3 മള്‍ടിസ്റ്റേറ്റ്‌ സംഘങ്ങള്‍ ലിക്വിഡഷനിലേക്ക്‌

Moonamvazhi
നിക്ഷേപം തിരിച്ചുകൊടുക്കുന്നില്ലെന്നു പരാതിയുള്ള മൂന്നുമള്‍ട്ടിസ്‌റ്റേറ്റ്‌ സഹകരണസംഘങ്ങള്‍ അടച്ചുപൂട്ടാന്‍ കേന്ദ്രസഹകരണരജിസ്‌ട്രാര്‍ തീരുമാനിച്ചു. നിക്ഷേപം തിരിച്ചുകിട്ടുന്നില്ലെന്ന മറ്റൊരു കേസില്‍ എഴുതിത്തരാന്‍ പറഞ്ഞ കാര്യങ്ങള്‍ സംഘവും പരാതിക്കാരനും എഴുതിക്കൊടുക്കാതിരുന്നതിനെത്തുടര്‍ന്ന്‌ നിര്‍ദേശങ്ങളൊന്നും നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചു.ഹരിയാണ പഞ്ച്‌കുളയിലെ കെഎസ്‌ബി മള്‍ടിസ്റ്റേറ്റ്‌ സഹകരണവായ്‌പാസംഘം, മഹാരാഷ്ട്ര പുണെ ബോസാരി ഇന്ദ്രായനി നഗര്‍ സ്വപ്‌നവേധ്‌ മള്‍ടിസ്റ്റേറ്റ്‌ സഹകരണവായ്‌പാസംഘം, മഹാരാഷ്ട്രയിലെ അഹമ്മദ്‌ നഗര്‍ ടാല്‍-പാര്‍മറിലെ ജീവന്‍ മള്‍ട്ടിസ്റ്റേറ്റ്‌ വിവിധോദ്ദേശ്യസഹകരണസംഘം എന്നിവയാണു ലിക്വിഡേഷനിലേക്കു നീങ്ങുന്നത്‌. ലഖ്‌നൗവിലെ അച്ചീവേഴ്‌സ്‌ വായ്‌പാസഹകരണസംഘത്തിനെതിരെയുള്ള പരാതിയിലാണ്‌ നിര്‍ദേശമൊന്നും വേണ്ടെന്നു തീരുമാനിച്ചത്‌.
അടച്ചുപൂട്ടാന്‍ തീരുമാനിച്ച മൂന്നു സംഘത്തിനും പൂട്ടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ പതിനഞ്ചുദിവസത്തിനകം ബോധിപ്പിക്കണമെന്ന നോട്ടീസ്‌ കേന്ദ്രസഹകരണരജിസ്‌ട്രാറുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയാണു ചെയ്‌തിട്ടുള്ളത്‌. പ്രതികരണമില്ലെങ്കില്‍ ലിക്വിഡേഷന്‍ നടപടികളുമായി മുന്നോട്ടുപോകും. കെഎസ്‌ബി മള്‍ടിസ്റ്റേറ്റ്‌ സഹകരണവായ്‌പാസംഘത്തിന്റെ ചെയര്‍മാനോ സെക്രട്ടറിയോ രേഖകളുമായി ഹാജരാകണമെന്നു 2025 സെപ്‌റ്റംബര്‍ പതിനാറിനു ഹരിയാണ സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ നോട്ടീസ്‌ നല്‍കിയെങ്കിലും ഹാജരായില്ല. നേരിട്ടുപോയി പരിശോധിച്ചപ്പോള്‍ ഈ മേല്‍വിലാസത്തില്‍ ഇങ്ങനെയാരു സംഘം പ്രവര്‍ത്തിക്കുന്നില്ലെന്നു കണ്ടെത്തി. 2024-25 സാമ്പത്തികവര്‍ഷത്തെ കണക്കുകള്‍ സമര്‍പ്പിച്ചിട്ടുമില്ല.
