പൈതൃക നഗരത്തില്‍ പ്രതാപത്തോടെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി

moonamvazhi
യു.പി. അബ്ദുള്‍ മജീദ്

 

മൂന്നര പതിറ്റാണ്ട് പ്രവര്‍ത്തന പാരമ്പര്യമുള്ള തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രി വികസനത്തിന്റെ പാതയിലാണ്. 600 കിടക്കകളുള്ള പുതിയ ബ്ലോക്കുകൂടി വന്നാല്‍ മലബാറിലെ ഏറ്റവും വലിയ ആശുപത്രി സമുച്ചയമായി ഇതു മാറും.

പൈതൃക നഗരമാണു തലശ്ശേരി. കടലോരത്തെ കരിമ്പാറകളുടെ കാവലില്‍ തിരമാലകളുടെ ആരവം കേട്ടുണരുന്ന നഗരം. അധിനിവേശത്തിന്റെ ചരിത്ര ശേഷിപ്പായ ബ്രിട്ടീഷ് കോട്ട. കച്ചവടക്കണ്ണോടെ കടലു കടന്നുവന്ന വിദേശികള്‍ പാണ്ടികശാലകള്‍ സ്ഥാപിച്ച മലബാറിലെ പഴയ തുറമുഖ നഗരം. കോലത്തുനാടിന്റെ വടക്കേയറ്റത്തുള്ള ‘ തലക്കത്തെ ചേരി ‘ യാണു തലക്കച്ചേരിയായും തലശ്ശേരിയായും മാറിയത്. മലയാള സാഹിത്യത്തറവാട്ടിലെ കാരണവരായ ഒ. ചന്തുമേനോന്റെയും ഹാസ്യ സാമ്രാട്ട് സഞ്ജയന്റേയും സ്വദേശം. കീലേരി കുഞ്ഞിക്കണ്ണനിലൂടെ തലശ്ശേരി സര്‍ക്കസിന്റെ ജന്മദേശമായി മാറി. മമ്പള്ളി ബേക്കറിയിലെ ആദ്യകാല കേക്കും പാചക കലയില്‍ പതിനെട്ടടവും പയറ്റിത്തെള്ളിഞ്ഞവരുടെ കൈപ്പുണ്യവുമൊക്കെ തലശ്ശേരിയെ രുചിക്കൂട്ടുകളുടെ നഗരമാക്കി. ഇന്ത്യയില്‍ ക്രിക്കറ്റ് ഭ്രാന്തിനു തുടക്കമിട്ട സ്ഥലം ഇന്നും കാത്തു സൂക്ഷിക്കുന്നുണ്ട് കളിയിലെ പൈതൃകം. ദേശീയ സ്വാതന്ത്യ പ്രസ്ഥാനത്തിനു ശക്തമായ പിന്‍ബലം നല്‍കിയ സ്ഥലമായിരുന്നു തലശ്ശേരി. ജനകീയ കൂട്ടായ്മകള്‍ക്കു മാതൃകയായ തലശ്ശേരി ആരോഗ്യ – വിദ്യാഭ്യാസ – സാംസ്‌കാരിക രംഗങ്ങളില്‍ അടുത്ത കാലത്തു വലിയ മുന്നേറ്റം നടത്തിയ പ്രദേശമാണ്. ആതുരസേവന രംഗത്തു പൈതൃക നഗരത്തിന് അഭിമാനമായി തലയുയര്‍ത്തി നില്‍ക്കുന്ന സ്ഥാപനങ്ങളിലൊന്നാണ് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി.

