സംഘ സഹകരണം അതിജീവനത്തിന് അനിവാര്യം

moonamvazhi

(2020 ജൂണ്‍ ലക്കം)

അഡ്വ. ബി. രാജന്‍
(ഡയരക്ടര്‍, ISCO, തിരുവനന്തപുരം )

മുതലാളിത്ത വ്യവസ്ഥയിലെ ദൂഷ്യങ്ങളെ അതിജീവിക്കാനാണ് സംഘങ്ങള്‍ തമ്മിലുള്ള സഹകരണം എന്ന തത്വം 1966 ല്‍ കൂട്ടിച്ചേര്‍ത്തത്. ഇതിലൂടെ, ഒരേ സ്വഭാവത്തിലുള്ള സംഘങ്ങള്‍ പരസ്പരം സഹകരിക്കുകയും സഹായിക്കുകയും ചെയ്യുന്നു. പ്രാഥമിക സംഘങ്ങളും ഫെഡറേഷനുകളും യൂണിയനുകളും തമ്മിലുള്ള ഏകീകരണം ചൂഷണത്തെ എതിര്‍ക്കാനും സാമൂഹിക ഉന്നമനം നേടാനും സഹകരണ മേഖലയെ
പ്രാപ്തമാക്കുന്നു.

ഹകരണം മനുഷ്യനോളം കാലപ്പഴക്കം ചെന്ന വിഷയമാണ്. ആദികാലങ്ങളില്‍ മനുഷ്യര്‍ വേട്ടയാടലിനും മറ്റും സംഘം ചേര്‍ന്നാണ് പ്രവര്‍ത്തിച്ചിരുന്നത്. പുരാതന ഭാരതത്തിലും മനുഷ്യര്‍ സഹകരണം ഒരു ജീവിത വിഷയമായി തിരഞ്ഞെടുത്തിരുന്നതായി കൗടില്യന്റെ ‘അര്‍ത്ഥശാസ്ത്ര’ത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സഹകരണ പ്രസ്ഥാനത്തിന്റെ യഥാര്‍ഥ ജന്മം 18 ാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്തിനു ശേഷവും 19 ാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ഇംഗ്ലണ്ടില്‍ സംഭവിച്ച വ്യവസായ വിപ്ലവത്തിന്റെ പരിണിതഫലത്തില്‍ നിന്നാണ്. വ്യവസായ വിപ്ലവത്തില്‍ക്കൂടി മുതലാളിത്തം ഉടലെടുത്തു. മുതലാളിത്ത വ്യവസ്ഥയില്‍ തൊഴിലാളികള്‍ പരമാവധി ചൂഷണം ചെയ്യപ്പെട്ടു. മോശമായ വേതനവും ജോലിസാഹചര്യവും പെരുമാറ്റവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കി. ഇത്തരത്തിലുള്ള മുതലാളി വര്‍ഗ്ഗത്തിന്റെ ചൂഷണവും ക്രമക്കേടുകളും മൂലമാണ് അതിജീവനത്തിനായി തൊഴിലാളികള്‍ സംഘടിക്കാനും തുടര്‍ന്ന് സഹകരണ പ്രസ്ഥാനം രൂപവത്കരിക്കാനും കാരണമായത്. ‘സഹകരണം’ എന്നത് മനുഷ്യജീവിതത്തിന്റെ പുരോഗതിയിലേക്കുള്ള ഒരു വിപ്ലവമായിട്ടാണ് കാണുന്നത്. വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങളില്‍ ജനങ്ങളുടെ ക്ഷേമത്തിനും സാമ്പത്തിക ഉന്നമനത്തിനുമായി സഹകരണ തത്വങ്ങള്‍ ഉപയോഗിച്ചുവരുന്നു. ഇത്തരത്തില്‍, സഹകരണം എന്ന പ്രസ്ഥാനം വ്യത്യസ്ത സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങളില്‍ നടപ്പാക്കുന്നതിന് അനുയോജ്യമായ തത്വങ്ങള്‍ അനിവാര്യമാണ്.

സഹകരണ തത്വങ്ങള്‍

നിലവിലുള്ളതും ലോകമെമ്പാടും അംഗീകരിച്ചിട്ടുള്ളതുമായ സഹകരണതത്വങ്ങളുടെ ഉറവിടം 1844 ല്‍ ഇംഗ്ലണ്ടില്‍ സ്ഥാപിതമായ ‘റോച്ച്‌ഡെയില്‍ പയനിയേഴ്‌സ് ‘ സഹകരണ സംഘത്തിന്റെ’ ഉല്‍ഭവത്തോടെയാണ്. 1844 ല്‍ സ്ഥാപിതമായ റോച്ച്‌ഡെയില്‍ പയനിയേഴ്‌സ് സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനത്തിനായി ഏഴ് തത്വങ്ങള്‍ അംഗീകരിച്ചിരുന്നു. 1. തുറന്ന അംഗത്വം. 2. ജനാധിപത്യ നിയന്ത്രണം. 3. ലാഭ വിഭജനം. 4. ഓഹരി മൂലധനത്തിന്‍മേലുള്ള നിയന്ത്രണം. 5. രാഷ്ട്രീയവും മതവും ഒഴിവാക്കല്‍. 6. രൊക്ക വ്യാപാരം. 7. സഹകരണ വിദ്യാഭ്യാസം.

