ലയനംവഴി ഇവിടെയെത്തുമോ മള്‍ട്ടി സ്‌റ്റേറ്റ് സംഘങ്ങള്‍?

- കിരണ്‍ വാസു

2002 ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘംനിയമത്തില്‍
കേന്ദ്രസര്‍ക്കാര്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു.
പുതിയ വ്യവസ്ഥകള്‍ കേന്ദ്രതലത്തില്‍ മാത്രം ഒതുങ്ങുന്നതാവില്ല.
മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ പ്രവേശനം തടയണമെന്ന
നിലപാടുള്ള കേരളത്തില്‍ ഇതു പല മാറ്റങ്ങള്‍ക്കും ഇടയാക്കും.
മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളുടെ പ്രവര്‍ത്തനം സംസ്ഥാനങ്ങളിലൂടെ
വ്യാപിപ്പിച്ച് ഒരു സമാന്തര സഹകരണസംവിധാനം നടപ്പാക്കാനാണു
പുതിയ നിയമഭേദഗതിയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നതെന്നു
സംസ്ഥാനസര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നു.

 

മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘംനിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമഗ്ര നിയമഭേദഗതി നടപ്പാക്കിക്കഴിഞ്ഞു. കേന്ദ്രത്തില്‍ പുതിയ സഹകരണ മന്ത്രാലയം നിലവില്‍ വന്നതിനുശേഷം ഒട്ടേറെ മാറ്റങ്ങളാണ് ഈ മേഖലയില്‍ കൊണ്ടുവരുന്നത്. പുതിയ സഹകരണനയം, കാര്‍ഷികവായ്പാ സംഘങ്ങള്‍ക്കു മോഡല്‍ ബൈലോ, കാര്‍ഷിക വായ്പാസംഘങ്ങളെ രാജ്യത്താകെ ഒന്നിപ്പിക്കാനുള്ള പൊതു സോഫ്റ്റ്‌വെയര്‍, കേന്ദ്ര സഹകരണ ഡാറ്റ ബേസ് എന്നിവയെല്ലാം ഈ വിഭാഗത്തിലുള്ള നയപരമായ മാറ്റങ്ങള്‍കൂടിയാണ്. ഇതിനു പുറമെ, ഈ നയത്തിനനുസരിച്ചുള്ള പദ്ധതി രൂപവത്കരണവും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. വിവിധ കേന്ദ്രമന്ത്രാലയങ്ങളുടെ പദ്ധതികള്‍ സഹകരണസംഘങ്ങളിലൂടെ പ്രാദേശികതലത്തില്‍ നടപ്പാക്കുന്ന വിധത്തിലാണ് ആസൂത്രണം. ഇപ്പോള്‍ കൊണ്ടുവന്ന നിയമഭേദഗതിയാണ് ഇതില്‍ ആദ്യത്തേതായി നടപ്പില്‍ വന്നിട്ടുള്ളത്.

