രാജ്യത്തെ ആദ്യത്തെ അക്ഷരമ്യൂസിയത്തിന്റെനിര്‍മാണം കേരളപ്പിറവി നാളില്‍ തുടങ്ങും

Deepthi Vipin lal

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന അക്ഷര മ്യൂസിയത്തിന്റെ കെട്ടിട നിര്‍മാണം നവംബര്‍ ഒന്നിന് ആരംഭിക്കും. സഹകരണ മന്ത്രി വി.എന്‍. വാസവന്റെയും മ്യൂസിയം മന്ത്രി അഹമദ് ദേവര്‍കോവിലിന്റെയും നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു മ്യൂസിയം ഒരുങ്ങുന്നത്. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ വളര്‍ച്ചയിലും പ്രവര്‍ത്തനത്തിലും ഇതൊരു സുപ്രധാന ചുവടുവെപ്പാകും.

കോട്ടയത്ത് നാട്ടകത്താണ് മ്യൂസിയം സ്ഥാപിക്കുന്നത്. വാമൊഴിയില്‍ നിന്നും വരമൊഴിയിലേയ്ക്കും അതില്‍ നിന്നും ആധുനിക ഭാഷയിലേയ്ക്കുമുള്ള അക്ഷരങ്ങളുടെ പ്രയാണമാണ് മ്യൂസിയത്തിലെ പ്രധാന കാഴ്ച. വിവിധ കാലഘട്ടങ്ങളിലൂടെയുള്ള ഭാഷയുടെ രൂപാന്തരം മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. ഗുഹാചിത്രങ്ങള്‍ മുതല്‍ ആധുനിക സാഹിത്യ സൃഷ്ടികള്‍ വരെ നേരിട്ട് കാണുകയും അനുഭവിച്ചറിയുകയും ചെയ്യാം. അന്താരാഷ്ട്ര നിലവാരത്തിലാണ് മ്യൂസിയത്തിന്റെ നിര്‍മാണം. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഉത്ഭവം മുതല്‍ ഇന്നത്തെ സാഹചര്യം വരെ ദൃശ്യാനുഭവമായി പ്രദര്‍ശിപ്പിക്കുന്ന പ്രത്യേക കോര്‍ണര്‍, ദേശീയ സഹകരണ പ്രസ്ഥാനത്തിന്റെ വളര്‍ച്ച, കേരളത്തില്‍ സഹകരണ പ്രസ്ഥാനങ്ങളുടെ ഉയര്‍ച്ചയുടെ വഴികള്‍, ഇന്ത്യയിലെ ഭാഷാ വൈവിധ്യം, വിവിധ സാഹിത്യ വിഭാഗങ്ങളുടെ നാള്‍വഴികള്‍, അപൂര്‍വമായ സൃഷ്ടികള്‍, ആധുനിക, ഉത്തരാധുനിക മലയാള സാഹിത്യം, സാഹിത്യകാരന്മാര്‍ അവരുടെ ശബ്ദത്തില്‍ അവതരിപ്പിച്ച സൃഷ്ടികള്‍, മറ്റ് പ്രദേശങ്ങളിലെ മലയാളത്തിന്റെ സ്വാധീനം, വിവര്‍ത്തനങ്ങളുടെ ശാസ്ത്രീയ രീതികള്‍ തുടങ്ങി സാഹിത്യത്തിന്റെ വിവിധ വശങ്ങള്‍ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനുണ്ടാകും.


പ്രദര്‍ശനത്തിനുള്ള വസ്തുക്കള്‍ ശേഖരിക്കാനും വിവിധ സാഹിത്യ സാംസ്‌കാരിക നേതാക്കളുടെ പ്രതിമകള്‍ നിര്‍മിക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വിവിധ ഘട്ടങ്ങളിലായിട്ടായിരിക്കും മ്യൂസിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുക. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ അവലോകന യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തു. സഹകരണ സെക്രട്ടറി മിനി ആന്റണി, സഹകരണ രജിസ്ട്രാര്‍ പി.ബി. നൂഹ് തുടങ്ങിയ ഉദ്യോഗസ്ഥരും അവലോകന യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News