സമ്മാന മഴയില്‍ മൂലത്തറ ക്ഷീരസംഘം

moonamvazhi
അനില്‍ വള്ളിക്കാട്

 

തമിഴ് അതിര്‍ത്തി പട്ടണമായ മീനാക്ഷിപുരത്തെ മൂലത്തറ ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിലെ മൂന്നു പേര്‍ക്കു ക്ഷീര വികസന വകുപ്പിന്റെ അവാര്‍ഡ്. പശുവളര്‍ത്തല്‍ കുടുംബത്തൊഴിലാക്കി മാറ്റിയവരാണു മൂലത്തറക്കാര്‍. ആയിരക്കണക്കിനു പശുക്കള്‍ ചേര്‍ന്നു ഇവിടം പാല്‍ക്കടലാക്കി
മാറ്റിയിരിക്കുന്നു.

സമ്മാനമഴയുടെ സന്തോഷനനവിലാണു മൂലത്തറ ക്ഷീരോല്‍പ്പാദക സഹകരണ സംഘം. പാലക്കാട് ജില്ലയുടെ തമിഴോരത്തെ ഈ സംഘത്തിലേക്കു പുതുവര്‍ഷത്തില്‍ കടന്നുവന്നതു മൂന്നു ക്ഷീര സഹകാരി പുരസ്‌കാരങ്ങള്‍. സഹകരണ സംഘങ്ങളിലെ മികച്ച ക്ഷീര കര്‍ഷകര്‍ക്കായി സംസ്ഥാന ക്ഷീര വികസന വകുപ്പ് ഏര്‍പ്പെടുത്തിയ ജില്ലാതല പുരസ്‌കാരങ്ങള്‍ നേടിയെടുത്തുകൊണ്ടാണു ആര്‍. ലോഹുകുമാര്‍ (പൊതുവിഭാഗം), സി. അംശവേണി (വനിതാവിഭാഗം), ആര്‍. രാമലിംഗം (പട്ടികവര്‍ഗ വിഭാഗം) എന്നിവര്‍ മൂലത്തറ സംഘത്തിന്റെ ക്ഷീരസാഗരത്തിനു സന്തോഷ തീരമൊരുക്കിയത്.

പാല്‍പ്പാനീയങ്ങളുടെ നാട്

പാലക്കാട് നിന്നുള്ള പൊള്ളാച്ചി-പഴനി പാതയിലെ തമിഴതിര്‍ത്തിപ്പട്ടണമായ മീനാക്ഷിപുരത്തെ മൂലത്തറ വില്ലേജിലാണ് ക്ഷീര സംഘത്തിന്റെ ആസ്ഥാനം. പറമ്പിക്കുളം- ആളിയാര്‍ പദ്ധതി പ്രകാരം ലഭിക്കുന്ന ജലം അതിര്‍ത്തിയിലെത്തി പരക്കുന്ന സ്ഥലമായതുകൊണ്ട് കൃഷി വ്യാപകം. പച്ചപ്പും നനവും ചേര്‍ന്നു ക്രമപ്പെടുത്തുന്ന മിതോഷ്ണം കാലിവളര്‍ത്തലിനും അനുയോജ്യം. തമിഴ് വിഭാഗക്കാരായ കൗണ്ടന്‍മാരുടെ വിസ്തൃതമായ തെങ്ങിന്‍തോപ്പുകളാണു മൂലത്തറയിലെങ്ങും. മിക്കയിടവും കള്ളുചെത്തുന്ന തോപ്പുകള്‍. ആരാധനയുടെ ഭാഗമായി പശു വളര്‍ത്തല്‍ പാരമ്പര്യമായി പിന്തുടരുന്ന കൗണ്ടന്‍മാരുടെ തെങ്ങിന്‍ തോപ്പുകളില്‍ ചെറിയ വാസസ്ഥലവും വലിയ പശുത്തൊഴുത്തുകളും കാര്‍ഷിക ജീവിതത്തിന്റെ എളിമയുടെ നിറകാഴ്ചകളാണ്. പാലാഴിയും മധുവാനവുമാണ് മൂലത്തറയുടെ മുഖം. മൂലത്തറയില്‍ ആകാശക്കുടയായി നില്‍ക്കുന്ന തെങ്ങുകളില്‍ നിന്നു ചെത്തിയിറക്കുന്ന കള്ള് കേരളത്തില്‍ മൊത്തം വില്‍ക്കുന്നതിന്റെ എഴുപതു ശതമാനം വരും. വലിയ ഫാമുകളിലേതും ചെറുകിട കര്‍ഷകരുടേതുമായി ആയിരക്കണക്കിനു പശുക്കള്‍ തീര്‍ക്കുന്ന പാല്‍ക്കടല്‍ സംസ്ഥാനത്തിന്റെ ക്ഷീര വികസന ഭൂപടത്തില്‍ മൂലത്തറയ്ക്കു വലിയൊരു ധവളമുദ്ര ചാര്‍ത്തുന്നു.

