കെ. ശങ്കരനാരായണന്‍: സഹകരണത്തിന്റെ സൗമ്യസ്മിതം

moonamvazhi

– അനില്‍ വള്ളിക്കാട്

1960 കളില്‍ ഷൊര്‍ണുരിലെ ക്ഷീരോല്‍പ്പാദക സഹകരണ
സംഘത്തില്‍ ജോലി ചെയ്യുമ്പോഴാണു സ്വതന്ത്രമായ
പൊതുപ്രവര്‍ത്തനത്തിലേക്കു കെ. ശങ്കരനാരായണന്‍
കടന്നത്. പിന്നീട് മന്ത്രിയും ഗവര്‍ണറും ആയപ്പോഴും
സഹകരണ മേഖലയോടുള്ള അടുപ്പം നിലനിര്‍ത്താന്‍
അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

 

വെടിപ്പിലും നടപ്പിലും തികഞ്ഞ ആഢ്യത്തം. വരവില്‍ ഒറ്റയാന്റെ ദേഹചലനം. ആരുടെയെങ്കിലും അടുത്തെത്തിയാല്‍ തെളിഞ്ഞ ചിരിപ്രസാദം. പേരെടുത്തുപറഞ്ഞുള്ള അഭിവാദ്യം. കുറുക്കിയെടുത്ത സരസഭാഷണം. ഇനി ആ കാഴ്ചയും കേള്‍വിയുമില്ല. എപ്പോഴും എല്ലാവരെയും കോര്‍ത്തിണക്കാന്‍ കഴിഞ്ഞിരുന്ന സഹകരണ മാന്ത്രികന്‍ വിടപറഞ്ഞു. ശങ്കര്‍ജി എന്ന ഒറ്റപ്പേരില്‍ രചിക്കപ്പെട്ട പൊതുജീവിതത്തിന്റെ മാതൃകാപുസ്തകം ഇവിടെ അവശേഷിക്കുന്നുണ്ട്. കെ.ശങ്കരനാരായണന്‍ എന്ന രാഷ്ട്രീയഗുരുവിന്റെ വിയോഗത്തില്‍ മലയാളിക്കു പഠിക്കാന്‍ ഈ ജീവിതാധ്യായം ധാരാളം. വിവിധ പദവികളില്‍ പൊതുജീവിതം സമ്പന്നമാക്കിയ അദ്ദേഹത്തിന്റെ പേര് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ നിറം മങ്ങാതെ കിടക്കും. പാലക്കാട് ഷൊര്‍ണുരിലെ ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണു സ്വതന്ത്രമായ പൊതുപ്രവര്‍ത്തനത്തിലേക്കു അദ്ദേഹം പ്രവേശിച്ചതെന്നതു സഹകരണകേരളത്തിന് അഭിമാനിക്കാവുന്ന കാര്യമാണ്. പല ചേരികളില്‍ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന രാഷ്ട്രീയമനസ്സുകളെ കീഴടക്കാന്‍ കഴിഞ്ഞുവെന്നതാണു പൊതുജീവിതത്തിലെ വിജയത്തിന്റെ പ്രധാനകാരണം. ശങ്കര്‍ജിയുടെ ഇംഗ്ലീഷ് ഭാഷ കടമെടുത്താല്‍ ‘കോ-ഓപ്പറേറ്റീവ് മാജിക്’.

1960 കളിലാണു ഷൊര്‍ണുര്‍ പട്ടണത്തിലുണ്ടായിരുന്ന ക്ഷീരസംഘത്തില്‍ ശങ്കരനാരായണന്‍ പ്രവര്‍ത്തിച്ചത്. പിന്നീട് പാലക്കാട് ജില്ലാ സഹകരണ ആശുപത്രിയുടെ ഭരണസമിതിയിലും പ്രവര്‍ത്തിച്ചിരുന്നുവെന്നു പാലക്കാട് പ്രാഥമിക കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് പി. ബാലഗോപാല്‍ ഓര്‍ക്കുന്നു. പ്രമുഖ സഹകാരി സി.വി. രാമചന്ദ്രനായിരുന്നു അന്ന് ആശുപത്രി സംഘത്തിന്റെ പ്രസിഡന്റ്. സംഘത്തിന്റെ കീഴില്‍ കല്ലേക്കാട് പ്രവര്‍ത്തിക്കുന്ന രാജീവ്ഗാന്ധി സഹകരണാശുപത്രിക്കുവേണ്ടി 34 ഏക്കര്‍ സ്ഥലം വാങ്ങിയതു ശങ്കരനാരായണന്‍ ഭരണസമിതി അംഗമായിരിക്കുമ്പോഴാണ്.

