സഹകരണം: കേന്ദ്രനയവും കേരളത്തിന്റെ നിലപാടും

കിരണ്‍ വാസു

25 വര്‍ഷത്തെ സാമ്പത്തികമുന്നേറ്റം ലക്ഷ്യമിട്ടുള്ളതാണു കേന്ദ്രസര്‍ക്കാരിന്റെ സഹകരണനയം.
‘സഹകരണത്തിലൂടെ സമൃദ്ധി’ എന്നതു കേന്ദ്രസര്‍ക്കാരിന്റെ മുദ്രാവാക്യമാണ്. ഇത്അടിസ്ഥാനമാക്കിയാണു കേന്ദ്രത്തിന്റെ പദ്ധതിയാസൂത്രണം നടക്കുന്നത്. കേരളത്തിന്റെ
സഹകരണനയത്തിലും പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങളുടെ സ്വാശ്രയത്വവും പ്രാദേശിക വികസനപങ്കാളിത്തവും ഊന്നിപ്പറയുന്നുണ്ട്. കേന്ദ്രം
അതിന്റെ പദ്ധതിരീതിയില്‍ സഹകരണസമീപനം കൊണ്ടുവന്നിട്ടുണ്ടെങ്കിലും ഇതിനെ കേരളം ഇതുവരെ ഉള്‍ക്കൊള്ളുകയോ സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

 

സഹകരണത്തില്‍ പുതിയ നയം നടപ്പാക്കാനൊരുങ്ങുകയാണു കേന്ദ്രസര്‍ക്കാര്‍. 25 വര്‍ഷത്തെ സാമ്പത്തികമുന്നേറ്റം ലക്ഷ്യമിട്ടുള്ളതാണു കേന്ദ്രനയം. രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ നല്ലൊരു പങ്ക് സഹകരണമേഖലയില്‍നിന്നാക്കുക എന്നതാണു ലക്ഷ്യമെന്നു നയത്തിന്റെ ആമുഖത്തില്‍ത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 2003 ലെ സഹകരണനയത്തിലാണു കാലോചിതമായ പരിഷ്‌കാരങ്ങളും ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടും മുന്നോട്ടുവെച്ചുള്ള മാറ്റം കൊണ്ടുവരുന്നത്. സഹകരണം എന്നതു സംസ്ഥാനവിഷയമാണെന്ന് ഈ നയത്തിന്റെ തുടക്കത്തില്‍ത്തന്നെ വിശദീകരിക്കുന്നുണ്ട്. സംസ്ഥാനതലത്തില്‍ ഭരണനിയന്ത്രണവും പ്രവര്‍ത്തനമാര്‍ഗരേഖയുമുള്ള സഹകരണസംഘങ്ങളെ രാജ്യത്തിന്റെ അഭിവൃദ്ധിക്ക് ഉപയോഗിക്കുന്നവിധം കേന്ദ്രീകൃതമായി ഏകോപിപ്പിക്കുക എന്ന കാഴ്ചപ്പാടാണു സഹകരണനയത്തിന്റെ അന്ത:സത്ത. ഇത്തരമൊരു ഏകോപനത്തിനു കേന്ദ്രീകൃത മാര്‍ഗരേഖയും പദ്ധതിയാസൂത്രണവും ഉണ്ടാകുന്നുണ്ട്. അതു കേരളമടക്കമുള്ള സംസ്ഥാനങ്ങളെ എങ്ങനെ ബാധിക്കുമെന്നതു പ്രധാനചോദ്യമാണ്. കാരണം, നയരൂപവത്കരണത്തിനു മുന്നോടിയായിത്തന്നെ കേന്ദ്രം അതിന്റെ പദ്ധതിരീതിയില്‍ സഹകരണസമീപനം കൊണ്ടുവന്നിട്ടുണ്ട്. ഇതിനെ ഇതുവരെ കേരളം ഉള്‍ക്കൊള്ളാനോ സ്വീകരിക്കാനോ തയാറായിട്ടില്ല.

രാജ്യത്താകെ സഹകരണമൂല്യത്തില്‍ ഊന്നിയുള്ള കൂട്ടായ്മകളെ സാമ്പത്തികശക്തിയാക്കി വളര്‍ത്തുക എന്നതാണു കേന്ദ്രം ലക്ഷ്യമിടുന്നതെന്നു പുതിയ സഹകരണനയത്തിന്റെ ആമുഖത്തില്‍ വിശദീകരിക്കുന്നു. ഇതിനായി സഹകരണസംഘങ്ങളെ അംഗകേന്ദ്രീകൃത സ്വഭാവത്തിലേക്കു കൊണ്ടുവരേണ്ടതുണ്ട്. സഹകരണസംഘങ്ങളില്‍ നല്ല ഭരണസംവിധാനം ഉറപ്പാക്കണം. ഇവയെ നിയന്ത്രിക്കുന്നതിലും ഇവയുടെ പ്രവര്‍ത്തനത്തിലും പ്രൊഫഷണലിസം നടപ്പാക്കണം. ദേശീയവും അന്തര്‍ദേശീയവുമായ പ്രവര്‍ത്തനമേഖലയിലേക്കു സഹകരണസ്ഥാപനങ്ങളെ എത്തിക്കേണ്ടതുണ്ട്. ഇതൊക്കെയാണു പുതിയ നയരൂപവത്കരണത്തിന്റെ ഉദ്ദേശ്യമായി വിശദീകരിക്കുന്നത്. സഹകരണനയത്തിന്റെ രൂപവത്കരണത്തില്‍ ഇതിനായി നിയോഗിക്കപ്പെട്ട സമിതി ഊന്നുന്നതു സഹകരണമൂല്യത്തിലാണ്. സ്വാശ്രയത്വം, സ്വയം ഉത്തരവാദിത്തം, ജനാധിപത്യം, തുല്യത, ഐക്യം എന്നിവയിലാണ് ഊന്നല്‍. സഹകരണസംഘങ്ങളില്‍ സ്വമേധയായുള്ള പങ്കാളിത്തം, ജനാധിപത്യരീതിയിലുള്ള തീരുമാനം, സ്വയംഭരണരീതി, അംഗകേന്ദ്രീകൃത സാമ്പത്തികപങ്കാളിത്തം, സഹകരണസംഘങ്ങള്‍ തമ്മിലുള്ള സഹകരണം, ക്രയശേഷി വര്‍ധിപ്പിക്കല്‍, സാമൂഹികമുന്നേറ്റം സാധ്യമാക്കല്‍ എന്നിവയാണ് റപ്പാക്കാന്‍ ശ്രമിക്കുന്നത്. .