2002 ലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘംനിയമത്തിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. കേന്ദ്ര സഹകരണസംഘം രജിസ്ട്രാര്‍ക്കു കീഴിലാണു മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അവയുടെ ഓഡിറ്റിങ്, ഇന്‍സ്‌പെക്ഷന്‍, ഓംബുഡ്‌സ്മാന്‍, സഹകരണ സംരക്ഷണനിധി, തിരഞ്ഞെടുപ്പ് എന്നിങ്ങനെ നിയന്ത്രണകാര്യങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുള്ള വ്യവസ്ഥകളാണു പ്രധാനമായും കൊണ്ടുവന്നിട്ടുള്ളത്. 97 -ാം ഭരണഘടനാ ഭേദഗതിയനുസരിച്ചുള്ള എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയാണു നിയമം കൊണ്ടുവന്നിട്ടുള്ളത്. ഈ ഭരണഘടനാഭേദഗതി സുപ്രീംകോടതി റദ്ദാക്കിയതാണ്. സംസ്ഥാനങ്ങളിലെ സഹകരണസംഘങ്ങളെ ബാധിക്കുന്ന വിധത്തില്‍ കേന്ദ്രത്തിനു മാറ്റം കൊണ്ടുവരാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഭരണഘടനാഭേദഗതി റദ്ദാക്കിയത്. അതേസമയം, ഇതിലെ വ്യവസ്ഥകള്‍ കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള സംഘങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നടപ്പാക്കാന്‍ തടസ്സമില്ലെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതനുസരിച്ചാണു മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘം നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘംനിയമത്തിന്റെ ഭേദഗതിക്കു രാഷ്ട്രപതി അംഗീകാരം നല്‍കിക്കഴിഞ്ഞു. രാജ്യസഭയും ലോക്‌സഭയും പാസാക്കിയ ബില്ല് ആഗസ്റ്റ് മൂന്നിനാണു രാഷ്ട്രപതി ഒപ്പിട്ടത്. ഇതോടെ നിയമഭേദഗതി നിലവില്‍വന്നു. നിയമത്തിലെ പുതിയ വ്യവസ്ഥകള്‍ക്കനുസരിച്ചുള്ള ചട്ടവും കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. ആഗസ്റ്റ് നാലിനുതന്നെ ചട്ടം പ്രസിദ്ധീകരിച്ചു. ഈ നിയമത്തിലെ വ്യവസ്ഥകള്‍ കേന്ദ്രതലത്തില്‍ മാത്രം ഒതുങ്ങുന്നതാവില്ലെന്നതാണു പ്രത്യേകത. കേരളത്തില്‍ ഇത് ഒട്ടേറെ മാറ്റങ്ങള്‍ക്കു വഴിവെക്കും. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ പ്രവേശനം തടയണമെന്ന നിലപാടാണു കേരളം സ്വീകരിക്കുന്നത്. ഈ ഘട്ടത്തില്‍ കേന്ദ്രനിയമത്തിലെ ഭേദഗതി എങ്ങനെ ബാധിക്കുമെന്നു പരിശോധിക്കേണ്ടതു പ്രധാനമാണ്.

മള്‍ട്ടി സ്‌റ്റേറ്റ്
സംഘങ്ങള്‍ ലയിച്ചെത്തും

പുതിയ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ രൂപവത്കരിക്കാനുള്ള നടപടിക്രമങ്ങള്‍ നിയമഭേദഗതിയിലൂടെ എളുപ്പമായിട്ടുണ്ട്. ഒന്നിലേറെ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനപരിധിയുള്ള വായ്പാസംഘങ്ങള്‍ തുടങ്ങുന്നതിന് അതതു സംസ്ഥാനങ്ങളിലെ സഹകരണസംഘം രജിസ്ട്രാര്‍മാരില്‍നിന്നു നിരാക്ഷേപ പത്രം വാങ്ങണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഇത് ഇനി തുടരാനിടയില്ല. ഉദ്ദേശ്യലക്ഷ്യങ്ങള്‍ ബോധ്യപ്പെടുത്താനായാല്‍ വായ്‌പേതര സംഘങ്ങള്‍ക്കും ഇനി വേഗത്തില്‍ രജിസ്‌ട്രേഷന്‍ കിട്ടും. സഹകരണസംഘങ്ങള്‍ക്ക് ഏറെ വിശ്വാസ്യതയുള്ള സംസ്ഥാനമാണു കേരളം. അതുകൊണ്ടുതന്നെ കൂടുതല്‍ നിക്ഷേപം സഹകരണസംഘങ്ങള്‍ക്കു ലഭിക്കുന്നതും കേരളത്തിലാണ്. ഈ സാധ്യത കാരണം കേരളം മറ്റു സംസ്ഥാനങ്ങളിലെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ക്കു ഏറെ പ്രിയപ്പെട്ടതാണ്. പുതിയ നിയമത്തിലെ ഒരു വ്യവസ്ഥ മറ്റു സംസ്ഥാനങ്ങളിലെ സംഘങ്ങള്‍ക്കു കേരളത്തെ പ്രവര്‍ത്തനമേഖലയാക്കി മാറ്റാന്‍ എളുപ്പത്തില്‍ കഴിയുന്ന വിധത്തിലുള്ളതാണ്. മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘത്തിലേക്കു സംസ്ഥാനനിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഏതു സഹകരണ സംഘത്തെയും ലയിപ്പിക്കാനുള്ള വ്യവസ്ഥയാണു പുതുതായി കൊണ്ടുവന്നിട്ടുള്ളത്.

