ആരോഗ്യസുരക്ഷ: സഹകരണ ജീവനക്കാര്‍എങ്ങനെ പുറത്തായി ?- കെ. സിദ്ധാര്‍ഥന്‍

web desk

സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ സുരക്ഷാപദ്ധതി ജൂണ്‍ മുതല്‍ പ്രാബല്യത്തിലാവുകയാണ്. ഇതിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിക്കഴിഞ്ഞു. പദ്ധതി നടത്തിപ്പിന് റിലയന്‍സ് ഇന്‍ഷൂറന്‍സ് കമ്പനിയെ ചുമതലപ്പെടുത്തുകയും ചെയ്തു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവരുടെ കുടുംബത്തിനുമാണ് ഈ പദ്ധതിയിലൂടെ ആരോഗ്യ പരിരക്ഷ ലഭിക്കുന്നത്. അതായത് 11 ലക്ഷം പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്ക്. 2017 നവംബറില്‍ ധനവകുപ്പ് ഇറക്കിയ ഉത്തരവ് അനുസരിച്ച് ഈ പദ്ധതിയില്‍ സഹകരണ മേഖലയിലെ ജീവനക്കാരെയും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, അന്തിമ തീരുമാനത്തില്‍ സഹകരണ ജീവനക്കാരില്ല.

കേരള ഗവ. മെഡിക്കല്‍ അറ്റന്‍ഡന്റ് ചട്ടങ്ങള്‍ ബാധകമായ ഹൈക്കോടതിയിലേതുള്‍പ്പടെയുള്ള സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, എയ്ഡഡ് മേഖലയിലേതടക്കമുള്ള അധ്യാപകര്‍, അനധ്യാപകര്‍, പാര്‍ട് ടൈം അധ്യാപകര്‍, പാര്‍ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും സര്‍കലാശാലകളിലെയും ജീവനക്കാര്‍, പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍, ഈ വിഭാഗത്തില്‍ വരുന്ന പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍, ഇവരുടെയെല്ലാം ചട്ടപ്രകാരമുള്ള ആശ്രിതര്‍ എന്നിവര്‍ക്കാണ് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് സ്‌കീം ഫോര്‍ സ്‌റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് പെന്‍ഷനേഴ്‌സ് ( മെഡിസെപ് ) എന്ന പദ്ധതി ബാധകമാകുന്നത്. ഈ വിഭാഗത്തില്‍ മാത്രമായി 11 ലക്ഷം ഗുണഭോക്താക്കളുണ്ടാകുമെന്നും കണക്കാക്കുന്നു.

2017 നംവബറില്‍ ഇറങ്ങിയ ഉത്തരവനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുറമെ സര്‍വകലാശാല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാരെല്ലാം പദ്ധതിയുടെ ഗുണഭോക്താക്കളായിരുന്നു. ഇതില്‍, അന്തിമ ഉത്തരവില്‍ സഹകരണ സ്ഥാപനങ്ങളിലെയും സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ പുറത്തായി.

ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് സമീപകാലത്തിറങ്ങിയ ഉത്തരവുകളിലെല്ലാം സഹകരണ ജീവനക്കാര്‍ പദ്ധതിക്ക് പുറത്താകുന്നുവെന്ന സൂചനയുണ്ടായിരുന്നു. മറ്റു വകുപ്പുകളിലെ ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന ഘട്ടത്തിലൊന്നും സഹകരണ മേഖലയിലെ ജീവനക്കാരില്‍നിന്ന് വിവരമൊന്നും തേടിയിരുന്നില്ല. നേരത്തെ ഉത്തരവില്‍ സഹകരണ ജീവനക്കാര്‍ക്കും പദ്ധതി ബാധകമാണെന്ന് പറയുന്നുണ്ടെങ്കിലും പിന്നീട് ആ ഭാഗവും ഒഴിവാക്കി. ഈ ഘട്ടത്തിലൊന്നും ഇടപെടാനും സര്‍ക്കാരിനെക്കൊണ്ട് തിരുത്തിക്കാനും സഹകരണ ജീവനക്കാരുടെ സംഘടനകള്‍ക്ക് കഴിഞ്ഞില്ലെന്നത് വലിയ വീഴ്ചയായി കാണേണ്ടിവരും.