കേന്ദ്രത്തിന്റെ
കാഴ്ചപ്പാട്

‘സഹകരണത്തിലൂടെ സമൃദ്ധി’ എന്നതു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു മുദ്രാവാക്യമാണ്. ഇത് അടിസ്ഥാനമാക്കിയാണു കേന്ദ്രത്തിന്റെ പദ്ധതി ആസൂത്രണം നടക്കുന്നത്. പ്രാദേശികതലത്തില്‍ എത്തിക്കേണ്ട പദ്ധതികളുടെ നിര്‍വഹണഏജന്‍സികളായി സഹകരണസംഘങ്ങളെ മാറ്റുകയെന്നതാണു കേന്ദ്രം സ്വീകരിച്ച കാഴ്ചപ്പാട്. ഇതു സഹകരണവകുപ്പിന്റെ പദ്ധതികള്‍ക്കുമാത്രം ബാധകമായ ഒന്നല്ല. ഏതു വകുപ്പുകളുടെ പദ്ധതിയാണെങ്കിലും അതില്‍ സഹകരണപങ്കാളിത്തം കൊണ്ടുവരുന്നു എന്നതാണു മാറ്റം. ഇത്തരമൊരു ലക്ഷ്യം നേടുന്നതിനുള്ള നയമാണ് ഇപ്പോള്‍ തയാറാക്കിയിട്ടുള്ളത്. ഇതില്‍ സംഘങ്ങളെ എങ്ങനെ മാറ്റണമെന്നതിനു ചില മാര്‍ഗനിര്‍ദേശങ്ങളുണ്ട്. സംഘങ്ങള്‍ അംഗകേന്ദ്രീകൃതമായിത്തന്നെ മാറണം. മത്സരക്ഷമത ഉണ്ടാവണം, സമൂഹത്തിലെ എല്ലാവരെയും ഉള്‍ക്കൊള്ളാനാവണം, സാമ്പത്തികഅസമത്വം ഇല്ലാതാക്കാനാവണം. സാങ്കേതികസംവിധാനങ്ങള്‍ നടപ്പാക്കണം എന്നതാണു നയം മുന്നോട്ടുവെക്കുന്ന നിര്‍ദേശം. സഹകരണസംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനം ഉണ്ടാവേണ്ടതുണ്ട്. പ്രവര്‍ത്തനത്തില്‍ കൃത്യത, സുതാര്യത എന്നിവ സംഘങ്ങളിലേക്കു കൊണ്ടുവരാനുള്ള ശ്രമമാണു നയത്തിലുള്ളത്. സഹകരണസംഘങ്ങളെ സുസ്ഥിര ഭരണകേന്ദ്രങ്ങളാക്കുന്നതിനുള്ള സാമ്പത്തികവും നിയമപരവുമായ സഹായം ഉറപ്പാക്കുകയും പദ്ധതിയാസൂത്രണത്തിലൂടെ നിര്‍വഹണഏജന്‍സിയാക്കുകയും ചെയ്യുക എന്നതാണു സമീപനം.

