ സഹകരണ സംഘങ്ങള്‍ എന്നിവയ്ക്ക് മൂന്നര രൂപ നിരക്കിലാണ് യാത്രാബത്ത നല്‍കുന്നത്.

ജില്ലാ മൊത്ത വ്യാപാര സഹകരണ സംഘങ്ങള്‍ വാര്‍ഷിക വിറ്റുവരുവ് 25 ലക്ഷത്തിന് മുകളിലുള്ളവയ്ക്ക് മൂന്നേകാല്‍ രൂപ നിരക്കിലാണ് യാത്രാബത്ത. ക്ലാസ് 3 അര്‍ബന്‍ സഹകരണ ബാങ്കുകള്‍, പത്ത് ലക്ഷത്തിന് മുകളില്‍ പ്രവര്‍ത്തന മൂലധനമുള്ള വനിതാ സഹകരണ സംഘങ്ങള്‍, ക്ലാസ് 2 ഹോസ്പിറ്റല്‍ സഹകരണ സംഘങ്ങള്‍, കേരള സ്റ്റേറ്റ് കോ – ഓപ്പറേറ്റീവ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്ക് മൂന്നുരൂപ നിരക്കിലും പ്രോസസിങ് സഹകരണ സംഘങ്ങള്‍, ക്ലാസ് ഒന്നു മുതല്‍ അഞ്ചു വരെയുള്ള വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മറ്റ് സംഘങ്ങള്‍, വാര്‍ഷിക വിറ്റുവരവോ പ്രവര്‍ത്തന മൂലധനമോ 10 ലക്ഷത്തില്‍ കൂടുതലുള്ള മറ്റ് സംഘങ്ങള്‍ എന്നിവയ്ക്ക് കിലോമീറ്ററിന് രണ്ടര രൂപ നിരക്കിലുമാണ് യാത്രാബത്ത അനുവദിക്കുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!