പാളം തെറ്റുന്നപലവക സംഘങ്ങള്‍

moonamvazhi

– കിരണ്‍ വാസു

പലവക ( മിസലേനിയസ് ) സഹകരണ സംഘങ്ങള്‍ക്കു അവഗണനയുടെ കഥയേ പറയാനുള്ളു.
കേരള ബാങ്ക് രൂപവത്കരണശേഷം പലവക സംഘങ്ങള്‍ നാഥനില്ലാത്ത അവസ്ഥയിലാണ്.
വായ്പാ സംഘങ്ങളല്ലെന്ന കാരണത്താല്‍ രണ്ടാംതരക്കാരായും മുദ്രകുത്തപ്പെട്ടു.
സഹകരണ മേഖലയുടെ അടിത്തറ തകര്‍ക്കുന്ന നയങ്ങളാണു പലവക സംഘങ്ങളോട്
സഹകരണ വകുപ്പ് സ്വീകരിക്കുന്നത്. പലവക സംഘങ്ങള്‍ക്കു കേരള ബാങ്കിലുള്ള
ഓഹരിത്തുകയ്ക്കു ലാഭവിഹിതമില്ല. ഈ ഓഹരിത്തുക മടക്കിക്കൊടുക്കുകയുമില്ല.
കേരള ബാങ്കിലെ നിയമനങ്ങളില്‍ സഹകരണ ജീവനക്കാര്‍ക്കുള്ള സംവരണവും
പലവക സംഘങ്ങളിലെ ജീവനക്കാര്‍ക്കു കിട്ടില്ല.

 

എണ്ണം കൊണ്ടും പ്രവര്‍ത്തന വൈപുല്യം കൊണ്ടും കേരളത്തിന്റെ സഹകരണ മേഖലയില്‍ ശക്തമായ സാന്നിധ്യമാണു പലവക സഹകരണ സംഘങ്ങള്‍. ക്ഷേമ സംഘങ്ങളും വനിതാ സംഘങ്ങളും പട്ടികവിഭാഗം സംഘങ്ങളുമെല്ലാം അടങ്ങുന്നവയാണിത്. കേരള ബാങ്ക് രൂപവത്കരണത്തിനുശേഷം പലവക സംഘങ്ങള്‍ നാഥനില്ലാത്ത സ്ഥിതിയിലായി. അതുമാത്രവുമല്ല, വായ്പാ സംഘങ്ങളല്ലെന്ന കാരണത്താല്‍ രണ്ടാംതരക്കാരായും മുദ്രകുത്തപ്പെട്ടു. സഹകരണ മേഖലയുടെ അടിത്തറ തകര്‍ക്കുന്ന നയങ്ങളാണു പലവക സംഘങ്ങളോട് സഹകരണ വകുപ്പ് സ്വീകരിക്കുന്നത്. പലിശനിര്‍ണയത്തില്‍ പലവക സംഘങ്ങളെ വ്യക്തികള്‍ക്കു തുല്യമായാണു കണക്കാക്കിയത്. അതിനാല്‍, പലവക സംഘങ്ങള്‍ കേരള ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ വ്യക്തികള്‍ക്കുള്ള പലിശ മാത്രമാണു നല്‍കുക. ഇതാകട്ടെ പലവക സംഘങ്ങള്‍ അവരുടെ അംഗങ്ങളുടെ നിക്ഷേപത്തിനു നല്‍കേണ്ട പലിശയേക്കാള്‍ 0.75 ശതമാനം കുറവാണ്. ഓരോ നൂറു രൂപ നിക്ഷേപം സ്വീകരിക്കുമ്പോഴും 75 പൈസ വീതം സംഘങ്ങള്‍ നഷ്ടം സഹിക്കണമെന്നര്‍ഥം. ആര്‍ക്കും പെട്ടെന്നു ബോധ്യപ്പെടുന്ന ഈ പ്രശ്‌നം പരിഹരിക്കാന്‍ രണ്ടു വര്‍ഷമായിട്ടും സഹകരണ വകുപ്പ് മനസ്സുകാണിക്കുന്നില്ലെന്നു വരുമ്പോഴാണ് ഈ പ്രസ്ഥാനത്തിന്റെ നാശം കാണാന്‍ ആഗ്രഹിക്കുന്നവരില്‍ ആരൊക്കെയുണ്ടെന്നു സംശയം തോന്നിപ്പോവുക.