പങ്കാളിത്ത ബിസിനസ്, ജോയിന്റ് സ്റ്റോക്ക്കമ്പനി, സ്വകാര്യ ഏകവ്യക്തി ബിസിനസ് എന്നിവയില്‍ നിന്നു വളരെ വ്യത്യസ്തമാണ് സഹകരണ സംഘങ്ങളുടെ നടത്തിപ്പ്. സഹകരണ തത്വങ്ങളെ മനസ്സിലാക്കി, തത്വങ്ങളിലെ ഊര്‍ജം തിരിച്ചറിഞ്ഞ് സഹകരണ സ്ഥാപനങ്ങളെ നയിക്കുന്ന ഏതൊരു സഹകാരിക്കും കാര്യക്ഷമമായി സഹകരണ പ്രസ്ഥാനങ്ങളെ വിജയകരമായി മുന്നോട്ട് നയിക്കാന്‍ കഴിയും.

ഉദാരവത്കരണം, സ്വകാര്യവല്‍ക്കരണം, ആഗോളീകരണം എന്നിങ്ങനെ വരാന്‍ പോകുന്ന മാറ്റങ്ങള്‍ കണ്ടറിഞ്ഞ് സഹകരണതത്വങ്ങളെ പുതുക്കി നിശ്ചയിച്ചിരുന്നു. 1895 ല്‍ നിലവില്‍ വന്ന അന്തര്‍ദേശീയ സഹകരണ സഖ്യം ( ICA ) 1937 ലും 1966 ലും സഹകരണതത്വങ്ങള്‍ പുതുക്കി നിശ്ചയിച്ചു. 1995 ലും സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം അടിസ്ഥാനപ്പെടുത്തുന്നതിനുള്ള തത്വങ്ങള്‍ പുതുക്കപ്പെട്ടു. തത്വങ്ങളുടെ ഓരോ പുതുക്കലും സഹകരണ പ്രസ്ഥാനത്തിന്റെ ശാക്തീകരണത്തിന്റെ പ്രഭവ കേന്ദ്രമാവുകയും മാറുന്ന സാഹചര്യങ്ങളില്‍ സഹകരണം എന്ന ചിന്ത എപ്രകാരം ഉപയോഗിക്കാമെന്ന് നിശ്ചയിക്കുകയും ചെയ്തു.

തത്വങ്ങളുടെ പുന:ക്രമീകരണം

പുതിയ വെല്ലുവിളികളെ സഹകരണ സംഘങ്ങളുടെ പുനര്‍ ക്രമീകരണത്തോടെ എപ്രകാരം നേരിടാം, ലോകത്തിലെ സഹകാരികളുടെ സഹായത്തോടെ സഹകരണ പ്രസ്ഥാനത്തിന്റെ അടിസ്ഥാന ഉദ്ദേശ്യങ്ങള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കാം എന്നിങ്ങനെ പുതുചിന്താഗതികള്‍ 1995 ലെ സഹകരണ തത്വങ്ങളുടെആവിര്‍ഭാവവുമായി ബന്ധപ്പെട്ടുകിടക്കുന്നു. സഹകരണ സംഘങ്ങള്‍ ബിസിനസ് സ്ഥാപനങ്ങളാണെങ്കിലും സഹകരണ മൂല്യങ്ങളില്‍ അടിസ്ഥാനപ്പെടുത്തി ബിസിനസ് നടത്തണമെന്നാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. സ്വയം സഹായം, പങ്കാളിത്തത്തിനുസരിച്ചുള്ള അംഗീകാരം, സഹാനുഭാവം, സത്യസന്ധത, സുതാര്യത, സാമൂഹിക ഉത്തരവാദിത്തം, മറ്റുള്ളവരെ സഹായിക്കുക എന്നിവയാണ് പ്രധാന സഹകരണ മൂല്യങ്ങളായി പ്രതിപാദിച്ചിട്ടുള്ളത്. 1966 ല്‍ പുതുക്കിയ സഹകരണ തത്വങ്ങള്‍ ഉപയോഗിച്ചുവരവെ 1995 ല്‍ വീണ്ടും സഹകരണ തത്വങ്ങള്‍ ഇനി പറയുന്ന കാരണങ്ങളാല്‍ പുനര്‍ ക്രമീകരണം നടത്തേണ്ടതായി വന്നു:

