വായ്പാ തട്ടിപ്പിന്റെ ഡിജിറ്റല്‍ രീതികള്‍

Deepthi Vipin lal

ബാങ്കിങ്-ധനകാര്യ മേഖലയില്‍ സാങ്കേതിക പരീക്ഷണങ്ങള്‍ കുതിച്ചുമുന്നേറുന്ന കാലമാണിത്. പണം കൈമാറ്റത്തിനു ബാങ്കിനെ ആശ്രയിക്കേണ്ടതില്ലെന്ന രീതി ഏറെക്കുറെ പൂര്‍ണമായിക്കഴിഞ്ഞു. വായ്പാ വിതരണവും നിക്ഷേപവുമെല്ലാം ഓണ്‍ലൈന്‍ വഴിയും മൊബൈല്‍ ആപ്പുവഴിയുമാകാമെന്നതാണ് ഇപ്പോഴത്തെ മാറ്റം. ഇതില്‍ വായ്പാ ആപ്പുകളുടെ പ്രചാരവും വ്യാപനവും അതിവേഗമാണ്. തട്ടിപ്പുകള്‍ ഏറെ നടക്കുന്ന രണ്ടു പ്രധാന മേഖലകള്‍ ഇ-കോമേഴ്‌സ് സൈറ്റുകളും വായ്പാ ആപ്പുകളുമാണ്. വ്യാജ ബാങ്കിങ് ലൈസന്‍സുകളടക്കം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വായ്പാ ആപ്പുകള്‍ രാജ്യത്ത് ഏറെയുണ്ടെന്നാണു റിസര്‍വ് ബാങ്കിന്റെ പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. ആന്‍ഡ്രോയ്ഡ് ആപ് സ്റ്റോറുകളിലുള്ള ഏകദേശം 1,100 ഡിജിറ്റല്‍ വായ്പാ ആപ്പുകളില്‍ അറുനൂറിലധികം അനധികൃതമെന്നാണു റിസര്‍വ് ബാങ്ക് നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍. ലോണ്‍, ഇന്‍സ്റ്റന്റ് ലോണ്‍, ക്വിക് ലോണ്‍ എന്നീ കീവേര്‍ഡുകളുള്ള 1,100 ആപ്പുകളാണു എണ്‍പതിലധികം ആപ് സ്റ്റോറുകളിലായി കണ്ടെത്തിയത്. ഇവയ്ക്ക് ഓരോന്നിനും പിന്‍ബലം നല്‍കുന്ന ബാങ്കിങ്, നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനി ഏതൊക്കെയാണെന്ന് അറിയിക്കണമെന്നു റിസര്‍വ് ബാങ്ക് ഗുഗിളിനോട് ആവശ്യപ്പെട്ടിരുന്നു. ഗൂഗിള്‍ നല്‍കിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണു പകുതിയിലേറെ ആപ്പുകളും അനധികൃതമാണെന്നു കണ്ടെത്തിയത്.

ബാങ്കുകളേക്കാള്‍ നോണ്‍ ബാങ്കിങ് ഫിനാന്‍സ് സ്ഥാപനങ്ങളാണ് ഓണ്‍ലൈന്‍ വായ്പാ രംഗത്തു സജീവമായി ഇടപെടുന്നത്. 28 ഷെഡ്യൂള്‍ഡ് ബാങ്കുകളും 62 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുമാണു റിസര്‍വ് ബാങ്ക് നിയോഗിച്ച സമിതി പഠനവിധേയമാക്കിയത്. 2017 ല്‍ ഈ എന്‍.ബി.എഫ്.സി.കള്‍ ആകെ നല്‍കിയ വായ്പകളുടെ 0.68 ശതമാനമായിരുന്നു ഡിജിറ്റലെങ്കില്‍ 2020 ല്‍ ഇതു 60.53 ശതമാനമായി. അതേ സമയം, 2020 ല്‍ ബാങ്കുകള്‍ നല്‍കിയ ഡിജിറ്റല്‍ വായ്പകള്‍ 5.56 ശതമാനം മാത്രമാണ്. കോവിഡ് വ്യാപനത്തിന്റെ ഘട്ടത്തില്‍ ഡിജിറ്റല്‍ ബാങ്കിങ് രീതിയിലേക്കു കൂടുതല്‍ ആളുകള്‍ മാറിയതും വായ്പാ ആവശ്യം കൂടിയതും ഈ തോത് ഉയരാന്‍ കാരണമായി. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്തു ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ കൂടുതലായി കേന്ദ്രീകരിച്ചത് അവരുടെ മുന്നേറ്റത്തിനു ഒരു ഘടകമായിട്ടുണ്ട്. മാത്രവുമല്ല, ബാങ്കുകളല്ലാത്തവര്‍ തയാറാക്കുന്ന വായ്പാ ആപ്പുകള്‍ക്കു സാമ്പത്തിക സേവനം നല്‍കുന്നതു ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളാണ്.

