മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘം നിയമഭേദഗതി ബില്‍: ജെ.പി.സി. റിപ്പോര്‍ട്ട് ഈയാഴ്ച

moonamvazhi

മള്‍ട്ടി സ്‌റ്റേറ്റ് സഹകരണസംഘം നിയമ ഭേദഗതിബില്ലിനെക്കുറിച്ചു വിശദമായി പഠിക്കാന്‍ നിയുക്തമായ സംയുക്ത പാര്‍ലമെന്ററി സമിതി ( ജെ.പി.സി. ) ഒന്നുരണ്ടു ദിവസത്തിനകം പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിപുലമായ കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കുംശേഷം തയാറാക്കിയ റിപ്പോര്‍ട്ട് ഉടനെ സഭമുമ്പാകെ സമര്‍പ്പിക്കുമെന്നു സംയുക്തസമിതി ചെയര്‍മാന്‍ സി.പി. ജോഷി അറിയിച്ചു.

പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം നടക്കവേ 2022 ഡിസംബര്‍ ഏഴിനാണു ഭേദഗതിബില്‍ സഹകരണമന്ത്രി അമിത് ഷാ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നാണു ബില്‍ പാര്‍ലമെന്ററി സമിതിക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഭേദഗതിബില്‍ സഹകരണമേഖലയുടെ താല്‍പ്പര്യങ്ങള്‍ക്കെതിരാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ഇരുസഭകളില്‍നിന്നുമായി ആകെ 31 അംഗങ്ങളാണു സംയുക്ത പാര്‍ലമെന്ററിസമിതിയിലുള്ളത്. ലോക്‌സഭയില്‍ നിന്നു ഇരുപത്തിയൊന്നും രാജ്യസഭയില്‍നിന്നു പത്തും. ഒന്നിലധികം സംസ്ഥാനങ്ങള്‍ പ്രവര്‍ത്തനപരിധിയായുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനത്തില്‍ കാലോചിതമായ മാറ്റങ്ങളും സുതാര്യതയും വിശ്വാസ്യതയും കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണു ബില്‍ കൊണ്ടുവന്നത് എന്നാണു സര്‍ക്കാര്‍വാദം. സഹകരണ തിരഞ്ഞെടുപ്പ് അതോറിറ്റി, സഹകരണ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, സഹകരണ ഓംബുഡ്‌സ്മാന്‍ എന്നിവരെ നിയമിക്കാന്‍ ബില്ലില്‍ വ്യവസ്ഥകളുണ്ട്.

റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കാന്‍ തിങ്കളാഴ്ച സംയുക്ത പാര്‍ലമെന്ററി സമിതി യോഗം ചേര്‍ന്നു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിലെ ആദ്യത്തെയാഴ്ചയുടെ അവസാനദിവസത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു സമിതിക്കു കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്ന നിര്‍ദേശം. അതനുസരിച്ച് ഈയാഴ്ചയാണു റിപ്പോര്‍ട്ട് നല്‍കേണ്ടത്. സമിതിയുടെ ശുപാര്‍കളെന്തെന്നു ഏതാനും ദിവസത്തിനകം എല്ലാവര്‍ക്കും അറിയാമെന്നു ജെ.പി.സി. ചെയര്‍മാന്‍ ജോഷി പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News