മള്‍ട്ടി സ്‌റ്റേറ്റ് നിയമത്തിലെ വകുപ്പ് 19 ലാണു സംസ്ഥാനതലത്തിലുള്ള സംഘത്തെ ലയിപ്പിക്കാനുള്ള പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടു സംഘങ്ങളുടെയും പൊതുയോഗം മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ലയനപ്രമേയം അംഗീകരിച്ചാല്‍ ലയനം നടത്താമെന്നാണു നിയമത്തിലെ വ്യവസ്ഥ. ലയനപ്രമേയം പാസാകാനുള്ള ഭൂരിപക്ഷം അതതു സംസ്ഥാനത്തെ നിയമത്തില്‍ വ്യവസ്ഥ ചെയ്തതിന് അനുസരിച്ചാകാം. ഒരേ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളെമാത്രമേ ലയിപ്പിക്കാവൂവെന്നു നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടില്ല. അതിനാല്‍, ഒന്നിലേറെ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്രെഡിറ്റ് സംഘങ്ങള്‍ക്കു കേരളത്തിലെ മാര്‍ക്കറ്റിങ്, കണ്‍സ്യൂമര്‍, പട്ടികവിഭാഗം എന്നിങ്ങനെ ക്രെഡിറ്റിതര സഹകരണസംഘത്തെയും ലയിപ്പിക്കാനാകും.

2022 ഡിസംബര്‍ ഏഴിനാണു മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം നിയമത്തിന്റെ ഭേദഗതിബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഡിസംബര്‍ 21 നു രാജ്യസഭയിലും അവതരിപ്പിച്ചു. ഇരുസഭകളും ഇതു പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്കു വിട്ടു. ഒരേ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്കു മാത്രമേ ലയിക്കാനാകൂവെന്ന് ഈ സമിതിയില്‍ ചില അംഗങ്ങള്‍ നിര്‍ദേശിച്ചിരുന്നു. ഇതു സഹകരണമന്ത്രാലയം അംഗീകരിച്ചിട്ടില്ല. അത്തരം നിയന്ത്രണം സഹകരണസംഘങ്ങളുടെ വൈവിധ്യവത്കരണത്തെ തടയുമെന്നായിരുന്നു സഹകരണമന്ത്രാലയത്തിന്റെ വിശദീകരണം.

വകുപ്പ് 22 ലെ മാറ്റവും ലയനനടപടികള്‍ക്ക് ആക്കം കൂട്ടുന്നതാണ്. ലയനത്തിനുള്ള പൊതുയോഗതീരുമാനം ഓണ്‍ലൈനായി കേന്ദ്ര സഹകരണസംഘം രജിസ്ട്രാര്‍ക്കു സമര്‍പ്പിച്ചാല്‍ രജിസ്‌ട്രേഷന്‍ നല്‍കാമെന്നാണ് ഇതില്‍ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര രജിസ്‌ട്രേഷന്‍ കിട്ടുന്നതോടെ സംസ്ഥാനത്തെ രജിസ്‌ട്രേഷന്‍ റദ്ദാവും. ഈ നടപടികള്‍ക്കൊന്നും സംസ്ഥാനസര്‍ക്കാരിന്റെ അനുമതി വേണ്ടതില്ലെന്നാണു വ്യക്തമാക്കുന്നത്. കേരളത്തിലേക്ക് ഒട്ടേറെ മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ വരാന്‍ ആഗ്രഹിക്കുന്നുണ്ട്. പ്രവര്‍ത്തിക്കാന്‍ മൂലധനമില്ലാതെ ബുദ്ധിമുട്ടിലായ ഒട്ടേറെ സംസ്ഥാന സഹകരണസംഘങ്ങളും ഇവിടെയുണ്ട്. തകര്‍ച്ച നേരിടുന്ന സംഘങ്ങള്‍ മള്‍ട്ടി സ്റ്റേറ്റ് സംഘത്തിലേക്ക് ലയിപ്പിച്ചാല്‍ ഏതു സംഘത്തിനും കേരളം പ്രവര്‍ത്തനമേഖലയായി മാറും. ഇതാണു സംസ്ഥാനസര്‍ക്കാര്‍ കാണുന്ന ആശങ്ക. സഹകരണത്തില്‍ രാഷ്ട്രീയാംശം കൂടുതലായതിനാല്‍ ഈ വ്യവസ്ഥയെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള സാധ്യത സഹകാരികളും കാണുന്നുണ്ട്.