ആശ്വാസം; ആവേശം

തെങ്ങുകള്‍ക്കു പതിവായ രോഗബാധയും നാളികേര വിലയിടിവും വലിയ സാമ്പത്തിക പ്രതിസന്ധിയാണു മൂലത്തറയിലെ ഭൂരിഭാഗം കര്‍ഷകര്‍ക്കും സൃഷ്ടിച്ചത്. ഏഴെട്ടു വര്‍ഷം മുമ്പു തുടങ്ങിയ ഈ പ്രയാസം മറികടക്കാന്‍ അവര്‍ തങ്ങളുടെ കാര്‍ഷിക ജീവിതത്തിന്റെ ഭാഗമായ പശവളര്‍ത്തലിനെ പരിപോഷിപ്പിക്കുകയായിരുന്നു. 1982 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന മൂലത്തറ ക്ഷീരോല്‍പ്പാദക സഹകരണ സംഘം സര്‍ക്കാരില്‍ നിന്നുള്ള കൂടുതല്‍ ആശ്വാസ പദ്ധതികളുമായി കര്‍ഷകരിലേക്കു ഇറങ്ങിച്ചെന്നു. ഇതു കര്‍ഷകര്‍ക്കു കൂടുതല്‍ ആവേശവുമായി. കുടുംബസ്വത്ത് ഭാഗം വെക്കുമ്പോള്‍ കിട്ടിയ രണ്ടോ മൂന്നോ നാടന്‍ പശുക്കള്‍ക്കൊപ്പം ഈറോഡില്‍ നിന്നു മികച്ചയിനം പശുക്കളെ വാങ്ങിക്കൊണ്ടുവന്നു കര്‍ഷകര്‍ വളര്‍ത്താന്‍ തുടങ്ങി. താമസിക്കുന്ന വീടുകള്‍ പുതുക്കാതെ, പശുക്കള്‍ക്കു മികച്ച തൊഴുത്തുകള്‍ പണിതു. അവയ്ക്കു ആരോഗ്യ പരിപാലനവും സുഖ പരിചരണവും ആവോളം നല്‍കി. വീട്ടുകാര്‍ മുഴുവന്‍ പശുവളര്‍ത്തല്‍ തൊഴിലിലേക്കു ഇറങ്ങി. കറക്കുന്നതും തൊഴുത്തു വൃത്തിയാക്കുന്നതുമെല്ലാം കുടുംബാംഗങ്ങള്‍ തന്നെ. അപൂര്‍വം ചിലയിടങ്ങളില്‍ മാത്രമാണു പുറത്തു നിന്നും തൊഴിലാളികളുള്ളത്.

