തകർച്ചയിലേയ്ക്ക് നീങ്ങുന്ന സാമ്പത്തികരംഗത്തെ പിടിച്ചുനിർത്താൻ വലിയ പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി: 10 പൊതുമേഖലാ ബാങ്കുകളെ നാലെണ്ണമായി ലയിപ്പിക്കുന്നു.

adminmoonam

തകർച്ചയിലേയ്ക്ക് നീങ്ങുന്ന സാമ്പത്തികരംഗത്തെ പിടിച്ചുനിർത്താനായി വലിയ പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 10 പൊതുമേഖലാ ബാങ്കുകളെ നാലെണ്ണമായി ലയിപ്പിക്കാൻ  കേന്ദ്ര സർക്കാർ തീരുമാനിച്ചു.കനറ ബാങ്കും സിൻഡിക്കേറ്റ് ബാങ്കും ഇനി ഒന്നാകും. യൂണിയൻ ബാങ്ക്, ആന്ധ്രാ ബാങ്ക്, കോ‍ർപ്പറേഷൻ ബാങ്ക് എന്നിവ ലയിപ്പിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്‍റൽ ബാങ്ക് ഓഫ് കൊമേഴ്‍സ്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയും ലയിപ്പിക്കുന്നു. ഇന്ത്യൻ ബാങ്കും അലഹബാദ് ബാങ്കും ഇനിമുതൽ ഒന്നാണ്.

തകർച്ചയിലേക്ക് നീങ്ങുന്ന സാമ്പത്തിക രംഗം തിരികെപ്പിടിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി വൻ പ്രഖ്യാപനവുമായാണ് ധനമന്ത്രി നിർമലാ സീതാരാമൻഎത്തിയത്. കടബാധ്യതയിലുള്ള പൊതുമേഖലാ ബാങ്കുകളെ ലാഭകരമായ പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്‍റെ നിർണായക തീരുമാനം. പത്ത് പ്രധാനപൊതുമേഖലാ ബാങ്കുകളെ നാലെണ്ണമാക്കിയാണ് ലയിപ്പിക്കുന്നത്.
2017-ൽ രാജ്യത്ത് 27 പൊതുമേഖലാ ബാങ്കുകളുണ്ടായിരുന്നെങ്കിൽ ഇനി മുതൽ രാജ്യത്ത് ആകെ 12 പൊതുമേഖലാ ബാങ്കുകളേയുള്ളൂ.
കഴിഞ്ഞ വർഷമാണ് കേന്ദ്രസർക്കാർ വിജയാ ബാങ്കും ദേനാ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായി ലയിപ്പിച്ചത്. 2019 ഏപ്രിൽ 1 മുതലായിരുന്നു ലയനം. 2017-ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും ലയിപ്പിച്ചിരുന്നു.
ഇന്ത്യൻ ബാങ്കും അലഹാബാദ് ബാങ്കും ലയിപ്പിച്ചാൽ അത് രാജ്യത്തെ ഏഴാമത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായി മാറും.യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്രാ ബാങ്ക് കോർപ്പറേഷൻ ബാങ്ക് എന്നിവയെ ലയിപ്പിച്ചാൽ അത് രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ പൊതുമേഖലാ ബാങ്കായിരിക്കും.
കനറാ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക് എന്നിവ ലയിച്ചാൽ അത് രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ പൊതുമേഖലാ ബാങ്കാകും.പഞ്ചാബ് നാഷണൽ ബാങ്കും ഓറിയന്‍റൽ ബാങ്കും യുണൈറ്റഡ് ബാങ്കും ഒന്നിച്ചാൽ പഞ്ചാബ് നാഷണൽ ബാങ്കായിരിക്കും ആങ്കർ ബാങ്ക്. ഇന്ത്യയിലെ രണ്ടാമത്തെ ബാങ്കായി പുതിയ ബാങ്ക് മാറും.


55,200 കോടി രൂപ ബാങ്കുകൾക്ക് കൈമാറും. ഈ നീക്കം വളർച്ച ലക്ഷ്യമാക്കിയിട്ടാണെന്നും ധനമന്ത്രി നിർമ്മല വ്യക്തമാക്കി. ചീഫ് റിസ്ക്ക് ഓഫീസർ തസ്തിക ബാങ്കുകളിൽ സൃഷ്ടിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയാ ബാങ്ക് എന്നിവയെല്ലാം ലയിപ്പിച്ചപ്പോഴുണ്ടായ പ്രധാന നടപടികളെല്ലാം കുറ്റങ്ങളും കുറവും തീർത്ത് ഈ ബാങ്കിംഗ് പരിഷ്കാരങ്ങളിലും നടപ്പാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ബാങ്കുകളുടെ കിട്ടാക്കടത്തിൽ ഒരുലക്ഷത്തി ആറായിരം കോടി രൂപയുടെ കുറവുണ്ട്. ബാങ്കുകൾ ഭവനവായ്പകൾ കുറച്ചു തുടങ്ങിയിട്ടുണ്ട്. കൂടുതൽ നടപടികൾ പ്രഖ്യാപിക്കുകയാണെന്നും ധനമന്ത്രി അറിയിച്ചു.
ആഗോള സാന്നിധ്യമുള്ള വലിയ ബാങ്കുകൾ നിർമ്മിക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. ബാങ്കുകളിൽ കൂട്ടപ്പിരിച്ചുവിടലുണ്ടാകില്ല. ഉദ്യോഗസ്ഥരെ കൂടുതൽ ഫലപ്രദമായി വിവിധ ഇടങ്ങളിലേക്ക് മാറ്റി നിയമിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒരു ഉദ്യോഗസ്ഥർക്കും ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലാകും വിന്യാസമെന്നും നിർമലാ സീതാരാമൻ പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!