സഹകരണമേഖലയിലെ സപ്ത പഞ്ചനക്ഷത്ര ഹോട്ടല്‍ സപ്ത പ്ലാറ്റിനം ഡെപ്പോസിറ്റ് സപ്ത ഗോള്‍ഡ് ഡെപ്പോസിറ്റ് സ്‌കീമുകള്‍ തുടങ്ങുന്നു

moonamvazhi

ഹകരണമേഖലയില്‍ ഇന്ത്യയിലെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലായ സുല്‍ത്താന്‍ ബത്തേരിയിലെ സപ്ത റിസോര്‍ട് ആന്‍ഡ് സ്പാ സഹകരണ സംഘങ്ങള്‍ക്കും ജീവനക്കാര്‍ക്കും അംഗങ്ങള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കുമായി പുതിയ നിക്ഷേപ പദ്ധതി ആരംഭിക്കുമെന്ന് ലാഡര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സപ്തപ്ലാറ്റിനം ഡെപ്പോസിറ്റ് സ്‌കീം, സപ്ത ഗോള്‍ഡ് ഡെപ്പോസിറ്റ് സ്‌കീം എന്നിങ്ങനെ രണ്ട് നിക്ഷേപ പദ്ധതികളാണ് ആരംഭിക്കുന്നത്.

പഠനയാത്രകള്‍ക്കും ഔദ്യോഗികയാത്രകള്‍ക്കും സപ്ത റിസോര്‍ട്ട് പ്രയോജനപ്പെടണം എന്നുളള ഉദ്ദേശ്യത്തോടെയാണ് ഈ പദ്ധതി സംഘങ്ങള്‍ക്കും വ്യക്തികള്‍ക്കുമായി ആരംഭിക്കുന്നത്.സപ്ത പ്ലാറ്റിനം ഡെപ്പോസിറ്റില്‍ 10 ലക്ഷം രൂപ ലാഡറില്‍ നിക്ഷേപിക്കുന്ന സഹകരണസംഘങ്ങള്‍/വ്യക്തികള്‍ക്ക് നിക്ഷേപ തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ സപ്തയില്‍ അഞ്ച് ഡീലക്‌സ് മുറികള്‍ സൗജന്യ താമത്തിന് അനുവദിക്കും. സപ്ത ഗോള്‍ഡ് ഡെപ്പോസിറ്റ് സ്‌കീമില്‍ അഞ്ച് ലക്ഷം രൂപയാണ് നിക്ഷേപിക്കേണ്ടത്. ഇവര്‍ക്ക് വര്‍ഷത്തില്‍ രണ്ട് ഡീലക്‌സ് മുറികളും സൗജന്യമായി അനുവദിക്കും. ഈ നിക്ഷേപത്തിന് പലിശയുണ്ടാവില്ല. നിക്ഷേപം നടത്തുന്നവര്‍ക്ക് ഒരേസമയം സപ്താ പ്ലാറ്റിനം കാര്‍ഡിനും, ഗോള്‍ഡു കാര്‍ഡിനും അര്‍ഹതയുണ്ടായിരിക്കുന്നതാണ്. ഒരു കാര്‍ഡുടമയ്ക്ക് അര്‍ഹമായ മുറികള്‍ ഒരുമിച്ചോ, പല തീയതികളിലോ ആയി ഒരുവര്‍ഷത്തിനുള്ളില്‍ ഉപയോഗിക്കാം. ഒരുവര്‍ഷത്തിനകം ഈ ആനുകൂല്യം വിനിയോഗിച്ചില്ലെങ്കില്‍ അര്‍ഹത നഷ്ടപ്പെടും, അങ്ങനെയുള്ളവര്‍ക്ക് ലാഡര്‍ പലിശ നല്‍കും. ഒരുവര്‍ഷം കഴിഞ്ഞാല്‍ തുക പിന്‍വലിക്കുകയോ പുതുക്കുകയോ ചെയ്യാം. ഓരോ മുറിയിലും പരമാവധി രണ്ട് മുതിര്‍ന്നവര്‍ക്കും, ഒരു കുട്ടിക്കും താമസിക്കാം. (ആറു വയസിനു താഴെയുള്ള കുട്ടികള്‍ക്ക് റൂം സൗജന്യമായിരിക്കും) – ചെയര്‍മാന്‍ പറഞ്ഞു.