ബാങ്കുകളില്‍ത്തന്നെ സ്വകാര്യ വാണിജ്യ ബാങ്കുകളാണു ഡിജിറ്റല്‍ വായ്പാ വിതരണത്തില്‍ മുമ്പിലുള്ളത്. 2020 ല്‍ ആകെ നല്‍കിയ ഡിജിറ്റല്‍ വായ്പകളില്‍ 55 ശതമാനവും സ്വകാര്യ ബാങ്കുകളുടേതാണ്. 33 ശതമാനമാണ് എന്‍.ബി.എഫ്.സി.കളുടേത്. എന്‍.ബി.എഫ്.സി.കളില്‍ നിന്നു നല്‍കുന്ന 37.5 ശതമാനം വായ്പകളുടെയും കാലാവധി 30 ദിവസത്തില്‍ താഴെയാണെന്നും റിസര്‍വ് ബാങ്കിന്റെ സമിതിയുടെ റിപ്പോര്‍ട്ട് പറയുന്നു. ബാങ്കുകള്‍ നല്‍കുന്ന 87 ശതമാനം ലോണുകളുടെയും കാലാവധി ഒരു വര്‍ഷത്തിനു മുകളിലാണ്. സാമ്പത്തികമായി പൊളിഞ്ഞു പോയ എന്‍.ബി.എഫ്.സി.കളുടെ ലൈസന്‍സ് വാങ്ങി പല ഓണ്‍ലൈന്‍ വായ്പാ കമ്പനികളും തട്ടിപ്പ് ആപ് നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ചൂണ്ടയിടുന്നത് സമൂഹ മാധ്യമങ്ങളിലൂടെ

മൊബൈല്‍ ഫോണ്‍ നിത്യജീവിതത്തിന്റെ ഭാഗമായതും സമൂഹ മാധ്യമങ്ങളുടെ വ്യാപനം ഗ്രാമീണ മേഖലയിലടക്കമെത്തിയതും ഓണ്‍ലൈന്‍ തട്ടിപ്പിന്റെ തോത് ഉയരാന്‍ കാരണമായിട്ടുണ്ട്. വായ്പകള്‍ എളുപ്പം കിട്ടുമെന്ന സന്ദേശങ്ങളാണു ജനങ്ങളെ ഇതിലേക്കു തള്ളിയിടുന്നത്. കുറഞ്ഞ സംഖ്യയാണു കൂടുതല്‍ പേരും ഓണ്‍ലൈന്‍ വായ്പാ ആപ്പുകളിലൂടെ ആവശ്യപ്പെടുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് എളുപ്പം പണം കിട്ടുമെന്ന ചിന്തയാണ് ഇതിനു കാരണം. അതുകൊണ്ടുതന്നെ, തട്ടിപ്പ് ആപ്പുകളിലേറെയും ഇത്തരം ചെറിയ സംഖ്യകളിലൂടെ കൂടുതല്‍പേരെ കെണിയില്‍ വീഴ്ത്താനാണു ശ്രമിക്കുന്നത്. തട്ടിപ്പ് അല്ലാത്ത ഡിജിറ്റല്‍ വായ്പകള്‍ക്കു കൊള്ളപ്പലിശയാണ് ഈടാക്കുന്നത്. റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച് 30 ദിവസത്തേക്കുള്ള വായ്പകളാണ് ഏറെയും നല്‍കിയിട്ടുള്ളത്. ഇതിനു 30 ശതമാനമോ അതിലധികമോ പലിശ ഈടാക്കുന്നുണ്ട്.

