റിസര്‍വ് ബാങ്ക് പറയുന്നു – സഹകരണനിയമഭേദഗതി റദ്ദാക്കണം

- കിരണ്‍ വാസു

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ നിര്‍ബന്ധലയനത്തിനു വിധേയമാക്കാന്‍
കേരളസര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി നിലനില്‍ക്കാത്തതും
നിയമവിരുദ്ധവുമാണെന്നാണ് ആര്‍.ബി.ഐ. ഹൈക്കോടതിയില്‍
നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇന്ത്യയിലെ ബാങ്കിങ്
സംവിധാനത്തിന്റെ നിയന്ത്രണം തങ്ങള്‍ക്കായതിനാല്‍ ബാങ്കിങ്സ്ഥിരത
നിലനിര്‍ത്താനുള്ള നടപടികള്‍ അനിവാര്യമാണെന്നാണു റിസര്‍വ് ബാങ്ക്
ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ ഹൈക്കോടതിയുടെ നിലപാട് പരമപ്രധാനമാണ്.
റിസര്‍വ് ബാങ്കിന്റെ വാദം അംഗീകരിച്ച് നിയമഭേദഗതി കോടതി റദ്ദാക്കിയാല്‍
അതു കേരള ബാങ്കിന്റെയും മലപ്പുറം ജില്ലാ ബാങ്കിന്റെയും
മുന്നോട്ടുള്ള പോക്കിനെ സങ്കീര്‍ണമാക്കും.

 

കേരള ബാങ്കിന്റെ രൂപവത്കരണത്തിനു നിബന്ധനകളോടെയാണെങ്കിലും പൂര്‍ണപിന്തുണയാണു റിസര്‍വ് ബാങ്ക് കേരളത്തിനു നല്‍കിയിട്ടുള്ളത്. ഓരോ ചുവടും പരിശോധിച്ച് അനുമതി നല്‍കുമ്പോഴും സര്‍ക്കാരിന് ആര്‍.ബി.ഐ.യുടെ പിന്തുണ ഉണ്ടായിരുന്നുവെന്ന് ഉറപ്പാണ്. കേരള ബാങ്ക് രൂപവത്കരണത്തിനെതിരെ കേസുകള്‍ പല രീതിയിലുണ്ടായപ്പോഴും അതിലൊന്നിലും സര്‍ക്കാരിന്റെ ലക്ഷ്യത്തെ തടസ്സപ്പെടുത്തുന്ന നിലപാട് റിസര്‍വ് ബാങ്ക് സ്വീകരിച്ചിട്ടില്ല. കേസുകളില്‍ ശുഭകരമായ തീര്‍പ്പുണ്ടാകാന്‍ സര്‍ക്കാര്‍തന്നെ കൈകാര്യം ചെയ്യട്ടെ എന്നതായിരുന്നു ആര്‍.ബി.ഐ. സ്വീകരിച്ച നിലപാട്. അന്തിമാനുമതി നല്‍കുമ്പോഴും എല്ലാ കേസുകളും തീര്‍പ്പാക്കി കേരള ബാങ്ക് രൂപവത്കരിക്കാമെന്ന അറിയിപ്പാണ് ആര്‍.ബി.ഐ. നല്‍കിയത്. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഒഴികെയുള്ള 13 ജില്ലാ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കിന്റെ കൂടെ ചേര്‍ക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. അതിനായി നിയമഭേദഗതി കൊണ്ടുവന്നപ്പോഴും റിസര്‍വ് ബാങ്ക് എതിര്‍ത്തിരുന്നില്ല.