സഹകരണമേഖലയില്‍ ദേശീയതലത്തില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഒരു ശൃംഖല ഉണ്ടാക്കണമെന്നും സപ്ത റിസോര്‍ട്ട് സന്ദര്‍ശിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ടൂറിസം മന്ത്രിക്കും സംസ്ഥാനത്തെ ടൂറിസം മന്ത്രിമാര്‍ക്കും കത്തെഴുതിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സുല്‍ത്താന്‍ ബത്തേരിയില്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ എല്ലാ സൗകര്യങ്ങളുണ്ടായിട്ടും അന്താരാഷ്ട്ര മത്സരങ്ങള്‍/കളികള്‍ നടത്താത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വയനാട്ടില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ അഭാവമാണ്. സഹകരണമേഖലയിലെ സപ്തയടക്കമുള്ള പഞ്ചനക്ഷത്ര ഹോട്ടലുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ആയതിനാല്‍ ഈ സൗകര്യങ്ങള്‍ വിനിയോഗിച്ച് ജില്ലയില്‍ ഇത്തരം മത്സരങ്ങള്‍ നടത്തുന്നതിന് സ്‌പോര്‍ട്‌സ് പ്രേമികളും, എംപിയും മറ്റുഭരണാധികാരികളും മുന്‍കൈയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന് കത്തു നല്‍കിയിട്ടുണ്ട്.

വയനാട്ടിലെ പന്ത്രണ്ടു ആദിവാസി യുവതീയൂവാക്കക്കളേയും ഇന്ത്യയിലെ പ്രമുഖ മോഡലുകളെയും ഉള്‍പ്പെടുത്തിക്കൊണ്ട് 2024 ഫെബ്രുവരി 17,18 തിയ്യതികളില്‍ പ്രമുഖ ഫാഷന്‍ ഡിസൈനറും കോറിയോഗ്രാഫറുമായ ഡാലുകൃഷ്ണദാസും സപ്തയും സംയുക്തമായി ഫാഷന്‍ഷോ അവതിരിപ്പിക്കും. 2027 – ല്‍ തിരുവനന്തപുരം പൊന്‍മുടിയില്‍ 10 ഏക്കര്‍ സ്ഥലത്തു ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ആരംഭിക്കും- പത്രസമ്മേളനത്തില്‍ പറഞ്ഞു.

സഹകരണവും ടൂറിസവും സംബന്ധിച്ച പരിശീലന ക്ലാസില്‍ 2760 സഹകാരികള്‍ പങ്കെടുത്തു

സഹകരണവും ടൂറിസവും എന്ന വിഷയത്തില്‍ സുല്‍ത്താന്‍ ബത്തേരിയിലെ സപ്ത റിസോര്‍ട്ടില്‍ നടന്ന രണ്ടാഴ്ചത്തെ പരിശീലന ക്ലാസ് സഹകാരികള്‍ക്ക് ഏറെ ഉപകാരപ്രദമായി. (1) നവംബര്‍ 27,28,29,30, (2) ഡിസംബര്‍, (3)ഡിസംബര്‍ 4,5,6,7,8, (4) ഡിസംബര്‍ 11,12,13, 20,21 എന്നിങ്ങനെ നാലു സെഷനുകളായാണ് പരിപാടി നടത്തിയത്. 14 ദിവസങ്ങളില്‍ 14 ജില്ലകളില്‍ നിന്നായുളള 920 സംഘങ്ങളില്‍ നിന്നായി 2760 സഹകാരികളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഓരോ സംഘത്തിന്റെയും പ്രവര്‍ത്തന പരിധിയിലുള്ള, ടൂറിസവുമായി ബന്ധപ്പെട്ട ഒരുമേഖല കണ്ടെത്തി ടൂറിസം സ്‌പോട്ടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, അതാത് സ്ഥലങ്ങളെയും അയല്‍ മേഖലകളെയും പരിചയപ്പെടുത്തുന്നതിനുള്ള യാത്രകള്‍, ടൂര്‍ ഓപ്പറേഷന്‍, എക്കോ ടൂറിസം വികസനം, മെഡിക്കല്‍ ടൂറിസം,ഫാംടൂറിസം,അഗ്രോ ടൂറിസം, അതോടൊപ്പം കള്‍ച്ചറല്‍ ഇതുടങ്ങിയവയുടെ ഭാഗമായി ആഘോഷങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയുടെ പരിപോഷണീ ഉള്‍പ്പെടെ, ടൂറിസം മേഖലയില്‍ കാര്യമായി ഇടപെടുന്നതിനുള്ള ബോധവല്‍ക്കരണമാണ് നടന്നത്.