മികച്ച സഹകരണ ആശുപത്രികളുള്ള ജില്ല

വില്യം ലോഗന്റെ മലബാര്‍ മാന്വലില്‍ ചികിത്സാരംഗത്തു വടക്കേ മലബാറിന്റെ പിന്നോക്കാവസ്ഥ വരച്ചുകാട്ടുന്നുണ്ട്. 1730 ഒക്ടോബറിലെ കമ്പനി ഡയറി ലോഗന്‍ ഉദ്ധരിക്കുന്നു : ‘ ജനങ്ങള്‍ക്കിടയില്‍ കുറച്ചു കാലമായി പടര്‍ന്നുപിടിച്ച ഛര്‍ദ്യതിസാരം ഇപ്പോള്‍ അതിന്റെ പാരമ്യതയില്‍ എത്തിയിരിക്കുന്നു. മരിച്ചവരെ കുഴിച്ചുമൂടാന്‍തന്നെ നാട്ടുകാര്‍ നന്നെ പ്രയാസപ്പെടുന്നു. നമ്മുടെ ഗാരിസനില്‍പ്പെട്ട പട്ടാളക്കാരും മുക്കുവരും ( മല്‍സ്യം പിടിക്കുന്നവരും തോണിക്കാരും ) നമ്മുടെ സംരക്ഷണത്തിലുള്ള മറ്റുള്ളവരും ഈ പകര്‍ച്ചവ്യാധി കൊണ്ട് നന്നെ അവശരായിരിക്കുന്നു. ആരെങ്കിലും വല്ലതും സഹായിച്ചില്ലെങ്കില്‍ അവര്‍ ഒഴിച്ചു പോവേണ്ടി വരുമോ എന്ന സ്ഥിതിയാണ്. രോഗബാധിതരെ കിടത്താനുള്ള ബാരക്കുകള്‍ പണിയാനും മരിക്കുന്നവരെ കുഴിച്ചുമൂടാന്‍ പണിക്കാരെ നിയമിക്കാനും കമ്പനി തീരുമാനിച്ചു.’ ഡയറിയില്‍ പറഞ്ഞ പകര്‍ച്ചവ്യാധി കോളറയാണെന്നും കുത്തിവെപ്പ് നടത്തുന്നതിനു തലശ്ശേരി ഗാരിസനിലുള്ള പട്ടാളക്കാര്‍ പോരാതെ വന്നതിനാല്‍ അഞ്ചെങ്ങോവില്‍ നിന്നും മദിരാശിയില്‍ നിന്നും വിളിക്കേണ്ടി വന്നതായും ലോഗന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്കു ശേഷം വീണ്ടും മഹാമാരിയെത്തിയപ്പോള്‍ സര്‍ക്കാര്‍, സഹകരണ, സ്വകാര്യ മേഖലകളിലായി സകല സൗകര്യങ്ങളുമുള്ള നിരവധി ആശുപത്രികള്‍ വടക്കെ മലബാറില്‍ ഉയര്‍ന്നുകഴിഞ്ഞു. സഹകരണ മേഖലയില്‍ ആശുപത്രികള്‍ തുടങ്ങാന്‍ ആരോഗ്യകരമായ മത്സരം നടന്ന കണ്ണൂര്‍ ജില്ല മികച്ച സഹകരണാശുപത്രികളുടെ എണ്ണം കൊണ്ടും ശ്രദ്ധേയമാണ്.

