കഫേ മുതല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വരെ

moonamvazhi
-അഞ്ജു വി.ആര്‍

(2020 ഡിസംബര്‍ ലക്കം)

തിരുവനന്തപുരത്തും കോഴിക്കോട്ടും ഭക്ഷണശാലകള്‍ തുറന്നിട്ടുള്ള കുടുംബശ്രീ കോഴിക്കോട്ട് വനിതകള്‍ക്കായി എംപ്ലായ്‌മെന്റ് എക്‌സ്‌ചേഞ്ചും തുറന്നുകഴിഞ്ഞു.

നകീയ മുന്നേറ്റങ്ങളിലൂടെ പുതിയ മേഖലകളിലേക്ക് കടക്കുകയാണ് ‘കുടുംബശ്രീ’. കോവിഡ് മഹാമാരി മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമായാണ് കുടൂംബശ്രീ പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്. തിരുവനന്തപുരത്തും കോഴിക്കോട്ടും കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഭക്ഷണശാലകളും മിനി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും തുറന്നു. പിങ്ക് കഫേ, ജനകീയ ഹോട്ടല്‍ തുടങ്ങിയ പേരുകളിലാണ് ഭക്ഷണശാലകള്‍ നടത്തുന്നത്. ‘ഷീ ജോബ്സ് ‘ എന്ന പേരില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിച്ചു. സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങള്‍ തിരിച്ചറിയുകയും ഓരോരുത്തരുടെയും കഴിവിനനുസരിച്ചുള്ള ജോലി കണ്ടെത്തിക്കൊടുക്കുകയുമാണ് ഷീ ജോബ്സിന്റെ ഉദ്ദേശ്യം.

സ്വാദുള്ള ഭക്ഷണം, ഒപ്പം തൊഴിലും

വനിതകള്‍ക്ക് സ്വയം തൊഴിലും ജനങ്ങള്‍ക്ക് വൃത്തിയും സ്വാദുമുള്ള ഭക്ഷണവും നല്‍കുകയാണ് ഭക്ഷണശാലകള്‍ തുറന്നതിന്റെ പ്രധാന ലക്ഷ്യം. തിരുവനന്തപുരത്ത് വ്യത്യസ്ത രീതിയിലാണ് പിങ്ക് കഫേ റെസ്റ്റോറന്റ് പ്രവര്‍ത്തിക്കുന്നത്. കെ.എസ്.ആര്‍.ടി.സി. ബസ്സാണ് റസ്റ്റൊറന്റാക്കി മാറ്റിയിരിക്കുന്നത്. ജില്ലാ കുടുംബശ്രീ മിഷന്റെ അംഗീകാരമുള്ള യുവശ്രീ സംഘത്തിനാണ് വഴിയോര ഭക്ഷണശാലകളുടെ നടത്തിപ്പ്. അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരും അടങ്ങുന്ന സംഘമാണ് ഭക്ഷണശാല കൈകാര്യം ചെയ്യുന്നത്. നവംബര്‍ നാലിന് കിഴക്കേക്കോട്ടയില്‍ പിങ്ക് കഫേയുടെ പ്രവര്‍ത്തനം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.


പിങ്ക് കഫെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

കാലപ്പഴക്കത്താല്‍ ഒഴിവാക്കിയ ബസ്സാണ് കെ.എസ്.ആര്‍.ടി.സി. കുടുംബശ്രീയ്ക്ക് നല്‍കിയത്. ഇന്റീരിയര്‍ ഡിസൈന്‍ വര്‍ക്കും ഇലക്ട്രിക്കല്‍, പ്ലംബിങ് വര്‍ക്കും കുടുംബശ്രീതന്നെ ചെയ്തു. ഭക്ഷണശാലയാക്കി ഒരുക്കുന്നതിന് ഒരു ബസ്സിന് എട്ട് ലക്ഷം രൂപ ചെലവായി. രണ്ട് ലക്ഷം രൂപ കുടുംബശ്രീ മുടക്കി. അതില്‍ ഒരു ലക്ഷം രൂപ കെ.എസ്.ആര്‍.ടി.സി.യില്‍ ഡെപ്പോസിറ്റ് ചെയ്തു. ബാക്കി വേണ്ടിവന്ന പണം യൂണിറ്റിലെ അഞ്ച് വനിതകളാണ് മുടക്കിയത്. മാസം 20,000 രൂപ കെ.എസ്.ആര്‍.ടി.സി.ക്ക് വാടകയും കൊടുക്കണമെന്ന് പിങ്ക് കഫേയുടെ ചുമതലക്കാരി ശുഭ ബിനു പറഞ്ഞു.

