ചെക്യാടിന്റെ പുരോഗമന വഴിയില്‍ ഒരു സഹകരണ വിജയം

- ദീപ്തി വിപിന്‍ലാല്‍

എട്ടര പതിറ്റാണ്ടു മുമ്പു 1938 ല്‍ ഐക്യ നാണയ സംഘമായി
രൂപം കൊണ്ട ചെക്യാട് സഹകരണ ബാങ്ക് ജന്മിസമ്പ്രദായത്തിന്റെ
ദുഷിച്ച രീതികളോട് പൊരുതിയാണു ആദ്യകാലത്തു പിടിച്ചുനിന്നത്.
ഏഴായിരംഅംഗങ്ങളും 49.6 കോടി രൂപ നിക്ഷേപവും നാലു
ശാഖകളുമുള്ള ഈ ബാങ്ക് കോവിഡിന്റെ കാലത്തു നടത്തിയ
പ്രവര്‍ത്തനങ്ങളിലൂടെ ജനകീയ ബാങ്കിംഗ് എന്താണെന്നു
ജനങ്ങള്‍ക്കു ബോധ്യപ്പെടുത്തിക്കൊടുത്തു.

 

കേരളത്തില്‍ ജന്മിസമ്പ്രദായം നിലവിലുണ്ടായിരുന്ന കാലം. ജന്മി തന്റെ ഉടമസ്ഥതയിലുള്ള ഭൂമി കുടിയാന്മാര്‍ക്കു കൃഷി ചെയ്യാന്‍ കൊടുക്കുകയും അവര്‍ ആദായത്തിന്റെ ഒരംശം ജന്മിക്കു പാട്ടമായി നല്‍കുകയും ചെയ്യുന്ന പാരമ്പര്യ വ്യവസ്ഥ. തങ്ങളുടെ കഷ്ടപ്പാടിന്റെ ഫലം അനുഭവിക്കാന്‍ കുടിയാന്മാര്‍ക്കു സാധിക്കാത്ത ദുരവസ്ഥ. കാടിനോടും കാട്ടുമൃഗങ്ങളോടും കാലാവസ്ഥയോടും മല്ലടിച്ച് മണ്ണ് പൊന്നാക്കിയ കര്‍ഷകര്‍, ആടുമാടുകളെപ്പോലെ പണിയെടുക്കുന്ന കര്‍ഷകത്തൊഴിലാളികള്‍, ഇവരുടെ വിയര്‍പ്പിലെ വിളവും ഉഴുതുമറിച്ച ഭൂമിയും അടക്കിവാണ ജന്മി നാടുവാഴികള്‍. അടിമുടി കര്‍ഷക ഗ്രാമം. ഇവിടെ കൃഷിയിറക്കാനും പണിയായുധങ്ങള്‍ വാങ്ങാനും കര്‍ഷകരുടെ കൈയില്‍ കാശുണ്ടാവില്ല. കിണ്ടിയും കിണ്ണവും നിലവിളക്കും ജന്മിത്തറവാട്ടില്‍ പണയം വെച്ചാല്‍ പണിയാളര്‍ക്കു ജന്മി കാശ് നല്‍കും വിത്തിറക്കാനും വളം വാങ്ങാനും. കാശ് കിട്ടാന്‍ കാലെക്കൂട്ടി വിള ജന്മിക്കും ഭൂപ്രമാണിമാര്‍ക്കും പാട്ടത്തിനു നല്‍കണം. ഈ സാമൂഹികാന്തരീക്ഷത്തില്‍ അധ:സ്ഥിതരെ സമ്പത്ത് അടക്കിവാഴുന്നവര്‍ ഒട്ടും വിശ്വാസത്തില്‍ എടുത്തിരുന്നില്ല. പണയം വെക്കാന്‍ ഒന്നുമില്ലാത്തവര്‍ക്കു പട്ടിണിതന്നെ ശരണം. ഈയൊരു ദുരിതകാലത്താണു കോഴിക്കോട് ജില്ലയിലെ ചെക്യാട് എന്ന മലയോര ഗ്രാമം പുരോഗമനവഴിയെ സഞ്ചരിക്കാന്‍ തുടങ്ങിയത്. കര്‍ഷകരും തൊഴിലാളികളും സംഘടിക്കാന്‍ തുടങ്ങിയതോടെ പരസ്പര സഹായ കൂട്ടായ്മകളും ഐക്യനാണയ സംഘങ്ങളും രൂപം കൊണ്ടു.

