കൈത്തറിയ്ക്ക് കഷ്ടകാലം

moonamvazhi

(2020 സെപ്റ്റംബര്‍ ലക്കം)

സ്‌കൂള്‍ യൂണിഫോം പദ്ധതിയിലൂടെ കൈത്തറി മേഖലയ്ക്ക് ഒന്നു ജീവന്‍ വെച്ചതാണ്. പക്ഷേ, കോവിഡ് – 19 എല്ലാം തകിടം മറിച്ചു. ഉത്സവ സീസണും നമുക്കിടയില്‍ നിന്ന്, അപ്രത്യക്ഷമായതോടെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ട്, കഷ്ടപ്പെട്ട് മുന്നോട്ടുപോവുകയാണ് കൈത്തറി മേഖല

സ്‌കൂള്‍ യൂണിഫോം പദ്ധതിയിലൂടെ ജീവന്‍വെച്ച പരമ്പരാഗത വ്യവസായ മേഖലയാണ് കൈത്തറി. വീട്ടിലൊരു തറി, കൈത്തറി ഗ്രാമം തുടങ്ങിയ പദ്ധതികള്‍ വേറെയും നടപ്പാക്കി. 30,000 പുതിയ തൊഴിലാളികള്‍ ഈ മേഖലയിലേക്ക് കടന്നുവന്നുവെന്നാണ് കണക്ക്. അതില്‍ നല്ലൊരു ശതമാനം യുവജനങ്ങളാണ്. സ്‌കൂള്‍ യൂണിഫോം പദ്ധതിയാണ് പുതിയ തൊഴിലാളികളെ ഈ മേഖലയിലേക്ക് ആകര്‍ഷിച്ച പ്രധാന ഘടകം. എന്നാല്‍, കോവിഡ് കൈത്തറിക്ക് വലിയ ആഘാതമാണ് ഏല്‍പ്പിച്ചത്. സ്‌കൂള്‍ യൂണിഫോമിനായി നെയ്ത തുണികളെല്ലാം കെട്ടിക്കിടക്കുകയാണ്.

എറണാകുളം മുതല്‍ കാസര്‍കോടു വരെയുള്ള ഏഴ് ജില്ലകളിലെ യൂണിഫോം പദ്ധതിയുടെ ചുമതല ഹാന്‍വീവിനായിരുന്നു. നെയ്ത്തുകാര്‍ക്ക് കൂലി കൊടുത്ത് ഹാന്‍വീവിന്റെ ഫണ്ട് തീര്‍ന്നു. മൂന്നു കോടി രൂപയാണ് ഇങ്ങനെ ചെലവഴിച്ചത്. നാലു മാസമായി ഇവിടുത്തെ ജീവനക്കാര്‍ക്ക് ശമ്പളമില്ല. റിബേറ്റ് ഇനത്തില്‍ നാലു കോടിയിലേറെ സര്‍ക്കാര്‍ നല്‍കാനുണ്ട്. സ്‌കൂളുകള്‍ തുറക്കാത്തതിനാല്‍ ഇതുവരെ കൈത്തറി യൂണിഫോം വിതരണം ചെയ്യാനായിട്ടില്ല. ഏകദേശം 106 കോടി രൂപയുടെ 48 ലക്ഷം മീറ്റര്‍ തുണിയാണ് കെട്ടിക്കിടക്കുന്നത്. പദ്ധതി വകയില്‍ 2019 ഡിസംബര്‍ മുതലുള്ള കൂലി 20-22 കോടി രൂപയോളം ഇനിയും നെയ്ത്തുകാര്‍ക്ക് ലഭിക്കാനുണ്ട്. പദ്ധതിക്കു കീഴില്‍ നല്‍കിയിരുന്ന പ്രൊഡക്ഷന്‍ ഇന്‍സന്റീവും മൂന്നു വര്‍ഷമായി മുടങ്ങിക്കിടക്കുന്നു.