സഹകരണ വായ്പാ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ക്കായി വായ്പാ വിതരണരംഗത്തും, തൊഴില്‍നല്‍കുന്നതിലുള്ളപരിമിതി എന്നിവയെ പറ്റി അവബോധമുണ്ടാക്കുന്നതിന് ടൂറിസത്തിന്റെ അനന്തസാധ്യത വിലയിരുത്തുന്നതിനും സഹകരണസംഘങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ഈ സെമിനാറുകള്‍ക്കു കഴിഞ്ഞിട്ടുണ്ടെന്ന് ലാഡര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ പറഞ്ഞു. കേരളത്തിലെ സഹകരണ സംഘങ്ങളില്‍ ടൂറിസം മേഖലയില്‍ ഉണ്ടാകുന്ന ഈ ചലനങ്ങളെ ലാഡര്‍ ഏകോപിപ്പിക്കുന്നതും, സാമ്പത്തിക സഹായം ഒഴികെ വിദഗ്ധരെ കണ്ടെത്തുക, പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിന് സഹായിക്കുക തുടങ്ങിയ കാര്യങ്ങളില്‍ സംഘങ്ങള്‍ ആവശ്യപ്പെടുന്നമുറയ്ക്ക് ലാഡര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കേരളം മുഴുവന്‍ പ്രവര്‍ത്തനപരിധിയായും കോഴിക്കോട് കേന്ദ്രമായും 2012 ല്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന സഹകരണ മേഖലയിലെ പ്രമുഖ സ്ഥാപനമാണ് കേരള ലാന്റ് റിഫോംസ് ആന്റ് ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പര്‍ 4482 (ലാഡര്‍).

അപ്പാര്‍ട്ട്മെന്റ്, കൊമേഴ്‌സ്യല്‍ മാള്‍, റിസോര്‍ട്ട്, ഹോട്ടല്‍, മള്‍ട്ടിപ്ലക്സ് മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന സഹകരണ രംഗത്തെ ഏക സ്ഥാപനമായ ലാഡര്‍ വിശ്വാസ്യതയുടെയും ഗുണമേന്മയുടെയും പര്യായമാണ്. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ നിര്‍മിച്ച സഹകരണമേഖലയിലെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലായ സപ്ത റിസോര്‍ട്ട് ആന്റ് സ്പാ, കോഴിക്കോട് മാങ്കാവ് ഗ്രീന്‍സ്, ലാഡര്‍ ക്യാപ്പിറ്റല്‍ ഹില്‍, ലാഡര്‍ തറവാട് ഒറ്റപ്പാലം, ലാഡര്‍ മള്‍ട്ടിപ്ലക്‌സ് ഒറ്റപ്പാലം, ഇന്ത്യന്‍ മാള്‍ മഞ്ചേരി, ടെറസ് ബൈ ലാഡര്‍ ഹോട്ടല്‍ശൃംഖല (തിരുവനന്തപുരം, കോഴിക്കോട്, മഞ്ചേരി) എന്നിവ ലാഡര്‍ പൂര്‍ത്തീകരിച്ച വലിയ പ്രൊജക്റ്റുകളാണ്. കോഴിക്കോട് മീഞ്ചന്ത കമേഴ്‌സ്യല്‍ കോംപ്ലക്‌സ്/മള്‍ട്ടിപ്ലക്‌സ് പ്രൊജക്റ്റ്, കായംകുളം കരീലക്കുളങ്ങര മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍, പാലക്കാട് സീനിയര്‍ സിറ്റിസണ്‍ വില്ലജ് ആന്റ് അഗ്രോ ഫാം എന്നിവ ലാഡറിന്റെ നടന്നു കൊണ്ടിരിക്കുന്ന പ്രോജക്റ്റുകളാണ്.

കോഴിക്കോട് ലാഡറിന്റെ ഹെഡ് ഓഫീസും, എറണാകുളം, പാലക്കാട്, ഒറ്റപ്പാലം, മഞ്ചേരി, സുല്‍ത്താന്‍ ബത്തേരി, കരീലകുളങ്ങര എന്നിവിടങ്ങളില്‍ ശാഖ/എക്സ്റ്റന്‍ഷന്‍ അക്കൌണ്ടുകളും പ്രവര്‍ത്തിക്കുന്നു.

സുല്‍ത്താന്‍ ബത്തേരിയിലെ സപ്ത റിസോര്‍ട്ടില്‍ നടന്ന പത്രസമ്മേളനത്തില്‍ ലാഡര്‍ ഡയറക്ടര്‍മാരായ സി.എ.അജീര്‍, കെ.വി. മണികണ്ഠന്‍, ലാഡര്‍ ജനറല്‍ മാനേജര്‍ സുരേഷ് ബാബു, സപ്ത ജനറല്‍ മാനേജര്‍ സുജിത്ത് ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!