കേന്ദ്ര സഹകരണ മന്ത്രാലയം: പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം നിലപാടെടുക്കും – കേരളം

Deepthi Vipin lal

കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ  പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം മാത്രമേ നിലപാട് എടുക്കുകയുള്ളൂ
എന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

നിയമസഭയില്‍ പ്രതിപക്ഷ , ഭരണപക്ഷ അംഗങ്ങള്‍ കേന്ദ്ര മന്ത്രാലയ രൂപീകരണം സംബന്ധിച്ച ആശങ്കയില്‍ സര്‍ക്കാരിന്റെ നിലപാട് തേടി ചോദ്യം ഉന്നയിച്ചിരുന്നു.
വകുപ്പ് രൂപീകരണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ
ശേഷം നിലപാട് എടുക്കുമെന്നുമാണ് സഹകരണ മന്ത്രി വി.എന്‍. വാസവന്‍ മറുപടി നല്‍കിയത്.

ജൂലായ് ആദ്യം നടന്ന കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിലാണ് കേന്ദ്ര സര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപീകരിച്ചത്.
സഹകരണ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താനാണ് പുതിയ മന്ത്രാലയമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് സഹകരണ വകുപ്പിന്റെ ചുമതല നല്‍കുകയും ചെയ്തു. ഈ നടപടി, സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരങ്ങളിലേക്കുള്ള  കേന്ദ്ര സര്‍ക്കാരിന്റെ കടന്നുകയറ്റവും ഫെഡറല്‍ തത്വങ്ങളുടെ ലംഘനവുമാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നിലപാടെടുത്തത്.

അതേസമയം, സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട നിയമനിര്‍മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമില്ലെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത് കേരളമുള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ക്ക്
ആശ്വാസമായി. സഹകരണ സൊസൈറ്റികള്‍ കൈകാര്യംചെയ്യാന്‍ രാജ്യമൊട്ടാകെ ഏകീകൃത സംവിധാനമുണ്ടാക്കാനാണ്
ലക്ഷ്യമിട്ടതെന്നും സംസ്ഥാനങ്ങള്‍ക്ക് നിയമനിര്‍മാണത്തിനുള്ള അധികാരം നഷ്ടപ്പെടില്ലെന്നുമുള്ള കേന്ദ്ര വാദം കോടതി തള്ളി. സഹകരണ സൊസൈറ്റികളുടെ കാര്യത്തില്‍ നിയമമുണ്ടാക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരത്തില്‍ കടന്നുകയറുന്നതാണോ ഭരണഘടനാ ഭേദഗതിയെന്നാണ് സുപ്രീംകോടതി പരിശോധിച്ചത്.

കോടതിവിധി കൂടി വന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ഇടപെടലുകള്‍ പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നീങ്ങുക എന്ന സൂചനയാണ് സഹകരണ മന്ത്രി നിയമസഭയില്‍ നല്‍കിയത്.

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!