നിക്ഷേപത്തിനു പലിശ കുറച്ചുവെന്നതു മാത്രമല്ല, ഒരുപാട് കാര്യങ്ങളില്‍ സമാനമായ നീതിരഹിത സമീപനം പലവക സംഘങ്ങളുടെ കാര്യത്തില്‍ നിലനില്‍ക്കുന്നുണ്ട്. പലവക സംഘങ്ങള്‍ക്കു കേരള ബാങ്കിലുള്ള ഓഹരിത്തുകയ്ക്കു ലാഭവിഹിതമില്ല. ഈ ഓഹരിത്തുക മടക്കിക്കൊടുക്കുകയുമില്ല. കേരള ബാങ്കിലെ നിയമനങ്ങളില്‍ സഹകരണ ജീവനക്കാര്‍ക്കുള്ള സംവരണത്തില്‍നിന്നു പലവക സംഘങ്ങളിലെ ജീവനക്കാരെ ഒഴിവാക്കി. ഇങ്ങനെ നീളുന്നു വിവേചനത്തിന്റെ പട്ടിക. അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക എന്നതാണു പലവക സംഘങ്ങളുടെ പിറവിയുടെ ആത്യന്തിക ലക്ഷ്യം. വനവിഭവങ്ങള്‍ ശേഖരിക്കുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ സ്വീകരിച്ച് വിറ്റുനല്‍കാനുള്ള അഭയകേന്ദ്രമാണ് അവര്‍ അംഗങ്ങളായ സഹകരണ സംഘം. വനിതാ കൂട്ടായ്മകള്‍ക്കു ജീവനോപാധി ഉറപ്പാക്കുകയാണു വനിതാ സംഘങ്ങളുടെ ലക്ഷ്യം. ഓട്ടോ തൊഴിലാളികള്‍, കയറ്റിറക്കു തൊഴിലാളികള്‍ എന്നിങ്ങനെ ഓരോ വിഭാഗത്തിലെയും ജനങ്ങളുടെ സ്വാഭാവിക കൂട്ടായ്മയായാണ് ഇത്തരം സംഘങ്ങള്‍ രൂപപ്പെടുന്നത്. അവയെ മൂലധന ശേഷിയുള്ള വായ്പാ സഹകരണ സംഘങ്ങളോട് തുലനം ചെയ്യുന്നതു ശരിയായ രീതിയല്ല. മാത്രവുമല്ല, വായ്പാ സംഘങ്ങളേക്കാള്‍ കൂടുതല്‍ പരിഗണന ഈ സംഘങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. കേരള ബാങ്ക് രൂപവത്കരിക്കുമ്പോള്‍ വായ്‌പേതര സംഘങ്ങള്‍ക്കു പ്രത്യേക അപ്പക്‌സ് സ്ഥാപനം സ്ഥാപിക്കുമെന്ന വാഗ്ദാനം പൊതുവെ അംഗീകരിക്കപ്പെട്ടത് അതുകൊണ്ടാണ്.

തെറ്റായ
പലിശ നിര്‍ണയം

സഹകരണ സംഘം രജിസ്ട്രാര്‍ കണ്‍വീനറായ ഒരു ഉപസമിതിയാണു സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും പലിശ നിര്‍ണയിക്കുന്നത്. ഈ ഉപസമിതിയില്‍ ആറ് അംഗങ്ങളാണുള്ളത്. ഇതില്‍ മൂന്നു പേരും കേരള ബാങ്കിന്റെ പ്രതിനിധികളാണ്. പാക്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവരാണു മറ്റു രണ്ടു പേര്‍. നേരത്തെ ജില്ലാ സഹകരണ ബാങ്കിന്റെ പ്രതിനിധികളും ഉണ്ടായിരുന്നു. ജില്ലാ സഹകരണ ബാങ്ക് സംസ്ഥാന സഹകരണ ബാങ്കിന്റെ ഭാഗമായതോടെയാണ് ആ പ്രാതിനിധ്യം ഇല്ലാതായത്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. റിസര്‍വ് ബാങ്കിന്റെ നയത്തിനും നിര്‍ദേശത്തിനുമനുസരിച്ചാണു സഹകരണ പലിശനിര്‍ണയ ഉപസമിതിയും പലിശ നിരക്കുകള്‍ പുതുക്കാറുള്ളത്. അങ്ങനെയാണെങ്കിലും, കേരള ബാങ്കിന്റെ സാമ്പത്തിക താല്‍പ്പര്യത്തിനാണ് ഊന്നല്‍ ലഭിക്കാറുള്ളത്. പലിശ നിര്‍ണയ സമിതിയിലും കേരള ബാങ്ക് ഭരണസമിതിയിലും കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കു പ്രാതിനിധ്യമുള്ളതിനാല്‍ അവരുടെ താല്‍പ്പര്യം പൊതുവെ സംരക്ഷിക്കപ്പെടാറുണ്ട്. അതേസമയം, വായ്പേതര സംഘങ്ങള്‍ക്കു സമിതിയില്‍ പ്രാതിനിധ്യമില്ല. അതിന്റെ പോരായ്മ ഈ സംഘങ്ങള്‍ അനുഭവിക്കുന്നുണ്ട്. വ്യക്തികള്‍ക്കു നല്‍കേണ്ടതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ പലവക സംഘങ്ങളുടെ നിക്ഷേപത്തിനു കേരള ബാങ്ക് പലിശ നല്‍കിയാല്‍ മതിയെന്ന തീരുമാനമെടുത്തത് അതുകൊണ്ടാണ്. ഇക്കാരണത്താല്‍ സംഘങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം നിരന്തരം പരാതിയായി ബോധ്യപ്പെടുത്തിയിട്ടും പരിഹാരമുണ്ടാകാത്തത് അര്‍ഹമായപ്രാതിനിധ്യം ഇത്തരം തീരുമാനങ്ങളെടുക്കാനുള്ള വേദിയില്‍ ഇല്ലാത്തതുകൊണ്ടാണ്.

പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കു പരമാവധി ഏഴ് ശതമാനം പലിശനിരക്കില്‍ വ്യക്തികളില്‍നിന്നു നിക്ഷേപം സ്വീകരിക്കാമെന്നാണു സഹകരണ പലിശനിര്‍ണയ സമിതി നിശ്ചയിച്ചത്. ഇതില്‍ പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍, പ്രാഥമിക സഹകരണ ബാങ്കുകള്‍ എന്നിവ സംസ്ഥാന സഹകരണ ബാങ്കില്‍ ( കേരള ബാങ്ക് ) നിക്ഷേപിക്കുമ്പോള്‍ അവര്‍ നിക്ഷേപകര്‍ക്കു നല്‍കുന്ന അതേ നിരക്കില്‍ പലിശ നല്‍കണമെന്നു സമിതി നിശ്ചയിച്ചു. 1607 സംഘങ്ങള്‍ മാത്രമാണ് ഈ വിഭാഗത്തിലുള്ളത്. ഭൂരിപക്ഷം വരുന്ന വായ്‌പേതര സംഘങ്ങള്‍ക്ക് ഈ പരിഗണനയില്ല. ഇവയ്ക്കു 6.25 ശതമാനം പലിശയാണു കേരള ബാങ്ക് നല്‍കുന്നത്. ഈ സംഘങ്ങള്‍ വ്യക്തികള്‍ക്കു നല്‍കേണ്ടത് ഏഴ് ശതമാനം പലിശയാണ്. ഓരോ 100 രൂപ നിക്ഷേപത്തിനു 75 പൈസ സംഘങ്ങള്‍ക്കു നഷ്ടമാകും. 2021 മാര്‍ച്ചിലെ കണക്കനുസരിച്ച് 8179 കോടി രൂപയാണു കേരള ബാങ്കിലെ വായ്പേതര സംഘങ്ങളുടെ നിക്ഷേപം. ഇതില്‍ 7073 കോടി രൂപയും സ്ഥിരനിക്ഷേപമാണ്. ഇത്രയും നിക്ഷേപം സ്വീകരിച്ചതുകൊണ്ടുമാത്രം 0.75 ശതമാനം നഷ്ടം ഓരോ വര്‍ഷവും ഈ സംഘങ്ങള്‍ക്കുണ്ടാവുന്നു.

സംസ്ഥാനത്തു 15,564 പ്രാഥമിക സഹകരണ സംഘങ്ങളാണുള്ളത്. അംഗങ്ങളില്‍നിന്നു നിക്ഷേപം സ്വീകരിക്കാന്‍ ഓരോ സംഘത്തിനും അനുമതിയുണ്ട്. സംഘങ്ങള്‍ സ്വീകരിച്ച നിക്ഷേപത്തില്‍നിന്ന് അവരുടെ ആവശ്യം കഴിഞ്ഞ് അധികം വരുന്ന തുക കേരള ബാങ്കില്‍ നിക്ഷേപിക്കണമെന്നാണു വ്യവസ്ഥ. ഈ നിക്ഷേപത്തിനു സംഘം എത്രയാണോ വ്യക്തികള്‍ക്കു പലിശയായി നല്‍കുന്നത് അതേതോതില്‍ കേരള ബാങ്കും സംഘങ്ങള്‍ക്കു നല്‍കണം. ഇതായിരുന്നു രീതി. എന്നാല്‍, കേരള ബാങ്ക് ഉണ്ടായതിനുശേഷം രൂപവത്കരിച്ച പലിശനിര്‍ണയ ഉപസമിതി ഇതില്‍ മാറ്റം വരുത്തി. സംഘങ്ങളെ കൂട്ടത്തോടെ നഷ്ടത്തിലാക്കുന്ന ഈ തെറ്റ് തിരുത്തണമെന്നു കാണിച്ച് മിസലേനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആക്ഷന്‍ കൗണ്‍സില്‍ മന്ത്രിക്കും കേരള ബാങ്കിനും സഹകരണ സംഘം രജിസ്ട്രാര്‍ക്കുമെല്ലാം പരാതി നല്‍കിയിട്ടുണ്ടെങ്കിലും തിരുത്തലുണ്ടായിട്ടില്ല. 2021 ജനുവരി 19 നാണ് ഈ രീതിയില്‍ പലിശ നിശ്ചയിച്ചത്. 2022 ഫിബ്രവരി ഒമ്പതിനു വീണ്ടും പലിശനിര്‍ണയ ഉപസമിതി ചേര്‍ന്നെങ്കിലും തെറ്റിപ്പോയ തീരുമാനം തിരുത്തിയില്ല. വായ്പേതര സംഘങ്ങളെ പ്രതിസന്ധിയിലാക്കുന്ന രീതി തിരുത്തണമെന്ന നിലപാടാണു കേരള ബാങ്കിനുള്ളതെന്നാണ് അവരുടെ വിശദീകരണം. എല്ലാ പ്രാഥമിക സംഘങ്ങളുടെയും നിക്ഷേപത്തിന് ഒരേ പലിശ നല്‍കാന്‍, നയപരമായ വ്യക്തതതേടി കേരള ബാങ്ക് സഹകരണ സംഘം രജിസ്ട്രാര്‍ക്കു കത്ത് നല്‍കിയിരുന്നു. ഇതിനായി പലിശനിര്‍ണയ ഉപസമനിതി യോഗം ചേരാനും രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2022 ജനുവരി 13 നു ചേര്‍ന്ന കേരള ബാങ്ക് ഭരണസമിതി തീരുമാനമനുസരിച്ചാണിത്. ഇതിലും തുടര്‍നടപടിയുണ്ടായിട്ടില്ല.