ഉത്സവ സീസണില്ല

കൈത്തറി സംഘങ്ങളുടെ സ്ഥിതി അതിലേറെ കഷ്ടമാണ്. കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല വിപണിയുണ്ടാകുന്നത് ഓണം, വിഷു തുടങ്ങിയ ഉത്സവ സീസണിലാണ്. ഇത് രണ്ടും കോവിഡ് ഇല്ലാതാക്കി. നെയ്ത്ത് നടക്കാതായി. നെയ്‌തെടുത്ത തുണികള്‍ക്ക് വില്‍പ്പനയില്ല. നിലനിന്നുപോകാനുള്ള വരുമാനം പോലും ഇല്ലാത്ത അവസ്ഥയിലാണ് കൈത്തറി സംഘങ്ങള്‍. വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ് ഓണക്കാലത്തെ കൈത്തറി മേഖല കണ്ടത്. എങ്കിലും, വില്‍പ്പന പ്രോത്സാഹിപ്പിക്കാനായി ഓണ്‍ലൈന്‍ വില്‍പ്പനയും ഹോം ഡെലിവറിയും സജീവമാക്കാന്‍ സംഘങ്ങള്‍ ശ്രമിച്ചിരുന്നു. കൂടാതെ, കോവിഡ് വ്യാപനം ഏറെയില്ലാത്ത പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ചെറിയ സ്റ്റാളുകള്‍ തുറക്കുകയും ചെയ്തിരുന്നു. സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് വില്‍പ്പന നടത്തുകയാണ് മറ്റൊരു ഇടപെടല്‍. കോവിഡ് ഭീതിയില്‍ ഇതൊന്നും രക്ഷയ്‌ക്കെത്തിയില്ല. കേരളത്തില്‍ കൈത്തറി വസ്ത്രങ്ങളുടെ വില്‍പ്പനയില്‍ 75 ശതമാനത്തോളം നടക്കുന്നത് ഓണക്കാലത്താണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും പ്രളയം ഓണ വില്‍പ്പനയെ സാരമായി ബാധിച്ചു. കോളേജുകളിലും സ്‌കൂളുകളിലും ഓണക്കാല ആഘോഷങ്ങള്‍ക്ക് നിറം മങ്ങിയതും മേഖലയ്ക്ക് ഇരുട്ടടിയായി. ഇത്തവണയും സ്ഥിതി മറിച്ചല്ല. കഴിഞ്ഞ വര്‍ഷം ഓണ വിപണിയില്‍ 26.11 കോടി രൂപയുടെ വില്‍പ്പനയാണ് കൈത്തറി മേഖലയിലുണ്ടായത്. 40 കോടി രൂപയുടെ വില്‍പ്പന പ്രതീക്ഷിച്ച സ്ഥാനത്താണിത്.

മേഖലാ ഓഫീസും നഷ്ടപ്പെടുന്നു

ഇതിനിടയില്‍ കൈത്തറി വികസന കോര്‍പ്പറേഷനും ചെലവു ചുരുക്കലിന്റെ പാതയിലേക്ക് മാറി. അതിന്റെ ഭാഗമായി കേരളത്തിലെ റീജിയണല്‍ ഓഫീസ് ഒഴിവാക്കി. ഇതും കോവിഡ് ആഘാതത്തിന് പിന്നാലെ കേരളത്തിലെ കൈത്തറി മേഖലയ്ക്കുള്ള തിരിച്ചടിയാണ്. കേന്ദ്ര സ്ഥാപനമായ കൈത്തറി വികസന കോര്‍പ്പറേഷന്റെ കേരളത്തിലെ മേഖലാ ഓഫീസ് കണ്ണൂരിലാണ് ഉണ്ടായിരുന്നത്. ഇത് ബ്രാഞ്ച് ഓഫീസാക്കി മാറ്റാനാണ് തീരുമാനം. കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രാലയത്തിനു കീഴില്‍ രാജ്യത്ത് ഒന്‍പത് റീജിയണല്‍ ഓഫീസുകളാണുള്ളത്. ഇത് ഏഴാക്കി ചുരുക്കും. ബെംഗളൂരു റീജിയണല്‍ ഓഫീസിന് കീഴിലാകും കേരളം, കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍. റീജിയണല്‍ ഓഫീസിന് പ്രാദേശികമായി പല സഹായങ്ങളും ഉറപ്പുവരുത്താനാകുമായിരുന്നു. ഇതാണ് കേരളത്തിന് നഷ്ടമാകുന്നത്. കോയമ്പത്തൂര്‍, ഗുവാഹത്തി, വിജയവാഡ, കൊല്‍ക്കത്ത, പാനിപ്പത്ത്, വാരാണസി എന്നിവിടങ്ങളിലാണ് മറ്റ് റീജിയണല്‍ ഓഫീസുകള്‍.