തട്ടിപ്പിന് ഏറെയും ഉപയോഗപ്പെടുത്തുന്നതു ചൈനീസ് ആപ്പുകളാണ്. ഓണ്‍ലൈന്‍ ലോണ്‍ തട്ടിപ്പിനെക്കുറിച്ചു വ്യാപക പരാതി ഉയര്‍ന്നപ്പോള്‍ ചൈനീസ് പശ്ചാത്തലമുള്ള ഏതാനും ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. അവയെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും വിലക്കുകയും ചെയ്തു. എന്നാല്‍, പുതിയതരം ആപ്പുകള്‍ സോഷ്യല്‍ മീഡിയ ലിങ്ക് വഴിയാണു പ്രചരിക്കുന്നത്. ചില ആപ്പുകളുടെ പേരും ഐക്കണും മാറി പ്ലേ സ്റ്റോറില്‍ത്തന്നെ വീണ്ടും സ്ഥാനം പിടിച്ചു. പണത്തിന് ആവശ്യമുള്ള സമയത്ത് ആരുടെ മുന്നിലും കൈനീട്ടാതെ ബാങ്ക് അക്കൗണ്ടിലേക്കു പണമെത്തിക്കുന്നു എന്നതാണ് ഓണ്‍ലൈന്‍ മാഫിയകളുടെ പ്രധാന ബലം. പക്ഷേ, പണം ആവശ്യക്കാരന്റെ ബാങ്ക് അക്കൗണ്ടില്‍ എത്തുന്നതോടെ അവര്‍ കുഴിച്ച ഏറ്റവും വലിയ ചതിക്കുഴിയില്‍ അയാള്‍ വീണിരിക്കും.

ഗൂഗിള്‍ പോലുള്ള ഓണ്‍ലൈന്‍ സേര്‍ച്ച് എന്‍ജിനുകള്‍ വഴിയോ ഫേസ്ബുക്ക് പോലുള്ള ഏതെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയോ ആണ് ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളെക്കുറിച്ച് ഉപഭോക്താക്കള്‍ അറിയുന്നത്. ആകര്‍ഷകമായ പരസ്യങ്ങളിലും വിശ്വസനീയമായ രീതിയിലുള്ള അവതരണത്തിലും ആകര്‍ഷിക്കപ്പെട്ട് പണം ആവശ്യമുള്ളവര്‍ അതില്‍ ക്ലിക്ക് ചെയ്യും. തുടര്‍ന്നു ലോണ്‍ ആപ്പ് മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും. പണം അത്യാവശ്യമുള്ളയാളുകള്‍ എത്ര പണമാണോ ആവശ്യപ്പെടുന്നത് അതു നല്‍കും. അതോടൊപ്പം ഉപഭോക്താവിന്റെ രേഖകളായ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, സെല്‍ഫി ഫോട്ടോ എന്നിവ ആപ്പ് വഴി ശേഖരിക്കപ്പെടുന്നു. മൊബൈല്‍ ഫോണിലെ ഗ്യാലറിയില്‍ സേവ് ചെയ്തിരിക്കുന്ന ഫോട്ടോകളും മറ്റു സ്വകാര്യ വിവരങ്ങളും കോണ്‍ടാക്ട് ഫോണ്‍ നമ്പറുകളും മുഴുവനും കരസ്ഥമാക്കുകയും ഫോണ്‍ കോള്‍, എസ്.എം.എസ്, കാമറ എന്നിവ പ്രവര്‍ത്തിപ്പിക്കാനുള്ള അനുവാദം നേടുകയും ചെയ്യും. ഓരോരുത്തരുടെയും ക്രയശേഷി നോക്കിയാണു ലോണ്‍ തുക പാസാക്കുന്നത്. സാമ്പത്തിക ഞെരുക്കത്തില്‍പ്പെടുന്ന അത്യാവശ്യക്കാര്‍ ഏതു വിധേനയും ലോണ്‍ തരപ്പെടുത്തുന്നതിന് അവര്‍ ആവശ്യപ്പെടുന്നതെന്തും നല്‍കാന്‍ തയാറാകും. ആവശ്യപ്പെടുന്നതു 10,000 രൂപയാണെങ്കില്‍ നല്‍കുന്നതു രണ്ടായിരം രൂപ കിഴിച്ച് 8000 രൂപയാകും. മുന്‍കൂര്‍ പിടിക്കുന്നതു 2000 രൂപ. മുഴുവന്‍ തുകയുടെയും തിരിച്ചടവ് കാലാവധി ഒരു മാസമാണ്. തിരിച്ചടച്ചില്ലെങ്കില്‍ ഭീഷണിപ്പെടുത്തുന്ന രീതിയും വ്യാപകമായിട്ടുണ്ട്. ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തുന്നതും ഭീഷണിപ്പെടുത്താന്‍ ഉപയോഗിക്കുന്നുണ്ടെന്നാണു പോലീസ് നല്‍കുന്ന റിപ്പോര്‍ട്ടുകള്‍.