നിയമനത്തിലെ
സംവരണം റദ്ദാക്കി

ജില്ലാ സഹകരണ ബാങ്കുകള്‍ ഓരോ ജില്ലയിലെയും പ്രാഥമിക സംഘങ്ങളുടെ ഒരു അപ്പക്‌സ് സ്ഥാപനമായാണു പ്രവര്‍ത്തിച്ചത്. സംഘങ്ങള്‍ക്ക് എപ്പോഴും ആശ്രയിക്കാവുന്ന ഒരു ഇഴയടുപ്പം പ്രാഥമിക സംഘങ്ങളും ജില്ലാ ബാങ്കുകളും തമ്മിലുണ്ടായിരുന്നു. അതില്‍ വായ്പ-വായ്‌പേതര വ്യത്യാസമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ജില്ലാ സഹകരണ ബാങ്കുകളിലെ നിയമനത്തില്‍ ചില തസ്തികകളില്‍ 50 ശതമാനം സംവരണം പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്കു നല്‍കിയിരുന്നു. കേരള ബാങ്ക് വന്നതോടെ ഇതില്ലാതാക്കി. കേരള ബാങ്കിലെ എ-ക്ലാസ് അംഗങ്ങളായ സംഘങ്ങളിലെ ജീവനക്കാര്‍ക്കു മാത്രം സംവരണം നല്‍കിയാല്‍ മതിയെന്നാണു റിക്രൂട്ട്‌മെന്റ് റൂളിലെ വ്യവസ്ഥ. അതായത്, പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍ എന്നിവയിലെ ജീവനക്കാര്‍ക്കു മാത്രമാണു സംവരണമുള്ളത്. അതും പരിമിതമായ തസ്തികകളില്‍. പതിനയ്യായിരത്തോളം വരുന്ന മറ്റു സംഘങ്ങളിലെ ഒന്നര ലക്ഷത്തോളം ജീവനക്കാര്‍ ഇതോടെ കേരള ബാങ്ക് നിയമനത്തില്‍ അയോഗ്യരായി.

കേരള ബാങ്കിലെ ക്ലര്‍ക്ക് തസ്തികയില്‍ മാത്രമാണ് ഇപ്പോള്‍ സൊസൈറ്റി സംവരണമുള്ളത്. അതിലേക്കു കേരള ബാങ്കിലെ അംഗ സംഘങ്ങളായ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘം, അര്‍ബന്‍ സഹകരണ ബാങ്ക് എന്നിവയിലെ ജീവനക്കാര്‍ക്കു മാത്രമാണ് അപേക്ഷിക്കാന്‍ അര്‍ഹത. എന്തുകൊണ്ടാണു മറ്റു സംഘങ്ങളിലെ ജീവനക്കാരെ അയോഗ്യരാക്കിയത് എന്നതു സംബന്ധിച്ച് ഇതുവരെ കൃത്യമായ ഒരു വിശദീകരണവും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. കേരള ബാങ്ക് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാണെങ്കിലും ഇവിടുത്തെ നിയമനച്ചട്ടം പൂര്‍ണമായി സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ളതാണ്. ജില്ലാ ബാങ്കില്‍ നിലനിന്ന ഒരു സംവരണം പാടെ ഉപേക്ഷിക്കാന്‍ തീരുമാനമെടുക്കുമ്പോള്‍ അതില്‍ വിശദീകരണംപോലും നല്‍കുന്നില്ലെന്നതു ഗുരുതരമായ സ്ഥിതിയാണ്. മാത്രവുമല്ല, നിയമനത്തില്‍ സൊസൈറ്റി ക്വാട്ട കൊണ്ടുവന്നതു ജീവനക്കാരുടെ പോരാട്ടത്തിന്റെ ഭാഗമായാണ്. അതാണ് ഒരു മുന്നറിയിപ്പുപോലുമില്ലാതെ എടുത്തുകളഞ്ഞത്. നിലവിലുണ്ടായിരുന്ന ഒരാനുകൂല്യവും കേരള ബാങ്ക് നിലവില്‍വന്നാല്‍ നഷ്ടപ്പെടില്ലെന്നായിരുന്നു സര്‍ക്കാരിന്റെ ഉറപ്പ്. ഇതാണു ലംഘിക്കപ്പെട്ടത്.