പ്രധാനമായും ആവിയില്‍ പുഴുങ്ങിയ പലഹാരങ്ങളും സസ്യ-മാംസ വിഭവങ്ങളും ഊണുമെല്ലാം പിങ്ക് കഫേയില്‍ ലഭിക്കും. കുടുംബശ്രീയുടെ കര്‍ഷക സംഘങ്ങളില്‍നിന്നുള്ള പച്ചക്കറിയും കോഴി ഫാമുകളില്‍നിന്നുള്ള ചിക്കനുമാണ് ഉപയോഗിക്കുക. ലൈവായി ഭക്ഷണം പാചകം ചെയ്യുന്നത് ഉപഭോക്താവിന് കാണാന്‍ കഴിയും. കേരളത്തിന്റെ തനതായ ഭക്ഷണം വളരെ രുചിയോടെ ജനങ്ങള്‍ക്ക് നല്‍കുക എന്നതാണ് പ്രധാന ലക്ഷ്യം. ചട്ടിച്ചോര്‍ മുതല്‍ വ്യത്യസ്ത ഇനം പലഹാരങ്ങള്‍ വരെ ഇവിടെ ലഭിക്കും. ഒരേ സമയം പത്ത് പേര്‍ക്ക് ഇരുന്നു കഴിക്കാനുള്ള സൗകര്യം ബസ്സിലുണ്ട്. പാഴ്‌സലായും ഭക്ഷണം നല്‍കും. രാവിലെ ആറു മുതല്‍ രാത്രി 11 വരെയാണ് പ്രവര്‍ത്തന സമയം. രാവിലെ ഏഴ് മുതല്‍ അഞ്ച് വരെയാണ് സ്ത്രീകള്‍ ജോലി ചെയ്യുന്നത്. രാത്രി രണ്ട് പുരുഷ•ാര്‍ കഫേ നടത്തും. ഇപ്പോള്‍ ആറ് സ്ത്രീകള്‍ പിങ്ക് കഫേയില്‍ ജോലി ചെയ്യുന്നു. 10 സ്ത്രീകള്‍ക്കുവരെ ഒരു ബസ്സില്‍ ജോലി ചെയ്യാന്‍ കഴിയും. സര്‍ക്കാര്‍ പരിപാടികള്‍ക്ക് കുടൂംബശ്രീ യൂണിറ്റില്‍ നിന്ന് ഭക്ഷണങ്ങള്‍ തയാറാക്കി നല്‍കിയ പരിചയം യൂണിറ്റ് അംഗങ്ങള്‍ക്കുണ്ട്. കൂടാതെ, കുടൂംബശ്രീയുടെ പരിശീലന ക്ലാസിലും പങ്കെടുത്തിട്ടുണ്ടെന്ന് ശുഭ പറഞ്ഞു.

കുടൂംബശ്രീയുടെ കീഴില്‍ സ്വയം തൊഴില്‍ ചെയ്യുന്ന സംരംഭകരുണ്ട്. അങ്ങനെയുള്ള രണ്ട് യൂണിറ്റിനെയാണ് ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കിഴക്കേക്കോട്ടയില്‍ പിങ്ക് കഫേയുടെ പ്രവര്‍ത്തനം തുടങ്ങി. അടുത്തത് തമ്പാനൂരിലാണ്. പഴയ ബസ്സില്‍ കഫേ കുടുംബശ്രീയുടെ പണികള്‍ നടന്നുവരികയാണ്. അടുത്ത മാസം പ്രവര്‍ത്തനം തുടങ്ങും. കെ.എസ്.ആര്‍.ടി.സി.യുമായി സഹകരിച്ച് നടത്തുന്ന കഫെകളുടെ പ്രവര്‍ത്തനം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബശ്രീയെന്ന് ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ ഷാനിമോള്‍ എ. പറഞ്ഞു. അനു ജയന്‍, അഞ്ജു , അശ്വതി രതീഷ്, ശ്രീദേവി, വൈഷ്ണവി ബി.എസ്., ബിനു ബി.എസ്. എന്നിവരാണ് യൂണിറ്റ് അംഗങ്ങള്‍.

ജനകീയ ഹോട്ടലുകള്‍

സംസ്ഥാന സര്‍ക്കാരിന്റെ ‘വിശപ്പ്‌രഹിത കേരളം’ പദ്ധതി പ്രകാരം നഗരത്തില്‍ 10 ജനകീയ ഹോട്ടലുകള്‍ തുറക്കാനാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ കുടുംബശ്രീക്ക് അനുമതി നല്‍കിയത്. ഇക്കൊല്ലം മേയിലാണ് ആദ്യത്തേത് തുടങ്ങിയത്. റെസ്റ്റോറന്റുകളുടെ ജനപ്രീതി കാരണം നഗരത്തിലെ പതിനൊന്നാമത്തെ ഔട്ട്‌ലെറ്റ് തുറന്നിരിക്കുകയാണ് കുടുംബശ്രീ. രാജാജി റോഡില്‍ മൊഫ്യുസില്‍ ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്താണ് പതിനൊന്നാമത്തെ ജനകീയ ഹോട്ടലായ ‘രുചിപ്പുര’ നവംബര്‍ ഒന്നിന് തുറന്നത്.