1984 ല്‍ രജിസ്റ്റര്‍ ചെയ്ത മമ്പറം സഹകരണാശുപത്രി സൊസൈറ്റിയുടെ കീഴിലാണു തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രി. ചികിത്സാരംഗത്തു കച്ചവടവല്‍ക്കരണവും ചൂഷണവും വര്‍ധിച്ചു വരുമ്പോള്‍ സാധാരണക്കാര്‍ക്കു കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ നല്‍കുക എന്ന ഉദ്ദേശ്യത്തോടെ 1985 ലാണു തലശ്ശേരി മുകുന്ദ് ജങ്ഷനിലെ വാടകക്കെട്ടിടത്തില്‍ സഹകരണാശുപത്രി തുറന്നത്. 50 പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യവുമായി തുടങ്ങിയ ഈ സഹകരണാശുപത്രി ഇന്നു വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം, ആധുനിക ചികിത്സാ സൗകര്യങ്ങള്‍, ആരോഗ്യ രംഗത്തെ ജനകീയ ഇടപെടല്‍ തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാനത്തെ മികച്ച സഹകരണാശുപത്രികളുടെ പട്ടികയില്‍ ഇടം പിടിച്ചുകഴിഞ്ഞു. കോവിഡ് മഹാമാരിയെ നേരിടാന്‍ ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍പോലും പകച്ചു നിന്നപ്പോള്‍ ലക്ഷങ്ങള്‍ മുടക്കി അടിസ്ഥാന സൗകര്യങ്ങളൊരുക്കി കോവിഡ് രോഗികള്‍ക്ക് അത്താണിയായി മാറാന്‍ കഴിഞ്ഞു എന്നു മാത്രമല്ല സര്‍ക്കാര്‍ നിശ്ചയിച്ച ചികിത്സാ ഫീസിനപ്പുറം പോവാതെ രോഗികള്‍ക്ക് ആശ്വാസം നല്‍കാനും ഇന്ദിരാഗാന്ധി സഹകരണാശുപത്രിക്കു സാധിച്ചു.

ശക്തമായ സാമ്പത്തികാടിത്തറ

അയ്യായിരത്തോളം അംഗങ്ങളുള്ള മമ്പറം സഹകരണാശുപത്രി സംഘം ശക്തമായ സാമ്പത്തിക അടിത്തറയില്‍ത്തന്നെയാണു കുറഞ്ഞ കാലം കൊണ്ട് വലിയൊരു ആതുരാലയം വളര്‍ത്തിയെടുത്തത്. ഓഹരി, നിക്ഷേപം, വായ്പ എന്നിവ വഴി 16 കോടിയോളം രൂപ സമാഹരിച്ച സംഘത്തിന്റെ പ്രവര്‍ത്തനക്ഷമത ബോധ്യപ്പെട്ടതോടെ പ്രവാസികള്‍ ഉള്‍പ്പടെ നല്ലൊരു വിഭാഗം സംഘത്തെ പിന്തുണക്കാന്‍ തയാറായി. 60 കോടി രൂപ അംഗീകൃത മൂലധനമുള്ള സംഘത്തിനു തലശ്ശേരി നഗരത്തില്‍ ആറര ഏക്കര്‍ സ്ഥലമുണ്ട്. ഓഹരി ഉടമകള്‍ക്കും നിക്ഷേപകര്‍ക്കും നല്‍കുന്ന ആകര്‍ഷകമായ ചികിത്സാ സൗകര്യമാണു ധനസമാഹരണം എളുപ്പമാക്കുന്നത്. ചികിത്സാ സേവനം വഴി 33 കോടിയും ഫാര്‍മസിയില്‍ നിന്നു 10 കോടിയും പ്രതിവര്‍ഷം വരുമാനം ലഭിച്ചിരുന്ന ആശുപത്രി കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിപോലും തരണം ചെയ്യുമെന്ന പ്രതീക്ഷയിലാണ്.