വായ്പാ സംഘങ്ങള്‍ക്കുള്ള സംവരണവും പരിമിതമാണ്. ക്ലര്‍ക്ക് തസ്തികയില്‍ 75 ശതമാനമാണു പി.എസ്.സി. വഴി നിയമിക്കുന്നത്. 25 ശതമാനം സ്ഥാനക്കയറ്റം വഴിയാണു നികത്തുക. പി.എസ്.സി. വഴി നിയമിക്കുന്ന 75 ശതമാനത്തില്‍ 50 ശതമാനമാണ് അംഗസംഘങ്ങളിലെ ജീവനക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ളത്. അതായത് മൊത്തം തസ്തികയുടെ 37.5 ശതമാനം മാത്രമായിരിക്കും സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ക്കു ലഭിക്കുക. ഇതിനു സമാനമായി സഹകരണം പഠിച്ചിറങ്ങുന്ന പൊതുവിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്കും ഒഴിവ് കുറയും. അവര്‍ക്കും 37.5 ശതമാനം മാത്രമാണു ക്ലര്‍ക്ക് തസ്തികയില്‍ നിയമനം ലഭിക്കുക. സഹകരണ മേഖലയില്‍ ഉദ്യോഗാര്‍ഥികള്‍ക്കും സഹകരണ സംഘം ജീവനക്കാര്‍ക്കും ഉയര്‍ന്ന ജോലി ലഭിക്കാനുള്ള ഇടമായിരുന്നു ജില്ലാ സഹകരണ ബാങ്കുകള്‍. പ്രാഥമിക സഹകരണ സംഘത്തിലെ ജീവനക്കാരായ ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കു പി.എസ്.സി. വഴിതന്നെ ജില്ലാ ബാങ്കില്‍ സൊസൈറ്റി സംവരണത്തിലൂടെ ജോലി ലഭിക്കുമായിരുന്നു. ഈ സാധ്യതയാണു പുതിയ നിയമനച്ചട്ടത്തിലെ വ്യവസ്ഥയനുസരിച്ച് ഇല്ലാതാകുന്നത്. ഏറെ പ്രതീക്ഷയോടെയാണു കേരള ബാങ്ക് രൂപവത്കരണം സഹകാരികളും സഹകരണ ജീവനക്കാരും കണ്ടത്. പക്ഷേ, പലവക സംഘങ്ങള്‍ക്കും അവിടുത്തെ ജീവനക്കാര്‍ക്കും നിലവില്‍ കേരള ബാങ്കിന്റെ നിലപാടും നയവും വലിയ തിരിച്ചടിയാണ്.

ശ്രീറാം കമ്മിറ്റി
പറഞ്ഞത്

കേരള ബാങ്ക് രൂപവത്കരണത്തെകുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയ ശ്രീറാം കമ്മിറ്റി സംസ്ഥാനത്തെ പ്രാഥമിക സഹകരണ മേഖലയെക്കുറിച്ച് ഗൗരവത്തോടെയാണു പഠിച്ചത്. ജില്ലാ ബാങ്കുകള്‍ ഇല്ലാതാവുകയും വലിയ മൂലധന അടിത്തറയുള്ള കേരള ബാങ്ക് വരികയും ചെയ്താല്‍ സഹകരണ മേഖലയില്‍ എന്തു മാറ്റമാണ് ഉണ്ടാവുകയെന്നതാണു ശ്രീറാം കമ്മിറ്റി പരിശോധിച്ചത്. വായ്പാ സംഘങ്ങളെയും വായ്‌പേതര സംഘങ്ങളെയും രണ്ടായി കണക്കാക്കി രണ്ട് അപ്പക്‌സ് സ്ഥാപനങ്ങള്‍ക്കു കീഴിലാക്കണമെന്നാണു കമ്മിറ്റിയുടെ നിര്‍ദേശം. പ്രാഥമിക സഹകരണ ബാങ്കുകളും പ്രാഥമിക അര്‍ബന്‍ ബാങ്കുകളും മാത്രമായി കേരള ബാങ്കിനു കീഴിലാക്കും. പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ നിലവിലുള്ള അതേ മാതൃകയില്‍ സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിനു കീഴില്‍. വായ്‌പേതര സംഘങ്ങള്‍ക്കു പുതിയ അപ്പക്‌സ് സ്ഥാപനം രൂപവത്കരിക്കണം – ഇങ്ങനെയാണു ശ്രീറാം കമ്മിറ്റി കേരളത്തിലെ സഹകരണ മേഖലയുടെ ഘടന നിശ്ചയിച്ചത്.

