ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ മുന്നേറണം

moonamvazhi

ഡോ. എം. രാമനുണ്ണി
( ലാഡറിന്റെ ചീഫ് കൊമേഴ്സ്യല്‍ മാനേജര്‍ )

 

(2021 ജനുവരി ലക്കം)

 

അറുപത്തിയേഴാമത് സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച വെബിനാറില്‍ വിഷയമവതരിപ്പിച്ചു കൊണ്ടു നടത്തിയ പ്രഭാഷണം

2020 ലെ സഹകരണ വാരാഘോഷത്തില്‍ സംസ്ഥാന തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമാണ് ‘ ഡിജിറ്റല്‍ സാങ്കേതികവിദ്യയും സാമുഹിക മാധ്യമങ്ങളും പ്രയോജനപ്പെടുത്തി സാമ്പത്തിക ഉള്‍പ്പെടുത്തല്‍ എങ്ങനെ ശക്തിപ്പെടുത്താം ‘ എന്നത്. സഹകരണ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക ഉള്‍പ്പെടുത്തല്‍ എന്ന വിഷയത്തില്‍ എത്രകണ്ട് ഫലപ്രദമായി ഇടപെടാന്‍ കഴിയുന്നുണ്ടെന്നും ആധുനിക കാലഘട്ടത്തില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താതെ പ്രവര്‍ത്തനം അസാധ്യമാണെന്നുമുള്ള തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ സഹകരണ ബാങ്കുകള്‍ ഈ രംഗത്ത് എവിടെ നില്‍ക്കുന്നു എന്നു പരിശോധിക്കാനുള്ള അവസരമൊരുക്കുകയാണ് ഈ ചര്‍ച്ചയിലൂടെ. സാമൂഹിക മാധ്യമങ്ങളെ എങ്ങനെ ഫലപ്രദമായി സഹകരണ സ്ഥാപനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന ഒരന്വേഷണവും ഏറെ പ്രസക്തമാണ്.

1947 ല്‍ സ്വാതന്ത്ര്യം നേടിയ നമ്മുടെ രാജ്യത്ത് ഇപ്പോഴും വികസനപ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങള്‍ എത്തിച്ചേരാത്ത ഒട്ടനവധി പേര്‍ അധിവസിക്കുന്നുണ്ട്. ഏകദേശം 40 ശതമാനത്തോളം പേര്‍ നിരക്ഷരരായും അടിസ്ഥാന വിദ്യാഭ്യാസംപോലും നേടാന്‍ കഴിയാത്തവരായും നിലകൊള്ളുന്നു എന്ന യാഥാര്‍ഥ്യം നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. തലചായ്ക്കാന്‍ ഉറപ്പുള്ളൊരു മേല്‍ക്കൂര ഇന്നും പലര്‍ക്കും അപ്രാപ്യമാണ്. ശുചിത്വ മുറികളുടെയും വൃത്തിയുടെയും കാര്യത്തിലും ആരോഗ്യത്തിന്റെ മേഖലയിലും ഇത്തരത്തില്‍ വികസനം എത്തിച്ചേരാത്ത ജനലക്ഷങ്ങള്‍ ഈ രാജ്യത്ത് ജീവിക്കുന്നു എന്നത് നമ്മെ ലജ്ജിപ്പിക്കേണ്ടതാണ്. ഒരു ഭാഗത്ത് സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായി മാറുമ്പോള്‍ മറുഭാഗത്ത് ദരിദ്രര്‍ ജീവിക്കാന്‍ മാര്‍ഗമില്ലാതെ പ്രാന്തവത്ക്കരിക്കപ്പെടുന്ന സാഹചര്യം നമ്മുടെ രാജ്യത്ത് വര്‍ധിക്കുന്നു എന്നത് ഏറെ ആശങ്ക ഉയര്‍ത്തുന്നു. കോവിഡ് കാലഘട്ടത്തില്‍ അതിഥിത്തൊഴിലാളികള്‍ തങ്ങളുടെ നാട്ടിലേക്ക് മടങ്ങുന്നതിനു റെയില്‍വെപ്പാളത്തിലൂടെ നടന്നുനീങ്ങുന്നതും യാത്രാക്ഷീണം കൊണ്ട് തളര്‍ന്നുറങ്ങിയവരുടെ ശരീരത്തിലൂടെ തീവണ്ടി കടന്നുപോയതും നമ്മള്‍ ഞെട്ടലോടെയാണ് കേട്ടത്. അതുകൊണ്ടുതന്നെ വികസന പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങള്‍ സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാമ്പത്തിക ഉള്‍പ്പെടുത്തല്‍ അഥവാ ഇന്‍ക്ലൂസീവ് ഗ്രോത്ത് എന്ന പദ്ധതിക്ക് രൂപം നല്‍കിയത്. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് ഇത്തരം ഒരു പ്രവര്‍ത്തനത്തിന്റെ പ്രാധാന്യവും അതില്‍ ബാങ്കുകളുടെ പങ്കും തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് ബാങ്ക് ദേശസാല്‍ക്കരണം നടപ്പാക്കിയത്. എന്നാല്‍, ഇന്നു നെഹ്റുവിയന്‍ കാലഘട്ടത്തിലെ വികസന സങ്കല്‍പ്പങ്ങളില്‍ നിന്നു ഏറെ പിന്നോട്ട് പോവുകയോ തിരിച്ചു നടക്കുകയോ ചെയ്യുന്ന സ്ഥിതിയാണ് രാജ്യത്ത് കാണുന്നത്.

എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട്

സമൂഹത്തിലെ സമ്പന്നരുടെ കൈയില്‍ നിന്നു സ്വരൂപിക്കുന്ന നിക്ഷേപം ബാങ്കുകള്‍ സാധാരണക്കാര്‍ക്ക് വായ്പയായി വിതരണം ചെയ്യണമെന്നാണ് ബാങ്കിങ്് പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. ഇത്തരത്തില്‍ നമ്മുടെ സമൂഹത്തില്‍ വരുമാനം വിതരണം ചെയ്യപ്പെടുകയും വരുമാനത്തിന്റെ കാര്യത്തിലെ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യുക എന്നതാണ് സാമ്പത്തിക ഉള്‍പ്പെടുത്തല്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ഫലപ്രദമായി നടപ്പാക്കി വിജയിപ്പിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്നത് ഒരു പരിധിവരെ യാഥാര്‍ഥ്യമായിരിക്കുന്നു. എന്നാല്‍, അക്കൗണ്ട് തുടങ്ങുന്നതിനപ്പുറം ബാങ്കിങ് പ്രവര്‍ത്തനത്തിലേക്ക് ഇവരെ എത്തിക്കാന്‍ കഴിഞ്ഞുവോ എന്നത് വിമര്‍ശനപരമായി പരിശോധിക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ച് ഒട്ടനവധി പഠനങ്ങള്‍ നടന്നുകഴിഞ്ഞിട്ടുണ്ട്. ഇതില്‍ നിന്നു വ്യക്തമാകുന്നത് കേരളത്തില്‍പ്പോലും വികസനം എത്തിച്ചേരാത്ത ഒറ്റപ്പെട്ട തുരുത്തുകള്‍ കണ്ടെത്താന്‍ കഴിയുമെന്നതാണ്. ആദിവാസി സമൂഹം, സ്ത്രീകള്‍, ഇടത്തരം വരുമാനക്കാരായ മുസ്ലീം സ്ത്രീകള്‍, അതിഥിത്തൊഴിലാളികള്‍ എന്നിവരെല്ലാം ഈ വിഭാഗത്തില്‍പ്പെടുന്നു. എന്തുകൊണ്ട് സഹകരണ ബാങ്കുകള്‍ക്ക് ഇവരില്‍ എത്തിച്ചേരാന്‍ കഴിയുന്നില്ല? അതുപോലെത്തന്നെ ബാങ്കുകളുടെ നിക്ഷേപ – വായ്പാ അനുപാതം പരിശോധിച്ചാലും വായ്പ പ്രയോജനപ്പെടുത്തുന്ന ജനവിഭാഗങ്ങളുടെ പരിച്ഛേദം പരിശോധിച്ചാലും വ്യക്തമാകുന്നത് പിരമിഡിന്റെ അടിയിലെ തട്ടില്‍ ഉള്ളവരിലേക്ക് ഇനിയും വികസനം എത്തിച്ചേരേണ്ടതുണ്ട് എന്നതാണ്. ഒരു പഞ്ചായത്തിലെ ജനസംഖ്യ ഒരുപക്ഷേ, മുപ്പതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയില്‍ വന്നേക്കാം. ഇതില്‍ പകുതിയോളം പേര്‍ സഹകരണ ബാങ്കുകളില്‍ അംഗങ്ങളായിരിക്കും. എന്നാല്‍, ഇവരില്‍ എത്രപേര്‍ ദൈനംദിന ബാങ്കിങ് പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും ബാങ്കിന്റെ സേവനം പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നു പരിശോധിച്ചാല്‍ മൊത്തം ജനസംഖ്യയുടെ അഞ്ചു മുതല്‍ എട്ടു ശതമാനം മാത്രമെ വരൂ എന്നു കാണാനാവും. ഇതുകൊണ്ടുതന്നെ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ഫലപ്രദമാകണമെങ്കില്‍ സഹകരണ ബാങ്കുകള്‍ കുറേക്കൂടി ശക്തമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടതായിട്ടുണ്ട് . ഒരുപക്ഷേ, കേരളത്തില്‍ ഇതു സാധ്യമായാല്‍ നമ്മുടെ രാജ്യം അടുത്ത ഇരുപതോ മുപ്പതോ വര്‍ഷത്തിനകം ഈ മാതൃക പിന്‍തുടര്‍ന്നേക്കാം. അതിനായി സഹകാരിസമൂഹം ഫലപ്രദമായ ആത്മപരിശോധന നടത്തേണ്ടതുണ്ട്.

ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ പിന്നില്‍

ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗങ്ങളിലൊന്ന് ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക എന്നുള്ളതാണ്. എന്നാല്‍, സാങ്കേതികവിദ്യ പ്രയോഗിക്കുന്നതില്‍ നമ്മുടെ ബാങ്കുകള്‍ എവിടെയാണ് നില്‍ക്കുന്നതെന്നു പരിശോധിച്ചിട്ടുണ്ടോ ? പ്രാഥമിക സഹകരണ സംഘങ്ങളില്‍ ഏകദേശം 25 ശതമാനം ഇപ്പോഴും കമ്പ്യൂട്ടര്‍വത്കരിക്കാത്ത സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കമ്പ്യൂട്ടര്‍വത്കരിച്ച പല ബാങ്കുകളിലും ഇപ്പോഴും കോര്‍ ബാങ്കിങ് നടപ്പാക്കിയിട്ടില്ല. കോര്‍ ബാങ്കിങ് നടപ്പാക്കിയ ബാങ്കുകളില്‍പ്പോലും കാലോചിതമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. ക്ലൌഡ് സാങ്കേതികവിദ്യ ഇപ്പോഴും പല ബാങ്കുകള്‍ക്കും അന്യമാണ്. ഡാറ്റയുടെ സുരക്ഷ എന്നത് വലിയ ചോദ്യചിഹ്നമാണ്. എ. ടി. എം., ഇന്റര്‍നെറ്റ് ബാങ്കിങ്, ഐ.എം.പി.എസ്., ആധാര്‍ ഉപയോഗപ്പെടുത്തിയുള്ള ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം കേവലം മോഹങ്ങളായി അവശേഷിക്കുന്നു. സഹകരണ ബാങ്കുകളെ പരസ്പരം ഏകോപിപ്പിക്കുന്നതിനോ അവയെ ഒരു ശൃംഖലയുടെ ഭാഗമാക്കുന്നതിനോ ഇനിയും കഴിഞ്ഞിട്ടില്ല. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേരള ബാങ്ക് രൂപീകൃതമായി ഒരു വര്‍ഷം പൂര്‍ത്തീകരിക്കുമ്പോഴും 13 ജില്ലാ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ഇപ്പോഴും വ്യത്യസ്ത കോര്‍ ബാങ്കിങ് സംവിധാനമാണ് പ്രയോജനപ്പെടുത്തുന്നത്. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കുകൂടി സാങ്കേതികവിദ്യയുടെ പ്രയോജനം എത്തിച്ച് ആധുനിക ബാങ്കായി മാറുമെന്ന കേരള ബാങ്കിന്റെ പ്രഖ്യാപനം യാഥാര്‍ഥ്യമാകാന്‍ ഇനിയും ഏറെ നാള്‍ കാത്തിരിക്കേണ്ടിവരും. റിസര്‍വ് ബാങ്ക് കേരള ബാങ്കിന് അനുമതി നല്‍കുന്ന വേളയില്‍ത്തന്നെ ഇത്തരത്തില്‍ കോര്‍ബാങ്കിങ് ശൃംഖല നടപ്പാക്കണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നതാണ്. ഡിജിറ്റല്‍ സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നതില്‍ സഹകാരികള്‍ക്കും സഹകരണ ബാങ്ക് ജീവനക്കാര്‍ക്കുമുള്ള പ്രാവീണ്യം പരിശോധിച്ചാല്‍ ഈ വിഷയം എന്തുകൊണ്ട് ഗൗരവമായി ചര്‍ച്ച ചെയ്യണമെന്നു ബോധ്യപ്പെടും. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ പ്രവാസി മലയാളികള്‍ നാട്ടിലേക്കയക്കുന്ന സമ്പാദ്യമാണെന്നു നമ്മള്‍ തിരിച്ചറിയണം. ഈ തിരിച്ചറിവുണ്ടെങ്കിലേ ഡിജിറ്റല്‍ സാങ്കേതികവിദ്യ സഹകരണ മേഖലയിലേക്കും അതുവഴി സാധാരണ ജനങ്ങളിലേക്കും എത്തിക്കാന്‍ നമ്മള്‍ ഇനിയുമേറെ മുന്നോട്ടു പോകേണ്ടതുണ്ടെന്നു മനസ്സിലാവുകയുള്ളു. വരും ദിവസങ്ങളിലെ പ്രവര്‍ത്തനം ഈ രംഗത്ത് ക്രേന്ദീകരിക്കാന്‍ ഈ ചര്‍ച്ച പ്രയോജനകരമാകുമെന്നു സംസ്ഥാന സഹകരണ യൂണിയന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങളെ പ്രയോജനപ്പെടുത്തുക