ഇതോ സഹകരണ
പങ്കാളിത്തം ?

ഇന്ത്യയില്‍ ആദ്യമായി സഹകരണ നയം രൂപവത്കരിച്ച സംസ്ഥാനമാണ് കേരളം. കണ്ണൂരില്‍ നടന്ന സഹകരണ കോണ്‍ഗ്രസ്സിലാണ് സഹകരണ നയത്തിന്റെ കരട് അവതരിപ്പിച്ചത്. 3000 സഹകാരികള്‍ ഈ കോണ്‍ഗ്രസ്സില്‍ പങ്കെടുത്തിരുന്നു. ഇവരുടെയെല്ലാം നിര്‍ദേശങ്ങളും ഭേദഗതിയും ഉള്‍ക്കൊണ്ടാണ് കേരളത്തിലെ സഹകരണ നയത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഈ സഹകരണ നയത്തിലെ കാതലായ ഭാഗം സഹകരണ സ്ഥാപനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുള്ളതാണ്.

ഒരു പഞ്ചായത്തിന്റെ ഔദ്യോഗിക ധനകാര്യ സ്ഥാപനമായി പ്രാഥമിക സഹകരണ ബാങ്കുകളെ മാറ്റുകയെന്നതാണിതില്‍ പ്രധാനം. സര്‍ക്കാരിന്റെ പദ്ധതി നിര്‍വഹണത്തില്‍ സഹകരണ ബാങ്കുകളെ പങ്കാളികളാക്കും, മത്സ്യത്തൊഴിലാളികളുടെയും വനിതകളുടെയും ഭിന്നലിംഗക്കാരുടെയും ഉന്നമനത്തിന് സഹകരണ മേഖലയിലൂടെയുള്ള ഇടപെടല്‍ സര്‍ക്കാര്‍ നിര്‍വഹിക്കും- ഇതൊക്കെയാണ് സഹകരണ നയത്തില്‍ പറയുന്നത്. കേരളബാങ്ക് എന്നത് കേരളത്തിന്റെ സ്വന്തം ബാങ്കായി സര്‍ക്കാര്‍ അവതരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുന്നു. ഇതൊക്കെയും സഹകരണ മേഖലയുടെ പ്രാധാന്യവും വിശ്വാസ്യതയുമാണ് കാണിക്കുന്നത്. മാത്രവുമല്ല, സഹകരണ സ്ഥാപനങ്ങള്‍ സര്‍ക്കാരിനോട് ചേര്‍ന്നുനില്‍ക്കുന്നവയാണെന്ന ഉറപ്പും ഇതിലുണ്ട്. എന്നിട്ടും, സര്‍ക്കാര്‍ നടപ്പാക്കിയ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍നിന്ന് സഹകരണ ജീവനക്കാര്‍ പുറത്തായത് നിസ്സാരമായി കാണാനാവുന്നതല്ല.

ഇനി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് സഹകരണ സ്ഥാപനങ്ങള്‍ നല്‍കുന്ന സഹായം കൂടി പരിശോധിക്കേണ്ടതുണ്ട്. സഹകരണ മേഖലയുടെ ശക്തിയും സ്വാധീനവും ഏറെ പ്രകടമായത് പ്രളയകാലത്തും അതിന് ശേഷവുമായിരുന്നു. സഹകരണ സംഘങ്ങള്‍ പണവും സഹായവും വാഹനവുമെല്ലാം പൊതുജനങ്ങള്‍ക്കായി നല്‍കി. പ്രളയാനന്തര കേരളത്തിന് 100 കോടിയിലേറെ സംഭാവന നല്‍കിയത് സഹകരണ സ്ഥാപനങ്ങള്‍ മാത്രമാണ്. സംസ്ഥാനത്തെ ഒരു പൊതുമേഖലാ സ്ഥാപനത്തിനും ഇത്തരമൊരു നിലപാട് സ്വീകരിക്കാനായിട്ടില്ല. വീടു നഷ്ടപ്പെട്ടവര്‍ക്ക് 5000 വീടുകളാണ് സഹകരണ മേഖല നല്‍കിയത്. ഇത് സാമൂഹിക പ്രതിബദ്ധതയുടെ ഒരു ഭാഗം മാത്രം.