ഒരിക്കല്‍
പോരാടി ജയിച്ചു

മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അവ പ്രവര്‍ത്തനപരിധിയായി ഉള്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനങ്ങളുടെ അനുമതി വേണമെന്ന വ്യവസ്ഥ മുമ്പുണ്ടായിരുന്നില്ല. ഈ ഘട്ടത്തില്‍ കേരളം പ്രവര്‍ത്തനകേന്ദ്രമാക്കി മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ കൂടുതലായി വരാന്‍ തുടങ്ങി. പലിശനിരക്കിലും പ്രവര്‍ത്തനത്തിലും മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് ഒട്ടും നിയന്ത്രണമില്ല. കേന്ദ്ര സഹകരണ സംഘം രജിസ്ട്രാര്‍ക്കും കാര്യമായ നിയന്ത്രണമില്ല. കേന്ദ്രസംഘങ്ങള്‍ ഉയര്‍ന്ന നിരക്കില്‍ പലിശ വാഗ്ദാനം ചെയ്തു കേരളത്തില്‍നിന്നു നിക്ഷേപം സ്വീകരിക്കാന്‍ തുടങ്ങിയതോടെയാണു സംസ്ഥാനം ഇടപെട്ടത്. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ക്ക് അനുമതി നല്‍കുന്നതില്‍ നിയന്ത്രണം വേണമെന്നു കേരളം അന്നു കേന്ദ്ര സഹകരണസംഘം രജിസ്ട്രാര്‍ക്കു കത്തു നല്‍കി. സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ മള്‍ട്ടി സ്‌റ്റേറ്റ് സംഘങ്ങള്‍ക്കു പ്രവര്‍ത്തനപരിധി അനുവദിക്കരുതെന്നായിരുന്നു കേരളത്തിന്റെ നിര്‍ദേശം. ഇതു കേന്ദ്രസഹകരണസംഘം രജിസ്ട്രാര്‍ അംഗീകരിച്ചു. അതിനു പിന്നാലെയാണു ക്രെഡിറ്റ് സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പ്രവര്‍ത്തനപരിധിയായി ഉള്‍പ്പെടുത്തുന്ന സംസ്ഥാനങ്ങളിലെ സഹകരണ സംഘം രജിസ്ട്രാര്‍മാരുടെ നിരാക്ഷേപ പത്രം വേണമെന്ന വ്യവസ്ഥ കൊണ്ടുവന്നത്. ഇതിനുശേഷം, വ്യാജ നിരാക്ഷേപ പത്രം ഹാജരാക്കി കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ ശ്രമം നടത്തിയിരുന്നു. ഗുജറാത്തിലെ ഒരു സംഘം കേരളത്തിലെ സഹകരണസംഘം രജിസ്ട്രാറുടെ പേരില്‍ കേന്ദ്രത്തിനു നല്‍കിയ വ്യാജ നിരാക്ഷേപപത്രം പിടിക്കപ്പെടുകയും ചെയ്തു. ഈ സംഭവത്തിനു ശേഷം പുതിയ ഒരു ക്രെഡിറ്റ് സംഘത്തിനും കേരളം നിരാക്ഷേപപത്രം നല്‍കിയിട്ടില്ല. എന്നാല്‍, വായ്‌പേതര സംഘങ്ങള്‍ പിന്നീടും കേരളത്തിലെത്തി. ഇവയെല്ലാം നിക്ഷേപം സ്വീകരിക്കുന്നുണ്ട്. നിലവില്‍ 33 മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘങ്ങള്‍ കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ യഥേഷ്ടം ശാഖകള്‍ തുറക്കുകയും നിക്ഷേപം സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ഈ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കണമെന്നതാണു കേരളത്തിന്റെ നിലപാട്. ആ ഘട്ടത്തിലാണു കേരളത്തിലെ സംഘങ്ങളെ ഏറ്റെടുത്ത് ഇവിടെ പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങള്‍ക്ക് അവസരം ലഭിക്കുന്നത്. ഇനി സംസ്ഥാനത്തെ ഏതെങ്കിലും സഹകരണസംഘത്തെ കൂട്ടിച്ചേര്‍ത്തു ക്രെഡിറ്റ് സംഘങ്ങള്‍ക്കും കേരളത്തില്‍ പ്രവര്‍ത്തിക്കാനാകുമെന്നതാണ് ഈ നിയമഭേദഗതിയുടെ പ്രത്യേകത.