കേരള ബാങ്ക് രൂപവത്കരിച്ച് മൂന്നു വര്‍ഷമായിട്ടും വായ്‌പേതര സംഘങ്ങളുടെ അപ്പക്‌സ് സ്ഥാപനം നിലവില്‍ വന്നിട്ടില്ല. അതിന്റെ പ്രധാന കാരണം ഈ സംഘങ്ങളുടേതായി കേരള ബാങ്കിലുള്ള ഓഹരിയും നിക്ഷേപവുമാണ്. ഇതു രണ്ടും പുതിയ അപ്പക്‌സ് സ്ഥാപനത്തിലേക്കു മാറ്റിയാല്‍ കേരള ബാങ്ക് ഇന്നത്തെ സ്ഥിതിയില്‍ സാമ്പത്തിക പ്രതിസന്ധിയിലേക്കു പോകും. മൂലധന പര്യാപ്തതയ്ക്കു കണക്കാക്കുന്ന ദീര്‍ഘകാല നിക്ഷേപങ്ങള്‍ കേരള ബാങ്ക് വാങ്ങിയതും വായ്‌പേതര സംഘങ്ങളില്‍നിന്നാണ്. ഇതൊന്നും തിരിച്ചുകൊടുക്കാനുള്ള മൂലധന പര്യാപ്തത നിലവില്‍ കേരള ബാങ്കിനില്ല. ഫലത്തില്‍, കേരള ബാങ്കിന്റെ സാമ്പത്തിക സ്ഥിരതയ്ക്കു വായ്‌പേതര സംഘങ്ങള്‍ അപകടത്തിലാകുന്ന സ്ഥിതിയാണുള്ളത്. ഇതില്‍ കേരള ബാങ്കിനെ പ്രതിസന്ധിയിലാക്കുന്ന സമീപനം സര്‍ക്കാരിനോ സഹകാരികള്‍ക്കോ സ്വീകരിക്കാനാവില്ല. അത് ആത്യന്തികമായി സഹകരണ മേഖലയെയാണു ബാധിക്കുക. അതേസമയം, ഈ പ്രശ്‌നത്തിനു പ്രായോഗികമായ സമീപനം സ്വീകരിക്കാനാകും. വായ്‌പേതര സംഘങ്ങളുടെ ഓഹരിത്തുകയ്ക്കു തുല്യമായി കുറഞ്ഞ പലിശയ്ക്കു വായ്പ, നിക്ഷേപങ്ങള്‍ക്കു വായ്പാസംഘങ്ങള്‍ക്കു സമാനമായ നിരക്കില്‍ പലിശ എന്നിവയെല്ലാം ഉറപ്പുവരുത്തേണ്ടതുണ്ട്. അതില്ലാത്തതാണു പ്രശ്‌നത്തിനു കാരണം.

കേരള ബാങ്കിനു പകരം പുതിയ അപ്പക്‌സ് സ്ഥാപനം എന്ന നിലപാടിനോടു വായ്‌പേതര സംഘങ്ങളിലെ സഹകാരികള്‍ക്കും വിയോജിപ്പുണ്ട്. കേരള ബാങ്കിന്റെ ഭാഗമായി നില്‍ക്കണമെന്നാണ് അവര്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശം. പലവക സംഘങ്ങളും പല രൂപത്തിലാണെങ്കിലും ചെയ്യുന്നതു വായ്പാ ബിസിനസ് തന്നെയാണ് എന്നതാണ് ഇതിനു കാരണം. പലവക സംഘങ്ങളുടെ ഓഹരി, സ്ഥിര നിക്ഷേപം, സെക്യൂരിറ്റി നിക്ഷേപം, സേവിങ്സ്-കറന്റ് അക്കൗണ്ട് എന്നിവയെല്ലാം കേരള ബാങ്കിലാണ്. അതിനാല്‍, നേരത്തെ ജില്ലാ സഹകരണ ബാങ്കില്‍നിന്നു ലഭിച്ചിരുന്ന സേവനം കേരള ബാങ്കില്‍നിന്നു ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. കേരള ബാങ്കില്‍നിന്നു പലവക സംഘങ്ങളെ ഒഴിവാക്കുകയാണെങ്കില്‍, അവയെ ഉള്‍പ്പെടുത്തി പ്രത്യേകമായ ബാങ്ക് രൂപവത്കരിക്കുന്നത് പരിഗണിക്കണമെന്ന നിര്‍ദേശമാണു മിസലേനിയസ് സൊസൈറ്റീസ് ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ടുവെക്കുന്നത്. അതിനു പലവക സംഘങ്ങളെ സാമ്പത്തികമായി സഹായിക്കാന്‍ കഴിയുന്ന മൂലധന ശേഷിയുണ്ടാകണം. സഹകരണ സംഘം രജിസ്ട്രാറുടെ ഭരണനിയന്ത്രണത്തില്‍ വരുന്ന എല്ലാ പലവക സംഘങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാനും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാനും ധനപരമായ ഇടപാടുകള്‍ നടത്താനും കഴിയണം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഫണ്ടുകള്‍ ലഭ്യമാക്കി പദ്ധതികള്‍ ഏറ്റെടുത്തു പ്രാവര്‍ത്തികമാക്കാനും അതുവഴി സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയുടെ മുഖ്യധാരയിലേക്കു കൊണ്ടുവരാനും സഹായകമായ ഒരു ബദല്‍ സംവിധാനമാണു വേണ്ടതെന്ന് ആക്ഷന്‍ കൗണ്‍സില്‍ വിശദീകരിക്കുന്നു.