ചിറ്റൂര്‍ സഹകരണ ഷുഗര്‍ ഫാക്ടറി (ചിക്കോപ്‌സ്) തൊഴിലാളി യൂണിയന്റെ നേതൃത്വവും ശങ്കരനാരായണന്‍ ഇടയ്ക്കു വഹിച്ചിരുന്നു. ഫാക്ടറിയില്‍ പഞ്ചസാര ഉല്‍പ്പാദനം നിലച്ചപ്പോള്‍, വിലകുറഞ്ഞ മദ്യം ഇവിടെ ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതിയെപ്പറ്റി അദ്ദേഹം ധനമന്ത്രിയായിരിക്കെ ആലോചിച്ചെങ്കിലും നടപ്പായില്ലെന്നു ബാലഗോപാല്‍ പറഞ്ഞു. മന്ത്രിയായിരിക്കുമ്പോഴും യു.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തിരിക്കുമ്പോഴും സഹകരണ മേഖലയിലെ വിഷയങ്ങളില്‍ വലിയ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നു യു.ഡി.എഫ്. പാലക്കാട് ജില്ലാ കണ്‍വീനര്‍ കൂടിയായ പി. ബാലഗോപാല്‍ ഓര്‍ക്കുന്നു. സംസ്ഥാനത്തെ സഹകരണ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ പലപ്പോഴും അദ്ദേഹത്തെ കാണാനും വിവരങ്ങള്‍ അറിയിക്കാനും എത്തിയിരുന്നെന്നും ബാലഗോപാല്‍ പറഞ്ഞു.

മുണ്ടമുകയുടെ
മുഖം

ഷൊര്‍ണുര്‍ പൈങ്കുളം കടീക്കല്‍ തറവാട്ടില്‍ ലക്ഷ്മിയമ്മയുടെയും റെയില്‍വേ ഉദ്യോഗസ്ഥനായിരുന്ന ഷൊര്‍ണുര്‍ അണിയത്ത് ശങ്കരന്‍ നായരുടെയും മൂത്തമകനായി 1932 ഒക്ടോബര്‍ 15 നാണു ജനനം. അക്കാലത്തു മുത്തച്ഛന്‍ പാപ്പുള്ളി ശങ്കുണ്ണി നായര്‍ ഷൊര്‍ണുരിലെ പ്രമുഖനായ അധികാരിയായിരുന്നു. മുണ്ടമുക ഗ്രാമത്തില്‍ നിന്നു വയല്‍വരമ്പിലൂടെ മുത്തച്ഛന്റെ കൈപിടിച്ച് ഷൊര്‍ണുര്‍ പട്ടണത്തിലേക്കുള്ള ‘കൊച്ചു ശങ്കരന്റെ’ വരവ് ഏറെ ആദരവോടെ നാട്ടുകാര്‍ കണ്ടിരുന്നു. തറവാട്ടിലെ സ്ഥിരം തൊഴിലാളിയായിരുന്ന കടീക്കല്‍പ്പടി കാളി ഒരു ദിവസം പറഞ്ഞു: ‘മ്മടെ തമ്പ്രാന്‍കുട്ടി മന്ത്ര്യാവും’. പക്ഷേ, വര്‍ഷങ്ങള്‍ കഴിഞ്ഞ് മന്ത്രിയായതു കാണാന്‍ കാളിയുണ്ടായില്ലെന്നു മാത്രം. 1977 ല്‍ തൃത്താലയില്‍ നിന്നു ആദ്യ നിയമസഭാ പ്രവേശത്തില്‍ത്തന്നെ മന്ത്രിയായി. പിന്നീട് 2001 മുതല്‍ 2004 വരെയും. 1986 മുതല്‍ ഒന്നര പതിറ്റാണ്ടു കാലം അദ്ദേഹം യു.ഡി.ഫ്. കണ്‍വീനറായി തുടര്‍ന്നത് അസാമാന്യ രാഷ്ട്രീയ ചാരുതയാണ്.

