സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ യാത്ര കൂട്ടത്തോടെ വിമാനത്തില്‍; സര്‍ക്കാര്‍ കണ്ണുരുട്ടി

moonamvazhi

ഡൽഹിയിൽ നടന്ന അന്താരാഷ്ട്ര വ്യാപാരമേളയിൽ പങ്കെടുക്കാൻ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടത്തോടെ വിമാനത്തിൽ യാത്ര ചെയ്തതിന് സർക്കാരിന്റെ അതൃപ്തി. ട്രയിനിൽ യാത്ര ചെയ്യേണ്ട ഉദ്യോഗസ്ഥർക്ക് ടിക്കറ്റ് കിട്ടിയില്ലെന്ന കാരണം പറഞ്ഞാണ് യാത്ര വിമാനത്തിലാക്കിയത്. വ്യാപാരമേളയിലെ പങ്കാളിത്തം ചെലവുകുറച്ചാകണമെന്ന് നേരത്തെ സർക്കാർ നിർദ്ദേശിച്ചിരുന്നു. ഈ വ്യവസ്ഥയോടെയാണ് സർക്കാർ പണം അനുവദിച്ചത്. ഇത് തെറ്റിച്ച് ഉദ്യോഗസ്ഥർ കൂട്ടത്തോടെ വിമാനത്തിൽ യാത്രചെയ്തത് അധിക ചെലവുണ്ടാക്കിയെന്ന് സർക്കാർ വിലയിരുത്തി.. ഇതിൽ അതൃപ്തി പ്രകടിപ്പിച്ചതിനാലാണ് വിമാനയാത്ര ചെലവ് സർക്കാർ അംഗീകരിച്ചത്.

2022 നവംബറിലായിരുന്നു ഡല്‍ഹി പ്രഗതി മൈതാനിയില്‍ അന്താരാഷ്ട്ര വ്യാപാരമേള നടന്നത്. ഈ മേളയില്‍ പങ്കെടുക്കുന്നതിനും സ്റ്റാളുകളുടെ ക്രമീകരണത്തിന് വരുന്ന ചെലവ്, മേളയില്‍ പങ്കെടുക്കുന്നവരുടെ താമസം, ഭക്ഷണം, യാത്ര സൗകര്യം എന്നിവയ്ക്കുമുള്ള ചെലവുകള്‍ പരമാവധി ചുരുക്കണമെന്ന നിബന്ധനയ്ക്ക് വിധേയമായി അഞ്ചുലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. മേളയില്‍ സഹകരണ വകുപ്പിന്റെ പ്രത്യേക പവലിയന്‍ ഒരുക്കിയിരുന്നു.

പ്രദര്‍ശനം വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി സഹകരണ സംഘം രജിസ്ട്രാര്‍ ഡല്‍ഹിയില്‍ പോയിരുന്നു. ഇതിന് പുറമെ പ്രദര്‍ശന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിലെ ഒമ്പത് ഉദ്യോഗസ്ഥരെയും ഡല്‍ഹിയിലേക്ക് അയച്ചിരുന്നു. ഇവരാണ് വിമാനത്തില്‍ യാത്ര ചെയ്തത്. ട്രയിന്‍ റിസര്‍വേഷന്‍ കിട്ടാത്തതിനാല്‍ ഇവരുടെ യാത്ര ചെലവ് പ്രത്യേകമായി അനുവദിക്കണമെന്ന് കാണിച്ച് രജിസ്ട്രാര്‍ സര്‍ക്കാരിന് കത്ത് നല്‍കി. ഈ കത്ത് പരിശോധിച്ചാണ് ഉദ്യോഗസ്ഥരുടെ വിമാനയാത്ര സര്‍ക്കാരിന് അധിക ബാധ്യത വരുത്തിവെച്ചുവെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഇവരെല്ലാം യാത്ര വിമാനത്തിലാക്കാൻ അർഹതയില്ലാത്ത ഉദ്യോഗസ്ഥരാണ്. എല്ലാവർഷവും വ്യാപാരമേള നടത്തുന്നത്. എന്നിട്ടും യാത്രാ സൗകര്യം ഉറപ്പാക്കാൻ എന്തുകൊണ്ട് കഴിഞ്ഞെന്നല്ല സർക്കാർ ചോദിച്ചത്. മാത്രവുമല്ല, ട്രയിനിൽ ‘തത്കാൽ’ റിസർവേഷൻ സൗകര്യങ്ങൾ ലഭ്യമാണ്. ഇതൊന്നും ഉപയോഗിക്കാത്തത് വീഴ്ചയാണ് സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇനി ഇത്തരം വ്യാപാരമേളയിലെ ഉദ്യോഗസ്ഥരെ നിയോഗിക്കുമ്പോൾ അവർക്ക് അർഹതപ്പെട്ട യാത്രാമാർഗത്തിൽ മാത്രമേ യാത്ര ചെയ്യാവൂ എന്ന കർശന നിർദ്ദേശത്തോടെയാണ് രജിസ്ട്രാറുടെ അപേക്ഷയിൽ ചെലവ് സർക്കാർ അംഗീകരിച്ചത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!