കരുതല്‍ വയ്‌ക്കുന്നതില്‍ ഇളവുകള്‍ അനുവദിക്കണം: കേരള സഹകരണ ഫെഡറേഷന്‍

Moonamvazhi

90ദിവസംവരെ കുടിശ്ശികയായ വായ്‌പകളില്‍ കുടിശ്ശികപ്പലിശയക്കു കരുതല്‍ വയ്‌ക്കരുതെന്നു നിര്‍ദേശിക്കണമെന്നു കേരളസഹകരണഫെഡറേഷന്‍ സഹകരണമന്ത്രി വി.എന്‍. വാസവനോടു നിവേദനത്തില്‍ അഭ്യര്‍ഥിച്ചു. സംഘങ്ങള്‍ക്ക്‌ അനുകൂലമായി വിധിയായതും ജപ്‌തിനടപടികള്‍ നിര്‍ത്തിവച്ചതുകൊണ്ടുമാത്രം അക്കൗണ്ടില്‍ കുടിശ്ശിക തുടരുന്നതുമായ അക്കൗണ്ടുകളില്‍ കിട്ടാനുള്ള തുകയ്‌ക്കു കരുതല്‍ വയ്‌ക്കുന്നതിനു 2024-25ല്‍ ഓഡിറ്റില്‍ ഇളവനുവദിക്കുക, നടപ്പുസാമ്പത്തികവര്‍ഷം ആ ജപ്‌തികള്‍ നടത്തി സംഘങ്ങളുടെ സാമ്പത്തികാടിത്തറ ശക്തമാക്കാന്‍ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

സഹകരണസംഘങ്ങളിലെ ഓഡിറ്റ്‌ പൂര്‍ത്തിയാകാറായിട്ടും സഹകരണവകുപ്പ്‌ കുടിശ്ശിക/കുടിശ്ശികപ്പലിശക്കു കരുതല്‍ വയ്‌ക്കുന്നതില്‍ ഇളവുകള്‍ അനുവദിച്ചു സര്‍ക്കുലറോ നിര്‍ദേശങ്ങളോ ഇറക്കാത്തതില്‍ ആശങ്ക അറിയിച്ചുള്ള നിവേദനത്തിലാണ്‌ ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്‌. ഈ കരുതല്‍ വയ്‌ക്കുന്നതിന്‌ ആധാരമായ സഹകരണസംഘം രജിസ്‌ട്രാറുടെ 40/2007 സര്‍ക്കുലറിലെ കുടിശ്ശികപ്പലിശക്കുമുഴുവന്‍ കരുതല്‍ വയ്‌ക്കണമെന്ന നിര്‍ദേശം സ്ഥായിയായി തിരുത്തണമെന്നും ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സാജു ജെയിംസിന്റെ നിവേദനത്തിലുണ്ട്‌. നിഷ്‌ക്രിയസ്വത്ത്‌ (എന്‍പിഎ) മാനദണ്ഡങ്ങളില്‍പോലും 90ദിവസംവരെയുള്ള കുടിശ്ശിക സ്‌റ്റാന്റേര്‍ഡ്‌ വിഭാഗത്തില്‍ പെടുത്തി ഒരു റിസര്‍വും വയ്‌ക്കുന്നില്ല. പക്ഷേ, ഈ സര്‍ക്കുലര്‍ പ്രകാരം മാര്‍ച്ച്‌ 31നു തവണക്കുടിശ്ശിക വന്ന വായ്‌പയില്‍പോലും പലിശക്കു കരുതല്‍ വയ്‌ക്കണം. ഇതു ശരിയല്ല. 2020മുതല്‍ എല്ലാവര്‍ഷവും കരുതല്‍ വയ്‌ക്കുന്നതിന്‌ ഇളവുകള്‍ അനുവദിച്ചു സര്‍ക്കുലറുകള്‍ ഇറക്കിയിരുന്നു. ഒട്ടേറെ സംഘങ്ങള്‍ക്ക്‌ അതു സഹായകമായി. നോട്ടുനിരോധനവും പ്രളയും കോവിഡും പ്രതിസന്ധിയിലാക്കിയ സാധാരണക്കാര്‍ക്ക്‌ സഹകരണസംഘങ്ങളാണ്‌ ആശ്രയം. സാധാരണക്കാര്‍ സാമ്പത്തികത്തകര്‍ച്ചയില്‍നിന്നു കരകയറിയിട്ടില്ല. അതുകൊണ്ടു സംഘങ്ങളില്‍ വര്‍ധിക്കുന്ന കുടിശ്ശികപ്രശ്‌നം പരിഹരിക്കാന്‍ കാലമെടുക്കും. ചില പുഴുക്കുത്തുകള്‍മൂലം സഹകരണമേഖലയുടെ വിശ്വാസ്യതയ്‌ക്കുണ്ടായ ആഘാതവും പ്രതിസന്ധിക്കു കാരണമാണ്‌. മിക്കസംഘവും നഷ്ടത്തിലാണെന്ന കണക്ക്‌ വിശ്വാസ്യതയിലെ ഇടിവിന്‌ ആക്കംകൂട്ടി.

അധികമായി കരുതല്‍ വച്ചതുകൊണ്ടുമാത്രം പല സംഘവും നഷ്ടത്തിലാവുന്നുണ്ട്‌. ഇത്‌ ഒഴിവാക്കാന്‍ ഇളവുകള്‍ അനിവാര്യമാണ്‌. സഹകരണമേഖലയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ ഇത്‌ ആവശ്യവുമാണ്‌. അതുകൊണ്ടു 90ദിവസംവരെ കുടിശ്ശികയായ വായ്‌പകളില്‍ കുടിശ്ശികപ്പലിശയക്കു കരുതല്‍ വയ്‌ക്കരുതെന്നു നിര്‍ദേശിക്കണം. സംഘത്തിന്‌ അനുകൂലമായി വിധിയായതും ജപ്‌തി നിര്‍ത്തി വച്ചതുകൊണ്ടുമാത്രം അക്കൗണ്ടില്‍ കുടിശ്ശിക തുടരുന്നതുമായ അക്കൗണ്ടുകളില്‍ കിട്ടാനുള്ള തുകയ്‌ക്കു കരുതല്‍ വയ്‌ക്കുന്നതിനു 2024-25ലെ ഓഡിറ്റില്‍ ഇളവനുവദിക്കണം. നടപ്പുസാമ്പത്തികവര്‍ഷം ആ ജപ്‌തികള്‍ നടത്തി സംഘങ്ങളുടെ സാമ്പത്തികാടിത്തറ ശക്തമാക്കാന്‍ നടപടിടയെടുക്കണം. അതേസമയം കുടിശ്ശികയായിട്ടും നടപടിയെടുക്കാത്ത വായ്‌പകളുടെയും വാല്യുവേഷനെക്കാളും അധികരിച്ചു നല്‍കിയ വായ്‌പകളുടെയുമൊക്കെ കാര്യത്തില്‍ കരുതല്‍ വയ്‌ക്കേണ്ടതുതന്നെയാണെന്നും നിവേദനത്തില്‍ വ്യക്തമാക്കി.

Moonamvazhi

Authorize Writer

Moonamvazhi has 408 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!