1938 ല്‍
തുടക്കം

1938 ല്‍ ചെക്യാട് ഐക്യ നാണയ സംഘം നിലവില്‍ വന്നു. പൂക്കോട്ട് രാമന്‍, മണ്ടോടി കുഞ്ഞി ഒണക്കന്‍, വണ്ണത്താംകണ്ടി കുഞ്ഞബ്ദുള്ള, പടിക്കലക്കണ്ടി കുഞ്ഞിരാമന്‍ ഗുരിക്കള്‍, മണിമുട്ടി കുഞ്ഞിക്കണ്ണന്‍ നായര്‍ തുടങ്ങിയവരായിരുന്നു നേതൃത്വ നിരയില്‍. ഇന്നത്തെ ബാങ്ക് ആസ്ഥാന കെട്ടിടത്തിനു സമീപത്തുതന്നെയുള്ള ചെക്യാട് മണ്ടോടി പീടിക മുറിയുടെ മുകളിലത്തെ നിലയിലായിരുന്നു പ്രവര്‍ത്തന കേന്ദ്രം. മണ്ടോടി കുഞ്ഞി ഒണക്കന്‍ പ്രസിഡന്റും പടിക്കലക്കണ്ടി കുഞ്ഞിരാമന്‍ ഗുരിക്കള്‍ ഓണററി സെക്രട്ടറിയുമായി ആദ്യ സഹകരണ സംഘം പ്രവര്‍ത്തിച്ചു. പ്രമുഖ ജന്മിത്തറവാടുകള്‍ നിലനിന്നിരുന്ന പ്രദേശങ്ങളായിരുന്നു ചെക്യാട് താനക്കോട്ടൂര്‍, പാറക്കടവ് മേഖല. തൊഴിലാളികളും കര്‍ഷകരും ജന്മിമാരുടെ കുടിയാന്‍മാരായിരുന്നു. സഹകരണ സംഘത്തിന്റെ ഉദയം അവരുടെ സാമ്പത്തിക ചിന്തയിലും ആസൂത്രണത്തിലും മാത്രമല്ല ജീവിതത്തിലും വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചു.

സാധാരണക്കാരില്‍ നിന്ന് അഞ്ചു രൂപയുടെ ഓഹരി സ്വീകരിച്ചായിരുന്നു ഐക്യനാണയ സംഘത്തിന്റെ മൂലധന സമാഹരണം. പലര്‍ക്കും നൂറ് രൂപ വരെ സംഘം വായ്പ അനുവദിച്ചു. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും കാരണം നാട്ടില്‍ കടുത്ത ഭക്ഷ്യക്ഷാമം നേരിട്ട ഘട്ടത്തില്‍ വളയം, ചെക്യാട് പഞ്ചായത്തുകളില്‍ റേഷന്‍ഷോപ്പുകള്‍ ഏറ്റെടുത്തു നടത്തി. ഒപ്പം, കാര്‍ഷിക വിളകള്‍ സംഭരിക്കുകയും കൃഷിക്കാര്‍ക്കു ന്യായവില നല്‍കുകയും ചെയ്തു. പാറക്കടവിലും ഒരു ഐക്യ നാണയ സംഘം പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, നടത്തിപ്പിലെ ക്രമക്കേട് കാരണം ഈ സംഘം പിരിച്ചുവിടുകയും ചെക്യാട് ഐക്യ നാണയ സംഘത്തില്‍ ലയിപ്പിക്കുകയും ചെയ്തു. തുടക്കത്തില്‍ വലിയ എതിര്‍പ്പുകളാണു ഭൂപ്രമാണിമാരുടെ ഭാഗത്തുനിന്നു ചെക്യാട് ഐക്യ നാണയ സംഘത്തിനു നേരിടേണ്ടി വന്നത്. 1958 ജനുവരി 28 നു ഐക്യ നാണയ സംഘം ചെക്യാട് സര്‍വീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നമ്പര്‍ എ 1657 ആയി രജിസ്റ്റര്‍ ചെയ്തു. മാര്‍ച്ച് 28 നു ബാങ്കിംഗ് പ്രവര്‍ത്തനത്തിനു തുടക്കമിട്ടു. ആദ്യ ഭരണസമിതിയുടെ പ്രസിഡന്റ്് വി. ദാമു മാസ്റ്ററും സെക്രട്ടറി വി.കെ ബാലന്‍ നായരുമായിരുന്നു.