പ്രതിസന്ധികളില്‍
സര്‍ക്കാരിനൊപ്പം

സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ താങ്ങായി നില്‍ക്കുന്നതും സഹകരണ സ്ഥാപനങ്ങളാണെന്നതാണ് മറ്റൊരു കാര്യം. പെന്‍ഷന്‍ കിട്ടാതെ കെ.എസ്.ആര്‍.ടി.സി. മുന്‍ജീവനക്കാര്‍ ആത്മഹത്യ ചെയ്തപ്പോഴാണ് സാമ്പത്തിക സഹായം നല്‍കാനുള്ള മനസ്സുമായി സഹകരണ ബാങ്കുകളെത്തിയത്. സാമൂഹികക്ഷേമ പെന്‍ഷന് സര്‍ക്കാരിന് പണം നല്‍കുന്നതും അത് പെന്‍ഷന്‍കാര്‍ക്ക് നേരിട്ട് വീട്ടിലെത്തിക്കാനുള്ള ദൗത്യമേറ്റടുത്തതും സഹകരണ ബാങ്കുകളാണ്. ഏറ്റവും ഒടുവില്‍, 2018-19 സാമ്പത്തിക വര്‍ഷത്തിന്റെ ഒടുവിലത്തെ മാസം സംസ്ഥാനം നേരിട്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ ട്രഷറികളില്‍ പണം നിക്ഷേപിച്ചതും സഹകരണ സ്ഥാപനങ്ങളാണ്. ഇത്രയൊക്കെ സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന, സര്‍ക്കാര്‍ സംവിധാനത്തോളമോ അതിലേറെയൊ സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുന്ന സഹകരണ സ്ഥാപനങ്ങളെയും അതിലെ ജീവനക്കാരെയും സര്‍ക്കാര്‍ പദ്ധതിയില്‍നിന്ന് പുറത്തു നിര്‍ത്തിയതിന് ഒരു ന്യായവുമില്ല. ആരോഗ്യപദ്ധതിയിലെ പ്രീമിയം നല്‍കുന്നത് ജീവനക്കാരാണ്. അതിനാല്‍, സഹകരണ ജീവനക്കാര്‍ക്ക് കൂടി ഈ പദ്ധതി ബാധകമാക്കിയാല്‍ സര്‍ക്കാരിന് അധികബാധ്യത ഒന്നുമുണ്ടാവുന്നില്ല. എന്നിട്ടും, സഹകരണ ജീവനക്കാര്‍ പുറത്തായിട്ടുണ്ടെങ്കില്‍ അത് അവഗണനതന്നെയാണ്.

പരിരക്ഷ വേണം
സഹകരണ ജീവനക്കാര്‍ക്കും

സഹകരണസംഘം രജിസ്ട്രാര്‍ക്കും ഫങ്ഷണല്‍ രജിസ്ട്രാര്‍ക്കും കീഴിലായി 25,000 ത്തോളം സഹകരണ സ്ഥാപനങ്ങളാണ് കേരളത്തിലുള്ളത്. ഇവിടെയാകെ രണ്ടു ലക്ഷത്തോളം ജീവനക്കാരുണ്ടെന്നും കണക്കാക്കുന്നു. നിലവില്‍ സഹകരണ സംഘം ജീവനക്കാര്‍ക്ക് എല്‍.ഐ.സി.യുമായി ചേര്‍ന്നുള്ള ഇന്‍ഷൂറന്‍സ് പരിരക്ഷയാണുള്ളത്. ഇതില്‍ ചികിത്സാസഹായം കിട്ടില്ല. അതിനാല്‍, ഇത്തരം പരിരക്ഷകള്‍ക്ക് മറ്റ് ഇന്‍ഷൂറന്‍സ് കമ്പനികളെ വ്യക്തിപരമായി ആശ്രയിക്കുന്ന രീതിയാണ് നിലവിലുള്ളത്.