ഇതെല്ലാം സഹകരണമേഖലയെക്കുറിച്ച് സാര്‍വദേശീയാടിസ്ഥാനത്തിലുള്ള പുതിയ കാഴ്ചപ്പാടാണ്. പ്രാദേശിക ജനവിഭാഗങ്ങളുടെ കൂട്ടായ്മ എന്ന നിലയിലാണു സഹകരണസംഘങ്ങളെ വിലയിരുത്തിപ്പോന്നിട്ടുള്ളത്. ആ കാഴ്ചപ്പാടിനു വിരുദ്ധമായ നിലപാടുകളൊന്നും പ്രത്യക്ഷത്തില്‍ കേന്ദ്രനയത്തിലില്ല. സംസ്ഥാനങ്ങളും ഇതേ കാഴ്ചപ്പാടോടെയാണു സഹകരണപ്രസ്ഥാനത്തെ പരിഗണിച്ചുപോന്നിട്ടുള്ളത്. 2018 ലാണു കേരളത്തില്‍ ആദ്യമായി സഹകരണനയം കൊണ്ടുവരുന്നത്. അതിലും സംഘങ്ങളുടെ സ്വാശ്രയത്വവും പ്രാദേശിക വികസനപങ്കാളിത്തവും ഊന്നിപ്പറയുന്നുണ്ട്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ സാമ്പത്തികപങ്കാളിയായി സഹകരണസംഘങ്ങളെ മാറ്റണമെന്ന കാഴ്ചപ്പാട് കേരളത്തിന്റെ നയത്തിലും പറയുന്നുണ്ട്. പ്രാഥമിക സഹകരണ ബാങ്കുകളെ തദ്ദേശസ്ഥാപനങ്ങളുടെ ബാങ്കാക്കി മാറ്റുകയെന്ന നിര്‍ദേശവും കേരളത്തിന്റെ നയത്തിലുണ്ട്. നയത്തില്‍ പറഞ്ഞതൊന്നും പ്രായോഗികമായി നടപ്പാക്കാനുള്ള ഒരിടപെടലും സംസ്ഥാനത്തുണ്ടായിട്ടില്ലെന്നതു വസ്തുതയാണ്. അതിനു നയത്തിനനുസരിച്ച് പദ്ധതിയാസൂത്രണവും പ്രായോഗിക നിയമക്രമീകരണം ഒരുക്കലും ഉണ്ടായില്ല എന്നതാണു കാരണം. എന്നാല്‍, കേന്ദ്രത്തിന്റെ നയരൂപവത്കരണത്തിനൊപ്പം, പദ്ധതിയാസൂത്രണത്തിലും നിയമപരിഷ്‌കരണത്തിലും നടപടി സ്വീകരിച്ചിട്ടുണ്ട്.

സഹകരണസംഘങ്ങളുടെ സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റുന്നവിധം ഫണ്ട് സ്വരൂപിക്കുന്നതിനും പുനര്‍വായ്പാസൗകര്യം നല്‍കുന്നതിനും രാജ്യത്തു പ്രത്യേകം സഹകരണസ്ഥാപനം തുടങ്ങുന്നതിന്റെ സാധ്യത പരിശോധിക്കാമെന്നു ദേശീയ സഹകരണനയം രൂപവത്കരിക്കാന്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശയിലുണ്ട്. സഹകരണമുന്നേറ്റത്തിന് ആവശ്യമുള്ള പ്രേരണ നല്‍കുന്നവിധത്തില്‍ എന്‍.സി.ഡി.സി. ഇടപെടും. കാര്‍ഷികമേഖലയില്‍ സാമ്പത്തികസഹായം നബാര്‍ഡ് നല്‍കും. ഗ്രാമീണ വായ്പാസംവിധാനവും പ്രാദേശിക സേവനകേന്ദ്രവും ശക്തിപ്പെടുത്താന്‍ കാര്‍ഷിക വായ്പാസഹകരണസംഘങ്ങളെ സഹായിക്കുന്നതിനു ബഹുമുഖ സമീപനമാണു വേണ്ടതെന്നാണു നിര്‍ദേശം.

തിരിച്ചെത്തുമോ
ജില്ലാബാങ്കുകള്‍ ?

രാജ്യത്തു മൂന്നു തട്ടിലുള്ള സഹകരണ വായ്പാഘടന വേണമെന്നാണു കേന്ദ്ര സഹകരണനയത്തിന്റെ കരടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇതിന് ഒട്ടേറെ കാരണങ്ങള്‍ നയരൂപവത്കരണ സമിതി മുന്നോട്ടുവെക്കുന്നു. പ്രാദേശികതല വികസനത്തിനു സഹകരണസംഘങ്ങളുടെ ഏകോപനവും വൈപുല്യവും വേണ്ടതുണ്ട്. അംഗകേന്ദ്രീകൃത പ്രവര്‍ത്തനവും ഭരണവുമാണു സഹകരണസംഘങ്ങളുടെ പ്രത്യേകത. ഒരു പ്രദേശത്തെ അംഗങ്ങള്‍ അവരുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിനായി നിശ്ചയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രാദേശികവികസനത്തിനു വഴിയൊരുക്കും. അത്തരം പ്രവര്‍ത്തനങ്ങള്‍ക്കു സാമ്പത്തികസഹായവും സാങ്കേതികസൗകര്യവും പദ്ധതിയാനുകൂല്യവും ഉറപ്പാക്കുന്ന രീതിയാണു സര്‍ക്കാരും സര്‍ക്കാര്‍ഏജന്‍സികളും ചെയ്യേണ്ടത്. ഇതിനുള്ള നിയമപരമായ ക്രമീകരണങ്ങള്‍ സഹകരണമേഖലയില്‍ ഉണ്ടാക്കേണ്ടതുണ്ടെന്നാണു നയരൂപവത്കരണ സമിതിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സംഘങ്ങളുടെ പ്രവര്‍ത്തനം വിപലപ്പെടുത്താന്‍ സംരംഭങ്ങള്‍ എളുപ്പമാക്കല്‍വ്യവസ്ഥ ബാധകമാക്കണം. സുതാര്യത, മത്സരക്ഷമത ഉറപ്പാക്കല്‍, ഗുണനിലവാരം മെച്ചപ്പെടുത്തല്‍, പ്രാദേശികവികസനത്തിനായുള്ള പദ്ധതികളെ ഒന്നിപ്പിക്കല്‍ എന്നിവയാകണം സംഘങ്ങളില്‍ സര്‍ക്കാരിന്റെ പങ്ക് എന്നു സമിതി വിലയിരുത്തുന്നു.