1. സഹകരണ പ്രസ്ഥാനങ്ങള്‍ പ്രത്യേകതരം പ്രതിസന്ധികള്‍ നേരിടാന്‍ തുടങ്ങിയതുമൂലം പ്രസ്ഥാനത്തിന്റെ അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുകയും അസ്ഥിത്വം വീണ്ടെടുക്കുന്നതിനായി 1995 ല്‍ അന്തര്‍ദേശീയ സഹകരണ സഖ്യം സഹകരണ തത്വങ്ങള്‍ പുന:ക്രമീകരിക്കുകയും ചെയ്തു.

2. 1970 നും 1995 നുമിടയില്‍ വിപണി നിയന്ത്രണ ഭരണ സംവിധാനം വളരുകയും വര്‍ധിച്ച സ്വാധീനം ചെലുത്തുകയും ചെയ്തു. മാറിയ സാഹചര്യത്തില്‍ കൃഷിക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന ധനസഹായം കുറയുകയും സാമ്പത്തിക സ്ഥാപനങ്ങളില്‍മേലുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുകയും ചെയ്തതോടെ സംഘങ്ങളില്‍ ഉരുത്തിരിഞ്ഞു വന്നിട്ടുള്ള സാമ്പത്തിക ചട്ടക്കൂടുകളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിച്ചാല്‍ പോര എന്ന കാഴ്ചപ്പാടില്‍ പുതിയ സഹകരണതത്വങ്ങള്‍ ആവശ്യമായി വന്നു.

3. മദ്ധ്യ-പൂര്‍വ്വ യൂറോപ്പില്‍ കേന്ദ്ര നിയന്ത്രിത സാമ്പത്തിക വ്യവസ്ഥകള്‍ പരാജയപ്പെട്ടപ്പോള്‍ സഹകരണ മേഖലയെ പുനരുജ്ജീവിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയായി മാറി. ഈ ആവശ്യകത സഹകരണ തത്വങ്ങള്‍ പുന:ക്രമീകരിക്കാന്‍ കാരണമായി.

4. ഏഷ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ചയും വികാസവും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടേയും ആഫ്രിക്കന്‍ രാജ്യങ്ങളുടേയും സാമ്പത്തിക വളര്‍ച്ചയും സഹകരണ സംഘങ്ങളുടെ മുന്നേറ്റത്തിനു കാരണമായി. ഈ ഭൂഖണ്ഡങ്ങളിലെ സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തനത്തില്‍ പുതുമ ആവശ്യപ്പെട്ടതിനാല്‍ നവീകരണത്തിനായി സഹകരണ തത്വങ്ങളുടെ പുനഃക്രമീകരണം ആവശ്യമായി മാറി. 1995 ല്‍ ഈയാവശ്യം പരിഗണിച്ച് അന്തര്‍ദേശീയ സഹകരണ സഖ്യം സഹകരണ തത്വങ്ങള്‍ വീണ്ടും പുന:ക്രമീകരിച്ചു. സഹകരണ തത്വങ്ങള്‍ എന്നാല്‍ സഹകരണ മൂല്യങ്ങള്‍ നടപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്നാണ് വിവക്ഷിക്കുന്നത്. 1995 ല്‍ അന്തര്‍ദേശീയ സഹകരണ സഖ്യം പുനഃക്രമീകരിച്ച ഏഴ് തത്വങ്ങള്‍ ഇവയാണ്: 1. തുറന്നതും സ്വമേധയായുള്ളതുമായ അംഗത്വം. 2. അംഗങ്ങളുടെ ജനാധിപത്യ നിയന്ത്രണം. 3. അംഗങ്ങളുടെ സാമ്പത്തിക പങ്കാളിത്തം. 4. വിദ്യാഭ്യാസം, പരിശീലനം, പരിജ്ഞാനം. 5. സ്വയംഭരണവും സ്വാതന്ത്ര്യവും. 6. സഹകരണ സംഘങ്ങള്‍ തമ്മിലുള്ള സഹകരണം. 7. സാമൂഹിക പ്രതിബദ്ധത.