ഒരു കുടുംബ തൊഴിലായി പശുവളര്‍ത്തല്‍ മാറുന്ന കാഴ്ചയാണു മൂലത്തറയില്‍ കഴിഞ്ഞ ദശാബ്ദത്തില്‍ കണ്ടത്. തൊഴിലിനേയും തൊഴില്‍ ജീവിതത്തെയും ചേര്‍ത്തു പിടിക്കാന്‍ മൂലത്തറ ക്ഷീര സംഘവും മുന്നിട്ടിറങ്ങി. സംഘത്തിന്റെ ആദ്യ പ്രസിഡന്റ് അപ്പുസ്വാമിയുടെ മരണത്തോടെ ഇ. സച്ചിദാനന്ദ ഗോപാലകൃഷ്ണന്‍ 1982ല്‍ ആ സ്ഥാനം ഏറ്റെടുത്തു. അന്നു രണ്ടായിരം ലിറ്റര്‍ പാലായിരുന്നു സംഘത്തിന്റെ പ്രതിദിന ഉല്‍പ്പാദനമെങ്കില്‍ ഇന്നതു 16,500 ലിറ്ററിലേക്കു ഉയര്‍ന്നു. സംഘത്തിലെ അംഗങ്ങളായ അഞ്ഞൂറോളം വരുന്ന ക്ഷീര കര്‍ഷകരുടെ കഠിന പരിശ്രമവും അവരുടെ വിശ്വാസം ആര്‍ജിച്ചുകൊണ്ടുള്ള സംഘത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളുമാണു മൂലത്തറയെ മികച്ച പാലുല്‍പ്പാദന കേന്ദ്രമാക്കി മാറ്റാന്‍ സഹായിച്ചതെന്നു സച്ചി എന്ന വിളിപ്പേരിലറിയപ്പെടുന്ന സച്ചിദാനന്ദ ഗോപാലകൃഷ്ണന്‍ പറയുന്നു.

ഗുണമേന്മ; പ്രവര്‍ത്തന മികവ്

ചിട്ടയായ പ്രവര്‍ത്തനവും സവിശേഷ ഭൂപ്രകൃതിയും കര്‍ഷകര്‍ക്കു പശുക്കളോടുള്ള സ്‌നേഹപരിചരണവും കൊണ്ട് ഗുണമേ•യുള്ള പാല്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നുവെന്നതാണു മില്‍മയുടെ ആപ്‌കോസ് സംഘങ്ങളില്‍ മൂലത്തറയെ വേറിട്ടു നിര്‍ത്തുന്നതെന്നു സെക്രട്ടറി വി.ടി. സുരേഷ് കുമാര്‍ പറയുന്നു. പ്ലാച്ചിമട സമരത്തിലൂടെ പ്രസിദ്ധമായ പെരുമാട്ടി പഞ്ചായത്തിന്റെ മൂന്നു വാര്‍ഡുകള്‍ മാത്രമാണു സംഘത്തിന്റെ പ്രവര്‍ത്തനമേഖല. കര്‍ഷകരുടെ അടുക്കല്‍ച്ചെന്നു പാല്‍ ശേഖരിക്കാന്‍ രണ്ടു വാഹനങ്ങളുണ്ട്. ഇതില്‍ അളവും ഗുണവും നിര്‍ണയിക്കാനുള്ള യന്ത്ര സംവിധാനം ഒരുക്കിയിട്ടുണ്ട്. കര്‍ഷകര്‍ക്കു ബോധ്യമാകുന്ന രീതിയില്‍ വില കണക്കാക്കി അപ്പോള്‍ത്തന്നെ രശീതി നല്‍കും. പത്തിടങ്ങളിലായാണു പാല്‍ ശേഖരണ സംവിധാനം ഒരുക്കിയിട്ടുള്ളത്.