ഓരോ പ്രദേശത്തെയും കൈത്തറിക്ക് പ്രത്യേകതയുണ്ട്. തമിഴ്‌നാട് കൈത്തറി വസ്ത്രത്തിന്റെ ഗുണമോ സവിശേഷതയോ അല്ല കേരളത്തിലേതിനുള്ളത്. ഇങ്ങനെ വൈവിധ്യമുള്ള വ്യവസായം എന്ന നിലയിലാണ് കൈത്തറി വികസന കോര്‍പ്പറേഷന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാറുള്ളത്. വിപണി ഉറപ്പാക്കനുള്ള മേളകള്‍ ഒരുക്കുമ്പോഴും ഈ പ്രാദേശികത്തനിമ നിലനിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. കേരളത്തില്‍നിന്നുള്ള പ്രതിനിധികള്‍ കൈത്തറി വികസന കോര്‍പ്പറേഷന്‍ ബോര്‍ഡില്‍ ഇരുന്നിട്ടുണ്ട്. ഈ ഘട്ടത്തിലൊക്കെ കേരളത്തിന് കേന്ദ്രസഹായ പദ്ധതികള്‍ ഏറെ ലഭിച്ചിട്ടുമുണ്ട്. ഇപ്പോള്‍ കോര്‍പ്പറേഷന്‍ ഭരണ സമിതിയില്‍ കേരള പ്രതിനിധികളില്ല. ഇതിനൊപ്പം റീജിയണല്‍ ഓഫീസും ഇല്ലാതാകുന്നു. ഇതിന്റെ തിരിച്ചടി എങ്ങനെയാകുമെന്ന് കാത്തിരുന്നു കാണണം. റീജിയണല്‍ ഓഫീസ് കണ്ണൂരില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് കൈത്തറി സൊസൈറ്റീസ് അസോസിയേഷന്‍ കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 1989 ലാണ് കണ്ണൂരില്‍ കൈത്തറി വികസന കോര്‍പ്പറേഷന്റെ ഓഫീസ് സ്ഥാപിച്ചത്. 2003ല്‍ ഇത് റീജിയണല്‍ ഓഫീസാക്കി മാറ്റി. പിന്നീട് ആലപ്പുഴയിലും ബാലരാമപുരത്തുമായി ബ്രാഞ്ച് ഓഫീസുകളും തുടങ്ങി. സംസ്ഥാനത്തെ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിക്കുള്‍പ്പെടെ മുഴുവന്‍ നൂലും വാങ്ങുന്നത് കൈത്തറി വികസന കോര്‍പ്പറേഷനില്‍ നിന്നാണ്. കണ്ണൂരിലെ ടെക്‌സ്‌റ്റൈല്‍ മേഖലയ്ക്ക് മികച്ച ഗുണനിലവാരമുള്ള നൂല്‍ ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ ന്യായവിലയ്ക്ക് പെട്ടെന്നു ലഭിക്കുന്നതിനും ഓഫീസ് സഹായകമാണ്.