പഴയ ക്ലാസ്;
തിരുത്താത്ത ഉത്തരവ്

സഹകരണ നിയമം നിലവില്‍ വന്ന് അര നൂറ്റാണ്ട് പിന്നിട്ടിട്ടും കാലോചിതമായി പുതുക്കാത്ത ക്ലാസിഫിക്കേഷനാണു പലവക സംഘങ്ങള്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം. 1969 ലെ ക്ലാസിഫിക്കേഷനാണ് ഈ സംഘങ്ങള്‍ക്കുള്ളത്. അതേസമയം, വായ്പാ സംഘങ്ങളുടെ ക്ലാസിഫിക്കേഷന്‍ ഇതിനിടയില്‍ പലവട്ടം പുതുക്കിയിട്ടുണ്ട്. സംഘങ്ങളുടെ പ്രവര്‍ത്തനം, അതു പ്രതിനിധാനം ചെയ്യുന്ന ജനത, അംഗങ്ങളുടെ ജീവിതാവസ്ഥയില്‍ വരുത്തുന്ന മാറ്റം എന്നിവയെല്ലാം പരിശോധിച്ചാണ് അവയുടെ പ്രാധാന്യം നിര്‍ണയിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ നിക്ഷേപത്തിന്റെ തോതു നോക്കി സംഘങ്ങളുടെ മികവ് അളക്കുന്ന രീതിയാണു സംസ്ഥാനത്തുള്ളത്. അതിനാല്‍, വായ്പാ സംഘങ്ങളെ കേന്ദ്രീകരിച്ചാണു കേരളത്തിലെ സഹകരണ നയമെല്ലാം രൂപപ്പെടുന്നത്. പാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളേക്കാള്‍ വിപുലവും കാര്യക്ഷമവുമായി പ്രവര്‍ത്തിക്കുന്ന പലവക സംഘങ്ങള്‍ കേരളത്തിലുണ്ട്. ആ സംഘങ്ങളെല്ലാം തുടക്കം മുതല്‍ ഇന്നുവരെ ഒരേ ക്ലാസിഫിക്കേഷനില്‍ തുടരുകയാണ്. ഇതു പ്രവര്‍ത്തനം മെച്ചപ്പെടുത്താനോ കൂടുതല്‍ ജീവനക്കാരെ നിയമിക്കാനോ കഴിയാത്ത സ്ഥിതി സംഘങ്ങള്‍ക്കുണ്ടാക്കും. ടേണ്‍ ഓവറും നിക്ഷേപവുമെല്ലാം വര്‍ധിച്ച സംഘങ്ങളുടെ പുരോഗതിക്കനുസൃതമായി ക്ലാസിഫിക്കേഷനില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമായിരിക്കുകയാണ്. ക്ലാസ് ഒന്നിനു മുകളില്‍ പലവക സംഘങ്ങള്‍ക്കും സൂപ്പര്‍ ഗ്രേഡുകള്‍ നല്‍കി സ്റ്റാഫ് പാറ്റേണ്‍ കാലോചിതമായി പരിഷ്‌കരിക്കേണ്ടതുണ്ട്. പത്തു ലക്ഷത്തിനു മുകളില്‍ ടേണ്‍ ഓവറോ പ്രവര്‍ത്തന മൂലധനമോ ഉള്ള സംഘങ്ങളാണു ക്ലാസ് വണ്ണില്‍ വരുന്നത്. ഈ സംഘത്തില്‍ ആകെ അനുവദിച്ചത് എട്ടു ജീവനക്കാരെയാണ്. അഞ്ചു മുതല്‍ 10 ലക്ഷം വരെ മൂലധനശേഷിയുള്ള സംഘങ്ങളാണു ക്ലാസ്-രണ്ടിലുള്ളത്. ഇവിടെ അഞ്ച് ജീവനക്കാരുണ്ടാകും. ഒരു ലക്ഷം രൂപ മുതല്‍ അഞ്ചു ലക്ഷം വരെ പ്രവര്‍ത്ത മൂലധനമുള്ള സംഘങ്ങളാണു ക്ലാസ് മൂന്നില്‍ വരുന്നത്. ഈ സംഘങ്ങള്‍ക്ക് ഒരു സെക്രട്ടറി, ഒരു ക്ലര്‍ക്ക്, ഒരു അറ്റന്റര്‍ എന്നീ മൂന്നു തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്. ഇതു കാലോചിതമായി പരിഷ്‌കരിക്കാതെ സംഘങ്ങള്‍ക്കു മുന്നോട്ടുപോകാനാവില്ല.