ഒരു സഹകരണസംഘത്തിനു മറ്റൊരു സംഘത്തില്‍ ലയിക്കണമെങ്കില്‍ പൊതുയോഗത്തിന്റെ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെയുള്ള അനുമതി വേണമെന്നായിരുന്നു അതുവരെ കേരള സഹകരണസംഘം നിയമത്തിലെ വ്യവസ്ഥ. ഇതിനു പകരം കേവലഭൂരിപക്ഷം മതിയെന്ന വ്യവസ്ഥ നിയമത്തില്‍ കൊണ്ടുവന്നാണു കേരള ബാങ്ക് രൂപവത്കരണത്തിനായി ജില്ലാ ബാങ്കുകളുടെ പൊതുയോഗം നടത്തിയത്. കേരള ബാങ്കിനായുള്ള നടപടി തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാരിനു റിസര്‍വ് ബാങ്ക് തത്വത്തില്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നതു മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെയുള്ള അനുമതി വേണമെന്നായിരുന്നു. ഇതിനു ശേഷമാണു സംസ്ഥാനനിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്. ആ ഭേദഗതിവ്യവസ്ഥയ്ക്കനുസരിച്ചാണു പൊതുയോഗം നടത്തി 13 ജില്ലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള അനുമതി നേടിയെടുത്തത്. ഇതിനെ ആര്‍.ബി.ഐ. എതിര്‍ത്തതുമില്ല. എന്നാല്‍, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിന്റെ ഭാഗമാകുന്നതിനു കേവലഭൂരിപക്ഷത്തോടെയുള്ള അനുമതിയും പൊതുയോഗം നല്‍കിയില്ല. അങ്ങനെയാണു മലപ്പുറം ഒഴികെയുള്ള ജില്ലാ ബാങ്കുകളെ ചേര്‍ത്തു കേരള ബാങ്ക് രൂപവത്കരിച്ചത്.

കേരള ബാങ്കിന്റെ ഭാഗമാകാതിരുന്നതിനാല്‍ മലപ്പുറം ജില്ലാ ബാങ്കും മലപ്പുറത്തെ സഹകരണസംഘങ്ങളും കഴിഞ്ഞ മൂന്നു വര്‍ഷത്തിലേറെ അനുഭവിക്കേണ്ടിവന്ന പ്രയാസങ്ങള്‍ ഏറെയാണ്. സംസ്ഥാന സഹകരണ ബാങ്കിന്റെ ഒരു പദ്ധതിവിഹിതവും മലപ്പുറത്തിനു ലഭിച്ചില്ല. നബാര്‍ഡ് അനുവദിക്കുന്ന കാര്‍ഷികാടിസ്ഥാന സൗകര്യ വികസനനിധി മലപ്പുറത്തേക്ക് എത്തിയില്ല. ഇതെല്ലാം സാങ്കേതികമോ നിയമപരമോ ആയി നല്‍കുന്നതിനു തടസ്സമുണ്ടായിരുന്നില്ല. കേരള ബാങ്കിന്റെ ഭാഗമായില്ലെങ്കില്‍ മലപ്പുറത്തിനു മുന്നേറാനാവില്ലെന്ന സന്ദേശം നല്‍കാനുള്ള അവസരമാക്കി ഇതിനെ ഉപയോഗിച്ചുവെന്നതാണു സത്യം. ഒടുവില്‍, മലപ്പുറം ജില്ലാ ബാങ്കിനെ നിര്‍ബന്ധലയനത്തിനു വിധേയമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനുള്ള അധികാരം സഹകരണസംഘം രജിസ്ട്രാര്‍ക്കു നല്‍കി നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നു. നിശ്ചിതവ്യവസ്ഥകള്‍ അനുസരിച്ച് നോട്ടീസ് നല്‍കിയശേഷം മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ ആസ്തി-ബാധ്യതകളെല്ലാം കേരള ബാങ്കിലേക്കു മാറ്റാന്‍ രജിസ്ട്രാര്‍ക്ക് അധികാരം നല്‍കുന്നതാണിത്. അതനുസരിച്ച് ലയനനടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഇപ്പോള്‍ സാങ്കേതികമായി മലപ്പുറം കേരള ബാങ്കിന്റെ ഭാഗമാണെങ്കിലും അത് അന്തിമമായി മാറിയിട്ടില്ല.

മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ നിര്‍ബന്ധലയനത്തിനെതിരെ മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ മുന്‍ പ്രസിഡന്റ് യു.എ. ലത്തീഫ് എം.എല്‍.എ. ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അതില്‍ റിസര്‍വ് ബാങ്കിനെയും കക്ഷിചേര്‍ത്തിട്ടുണ്ട്. ഈ കേസില്‍ റിസര്‍വ് ബാങ്ക് നല്‍കിയ സത്യവാങ്മൂലം ഏറെ പ്രാധാന്യമുള്ളതാണ്. മലപ്പുറത്തെ നിര്‍ബന്ധലയനത്തിനു വിധേയമാക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതി നിലനില്‍ക്കാത്തതും നിയമവിരുദ്ധവുമാണെന്നാണ് ആര്‍.ബി.ഐ. ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇന്ത്യയിലെ ബാങ്കിങ് സംവിധാനത്തിന്റെ നിയന്ത്രണം റിസര്‍വ് ബാങ്കിനായതിനാല്‍ ബാങ്കിങ്സ്ഥിരത നിലനിര്‍ത്താനുള്ള നടപടികളും അനിവാര്യമാണെന്നാണ് ഇതില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇതില്‍ ഇനി ഹൈക്കോടതി എന്തു നിലപാട് സ്വീകരിക്കുമെന്നതു പ്രധാനമാണ്. റിസര്‍വ് ബാങ്കിന്റെ വാദം അംഗീകരിച്ച് നിയമഭേദഗതി റദ്ദാക്കിയാല്‍ അതു കേരള ബാങ്കിന്റെയും മലപ്പുറം ജില്ലാ ബാങ്കിന്റെയും മുന്നോട്ടുള്ള പോക്കില്‍ ഏറെ നിര്‍ണായകവും സങ്കീര്‍ണവുമാകും.

റിസര്‍വ് ബാങ്ക്
പറയുന്നത്

കേരള ബാങ്കിന് ഓരോഘട്ടത്തിലും നല്‍കിയ അനുമതി സംബന്ധിച്ചുള്ള വിശദീകരണത്തോടെയാണ് ആര്‍.ബി.ഐ. ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്. റിസര്‍വ് ബാങ്കിന്റെ തത്വത്തിലുള്ള അനുമതി അനുസരിച്ചാണു മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ നിര്‍ബന്ധലയനത്തിനു വിധേയമാക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചത് എന്നതിനുള്ള മറുപടി ആര്‍.ബി.ഐ. ഇതില്‍ നല്‍കുന്നുണ്ട്. കേരളത്തിലെ 14 ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കുമായി കൂട്ടിച്ചേര്‍ക്കുന്നതിനു തത്വത്തില്‍ അനുമതി നല്‍കുന്നതു 2018 ആഗസ്റ്റ് മൂന്നിനാണ്. കേരള സഹകരണനിയമത്തിലെ വ്യവസ്ഥകളനുസരിച്ച് ഇതു പൂര്‍ത്തിയാക്കണമെന്നാണു നിര്‍ദേശിച്ചിരുന്നത്. പൊതുയോഗത്തില്‍ പങ്കെടുത്തു വോട്ടുചെയ്യുന്നവരുടെ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ലയനത്തിനുള്ള അനുമതി വേണമെന്നാണു നിര്‍ദേശിച്ചിട്ടുള്ളത്. കേരള സഹകരണസംഘം നിയമത്തിലെ 14-ാം വകുപ്പില്‍ ലയനത്തിനു മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണമെന്ന് അന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിനുശേഷം 2019 ല്‍ ഈ നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. 14 എ എന്ന വകുപ്പ് പുതുതായി ഉള്‍പ്പെടുത്തി. അതിലാണു ജില്ലാ സഹകരണ ബാങ്കുകളുടെ പ്രത്യേക പൊതുയോഗത്തില്‍ കേവലഭൂരിപക്ഷത്തോടെ അംഗീകാരം നേടിയാല്‍ ലയനമാകാം എന്ന വ്യവസ്ഥ കൊണ്ടുവന്നതെന്നും ആര്‍.ബി.ഐ. ചൂണ്ടിക്കാട്ടുന്നു.