സര്‍ക്കാര്‍ ജീവനക്കാരെപ്പോലെ മെച്ചപ്പെട്ട സേവന-വേതന വ്യവസ്ഥകളുള്ളവരല്ല എല്ലാ സഹകരണ ജീവനക്കാരും. സംഘങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചാണ് സഹകരണ ജീവനക്കാരുടെ ശമ്പളം നിശ്ചയിക്കുന്നത്. അതിനാല്‍, കുറഞ്ഞ പ്രീമിയവും മെച്ചപ്പെട്ട പരിരക്ഷയും ഉറപ്പാക്കിയുള്ള സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ സഹകരണ ജീവനക്കാരെ എന്തുകൊണ്ടും ഉള്‍പ്പെടുത്തേണ്ടതാണ്. സാധാരണ കേരള സര്‍വീസ് റൂള്‍സ് ബാധകമായ മേഖലകളില്‍ നടപ്പാക്കുന്ന പദ്ധതികളെല്ലാം സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്കും ബാധകമാക്കാറുണ്ട്. ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കുകയും സഹകരണ സംഘം രജിസ്ട്രാര്‍ പ്രത്യേക സര്‍ക്കുലര്‍ ഇറക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍, ആരോഗ്യ പദ്ധതിയുടെ കാര്യത്തില്‍ ഇതുണ്ടായില്ല.

വിവിധ സംഘടനകള്‍ക്കു കീഴില്‍ സംഘടിതമായ വിഭാഗമാണ് കേരളത്തിലെ സഹകരണ സംഘം ജീവനക്കാര്‍. എന്നിട്ടും, ഇത്തരമൊരു ഒഴിവാക്കല്‍ നടന്നിട്ട് ആവശ്യമായ ഇടപെടല്‍ നടത്താന്‍ സഹകരണ ജീവനക്കാരുടെ സംഘടനകള്‍ക്ക് കഴിഞ്ഞില്ല. രണ്ടു ലക്ഷം ജീവനക്കാര്‍ക്ക് ആശ്വാസമാകുന്ന പദ്ധതിയില്‍ അന്തിമ തീരുമാനമുണ്ടാകുമ്പോഴാണ് സഹകരണ ജീവനക്കാര്‍ പരിധിക്ക് പുറത്താണെന്ന് സംഘടനാ നേതാക്കള്‍ തിരിച്ചറിയുന്നത്. എന്നിട്ടും, കാര്യമായ ഇടപെടല്‍ ഇക്കാര്യത്തിലുണ്ടായില്ല. ഇനിയെങ്കിലും അത്തരമൊരു നീക്കത്തിന് സംഘടനാ നേതാക്കള്‍ ശ്രമിക്കേണ്ടതുണ്ട്.

എന്താണ് ഇന്‍ഷൂറന്‍സ്
പദ്ധതി?

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി പ്രത്യേക ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുന്ന കാര്യം രണ്ടുവര്‍ഷം മുമ്പാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 2017-18 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലായിരുന്നു പദ്ധതി പ്രഖ്യാപനം. മെഡിക്കല്‍ ഇന്‍ഷൂറന്‍സ് സ്‌കീം ഫോര്‍ സ്‌റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് പെന്‍ഷനേഴ്‌സ് ( മെഡിസെപ് ) എന്നതാണ് പദ്ധതിയുടെ പേര്. ഇതിനുള്ള രൂപരേഖ തയാറാക്കലും നടത്തിപ്പിനുള്ള കമ്പനിയെ നിശ്ചയിക്കലുമെല്ലാമായി രണ്ടു വര്‍ഷമായിട്ടും പദ്ധതി തുടങ്ങാനായില്ല. ജൂണ്‍ മുതല്‍ ഇത് നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. മൂന്നുവര്‍ഷമാണ് ഇന്‍ഷൂറന്‍സ് കാലാവധി.

