225 കോടി രൂപ ചെലവില്‍ രാജ്യത്തെ കാര്‍ഷിക-ഗ്രാമ വികസനബാങ്കുകളും സംഘം രജിസ്ട്രാര്‍ഓഫീസുകളും കമ്പ്യൂട്ടര്‍വത്കരിക്കുന്നു

moonamvazhi

രാജ്യത്തെ കാര്‍ഷിക-ഗ്രാമവികസനബാങ്കുകളും സഹകരണസംഘം രജിസ്ട്രാര്‍മാരുടെ ഓഫീസുകളും കമ്പ്യൂട്ടര്‍വത്കരിക്കുന്ന പ്രവൃത്തിക്കു ചൊവ്വാഴ്ച തുടക്കം കുറിച്ചു. മൊത്തം 225 കോടി രൂപയാണ് ഇതിനു ചെലവു കണക്കാക്കുന്നത്. ന്യൂഡല്‍ഹിയില്‍ കേന്ദ്ര സഹകരണമന്ത്രി അമിത് ഷായാണു കമ്പ്യൂട്ടര്‍വത്കരണപ്രവൃത്തി ഉദ്ഘാടനം ചെയ്തത്.

ആദ്യഘട്ടത്തില്‍ കാര്‍ഷിക-ഗ്രാമവികസന ബാങ്കിന്റെ 1851 ശാഖകളെ കമ്പ്യൂട്ടര്‍വത്കരിച്ചു പൊതു സോഫ്റ്റ്‌വെയര്‍വഴി നബാര്‍ഡുമായി ബന്ധിപ്പിക്കും. തുടക്കത്തില്‍ 13 സംസ്ഥാനങ്ങളിലാണു ഈ പ്രവൃത്തി നടക്കുക. കാര്‍ഷിക-ഗ്രാമവികസനബാങ്കുകളുടെയും സഹകരണസംഘം രജിസ്ട്രാര്‍ഓഫീസുകളുടെയും പ്രവര്‍ത്തനത്തില്‍ കാര്യശേഷിയും സുതാര്യതയും ഉത്തരവാദിത്തവും മെച്ചപ്പെടുത്താന്‍ ഡിജിറ്റലൈസേഷന്‍ സഹായിക്കും. ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ പൊതു അക്കൗണ്ടിങ്‌രീതിയും മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍രീതിയും കൈവരുന്നതോടെ സഹകരണമേഖല ആധുനികീകരിക്കപ്പെടുകയും അതിന്റെ പ്രവര്‍ത്തനശേഷി വര്‍ധിക്കുകയും ചെയ്യും- അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ക്കു വളരെ എളുപ്പത്തില്‍ ദീര്‍ഘകാല വായ്പകള്‍ കിട്ടുന്നതിനു കാര്‍ഷിക-ഗ്രാമവികസന ബാങ്കുകളെ പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളുമായി ബന്ധിപ്പിക്കും. നബാര്‍ഡിന്റെ മേല്‍നോട്ടത്തില്‍ 63,000 പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളുടെ കമ്പ്യൂട്ടറൈസേഷന്‍ നടന്നുവരികയാണ്. കാര്‍ഷികമേഖലയെ നവീകരിക്കുന്നതിനു ദീര്‍ഘകാല സാമ്പത്തികസഹായം ആവശ്യമാണ്. കമ്പ്യൂട്ടറെസേഷനോടെ കര്‍ഷകര്‍ക്കു ഇടക്കാല-ദീര്‍ഘകാല വായ്പകള്‍ നല്‍കാന്‍ കാര്‍ഷിക-ഗ്രാമവികസന ബാങ്കുകള്‍ക്കു സാധിക്കും. എട്ടു ലക്ഷത്തിലധികം സഹകരണസംഘങ്ങളുടെ വിവരങ്ങളടങ്ങിയ ദേശീയ സഹകരണ ഡാറ്റാബേസിന്റെ അന്തിമരൂപം ആയിക്കഴിഞ്ഞു. അതുടനെ പുറത്തിറക്കും- മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!