സംഘത്തില്‍ പാല്‍ സംഭരിച്ചുവെക്കാന്‍ ശീതീകരണ സംവിധാനമുള്ള മൂന്നു വലിയ ടാങ്കുകളുണ്ട്. 15,000 ലിറ്ററാണു ആകെ സംഭരണശേഷി. പാല്‍ ശേഖരിച്ച് വളരെ പെട്ടെന്നു സംഭരണകേന്ദ്രത്തില്‍ എത്തിക്കുന്നു. ചെറിയ തോതിലുള്ള പ്രാദേശിക വില്‍പ്പന കഴിച്ചുള്ള മുഴുവന്‍ പാലും മില്‍മ നേരിട്ടുവന്നു ശേഖരിച്ചു കൊണ്ടുപോകും. വിസ്തൃതമായ സ്ഥലമുള്ളതുകൊണ്ട് കര്‍ഷകര്‍ പശുവളര്‍ത്തല്‍ വിപുലീകരിക്കുന്നുണ്ട്. കാലാവസ്ഥയുടെ പ്രത്യേകത കൂടിയുള്ളതുകൊണ്ട് കൂടുതല്‍ പാലുല്‍പ്പാദനവും നടക്കുന്നു. എന്നാല്‍, പാല്‍ ശേഖരണത്തില്‍ മില്‍മ അവലംബിച്ചിട്ടുള്ള പരിധി ഇവിടെ കര്‍ഷകര്‍ക്കു പ്രയാസകരമാണ്. പലപ്പോഴും തീറ്റയുടെ അളവ് ചുരുക്കി പാലുല്‍പ്പാദനം കുറയ്ക്കുകയാണെന്നു കര്‍ഷകര്‍ പറയുന്നു.

കിടാരി പാര്‍ക്ക്

പശുവില്‍പ്പനയില്‍ ഇടനിലക്കാരെ ഒഴിവാക്കി മികച്ചയിനം പശുക്കളെ ന്യായവിലയ്ക്കു കര്‍ഷകര്‍ക്കു ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണു സംസ്ഥാന സര്‍ക്കാര്‍ ‘കിടാരി പാര്‍ക്ക് ‘ പദ്ധതി ആവിഷ്‌കരിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം തുടങ്ങിയ രണ്ടു പാര്‍ക്കുകളിലൊന്നു മൂലത്തറയിലാണ്. മറ്റൊന്നു പാലക്കാട് ജില്ലയില്‍ത്തന്നെ വണ്ണാമടയിലും. മൂലത്തറയില്‍ ക്ഷീരസംഘം നടത്തുന്ന പാര്‍ക്കിന്റെ ഉദ്ഘാടനം ഒക്ടോബറിലാണു നടന്നത്. ശില്‍വാമ്പതി എന്ന സ്ഥലത്തു മൂന്നര ഏക്കറിലാണു പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. സംഘം പ്രസിഡന്റിന്റെ സ്ഥലം വാടകക്കെടുത്തതാണിത്. പാര്‍ക്ക് സ്ഥാപിക്കാന്‍ ക്ഷീര വികസനവകുപ്പ് 15 ലക്ഷം രൂപ ചെലവിട്ടു. പശുക്കളെ വാങ്ങുന്നതിനും അടിസ്ഥാന സൗകര്യമൊരുക്കുന്നതിനുമായി സംഘം 70 ലക്ഷം രൂപയും വിനിയോഗിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നു മികച്ചയിനം പശുക്കുട്ടികളെ ഇവിടെ കൊണ്ടുവന്നു വളര്‍ത്തി ആവശ്യക്കാരായ കര്‍ഷകര്‍ുക്കു നല്‍കും. ഹരിയാന, കൃഷ്ണഗിരി, ഉദുമല്‍പേട്ട എന്നിവിടങ്ങളില്‍നിന്നു 50 കിടാരികളെ കൊണ്ടുവന്നാണു പാര്‍ക്ക് തുടങ്ങിയത്. കഴിഞ്ഞ മൂന്നു മാസത്തിനകം 120 കിടാരികളെ ഇവിടെ നിന്നു വില്‍പ്പന നടത്തി.