പ്രതിസന്ധി
സൃഷ്ടിക്കും-കേരളം

മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘംനിയമത്തിലെ മാറ്റം കേരളത്തിലെ സഹകരണമേഖലയില്‍ വലിയ പ്രതിസന്ധിക്കു വഴിവെക്കുമെന്നാണു സംസ്ഥാനസര്‍ക്കാരിന്റെ നിലപാട്. സഹകരണമന്ത്രി വി.എന്‍.വാസവന്‍തന്നെ ഇക്കാര്യത്തില്‍ നിലപാട് പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്കു ഗുണകരമായ പ്രവര്‍ത്തനം നടത്തുന്ന സഹകരണമേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്കു പ്രതിസന്ധി സൃഷ്ടിക്കുന്നതാണു കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമഭേദഗതിയെന്നാണു മന്ത്രി പ്രതികരിച്ചത്. നിയമഭേദഗതിയിലൂടെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണു കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. 2021 ജൂലായ് 20 ന് 97 -ാം ഭരണഘടനാഭേദഗതിയുമായി ബന്ധപ്പെട്ട ഭരണഘടനാ ബഞ്ചിന്റെ സുപ്രധാന വിധിയില്‍ സഹകരണം സംസ്ഥാനവിഷയമാണെന്നു അസന്നിഗ്ധമായി വ്യക്തമാക്കിയിരുന്നു. ഈ തിരിച്ചടി മറികടക്കാനാണു പുതിയ മള്‍ട്ടി സ്റ്റേറ്റ് നിയമഭേദഗതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു വരുന്നത്. ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന സമീപനമാണിത്. മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ മേല്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്കു നിയന്ത്രണമില്ല. നിക്ഷേപങ്ങള്‍ക്കു സുരക്ഷ നല്‍കാനോ സാധാരണക്കാരനു വായ്പ നല്‍കാനോ ഉള്ള സഹകരണസംഘങ്ങളുടെ പ്രാഥമികബാധ്യത പോലും നിയമപ്രകാരം മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്ക് ഇല്ലാത്ത സ്ഥിതിയുണ്ടാകും. സംസ്ഥാന സഹകരണ രജിസ്ട്രാര്‍ക്കു കീഴില്‍ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സംഘങ്ങളെപ്പോലും ഇല്ലാതാക്കി മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളാക്കി മാറ്റാന്‍ കഴിയുന്ന വ്യവസ്ഥകളും കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭരണസമിതിയുടെ തീരുമാന പ്രകാരവും പൊതുയോഗത്തിലെ ഭൂരിപക്ഷം ഉപയോഗിച്ചും ഏതു സഹകരണസംഘത്തെയും മള്‍ട്ടി സ്റ്റേറ്റ് സംഘമാക്കി മാറ്റാം. ഇതോടെ സംസ്ഥാന നിയമപ്രകാരം നിക്ഷേപകനും വായ്പക്കാരനും ഇടപാടുകാര്‍ക്കും ലഭിക്കുന്ന സംരക്ഷണവും ആനുകൂല്യങ്ങളും നഷ്ടമാകും- വാസവന്‍ വിശദീകരിക്കുന്നു.
.
സഹകരണസംഘത്തിന്റെ ആസ്തിയും മൂലധനവും ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങളും ഒഴിവാകും. കേന്ദ്രസര്‍ക്കാരോ നിക്ഷേപം നടത്തുന്ന വന്‍കിട കോര്‍പ്പറേറ്റുകളോ നിര്‍ദേശിക്കുന്ന തരത്തില്‍ സംഘത്തിന്റെ ആസ്തിയും വരുമാനവും ഉപയോഗിക്കേണ്ടി വരും. ഇതു സാധാരണക്കാര്‍ക്കുള്ള സഹായങ്ങള്‍ നല്‍കുന്നതിനു തടസ്സമാകും. ഇതോടെ സഹകരണസംഘങ്ങളുടെ പ്രാഥമിക ഉദ്ദേശ്യംതന്നെ നഷ്ടപ്പെടുകയും അവ സാധാരണക്കാര്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും അപ്രാപ്യമാവുകയും ചെയ്യും. പ്രാദേശിക സാമ്പത്തിക സ്രോതസ് എന്ന നിലയില്‍ ആര്‍ക്കും ഏതു സമയത്തും ആശ്രയിക്കാന്‍ കഴിയുന്ന സ്ഥാപനമെന്ന യാഥാര്‍ഥ്യം ഇല്ലാതാവുകയും ചെയ്യും. സാമ്പത്തികലാഭം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന നവതലമുറ വാണിജ്യ ബാങ്കുകള്‍ക്കു സമാനമായി സഹകരണസംഘങ്ങള്‍ മാറും. സുപ്രീം കോടതിയെ ഈ വസ്തുതകള്‍ ബോധ്യപ്പെടുത്താനായതുകൊണ്ടാണ് 97 -ാം ഭരണഘടനാഭേദഗതിയുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അനുകൂലമായ നിലപാടുണ്ടായത്. ഫെഡറല്‍ തത്വങ്ങളിലേയ്ക്കുള്ള കടന്നുകയറ്റമാണെന്നു വ്യക്തമായതോടെയാണു കേന്ദ്രനീക്കങ്ങള്‍ക്കു സുപ്രീം കോടതി തടയിട്ടത്. ഇതു മറികടക്കാനാണു പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ ഭേദഗതിയുമായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ എത്തിയത്. സംസ്ഥാനത്തിന്റെ സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമാണ് ഇത്. ലോകത്തിനുതന്നെ മാതൃകയാകുന്ന, റാങ്കിംഗില്‍ വന്‍കിട സഹകരണസംഘങ്ങളെ മറികടന്ന് ഒന്നാം സ്ഥാനത്തേയ്ക്ക് എത്തിയ സഹകരണസംഘങ്ങളും സംസ്ഥാനത്തുണ്ട്. ഇത്തരത്തില്‍ മാതൃകയാകുന്ന സംഘങ്ങള്‍ക്കുപോലും ഭീഷണിയാകുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ നിയമഭേദഗതി ശക്തിയുക്തം എതിര്‍ക്കപ്പെടണ്ടേതാണെന്നും മന്ത്രി വി.എന്‍. വാസവന്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിരോധിക്കാന്‍
സര്‍ക്കാര്‍

മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ വരവിനെ പ്രതിരോധിക്കാനുള്ള നിയമപരമായ വഴി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നിലവിലെ സംസ്ഥാനനിയമത്തില്‍ രണ്ടു സംഘങ്ങളുടെ ലയനത്തെക്കുറിച്ച് നിര്‍വചിച്ചിട്ടുണ്ട്. അതിനുള്ള നടപടിക്രമങ്ങള്‍ എന്താകണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, സംസ്ഥാനനിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സഹകരണസംഘത്തിനു മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘവുമായി ലയിക്കുന്നതിനുള്ള വ്യവസ്ഥകള്‍ സംസ്ഥാനനിയമത്തിലില്ല. കേന്ദ്രനിയമത്തിലെ ഭേദഗതിയുടെ അപകടം മനസ്സിലാക്കി ഇതിനെ പ്രതിരോധിക്കാന്‍ സംസ്ഥാനനിയമത്തില്‍ വ്യവസ്ഥ കൊണ്ടുവരാനുള്ള ആലോചനയാണു സര്‍ക്കാര്‍ നടത്തുന്നത്. സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു സഹകരണ സംഘങ്ങള്‍ ലയിക്കുന്നതിന്, ഇതിനുള്ള സ്‌കീം തയാറാക്കി സഹകരണസംഘം രജിസ്ട്രാറുടെ അനുമതി വേണമെന്നു നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സമാനവ്യവസ്ഥ മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘവുമായി ലയിക്കുന്നതിനും കൊണ്ടുവരാനാണ് ആലോചിക്കുന്നത്.

മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘത്തിന്റെ കാര്യത്തില്‍ കേന്ദ്ര സഹകരണരജിസ്ട്രാറാണ് അധികാരി. അതിനാല്‍, കേന്ദ്രസംഘത്തിന്റെ ലയന സ്‌കീം പരിശോധിക്കാന്‍ സംസ്ഥാന സഹകരണരജിസ്ട്രാര്‍ക്കു കഴിയില്ല. പകരം, സംസ്ഥാന സംഘത്തിനു ലയിക്കണമെങ്കില്‍ പാലിക്കേണ്ട വ്യവസ്ഥ സംസ്ഥാനനിയമത്തില്‍ കൊണ്ടുവരാനാണ് ആലോചന. സഹകരണം ഒരു സംസ്ഥാനവിഷയമാണ്. അതിനാല്‍, സംസ്ഥാനനിയമത്തെ മറികടന്നു കേന്ദ്രത്തിനു ലയനത്തിന് അനുമതി നല്‍കാന്‍ കഴിയില്ലെന്നാണു സഹകരണവകുപ്പിനു ലഭിച്ച നിയമോപദേശം. അതേസമയം, സഹകരണം ഒരു സ്വയംഭരണസ്ഥാപനമായി കണക്കാക്കണമെന്നും പൊതുയോഗത്തിന് അതിന്റെ ഭാവിപ്രവര്‍ത്തനത്തെ നിശ്ചയിക്കാമെന്നുമുള്ള വിലയിരുത്തലാണു കേന്ദ്രത്തിനുള്ളത്. കേന്ദ്ര, സംസ്ഥാന നിലപാടുകളിലെ വൈരുധ്യം നിയമപ്രശ്‌നത്തിലേക്ക് പോകാനുള്ള സാധ്യത ഏറെയാണ്. കേരളനിയമത്തില്‍ എങ്ങനെയാണു മാറ്റം കൊണ്ടുവരുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും നിയമപോരാട്ടത്തിന്റെ ഗതി.

സംസ്ഥാനത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങളുടെ രൂപവത്കരണം, നിയന്ത്രണം, സമാപ്തീകരണം എന്നിവ ഒരു സംസ്ഥാന വിഷയമാണ്. ഭരണഘടനാവ്യവസ്ഥപ്രകാരം പാസാക്കിയ നിയമമനുസരിച്ചു രൂപവത്കരിച്ചിട്ടുള്ള സംഘങ്ങളുടെ പ്രവര്‍ത്തനത്തിനു ബദലായി മറ്റൊരു സ്ഥാപനം വരുന്നതു ഫെഡറല്‍ തത്വങ്ങള്‍ക്കു വിരുദ്ധമാണെന്നാണു സഹകരണവകുപ്പിന്റെ വിലയിരുത്തല്‍. ഇതിനെ നേരിടുന്നതിന് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാനാകുമെന്നു സര്‍ക്കാര്‍ പരിശോധിക്കുമെന്നു സഹകരണമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങളുടെ പ്രവര്‍ത്തനം സംസ്ഥാനങ്ങളിലൂടെ വ്യാപിപ്പിച്ച് ഒരു സമാന്തര സഹകരണസംവിധാനം നടപ്പാക്കുന്നതിനാണു പുതിയ നിയമഭേദഗതിയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നതെന്നാണു സംസ്ഥാനസര്‍ക്കാരിന്റെ കുറ്റപ്പെടുത്തല്‍.

 

                              ( COVER STOTY – മൂന്നാംവഴി സഹകരണമാസിക സെപ്റ്റംബര്‍ ലക്കം – 2023)

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!