കയറ്റുമതിയിലും ഇടിവ്

കേരളത്തിലെ കൈത്തറിക്ക് വിദേശ വിപണി ഏറെ വിപുലമായിരുന്നു. കണ്ണൂരിലെ കൈത്തറി സംഘങ്ങള്‍ വളര്‍ന്നതും പേരെടുത്തതും കയറ്റുമതി സാധ്യതകൂടി ഉപയോഗപ്പെടുത്തിയാണ്. 1970 ല്‍ കണ്ണൂരില്‍ രൂപംകൊണ്ട ക്രേപ്പ് ഉത്പ്പന്നം ലോക ഫാഷന്‍ മാര്‍ക്കറ്റില്‍ തരംഗം സൃഷ്ടിച്ചു. സാധാരണ വസ്ത്രങ്ങള്‍ക്ക് പുറമേ ഗൃഹാലങ്കാര ഉത്പ്പന്നങ്ങളാണ് കണ്ണൂരില്‍നിന്ന് യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. ക്രേപ്പിന്റെ ഫാഷന്‍ 1990 ഓടെ തളര്‍ന്നെങ്കിലും 2010 വരെ വിദേശക്കയറ്റുമതിയിലൂടെ കണ്ണൂര്‍ കൈത്തറി നേട്ടമുണ്ടാക്കി. പ്രതിവര്‍ഷം 350 കോടി രൂപയുടെ വരുമാനം ഇതിലൂടെ ലഭിച്ചിരുന്നു. വിവിധ നിറങ്ങളില്‍ സുതാര്യവും ചുരുങ്ങിനില്‍ക്കുന്നതുമായ തുണിത്തരങ്ങളായിരുന്നു ക്രേപ്പ്. വിലക്കുറവും അതിന്റെ പ്രത്യേകതയായിരുന്നു.

ഗൃഹാലങ്കാര കൈത്തറി കയറ്റുമതിയുടെ 95 ശതമാനവും കണ്ണൂരില്‍ നിന്നാണ്. കഴിഞ്ഞ പത്തു വര്‍ഷമായി ഈ മേഖലയില്‍ വലിയ തളര്‍ച്ചയാണുള്ളത്. കയറ്റുമതിവരുമാനം 200 കോടിയിലേക്ക് താഴ്ന്നു. കോവിഡ് വന്നതോടെ കയറ്റുമതി പാടെ ഇല്ലാതായ അവസ്ഥയിലാണ്. വരുമാനം കുറഞ്ഞതോടെ തൊഴിലാളികളും രംഗം വിട്ടു. ഒരുകാലത്ത് മൂന്നു ലക്ഷത്തിലധികം പേര്‍ ജോലിചെയ്ത മേഖലയില്‍ ഇപ്പോള്‍ വെറും പതിനായിരമായി താണു. സര്‍ക്കാരിന്റെ റിബേറ്റിലാണ് കൈത്തറി സഹകരണ സംഘങ്ങള്‍ പിടിച്ചുനില്‍ക്കുന്നത്. മീര്‍ മുഹമ്മദലി ജില്ലാ കളക്ടറായിരുന്ന സമയത്ത് കണ്ണൂര്‍ കൈത്തറി പ്രോത്സാഹിപ്പിക്കാനായി ‘കാന്‍ലൂം’ എന്ന സംരംഭത്തിന് തുടക്കമിട്ടു. 14 കൈത്തറി സംഘങ്ങള്‍ ഏകോപിപ്പിച്ചുള്ള ഓണ്‍ലൈന്‍ വില്‍പ്പന സംരംഭമായിരുന്നു അത്. കണ്ണൂരില്‍നിന്ന് കൂടുതലും സോഫാ കുഷ്യന്‍, ബാത്ത് ടവ്വല്‍, ഫര്‍ണിഷിങ് ടവ്വല്‍, കര്‍ട്ടന്‍ എന്നീ പ്രദേശിക കൈത്തറി ഉല്‍പ്പന്നങ്ങളാണ് കയറ്റിയയച്ചത്. ലോകത്തിന്റെ ആവശ്യം മുന്നില്‍ക്കണ്ട് ഏറ്റവും മികച്ചതും ഗുണമേന്മയുള്ളതുമായ കൈത്തറി ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ പറ്റിയ സാഹചര്യം സര്‍ക്കാര്‍ ഉണ്ടാക്കിയെടുക്കണമെന്നാണ് കൈത്തറി കയറ്റുമതിക്കാര്‍ പറയുന്നത്.