ഈ തത്വങ്ങളില്‍ പ്രധാനമാണ് ‘ സഹകരണ സംഘങ്ങള്‍ തമ്മിലുള്ള സഹകരണം ‘. സഹകരണ സംഘാംഗങ്ങളെ കാര്യക്ഷമതയോടെ സേവിക്കുന്നതിനും സഹകരണ പ്രസ്ഥാനത്തിന്റെ കെട്ടുറപ്പിനും വേണ്ടി പ്രാദേശിക, ദേശീയ, മേഖലാ, അന്തര്‍ദേശീയ തലങ്ങളില്‍ സഹകരണ സംഘങ്ങളുമായി സഖ്യമുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ‘സംഘങ്ങള്‍ തമ്മിലുള്ള സഹകരണം’ എന്ന തത്വം. 1963 ല്‍ ബൗമൗത്തില്‍ കൂടിയ അന്തര്‍ദേശീയ സഹകരണ സഖ്യ ( ഐ.സി.എ ) ത്തിന്റെ സമ്മേളനം നിലവിലുള്ള സഹകരണ തത്വങ്ങളുടെ പ്രായോഗികത പരിശോധിക്കാനും നിലവിലെ സാഹചര്യം കണക്കിലെടുത്ത് ആവശ്യമായ ഭേദഗതി വരുത്താനും കേന്ദ്രക്കമ്മിറ്റിയോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രൊഫ. ഡി.ജി കാര്‍വെ ചെയര്‍മാനായി ഒരു കമ്മിറ്റി രൂപവത്കരിച്ചു. ഈ കമ്മിറ്റി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 1966 ല്‍ വിയന്നയില്‍ ചേര്‍ന്ന ഐ.സി.എ. സമ്മേളനത്തില്‍ ‘സഹകരണ സംഘങ്ങള്‍ തമ്മിലുള്ള സഹകരണം’ എന്ന തത്വം സഹകരണ തത്വങ്ങളില്‍ ഒന്നായി അംഗീകരിച്ചു. സഹകരണ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും അംഗങ്ങളുടെ ക്ഷേമവും പ്രസ്ഥാനത്തിന്റെ കെട്ടുറപ്പും രാജ്യപുരോഗതിയും വളര്‍ച്ചയും കണക്കിലെടുത്താണ് ‘ സംഘങ്ങള്‍ തമ്മിലുള്ള സഹകരണം’ എന്ന തത്വം സഹകരണ തത്വമായി അംഗീകരിച്ചത്.

പ്രൊഫ.ഡി.ജി.കാര്‍വെ

നമ്മളാണ് രാജ്യം

‘സഹകരണ സംഘങ്ങള്‍ തമ്മിലുള്ള സഹകരണം’ ( Co-operation among Co-operatives ) എന്ന തത്വത്തെ വളര്‍ച്ചയുടെ തത്വം ( Principle of growth ) എന്നും വിളിക്കാം. കാരണം, സഹകരണ സംഘങ്ങളുടെ വളര്‍ച്ചയ്ക്കും കെട്ടുറപ്പിനും കൂട്ടായ്മയ്ക്കും ഈ തത്വം വഴിയൊരുക്കുകയും അതില്‍ക്കൂടി അംഗങ്ങളുടെ സാമ്പത്തിക ഉന്നമനവും ക്ഷേമവും കൈവരികയും ചെയ്യും. ഞാനാണ് രാജ്യം ( I am the State ) എന്ന പഴമ കളഞ്ഞ് നമ്മളാണ് രാജ്യം എന്ന കാഴ്ചപ്പാടിലേക്ക് ജനങ്ങളെ വളര്‍ത്തിയെടുക്കാനും ഈ തത്വത്തിന് കഴിയും.

സംഘങ്ങള്‍ തമ്മിലുള്ള സഹകരണം എന്ന തത്വം ഉണ്ടാകാനുള്ള കാരണം മുതലാളിത്ത വ്യവസ്ഥയുടെ വളര്‍ച്ചയാണ്. രണ്ടാം ലോക യുദ്ധംഅവസാനിച്ച ശേഷം മുതലാളിത്ത സംസ്‌കാരം വളര്‍ന്ന് അതിന്റെ പരമോന്നതിയില്‍ എത്തുകയുണ്ടായി. മുതലാളിത്തത്തിന്റെ വളര്‍ച്ച ചൂഷണത്തിനും ക്രമക്കേടുകള്‍ക്കും ഉല്‍പ്പാദനത്തിലും വിപണനത്തിലും വിലനിലവാരത്തിലും പ്രതിഫലിക്കാന്‍ തുടങ്ങി. ഉള്ളവനും ഇല്ലാത്തവനും തമ്മില്‍ വളരെ അന്തരം ഉണ്ടായതിനാല്‍ ലോകമെങ്ങും പട്ടിണിയും അരക്ഷിതാവസ്ഥയുമുണ്ടായി. തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍, സാധാരണക്കാര്‍ എന്നിവരെ മുതലാളിമാര്‍ പരമാവധി ചൂഷണം ചെയ്തുകൊണ്ടിരുന്നു. സാധാരണക്കാരന്റെ വരുമാനത്തില്‍ വന്‍കുറവ് ഉണ്ടായതുമൂലം അവശ്യസാധനങ്ങള്‍ വാങ്ങാന്‍ കഴിയാതെ വന്നു. മുതലാളിമാര്‍ അധികലാഭത്തിനായി സാധനങ്ങളുടെ ഗുണ നിലവാരം കുറച്ചു. വില കൂട്ടി. ഇത്തരത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അരാജകത്വത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും സമൂഹത്തെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം സഹകരണ മേഖലയ്ക്കാണെന്നുള്ള അറിവാണ് സംഘങ്ങള്‍ തമ്മിലുള്ള സഹകരണം എന്ന തത്വം കൂടി നിലവിലുള്ള സഹകരണ തത്വങ്ങളില്‍ ഉള്‍പ്പെടുത്താന്‍ പ്രേരകമായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹകരണ പ്രസ്ഥാനങ്ങളില്‍ അപ്പെക്‌സ്, ഫെഡറല്‍, സെന്‍ട്രല്‍, പ്രൈമറി, യൂണിയനുകള്‍ എന്നിവ പ്രാവര്‍ത്തികമായത്.