13 ജില്ലാ സഹകരണ ബാങ്കുകള്‍ ലയനനടപടിയെ അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണു 2019 ആഗസ്റ്റ് ഏഴിന് റിസര്‍വ് ബാങ്ക് അന്തിമാനുമതി നല്‍കുന്നത്. മലപ്പുറം ജില്ലാ ബാങ്കിന്റെ പൊതുയോഗം ലയനത്തിനുള്ള പ്രമേയം അംഗീകരിച്ചില്ല. അതിനാലാണു 13 ജില്ലാ സഹകരണ ബാങ്കുകള്‍ക്കു മാത്രം ലയനത്തിനുള്ള അന്തിമാനുമതി റിസര്‍വ് ബാങ്ക് നല്‍കിയത്. മാത്രവുമല്ല, ഈ ഘട്ടത്തില്‍ ബാങ്കിങ്‌നിയന്ത്രണ നിയമത്തില്‍ ഭേദഗതി വന്നിരുന്നില്ല. 2020 ലാണ് ഇതു പ്രാബല്യത്തില്‍ വന്നത്. ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കുകളില്‍ ലയിപ്പിക്കുന്നതിനുള്ള പദ്ധതിക്കു റിസര്‍വ് ബാങ്ക് പരിശോധിച്ചതിനുശേഷമാണു അനുമതി നല്‍കേണ്ടതെന്നു ബാങ്കിങ്‌നിയന്ത്രണ നിയമത്തിലെ വകുപ്പ് 44 (എ), വകുപ്പ് 56 എന്നിവയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പൊതുയോഗത്തിന്റെ മൂന്നില്‍ രണ്ടു ഭൂരിപക്ഷമുണ്ടങ്കിലേ തത്വത്തില്‍ അനുമതി നല്‍കാവൂവെന്നാണു ബാങ്കിങ്‌നിയന്ത്രണ നിയമത്തിലെ പുതിയ വ്യവസ്ഥ. ഇതു കേരള ബാങ്കിന് ആദ്യഘട്ടത്തില്‍ അനുമതി നല്‍കുമ്പോള്‍ നിലവിലുണ്ടായിരുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ ആര്‍.ബി.ഐ. വിശദീകരിക്കുന്നു.

മലപ്പുറത്തെ നിര്‍ബന്ധലയനത്തിനു വിധേയമാക്കാന്‍ വീണ്ടും കേരള സഹകരണസംഘംനിയമത്തില്‍ ഭേദഗതി കൊണ്ടുവന്നു. വകുപ്പ് 74 (എച്ച്) ലെ ഉപവകുപ്പ് എ (1) ആയാണു ഭേദഗതി കൊണ്ടുവന്നത്. ജില്ലാ സഹകരണ ബാങ്കിന്റെ പൊതുയോഗം ലയനത്തിനുള്ള പ്രമേയം പാസാക്കിയില്ലെങ്കില്‍ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി സഹകരണസംഘം രജിസ്ട്രാര്‍ക്കു റിസര്‍വ് ബാങ്കിനെ അറിയിച്ച് നിര്‍ബന്ധലയനത്തിനുള്ള നടപടി സ്വീകരിക്കാമെന്നാണ് ഈ വ്യവസ്ഥയില്‍ പറയുന്നത്. ഈ നിയമഭേദഗതിക്കുശേഷം തന്നില്‍ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് 2023 ജനുവരി 12 നു സഹകരണസംഘം രജിസ്ട്രാര്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച് ഉത്തരവിറക്കി. ലയനപ്രമേയം പാസാക്കാത്തതിനാലാണ് ഈ നടപടിയെന്നു രജിസ്ട്രാറുടെ ഉത്തരവിലും വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തരമായി പ്രാബല്യത്തില്‍ വരുന്ന വിധത്തിലാണ് ഉത്തരവിറിക്കിയിട്ടുള്ളത്. ഇതിനുശേഷം മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിന്റെ ഭാഗമാക്കിയെന്നും റിസര്‍വ് ബാങ്ക് വിശദീകരിക്കുന്നു.

എങ്ങനെ
നിയമവിരുദ്ധമാകും?

