കേരള ബാങ്ക് – സഹകരണമന്ത്രി വിളിച്ച ചർച്ച മലപ്പുറം യു.ഡി.എഫ് ബഹിഷ്കരിച്ചു: പൊതുയോഗം കളക്ടറുടെ നിരീക്ഷണത്തിൽ നടത്താൻ ഹൈക്കോടതി.

adminmoonam

കേരളകേരള ബാങ്ക് – സഹകരണമന്ത്രി വിളിച്ച ചർച്ച മലപ്പുറം യു.ഡി.എഫ് നേതാക്കൾ ബഹിഷ്കരിച്ചു.പൊതുയോഗം കളക്ടറുടെ നിരീക്ഷണത്തിൽ നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ ബാങ്ക് പ്രമേയം തള്ളിയ സാഹചര്യത്തിൽ രണ്ടാമതും പൊതുയോഗം നടക്കുന്നതിന്റെ രണ്ടുദിവസം മുൻപ് മന്ത്രി യുഡിഎഫ് നേതാക്കളെ ചർച്ചയ്ക്ക് ക്ഷണിച്ചു. സഹകരണ വകുപ്പ് മന്ത്രി തന്റെ ചേമ്പറിൽ വിളിച്ചുചേർത്ത ചർച്ച, മലപ്പുറം ജില്ലാ യുഡിഎഫ് നേതാക്കൾ ബഹിഷ്കരിച്ചു. തന്നെയുമല്ല കഴിഞ്ഞതവണ പൊതുയോഗം നടത്തിയ അതേരീതിയിൽ കളക്ടറുടെ നിരീക്ഷണത്തിൽ യോഗം നടത്തണമെന്ന ആവശ്യത്തിന് ഹൈക്കോടതിയിൽനിന്ന് ഉത്തരവും സമ്പാദിച്ചു. മലപ്പുറം ജോയിന്റ് രജിസ്ട്രാർ മുഖേനയാണ് യുഡിഎഫ് നേതാക്കൾക്ക് ചർച്ച സംബന്ധിച്ച കത്ത് നൽകിയത്. യുഡിഎഫ് ചെയർമാൻ പി.ടി.അജയ് മോഹൻ, കൺവീനർ അഡ്വക്കറ്റ് യു.എ. ലത്തീഫ്, ഡിസിസി പ്രസിഡണ്ട് വി.വി. പ്രകാശ്, പി അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ, മലപ്പുറം ജില്ലാ ബാങ്ക് മുൻ വൈസ് പ്രസിഡന്റ് പി.കെ.പ്രദീപ് മേനോൻ എന്നിവരെയാണ് ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നത്. എന്നാൽ രാഷ്ട്രീയ തീരുമാനപ്രകാരം ചർച്ച ബഹിഷ്കരിച്ചതോടെ വ്യാഴാഴ്ചത്തെ പൊതുയോഗം നിർണായകമാണ്. വ്യാഴാഴ്ച നടക്കുന്ന പ്രമേയത്തെ എതിർത്തു തോൽപ്പിക്കാൻ മലപ്പുറം യുഡിഎഫ് നേരത്തെ തീരുമാനിച്ചിരുന്നു. ഈ രാഷ്ട്രീയ പോരാട്ടത്തിൽ വിജയം അനിവാര്യമാണെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്.