മികച്ച സൗകര്യങ്ങള്‍

സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലായി 350 കിടക്കകളുള്ള സഹകരണാശുപത്രിയില്‍ 24 മണിക്കൂറും അപകട ചികിത്സാ സൗകര്യമുണ്ട്. രണ്ട് മൊബൈല്‍ ഐ.സി.യു, മൊബൈല്‍ മോര്‍ച്ചറി തുടങ്ങിയവയുണ്ട്. മികച്ച ശസ്ത്രക്രിയാ തിയേറ്ററുകള്‍ ഉള്ളതിനാല്‍ സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ നടത്തുന്ന ആശുപത്രിയാണിത്. ആധുനിക ലാബ് , നൂതന സി.ടി. സ്‌കാന്‍ തുടങ്ങി രോഗനിര്‍ണയത്തിനു ഹൈടെക് ആശുപത്രികള്‍ ഒരുക്കുന്ന എല്ലാ സംവിധാനങ്ങളും ഇവിടെ ലഭ്യമാണ്. കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോ സര്‍ജറി, പീഡിയാട്രിക്‌സ്, ഗൈനക്കോളജി, പ്ലാസ്റ്റിക് സര്‍ജറി തുടങ്ങിയ ഇരുപത്തിയഞ്ചിലധികം ഡിപ്പാര്‍ട്ട്‌മെന്റുകളും ആധുനിക സൗകര്യങ്ങളും ഇവിടെയുണ്ട്. അമ്പതിലധികം സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുള്ള ആശുപത്രിയില്‍ പാരാ മെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെ 450 ജീവനക്കാരുണ്ട്. കോഴിക്കോട് മെട്രോ കാര്‍ഡിയാക് സെന്ററുമായി സഹകരിച്ചാണ് കാര്‍ഡിയോളജി യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്.

600 കിടക്കകളുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ മലബാറിലെ ഏറ്റവും വലിയ ആശുപത്രി സമുച്ചയമായി ഇന്ദിരാഗാന്ധി ആശുപത്രി മാറും. ഏറ്റവും പുതിയ രോഗ നിര്‍ണയ, ചികിത്സാ സൗകര്യങ്ങള്‍ പുതിയ കെട്ടിടത്തില്‍ സജ്ജമാക്കാനാണ് പദ്ധതി. ആശുപത്രിയുടെ 15 കി. മീറ്റര്‍ ചുറ്റളവില്‍ ഹോം കെയര്‍ സംവിധാനമൊരുക്കിയും തലശ്ശേരി ആശുപത്രി സേവനം നടത്തുന്നു. ഡോക്ടറും പാരാ മെഡിക്കല്‍ സ്റ്റാഫും മരുന്നും സഹിതം വീടുകളിലെത്തി ചികില്‍സിക്കുന്ന പദ്ധതിയാണു ഹോം കെയര്‍ വഴി നടപ്പാക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്തു നിരവധി പേര്‍ ഈ സൗകര്യം ഉപയോഗിക്കുന്നുണ്ട്. കോവിഡ് കാലത്തു കഴിഞ്ഞ വര്‍ഷം യുദ്ധകാലാടിസ്ഥാനത്തില്‍ വെന്റിലേറ്ററുകളും സ്‌പെഷ്യല്‍ ഐ.സി.യു.വും പ്രത്യേകം 15 മുറികളും 18 പേര്‍ക്കു ജനറല്‍ വാര്‍ഡും സജ്ജമാക്കി ഇന്ദിരാഗാന്ധി ആശുപത്രി പ്രശംസ പിടിച്ചുപറ്റി. ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ ടെസ്റ്റുകള്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ത്തന്നെ നടത്തുന്നു.

