സഹകരണ മേഖലയില്‍ ഏറ്റവും ശക്തമായ അടിത്തറ ഉണ്ടായിരുന്നത് കോഴിക്കോട്ട് – സി.പി.ജോണ്‍

Deepthi Vipin lal

സഹകരണം എന്ന് പറയുന്നത് സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നും ഉരുതിരിഞ്ഞുവന്ന വന്ന ഒരു പ്രതിഭാസമാണെന്നും അതിന് കേരളത്തില്‍ എല്ലായിടത്തും വേരുകളുണ്ടായിരുന്നെങ്കില്‍ പോലും കോഴിക്കോട്ട് സവിശേഷമായ ഒരു സ്ഥിതി ഉണ്ടായിരുന്നുവെന്നും സഹകരണ മേഖലയില്‍ ഏറ്റവും ശക്തമായ അടിത്തറ കോഴിക്കോട്ടായിരുന്നുവെന്നും മുന്‍ പ്ലാനിങ്ങ് ബോര്‍ഡ് മെമ്പര്‍ സി.പി. ജോണ്‍ അഭിപ്രായപ്പെട്ടു. വടക്കേ മലബാറില്‍ നിലനിന്നിരുന്ന പണ പയറ്റ് സംസ്‌കാരത്തില്‍ നിന്നാണ് സഹകരണത്തിന്റെ അടിത്തറ രൂപപ്പെട്ടതെന്നും അന്ന് നിലനിന്നിരുന്ന സാമൂഹിക ബന്ധങ്ങളെ മറികടക്കാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ബാങ്ക് ഓഡിറ്റോറിയത്തില്‍  ‘സഹകരണം നല്ല നാളേക്ക്’ എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സി.പി. ജോണ്‍.

സഹകരണ പ്രസ്ഥാനങ്ങള്‍ ഉണ്ടാകണമെങ്കില്‍ സഹകരണ മനോഭാവം ഉണ്ടാകണം അതുകൊണ്ടു തന്നെയാണ് കോഴിക്കോട് സഹകരണ പ്രസ്ഥാനങ്ങള്‍ക്കുള്ള ഇടമായി മാറുന്നതെന്നും, സഹകരണ പ്രസ്ഥാനത്തില്‍ ഏറ്റവും അവിഭാജ്യ ഘടകം സംരക്ഷണമാണെന്നും കോഴിക്കോട്ടുകാരുടെ സത്യസന്ധതയും സുതാര്യതയും സംരക്ഷണവുമാണ് കോഴിക്കോടിനെ മറ്റു ജില്ലകളില്‍ നിന്നും വ്യത്യസ്തമാക്കുന്നതെന്നും വിഷയാവതരണം നടത്തിയ നാഷണല്‍ ലേബര്‍ കോപ്പറേറ്റീവ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ ടി.കെ.കിഷോര്‍ കുമാര്‍ പറഞ്ഞു. ലോകത്തില്‍ ഏതു കോണില്‍ ചെന്നാലും ഓരോ രാജ്യത്തും ഓരോ പ്രവിശ്യകളിലുമുള്ള സഹകരണ പ്രസ്ഥാനങ്ങളും ലോകത്ത് തന്നെ മികച്ച ശേഷി കാണിക്കുന്നവയാണെന്നും അദ്ദേഹം പറഞ്ഞു. സഹകരണ സംഘടനകളുടെ ആഗോളതല കോണ്‍ഫെഡറേഷനായ അന്താരാഷ്ട്ര സഹകരണ സംഘടനയായ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയന്‍സിന്റെ ആരംഭം മുതലുളള കാര്യങ്ങള്‍ സെമിനാറില്‍ ഉള്‍പ്പെടുത്തി.

സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ വാസന്തി കെ. ആര്‍, റിട്ടയേഡ് അസിസ്റ്റ് രജിസ്ട്രാര്‍ എ.കെ. അഗസ്തി, വേണുഗോപാല്‍ പാക്സ് ഡെവലപ്മെന്റ് സെല്‍, റിട്ടയേര്‍ഡ് അഡീഷണല്‍ രജിസ്ട്രാര്‍ കെ.വി. സുരേഷ് ബാബു, അസിസ്റ്റന്റ് രജിസ്ട്രാര്‍ ശശികുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സിറ്റി ബാങ്ക് ഡയറക്ടര്‍ അരങ്ങില്‍ ശിവദാസന്‍ സ്വാഗതവും ഡയറക്ടര്‍ പി. എ. ജയപ്രകാശ് നന്ദിയും പറഞ്ഞു.

(സെമിനാറിന്റെ മുഴുവന്‍ ഭാഗങ്ങളും മൂന്നാംവഴി യൂട്യൂബ് ചാനല്‍ വഴി സംപ്രേക്ഷണം ചെയ്യുന്നതാണ്)

Leave a Reply

Your email address will not be published.

Latest News