അതിജീവിക്കാന്‍ മാസ്‌കുകള്‍

കോവിഡ് കാലത്ത് കയറ്റുമതി മാത്രമല്ല ആഭ്യന്തരവിപണിയും നാമമാത്രമായതോടെ അതിജീവനത്തിന് പുതിയ വഴി തേടുകയാണ് കൈത്തറി സംഘങ്ങള്‍. ഇതിന് സഹായവുമായി കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയും ഇന്‍സ്റ്റിറ്റ്യൂട്ടുമുണ്ട്. ആകര്‍ഷകമായ ഡിസൈനും പ്രകൃതിദത്തമായ ചായങ്ങളും ഉപയോഗിച്ച് മാസ്‌ക് നിര്‍മാണമാണ് ഇതില്‍ പ്രധാനം. രാസവളമോ കീടനാശിനിയോ ഉപയോഗിക്കാതെ വളര്‍ത്തിയ പരുത്തിയില്‍നിന്നുള്ള നൂലും പ്രകൃതിദത്ത ചായങ്ങളും ഉപയോഗിച്ചുള്ള തുണിനിര്‍മാണം കൂട്ടാനാണ് തീരുമാനം. ഈ തുണിയുപയോഗിച്ച് മാസ്‌ക് നിര്‍മിച്ച് വിപണിയിലെത്തിക്കാനും നടപടി തുടങ്ങി.

ഐ.ഐ.എച്ച്.ടിയും ബാലരാമപുരത്തെ അതിന്റെ ഉപകേന്ദ്രവും ചേര്‍ന്ന് ഇതിനകം ഒരു ഡസനോളം കൈത്തറി സംഘങ്ങള്‍ക്ക് പ്രകൃതിദത്ത ചായംമുക്കലില്‍ പരിശീലനം നല്‍കി. ഐ.ഐ.എച്ച്.ടി.യിലെ വിദ്യാര്‍ഥികളാണ് ഈ തുണിയുപയോഗിച്ചുള്ള മാസ്‌ക് ആദ്യം ഉണ്ടാക്കിയത്. രണ്ടായിരത്തോളം മാസ്‌ക് ഉണ്ടാക്കി വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ നല്‍കി. ജൈവപ്പരുത്തിയും പ്രകൃതിദത്ത ചായങ്ങളും ഉപയോഗിച്ചുള്ള തുണിനിര്‍മാണം വിപുലപ്പെടുത്താന്‍ സാങ്കേതിക സഹായവും പരിശീലനവും നല്‍കാന്‍ ഐ.ഐ.എച്ച്.ടി. തീരുമാനിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ കാഞ്ഞിരോട് കൈത്തറി സംഘം രണ്ടുതരം മാസ്‌ക് നിര്‍മിച്ച് വിപണിയിലിറക്കിയിട്ടുണ്ട്. ജൈവച്ചായം മുക്കിയ നൂലുപയോഗിച്ച് നെയ്യുന്ന വസ്ത്രങ്ങളും സംഘം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.

ജൈവരീതിയില്‍ ഉല്‍പ്പാദിപ്പിച്ച പരുത്തിനൂലില്‍ മഞ്ഞള്‍, ബീറ്റ്‌റൂട്ട്, കാരറ്റ്, പതിമുഖം, മൈലാഞ്ചി, കരിങ്ങാലി, രാമച്ചം തുടങ്ങിയവ ഉപയോഗിച്ച് പ്രകൃതിദത്തനിറം നല്‍കിയശേഷമാണ് തുണിയുണ്ടാക്കുന്നത്. ജൈവച്ചായമായതിനാല്‍ മാസ്‌ക് നിര്‍മാണത്തിന് ഈ തുണി ഏറ്റവും അനുയോജ്യമാണ്. ഇതുകൊണ്ടുള്ള മാസ്‌കിന് 30 രൂപയാണ് വില. റിബേറ്റ് കഴിച്ച് 24 രൂപ. കൈത്തറിത്തുണികൊണ്ടുള്ള സാധാരണ മാസ്‌കിന് 15 രൂപയാണ് വില.