ജനപിന്തുണ
ഏറുന്നു

സംസ്ഥാനത്തു ഭൂപരിഷ്‌കരണ നിയമം നിലവില്‍ വന്നതോടെ കുടികിടപ്പുകാര്‍ക്കു ഭൂമിയില്‍ അവകാശം ലഭിച്ചെങ്കിലും ഭൂപ്രമാണിമാരുടെ ചൂഷണം തുടര്‍ന്നു. ഭൂമിയുടെ രേഖകള്‍ പണയത്തിനെടുത്തും നാളികേരവും കശുവണ്ടിയും പാട്ടത്തിനെടുത്തും സാധാരണക്കാരുടെ ദാരിദ്ര്യം അവര്‍ മുതലെടുത്തു. ഈ ഘട്ടത്തില്‍ നിര്‍ണായക ഇടപെടലാണു ചെക്യാട് സഹകരണ ബാങ്ക് നടത്തിയത്. സേവന വിപുലീകരണത്തിന്റെ ആദ്യപടിയായി ചെക്യാട് ആസ്ഥാനമായി സ്വന്തം ഭൂമിയില്‍ ബാങ്ക് കെട്ടിടം ഉയര്‍ന്നു. 1980 ജൂണ്‍ 14 ന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരാണു ബാങ്ക് കെട്ടിടം ഉദ്ഘാടനം ചെയ്തത്. അന്നത്തെ മലബാര്‍ സെന്‍ട്രല്‍ കോ-ഓപ്പറേറ്റ് ബാങ്ക് ( എം.സി.സി. ബാങ്ക് ) പ്രസിഡന്റ് ഇ.വി കുമാരന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി ഒരു ജനകീയ ഉത്സവംതന്നെയായിരുന്നു. തുടര്‍ന്നിങ്ങോട്ടു വലിയ പിന്തുണയാണു ജനങ്ങളില്‍ നിന്നു ബാങ്കിനു ലഭിച്ചിട്ടുളളത്.

കര്‍ഷകര്‍ക്കു വലിയ ആശ്വാസമായി 1976 മുതല്‍ ബാങ്കിന്റെ നേതൃത്വത്തില്‍ ഒരു വളം ഡിപ്പോ ആരംഭിച്ചു. 1997 ല്‍ പാറക്കടവ് അങ്ങാടിയില്‍ സഹകരണ നീതി സ്റ്റോറും ആരംഭിച്ചു. പ്രവാസികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരുടെ സ്വന്തം ബാങ്കായി മാറാന്‍ ചെക്യാട് സഹകരണ ബാങ്കിനു കഴിഞ്ഞു. ഏറെ വികസന മുന്നേറ്റമുണ്ടായ പാറക്കടവ് ടൗണില്‍ ആദ്യ ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചതാണു ബാങ്കിന്റെ വളര്‍ച്ചയില്‍ വലിയ ചുവടുവെപ്പായത്. 2000 ജൂലായ് നാലിന് അന്നത്തെ സഹകരണ വകുപ്പ് മന്ത്രി എസ്. ശര്‍മയാണു ബ്രാഞ്ചിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 2005 ല്‍ കേരളത്തിലെ സഹകരണ ബാങ്കുകള്‍ കമ്പ്യൂട്ടര്‍വത്കരിക്കാന്‍ തുടങ്ങിയ ഘട്ടത്തില്‍ത്തന്നെ ചെക്യാട് ബാങ്കിന്റെ ഹെഡ് ഓഫീസ് ബ്രാഞ്ചും പാറക്കടവ് ബ്രാഞ്ചും കമ്പ്യൂട്ടര്‍വത്കരിച്ചു. മൂന്നാമത്തെ ജാതിയേരി കല്ലുമ്മല്‍ ശാഖ 2012 മെയ് ഏഴിന് ഇ.കെ. വിജയന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തനസമയം വര്‍ധിപ്പിച്ച് 12 മണിക്കൂര്‍ ബാങ്കിംഗ് സേവനം നല്‍കാന്‍ കഴിഞ്ഞതു ചെക്യാട് ബാങ്കിനു വലിയൊരു നേട്ടമായി. ഏഴായിരത്തിലധികം ഓഹരി അംഗങ്ങള്‍ ഇന്നു ബാങ്കിനുണ്ട്.

