സഹകരണ മേഖലയില്‍ അര്‍പ്പണബോധത്തോടെ അരനൂറ്റാണ്ട്

moonamvazhi

– എം. പ്രസന്നകുമാര്‍

സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ്  റോബര്‍ട്ട് ഓവന്റെ  250 -ാം ജന്മവാര്‍ഷികത്തിന്റെ
ഭാഗമായി സമഗ്ര സംഭാവനയ്ക്കു സഹകരണ വകുപ്പ് പ്രഖ്യാപിച്ച അവാര്‍ഡിന് അര്‍ഹനായ അഡ്വ. എം. ഗംഗാധരക്കുറുപ്പ്  പ്രാഥമികതലം മുതല്‍ ദേശീയതലം വരെയുള്ള  മേഖലകളില്‍ പ്രവര്‍ത്തിച്ച് സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്കു നിസ്തുല സംഭാവന അര്‍പ്പിച്ച വ്യക്തിയാണ്.സഹകരണ പ്രസ്ഥാനത്തിന്റെ പ്രായോഗിക പ്രവര്‍ത്തനങ്ങളിലും വൈജ്ഞാനിക മേഖലയിലും സജീവ സാന്നിധ്യമായിരുന്നിട്ടുള്ള ഗംഗാധരക്കുറുപ്പ് സഹകാരികള്‍ക്ക് ഒരു നല്ല മാതൃകയാണെന്നു സഹകരണ വകുപ്പ് വിലയിരുത്തുന്നു.

 

അര്‍പ്പണമനോഭാവവും ദീര്‍ഘവീക്ഷണവും കൈമുതലായി സഹകരണ മേഖലയില്‍ അരനൂറ്റാണ്ട് പിന്നിടുന്ന അഡ്വ. എം. ഗംഗാധരക്കുറുപ്പിന് അര്‍ഹതക്കുള്ള അംഗീകാരം. സഹകരണ പ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്ന റോബര്‍ട്ട് ഓവന്റെ ഓര്‍മയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രമുഖ സഹകാരിക്കുള്ള അവാര്‍ഡ് ലഭിച്ചതു ഗംഗാധരക്കുറുപ്പിനാണ്. റോബര്‍ട്ട് ഓവന്റെ പേരിലുള്ള ആദ്യത്തെ അവാര്‍ഡ് ലഭിച്ചു എന്നതു ഗംഗാധരക്കുറുപ്പിന്റെ പ്രവര്‍ത്തനമികവിന്റെ തെളിവുകൂടിയാണ്.

എല്ലാവരുടെയും
കുറുപ്പുസാര്‍

ചെറുപ്പകാലം മുതല്‍ ജീവിതം സഹകരണ മേഖലയ്ക്കായി സമര്‍പ്പിച്ച അപൂര്‍വ വൃക്തിത്വങ്ങളില്‍ ഒരാളാണു ഗംഗാധരക്കുറുപ്പ്. നാട്ടുകാരും പാര്‍ട്ടിക്കാരും ഉദ്യോഗസ്ഥരും കുറുപ്പുസാര്‍ എന്നാണു സ്‌നേഹപൂര്‍വം വിളിക്കുന്നത്. സദാസമയവും ശുഭ്രവസ്ത്രധാരിയായി വായ് നിറയെ വെറ്റിലമുറുക്കുമായി ഓടിനടക്കുന്ന അദ്ദേഹം സി.പി.എമ്മിലെ സൗമ്യമുഖമായാണ് അറിയപ്പെടുന്നത്. സഹകരണ മേഖലയിലെ പുതുതലമുറക്കുപോലും അദ്ദേഹത്തെ അടുത്തറിയാം. പല മേഖലകളില്‍ പല പദവികള്‍ വഹിച്ചപ്പോഴും കീഴ്ജീവനക്കാരെ ശകാരിക്കാതെ അവരുടെ വഴികാട്ടിയും ഉപദേഷ്ടാവുമായിരുന്നു ഗംഗാധരക്കുറിപ്പ് എന്നു പലരും സാക്ഷ്യപ്പെടുത്തുന്നു. പത്തു കൊല്ലം തിരുവനന്തപുരത്തു തങ്ങി വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകനായി ജോലിനോക്കി. തിരുവനന്തപുരത്തിന്റെ രാഷ്ട്രീയ- സാമൂഹിക -വിദ്യാഭ്യാസ മേഖലയില്‍ സജീവമായി ഇടപെട്ടു. 1979 ല്‍ കര്‍മ മേഖല കൊല്ലത്തേക്കു മാറ്റി. മുഴുവന്‍സമയവും രാഷ്ട്രീയപ്രവര്‍ത്തകനായി.