ഇത്രയൊക്കെ നിര്‍വഹിക്കാന്‍ എല്ലാ റവന്യുജില്ലകളിലും ജില്ലാ സഹകരണ ബാങ്കുകള്‍ ഉണ്ടാകണമെന്നാണു നയത്തില്‍ നിര്‍ദേശിക്കുന്നത്. ഒരു സഹകരണസംഘത്തില്‍ അംഗങ്ങളല്ലാത്തവര്‍ക്കും ആ സംഘത്തിന്റെ സേവനത്തിന്റെ ഗുണം ലഭിക്കണം. അതിനായി ഗ്രാമ-നഗര കേന്ദ്രീകൃതമായി സഹകരണസംഘങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. എല്ലാ നഗരമേഖലകളിലും ഒരു അര്‍ബന്‍ ബാങ്ക് ഉണ്ടാകണം. അടിസ്ഥാനജനവിഭാഗങ്ങള്‍ക്കു വായ്പ ഉറപ്പാക്കുന്ന വിധത്തില്‍ വായ്പാരീതിയില്‍ മാറ്റമുണ്ടാകണം. ജനങ്ങളുടെ ജീവിതോപാധി മെച്ചപ്പെടുത്താന്‍പാകത്തില്‍ സംരംഭങ്ങള്‍ വികസിക്കാത്തതും അതിനു വായ്പ കിട്ടാത്തതുമാണു ദാരിദ്ര്യത്തിന്റെ അടിസ്ഥാനകാരണം. അതിനാല്‍, പ്രാഥമികസംഘങ്ങള്‍ ഹ്രസ്വകാല വായ്പകള്‍ മാത്രമല്ല ദീര്‍ഘകാല വായ്പകളും നല്‍കേണ്ടതുണ്ട്. ഇത്തരം വായ്പകള്‍ക്കു സംസ്ഥാന-ജില്ല-പ്രാദേശികതലങ്ങള്‍ എന്ന നിലയില്‍ സഹകരണ വായ്പാസംവിധാനം ക്രമീകരിക്കണമെന്നാണു നിര്‍ദേശം.

34 സംസ്ഥാന സഹകരണ ബാങ്കുകളും 371 ജില്ലാ സഹകരണ ബാങ്കുകളും 98,000 പ്രാഥമിക കാര്‍ഷിക വായ്പാസഹകരണ സംഘങ്ങളുമാണു രാജ്യത്തുള്ളത്. ഇതിനു പുറമെ ദീര്‍ഘകാല കാര്‍ഷിക വായ്പകള്‍ക്കായി 16 സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കുകളും 653 പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രാഥമിക കാര്‍ഷികവായ്പാസഹകരണ സംഘങ്ങളാണു ഗ്രാമീണ വായ്പാവിതരണത്തിന്റെ ചാലകശക്തിയായി പ്രവര്‍ത്തിക്കുന്നതും പ്രവര്‍ത്തിക്കേണ്ടതും. കാര്‍ഷികാനുബന്ധ മേഖലകളിലെ എല്ലാ വായ്പാആവശ്യങ്ങളും നിര്‍വഹിക്കാന്‍ പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ക്കു ( ജഅഇട ) കഴിയണം. നബാര്‍ഡാണ് ഇതിനുള്ള സാമ്പത്തികസഹായം ഉറപ്പാക്കുന്ന ഏജന്‍സി. സാമ്പത്തികസഹായത്തിന്റെ കുറവാണു കാര്‍ഷിക വായ്പാസംഘങ്ങള്‍ നേരിടുന്ന പ്രതിസന്ധി. അതിനാല്‍, ഗ്രാമീണ സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റത്തക്കവണ്ണം പാക്‌സുകള്‍ക്കു പരിധിയില്ലാത്ത വായ്പ ഉറപ്പാക്കാന്‍ സാധിക്കേണ്ടതുണ്ട്. ഈ ദൗത്യം നിര്‍വഹിക്കാന്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്കാണു കഴിയുക. മാത്രവുമല്ല, പ്രാഥമികതലത്തിലെ എല്ലാ സഹകരണസംഘങ്ങളെയും കൂട്ടിയോജിപ്പിക്കാന്‍ ജില്ലാസഹകരണ ബാങ്കുകള്‍ക്കു കഴിയും. സഹകരണസംഘങ്ങളുടെ വായ്‌പേതര ആവശ്യങ്ങളും ജില്ലാ സഹകരണ ബാങ്കുകള്‍ക്കു നിര്‍വഹിക്കാനാവും. അതിനുള്ള നിയന്ത്രണങ്ങള്‍ ജില്ലാ സഹകരണ ബാങ്കുകളില്‍ ചുമത്താതിരിക്കുകയാണു വേണ്ടത്. ശക്തമായ ത്രിതല വായ്പാഘടനയാണു രാജ്യത്തു വേണ്ടതെന്നും സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്. മൂന്നു തട്ടിലുള്ള സഹകരണ വായ്പാഘടന, ജില്ലാസഹകരണ ബാങ്കുകളെ ഒഴിവാക്കി രണ്ടു തട്ടിലാക്കുന്നതു ഗുണകരമാണോയെന്നു പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. നബാര്‍ഡ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറാണ് ഇതിന്റെ ചെയര്‍മാന്‍. റിസര്‍വ് ബാങ്ക് സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ടര്‍ സതീഷ് മറാട്ടെ ഇതില്‍ അംഗമാണ്. ഈ സമിതി അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.