ഇന്ത്യയിലെ സഹകരണ പ്രസ്ഥാനം

സംഘങ്ങള്‍ തമ്മിലുള്ള സഹകരണം എന്ന ആശയം ഉണ്ടായത് റോച്ച്‌ഡെയില്‍ പയനിയേഴ്‌സിന്റെ ഉപഭോക്തൃ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ്. ഇനി ഇന്ത്യന്‍ സഹകരണ പ്രസ്ഥാനത്തിലേക്കു വരാം. ഇവിടെ 1904 ല്‍ ആദ്യത്തെ സഹകരണ നിയമം നിലവില്‍വന്നു. തുടര്‍ന്ന് 1912 ല്‍ ഈ നിയമം ഭേദഗതി ചെയ്തു. 1919 ല്‍ സഹകരണം ഒരു സ്റ്റേറ്റ് വിഷയമായി. 1950 ല്‍ രാജ്യത്ത് നിലവില്‍ വന്ന ഭരണഘടനയില്‍ ഏഴാം ഷെഡ്യൂളായി സഹകരണം ഉള്‍പ്പെടുത്തി. തുടര്‍ന്ന് സഹകരണം എന്ന വിഷയം സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുത്തു. എല്ലാ സംസ്ഥാനങ്ങളും പ്രത്യേകം സഹകരണ നിയമവും ചട്ടങ്ങളുമുണ്ടാക്കി.

കേരളത്തില്‍ 1969 ല്‍ പുതിയ സഹകരണ നിയമവും ചട്ടങ്ങളുമുണ്ടായി. കേരളത്തില്‍ എല്ലാ മേഖലകളിലുമായി 21,000 ത്തോളം സഹകരണ സംഘങ്ങള്‍ നിലവിലുണ്ട്. അതില്‍ ഏകദേശം 15,000ത്തോളം സംഘങ്ങള്‍ വായ്പാ മേഖലയിലും വായ്‌പേതര മേഖലയിലുമായി സഹകരണസംഘം രജിസ്ട്രാറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. വായ്പാ സംഘങ്ങള്‍ കാര്‍ഷികാവശ്യങ്ങള്‍ക്കും കാര്‍ഷികേതര ആവശ്യങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്നു. വായ്‌പേതര പ്രവര്‍ത്തനങ്ങളായ മാര്‍ക്കറ്റിങ്, ഹൗസിങ്, ഉല്‍പ്പാദനം, വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം, പ്രിന്റിങ്് തുടങ്ങിയ മേഖലകളിലും സഹകരണ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. കേരളത്തിലെ സഹകരണ സംഘങ്ങള്‍ ദ്വിതല , ത്രിതല സംവിധാനങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ രണ്ടു തലങ്ങളിലുമായി അപ്പെക്‌സ്, സെന്‍ട്രല്‍, ഫെഡറല്‍, പ്രൈമറി, യൂണിയന്‍ എന്നീ സംവിധാനമാണുള്ളത്. പ്രൈമറി സംഘങ്ങളില്‍ വ്യക്തികളും സെന്‍ട്രല്‍, അപ്പെക്‌സ് സംഘങ്ങളില്‍ മറ്റ് സംഘങ്ങളും ഫെഡറല്‍ സംഘങ്ങളില്‍ വ്യക്തികളും സംഘങ്ങളും അംഗങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്.