ഷൊര്‍ണുര്‍ ഹൈസ്‌കൂളിലും കെ.വി.ആര്‍. ഹൈസ്‌കൂളിലുമായിരുന്നു പഠനം. സ്‌കൂള്‍ പഠനകാലത്തു വിദ്യാര്‍ഥി കോണ്‍ഗ്രസ്സുമായി ബന്ധപ്പെട്ടു. വാടാനാംകുറിശ്ശിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന എന്‍.പി. ശങ്കരന്‍കുട്ടിയുമായുള്ള ബന്ധമാണു പൊതുപ്രവര്‍ത്തനത്തിനു പ്രചോദനമായത്. അതിനിടക്കു കുറച്ചുകാലം ക്ഷീര സംഘത്തില്‍ ജോലി ചെയ്തപ്പോഴുള്ള ഇടപഴകല്‍ പൊതുപ്രവര്‍ത്തനത്തിനു വിശ്വാസവും വഴികാട്ടിയുമായി.

നിസ്വാര്‍ഥ രാഷ്ട്രീയത്തിന്റെ ചിരിമുഖമായിരുന്ന, ബാലേട്ടന്‍ എന്നു സ്‌നേഹപ്പേരില്‍ എല്ലാവരും വിളിച്ചിരുന്ന, പി. ബാലന്റെ ഒപ്പം തുടക്കത്തിലേ രാഷ്ട്രീയത്തോണിയേറി നീങ്ങിയതു ശങ്കരനാരായണന്റെ എളിമക്കും ശുദ്ധതക്കും ഏറെ തിളക്കമേകിയെന്നു നിരീക്ഷിക്കാം. പി. ബാലനു പുറമെ, സി. കരുണാകരന്‍ വൈദ്യര്‍, ആര്‍. നാരായണസ്വാമി, ജോസഫ് ആന്റണി തുടങ്ങിയവരായിരുന്നു രാഷ്ട്രീയ സഹപ്രവര്‍ത്തകരും മാര്‍ഗദര്‍ശകരും.
ആബാലവൃദ്ധം ജനങ്ങളോടും സ്‌നേഹപൂര്‍വമായ അടുപ്പം എന്നും പ്രകടിപ്പിച്ചിരുന്നുവെങ്കിലും കുട്ടികളോടും സ്ത്രീകളോടും വയോജനങ്ങളോടും ക്ഷേമാത്മകമായ ഒരു മമത ശങ്കരനാരായണന്‍ പ്രകടിപ്പിച്ചിരുന്നു. വര്‍ഷങ്ങളുടെ ഇടവേളയില്‍ അദ്ദേഹത്തെ പങ്കെടുപ്പിച്ച് രണ്ടു പരിപാടികള്‍ സംഘടിപ്പിച്ച കാര്യം പാലക്കാട് കല്ലേപ്പുള്ളി ഇന്ദിരാഗാന്ധി മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘം പ്രസിഡന്റ് ആര്‍. വിഷ്ണുദാസ് ഓര്‍ത്തെടുക്കുന്നു. മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കു 2019 ല്‍ സംഘം ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ വിതരണം ചെയ്തതു ശങ്കര്‍ജിയായിരുന്നു. ക്ഷണിക്കാന്‍ ചെന്നപ്പോള്‍ത്തന്നെ അദ്ദേഹം പറഞ്ഞു: കുട്ടികളുടെ പരിപാടിയല്ലേ തീര്‍ച്ചയായും വരും. നിങ്ങളെപ്പോലെ എല്ലാവരും ഇങ്ങനെ കാഷ് അവാര്‍ഡ് ഉള്‍പ്പടെയുള്ള പുരസ്‌കാരങ്ങള്‍ കുട്ടികള്‍ക്കു നല്‍കണം. അതവരുടെ മികവുയര്‍ത്തും. ചെറിയ പ്രസംഗമാണ് അന്നു നടത്തിയത്. അധികനേരവും കുട്ടികളോടു സംവദിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. സംഘത്തിന്റെ ചുമരില്‍ തൂക്കിയ നെഹ്രുവിന്റെ ചിത്രത്തില്‍ നോക്കി ശങ്കര്‍ജി പറഞ്ഞു: പണ്ഡിറ്റ്ജിയുടെ സ്വപ്നമായിരുന്നു രാജ്യത്തെ സഹകരണ പ്രസ്ഥാനം. മേലാളരുടെ അടിമത്തത്തില്‍ നിന്നു സാധാരണക്കാരുടെ മോചനം ഇതിലൂടെ അദ്ദേഹം കണ്ടു. സഹകരണ പ്രസ്ഥാനത്തിന്റെ വലിയ ഗുണഫലം കേരളത്തിനു ലഭിക്കുകയും ചെയ്തു.