പ്രതീക്ഷമങ്ങി ഖാദിബോര്‍ഡും

ഓണം വില്‍പനയില്‍ എന്തെങ്കിലും നേട്ടമുണ്ടാക്കാനായാല്‍ തൊഴിലാളികള്‍ക്ക് ശമ്പളം മുടക്കാതെ കൊടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഖാദി ബോര്‍ഡ്. വൈവിധ്യമുള്ള ഉല്‍പ്പന്നങ്ങള്‍ തയാറാക്കിയിട്ടുണ്ട്. പത്തു കോടിയുടെ വില്‍പ്പനയെങ്കിലും ഈ ഓണക്കാലത്ത് നടത്താനാണ് കണക്ക് കൂട്ടിയത്. അത് എത്രത്തോളം ലക്ഷ്യം കണ്ടുവെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ 20 ശതമാനമെങ്കിലും ബിസിനസ് നടന്നില്ലെങ്കില്‍ നിലനില്‍പ്പിനു തന്നെ തിരിച്ചടിയാകുമെന്നാണ് അധികൃതര്‍ പറയുന്നത്. ഒരു വര്‍ഷത്തെ മൊത്തം ബിസിനസ്സില്‍ 75 ശതമാനവും ഓണം സീസണിലാണ് നടക്കുന്നത്. അതിനാല്‍, തൊഴിലാളികളുടെ വേതനം പോലും വില്‍പ്പനയെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ദിവസവും എട്ടു ലക്ഷം രൂപയുടെയെങ്കിലും വില്‍പ്പന നടക്കുന്നിടത്ത് ഏതാണ്ട് 50,000 രൂപയുടെ വില്‍പ്പനയാണ് നടന്നത്. മുന്‍ വര്‍ഷങ്ങളിലെല്ലാം ഓണം സീസണില്‍ മാത്രം 40 കോടി രൂപയുടെ ബിസിനസാണ് നടന്നിരുന്നത്. എന്നാല്‍, കോവിഡ് മൂലം പല കടകളും തുറക്കാന്‍ സാധിക്കാത്തത് ഖാദി ബോര്‍ഡിന് തിരിച്ചടിയായി.

ഡിസൈനര്‍ സാരികള്‍, സില്‍ക്ക് സാരികള്‍, സെറ്റുമുണ്ടുകള്‍, ഷര്‍ട്ടുകള്‍, ചുരിദാര്‍ ടോപ്പ് തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങള്‍ നേരത്തെ തന്നെ തയാറാക്കിയിരുന്നു. ഷര്‍ട്ടുകള്‍ക്ക് ചേരുന്ന മാസ്‌കുകളും ഇറക്കിയിട്ടുണ്ട്. കൂടെ ഖാദി സോപ്പ്, എള്ളെണ്ണ എന്നിവയും എല്ലാ ഷോറൂമുകളിലും ഒരുക്കി. ഇത്തവണയും 70 ശതമാനം വസ്ത്രങ്ങളും കേരളത്തില്‍ ഉല്‍പ്പാദിപ്പിച്ചവയാണ്. ബാക്കി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവയുമാണ്. ഇതില്‍ കേരളത്തില്‍ ഉല്‍പ്പാദിപ്പിച്ച വസ്ത്രങ്ങള്‍ക്ക് 30 ശതമാനം റിബേറ്റുമുണ്ട്. സാധാരണ എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്നത്. ഇത്തവണ മികച്ച വില്‍പ്പന പ്രതീക്ഷിക്കുന്നുണ്ടെന്ന് ഖാദി-ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ് പറഞ്ഞു. കഴിഞ്ഞവര്‍ഷം പ്രളയത്തില്‍ പ്രധാന നഗരങ്ങളിലൊന്നും കാര്യമായ നേട്ടം ബോര്‍ഡിന് കൈവരിക്കാന്‍ സാധിച്ചിരുന്നില്ല.

Leave a Reply

Your email address will not be published.

Latest News