 

കേരളം
തിരുത്തുമോ?

ജില്ലാ സഹകരണ ബാങ്കുകള്‍ കാലഘട്ടത്തിന് അനുയോജ്യമായ സഹകരണസംവിധാനമല്ലെന്നു വിലയിരുത്തിയ സംസ്ഥാനമാണു കേരളം. സംസ്ഥാനത്തെ സഹകരണ വായ്പാഘടന രണ്ടു തട്ടിലാക്കുന്നതാണു നല്ലതെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണു കേരള ബാങ്ക് രൂപവത്കരിച്ചത്. ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ചാണു കേരള ബാങ്ക് രൂപവത്കരിച്ചത്. കേരളം ഇല്ലാതാക്കിയ ജില്ലാസഹകരണ ബാങ്കുകളെ എല്ലാ സംസ്ഥാനങ്ങളിലും നിര്‍ബന്ധമാക്കാനാണു കേന്ദ്രസഹകരണ മന്ത്രാലയം ആലോചിക്കുന്നത്. സഹകരണ വായ്പാമേഖലയെ ശക്തിപ്പെടുത്തുന്ന പരിഷ്‌കാരം എന്ന നിലയിലാണു സംസ്ഥാനത്തു കേരള ബാങ്ക് രൂപവത്കരിച്ചത്. ജില്ലാ ബാങ്കുകള്‍ ഒരു ഇടത്തട്ട് മാത്രമാണെന്നും പ്രാഥമിക സംഘങ്ങള്‍ക്കു ലഭിക്കുന്ന വായ്പയുടെ പലിശനിരക്ക് ഉയര്‍ത്തുന്ന ഒരു ഘടകമാണെന്നുമായിരുന്നു കേരളത്തിന്റെ വിലയിരുത്തല്‍. സംസ്ഥാന-ജില്ലാ ബാങ്കുകളെ ഒന്നിപ്പിച്ച കേരളത്തിന്റെ മാതൃക പഠിക്കാന്‍ എട്ടു സംസ്ഥാനങ്ങള്‍ ഇവിടെ എത്തിയിരുന്നു. പക്ഷേ, ഒരു സംസ്ഥാനത്തും ഇതു നടപ്പാക്കിയില്ല. നിലവില്‍ 19 സംസ്ഥാനങ്ങളില്‍ ത്രിതല വായ്പാഘടനയാണുള്ളത്.

കേരള ബാങ്കിന്റെ രൂപവത്കരണം പ്രതീക്ഷിച്ച ഗുണമുണ്ടാക്കിയില്ലെന്ന വിലയിരുത്തല്‍ സഹകാരികള്‍ക്കുണ്ട്. പ്രാഥമിക സഹകരണമേഖലയെ സംരക്ഷിക്കുന്ന വിധത്തില്‍ കേരള ബാങ്കിനു പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നതാണ് അതിന്റെ കാരണം. ഒട്ടേറെ പ്രാഥമിക സഹകരണ ബാങ്കുകള്‍ പ്രതിസന്ധി നേരിടുന്ന ഘട്ടമാണിത്. നേരത്തെ ജില്ലാ സഹകരണ ബാങ്കുകള്‍ ഉണ്ടായിരുന്നപ്പോള്‍ പ്രതിസന്ധിയിലാകുന്ന സഹകരണ സംഘങ്ങളെ സാമ്പത്തികമായി സഹായിച്ച് മെച്ചപ്പെടുത്താനുള്ള നടപടി സ്വീകരിക്കുമായിരുന്നു. എന്നാല്‍, കേരള ബാങ്ക് അത്തരമൊരു ഇടപെടല്‍ നടത്തുന്നില്ലെന്നു മാത്രമല്ല, പ്രതിസന്ധിയിലാകുന്ന സംഘങ്ങള്‍ക്ക് അര്‍ഹമായ സഹായംപോലും നിരസിക്കുന്ന രീതിയാണു സ്വീകരിക്കുന്നത്. ഇതു പ്രാഥമിക സഹകരണമേഖലയില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കിയിട്ടുണ്ടെന്നതു വസ്തുതയാണ്. അതിനാല്‍, ജില്ലാ സഹകരണ ബാങ്കുകള്‍ നിര്‍ബന്ധമാക്കുന്ന കേന്ദ്രനയം സഹകാരികള്‍ക്കു സ്വീകാര്യമാണെങ്കിലും അതിന്റെ പ്രായോഗികപ്രശ്‌നങ്ങള്‍ ഏറെയാണ്. അതും ഒരുപക്ഷേ, പ്രാഥമിക സഹകരണമേഖലയെ ദോഷമായി ബാധിക്കുന്നതാകും.