ധനമന്ത്രിയായിരിക്കെ കുടുംബശ്രീ യൂണിറ്റുകളുടെ പഞ്ചായത്തുതല ഉദ്ഘാടനം ശങ്കരനാരായണന്‍ നടത്തിയ കാര്യവും അന്നു പഞ്ചായത്തംഗമായിരുന്ന വിഷ്ണുദാസ് ഓര്‍ക്കുന്നു. സ്ത്രീപക്ഷ ചിന്തയും അതിലൂന്നിയുള്ള പ്രസംഗവും അതിനുവേണ്ടിയുള്ള സര്‍ക്കാര്‍ ശ്രമങ്ങളും ആയിരുന്നു പ്രസംഗ വിഷയം. ഗഹനമായ വിഷയങ്ങളാണെങ്കിലും, പ്രസംഗത്തില്‍ കുട്ടികളുടെ നിഷ്‌കളങ്കതയും സാധാരണക്കാരുടെ പഴമൊഴികളും നിറച്ച് സരസമാക്കാന്‍ ശ്രമിക്കുമ്പോള്‍ അതു ശ്രോതാക്കളെ ഹരംകൊള്ളിക്കും.

‘നിങ്ങളുടെ കാലശേഷമല്ലാതെ സ്വത്തുവകകളൊന്നും ബന്ധുക്കള്‍ക്കോ എന്തിനു സ്വന്തം മക്കള്‍ക്കുപോലും എഴുതിക്കൊടുക്കരുത്’ എന്നതു ശങ്കരനാരായണന്‍ തന്റെ പ്രസംഗത്തില്‍ പതിവായി ചേര്‍ക്കുന്ന കാര്യമാണ്. ബന്ധുക്കളും മക്കളും കയ്യൊഴിഞ്ഞ വൃദ്ധരുടെ വ്യസനങ്ങള്‍ കേള്‍ക്കേണ്ടി വന്നതോടെയാണ് അദ്ദേഹം വയോജനങ്ങളെ കൂടുതല്‍ ചേര്‍ത്തുപിടിക്കാന്‍ തുടങ്ങിയത്.

താനാരാ
ഗവര്‍ണറാ ?