ഈ സഹകരണം അതിജീവനത്തിന്

മുതലാളിത്ത വ്യവസ്ഥയിലുണ്ടായിരുന്ന ദൂഷ്യങ്ങളെ അതിജീവിക്കാനാണ് സംഘങ്ങള്‍ തമ്മിലുള്ള സഹകരണം എന്ന ആശയവും തത്വവും നിലവിലുള്ള തത്വങ്ങളോട് 1966 ല്‍ കൂട്ടിച്ചേര്‍ത്തത്. അതിനായിട്ടാണ് ദ്വിതല, ത്രിതല സംവിധാനം സഹകരണ രംഗത്ത് ഉടലെടുത്തത്. അതിന്റെ പരിണിതഫലമാണ് അപ്പെക്‌സ് സൊസൈറ്റികളും ഫെഡറേഷനുകളും സെന്‍ട്രല്‍ സൊസൈറ്റികളും യൂണിയനുകളും. ദ്വിതല, ത്രിതല സംവിധാനങ്ങളുടെ പ്രധാന ഉദ്ദേശ്യം മുകളില്‍ നിന്നു താഴോട്ടും താഴെ നിന്നു മുകളിലോട്ടും വശങ്ങളിലേക്കും സഹകരണ സംഘങ്ങള്‍ തമ്മില്‍ പരസ്പരം സഹകരിച്ച് സഹായിച്ച് അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുകയും പ്രസ്ഥാനത്തിന് കെട്ടുറപ്പ് ഉണ്ടാക്കുകയുമാണ്. സംഘങ്ങള്‍ തമ്മിലുള്ള സഹകരണം ലംബമായും ( vertical ) സമാനമായും ( horizontal ) മുന്നോട്ടും ( forward ) പിന്നോട്ടും ( backward ) നടപ്പാകാറുണ്ട്. സഹകരണ സംഘങ്ങള്‍ തമ്മിലുള്ള സഹകരണം ലംബമായി നടപ്പാക്കുകയെന്നാല്‍ ഒരേ സ്വഭാവത്തിലുള്ള സംഘങ്ങള്‍ പരസ്പരം സഹകരിക്കുക, സഹായിക്കുക എന്നാണ് അര്‍ഥമാക്കുന്നത്. ഉദാ: കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ( KCMMF ) എന്ന ഫെഡറേഷന്‍ ക്ഷീര സംഘങ്ങളുടെ അപ്പെക്‌സ് ഫെഡറേഷനാണ്. കേരളത്തിലെ പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങള്‍ ഉല്‍പ്പാദിപ്പിച്ച് സമാഹരിക്കുന്ന പാല്‍ മില്‍മ ഏറ്റെടുത്ത് വിപണനം ചെയ്ത് സംഘങ്ങള്‍ക്ക് നല്ല വില നല്‍കുന്നു. പ്രാഥമിക ക്ഷീരസംഘങ്ങളാവട്ടെ പാലുല്‍പ്പാദകര്‍ക്കും നല്ല വില നല്‍കുന്നു. കൂടാതെ, മില്‍മയുടെ മറ്റ് ഉല്‍പ്പന്നങ്ങള്‍ പ്രാഥമിക സംഘങ്ങള്‍ വിറ്റഴിക്കുന്നു. അതോടൊപ്പം, ക്ഷീരകര്‍ഷര്‍ക്കായി കാലിവളര്‍ത്താനുള്ള സഹായങ്ങള്‍, കാലിത്തീറ്റ, നല്ലയിനം പുല്ലരികള്‍ എന്നിവ ഗഇങങഎ വഴി ലഭിക്കുന്നു. കാലികളെ വളര്‍ത്താനും സംസ്ഥാനത്തെ പാലുല്‍പ്പാദനം വര്‍ധിപ്പിക്കാനും അതുവഴി ആരോഗ്യകേരളം കെട്ടിപ്പടുക്കാനും ക്ഷീര കര്‍ഷകരുടെ വരുമാനം കൂട്ടാനും മില്‍മയും അപ്പെക്‌സ് ഫെഡറേഷനായ ഗഇങങഎ ഉം നല്‍കുന്ന സഹായവും സഹകരണവും സംഘങ്ങള്‍ തമ്മിലുള്ള സഹകരണം എന്ന തത്വത്തിന്റെ മഹത്വവും മഹിമയും ആവശ്യകതയും വിളിച്ചോതുന്നു. ഗഇങങഎ ന്റെ നേതൃത്വത്തില്‍ സഹകരണ വിദ്യാഭ്യാസം, തൊഴില്‍ നൈപുണ്യത്തിനായുള്ള പരിശീലനം എന്നിവ പ്രാഥമിക സംഘങ്ങളിലെ അംഗങ്ങള്‍ക്ക് ലഭിക്കുന്നു.