അര നൂറ്റാണ്ടാണു ഗംഗാധരക്കുറുപ്പ് സഹകരണ മേഖലയിലെ വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങളിലും പദവികളിലുമായി ചെലവിട്ടത്. വിപ്‌ളവത്തിന്റെ മണ്ണ് എന്നറിയപ്പെടുന്ന കൊല്ലം ജില്ലയിലെ ശൂരനാട് ഗ്രാമത്തില്‍ സഹകരണ മേഖലയെ സാധാരണക്കാരന്റെ ആശ്രയകേന്ദ്രങ്ങളാക്കി മാറ്റാന്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു കഴിഞ്ഞു. പി.എസ്.സി. അംഗമായും ചെയര്‍മാനായും സേവനമനുഷ്ഠിക്കുമ്പോഴും സഹകരണ മേഖലയെ അദ്ദേഹം കൈവിട്ടില്ല. വ്യവസായ സഹകരണ സംഘം, ക്ഷീര സഹകരണ സംഘം, വിദ്യാഭ്യാസ സഹകരണ സംഘം, ആരോഗ്യ സഹകരണ സംഘം തുടങ്ങി സമസ്ത മേഖലയിലേയും സഹകരണ പ്രസ്ഥാനങ്ങളുടെ ഭാഗമായി അദ്ദേഹം. അഭിഭാഷകജോലിപോലും മാറ്റിനിര്‍ത്തി സി.പി.എമ്മിന്റെ കരുത്തുറ്റ നേതാവായും ഒപ്പം സഹകരണ മേഖലയുടെ അമരക്കാരനായും അദ്ദേഹം പ്രവര്‍ത്തിച്ചു.

തീപ്പെട്ടി സഹകരണ
സംഘത്തില്‍ തുടക്കം

ശൂരനാട്ട് തീപ്പെട്ടി സഹകരണ സംഘം സ്ഥാപിച്ചുകൊണ്ടാണു സഹകരണ രംഗത്തേക്ക് ആദ്യത്തെ ചുവടുവച്ചത്. അക്കാലത്തു സഹകരണ മേഖലയില്‍ കൊല്ലം ജില്ലയിലെത്തന്നെ ആദ്യത്തെ സംരംഭമായിരുന്നു ഈ തീപ്പെട്ടി സഹകരണ സംഘം. നാട്ടിന്‍പുറത്തെ ഒരുപാട് പാവങ്ങള്‍ക്കു തൊഴില്‍ നല്‍കാന്‍ ഇതിലൂടെ കഴിഞ്ഞു. പിന്നീട്, സാധാരണക്കാര്‍ക്കു കുറഞ്ഞ പലിശക്ക് അത്യാവശ്യസമയത്തു പണം നല്‍കുന്നതിനു വായ്പാ സഹകരണ സംഘത്തിനു രൂപം നല്‍കി. ശൂരനാട് ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ഭരണസമിതി അംഗം മുതല്‍ നാട്ടിലെ ഒട്ടുമിക്ക സംഘങ്ങളുടെയും സാരഥ്യംവരെ ഗംഗാധരക്കുറിപ്പ് വഹിച്ചു.

വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതിനിടയില്‍ തിരുവനന്തപുരത്തു പാരലല്‍ കോളേജ് അധ്യാപകനായി പ്രവര്‍ത്തിച്ചു. അക്കാലത്താണു മാനേജ്‌മെന്റിന്റെ ചൂഷണത്തിനെതിരെ ഗംഗാധരക്കുറുപ്പ് രംഗത്തിറങ്ങിയത്. അധ്യാപകരെ സംഘടിപ്പിച്ച് സഹകരണ മേഖലയിലെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനത്തിനു അദ്ദേഹം തുടക്കം കുറിച്ചു. അതാണു തിരുവനന്തപുരം താലൂക്ക് എഡ്യുക്കേഷണല്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റി. ഈ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കോ -ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് 45 വര്‍ഷമായി വിജയകരമായി പ്രവര്‍ത്തിക്കുന്നു. ഇതു മാതൃകയാക്കിയാണു പില്‍ക്കാലത്തു സംസ്ഥാനത്തെ സഹകരണ വിദ്യാഭ്യാസ മേഖലയില്‍ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ പിറവികൊണ്ടതെന്നു ഗംഗാധരക്കുറുപ്പ് പറയുന്നു.