കേരള സഹകരണസംഘംനിയമത്തില്‍ ഭേദഗതി കൊണ്ടുവന്നു മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ നിര്‍ബന്ധമായി കേരള ബാങ്കില്‍ ലയിപ്പിച്ച നടപടി എങ്ങനെ നിയമവിരുദ്ധമാകുമെന്നും റിസര്‍വ് ബാങ്ക് സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നുണ്ട്. ജില്ലാ സഹകരണ ബാങ്കുകളുടെ പൊതുയോഗം ലയനതീരുമാനത്തിന് അംഗീകാരം നല്‍കിയാല്‍ റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയോടെ ലയനനടപടി സ്വീകരിക്കാനുള്ള അധികാരം സഹകരണസംഘം രജിസ്ട്രാര്‍ക്കാണ്. ഇതില്‍ ഒരിടത്തും ആര്‍.ബി.ഐ. ഇടപെട്ടില്ലെന്നാണു പരാതിക്കാരന്‍ കോടതിയില്‍ ഉയര്‍ത്തിയ വാദം. അതു തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉന്നയിക്കട്ടെ അപ്പോള്‍ മറുപടി പറയാമെന്നു മാത്രമാണ് ആര്‍.ബി.ഐ. പറയുന്നത്. അതേസമയം, സര്‍ക്കാരിന്റെ നിയമഭേദഗതിയുടെ നിയമവിരുദ്ധത ചൂണ്ടിക്കാട്ടുന്നുമുണ്ട്. ഡെപ്പോസിറ്റ് ഇന്‍ഷ്യൂറന്‍സ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്റെ ( ഡി.ഐ.സി.ജി.സി ) പരിരക്ഷ മലപ്പുറം ജില്ലാ ബാങ്കിനു നഷ്ടമാകുമെന്നതാണ് ഇതില്‍ പ്രധാനമായും ഉന്നയിക്കുന്നത്. ഡി.ഐ.സി.ജി.സി. ആക്ടിന്റെ വകുപ്പ് 2 (ജി.ജി) അനുസരിച്ചുള്ള എലിജിബിള്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്ന നിര്‍വചനത്തിന് എതിരാകുന്ന നടപടിയാണു സംസ്ഥാന നിയമത്തിലെ ഭേദഗതിയും അതനുസരിച്ചുള്ള ലയനനടപടിയും എന്ന് ആര്‍.ബി.ഐ. ചൂണ്ടിക്കാട്ടുന്നു.

ബാങ്കിങ്‌നിയന്ത്രണ നിയമത്തിലെ വകുപ്പ് 22 അനുസരിച്ചുള്ള വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിച്ചാണു റിസര്‍വ് ബാങ്ക് ബാങ്കിങ് ലൈസന്‍സ് അനുവദിച്ചിട്ടുള്ളത്. ഈ നിയമമനുസരിച്ചുള്ള എല്ലാ വ്യവസ്ഥകളും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനു ബാധകമാണ്. 2020 ലെ ബാങ്കിങ്‌നിയന്ത്രണ നിയമത്തിലെ ഭേദഗതിയനുസരിച്ച് ബാങ്കുകളുടെ സ്വാഭാവിക ലയനം, നിര്‍ബന്ധലയനം എന്നിവയ്‌ക്കെല്ലാമുള്ള വ്യവസ്ഥ സഹകരണ ബാങ്കുകള്‍ക്കും ബാധകമാണ്. 2020 ഡിസംബര്‍ 23 ന് ഇതിനുള്ള വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതിനാല്‍, മലപ്പുറം ജില്ലാസഹകരണ ബാങ്കിന്റെ ലയനം ബി.ആര്‍. ആക്ടിലെ വകുപ്പ് 44 (എ), 45 എന്നിവയ്ക്ക് അനുസരിച്ചാകണമെന്ന് ആര്‍.ബി.ഐ. വിശദീകരിക്കുന്നു. സംസ്ഥാന സഹകരണസംഘം നിയമത്തിലെ വകുപ്പ് 74 (എച്ച്) ല്‍ കൊണ്ടുവന്ന ഭേദഗതി ഡി.ഐ.സി.ജി.സി. ആക്ടിലെ 2 (ജി.ജി.) (ഐ) വകുപ്പിനു വിരുദ്ധവും 2 (ജി.ജി.) വകുപ്പിന്റെ അന്തസ്സത്തയ്ക്ക് എതിരുമാണ്. അതിനാല്‍, സംസ്ഥാന സഹകരണനിയമത്തിലെ ഭേദഗതി അത്ര ദൃഢമായ ഒന്നല്ല. നിര്‍ബന്ധലയനത്തിനു മുമ്പ് റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നുപോലും സംസ്ഥാനനിയമം നിഷ്‌കര്‍ഷിക്കുന്നില്ല. അതുകൊണ്ട്, സംസ്ഥാന നിയമത്തിലെ നിര്‍ബന്ധലയനത്തിനുള്ള വ്യവസ്ഥയനുസരിച്ച് നടപടി സ്വീകരിച്ചാല്‍ ആ ജില്ലാ ബാങ്കിനു ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്റെ പരിരക്ഷ നഷ്ടമാകും. അതിനാല്‍ത്തന്നെ ഈ ലയനനടപടിക്കു റിസര്‍വ് ബാങ്ക് അംഗീകാരം നല്‍കിയിട്ടില്ല. ഡി.ഐ.സി.ജി.സി. ആക്ടിനു വിരുദ്ധമായി സഹകരണസംഘം നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി അസാധുവായി കോടതി പ്രഖ്യാപിക്കണമെന്നും റിസര്‍വ് ബാങ്ക് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