മറ്റൊരു ഉദാഹരണമാണ് റബ്ബര്‍ മാര്‍ക്ക് ( Rubberfed ). പ്രാഥമിക റബ്ബര്‍ മാര്‍ക്കറ്റിങ്് സഹകരണ സംഘങ്ങള്‍ സമാഹരിക്കുന്ന റബ്ബറുല്‍പ്പന്നങ്ങള്‍ ന്യായവിലയ്ക്ക് എടുത്ത് വിപണനം ചെയ്യുന്ന പ്രധാന ജോലിയാണ് ഫെഡറേഷനായ റബ്ബര്‍ മാര്‍ക്ക് നടത്തിവരുന്നത്. ഇതുമൂലം സ്വകാര്യ ഇടപാടുകാരുടെ ചൂഷണത്തില്‍ നിന്നു റബ്ബര്‍ കര്‍ഷകരെ സംരക്ഷിക്കാന്‍ കഴിയുന്നു. അപ്പെക്‌സ് ഫെഡറേഷനായ ഞൗയയലൃളലറ അവരുടെ അംഗങ്ങളായ പ്രൈമറി റബ്ബര്‍ മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങള്‍ക്ക് റബ്ബര്‍ കൃഷി പരിപോഷിപ്പിക്കാനും അതുമൂലം അംഗങ്ങളായ റബ്ബര്‍ കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കി അവരുടെ വരുമാനം വര്‍ധിപ്പിക്കാനും വേണ്ടി പ്രവര്‍ത്തിക്കുകയാണ്. നല്ല റബ്ബര്‍ ഇനങ്ങള്‍, വളം, കീടനാശിനി, സബ്‌സിഡി എന്നിവ റബ്ബര്‍ കര്‍ഷകരില്‍ എത്തിക്കാന്‍ ഫെഡറേഷനും പ്രൈമറി സംഘങ്ങളും തമ്മിലുള്ള സഹകരണം അത്യാവശ്യമാണ്. ഇത്തരത്തില്‍ സംഘങ്ങള്‍ തമ്മിലുള്ള സഹകരണം മുന്നോട്ടും പിറകോട്ടും ഉണ്ടാകും.

ഫെഡറേഷനുകളും യൂണിയനുകളും പ്രൈമറി സഹകരണ സംഘങ്ങളും തമ്മില്‍ ഒരു ഏകീകരണവും അതുവഴി സഹകരണ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ചൂഷണത്തെ എതിര്‍ത്ത് സാമൂഹിക ഉന്നമനം നേടുകയും ചെയ്യുക എന്നതാണ് സംഘങ്ങള്‍ തമ്മിലുള്ള സഹകരണം എന്ന തത്വം ലക്ഷ്യമിടുന്നത്. വിവിധ സഹകരണ സംഘങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് പരസ്പരം സഹായിക്കാനുള്ള ഒരു വേദി സൃഷ്ടിക്കുകണ് ഇതുവഴി ചെയ്യുന്നത്. പല തരത്തില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളുടെ ഉദ്ദേശ്യലക്ഷ്യം പലതായിരിക്കും. ഈ ലക്ഷ്യം കൈവരിക്കാന്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക് പ്രവര്‍ത്തിച്ചാല്‍ സാധിച്ചെന്നുവരില്ല. ഫണ്ടിന്റെ ലഭ്യത, അറിവ്, സാങ്കേതിക ജ്ഞാനം, മാര്‍ക്കറ്റിങ്്, വാര്‍ത്താവിനിമയം എന്നിവയില്‍ അപര്യാപ്തതയുണ്ടാകും.