തട്ടിപ്പിന്റെ പലവിധ വഴികള്‍

എസ്.ബി.ഐ. അടക്കമുള്ള മുഖ്യനിര ബാങ്കുകളുടേതെന്നു തോന്നിപ്പിക്കുന്ന വ്യാജ സൈറ്റുകളുണ്ടാക്കുകയാണു തട്ടിപ്പ് സംഘത്തിന്റെ ഒരു രീതി. അക്കൗണ്ട് പ്രവര്‍ത്തനരഹിതമായെന്നും കെ.വൈ.സി. വിവരം നല്‍കണമെന്നുമുള്ള മെസേജുകള്‍ വഴിയായിരുന്നു തട്ടിപ്പുകളുടെ തുടക്കം. ഈ മെസേജിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പോകുന്നത് എസ്.ബി.ഐ.യുടേതിനു സമാനമായ വെബ്സൈറ്റിലേക്കാണ്. സാധാരണഗതിയില്‍ ആര്‍ക്കും സംശയം തോന്നില്ല. ചോദിക്കുന്ന വിവരം കൊടുത്താല്‍ ഒ.ടി.പി. പോലും നല്‍കാതെ അക്കൗണ്ടില്‍ നിന്നു പണം പോകും.

കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയുടെ മറവില്‍ ഓണ്‍ലൈന്‍ വഴിയുളള ലോണ്‍ തട്ടിപ്പുകള്‍ കൂടുന്നതായാണു സൈബര്‍ പൊലീസ് പറയുന്നത്. എസ്.എം.എസ്. വഴിയും പ്രലോഭനങ്ങളും വാഗ്ദാനങ്ങളും വാരിക്കോരി നല്‍കുന്ന പരസ്യങ്ങളിലൂടെയുമാണു തട്ടിപ്പുകളേറെയും. സ്ത്രീകള്‍ക്ക് ഒരു ശതമാനവും പുരുഷന്‍മാര്‍ക്കു രണ്ട് ശതമാനവും പലിശനിരക്കില്‍ വായ്പ നല്‍കുമെന്നതാണ് ഒരു വാഗ്ദാനം. ഇതില്‍ വീഴുന്നവരെ എക്സിക്യൂട്ടീവ് ഏജന്റ് എന്നു പരിചയപ്പെടുത്തി സംസാരിച്ച് ആധാര്‍, പാന്‍ കാര്‍ഡുകള്‍, ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവ വാട്സാപ്പിലൂടെ വാങ്ങും. ലോണ്‍ അംഗീകരിച്ചതായി അയച്ചുകൊടുക്കും. വിവിധ സാമ്പത്തിക സ്ഥാപനങ്ങളുടെ വെബ് വിലാസങ്ങളില്‍ നിന്നു ലഭിക്കുന്ന എഗ്രിമെന്റും മറ്റും എഡിറ്റ് ചെയ്ത് അയയ്ക്കും. എഗ്രിമെന്റ് ഫീസ് അടയ്ക്കാന്‍ ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ബാങ്ക് അക്കൗണ്ട് നമ്പറുകളും മറ്റു വിവരങ്ങളും നല്‍കും. എഗ്രിമെന്റ് ഫീസ് അടച്ചു കഴിഞ്ഞാല്‍ വാട്സാപ്പിലൂടെ അനുമതിരേഖ അയച്ചുകൊടുക്കും. ലോണ്‍ തുക അക്കൗണ്ടിലേക്കു കയറുന്നില്ലെന്നും ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുക്കണമെന്നും അതിനു വീണ്ടും തുക വേണമെന്നും പറഞ്ഞ് പണമീടാക്കും. എ.ടി.എം. കാര്‍ഡ് വഴി പണം പിന്‍വലിച്ചിട്ട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യും. ഇങ്ങനെ തട്ടിപ്പ് നടത്തിയ രണ്ട് ഡല്‍ഹി സ്വദേശികളെ തൃശ്ശൂര്‍ സൈബര്‍ പൊലീസ് പിടികൂടിയിരുന്നു. ആളുകളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പരസ്യങ്ങളില്‍ ലിങ്കുകളും നല്‍കും.