ബാങ്കിങ് വ്യവസ്ഥ
പാലിക്കണം

രാജ്യത്തിന്റെ സാമ്പത്തികസ്ഥിരത ലക്ഷ്യമിട്ടുള്ള ബാങ്കിങ്‌നിയന്ത്രണങ്ങളാണു റിസര്‍വ് ബാങ്ക് നടപ്പാക്കുന്നതെന്നു സത്യവാങ്മൂലത്തില്‍ ആര്‍.ബി.ഐ. വ്യക്തമാക്കുന്നു. അതിനാല്‍, റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങളും കേന്ദ്രനിയമവ്യവസ്ഥകളും ബാങ്കിങ്സ്ഥാപനങ്ങള്‍ പാലിക്കേണ്ടതുണ്ട്. ആര്‍.ബി.ഐ.യുടെ അനുമതിയോടെയല്ലാതെ ഇന്ത്യയില്‍ ബാങ്കിങ്ബിസിനസ് നടത്താനാവില്ല. ബാങ്കിങ്ബിസിനസ് നിയന്ത്രിക്കാനുള്ള അധികാരം റിസര്‍വ് ബാങ്കിനാണ്. ബാങ്കുകളുടെ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗരേഖ ഇറക്കുന്നതും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതും ആര്‍.ബി.ഐ.യാണ്. പൊതുതാല്‍പ്പര്യവും നിക്ഷേപകരുടെ താല്‍പ്പര്യവും മുന്‍നിര്‍ത്തിയാണിതു ചെയ്യുന്നത്. 1965 വരെ സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലായിരുന്നില്ല. പിന്നീട് ബാങ്കിങ്‌നിയന്ത്രണ നിയമത്തില്‍ ഭേദഗതിവരുത്തിയാണു സഹകരണ ബാങ്കുകള്‍ക്കുകൂടി ഇതു ബാധകമാക്കിയത്. ആര്‍.ബി.ഐ. ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സഹകരണ ബാങ്കുകള്‍ക്കും ബി.ആര്‍.ആക്ടിലെ വ്യവസ്ഥകള്‍ ബാധകമാണ്.

ഡെപ്പോസിറ്റി ഇന്‍ഷൂറന്‍സ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്‍ നിയമപ്രകാരം രൂപീകൃതമായ സ്ഥാപനമാണ്. 1961 ലാണ് ഇതിനുള്ള നിയമം വന്നത്. നിക്ഷേപങ്ങള്‍ക്കു സുരക്ഷ നല്‍കുക എന്നതാണ് ഇതിന്റെ പ്രഥമലക്ഷ്യം. സഹകരണ ബാങ്കുകളെ ഡി.ഐ.സി.ജി.സി. നിയമത്തിലെ വകുപ്പ് 2 (ജി.ജി.) അനുസരിച്ച് ‘എലിജിബിള്‍ സഹകരണ ബാങ്കുകള്‍’ ആയി നിര്‍വചിക്കുക എന്നതു ഡി.ഐ.സി.ജി.സി.യുടെ നിയമപരമായ അധികാരത്തില്‍പ്പെട്ടതാണ്. ഒരു ബാങ്ക് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതും മറ്റേതെങ്കിലും ബാങ്കിനോടു കൂട്ടിച്ചേര്‍ക്കുന്നതും പുന:സംഘടിപ്പിക്കുന്നതും റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയോടെയായിരിക്കണമെന്നതാണ് ‘എലിജിബിള്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്’ എന്ന നിര്‍വചനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതിനുള്ള ഒരു പ്രധാന വ്യവസ്ഥ. ഡി.ഐ.സി.ജി.സി. നിയമത്തിലെ വകുപ്പ് 2 (ജി.ജി.) സഹകരണസംഘം നിയമത്തിലെ 74 (എ) വകുപ്പുമായി സംയോജിച്ച് നില്‍ക്കുന്നതാണ്. എന്നാല്‍, കേരള സഹകരണസംഘം നിയമത്തില്‍ 74 (എച്ച്) വകുപ്പില്‍ ഭേദഗതി വരുത്തുകയും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിലേക്കു നിര്‍ബന്ധലയനത്തിനു വിധേയമാക്കി രജിസ്ട്രാര്‍ ഉത്തരവിടുകയും ചെയ്തതു റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയല്ല. അതു ഡി.ഐ.സി.ജി.സി. ആക്ടിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധവുമാണ്.