ഇരുപതു രൂപയ്ക്ക് ഊണ് നല്‍കും എന്നതാണ് ജനകീയ ഹോട്ടലുകളുടെ പ്രത്യേകത. സാധാരണക്കാര്‍ക്ക് ഇത് ഒരനുഗ്രഹമാണ്. തൊഴിലാളികള്‍, ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, ബസ് ജീവനക്കാര്‍ എന്നിവര്‍ക്കിടയില്‍ ഇത് വന്‍ വിജയമായിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്തും ഇവിടെ നിന്ന് പ്രതിദിനം 300 മുതല്‍ 400 വരെ ഭക്ഷണപ്പൊതികള്‍ വിറ്റിരുന്നു. കൂടാതെ, നഗരത്തിലെ അഞ്ച് ഫസ്റ്റ് ലൈന്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്കുള്ള ഭക്ഷണ വിതരണവും ഈ റെസ്റ്റോറന്റുകള്‍ വഴി നടക്കുന്നു.

ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ നല്ല ഭക്ഷണം കിട്ടുമ്പോള്‍ റെസ്റ്റോറന്റുകള്‍ക്ക് ഓരോ ഭക്ഷണത്തിനും പത്തു രൂപ സബ്‌സിഡി ലഭിക്കും. രാജാജി റോഡിനു പുറമെ, വേങ്ങേരി, ഭട്ട് റോഡ്, എലത്തൂര്‍, ഫാത്തിമ ഹോസ്പിറ്റലിന് സമീപം , മാങ്കാവ്, കോവൂര്‍, കുണ്ടായിത്തോട്, മീഞ്ചന്ത, വട്ടക്കിണര്‍, മാവൂര്‍ റോഡ് എന്നിവിടങ്ങളിലും ജനകീയ ഹോട്ടലുകള്‍ തുറന്നു. ഇവയില്‍ ഒന്‍പതെണ്ണം പുതിയതാണ്. രണ്ടെണ്ണം അടുത്തിടെ നവീകരിച്ചതും. സംസ്ഥാനത്ത് ആയിരം ജനകീയ ഹോട്ടലുകള്‍ തുറക്കാനാണ് പരിപാടി. അതില്‍ രാജാജി റോഡില്‍ നവംബര്‍ ഒന്നിന് തുറന്നത് 750-ാമത്തേതാണ്.

ഒരാഴ്ചക്കുള്ളില്‍ 20 പേര്‍ക്ക് ജോലി

കോവിഡ് 19 മൂലമുണ്ടായ പ്രതിസന്ധിയില്‍ ധാരാളം ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ എത്ര ചെറുതാണെങ്കിലും ഒരു ജോലി കണ്ടെത്തുക എന്നത് പലര്‍ക്കും അത്യാവശ്യമായി മാറി. തൊഴിലന്വേഷകരെ അനൗപചാരിക രീതിയില്‍ തൊഴില്‍ ദാതാക്കളുമായി ബന്ധിപ്പിക്കുന്ന കോഴിക്കോട് ജില്ലയിലെ ആദ്യത്തെ ശ്രമമാണ് ഷീ ജോബ്സ് . കോഴിക്കോട് കോര്‍പ്പറേഷന്‍ കുടുംബശ്രീയുടെ നോര്‍ത്ത് സി.ഡി.എസ്സില്‍ നിന്നുള്ള സോണി, റിജിഷ, റസീന, ധന്യ എന്നീ വനിതകളാണ് ഈ മിനി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നിയന്ത്രിക്കുന്നത്. ‘ഷീ ജോബ്സ്’ ദേശീയ നഗര ഉപജീവന മിഷന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലന്വേഷകരെ കണ്ടെത്തി ഓരോരുത്തരുടെയും കഴിവിനനുസരിച്ച് ജോലി കൊടുക്കുകയാണ് ചെയ്യുന്നത്. നിലവില്‍ സ്വകാര്യ മേഖലയിലെ ചെറുകിട ജോലികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഇക്കഴിഞ്ഞ നവംബര്‍ നാലിനാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലേക്ക് രജിസ്‌ട്രേഷന്‍ തുടങ്ങിയത്. ഒരാഴ്ച്ചക്കുള്ളില്‍ 20 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞു. ഐ.ടി. മേഖലയിലാണ് ആദ്യത്തെയാള്‍ക്ക് ജോലി കിട്ടിയത്. ഒരാളെ ഫാര്‍മസിസ്റ്റായും മറ്റൊരാളെ പെട്രോള്‍ പമ്പിലും നിയമിച്ചു. സോണി (8137901774) , റിജിഷ (7560961196) എന്നിവരിലൊരാളുമായി ബന്ധപ്പെട്ട് തൊഴിലന്വേഷകര്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കും ഷീ ജോബ്സിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യാം.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!