ആധുനിക യന്ത്ര സംവിധാനത്തോടെയുള്ള തൊഴുത്തുകളിലാണു കിടാരികളെ വളര്‍ത്തുന്നത്. ചൂടുകൂടുമ്പോള്‍ തനിയെ പ്രവര്‍ത്തിക്കുന്ന സ്പ്രിംഗ്‌ളറുകള്‍ തൊഴുത്തിനകത്തു ഘടിപ്പിച്ചിട്ടുണ്ട്. പാത്രങ്ങളില്‍ വെള്ളം ഒഴിയുന്ന മുറയ്ക്കു അതു നിറയ്ക്കാനും യന്ത്രസംവിധാനമുണ്ട്. മണക്കടവ് വിയറില്‍ നിന്നുള്ള കനാല്‍ പാര്‍ക്കിന്റെ അരികിലൂടെ ഒഴുകുന്നു. ഒരേക്കര്‍ പുല്‍ത്തോട്ടം പാര്‍ക്കിലുണ്ട്. കൃത്യമായ പരിശോധനക്കായി മൃഗഡോക്ടറുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്.

സ്‌നേഹം; ക്ഷേമം

പശുക്കളെ കുടുംബാംഗങ്ങളെപ്പോലെ സ്‌നേഹിക്കുന്ന കര്‍ഷകര്‍ക്കു സംഘം നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. അമ്പതു ശതമാനം പശുക്കള്‍ക്കും സംഘം ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തി. മുഴുവന്‍ കര്‍ഷകര്‍ക്കും പ്രീമിയത്തിന്റെ ഒരു വിഹിതം സംഘം വഹിച്ചുകൊണ്ട് മെഡിക്ലെയിം ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കി. പശുവിനെ വാങ്ങാന്‍ സബ്‌സിഡിയോടെയുള്ള വായ്പകള്‍ക്കു മൂലത്തറ സഹകരണ ബാങ്കുള്‍പ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ ലളിത നടപടികള്‍ക്കായി സംഘം ഇടപെടാറുണ്ട്. വായ്പത്തുകയുടെ തിരിച്ചടവ് സംഘം ഏറ്റെടുക്കുകയും ചെയ്യും. ഇതു കര്‍ഷകരുടെ പാല്‍പ്പണത്തില്‍ ക്രമപ്പെടുത്തും. സഹകരണ ബാങ്കിന്റെ ഡയരക്ടര്‍ കൂടിയാണു ക്ഷീര സംഘം പ്രസിഡന്റായ സച്ചി.

പാലിന്റെ ഗുണമികവില്‍ ഒരു ലിറ്ററിനു 46 രൂപവരെ ലഭിക്കുന്ന കര്‍ഷകരുണ്ട്. ഇതിനു പുറമെ കൂടുതല്‍ വിലയ്ക്കു വില്‍ക്കുമ്പോഴുണ്ടാകുന്ന ലാഭം കണക്കാക്കി ആറു മാസം കൂടുമ്പോള്‍ കര്‍ഷകര്‍ക്കു നല്‍കും. ഏതാണ്ട് ലിറ്ററിനു രണ്ടു രൂപ വരെ കര്‍ഷകര്‍ക്കു ഇതിലൂടെ കിട്ടും. വര്‍ഷാന്ത്യത്തില്‍ സംഘത്തിന്റെ മൊത്തം ലാഭവിഹിതം കര്‍ഷകര്‍ക്കു വിതരണം ചെയ്യുന്നതിനു പുറമെയാണിത്. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി സംഘം കെട്ടിട വളപ്പില്‍ മൂന്നു സെന്റ് സ്ഥലത്തു മത്സ്യകൃഷി നടത്തുന്നുണ്ട്. നാലുമാസം മുമ്പു നടത്തിയ പച്ചക്കറിയുടെ വിളവെടുപ്പ് കഴിഞ്ഞു. ചെറിയൊരു ഭാഗത്തു പുല്‍ക്കൃഷിയുമുണ്ട്. ചോളത്തിന്റെ വിത്തുകള്‍ പാകി ഏഴു ദിവസം പ്രായമായ തൈകള്‍ സംഘം കര്‍ഷകര്‍ക്കു നല്‍കും. പശുക്കള്‍ക്കു മികച്ചയിനം തീറ്റയാണിത്. മില്‍മയുടെയും കേരള ഫീഡ്‌സിന്റെയും കാലിത്തീറ്റകള്‍ സംഭരിച്ചു കര്‍ഷകര്‍ക്കു വിതരണം ചെയ്യും.