പുതിയ ജില്ലാ ബാങ്കുകള്‍ രൂപവത്കരിക്കുകയാണെങ്കില്‍ പ്രാഥമിക സഹകരണസംഘങ്ങളാണ് അതിലെ ഓഹരിയുടമകളും പ്രധാന നിക്ഷേപകരും ആവേണ്ടത്. നിലവില്‍ കേരള ബാങ്കില്‍ 1200 കോടി രൂപയുടെ ഓഹരിയാണു പ്രാഥമിക സംഘങ്ങള്‍ക്കുള്ളത്. അതു പിന്‍വലിക്കേണ്ടിവരുമെന്നതാണു പ്രധാന പ്രതിസന്ധി. റിസര്‍വ് ബാങ്ക് നിശ്ചയിച്ച ഒമ്പതു ശതമാനം മൂലധന പര്യാപ്തത നിലനിര്‍ത്താന്‍ കഴിയുമെങ്കില്‍ മാത്രമേ കേരളബാങ്കിന് ഓഹരി പിന്‍വലിക്കാന്‍ അനുമതി നല്‍കാനാകൂ. ഈ വ്യവസ്ഥ പ്രാഥമികസംഘങ്ങളെയും പ്രതിസന്ധിയിലാക്കും. കേരള ബാങ്കിലെ ഓഹരി പിന്‍വലിക്കാതെ പുതിയ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് ഓഹരിമൂലധനം നല്‍കാനുള്ള ശേഷി പ്രാഥമിക സഹകരണ ബാങ്കുകള്‍ക്കു വേണ്ടത്ര ഇല്ല. അതേസമയം, വായ്‌പേതര സംഘങ്ങള്‍ക്ക് അപക്‌സ് സ്ഥാപനം രൂപവത്കരിക്കണമെന്നു കേരള ബാങ്ക് രൂപവത്കരണത്തിനായി പഠനം നടത്തിയ ശ്രീറാം കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഇതു ജില്ലാ ബാങ്കുകളിലൂടെ നടപ്പാക്കാന്‍ സര്‍ക്കാരിനു കഴിയുമെന്നതാണ് ഒരു സാധ്യത. മറ്റു സംഘങ്ങളില്‍നിന്നുള്ള ഓഹരി ഇതിനായി ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് ഉപയോഗിക്കാനാകും. പക്ഷേ, ജില്ലാ സഹകരണ ബാങ്കുകള്‍ വേണ്ട എന്ന നയപരമായ തീരുമാനത്തില്‍ കേരളം തിരുത്തല്‍ വരുത്തുമോയെന്നാണ് അറിയേണ്ടത്.

മോഡല്‍ ബൈലോ
തര്‍ക്കത്തില്‍

ദേശീയ സഹകരണനയത്തിന് അനുസരിച്ചാണു കേന്ദ്ര സഹകരണമന്ത്രാലയം മോഡല്‍ ബൈലോ ( മാതൃകാ നിയമാവലി ) തയാറാക്കിയിട്ടുള്ളത്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളെല്ലാം ഇത് അംഗീകരിച്ചിട്ടുണ്ട്. കാര്‍ഷിക വായ്പാസഹകരണ സംഘങ്ങള്‍ക്കു പൊതുപ്രവര്‍ത്തനരീതി കൊണ്ടുവരികയാണു മോഡല്‍ ബൈലോയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്രം തയാറാക്കിയ മോഡല്‍ ബൈലോ കേരളത്തില്‍ നടപ്പാക്കേണ്ടതില്ലെന്നാണു കേരളത്തിന്റെ തീരുമാനം. ഒരു പ്രദേശത്തെ അടിസ്ഥാനസൗകര്യവികസനത്തിനും അവിടുത്തെ ജനങ്ങളുടെ സാമ്പത്തികഉന്നമനത്തിനും ആവശ്യമായ വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനാവുന്നവിധത്തില്‍ കാര്‍ഷികസംഘങ്ങളെ മാറ്റുകയാണു മോഡല്‍ ബൈലോയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. ഡെയറി, ഫിഷറീസ്, കാര്‍ഷികാനുബന്ധ പ്രവര്‍ത്തനങ്ങള്‍, സംരംഭങ്ങള്‍, സ്വാശ്രയ കൂട്ടായ്മകളുണ്ടാക്കല്‍, കര്‍ഷക ഉല്‍പ്പാദക സംഘങ്ങള്‍ തുടങ്ങല്‍ എന്നിവയെല്ലാം കാര്‍ഷികസംഘങ്ങള്‍ക്കു ചെയ്യാവുന്നവിധത്തിലാണു മോഡല്‍ ബൈലോ.