ജനകീയ ഇടപെടല്‍

ആരോഗ്യമേഖലയില്‍ ജനകീയ ഇടപെടല്‍ വഴി വലിയ ചലനങ്ങളുണ്ടാക്കാന്‍ കഴിയുമെന്നു തെളിയിക്കുന്ന പദ്ധതികളും ഇന്ദിരാഗാന്ധി ആശുപത്രി ഏറ്റെടുക്കുന്നുണ്ട്. സന്നദ്ധ സംഘടകള്‍, വായനശാലകള്‍, ക്ലബ്ബുകള്‍ തുടങ്ങിയവയുടെ പിന്തുണയോടെയാണു സാധാരണക്കാരെ സഹായിക്കുന്നത്. വീല്‍ച്ചെയറുകള്‍, സ്ട്രച്ചര്‍ ട്രോളികള്‍ തുടങ്ങിയവ സന്നദ്ധ സംഘടനകള്‍ക്ക് ആശുപത്രി സൗജന്യമായി നല്‍കുന്നുണ്ട്. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഉള്‍പ്രദേശങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാരെ പങ്കെടുപ്പിച്ച് നടത്തുന്ന മെഡിക്കല്‍ ക്യാമ്പുകള്‍ക്കു നല്ല പ്രതികരണമാണ്. പൊതു മേഖല, സ്വകാര്യ മേഖലാ ജീവനക്കാര്‍, വിമുക്തഭട•ാര്‍ തുടങ്ങിയവര്‍ക്കു മെഡിക്കല്‍ ഇന്‍ഷൂറന്‍സ്, ക്യാഷ്‌ലെസ് ചികിത്സാ സൗകര്യവും സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മെഡിക്കല്‍ റീ ഇംപേഴ്‌സ്‌മെന്റ് പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്. യുണെറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ 31.80 ലക്ഷം രൂപ പ്രീമിയം നല്‍കിക്കൊണ്ട് സൊസൈറ്റി അംഗങ്ങള്‍ക്കു വേണ്ടി ആരോഗ്യ പരിരക്ഷാ പദ്ധതിയുമുണ്ട്. ആശുപത്രി വികസനത്തിനു പണം നിക്ഷേപിക്കുന്നവര്‍ക്കു പ്രത്യേക ചികിത്സാ സൗകര്യങ്ങളുണ്ട്.

സംതൃപ്തരായ ജീവനക്കാരാണ് ഏതൊരു സ്ഥാപനത്തിന്റെയും വളര്‍ച്ചയുടെ ചാലകശക്തിയെന്ന് ആശുപത്രി ഭരണ സമിതിക്കു ബോധ്യമുണ്ട്. സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളവും മറ്റാനുകൂല്യങ്ങളും അതതു സമയത്തു നല്‍കി ജീവനക്കാരുടെ ക്ഷേമം ഉറപ്പുവരുത്താന്‍ സംഘം ശ്രദ്ധിക്കുന്നുണ്ട്. ഭരണ സമിതിയും ഡോക്ടര്‍മാരും ജീവനക്കാരും സന്നദ്ധ സംഘടനകളും കൈകോര്‍ത്തു പൊതുജനാരോഗ്യരംഗത്തു സജീവമായതിന്റെ നേര്‍സാക്ഷ്യമാണ് ഇന്ദിരാഗാന്ധി സഹകരണാശുപത്രി. ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണത്തിലുള്ള വന്‍ വര്‍ധനവാണ് കോടികളുടെ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ ഭരണ സമിതിക്കു പ്രേരണയായത്.

പ്രമുഖ സഹകാരിയും കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ ജില്ലയില്‍ സാമുഹിക രംഗങ്ങളില്‍ സജീവ സാന്നിധ്യവുമായ മമ്പറം ദിവാകരനാണ് ആശുപത്രി സൊസൈറ്റിയുടെ പ്രസിഡന്റ്. പി.കെ. അബ്ദുല്ല വൈസ് പ്രസിഡന്റും ഡോ. കെ.പി.എ. സിദ്ധീഖ് മെഡിക്കല്‍ ഡയരക്ടറുമാണ്. എ പവിത്രന്‍, ഡോ. പി.വി. രഞ്ജിത്, ഡോ. പ്രസന്ന ബായ്, ഡോ. ഷീല പത്മാക്ഷന്‍, കണ്ടോത്ത് ഗോപി , വി.കെ, ഭാസ്‌കരന്‍, മുഹമ്മദ് അഷ്‌റഫ് ഒമര്‍ , മുസ്തഫ ഹാജി, പി. കുമാരന്‍, ഒ. ദാമോദരന്‍ നമ്പ്യാര്‍, സക്കീന നിസാര്‍ എന്നിവര്‍ ഡയരക്ടര്‍മാരാണ്. കെ. സുനില്‍ കുമാര്‍ ജനറല്‍ മാനേജറും കെ. വിലാസ് അസി. മാനേജറും സി.എച്ച്. സുശീല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമാണ്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!