ബ്‌ളേഡ് പലിശക്കാരില്‍ നിന്ന് രക്ഷിക്കാന്‍ ‘മുറ്റത്തെ മുല്ല’യുമായി സഹകരണ വകുപ്പ്

[email protected]

ബ്‌ളേഡ് പലിശക്കാരില്‍നിന്ന് സാധാരണക്കാരെ രക്ഷിക്കാന്‍ കുടുംബശ്രീയുമായി സഹകരിച്ച് സഹകരണ വകുപ്പ് മുറ്റത്തെ മുല്ല’ ലഘുവായ്പാ പദ്ധതി നടപ്പാക്കുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പാലക്കാട് മണ്ണാര്‍കാട് പഴേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സഹകരണ മന്ത്രിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. മന്ത്രി ഡോ. കെ.ടി.ജലീല്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

വീട്ടുമുറ്റത്ത് ചെന്ന് ലളിതമായ നടപടി ക്രമങ്ങളിലൂടെ ഏറ്റവും കുറഞ്ഞ പലിശയ്ക്ക് ലഘുവായ്പനല്‍കുകയും ആഴ്ചതോറും ലഘുവായ തിരിച്ചടവ് ക്രമീകരണത്തിലൂടെ വായ്പാതുക ഈടാക്കുകയും ചെയ്യാനാണ് വിഭാവനം ചെയ്തിട്ടുള്ളത്.പദ്ധതിപ്രകാരം 1000 രൂപ മുതല്‍ 25000 രൂപ വരെയാണ് ഒരാള്‍ക്ക് വായ്പയായി നല്‍കുക. നിലവില്‍ കൊള്ളപലിശക്കാരില്‍ നിന്ന് എടുത്ത വായ്പ ഒറ്റത്തവണയായി അടച്ചുതീര്‍ക്കാനും ഇങ്ങനെ വായ്പ നല്‍കും. വായ്പക്കാരനില്‍ നിന്ന് 12 ശതമാനം പലിശയാണ് ഈടാക്കുക. അതായത് നൂറുരൂപക്ക് പ്രതിമാസം ഒരു രൂപ. ഇതില്‍നിന്നും ഒന്‍പതുശതമാനം പലിശ പ്രാഥമിക കാര്‍ഷിക ബാങ്കുകളില്‍ അടയ്ക്കണം. ബാക്കി കുടുംബശ്രീ യൂണിറ്റുകള്‍ക്ക് /വായ്പാ ഇടപാട് നടത്തുന്ന യൂണിറ്റ് അംഗത്തിന് അവരുടെ ഉചിതമായ തീരുമാനപ്രകാരം എടുക്കാം. പരമാവധി ഒരു വര്‍ഷമാണ് തിരിച്ചടയ്ക്കാനുള്ള കാലപരിധി. അതായത് 1000 രൂപ വായ്പ എടുത്ത ഒരാള്‍ ഒരു വര്‍ഷം കൊണ്ട് 52 ആഴ്ചകളില്‍ തുല്യഗഡുക്കളായി 1120 രൂപ തിരിച്ചടയ്ക്കണം. 10 ആഴ്ചയില്‍ തിരിച്ചടവ് പൂര്‍ത്തിയാകുന്ന വായ്പകളും നല്‍കും.

സംസ്ഥാനത്ത് വിപുലമായ ശൃംഖലയും ജനകീയാടിത്തറയും സാമ്പത്തിക ശക്തിയുള്ള പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ അതത് പ്രദേശങ്ങളിലെ കുടുംബശ്രീ സംവിധാനവുമായി ചേര്‍ന്നാണ് പദ്ധതി നിര്‍വഹണം നടത്തുക. ദുര്‍ബലമായതോ, ഈ പദ്ധതി നടപ്പിലാക്കാന്‍ താല്‍പര്യകുറവോ കാണിക്കുന്ന സംഘങ്ങളുടെ പരിധിയില്‍ താല്‍പര്യപൂര്‍വം മുന്നോട്ട് വരുന്ന മറ്റ് സഹകരണ സംഘങ്ങളിലൂടെ പദ്ധതി നടപ്പാക്കും. പൈലറ്റ് പദ്ധതിയായി പാലക്കാട് ജില്ലയിലാണ് ‘മുറ്റത്തെ മുല്ല’ ആദ്യം നടപ്പാക്കുക.

വായ്പാ ആവശ്യക്കാരുടെ എണ്ണമനുസരിച്ച് ഓരോ വാര്‍ഡിലേയും ഒന്നുമുതല്‍ മൂന്ന് വരെ കുടുംബശ്രീ യൂണിറ്റുകളിലൂടെയാണ് പദ്ധതി നടപ്പിലാക്കുക. പ്രവര്‍ത്തനമികവും വിശ്വാസവും ഉള്ള കുടുംബശ്രീ യൂണിറ്റുകള്‍ക്കാണ് വായ്പാ ചുമതല നല്‍കുകയെന്നും മന്ത്രി പറഞ്ഞു. സഹകരണസംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത് ബാബുവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!