കേന്ദ്രസര്‍ക്കാര്‍ തയാറാക്കുന്ന പദ്ധതികളെല്ലാം ഏറ്റെടുക്കാന്‍പാകത്തില്‍ കാര്‍ഷിക വായ്പാസഹകരണസംഘങ്ങളുടെ ബൈലോയില്‍ വ്യവസ്ഥയുണ്ടാകണമെന്നതാണു മോഡല്‍ ബൈലോയുടെ അടിസ്ഥാനലക്ഷ്യം. കേന്ദ്രം തയാറാക്കിയ ബൈലോയിലെ വ്യവസ്ഥകളെല്ലാം എല്ലാ കാര്‍ഷികസംഘങ്ങളും ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഇങ്ങനെ ചെയ്താല്‍ കേന്ദ്രപദ്ധതികള്‍ മുഴുവന്‍ രാജ്യത്തെ എല്ലാ കാര്‍ഷിക സംഘങ്ങള്‍ക്കും ഒരേപോലെ ഏറ്റെടുക്കാനാകും. മോഡല്‍ ബൈലോ അംഗീകരിച്ചില്ലെങ്കില്‍ കേരളത്തിന് എന്തു നഷ്ടമാണ് ഉണ്ടാകുകയെന്നതു പ്രധാനപ്പെട്ട ചോദ്യമാണ്. മോഡല്‍ ബൈലോ അനുസരിച്ച് ഒരു ലക്ഷം കോടിയിലേറെ രൂപയുടെ പദ്ധതികള്‍ കേന്ദ്രം ഇതിനകം തയാറാക്കിയിട്ടുണ്ട്. ഒരു ശതമാനം പലിശനിരക്കില്‍ വായ്പയും സബ്സിഡിയും നല്‍കുന്ന പദ്ധതികളാണ് ഏറെയും. ഈ പദ്ധതികള്‍ കേരളത്തിലെ കാര്‍ഷിക വായ്പാസംഘങ്ങള്‍ക്കു കിട്ടാനിടയില്ലെന്നതാണ് ഇതിലെ പ്രധാനപ്പെട്ട പ്രശ്നം. ഓരോ സംസ്ഥാനത്തിനും അവിടുത്തെ പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസരിച്ച് മോഡല്‍ ബൈലോയില്‍ ഭേദഗതി വരുത്താമെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അതായത്, ബൈലോയില്‍ വ്യവസ്ഥ ഇല്ലാത്തതുകൊണ്ട് കേന്ദ്രപദ്ധതികള്‍ ഏറ്റെടുക്കാന്‍ കഴിയാത്തസ്ഥിതി സഹകരണ സംഘങ്ങള്‍ക്ക് ഉണ്ടാകരുതെന്നാണ് അറിയിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സഹകരണസംഘങ്ങള്‍ക്കു മോഡല്‍ ബൈലോ കൊണ്ടുവരുന്ന കേന്ദ്രത്തിന്റെ നടപടി ഭരണഘടനാ വ്യവസ്ഥയ്ക്ക് എതിരാണെന്നാണു കേരളത്തിന്റെ നിലപാട്.

എഫ്.പി.ഒ.യും
സംഭരണികളും

നയത്തിന് അംഗീകാരം നല്‍കുന്നതിനു മുമ്പുതന്നെ കേന്ദ്രം പ്രഖ്യാപിച്ച രണ്ടു പദ്ധതികളാണു സഹകരണ കര്‍ഷക ഉല്‍പ്പാദക സംഘടനയും ( എഫ്.പി.ഒ ) സംഘങ്ങള്‍ക്കു കീഴില്‍ സ്ഥാപിക്കുന്ന സംഭരണശാലകളും. ഒരു കാര്‍ഷിക വായ്പാസംഘത്തെ ഒരു പഞ്ചായത്തിന്റെ അടിസ്ഥാന വികസനകേന്ദ്രവും പദ്ധതിനിര്‍വഹണ ഏജന്‍സിയുമാക്കി മാറ്റുക എന്നതാണു നയത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അതിനാല്‍, എല്ലാ കാര്‍ഷിക വായ്പാസംഘങ്ങള്‍ക്കും അവയ്ക്കു കീഴില്‍ എഫ്.പി.ഒ.കള്‍ തുടങ്ങാമെന്നാണു നിര്‍ദേശം. 1100 പുതിയ എഫ്.പി.ഒ.കള്‍ തുടങ്ങാനുള്ള സാമ്പത്തികസഹായം കേന്ദ്രം പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. സ്വാശ്രയഗ്രൂപ്പുകള്‍ തുടങ്ങാനും സഹായം ലഭിക്കും. എന്നാല്‍, ഇതൊന്നും കേരളത്തിലെ കാര്‍ഷിക സംഘങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ സംസ്ഥാനത്തു വ്യവസ്ഥയുണ്ടാക്കിയിട്ടില്ലെന്നതാണു പ്രശ്‌നം. ഓരോ മേഖലയിലും കര്‍ഷകരെ ചെറുഗ്രൂപ്പുകളാക്കി മാറ്റി അവര്‍ക്കു സഹകരണസംഘത്തിലൂടെ സഹായമെത്തിക്കുകയാണു കേന്ദ്രപദ്ധതികളുടെ ലക്ഷ്യം. കേന്ദ്ര കൃഷി-സഹകരണ മന്ത്രാലയങ്ങളുടെ സംയുക്ത പദ്ധതിയായാണ് ഇവ കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളിലൂടെ നടപ്പാക്കുക. കാര്‍ഷികോപകരണങ്ങള്‍ വാങ്ങുക, സൗരോര്‍ജ പദ്ധതി നടപ്പാക്കുക എന്നിവയ്ക്ക് ഊര്‍ജമന്ത്രാലയത്തിന്റെ ഫണ്ടും സഹകരണ സംഘങ്ങള്‍ക്കു ലഭിക്കും.