സ്വപ്‌നവേധ്‌ മള്‍ടിസ്റ്റേറ്റ്‌ സഹകരണവായ്‌പാസംഘത്തോട്‌ നിക്ഷേപം തിരിച്ചുകൊടുക്കാന്‍ 2025 മാര്‍ച്ച്‌ പതിനൊന്നിനും സെപ്‌റ്റംബര്‍ പത്തിനും സഹകരണഓംബുഡ്‌സ്‌മാന്‍ നല്‍കിയ ഉത്തരവുകള്‍ സംഘം പാലിച്ചില്ല. അപ്പീലും നല്‍കിയില്ല. 2025 ഒക്ടോബര്‍ പതിനാറും നവംബര്‍ 27നും 2026 ഫെബ്രുവരി 14നും വീഡിയോ കോണ്‍ഫറന്‍സിലൂടെ വാദം കേട്ടെങ്കിലും സംഘത്തിന്റെ പ്രതിനിധികള്‍ ഹാജരായില്ല. വാര്‍ഷികക്കണക്കുകളും സമര്‍പ്പിച്ചിട്ടില്ല.
ജീവന്‍ മള്‍ട്ടിസ്റ്റേറ്റ്‌ വിവിധോദ്ദേശ്യസഹകരണസംഘവും നിക്ഷേപം നല്‍കിയയാളുടെ നിക്ഷേപം തിരിച്ചുകൊടുക്കാനുള്ള ഓംബുഡ്‌സ്‌മാന്‍ നിര്‍ദേശം പാലിച്ചില്ല. 2025 ജൂണ്‍ പതിനേഴിനായിരുന്നു ഉത്തരവ്‌. 2025 ഒക്ടോബര്‍ പതിനാറിനും 2025 നവംബര്‍ 27നും 2026 ഫ്രെുവരി 14നും വീഡിയോ കോണ്‍ഫറന്‍സിലൂടെ വാദം കേട്ടെങ്കിലും സംഘത്തിന്റെ പ്രതിനിധികളാരും വന്നില്ല. വാര്‍ഷിക്ക്‌കണക്കുകളും സമര്‍പ്പിച്ചിട്ടില്ല.
ലഖ്‌നൗവിലെ അച്ചീവേഴ്‌സ്‌ വായ്‌പാസഹകരണസംഘത്തിനെതിരെ പ്രശാന്ത്‌കുമാര്‍ സോണി എന്നയാള്‍ നല്‍കിയ പരാതിയിലാണു നിര്‍ദേശമൊന്നും വേണ്ടെന്നു വച്ചത്‌. 2022ല്‍ ഒരുകൊല്ലത്തേക്കു പ്രശാന്ത്‌കുമാര്‍ സോണി 27ലക്ഷംരൂപ സ്ഥിരനിക്ഷേപം നടത്തിയിട്ട്‌ 2025 നവംബര്‍ എട്ടിനു തിരികെ ആവശ്യപ്പെട്ടപ്പോള്‍ തന്നില്ലെന്നാണു പരാതി. സംഘം മറുപടിയൊന്നും നല്‍കിയില്ലെന്നും പരാതിയിലുണ്ടായിരുന്നു. 2026 ഫെബ്രുവരി ആറിന്‌ കേന്ദ്രസഹകരണഒംബുഡ്‌സ്‌മാന്‍ സംഘത്തിനു നോട്ടീസ്‌ അയച്ചു. 33000 രൂപ കൊടുത്തെന്നും രണ്ടരലക്ഷം രൂപ വര്‍ഷാവസാനത്തോടെ കൊടുക്കാമെന്നും 2026 ഫെബ്രുവരി 21നും സംഘം ഓംബുഡ്‌സ്‌മാനെ അറിയിച്ചു. 