ഒരു കുടക്കീഴില്‍ ലക്ഷ്യം നേടാനെളുപ്പം

ഉദ്ദേശ്യം പലതാണെങ്കിലും ഒരു കുടക്കീഴില്‍ നിന്ന് പരസ്പരം സഹകരിച്ചു പ്രവര്‍ത്തിച്ചു മുന്നോട്ടുപോയാല്‍ ലക്ഷ്യം എളുപ്പം നേടാന്‍ കഴിയും. ഉദാഹരണത്തിന് കേരള ബാങ്ക് നിലവില്‍ വരുന്നതിനു മുമ്പുണ്ടായിരുന്ന വായ്പാ സംഘങ്ങളുടെ ത്രിതല സംവിധാനം പരിശോധിച്ചു നോക്കാം. മുകള്‍ത്തട്ടില്‍ സംസ്ഥാന സഹകരണ ബാങ്ക്, ഇടത്തട്ടില്‍ ജില്ലാ സഹകരണ ബാങ്ക്, താഴെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍. സംസ്ഥാന സഹകരണ ബാങ്കിന്റെ നിലനില്‍പ്പ് ജില്ലാ സഹകരണ ബാങ്കുകളുടേയും ഫെഡറേഷനുകളുടേയും അംഗത്വവും ഓഹരി മൂലധനവുമാണ്. ജില്ലാ ബാങ്കുകളുടെ നിലനില്‍പ്പ് പ്രാഥമിക വായ്പാ സംഘങ്ങളുടേയും മറ്റ് അഫിലിയേറ്റ് ചെയ്ത സംഘങ്ങളുടെയും അംഗത്വവും ഓഹരി മൂലധനവുമാണ്. സംസ്ഥാന ബാങ്കിന്റെയും ജില്ലാ ബാങ്കുകളുടേയും മൂലധനക്ഷമത നിലനില്‍ക്കുന്നത് അംഗസംഘങ്ങളുടെ സഹായ സഹകരണത്തിലാണ്. സംസ്ഥാന സഹകരണ ബാങ്കിന്റെ ജന്മോദ്ദേശ്യം ജില്ലാ ബാങ്കുകളുടെ സംരക്ഷണമാണ്. ജില്ലാ സഹകരണ ബാങ്കുകളുടെ ഉദ്ദേശ്യം അഫിലിയേറ്റ് ചെയ്തിട്ടുള്ള പ്രാഥമിക സംഘങ്ങളുടെ സംരക്ഷണവും വളര്‍ച്ചയുമാണ്. അംഗങ്ങളായ പ്രാഥമിക സംഘങ്ങളും ജില്ലാ ബാങ്കും തമ്മില്‍ സമാനമായ സഹകരണം വിവിധ തലങ്ങളില്‍ നടക്കുന്നുണ്ട്. പ്രാഥമിക തലത്തില്‍ അധികമായി സമാഹരിക്കുന്ന നിക്ഷേപങ്ങള്‍ ജില്ലാ ബാങ്ക് സമാഹരിച്ച് വ്യക്തികള്‍ക്കും ഫണ്ട് ദൗര്‍ലഭ്യമുള്ള പ്രൈമറി സംഘങ്ങള്‍ക്കും ഉദാര വ്യവസ്ഥയില്‍ വായ്പയായി നല്‍കി ബാങ്കിങ് സംവിധാനം വിപുലപ്പെടുത്തുന്നതായി കാണാം. അതുപോലെ, ജില്ലാ ബാങ്കുകളുടെ മൂലധന പര്യാപ്തത നിലനിര്‍ത്താന്‍ സംസ്ഥാന സഹകരണ ബാങ്ക് സാമ്പത്തിക സഹായം ജില്ലാ ബാങ്കുകള്‍ക്ക് നല്‍കുന്നു. കൂടാതെ, ജില്ലാ ബാങ്കുകള്‍ സമാഹരിക്കുന്ന അധിക നിക്ഷേപങ്ങള്‍ സംസ്ഥാന സഹകരണ ബാങ്ക് സമാഹരിച്ച് ഫണ്ട് ആവശ്യമുള്ള ഫെഡറേഷനുകള്‍ക്കും ജില്ലാ ബാങ്കുകള്‍ക്കും നല്‍കുകവഴി സംഘങ്ങള്‍ തമ്മിലുള്ള സഹകരണം ദൃഢമാക്കുകയാണ് ചെയ്തുവരുന്നത്. ജില്ലാ ബാങ്കുകളെ സഹായിക്കാനായി സംസ്ഥാന ബാങ്ക് സ്വരൂപിക്കുന്ന പ്രിന്‍സിപ്പല്‍ സ്റ്റേറ്റ് പാര്‍ട്ട്ണര്‍ഷിപ്പ് ഫണ്ടും പ്രൈമറി സംഘങ്ങളെ സഹായിക്കാനായി ജില്ലാ ബാങ്കുകള്‍ സ്വരൂപിക്കുന്ന സബ്‌സിഡിയറി സ്റ്റേറ്റ് പാര്‍ട്ട്ണര്‍ഷിപ്പ് ഫണ്ടും സഹകരണ സംഘങ്ങള്‍ തമ്മിലുള്ള സഹകരണത്തിന് ഉത്തമ ഉദാഹരണങ്ങളാണ്.

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിങ്, കണ്‍സ്യൂമര്‍, പ്രോസസിങ്, പ്രൊഡ്യൂസിങ്്, ഫിഷറീസ്, കൈത്തറി, കയര്‍ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം പരിശോധിച്ചാലും പ്രൈമറി സംഘങ്ങളും അപ്പെക്‌സ്, ഫെഡറേഷന്‍ സംഘങ്ങളും തമ്മിലുള്ള സഹകരണവും സഹവര്‍ത്തിത്വവും കാണാവുന്നതാണ്. സംഘങ്ങള്‍ തമ്മിലുള്ള സഹകരണം എന്ന തത്വവും അതിന്റെ ആശയങ്ങളും സഹകരണ സംഘങ്ങളുടെ വളര്‍ച്ചയ്ക്കും കെട്ടുറപ്പിനും അത്യാവശ്യമാണ്.

Leave a Reply

Your email address will not be published.

Latest News