‘കൂളിങ് ഓഫ് ടൈം’ വേണമെന്ന് ആര്‍.ബി.ഐ.

വായ്പാ ആപ്പുകളുടെ തട്ടിപ്പ് മനസ്സിലാക്കിയാല്‍ ആ വായ്പാ ഇടപാടില്‍ നിന്നു പിന്മാറാനുള്ള അവസരം ഇടപാടുകാരനു നല്‍കണമെന്ന നിര്‍ദേശമാണു റിസര്‍വ് ബാങ്ക് പരിഗണിക്കുന്നത്. ഉയര്‍ന്ന പലിശ, കരാറുകളുടെ കുരുക്ക്, മറ്റു വ്യവസ്ഥകള്‍ എന്നിവയെല്ലാം ഓണ്‍ലൈന്‍ വായ്പ എടുത്ത ശേഷമാണു പലര്‍ക്കും മനസ്സിലാകുന്നത്. എന്നാല്‍, ഈ ഘട്ടത്തില്‍ പിന്മാറാന്‍ ഉപഭോക്താവിനു നിലവില്‍ അവസരമില്ല. പെട്ടുപോയത് അനുഭവിക്കുക എന്ന രീതിയിലേക്കു ബാങ്ക് ഇടപാടുകാരെ വിടുന്നതു ശരിയായ രീതിയല്ലെന്ന ആര്‍.ബി.ഐ. സമിതിയുടെ ശുപാര്‍ശയാണു ഇപ്പോള്‍ റിസര്‍വ് ബാങ്കിനു മുമ്പിലുള്ളത്. ഡിജിറ്റല്‍ വായ്പ ഉപയോഗിച്ചുതുടങ്ങിയ ശേഷം മനസ്സുമാറുന്ന ഉപഭോക്താവിന് അധികബാധ്യത വരാതെ പിന്മാറാന്‍ മൂന്നു മുതല്‍ 14 ദിവസം വരെ ‘കൂളിങ് ഓഫ് സമയം’ നല്‍കണമെന്ന സുപ്രധാന ശുപാര്‍ശയാണു സമിതി മുന്നോട്ടുവച്ചത്. കാര്യമായ ആലോചനയില്ലാതെ ധൃതിയില്‍ എടുക്കുന്ന വായ്പകള്‍ അബദ്ധമായെന്നു തിരിച്ചറിഞ്ഞാല്‍ നിലവില്‍ പിന്മാറാന്‍ അവസരമില്ല. പലരും ഇക്കാരണത്താല്‍ വലിയ കടക്കെണിയിലാകുന്നതും പതിവാണ്. കാലാവധി തികച്ച് വലിയ പലിശ നല്‍കി മാത്രമേ ഓണ്‍ലൈന്‍ വായ്പാ ആപ്പുകളില്‍ ലോണ്‍ അവസാനിപ്പിക്കാന്‍ കഴിയൂ. ഇതിനു പകരം, കൂളിങ് ഓഫ് ദിസങ്ങളിലെ പലിശ മാത്രം നല്‍കി പിന്മാറാന്‍ അവസരം നല്‍കണമെന്നാണു സമിതിയുടെ നിര്‍ദേശം.

ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പുകള്‍ തടയുന്നതിനു സൈബര്‍ പൊലീസും നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. സോഫ്റ്റ്‌വെയറുകള്‍ കൃത്യമായി അപ്ഡേറ്റ് ചെയ്യുക, ആന്റിവൈറസ് ഫയര്‍വാളുകള്‍ ഉപയോഗിക്കുക, പാസ്‌വേഡുകള്‍ ശക്തമാക്കുക, ടു ഫാക്ടര്‍ ഓതന്റിഫിക്കേഷന്‍ ഉപയോഗിക്കുക, അപരിചിതമായ ലിങ്കുകളില്‍ ക്ളിക്ക് ചെയ്യാതിരിക്കുക, പബ്ളിക് വൈഫൈ ഉപയോഗിച്ചുളള ബാങ്കിങ് ഒഴിവാക്കുക, കൃത്യമായ ഇടവേളകളില്‍ ഡാറ്റ ബാക്ക് അപ്പ് ചെയ്യുക, വിശ്വസനീയവും ആധികാരികവുമായ ഉറവിടങ്ങളില്‍ നിന്നുമാത്രം ഡൗണ്‍ലോഡ് ചെയ്യുക, സംശയകരമായ ബാഹ്യ ഇടപെടലുകള്‍ ഒഴിവാക്കാന്‍ അക്കൗണ്ട് നിരീക്ഷിക്കുക എന്നിവയാണു പോലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍. സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുമ്പോള്‍ ടോള്‍ഫ്രീ നമ്പര്‍ 155260 ലേയ്ക്കു വിളിക്കാം. https://cybercrime.gov.in. ഇതില്‍ തട്ടിപ്പുകള്‍ അറിയിക്കാനും കഴിയും.

