മലപ്പുറത്തെ ലയിപ്പിക്കാന്‍ ഉത്തരവ്; കേരളബാങ്ക് യൂണിവേഴ്‌സല്‍ ബാങ്കാകുമെന്ന് വാഗ്ധാനം 

moonamvazhi

മലപ്പുറം ജില്ലാസഹകരണ ബാങ്കിനെ കേരളബാങ്കില്‍ ലയിപ്പിക്കാനുള്ള നടപടി തുടങ്ങി. സഹകരണ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതിയുടെ അടിസ്ഥാനത്തില്‍ സഹകരണ സംഘം രജിസ്ട്രാര്‍ക്ക് നിര്‍ബന്ധിത ലയനത്തിനുള്ള അധികാരം അടിസ്ഥാനമാക്കിയാണ് നടപടി. ലയനത്തിനുള്ള അന്തിമ ഉത്തരവ് ഇറക്കുന്നതിന് മുന്നോടിയായി അംഗ സംഘങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയം നല്‍കി ഉത്തരവിറക്കി. കേരളബാങ്ക് യൂണിവേഴ്‌സല്‍ ബാങ്കാകുമെന്നും, പുതുതല മുറ ബാങ്കുകള്‍ക്ക് നല്‍കാത്ത സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കും അംഗ സംഘങ്ങള്‍ക്കും നല്‍കാനാകുമെന്നുമാണ് ലയനത്തിനുള്ള ആദ്യ ഘട്ട ഉത്തരവിലെ വാഗ്ധാനം.

ജില്ലാബാങ്കിനെ ലയിപ്പിക്കുന്നതിരെയുള്ള കേസുകളില്‍ കോടതി നടപടി അവസാനിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിര്‍ബന്ധിത ലയനത്തിനുള്ള നടപടികളിലേക്ക് കടന്നത്. ലയനത്തിനുള്ള നടപടിയിലേക്ക് കടന്നുകൊണ്ടുള്ള ഉത്തരവ് മലപ്പുറം ജില്ലാബാങ്കിന്റെ അംഗ സംഘങ്ങള്‍ക്ക് രജിസ്‌ട്രേര്‍ഡ് തപാലില്‍ അയച്ചുകൊടുത്തിട്ടുണ്ട്. ഈ സംഘങ്ങള്‍ക്ക് അവരുടെ ആക്ഷേപങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാന്‍ 15 ദിവസം സമയം അനുവദിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന അഭിപ്രായങ്ങള്‍ കൂടി പരിശോധിച്ചാകും അന്തിമ ഉത്തരവ് ഇറക്കുക.

കേരളത്തിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ശക്തവും ഊര്‍ജസ്വലവും സാങ്കേതിക വിദ്യയും പ്രൊഫഷണലായി കൈകാര്യം ചെയ്യുന്നതുമായ പൂര്‍ണ സേവനം നല്‍കുന്നതും ശരിയായ ഭരണസംവിധാനവും ബിസിനസ് പ്ലാനുമുള്ള യുണിവേഴ്‌സല്‍ ബാങ്കായി പുനര്‍നിര്‍മ്മിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് രജിസ്ട്രാറുടെ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ലയിക്കുന്നതിന് നാല് കാരണങ്ങളാണ് രജിസ്ട്രാറുടെ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അവ ഇങ്ങനെയാണ്.

 

* ത്രിതല ഘടനയിലെ ഒരു തലം ഒഴിവാക്കുന്നതിലൂടെ സി.ആര്‍.ആര്‍., എസ്.എല്‍.ആര്‍. എന്നിവയ്ക്ക് ആവശ്യമായ സ്റ്റാറ്റിയൂട്ടറി ഫണ്ടിന്റെ ആവശ്യകതകള്‍ ഒഴിവാക്കാന്‍ സഹായിക്കും. ഈ ഫണ്ടുകള്‍ കൂടുതല്‍ ഉല്‍പാദനപരമായ ആവശ്യത്തിന് ഉപയോഗിക്കാനാകും.