2026 മാര്‍ച്ച്‌ പതിനാറിന്‌ ഓംബുഡ്‌സ്‌മാന്‍ സംഘത്തോടു തുക നല്‍കിയതിന്റെ വിശദവിവരങ്ങള്‍ ചോദിച്ചെങ്കിലും ഒരു മറുപടിയും കിട്ടിയില്ല. തുടര്‍ന്ന്‌ 2026 ഏപ്രില്‍ 23നും വീഡിയോ കോണ്‍ഫറന്‍സിങ്ങിനു ഹാജരാകാന്‍ പരാതിക്കാരനോടും സംഘത്തോടും നിര്‍ദേശിച്ചു. പരാതിക്കാരനുവേണ്ടി പിതാവ്‌ ഉമാശങ്കര്‍ സോണിയും സംഘത്തിനുവേണ്ടി ചെയര്‍മാന്‍ രണ്‍ജീത്‌ സിങ്ങും ഹാജരായി. പലതവണ ആവശ്യപ്പെട്ടിട്ടും സംഘം തുക നല്‍കിയിട്ടില്ലെന്ന മട്ടിലുള്ള നിലപാട്‌ ആവര്‍ത്തിക്കുകയാണു പരാതിക്കാരന്‍ ചെയ്‌തത്‌. സംഘത്തിന്റെ കാര്‍വാരി ശാഖയിലെ ചില പ്രതിസന്ധികള്‍മൂലം പണം നല്‍കാനായിട്ടില്ലെന്നു സംഘം അറിയിച്ചു. 2026 ഏപ്രില്‍ 23നു സംഘത്തിന്റെ ആസ്ഥാനഓഫീസില്‍നിന്ന്‌ അരലക്ഷം രൂപ പരാതിക്കാരനു നല്‍കി. കിട്ടാനുള്ള ബാക്കിത്തുക അരലക്ഷംരൂപയുടെ മാസഗഡുക്കളായി സ്വീകരിക്കാന്‍ സന്നദ്ധമാണെന്നു പരാതിക്കാരന്‍ അറിയിച്ചതായും സംഘം ബോധിപ്പിച്ചു. ഇതെത്തുടര്‍ന്ന്‌ ഇക്കാര്യങ്ങള്‍ രേഖാമൂലം എഴുതിസമര്‍പ്പിക്കാന്‍ സംഘത്തോടും പരാതിക്കാരനോടും 2026 ഏപ്രില്‍ മുപ്പതിനു നിര്‍ദേശിച്ചു. കിട്ടിയരേഖകള്‍ വച്ചു വസ്‌തുതകള്‍ പരിശോധിച്ചപ്പോള്‍ സംഘം കൊടുക്കാനുള്ള തുക പൂര്‍ണമായി കൊടുത്തിട്ടില്ലെന്നും ഭാഗികമായിമാത്രമേ നല്‍കിയിട്ടുള്ളൂവെന്നും വ്യക്തമായി. ബാക്കി മാസത്തവണകളായി സ്വീകരിക്കാന്‍ പരാതിക്കാരനുമായി ധാരണയിലെത്തിയതായി സംഘം അവകാശപ്പെടുന്നുണ്ട്‌. അറിയിക്കാനുള്ള കാര്യങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാനുള്ള നിര്‍ദേശം ഇരുകൂട്ടരും പാലിച്ചിട്ടില്ല. ഇരുകൂട്ടരും രേഖാമൂലം കാര്യങ്ങള്‍ ബോധിപ്പിക്കാത്തസ്ഥിതിക്ക്‌ അവര്‍തന്നെ തുക തിരിച്ചുനല്‍കുന്നതുസംബന്ധിച്ച്‌ എന്തോ ധാരണയിലെത്തിയിട്ടുണ്ടെന്നു വ്യക്തമാണെന്നും അതിനാല്‍ ഈ കേസില്‍ നിര്‍ദേശങ്ങളൊന്നും നല്‍കുന്നില്ലെന്നും രജിസ്‌ട്രാര്‍ അറിയിച്ചു.

Moonamvazhi

Authorize Writer

Moonamvazhi has 1154 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!