രാജ്യത്തെ 65 ശതമാനം ജനങ്ങളും കൃഷിയിലും അനുബന്ധപ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടവരാണെന്നാണു സര്‍ക്കാരിന്റെ കണക്ക്. 55 ശതമാനം തൊഴിലാളികളും കാര്‍ഷികമേഖലയിലാണ്. 86 ശതമാനം കര്‍ഷകരും ഒരു ഹെക്ടറില്‍ താഴെ ഭൂമിയുള്ള ചെറുകിട നാമമാത്ര കര്‍ഷകരാണ്. ഈ മൂന്നു വിഭാഗത്തെയും ലക്ഷ്യമിട്ടാണു കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളിലൂടെയുള്ള പദ്ധതി സഹകരണമന്ത്രാലയം തയാറാക്കുന്നത്. കര്‍ഷക കൂട്ടായ്മകളിലൂടെയുള്ള പദ്ധതികള്‍ക്കു 6900 കോടി രൂപയാണു കേന്ദ്രസര്‍ക്കാര്‍ നീക്കിവെച്ചിട്ടുള്ളത്. ഉല്‍പ്പാദനം, സംസ്‌കരണം, ഗ്രേഡിംഗ്, പാക്കേജിംഗ്, വിപണനം, സംഭരണം എന്നിവയെല്ലാം കാര്‍ഷിക സഹകരണസംഘങ്ങളിലൂടെയും അതിനു കീഴില്‍ തുടങ്ങുന്ന കര്‍ഷക ഉല്‍പ്പാദക സംഘടനകളും ( എഫ്.പി.ഒ ) സ്വാശ്രയ കൂട്ടായ്മകളും വഴിയും നടപ്പാക്കുകയാണു ലക്ഷ്യം. ബ്രാന്റ് ബില്‍ഡിംഗ്, പാക്കേജിംഗ്, ലേബലിംഗ്, സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ പ്രക്രിയകള്‍, ഗുണനിലവാര നിയന്ത്രണം എന്നിവയും വ്യാപാരക്കമ്പനികളുമായും കോര്‍പ്പറേറ്റ് ഗ്രൂപ്പുകളുമായും സഹകരിച്ച് കര്‍ഷകന് ഉയര്‍ന്ന വില ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങളും സഹകരണ-എഫ്.പി.ഒ.കള്‍ വഴി നടപ്പാക്കും.

സ്വന്തമായി ഭൂമിയുള്ള പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍ക്കു കേന്ദ്രസഹായത്തോടെ സംഭരണശാലകള്‍ സ്ഥാപിക്കാമെന്നതാണു മറ്റൊരു പദ്ധതി. കേരളമടക്കമുള്ള 20 സംസ്ഥാനങ്ങളിലാണു പൈലറ്റ് അടിസ്ഥാനത്തില്‍ ഈ പദ്ധതി നടപ്പാക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ സംഭരണശാലകളുടെ ശൃംഖല സഹകരണമേഖലയില്‍ സ്ഥാപിക്കാനാണ് ഈ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ പകുതിപോലും സംഭരിക്കാനുള്ള ശേഷി രാജ്യത്തില്ല. 311 ദശലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. എന്നാല്‍, 145 ദശലക്ഷം മെട്രിക് ടണ്‍ ധാന്യങ്ങള്‍ സംഭരിക്കാനുള്ള സംവിധാനമേ രാജ്യത്തുള്ളൂ. 166 ദശലക്ഷം മെട്രിക് ടണ്‍ സംഭരണശേഷിയുടെ കുറവാണുള്ളത്. ഇതാണു സഹകരണപദ്ധതിയിലൂടെ പരിഹരിക്കാന്‍ ഉദ്ദേശിക്കുന്നത്. ഒരേക്കര്‍ ഭൂമി സ്വന്തമായുള്ള സംഘങ്ങള്‍ക്കാണ് ഈ പദ്ധതിയില്‍ അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരുന്നത്. അതില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പാട്ടഭൂമിയായാലും കേന്ദ്രഫണ്ട് അനുവദിക്കാമെന്നാണ് ഇപ്പോഴത്തെ തീരുമാനം.

കാര്‍ഷിക വായ്പാസഹകരണ സംഘങ്ങള്‍ക്കു കീഴില്‍ തുടങ്ങുന്ന സംഭരണശാലകള്‍ മൂന്നു രീതിയില്‍ ഉപയോഗപ്പെടുത്താനാണു തീരുമാനം. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ സംഭരണശാലയായി ഇതിനെ ഉപയോഗിക്കും. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍, റെയില്‍വേ, സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എന്നിവയ്ക്കെല്ലാമായിരിക്കും ഈ സൗകര്യം നല്‍കുക. സഹകരണമേഖലയില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിക്കുകയും സംസ്‌കരിക്കുകയും വിപണനകേന്ദ്രം ഒരുക്കുകയും ചെയ്യുന്ന കേന്ദ്രമായി ഈ സംഭരണശാലകളെ മാറ്റുന്നതാണു രണ്ടാമത്തെ രീതി. വ്യക്തികള്‍, സ്വകാര്യ കമ്പനികള്‍ എന്നിവയ്ക്കും ഈ സംഭരണശാലകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കും. കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍നിന്നുള്ള പണമാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്. ആറ് പദ്ധതികളെ ഏകോപിപ്പിച്ചാണ് ഇതു നടപ്പാക്കുക. 1,30,492 കോടി രൂപയാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ 17,546 കോടി രൂപ സഹകരണ സംഘങ്ങള്‍ക്കു സബ്സിഡിയായി അനുവദിക്കും. ഇതൊന്നും സ്വീകരിക്കാന്‍ പാകത്തിലുള്ള നിലപാടും നടപടിയും കേരളത്തില്‍ ഉണ്ടായിട്ടില്ല.

                                 (മൂന്നാംവഴി സഹകരണ മാസിക ഡിസംബര്‍ ലക്കം)

 

 

 

 

 

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!