കണക്കിലും
എതിര്‍പ്പ്

ഒരു സാമ്പത്തികവര്‍ഷം അവസാനിച്ച് മൂന്നു മാസത്തിനുള്ളില്‍ സഹകരണ ബാങ്കിന്റെ സാമ്പത്തികസ്ഥിതി പത്രത്തില്‍ പ്രസിദ്ധീകരിക്കണം. ജൂണ്‍ 30 നാണു കേരള ബാങ്കിന്റെ ബാലന്‍സ്ഷീറ്റ് പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നത്. ഇതു പ്രസിദ്ധീകരിക്കുന്നതു സംബന്ധിച്ചും തര്‍ക്കമു യര്‍ന്നു. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിന്റെ ഭാഗമാക്കി കണക്ക് പ്രസിദ്ധീകരിക്കുന്നതിനെ റിസര്‍വ് ബാങ്ക് എതിര്‍ത്തു. നിലവിലെ കേരള ബാങ്കിന്റേതും മലപ്പുറത്തിന്റേതും പ്രത്യേകമായി മാത്രമേ പ്രസിദ്ധീകരിക്കാവൂവെന്നായിരുന്നു റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചത്. അതായത്, മലപ്പുറത്തിന്റെ ലയനനടപടി നിയമപരമായുള്ളതല്ലെന്നു ഹൈക്കോടതിയില്‍ സ്വീകരിച്ച അതേ നിലപാടാണു റിസര്‍വ് ബാങ്ക് ഇക്കാര്യത്തിലും സ്വീകരിച്ചിട്ടുള്ളതെന്നു കാണാനാകും. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശമനുസരിച്ച് രണ്ടു പരസ്യമായാണു കേരള ബാങ്ക് 2022-23 വര്‍ഷത്തെ സാമ്പത്തികക്കണക്ക് പത്രത്തില്‍ പ്രസിദ്ധീകരിച്ചത്.

ഒറ്റ ബാലന്‍സ്ഷീറ്റ് പ്രസിദ്ധീകരിക്കാമെന്ന ആലോചനയാണു കേരള ബാങ്കിനുണ്ടായിരുന്നത്. എന്നാല്‍, ആര്‍.ബി.ഐ.നിര്‍ദേശം മറികടന്നാല്‍ അതു കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണു രണ്ടായി പരസ്യപ്പെടുത്തിയത്. അതേസമയം, കേരള ബാങ്കിന്റെ സാമ്പത്തികക്കണക്കിനൊപ്പം മലപ്പുറം ജില്ലാ ബാങ്കിന്റെ വിവരങ്ങള്‍കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതു മലപ്പുറം കേരള ബാങ്കിന്റെ ഭാഗമായിട്ടില്ലെന്ന വ്യാഖ്യാനത്തിനു വഴിവെക്കാതിരിക്കാനാണ്. ഇതിനെ റിസര്‍വ് ബാങ്ക് എങ്ങനെ കണക്കിലെടുക്കുമെന്നു വ്യക്തതയില്ല. 20.05 കോടി രൂപയാണു കേരള ബാങ്കിന്റെ ഇത്തവണത്തെ പ്രവര്‍ത്തനലാഭം. മലപ്പുറം ജില്ലാ ബാങ്കിന്റെ കണക്കുകൂടി ഉള്‍പ്പെടുത്തിയിട്ടാണിത്. റിസര്‍വില്‍നിന്നു 91 കോടി രൂപ തിരിച്ചെടുക്കാന്‍ കഴിഞ്ഞതാണു കേരള ബാങ്കിന് ഇത്തവണ 20.05 കോടി രൂപ പ്രവര്‍ത്തനലാഭം നേടാനിടയാക്കിയത്. കഴിഞ്ഞവര്‍ഷം 77.24 കോടി രൂപയായിരുന്നു കേരള ബാങ്കിന്റെ പ്രവര്‍ത്തനലാഭം. അറ്റനഷ്ടം 636 കോടിയില്‍നിന്ന് 599 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്.

 

                                 ( കവര്‍ സ്‌റ്റോറി, മൂന്നാംവഴി സഹകരണ മാസിക ആഗസ്റ്റ് ലക്കം 2023)

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!