സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നാമമാത്രമായി മാറ്റാൻ ശ്രമം നടക്കുന്നതായി ആക്ഷേപം.

adminmoonam

സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ ശമ്പളവും അലവൻസും പരിഷ്കരിക്കുന്നത് നാമമാത്രമായി മാറ്റാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നതായി ആക്ഷേപം. പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്കുകളും അർബൻ ബാങ്കുകളും ഒഴികെയുള്ള സംഘങ്ങളിലെ ജീവനക്കാരുടെ ശമ്പളവും അലവൻസും പരിഷ്കരിക്കുന്നതു സംബന്ധിച്ച് ഈ മാസം 17ന് സഹകരണ വകുപ്പ് സെക്രട്ടറി യുടെ ചേംബറിൽ യോഗം വിളിച്ചിരുന്നു. സഹകരണ സംഘം ജീവനക്കാരുടെ സംഘടനാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുകയും നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെ അട്ടിമറിക്കുന്ന രീതിയിൽ ആണ് ശമ്പള പരിഷ്കരണ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുന്നത് എന്നാണ് സംഘടനാ നേതാക്കളുടെ ആക്ഷേപം. ജനുവരി അഞ്ചിനകം ശമ്പള പരിഷ്കരണം സംബന്ധിച്ച പ്രൊപ്പോസൽകൾ നൽകാനാണ് സംഘടനാ പ്രതിനിധികൾക് 17 ലെ ചർച്ചയിൽ നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ ഈ റിപ്പോർട്ട് ലഭിക്കുന്നതിനു മുമ്പ് തന്നെ നാമമാത്രമായ രീതിയിൽ ശമ്പളം വർധിപ്പിച്ചാൽ മതിയെന്ന നിലയിൽ തീരുമാനം എടുത്തിട്ടുണ്ട് എന്നാണ് സംഘടനാ നേതാക്കൾ ആരോപിക്കുന്നത്. തന്നെയുമല്ല ഇപ്പോൾ നടക്കുന്നത് പ്രഹസനമാണെന്നും ഇവർ പറയുന്നു.

ഈ മാസം 17ന് സഹകരണ വകുപ്പ് സെക്രട്ടറിയുടെ ചേംബറിൽ കൂടിയ യോഗ തീരുമാനപ്രകാരം പ്രാഥമിക സഹകരണ സംഘങ്ങളുടെ സ്വഭാവമനുസരിച്ച് സംഘങ്ങളുടെ ക്ലാസ്സിഫിക്കേഷൻ, അവയുടെ എണ്ണം, സാമ്പത്തികസ്ഥിതി, എന്നിവ ശേഖരിച്ച് ആയതിനെ അടിസ്ഥാനത്തിൽ താരതമ്യ പഠനം നടത്തി വിശദമായ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാൻ ജോയിന്റ് രജിസ്ട്രാർമാർക്ക് നിർദേശം നൽകാൻ തീരുമാനിച്ചിരുന്നു. വിശദമായ റിപ്പോർട്ട് തിരികെ നൽകാനുള്ള സമയം ഇന്ന് അവസാനിക്കുമെന്നാണ് ജോയിന്റ് രജിസ്ട്രാർമാർക്ക് നൽകിയ സർക്കുലറിൽ പറയുന്നത്. എന്നാൽ ഈ മാസം 21ന് തയ്യാറാക്കിയ സർക്കുലർ ജോയിന്റ് രജിസ്ട്രാർ മാർ മുഖേന ഇൻസ്പെക്ടർ മാരിലേക്ക് എത്തുന്നതിനും കാലതാമസം ഉണ്ടായി. അതുകൊണ്ടുതന്നെ വിശദമായ റിപ്പോർട്ട് പലരും തയ്യാറാക്കിയിട്ടുമില്ല. പലരിലേക്കും സർക്കുലർ ഇപ്പോഴാണ് എത്തിയത് തന്നെ.

ഒരു പ്രഹസനം എന്ന രീതിയിലാണ് വകുപ്പിൽ ശമ്പള പരിഷ്കരണം സംബന്ധിച്ച നടപടികൾ നടക്കുന്നതെന്നാണ് സംഘടനാ നേതാക്കളുടെ ആക്ഷേപം. സഹകരണ സംഘം ജീവനക്കാരുടെ സംഘടനാ നേതാക്കളെ നോക്കുകുത്തിയാക്കി എന്തിനാണ് ഇത്തരത്തിലൊരു പ്രഹസന നാടകം നടത്തുന്നതെന്നാണ് ഭരണകക്ഷി സംഘടനാനേതാക്കൾ വരെ ചോദിക്കുന്നത്. എന്തായാലും സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ ശമ്പളവും അലവൻസും സംബന്ധിച്ച് വകുപ്പുതലത്തിൽ നാമമാത്ര വർദ്ധനവിന് തീരുമാനമെടുത്തു എന്നതിൽ ജീവനക്കാർക്ക് ആശ്വസിക്കാം. കാലമിത്രയും ഇതിനുവേണ്ടി മുറവിളി കൂട്ടിയ സംഘടന നേതാക്കൾക്കും ശമ്പള വർദ്ധനവ് വരുത്തി എന്ന് അണികളോട് മേനി പറഞ് സംഘടനാ ശക്തി വർദ്ധിപ്പിക്കാം.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!