ജനകീയ
ബാങ്കിംഗ്

സേവനങ്ങളുടെ വേഗത വര്‍ധിപ്പിക്കാന്‍ ബാങ്കിന്റെ മൂന്നു ശാഖകളെയും പരസ്പരം ബന്ധിപ്പിക്കുന്ന ഇന്റര്‍നെറ്റ് കോര്‍ ബാങ്കിംഗ് സംവിധാനം സഹായിച്ചു. ഉപഭോക്താക്കള്‍ക്ക്് ഇടപാട്‌വിവരങ്ങള്‍ തല്‍സമയം അറിയാനുള്ള എസ്.എം.എസ.് സംവിധാനം, സ്മാര്‍ട്ട് ഫോണ്‍ വഴി ബാങ്കിംഗ് – ബാങ്കിംഗ് ഇതര സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കല്‍, പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയും ആരംഭിച്ചു. വന്‍കിട കമേഴ്‌സ്യല്‍ ബാങ്കുകളോട് കിടപിടിക്കുന്ന തരത്തില്‍ ഇന്ത്യയില്‍ എവിടേക്കും പണമയക്കാന്‍ കഴിയുന്ന RTGS – NE FT – IMPS സംവിധാനങ്ങള്‍ നടപ്പാക്കി ചെക്യാട് ബാങ്ക് ഇന്നു യുവതയുടെ ബാങ്ക് കൂടിയായി. നോട്ട് നിരോധനവും കോവിഡും നാടിനെ പിടിച്ചുകുലുക്കിയപ്പോള്‍ സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിച്ചതോടെ അക്ഷരാര്‍ഥത്തില്‍ ജനകീയ ബാങ്കിംഗ് എന്തെന്നു നാടറിഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഴി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്ക് അതിവേഗത്തില്‍ വീടുകളില്‍ പെന്‍ഷന്‍ എത്തിച്ചും ചെക്യാട് ബാങ്ക് ജനഹൃദയങ്ങള്‍ കീഴടക്കി.

മത്സരങ്ങളുടെ പുതിയ കാലത്ത് ഒരു പടി മുന്നേ സഞ്ചരിക്കുന്ന ചെക്യാട് ബാങ്കിന്റെ ന്യൂജനറേഷന്‍ മാതൃകയില്‍ തീര്‍ത്ത നാലാമതു ശാഖയായ കുറുവന്തേരി ശാഖ 2021 നവംബര്‍ 18 നു സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നാടിനു സമര്‍പ്പിച്ചു. ഒരു വര്‍ഷം നീളുന്ന ബാങ്കിന്റെ അറുപത്തിയഞ്ചാം വാര്‍ഷികാഘോഷവും മന്ത്രി ഉദ്ഘാടനം ചെയ്തു.

വളം ഡിപ്പോ, നീതി സ്റ്റോര്‍ എന്നിവയില്‍ ആരംഭിച്ച ബാങ്കിംഗ് ഇതര സേവനങ്ങള്‍ ഇപ്പോള്‍ അഞ്ചു സ്ഥാപനങ്ങളില്‍ എത്തിനില്‍ക്കുന്നു. ബാങ്ക് ഹെഡ് ഓഫീസിനു സമീപത്തായി 2022 ഫെബ്രുവരി എട്ടിനു ജന സേവന- ഓണ്‍ലൈന്‍ സേവന കേന്ദ്രം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ ഉദ്ഘാടനം ചെയ്തു. ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിനു പാറക്കടവ് ടൗണില്‍ നീതി മെഡിക്കല്‍സ് ആന്റ് സര്‍ജിക്കല്‍സ് ഇ.കെ വിജയന്‍ എം എല്‍.എ.യും സ്‌കൂള്‍ – കോളേജ് വിദ്യാര്‍ഥികള്‍ക്കായുള്ള സ്റ്റുഡന്‍സ് കോര്‍ണര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിലും ഉദ്ഘാടനം ചെയ്തു.