ജില്ലാ മൊത്തവിതരണ സ്റ്റോര്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ഗംഗാധരക്കുറുപ്പ് രണ്ടു തവണ കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍, സ്‌റ്റേറ്റ് കോ- ഓപ്പറേറ്റീവ് യൂണിയന്‍ മാനേജിങ് കമ്മിറ്റി, നാഷണല്‍ കോ -ഓപ്പറേറ്റീവ് യൂണിയന്‍ ഓഫ് ഇന്ത്യ എന്നിവയില്‍ എക്‌സിക്യൂട്ടീവ് അംഗമായി. നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിയന്റെ ഗവേണിങ് ബോഡിയില്‍ അംഗമായ ആദ്യത്തെ മലയാളി എന്ന ബഹുമതി ഗംഗാധരക്കുറുപ്പിനാണ്. നാഷണല്‍ കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ദക്ഷിണ മേഖലാ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു. സഹകരണ മേഖലയിലെ കൊല്ലത്തെ എന്‍.എസ്. ആശുപത്രി പടുത്തുയര്‍ത്തുന്നതില്‍ ഗംഗാധരക്കുറുപ്പ് പ്രധാന പങ്കുവഹിച്ചു. അതിന്റെ പ്രസിഡന്റായി 2007 മുതല്‍ അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു.

നീതി പ്രസ്ഥാനത്തിന്റെ
ഉപജ്ഞാതാവ്

രണ്ടു തവണ കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റായി നിയമിതനായിട്ടുണ്ട്. സഹകരണ പ്രസ്ഥാനത്തെ ജനകീയമാക്കുന്നതിനും സാധാരണക്കാര്‍ക്കു സേവനം എത്തിക്കുന്നതിനും ബൃഹത്തായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി. 1996 ല്‍ ഇതിനായി നീതി പ്രസ്ഥാനങ്ങള്‍ ആരംഭിച്ചു. നീതി പലവ്യഞ്ജന സ്റ്റോറുകള്‍, നീതി മെഡിക്കല്‍ സ്‌റ്റോര്‍, നീതി ഗ്യാസ് തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ ആരംഭിച്ചത്. ഇതോടൊപ്പം, വിലക്കയറ്റത്തില്‍ നിന്നു പൊതുവിപണിയെ പിടിച്ചുനിര്‍ത്താന്‍ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളും സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും പ്രവര്‍ത്തനം ആരംഭിച്ചു. നീതി ഗ്യാസ് സാര്‍വത്രികമാക്കാന്‍ പാലക്കാട്ട് പ്രത്യേക പ്ലാന്റും ഗംഗാധരക്കുറുപ്പിന്റെ കാലത്തു സ്ഥാപിച്ചു.

78 -ാം വയസിലും വിശ്രമിക്കാന്‍ ഗംഗാധരക്കുറുപ്പ് കൂട്ടാക്കിയില്ല. സമഗ്രകൃഷി വികസനവും അതിലൂടെ തൊഴിലും എന്ന ലക്ഷ്യവുമായി ശൂരനാട് കാര്‍ഷിക വ്യവസായ സഹകരണ സംഘത്തിനു തുടക്കം കുറിച്ചു. തരിശുപാടങ്ങളില്‍ നേരിട്ടു കൃഷിയിറക്കി വ്യാവസായികാടിസ്ഥാനത്തില്‍ നെല്ലുല്‍പ്പാദനം നടത്തുകയാണു സംഘത്തിന്റെ ലക്ഷ്യം. ശൂരനാട് കൊമളത്തു വീട്ടിലാണു താമസം. അഭിഭാഷകയായ ഭാര്യ ലീലയും സഹകരണ മേഖലയിലെ സജീവ പ്രവര്‍ത്തകയാണ്.

Leave a Reply

Your email address will not be published.

Latest News