മൂന്നു വിധത്തിലുള്ള പരിരക്ഷയാണ് പദ്ധതിയനുസരിച്ച് ലഭിക്കുന്നത്. അടിസ്ഥാന പരിരക്ഷയും അധിക പരിരക്ഷയും അധികസഹായവുമാണിത്. പദ്ധതിയിലുള്‍പ്പെട്ടവരുടെ കുടുംബത്തിന് വര്‍ഷം രണ്ടു ലക്ഷം രൂപയുടേതാണ് അടിസ്ഥാന ഇന്‍ഷൂറന്‍സ് പരിരക്ഷ. അവയവ മാറ്റം ഉള്‍പ്പടെയുള്ള ഗുരുതര രോഗത്തിന് പരമാവധി ആറു ലക്ഷം രൂപ വരെ ലഭിക്കുന്നതാണ് അധിക പരിരക്ഷ. ഇത് ഒരു കുടുംബത്തിന് മൂന്നു വര്‍ഷത്തേക്ക് ലഭിക്കുന്ന തുകയാണ്. അടിസ്ഥാന പരിരക്ഷയ്ക്ക് പുറമെയാണിത്. അധിക പരിരക്ഷയും ഗുരുതര രോഗങ്ങളുടെ ചികിത്സച്ചെലവിന് തികയുന്നില്ലെങ്കില്‍ മുന്നു ലക്ഷം രൂപ കൂടി നല്‍കുന്നതാണ് അധിക സഹായം. പോളിസി കാലയളവില്‍ ഒരു കുടുംബത്തിന് പരമാവധി ലഭിക്കുന്ന അധികസഹായമാണ് മൂന്നു ലക്ഷം. ഇതിനായി ഇന്‍ഷൂറന്‍സ് കമ്പനി വര്‍ഷം 25 കോടി രൂപയുടെ സഞ്ചിത നിധി രൂപവത്കരിക്കും. ഇതില്‍ നിന്നായിരിക്കും അധിക സഹായം നല്‍കുക.

കമ്പനി റിലയന്‍സ്;
പ്രീമിയം 250 രൂപ

ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് മാസം 250 രൂപയാണ് പ്രീമിയമായി പിടിക്കുക. പെന്‍ഷന്‍കാര്‍ക്ക് മെഡിക്കല്‍ അലവന്‍സായി നല്‍കുന്ന 300 രൂപയില്‍നിന്ന് പ്രീമിയം തുക കുറയ്ക്കും. ഇന്‍ഷൂറന്‍സ് പ്രീമിയം മൂന്ന് ഗഡുക്കളായി സര്‍ക്കാര്‍ ഇന്‍ഷൂറന്‍സ് കമ്പനിക്ക് മുന്‍കൂറായി നല്‍കും. ഒ.പി. ചികിത്സകള്‍ക്ക് നിലവിലുള്ള മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റ് പദ്ധതി തുടരും.

ജീവനക്കാരുടെ വിവരങ്ങള്‍ ഓരോ വകുപ്പില്‍നിന്നും ലഭിക്കുന്നതിലും കമ്പനികളെ നിശ്ചയിക്കുന്നതിലുമുണ്ടായ കാലതാമസമാണ് പദ്ധതി തുടങ്ങുന്നത് വൈകാനിടയാക്കിയത്. മൂന്നു പൊതുമേഖലാ കമ്പനികളടക്കം അഞ്ച് ഇന്‍ഷൂറന്‍സ് കമ്പനികളാണ് ടെന്‍ഡറില്‍ പങ്കെടുത്തത്. റിലയന്‍സ്, ബജാജ് അലയന്‍സ്, ഓറിയന്റല്‍ ഇന്‍ഷൂറന്‍സ്, നാഷണല്‍ ഇന്‍ഷൂറന്‍സ്, ന്യൂ ഇന്ത്യ ഇന്‍ഷൂറന്‍സ് എന്നിവയാണ് ഈ കമ്പനികള്‍. ഏറ്റവും കുറഞ്ഞ തുക പ്രീമിയമായി ക്വാട്ട് ചെയ്ത റിലയന്‍സിനെയാണ് ധനവകുപ്പ് ഇന്‍ഷുറന്‍സ് നടത്തിപ്പിനായി തിരഞ്ഞെടുത്തത്. ഇതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കുകയും ചെയ്തു.

മറ്റു കമ്പനികള്‍ ആവശ്യപ്പെട്ട വാര്‍ഷിക പ്രീമിയം ഇങ്ങനെയാണ് : ബജാജ് അലയന്‍സ്- 9438.82 രൂപ, ന്യൂ ഇന്ത്യ ഇന്‍ഷൂറന്‍സ്- 17,700 രൂപ, ഓറിയന്റല്‍ ഇന്‍ഷൂറന്‍സ്- 6772 രൂപ , നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി- 7298.30 രൂപ.

Leave a Reply

Your email address will not be published.

Latest News