കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഊരാളുങ്കലിന്റെ സഹായത്തോടെ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിച്ചു

Deepthi Vipin lal

കോവിഡ് രണ്ടാം തരംഗത്തിന്റെ അതിതീവ്രഘട്ടത്തില്‍ ആരോഗ്യമേഖലയ്ക്ക് താങ്ങായി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകണ സംഘം. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായ മെഡിക്കല്‍ കോളേജ് ആശുപത്രി കോമ്പൗണ്ടില്‍ പി.കെ. സ്റ്റീല്‍ കോംപ്ലക്‌സില്‍ നിന്നുള്ള 13 കിലോലിറ്റര്‍ ശേഷിയുള്ള ഓക്‌സിജന്‍ പ്ലാന്റ് ഊരാളുങ്കല്‍ സഹകണ സംഘത്തിലെ തൊഴിലാളികള്‍ ഒന്‍പത് ദിവസം കൊണ്ട് മാറ്റി സ്ഥാപിച്ചു. ദുരന്തനിവാരണ നിയമ പ്രകാരമുള്ള കളക്ടറുടെ ഉത്തരവിന്‍മേലാണ് നടപടി.

സംസ്ഥാനത്ത് ഏറ്റവും അധികം കോവിഡ് രോഗികള്‍ ഉള്ള ജില്ലകളില്‍ ഒന്നാണ് കോഴിക്കോട്. രോഗം ഗുരുതരാവസ്ഥയില്‍ എത്തിയവരില്‍ ഏറിയപങ്കും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആണ് ചികിത്സ തേടുന്നത്. ഇവരുടെ ആവശ്യത്തിന് വേണ്ട മെഡിക്കല്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൗകര്യം പര്യാപ്തമാകാത്തതിനെ തുടര്‍ന്നാണ് മെയ് ഒന്നിന് കളക്ടര്‍ അടിയന്തരമായി ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതേ തുടര്‍ന്ന്, വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് മെയ് ദിനത്തിലെ അവധി വേണ്ടെന്ന് വെച്ച് ഉരാളുങ്കല്‍ സൊസൈറ്റിയിലെ തൊഴിലാളികള്‍ പ്ലാന്റ് മാറ്റിവയ്ക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചു. സൊസൈറ്റിയുടെ പൊതുനന്മാ പ്രവര്‍ത്തനമെന്ന നിലയില്‍ സൗജന്യമായാണ് ഒന്‍പതു ദിവസമായി ഈ പ്രവൃത്തി ചെയ്തത്. 40 അടി നീളമുള്ള പ്ലാന്റ് ഞയറാഴ്ച ഉച്ചയോടെ പൂര്‍ണമായും മാറ്റി സ്ഥാപിച്ചു. ഓക്‌സിജന്‍ പ്ലാന്റ് നിര്‍മാതാക്കളുടെ സാങ്കേതിക പിന്തുണയോടെയാണ് ഊരാളുങ്കല്‍ സൊസൈറ്റി പ്ലാന്റ് മാറ്റി വെച്ചത്.

ഓക്‌സിജന്‍ പ്ലാന്റ് മാറ്റി സ്ഥാപിച്ചതില്‍ സൊസൈറ്റിയെ പ്രതിരോധസെക്രട്ടറി അജയ് കുമാര്‍ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. കലക്ടര്‍ സാംബശിവറാവു, എന്‍.ആര്‍.എച്ച്.എം ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. നവീന്‍ എന്നിവര്‍ സ്ഥലത്തെത്തി. പുതിയ ബ്ലോക്കിന് മുന്‍വശത്താണ് പ്ലാന്റ്. എഴുനൂറ് രോഗികളെ കിടത്തി ചികിത്സിക്കാന്‍ കഴിയുന്ന ഈ ബ്ലോക്കില്‍ 120 ഐ.സി.യു ബെഡ്ഡുകളും ഉണ്ട്. എല്ലാ ആശുപത്രികളിലും ഇത്തരത്തിലുള്ള ഓക്‌സിജന്‍ പ്ലാന്റുകള്‍ ആവശ്യമാണെന്ന് കളക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News