ഇതുമായി ചേര്‍ത്തു ചര്‍ച്ച ചെയ്യേണ്ട മറ്റൊരു വിഷയം സാമൂഹിക മാധ്യമങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതാണ്. നിലവില്‍ മിക്ക സഹകരണ സ്ഥാപനങ്ങളുടെയും വെബ്സൈറ്റ് പരിശോധിച്ചാല്‍ സ്ഥാപനത്തെ സംബന്ധിച്ച കേവലമായ ചില വിവരങ്ങള്‍ക്കപ്പുറം മറ്റൊന്നും ലഭ്യമല്ലെന്നു കണ്ടെത്താനാകും. നമ്മുടെ സംസ്ഥാനത്ത് സ്വകാര്യമേഖലയിലും പൊതുമേഖലയിലും പ്രവര്‍ത്തിക്കുന്ന മിക്കവാറും എല്ലാ സ്ഥാപനങ്ങളും സാമൂഹിക മാധ്യമങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. കേരളത്തിലെ ജനസംഖ്യയേക്കാളും കൂടുതല്‍ അംഗങ്ങളുള്ള സഹകരണ പ്രസ്ഥാനത്തിനു എന്തുകൊണ്ട് ഈ മേഖലയില്‍ കരുത്തു തെളിയിക്കാന്‍ കഴിയുന്നില്ല എന്നു പരിശോധിക്കേണ്ടതുണ്ട്. ഇത്തരം ഒരു അന്വേഷണം നമ്മെ കൊണ്ടെത്തിക്കുന്നത് ഈ മേഖലയുടെ മൊത്തം പിന്നോക്കാവസ്ഥയിലേക്കാണ്.

ഒരു നോളജ് സൊസൈറ്റിയില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നു നമ്മള്‍ ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങളും വ്യക്തികളും വ്യാപാരസ്ഥാപനങ്ങളും സാമൂഹിക മാധ്യമങ്ങളുടെ ഗുണഫലം പ്രയോജനപ്പെടുത്തുന്നതിന്റെ ഒട്ടനവധി മാതൃകകള്‍ നമ്മുടെ മുമ്പിലുണ്ട്. സഹകരണ മേഖലയ്ക്ക് നേതൃത്വം കൊടുക്കുന്ന സഹകരണ വകുപ്പ് , സഹകാരി സമൂഹം, സഹകരണ ജീവനക്കാര്‍ എന്നിവരെല്ലാം ഈ വിഷയങ്ങള്‍ ഈ വര്‍ഷം ഫലപ്രദമായി ചര്‍ച്ച ചെയ്തിട്ടുണ്ടാകും എന്നു തന്നെയാണ് വിശ്വസിക്കുന്നത്. ഈ വര്‍ഷത്തെ വാരാഘോഷം ഓണ്‍ലൈന്‍ ആയി സംഘടിപ്പിക്കപ്പെട്ടതിനാല്‍ ഒരു പരിധിവരെ നമ്മുടെ ചിന്തയിലും പ്രവര്‍ത്തനത്തിലും മാറ്റങ്ങള്‍ സാധ്യമായിക്കഴിഞ്ഞിരിക്കുന്നുവെന്നു കണ്ടെത്താവുന്നതാണ്. പക്ഷേ, ഇതുകൊണ്ട് നിര്‍ത്താതെ കൂടുതല്‍ ഫലപ്രദമായി ഈ മേഖലയില്‍ ഇടപെടാനും നേതൃത്വപരമായ പങ്ക് വഹിക്കാനും ഗുണപരമായ മാറ്റം വരുത്താനും കഴിയേണ്ടതുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ ചെറുപ്പക്കാരെ നമ്മുടെ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്ന സാധ്യതയും നമ്മുടെ മുന്നിലുണ്ട്. അതിനായി നമുക്ക് ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാം.

 

Leave a Reply

Your email address will not be published.

Latest News