* പ്രുഡന്‍ഷ്യന്‍ മാനദണ്ഡങ്ങള്‍, കെ.വൈ.സി. പാലിക്കല്‍ തുടങ്ങിയ നിയന്ത്രണ ആവശ്യങ്ങള്‍ പരിഹരിച്ചതിന് ശേഷം ലയിപ്പിച്ച സ്ഥാപനത്തിന് സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലുള്ള ആധുനിക ബാങ്കിങ് ഉല്‍പന്നങ്ങളും സേവനങ്ങളും വളരെ കുറഞ്ഞ നിരക്കില്‍ നല്‍കാനാകും.

* മിക്ക ജില്ലാബാങ്കുകളും ഒറ്റ ഏകീകൃത പ്ലാറ്റ് ഫോമിലല്ല. അതിനാല്‍ വിപണിയില്‍ മത്സരിക്കാനും അതിജീവിക്കാനും കൂടുതല്‍ വികസിതവും ചെലവ് കുറഞ്ഞതുമായ ഏകീകൃത പ്ലാറ്റ് ഫോമിലേക്ക് മാറേണ്ടതുണ്ട്. അത് ബാങ്കുകളുടെ സംയോജനത്തിലൂടെ മാത്രമേ പരിഹരിക്കാന്‍ കഴിയൂ.

* പുതിയ തലമുറ ബാങ്കുകള്‍ ഈടാക്കുന്നതിനേക്കാള്‍ കുറഞ്ഞനിരക്കില്‍ മൊബൈല്‍ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ്, എ.ടി.എം. സൗകര്യങ്ങള്‍ തുടങ്ങിയ അധുനിക ബാങ്കിങ് സേവനങ്ങള്‍ നല്‍കാന്‍ കഴിയും.

ലയനശേഷം കേരളബാങ്ക് മലപ്പുറം ജില്ലാസഹകരണ ബാങ്കിന് കീഴിലെ അംഗ സംഘങ്ങള്‍ക്കും ഇടപാടുകാര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ എന്തൊക്കെയാകുമെന്ന വിശദീകരണവും ഉത്തരവിലുണ്ട്. നാല് വാഗ്ധാനങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. അവ ഇതാണ്.

 

* പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ക്കും അതിലെ അംഗങ്ങള്‍ക്കും സാമ്പത്തികവും സാങ്കേതികവുമായ സഹായ സേവനങ്ങള്‍ നല്‍കും.

* കേരളത്തിലെ പാല്‍, റബ്ബര്‍, കയര്‍, കണ്‍സ്യൂമര്‍, തൊഴിലാളികള്‍, നെയ്തുകാര്‍ എന്നീ മേഖലയിലുള്ള സഹകരണ സംഘങ്ങളുടെ എല്ലാ ബാങ്കിങ് ആവശ്യങ്ങള്‍ക്കും ലയനശേഷമുള്ള സ്ഥാപനം പ്രഥമ പരിഗണന നല്‍കും.

* ട്രഷറി പ്രവര്‍ത്തനങ്ങള്‍, മര്‍ച്ചന്റ് ബാങ്കിങ്, വിദേശ കറന്‍സി ഇടപാടുകള്‍ തുടങ്ങി എല്ലാ സാങ്കേതിക സൗകര്യങ്ങളുമുള്ള ബാങ്കിങ് സേവനങ്ങളും പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളില്‍ അംഗമല്ലാത്ത എല്ലാവ്യക്തികള്‍ക്ക് കൂടി നല്‍കികൊണ്ട് ലയനശേഷമുള്ള സ്ഥാപനം സ്വയം ഒരു യൂണിവേഴ്‌സല്‍ ബാങ്കായി മാറും.

* ലയനശേഷമുള്ള സ്ഥാപനത്തിന് മറ്റേതെങ്കിലും മുഖ്യധാരാ ബാങ്കുകള്‍ വാഗ്ധാനം ചെയ്യുന്നതുപോലെ സ്ഥാപനങ്ങള്‍ക്കും ബോഡി കോര്‍പ്പറേറ്റുകള്‍ക്കും സേവനം നല്‍കാവുന്നതാണ്.

Leave a Reply

Your email address will not be published.

Latest News