വ്യാഴാഴ്ച നടക്കുന്ന പൊതുയോഗത്തിൽ കഴിഞ്ഞ തവണ ലഭിച്ച വോട്ടിൽ നിന്നും ഒരു വോട്ടു പോലും കുറയാതെ എതിർത്തു തോൽപ്പിക്കണമെന്ന് മലപ്പുറം ജില്ലാ യുഡിഎഫ് നേതൃത്വം ഐക്യകണ്ഠേന തീരുമാനിച്ചിട്ടുണ്ട് .ഇത് സിപിഎം മായുള്ള രാഷ്ട്രീയ പോരാട്ടമാണെന്ന തിരിച്ചറിവ് എല്ലാവർക്കും വേണമെന്ന് നേതൃത്വം പറഞ്ഞു. സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് ആക്കി മാറ്റുകയും സർക്കാരിന് നേരിട്ട് ഇടപെടാൻ പറ്റുന്ന രീതിയിലേക്ക് കൊണ്ടുവരിക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് സിപിഎം ആഗ്രഹിക്കുന്നതെന്ന തിരിച്ചറിവോടെ വേണം രണ്ടാമതും നടത്തുന്ന പൊതുയോഗത്തെ കാണേണ്ടതെന്ന് യുഡിഎഫ് നേതാക്കൾ പറയുന്നു.
മലപ്പുറം ജില്ലാ ബാങ്കിനെ കൂടി കേരള ബാങ്കിന്റെ ഒപ്പം ആക്കാൻ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായാണ് ഇന്ന് സഹകരണ വകുപ്പ് മന്ത്രി മലപ്പുറത്തെ യുഡിഎഫ് നേതാക്കളെ ചർച്ചയ്ക്ക് ക്ഷണിച്ചത്. എന്നാൽ മുൻപത്തെ സാഹചര്യത്തിൽ നിന്ന് ഒരു മാറ്റവും ഇപ്പോൾ വന്നിട്ടില്ലെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു. തന്നെയുമല്ല യുഡിഎഫിന്റെ സംസ്ഥാന കമ്മിറ്റിയും സംസ്ഥാനത്തെ 19 എംപിമാരും കേരള ബാങ്കിന് എതിരാണ്. 19 എംപിമാർ ഇതുസംബന്ധിച്ച് ഇപ്പോൾ കേന്ദ്ര ധനമന്ത്രിക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇന്നത്തെ മന്ത്രിയുടെ ചർച്ചയിൽ നിന്ന് വിട്ടുനിന്നതെന്നു മലപ്പുറം യുഡിഎഫ് കൺവീനർ അഡ്വക്കേറ്റ് യു.എ. ലത്തീഫ് പറഞ്ഞു. സിപിഎം ഇപ്പോൾ നടത്തുന്നത് കള്ളപ്രചാരണം ആണ്. അതിൽ മലപ്പുറം ജില്ലാ ബാങ്ക് ജീവനക്കാർ പെട്ടുപോയിട്ടുണ്ട്. കേരള ബാങ്കിൽ ഇല്ലെങ്കിലും മലപ്പുറം ജില്ലാ ബാങ്കിന് പ്രവർത്തിക്കാൻ ഒരു തടസ്സവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്ക് വരുന്നതുകൊണ്ട് ജനങ്ങൾക്ക് പ്രത്യേകിച്ച് ഒരു ഗുണവുമില്ല. റിസർവ്ബാങ്ക് നിയന്ത്രണത്തിലുള്ള ജില്ലാ ബാങ്ക്, അർബൻ ബാങ്ക് എന്നിവയ്ക്ക് പ്രവർത്തനത്തിന് ഒരു തടസ്സവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള ബാങ്ക് രൂപീകരിക്കാൻ റിസർവ് ബാങ്ക് നയങ്ങൾ തടസ്സമാകുന്ന സാഹചര്യത്തിലാണ് മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കൂടി ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ വീണ്ടും വീണ്ടും ശ്രമം നടത്തുന്നത്. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും കളക്ടറുടെ നിരീക്ഷണത്തിൽ പൊതുയോഗം നടത്താൻ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിട്ടുണ്ട്.. ലയന പ്രമേയം ഇത്തവണയും പരാജയപ്പെടാനാണ് സാധ്യത എന്ന് വിലയിരുത്തപ്പെടുന്നു. 131 എ ക്ലാസ് മെമ്പർമാർക്ക് ആണ് മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ വോട്ടവകാശം ഉള്ളത്. ഇതിൽ പ്രമേയത്തിന് അനുകൂലമായി മൂന്നിൽ രണ്ട് ഭൂരിപക്ഷമോ കേവലഭൂരിപക്ഷമോ ആണ് സർക്കാർ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രമേയം പാസാകാൻ സാധ്യത കുറവാണ്. വ്യാഴാഴ്ച ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രത്യേക പൊതുയോഗം കളക്ടറുടെ നിരീക്ഷണത്തിൽ ആയ സാഹചര്യത്തിൽ ശക്തമായ സുരക്ഷയിൽ ആവും യോഗം നടക്കുക. എന്തായാലും കേരള ബാങ്ക് എന്ന ആശയം എന്ന് യാഥാർത്ഥ്യമാകുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!