സംഘം കെട്ടിടത്തിനു സമീപത്തായി ഇറിഗേഷന്‍ വകുപ്പിന്റെ പത്തേക്കര്‍ സ്ഥലം വെറുതെ കിടപ്പുണ്ട്. ഇതു പുല്‍ക്കൃഷി നടത്താനായി നല്‍കണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു പ്രസിഡന്റ് സച്ചി പറഞ്ഞു. ഒരേക്കര്‍ സ്ഥലം സംഘത്തിനു സ്വന്തമായുണ്ട്. ഇവിടെ കിടത്തിച്ചികിത്സയോടെ ആശുപത്രി തുടങ്ങാന്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ചികിത്സാ സൗകര്യത്തിനു മൂലത്തറയിലുള്ളവര്‍ക്കു പത്തു കിലോ മീറ്ററെങ്കിലും യാത്ര ചെയ്യണം.

കെ.പി. കാളീശ്വരന്‍ വൈസ് പ്രസിഡന്റായുള്ള ഭരണസമിതിയില്‍ പി. കറുപ്പസ്വാമി, എസ്. തങ്കവേല്‍, രാമരാജ്, എം. മയിലാത്താള്‍, ഉമാദേവി, എസ്. രാജേശ്വരി എന്നിവര്‍ അംഗങ്ങളാണ് . താല്‍ക്കാലികാടിസ്ഥാനത്തില്‍ ഉള്‍പ്പടെ സംഘത്തിനു 15 ജീവനക്കാരാണുള്ളത്.

 

സമ്മാന പ്രഭയില്‍

ആര്‍. ലോഹുകുമാര്‍ 

മീനാക്ഷിപുരം എല്ലക്കാട് ആര്‍. ലോഹുകുമാറിനു അച്ഛന്‍ രാജഗോപാലും അമ്മ രാധാമണിയും കുടുംബസ്വത്തില്‍ നിന്നു നല്‍കിയതു മൂന്നു ഏക്കറും മൂന്നു പശുക്കളും. സഹോദരങ്ങളായ ആര്‍. ത്യാഗകുമാര്‍, ആര്‍. വീരകുമാര്‍ എന്നിവര്‍ക്കും ഇതുപോലെ നല്‍കി. ലോഹുകുമാര്‍ രണ്ടു പശുക്കളെക്കൂടി വാങ്ങി അഞ്ചു പശൂക്കളുമായി 14 വര്‍ഷം മുമ്പു ആരംഭിച്ച പശുവളര്‍ത്തല്‍ 70 പശുക്കളും അവയുടെ കിടാങ്ങളുമായി എല്ലക്കാട് ഡെയറി ഫാം എന്ന നിലയില്‍ ഉയര്‍ന്നു. സഹോദരങ്ങളും സമാന രീതിയില്‍ ഫാം നടത്തുന്നുണ്ട്. തെങ്ങുകൃഷി, ആട് വളര്‍ത്തല്‍, തെങ്ങു ചെത്താന്‍ നല്‍കല്‍ തുടങ്ങി കൃഷിയിടത്തില്‍ മൂവരും സജീവമാണ്. പ്രതിദിനം അറുനൂറു ലിറ്റര്‍ പാല്‍ സംഘത്തിനു നല്‍കുന്ന മികവിലാണു പൊതു വിഭാഗത്തില്‍ ലോഹുകുമാറിനു ക്ഷീര സഹകാരി പുരസ്‌കാരം ലഭിച്ചത്. പ്രതിദിനം ആയിരം ലിറ്റര്‍ പാല്‍വരെ ഫാമില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. എന്നാല്‍, സംഭരണത്തില്‍ പരിധിയുള്ളതിനാല്‍ തീറ്റ കുറച്ചു ഉല്‍പ്പാദനം പരിമിതപ്പെടുത്തുകയാണെന്നു ലോഹുകുമാര്‍ പറയുന്നു. ഭാര്യ ശിവശക്തിയും മകന്‍ നിതീഷും പൂര്‍ണ പിന്തുണയുമായി കൂടെയുണ്ട്. മികച്ച ഡെയറി ഫാമിന്റെ ഉടമയാണെങ്കിലും സമയം കിട്ടിയാല്‍ മറ്റിടങ്ങളില്‍ കറവപ്പണിക്കും ലോഹുകുമാര്‍ പോകും.