നാലു വര്‍ഷം കൊണ്ട്
നിക്ഷേപം ഇരട്ടിയായി

2013-14 വര്‍ഷം മുതലാണു ബാങ്കിനു കാര്യമായ സാമ്പത്തിക പുരോഗതി ഉണ്ടായിത്തുടങ്ങിയത്. 2013-14 മുതല്‍ 2016-17 വരെ മികച്ച മാറ്റം ഉണ്ടാക്കിയെടുക്കാനും നിക്ഷേപം വര്‍ധിപ്പിക്കാനും ബാങ്കിനു സാധിച്ചു. എന്നാല്‍, 2016-17 ല്‍ നിന്നു 2021-22 ലേക്ക് എത്തുമ്പോള്‍ ബാങ്കിന്റെ നിക്ഷേപം ഇരട്ടിയിലും അധികമാണ്. 2016-17 വര്‍ഷത്തില്‍ 22 കോടി 61 ലക്ഷമായിരുന്നു ഡെപ്പോസിറ്റ്. എന്നാല്‍, കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് ബാങ്കിനുണ്ടായതു വലിയ തോതിലുള്ള പുരോഗതിയാണ്. 49 കോടി 61 ലക്ഷം രൂപയായി നിക്ഷേപം വര്‍ധിപ്പിക്കാന്‍ ബാങ്കിനു സാധിച്ചു. ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഈ മുന്നേറ്റത്തിനു കാരണം .

കോവിഡ് കാലത്തു കോഴിക്കോട് ജില്ലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ സഹകരണ ബാങ്കുകളിലൊന്നാണു ചെക്യാട് ബാങ്ക്. കോവിഡ് പടര്‍ന്നുപിടിച്ച സമയത്തു ജില്ലയില്‍ ആദ്യമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു വാഹന സര്‍വീസ് ആരംഭിച്ച സഹകരണ സ്ഥാപനം ചെക്യാട് ബാങ്കാണ്. അസുഖബാധിതരായ ആളുകളെ ഏതു സമയത്തും ആശുപത്രിയിലേക്കു കൊണ്ടു പോവുകയും തിരിച്ച് എത്തിക്കുകയും ചെയ്തു. നൂറില്‍പ്പരം ആളുകളെ ഇങ്ങനെ സഹായിച്ചിട്ടുണ്ട്. ബാങ്ക് ജീവനക്കാര്‍തന്നെയാണ് ഈ സേവനത്തിനിറങ്ങിയത്. അതിന് അവര്‍ പ്രത്യേക വേതനമൊന്നും കൈപ്പറ്റിയില്ല. കോവിഡ് ബാധിച്ച് ക്വാറന്റൈനില്‍ കഴിഞ്ഞവര്‍ക്കു ഭക്ഷണം എത്തിക്കാനും ബാങ്ക് ജീവനക്കാര്‍ മുന്നിട്ടിറങ്ങി.

എം. കുഞ്ഞിരാമന്‍ ആണു ചെക്യാട് സഹകരണ ബാങ്കിന്റെ പ്രസിഡന്റ്. സെക്രട്ടറി കെ. ഷാനിഷ് കുമാര്‍. ഭരണസമിതി അംഗങ്ങള്‍: എന്‍. കുമാരന്‍, സി. നാണു മാസ്റ്റര്‍, എം. ഗംഗാധരന്‍ മാസ്റ്റര്‍, പി.കെ. ഹമീദ്, ഒ.കെ. നാണു, എസ്.കെ. മൊയ്തു, പി. സുരേന്ദ്രന്‍, പി. കുഞ്ഞിരാമന്‍, ഇ. ദാസന്‍, സി.എച്ച്. സതീദേവി, പി.കെ. ശോഭ, സി.വി. ലീല.

 

 

 

 

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!