കളക്ഷന്‍ ഏജന്റ്, അപ്രൈസര്‍ വിഭാഗം ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥ സംബന്ധിച്ചുള്ള ഉത്തരവിലെ പ്രശ്‌നമാണു മറ്റൊന്ന്. 2015 ലെ ഉത്തരവു പ്രകാരം കളക്ഷന്‍ ഏജന്റ്, അപ്രൈസര്‍ വിഭാഗങ്ങളില്‍ 10 വര്‍ഷം സേവനകാലം പൂര്‍ത്തിയായവര്‍ക്കു 2500 രുപ ( ഇപ്പോള്‍ 4000 രൂപ ) സ്ഥിരവേതനമായി നല്‍കാന്‍ വ്യവസ്ഥ ചെയ്തിരുന്നു. ഇവര്‍ക്കു ഗ്രൂപ്പ് പേഴ്സണല്‍ ഇന്‍ഷ്വറന്‍സ് സ്‌കീമും പെന്‍ഷനും മെഡിക്കല്‍ അലവന്‍സും അനുവദിക്കുകയും ചെയ്തു. 2015 നു ശേഷമുള്ള നിയമനങ്ങള്‍ ജോയിന്റ് രജിസ്ട്രാറുടെ അനുമതിയോടുകൂടിയേ നടത്താവൂവെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, 2015 നുശേഷം നിയമിക്കപ്പെടുന്നവര്‍ക്കു 10 വര്‍ഷം സേവനമുണ്ടങ്കിലേ സ്ഥിര വേതനവും പെന്‍ഷനും മെഡിക്കല്‍ അലവന്‍സും നല്‍കാന്‍ പാടുള്ളുവെന്ന വാദങ്ങളാണ് ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുന്നത്. ഇതനുസരിച്ചാണ് ഓഡിറ്റ് നടത്തുന്നത്. അതിനാല്‍, ഈ തസ്തികളില്‍ സ്ഥിര നിയമനം നല്‍കാനാവുന്നില്ല. ഇക്കാര്യത്തില്‍ ഉത്തരവില്‍ വ്യക്തത വരുത്തുകയാണു സര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍, നിരവധി പരാതികള്‍ നല്‍കിയിട്ടും ഇതിലൊരു സ്പഷ്ടീകരണം നല്‍കാന്‍ സഹകരണ വകുപ്പ് തയാറായിട്ടില്ല. അതുപോലെ തന്നെ 2015 ലെ ഉത്തരവില്‍, കളക്ഷന്‍ ഏജന്റുമാര്‍ക്കും അപ്രൈസര്‍മാര്‍ക്കും ശിപായി തസ്തികകളില്‍ 25 ശതമാനം സംവരണം നല്‍കാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സ്ഥാനക്കയറ്റം വഴി നിയമിക്കുന്ന തസ്തികയാണിത്. നാലു ശിപായി തസ്തികയുള്ള സംഘത്തില്‍ മാത്രമേ ഈ ഉത്തരവനുസരിച്ചുള്ള അവസരം അപ്രൈസര്‍മാര്‍ക്കും കളക്ഷന്‍ ഏജന്റുമാര്‍ക്കും ലഭിക്കു. ക്ലാസിഫിക്കേഷന്‍ നടത്താത്തതിനാല്‍ അങ്ങനെയുള്ള സംഘങ്ങള്‍ കുറവാണ്. ഫലത്തില്‍, ഈ പ്രമോഷന്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ആര്‍ക്കും ലഭിച്ചിട്ടില്ല. സംഘങ്ങളിലെ ശിപായി, പ്യൂണ്‍, സെയില്‍സ്മാന്‍, നൈറ്റ് വാച്ച്മാന്‍ തുടങ്ങിയ ഒരേ ശമ്പളസ്‌കെയിലുള്ള തസ്തികകള്‍ ഒന്നായി കണക്കാക്കി സംവരണം നടപ്പാക്കണമെന്നാണു സഹകാരികള്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശം. അതിനും അംഗീകാരം ലഭിച്ചിട്ടില്ല.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!