പോലീസിനു പറയാനുള്ളത്

ഉപഭോക്താവിനെ കബളിപ്പിച്ച് വണ്‍ ടൈം പാസ്വേഡ് (ഒ.ടി.പി) , പിന്‍ നമ്പര്‍ എന്നിവ ചോര്‍ത്തിയെടുത്തുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നുവെന്നു് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഓണ്‍ലൈന്‍, ഇന്റര്‍നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട തട്ടിപ്പുകളിലൂടെയാണ് അക്കൗണ്ടില്‍ നിന്നു പണം ചോര്‍ത്തുന്നത്. ഇടപാട് നടത്തുന്നതു യഥാര്‍ഥ അക്കൗണ്ട് ഉടമയാണെന്ന് ഉറപ്പാക്കാനായി ബാങ്കുകള്‍ മൊബൈല്‍ ഫോണിലേക്കു ഒ.ടി.പി. അയച്ചു നല്‍കാറുണ്ട്. ബാങ്കില്‍ നിന്നാണെന്നും മറ്റും പറഞ്ഞ് ഉപഭോക്താവില്‍ നിന്ന് ഈ ഒ.ടി.പി. സ്വന്തമാക്കിയാണു തട്ടിപ്പുകള്‍ നടത്തുന്നത്. ഒ.ടി.പി. നമ്പര്‍ ആര്‍ക്കും കൈമാറാതിരിക്കുകയാണ് തട്ടിപ്പിന് ഇരയാകാതിരിക്കാനുള്ള മാര്‍ഗം. തട്ടിപ്പിന് ഇരയായാല്‍ ഉടനടി പോലീസില്‍ വിവരമറിയിക്കണം. പണം നഷ്ടപ്പെടാതിരിക്കാനുള്ള നടപടികള്‍ക്കു സൈബര്‍ സെല്ലുകളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. പണം കൈമാറ്റം ചെയ്തതായി ലഭിക്കുന്ന എസ്.എം.എസ്. സന്ദേശം ഡിലീറ്റ് ചെയ്യരുത്. പണം നഷ്ടമാകുന്നവര്‍ കഴിവതും രണ്ടു മണിക്കൂറിനുള്ളില്‍ വിവരമറിയിച്ചാല്‍ അക്കാര്യം ബാങ്ക്, മൊബൈല്‍ വാലറ്റ് അധികൃതരെ അറിയിച്ച് പണം കൈമാറ്റം പോലീസ് തടയും.

സൈബര്‍ സെല്ലുകളുടെ ഫോണ്‍ നമ്പര്‍

തിരുവനന്തപുരം സിറ്റി: 94979 75998, തിരുവനന്തപുരം റൂറല്‍: 94979 36113, കൊല്ലം സിറ്റി: 94979 60777, കൊല്ലം റൂറല്‍: 94979 80211,
പത്തനംതിട്ട: 94979 76001, ആലപ്പുഴ: 94979 76000, കോട്ടയം: 9497976002, ഇടുക്കി: 94979 76003, കൊച്ചി സിറ്റി: 94979 76004, എറണാകുളം
റൂറല്‍: 94979 76005, തൃശ്ശൂര്‍ സിറ്റി: 94979 62836, തൃശ്ശൂര്‍ റൂറല്‍: 94979 76006, പാലക്കാട്: 94979 76007,
മലപ്പുറം: 94979 76008, കോഴിക്കോട് സിറ്റി: 94979 76009, കോഴിക്കോട് റൂറല്‍: 94979 76010, വയനാട്: 94979 76011,
കണ്ണൂര്‍: 94979 76012, കാസര്‍ഗോഡ് : 94979 76013.

Leave a Reply

Your email address will not be published.

Latest News