ആര്‍. രാമലിംഗം 

പശുക്കളെ ജീവനു തുല്യമായി കാണുന്ന കുടുംബ പശ്ചാത്തലമാണു ഒട്ടപ്പാലം കോളനിയിലെ രാമലിംഗത്തിന്റേത്. പത്തുവര്‍ഷം മുമ്പു അച്ഛന്‍ രങ്കസ്വാമി നല്‍കിയ പത്തു സെന്റ് സ്ഥലത്തിന്റെ പകുതിയില്‍ മൂന്നു പശുക്കളെ വളര്‍ത്തിയാണു തുടക്കം. ഇന്നതു ഏഴു പശുക്കളായി. ദിവസേന 40 ലിറ്റര്‍ പാല്‍ സംഘത്തിനു നല്‍കും. ഇരുപതു വര്‍ഷമായി മൂലത്തറ സംഘാംഗമാണ്. ഭാര്യ വി. കാളിയമ്മാള്‍, മരുമകള്‍ വനിത എന്നിവരാണു പശുപരിപാലനത്തില്‍ രാമലിംഗത്തിന്റെ സാഹായികള്‍. മക്കളായ ആര്‍. കൃഷ്ണവേണി, രാജശേഖരന്‍, മണികണ്ഠന്‍ എന്നിവരുടെ പൂര്‍ണ പിന്തുണയുമുണ്ട്. ‘അച്ഛന്‍ സ്ഥലം തരുമ്പോള്‍ താമസിക്കാന്‍ ഓല ഷെഡ്ഡായിരുന്നു. ഇന്നതു ടെറസ് വീടായി. എല്ലാം ഈ അരുമകള്‍ തന്നത് ‘ – പശുക്കളെ തലോടി എളിമയുടെ പാല്‍ച്ചിരിയോടെ രാമലിംഗം പറയുന്നു. ഈ എളിമയിലൂന്നിയ കഠിനാധ്വാനമാണ് പട്ടിക വര്‍ഗ വിഭാഗത്തിലെ മികച്ച ക്ഷീര സഹകാരിക്കുള്ള പുരസ്‌കാരം രാമലിംഗത്തിനു നേടിക്കൊടുത്തത്.

സി. അംശവേണി 

മീനാക്ഷിപുരം സ്രാമ്പിയില്‍ രണ്ടര ഏക്കര്‍ തെങ്ങിന്തോപ്പില്‍ മുപ്പതു പശുക്കളടങ്ങിയ ഫാമാണു അംശവേണി നടത്തുന്നത്. ആടുകളും കോഴികളും പശുക്കള്‍ക്കു കൂട്ടിനുണ്ട്. പതിനഞ്ചു വര്‍ഷമായി പശുവളര്‍ത്തല്‍ തുടങ്ങിയിട്ട്. 2019 ല്‍ എഴുപതിനായിരം ലിറ്ററോളം പാല്‍ സംഘത്തിനു അളന്നു നല്‍കിയതാണു വനിതാ വിഭാഗത്തില്‍ അംശവേണിയെ മികച്ച ക്ഷീര കര്‍ഷകയാക്കിയത്. പശുത്തൊഴുത്തിനോടു ചേര്‍ന്നുള്ള ഷെഡിലാണു അംശവേണിയും കുടുംബവും താമസിക്കുന്നത്. ഭര്‍ത്താവ് എസ്. ചന്ദ്രശേഖരനും വിദ്യാര്‍ഥികളായ മക്കള്‍ മധുമിതയും അനുശ്രീ യും അംശവേണിയുടെ സഹായത്തിനു ഒപ്പമുണ്ട്. ‘പുതിയൊരു വീട് വെക്കണം’ – ചെറിയൊരാഗ്രഹം അവര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!