കേരള കലാമണ്ഡലം രജതജൂബിലി ആഘോഷത്തിന് എത്തുന്ന അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രുവിനു ഷൊര്‍ണുരില്‍ സ്വീകരണമൊരുക്കാന്‍ ചില മുതിര്‍ന്ന നേതാക്കള്‍ തയാറായില്ല. അതേസമയം, മറ്റൊരിടത്ത് ഒരു സ്വകാര്യ വ്യക്തി ഒരുക്കിയ ചടങ്ങില്‍ നെഹ്രു പങ്കെടുക്കുന്നുണ്ടെന്ന വാര്‍ത്തയും വന്നു. ഇതു പി. ബാലനും ശങ്കരനാരായണനും നേതൃത്വം വഹിക്കുന്ന കോണ്‍ഗ്രസ് വില്ലേജ് കമ്മിറ്റിയെ ചൊടിപ്പിച്ചു. നെഹ്രു പങ്കെടുക്കുന്ന സ്ഥലം പരിശോധിക്കാനെത്തിയ കളക്ടറുടെയും പോലീസിന്റെയും വാഹനങ്ങള്‍ ഇവര്‍ തടഞ്ഞിട്ടുകൊണ്ടു പറഞ്ഞു: ‘വില്ലേജ് കമ്മിറ്റിക്കു പണ്ഡിറ്റ്ജിയെ ഷാള്‍ അണിയിക്കാന്‍ അവസരമൊരുക്കണം’. കളക്ടര്‍ വഴങ്ങിയില്ല. ചെറുപ്പക്കാരായ ബാലനും ശങ്കരനാരായണനും ആവശ്യത്തില്‍ ഉറച്ചു നിന്നു. അപ്പോള്‍ ശങ്കരനാരായണനോട് കളക്ടറുടെ ചോദ്യം: ‘താനാരാ ഗവര്‍ണറാ’ ? ‘വേണ്ടിവന്നാല്‍ അതും അതിനപ്പുറവുമാകും’ – മറുപടി ബാലന്റേതായിരുന്നു. ഉദ്യോഗസ്ഥര്‍ വഴങ്ങില്ലെന്നു കണ്ടപ്പോള്‍ ഇരുവരും അന്നത്തെ മദിരാശി മുഖ്യമന്ത്രിയായിരുന്ന കാമരാജ നാടാര്‍ക്കു പരാതിയയച്ചു. രണ്ടു ദിവസത്തിനകം ഷൊര്‍ണുരിലെ സ്വകാര്യ സ്വീകരണ സംഘാടകരായ കോണ്‍ഗ്രസ്സുകാര്‍ക്കു കാമരാജിന്റെ കത്ത്. നെഹ്രുവിന്റെ ഷൊര്‍ണുര്‍ സന്ദര്‍ശനം റദ്ദാക്കിയിരിക്കുന്നു. ഉടന്‍ സംഘാടകര്‍ മദിരാശിക്കു ചെന്നു. അവരോടു കാമരാജ് പറഞ്ഞതിങ്ങനെ: ‘ഷൊര്‍ണുരില്‍ ഒരു വില്ലേജ് കോണ്‍ഗ്രസ് കമ്മിറ്റിയിരിക്ക്. അന്ത പശങ്ങളോട് ഒരു കയിതം (കത്ത്) വാങ്കി വാ’. നാട്ടില്‍ തിരിച്ചെത്തിയ ഉടന്‍ ബാലനെയും ശങ്കരനാരായണനെയും അന്വേഷിച്ച് സംഘാടകര്‍ ഓട്ടം തുടങ്ങി. ഒടുവില്‍ പി. ബാലന്‍തന്നെ തമിഴില്‍ കത്തെഴുതിക്കൊടുത്തു. പ്രശ്‌നം തീര്‍ന്നു. നെഹ്രുവിനു ഷാളണിയിക്കാന്‍ വില്ലേജ് കമ്മിറ്റിക്ക് അവസരവും ലഭിച്ചു.

അന്നത്തെ കളക്ടറുടെ നാവു പൊന്നായി. മന്ത്രിപദങ്ങള്‍ക്കു ശേഷം ശങ്കരനാരായണന്‍ ഗവര്‍ണറായതു മഹാരാഷ്ട്രയുള്‍പ്പടെ ആറ് സംസ്ഥാനങ്ങളില്‍. കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന കാമരാജിനു ശങ്കരനാരായണനോടു പ്രത്യേക വാത്സല്യമുണ്ടായിരുന്നു. വെളുത്തു തുടുത്ത മുഖവും ശരീര പ്രകൃതിയുമുണ്ടായിരുന്ന ശങ്കരനാരായണന് അദ്ദേഹമിട്ട പേര് ‘ശിവന്ത പയ്യന്‍’ എന്നായിരുന്നു.

ഗവര്‍ണര്‍പദവി ഒഴിഞ്ഞു വന്നപ്പോള്‍ രാഷ്ട്രീയ നേതൃത്വത്തിലേക്ക് ഒരു തിരിച്ചുവിളി ശങ്കരനാരായണന്‍ പ്രതീക്ഷിച്ചിരുന്നു. പല പൊതുപരിപാടികളിലും സജീവമായി പങ്കെടുക്കുകയും ചെയ്തു. പക്ഷേ, തിരിച്ചുവിളിയുണ്ടായില്ല. അതിലദ്ദേഹം ദു:ഖിച്ചതുമില്ല. ‘ഓള്‍ ആര്‍ മൈ ഫ്രണ്ട്‌സ്, എനിക്ക് ശത്രുക്കളില്ലല്ലോ’ – സംസാരിക്കാന്‍ കഴിയുന്ന സമയംവരെ ഇതുറക്കെപ്പറഞ്ഞ് എല്ലാം ചിരിച്ചുതള്ളി, ആ സൗമ്യസ്‌നേഹമുഖം.

Leave a Reply

Your email address will not be published.

Latest News